ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 January 2018

സുഖം വസ്തുവില്‍ അല്ല വ്യക്തിയില്‍ ആണ്

സുഖം വസ്തുവില്‍ അല്ല വ്യക്തിയില്‍ ആണ്

ഇന്ദ്രിയേഭ്യ: പരാഹ്യര്‍ത്ഥാ
അര്‍ത്ഥെഭ്യശ്ച്ച പരം മന:
മനസസ്തു പരാബുദ്ധി:
ബുദ്ധേരാത്മാ മഹാന്‍ പര:
മഹത പരം അവ്യക്തം
അവ്യക്താത് പുരുഷംപര:
പുരുഷാന്നപരം കിഞ്ചിത്
സാ കാഷ്ഠാ സാ പരാഗതി: (കഠം-3:10)

ഇന്ദ്രിയങ്ങള്‍ക്കും അപ്പുറമാണ് മനസ്സ്, മനസ്സിനും അപ്പുറം ബുദ്ധി, ബുദ്ധിക്കും അപ്പുറമാണ് മഹാന്‍ ആത്മാ. അതിനും അപ്പുറം അവ്യക്തം അഥവാ മായ. അതിനുമപ്പുറമായ പരമാത്മാവാണ് പരമമായ ഗതി; അതിനെയും കടന്നു ഒന്നും ഇല്ല. ഇതാണ്  ഋഷികള്‍    കടന്നുപോയ പാത. വിശദമായി നമുക്ക് അതിലേക്കു ഒന്ന് പോകാം.

എന്താണ് ഈ ലോകം? കണ്ണ് മൂക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് നാം അനുഭവിക്കുന്നതാണ് ലോകം. പഞ്ചേന്ദ്രിയതന്മാത്രകള്‍ ആയ ശബ്ദസ്പര്‍ശരസരൂപഗന്ധങ്ങള്‍ ആണ് അനുഭവിക്കുന്നത്. മനസ്സ് ഇല്ലെങ്കില്‍ ഇത് സാധ്യം അല്ല. സങ്കല്‍പ്പ വികാര വിചാരങ്ങളുടെ ആകെ തുകയാണ് മനസ്സ്. അനുഭവം ആണ് മനസ്സ്. ചിന്തകള്‍ ആണ് മനസ്സ്. മനസ്സിന്‍റെ പ്രതിപ്രവര്‍ത്തനം രാഗദ്വേഷങ്ങള്‍ ആയി വാസനകള്‍ ഉണ്ടാക്കുന്നു. കര്‍മ്മം നിഷ്കാമം (ഫലത്തില്‍ ആഗ്രഹം ഇല്ലാത്തത്) ആണെങ്കില്‍ അത് വാസനയെ ക്ഷയിപ്പിക്കുന്നു. “മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോ” എന്ന് ഗീത പറയുന്നത് അതുകൊണ്ടാണ്.

മനസ്സിന്‍റെ സങ്കല്‍പ്പത്തെ ആശ്രയിച്ചു സുഖദുഖങ്ങള്‍ ഉണ്ടാകുന്നു. മനസ്സ് ഇഷ്ട്ടപ്പെടുന്നത് സുഖം, വെറുക്കുന്നത് ദുഃഖം. ചഞ്ചലാത്മികാ മനഃ – മനസ്സ് ചഞ്ചലമാണ്. അതില്‍ നിന്നും നിശ്ചയാത്മികയായ ബുദ്ധിയിലേക്ക് എത്തുകയാണ് അടുത്ത പടി. സാധാരണക്കാരന്റെ മനസ്സ് ബുദ്ധിയിലേക്ക് പുറം തിരിയുന്നത് വല്ലപ്പോഴും ആണ്. അത് ഒരു ഐസ് ക്രീം കഴിക്കുംപോഴായിരിക്കും, ഒരു കടല്‍ത്തീരത്ത് ഇരിക്കുമ്പോഴായിരിക്കും. നാം അറിയാതെ ആണെങ്കിലും ഇതിലൂടെയൊക്കെ നാം തേടുന്നത് ആത്മസുഖം തന്നെ ആണ്. മനസ്സ് നിലച്ചാല്‍ സുഖം മനസ്സ് ചലിച്ചാല്‍ ദുഃഖം. നിങ്ങള്‍ ഒരു കടല്‍ത്തീരത്ത് ഇരിയ്ക്കുമ്പോള്‍ ശാന്തി അനുഭവപ്പെടുന്നത് അപ്പോള്‍ മനസ്സ് ചലിയ്ക്കാത്തത്കൊണ്ടാണ്.
പക്ഷെ ബുദ്ധിമണ്ഡലം സുഖസ്വരൂപി ആണ്. സുഖം നല്‍കിയ ബാഹ്യവസ്തുവിന്‍റെ സാന്നിദ്ധ്യം ഇല്ലാതാകുമ്പോള്‍ വീണ്ടും ദുഃഖം ഉണ്ടാകുന്നു. ഋഷി ചിന്തിച്ചു, ബാഹ്യവസ്തുവിനെ ആശ്രയിക്കാതെ എങ്ങനെ സുഖം കണ്ടെത്താം. ബാഹ്യ സുഖത്തില്‍ സംഗരാകാതെ മുന്നോട്ടു പോയി(ഉള്ളിലേക്ക് പോയി).

