ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 January 2018

വേദങ്ങള്‍

വേദങ്ങള്‍

ഏറ്റവും പ്രാചീനമായ സാഹിത്യസൃഷ്ടികളെന്ന് വിശ്വസമ്മതമായ് പ്രസിദ്ധമായ  വേദങ്ങള്‍ , ഭാരതീയ സംസ്കാരത്തിന്‍റെ യശഃസ്തംഭങ്ങളാണ് . സനാതന  ധര്‍മ്മത്തിന്‍റെ മൂലാധാരമായ വേദങ്ങള്‍ , ഭയഭക്തിപുരഃസരം സമീപിക്കേണ്ട അനാദിയും അപൗരുഷേയവുമായ ആര്‍ഷ ഗ്രന്ഥങ്ങളാണ്.

ആര്യമെന്നും അനാര്യമെന്നും ഒക്കെ വേര്‍തിരിച്ച്  വേദ മഹത്വത്തെ ഇകഴ്ത്തി കാണിക്കുന്ന പ്രവണതകള്‍ അസംബന്ധവും അപ്രസക്തവും എതിര്‍ക്കപെടേണ്ടതുമാണ് .
സര്‍വ്വ വിധഭേദ ചിന്തകള്‍ക്ക് അതീതമായ്, പവിത്ര പരിപാവന ബോധത്തോടെയാവണം വേദങ്ങളെ സമീപിക്കേണ്ടത് .

വേദോത്പത്തിയെ കുറിച്ച്  ശ്രീമദ് ഭാഗവത മഹാപുരാണം പന്ത്രണ്ടാം സ്കന്ദം ആറാം അദ്ധ്യായം വിവരിക്കുന്നു .
പ്രപഞ്ച സൃഷ്ടാവായ ബ്രഹ്മാവിന്‍റെ  ഹൃദയാകാശത്തില്‍ ആദ്യമായ് നാദം ഉളവായി . ഇന്ദ്രിയവൃത്തികളെ നിരോധിച്ചാല്‍ മാത്രം ശ്രവണസാധ്യവും ഇന്ദ്രിയാതീതവുമായ ഈ നാദബ്രഹ്മത്തെ ഉപാസിക്കുക ഫലമായ് വിധാതാവിന്‍റെ മനസ്സ് ആധിഭൗതീകവും ആധ്യാത്മീകവും , ആധിദൈവീകവുമായ ദോഷങ്ങള്‍ നീങ്ങി ശുദ്ധവും നിര്‍മ്മലവുമാവുന്നു .
ഈ നാദത്തില്‍ നിന്നും ഉച്ചാരണദൈര്‍ഘ്യത്തിന്‍റെ  ഹ്രസ്വം, ദീര്‍ഘം, പ്ളുതം എന്നീ മാത്രകളോട് കൂടി  `ഓം' കാരം ഉത്ഭവിച്ചു .
പ്രണവം എന്ന് വിഖ്യാതവും പരമാത്മാവിന്‍ ജ്ഞാപകവും അതീന്ദ്രിയവുമായ  - ഒാം കാരത്തില്‍ നിന്ന് -  വാക്കും സമസ്ത പ്രപഞ്ചങ്ങളും ഉത്ഭൂതമായി .
ഒാം കാരത്തില്‍ നിന്ന്  ` അ ' ഉ ' മ '  എന്നീ മൂന്ന് വര്‍ണ്ണങ്ങളും , വര്‍ണ്ണങ്ങളില്‍ നിന്ന് സത്വ - രജ - തമോ ഗുണങ്ങളും , സ്വരങ്ങളും വ്യഞ്ജനങ്ങളും അടങ്ങുന്ന അക്ഷര സമൂഹവും , അക്ഷര സമൂഹത്തില്‍ നിന്ന് ചതുര്‍ വേദങ്ങളും സൃഷ്ടമായി .

ഈവര്‍ണ്ണങ്ങളില്‍ നിന്നു തന്നെയാണ്  സമസ്ത ലോകങ്ങളും ജാഗ്രദാദി അവസ്ഥകളും രൂപം കൊണ്ടത് .