അങ്ങനെ അവര്‍ മനസ്സിനെ പുറമേ നിന്ന് പിന്തിരിപ്പിച്ച് ധ്യാനത്തിലൂടെ ബുദ്ധി മണ്ഡലത്തില്‍ എത്തി, ഒരു പ്രാണശക്തിയെ അവിടെ അനുഭവപ്പെട്ടു. തന്‍റെ ശരീരം ഉള്‍പ്പെടെ എല്ലാ പ്രപഞ്ച നാമരൂപങ്ങളും ഒരു ബോധസത്തയില്‍ നിന്നും ഉദ്ഭവിച്ചു മറയുന്നതായി അനുഭവപ്പെട്ടു. ഇതാണ് അര്‍ജുനന്‍ കണ്ടു ഭയപ്പെട്ട വിശ്വരൂപദര്‍ശനം. ഈശ്വരനെ കാണാന്‍ ഒക്കുമോ എന്ന് നരേന്ദ്രന്‍ ചോദിച്ചപ്പോള്‍ അതെ എന്ന് പരമഹംസന്‍ പറഞ്ഞത്’ വെറും വാക്ക് അല്ലായിരുന്നല്ലോ. സമര്‍ത്ഥനായ ഗുരുവിനു യോഗ്യതയുള്ള ശിഷ്യനെ ഈ അനുഭവം കാട്ടികൊടുക്കാന്‍ കഴിയും.അര്‍ജുനനെപ്പോലെ വിവേകാന്ദനും ഭയപ്പെട്ടു.

പ്രപഞ്ചത്തിന്റെ മുഴുവന്‍ ആത്മാവായി ദര്‍ശിക്കാന്‍ കഴിയുന്ന ഈ ബോധസത്തയെ അതൊകൊണ്ട് വിശ്വപ്രാണന്‍ (മഹാന്‍ ആത്മന്‍) എന്ന് വിളിച്ചു. സാംഖ്യന്മാര്‍ ഇതിനെ മഹത്തത്ത്വം എന്ന് വിളിച്ചു. വ്യക്തിബുദ്ധി അഥവാ അഹംതത്ത്വം പ്രപഞ്ചപ്രാണന്‍ അഥവാ മഹത്തത്ത്വത്തിലെ ചെറിയ കുമിളകള്‍ ആണ്. കുമിള ജലം തന്നെയാണ്, രൂപം ഉണ്ടായി എന്നേ ഉള്ളൂ.
ഈ അനുഭവത്തില്‍ താന്‍ തന്നെയാണ് ഈ വിശ്വം അയി ഇരിക്കുന്നത് എന്ന് ഋഷിക്ക് ബോദ്ധ്യം ആയി. താന്‍ സമുദ്രം ആണ് എന്ന് കുമിള തിരിച്ചറിയും പോലെ. ഈ അറിവ് ലഭിച്ച കുമിളയ്ക്ക് പിന്നെ മരണം ഇല്ല. കുമിള സമുദ്രം ആയി മാറുകയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് എന്നെ കൊല്ലാന്‍ കഴിയില്ല എന്ന് സന്യാസിമാര്‍ പറഞ്ഞത് ഈ അവസ്ഥയില്‍ അവരും എത്തിയതുകൊണ്ടാണ്.