ഹോതാവ് ഉള്‍പെടെ  നാല് ഋത്വിക്കുകള്‍ ലോകാനുഗ്രഹത്തിനു വേണ്ടി അനുഷ്ഠിക്കേണ്ടുന്ന കര്‍മ്മങ്ങള്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ബ്രഹ്മദേവന്‍ , മാനസ പുത്രരായ മരീചി യാദികള്‍ക്ക് വേദം പകര്‍ന്നു നല്‍കുകയും  അത് തലമുറകളായ് മാനവ സമൂഹം അഭ്യസിച്ച് അദ്ധ്യയനം ചെയ്ത് പരിപാലിക്കുകയും ചെയ്തു .

പരമാത്മാവിന്‍റെ അഭീഷ്ടാനുജ്ഞ പ്രകാരം പരാശര പുത്രനായ ശ്രീ കൃഷ്ണ ദ്വൈപായന വേദവ്യാസനാണ് ദ്വാപര യുഗാന്ത്യത്തില്‍ ലഭ്യമായ  വേദങ്ങളെ ഋക് - യജുസ്സ് - സാമം - അഥര്‍വ്വം എന്നിങ്ങനെ നാലായ് പകുത്തത്  .

ഭഗവാന്‍  ശ്രീകൃഷ്ണ സമകാലികനും , പാണ്ഡവ പ്രപിതാമഹനും , മഹാഭാരത മഹേതിഹാസ കര്‍ത്താവുമാണ് ശ്രീ വേദവ്യാസന്‍ .

ക്രിസ്തു വര്‍ഷ തുല്യമായ പാണ്ഡവകൃത - കലിവര്‍ഷം ഇന്ന് 5118 - 5119 . ആയിരിക്കുന്നു .

വേദങ്ങള്‍ സൃഷ്ട്യാരംഭങ്ങളും ആനാദിയുമാണ് .

പറയ സ്ത്രീ യില്‍ പിറന്ന പരാശര മഹാമുനിക്ക് മുക്കുവ  സ്ത്രീയില്‍ ജനിച്ച മഹാ ജ്ഞാനി . കൃഷ്ണദ്വൈപായനന്‍ എന്ന ശ്രീ വേദവ്യാസ ഭഗവാന്‍, വേദങ്ങളെ നാലായ് തിരിച്ച്,  ഓരോവേദവും ഓരോ പ്രധാന ശിഷ്യര്‍ക്ക് ഉപദേശിച്ച് പ്രചരണസംരക്ഷണ അധികാരം നല്‍കി .

ഋഗ് വേദം - പൈല മഹര്‍ഷിക്കും

യജുര്‍ വേദം - വൈശമ്പായന മഹര്‍ഷിക്കും

സാമവേദം - ജൈമിനി മഹര്‍ഷിക്കും 

അഥര്‍വ്വ വേദത്തെ - സുമന്തു മഹര്‍ഷിക്കും ഉപദേശിച്ചരുളി

ഋഗ് വേദ സംഹിതയെ പൈല ഋഷി രണ്ടായ് ഭാഗിച്ച്  ഇന്ദ്ര പ്രമീതി,  ബാഷ്കളന്‍  എന്നീ ശിഷ്യര്‍ക്ക് ഉപദേശിച്ച് അഭ്യസിപ്പിച്ചു .

ബാഷ്കളന്‍ അദ്ദേഹത്തിന്‍റെ  ശാഖയെ വീണ്ടും നാലായ് തിരിച്ച് - ബോധ്യന്‍ , യാജ്ഞവല്‍ക്യന്‍, പരാശരന്‍ , അഗ്നിമിത്രന്‍  എന്നീ ശിഷ്യന്‍ മാരെ പഠിപ്പിച്ചു .

ഇന്ദ്ര പ്രമീതി - തനിക്ക്  ലഭിച്ച സംഹിതാഭാഗം  പുത്രനായ  മാണ്ഡൂകേയനും മാണ്ഢൂകേയപുത്രന്‍ അതിനെ അഞ്ചായ് വിഭജിച്ച്  - വാല്‍സ്യന്‍, മുല്‍ഗലന്‍,  ശാകല്യന്‍, ഗോഖല്യന്‍, ശിശിരന്‍ എന്നിവര്‍ക്കുംഉപദേശിച്ചു .

ശാകല്യ ശിക്ഷ്യനായ ജാതൂകര്‍ണ്യന്‍ അദ്ദേഹത്തിന് ലഭിച്ച  സംഹിതാഭാഗത്തെ വീണ്ടും മൂന്നായ് ഭാഗിച്ച് ശിഷ്യരായ ബാലകന്‍, പൈജന്‍, വൈതാളന്‍ എന്നിവര്‍ക്ക് ഉപദേശിച്ചു .

ജാതുകര്‍ണ്യന്‍  പിന്നീട്  വൈദീക ശബ്ദങ്ങളുടെ വ്യാഖ്യാന രൂപമായ  `നിരുക്തം '  രചിക്കുകയും അത് വിരാജന്‍ എന്ന ശീഷ്യന് ഉപദേശിക്കുകയും ചെയ്തു .

ബാഷ്കള പുത്രന്‍ - ഋക് വേദത്തിന്‍റെ സര്‍വ്വ ശാഖകളില്‍ നിന്നുമായി -  ബാലഖില്യം - എന്ന സംഹിത നിര്‍മ്മിക്കുകയും അത്  ബാലായനി , ഭജ്യന്‍ ,കാസാരന്‍ എന്നീ ശിഷ്യരെ അഭ്യസിപ്പിക്കുകയും ചെയ്തു .

ഇങ്ങനെ ലോകത്തില്‍ ഋഗ് വേദം പ്രചുര പ്രചാരമായ് തീര്‍ന്നു .

`വിദ - ജ്ഞാനേ' എന്ന ധാതുവില്‍ നിന്നാണ് വേദ ശബ്ദത്തിന്‍റെ നിഷ്പത്തി  ഉത്ഭവം. വിദ്  - എന്ന ധാതു വിന്  - സത്ത, ലാഭം,  വിചാരണ  എന്നീ അര്‍ത്ഥങ്ങളാണ് ഉളളത്. ഈ ധാതു അര്‍ത്ഥങ്ങളും വേദ ശബ്ദത്തിന് ഉണ്ട് .
വിദ് - ധാതുവിനോട് കൂടി ഘഞ് (അ) പ്രത്യയമോ, അച് (-അ ) പ്രത്യയമോ ചേര്‍ന്ന് സൃഷ്ടമാവുന്ന വേദ ശബ്ദത്തിന്  - ജ്ഞാനം  , ആദ്ധ്യാത്മിക ജ്ഞാനം , ധാര്‍മ്മിക ജ്ഞാനം  . എന്നെല്ലാം സാമാന്യേന അര്‍ത്ഥം കല്‍പിക്കാം .

വേദ മന്ത്രങ്ങള്‍  ഒരു പ്രത്യേക വ്യക്തിയുടെ സൃഷ്ടി അല്ല .
സത്യദര്‍ശികളായ അനേകം ഋഷിമാരിലൂടെ  പല കാലങ്ങളിലും അവസരങ്ങളിലും പ്രകടീകൃതമായവയാണ് അവ എല്ലാം തന്നെ . വ്യാസ മഹര്‍ഷിയുടെ ക്രാന്ത ദര്‍ശിത്വം അതിനെ ക്രോഡീകരിച്ചെന്നു മാത്രം .

ത്രേതായുഗത്തിനും മുന്‍പ് സൂക്ഷ്മങ്ങളായ അശ്വമേധ, പുത്രകാമേഷ്ട്യാദി  യാഗങ്ങള്‍ വേദമന്ത്രങ്ങളോടെ നിര്‍വ്വഹിക്കപെട്ടിരുന്നു .

ആധുനീക സംസ്കൃത (ദേവനാഗരി) ലിപിയും പാണനീയ - ചാന്ദ്രാദി വ്യാകരണ രീതികളും നിലവില്‍ വരുന്നതിനും എത്രയോ മുന്‍പ് തന്നെ ശബ്ദരൂപത്തില്‍ വേദ മന്ത്രങ്ങള്‍  നിലവിലുണ്ട് .

അങ്ങനെ തലമുറകള്‍ യുഗാന്തരങ്ങളായ് ചൊല്ലികേട്ടു പഠിച്ച് പ്രാണവായു പോലെ സംരക്ഷിച്ച് ആചരിച്ചതിനാലാണ്  വേദങ്ങള്‍ , ശ്രുതി  എന്നും അപൗരുഷേയം എന്നും വിഖ്യാതങ്ങള്‍ ആവുന്നത് .......

No comments:

Post a Comment