ഇവിടെ ഞാന്‍ എന്ന അഹന്തയും മഹാനാത്മയും നാമരൂപങ്ങളും ഉണ്ട്. തുടര്‍ന്ന് ഞാന്‍ എന്ന അഹന്തയെയും വിസ്മരിക്കാന്‍ ശ്രമിച്ചു. അഹന്ത ക്രമേണ ഏറെക്കുറെ മറഞ്ഞു, അപ്പോള്‍ ചലനങ്ങള്‍ എല്ലാം നിലച്ചു, നാമരൂപങ്ങള്‍ അസ്തമിച്ചു. പ്രകാശരൂപമായ അവ്യക്താവസ്ഥ മാത്രം ആയി. പരമാത്മാവ്‌ സ്വശക്തിസ്പന്ദനം ആയ മായയുടെ ആവരണം അണിഞ്ഞു നില്‍ക്കുന്ന അവസ്ഥ ആണ് ഇത്. അവ്യക്താവസ്ഥയില്‍ നില്‍ക്കുന്ന പരമാത്മാംശത്തെ ഈശ്വരന്‍ എന്ന് പറയുന്നു.
സത്യാന്വേഷി അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. അവ്യക്തത്തില്‍ ഇടയ്ക്കിടെ പൊന്തുന്ന അഹന്തയും മുഴുവനായി ഇല്ലാതാക്കാന്‍ ശ്രമിച്ചു. വ്യക്തിത്വത്തിന്‍റെ നാശം പോലും അവര്‍ ഭയന്നില്ല. അങ്ങനെ സത്യത്തെ മറച്ച ആ മായാ ആവരണവും മാറിയപ്പോള്‍ സത്ചിതാനന്ദ സ്വരൂപം അനുഭവപ്പെട്ടു. രണ്ടില്ലാത്ത അവസ്ഥ. അതിനെ പുരുഷന്‍ എന്ന് വിളിച്ചു. എങ്ങും നിറഞ്ഞുനില്‍ക്കുന്ന പൂര്‍ണ്ണ സത്ത ആണ് പുരുഷന്‍ അഥവാ ബ്രഹ്മം അഥവാ പരമാത്മാ. ഋഷിയുടെ ഈ സാക്ഷാത്കാരം ആണ് മോക്ഷം.
ജീവാത്മ പരമാത്മ ഐക്യം ബോധ്യപ്പെട്ട ഇവര്‍ക്ക് ശരീര അഭിമാനം പോലും ഉണ്ടാകില്ല.
കര്‍മ യോഗം കൊണ്ട് അങ്ങേയറ്റം ചിത്ത ശുദ്ധി നേടിയ ആള്‍ ആണ് സന്യാസി. അങ്ങനെയുള്ള സന്യാസിയ്ക്കു കതൃത്വമോ (ഞാന്‍ ചെയ്യുന്നു എന്ന ഭാവം), ഭോതൃത്വമോ (ഞാന്‍ അനുഭവിയ്ക്കുന്നു എന്ന ഭാവം) ശരീരഅഭിമാനമോ ഉണ്ടായിരിയ്ക്കില്ല. അഹങ്കാരം, വിദ്വേഷം, അസൂയ, കാപട്യം, വക്രത ഇത്യാദി ദോഷങ്ങള്‍ ഒന്നും തന്നെ സന്യാസിയ്ക്ക് ഉണ്ടാകില്ല. ഇങ്ങനെയുള്ള സന്യാസിയ്ക്ക് ഒരു കര്‍മവും ചെയ്യേണ്ടതും ഇല്ല. എന്നാല്‍ തന്നെയും ഒരു ലീലയായി അവര്‍ക്ക് കര്‍മങ്ങള്‍ ചെയ്യാറുണ്ട്, അതൊന്നും അവരെ ബാധിയ്ക്കാറില്ല. അവര്‍ ഭൂതത്തിലോ ഭാവിയിലോ ജീവിയ്ക്കുന്നവര്‍ അല്ല. അവര്‍ ഈ നിമിഷത്തില്‍ ജീവിയ്ക്കുന്നു, എല്ലായ്പ്പോഴും പരമാനന്ദം അനുഭവിയ്ക്കുന്നു, പരമാത്മാവുമായി താതാത്മ്യം പ്രാപിയ്ക്കുന്നു. ഈ താതാത്മ്യം പ്രാപിയ്ക്കള്‍ ആണ് സനാതന ധര്‍മ്മപ്രകാരം മോക്ഷം അഥവാ മുക്തി.

ശ്രീ കൃഷ്ണന്‍ അങ്ങേയറ്റം നിസ്സംഗന്‍ ആണ്. സംഗം ഇല്ലായ്മ തന്നെയാണ് സന്യാസം. (നിസ്സംഗത എന്നത് പുറമേ കാണുന്ന ഒന്ന് ആകണം എന്നില്ല). തന്‍റെ കുലത്തിലെ ആളുകള്‍ മുഴുവന്‍ ഏരുക പുല്ലെയ്തു മരിച്ചു വീഴുന്നത് പോലും നിസ്സംഗന്‍ ആയി നോക്കി നിന്നവന്‍ ആണ് ഭഗവാന്‍. തനിക്കു ഈ ലോകത്തില്‍ ഒന്നും നേടാന്‍ ഇല്ല, എന്നിട്ടും താന്‍ കര്‍മ്മം ചെയ്യുന്നത് ശ്രേഷ്ഠന്‍മാരെ ലോകം അനുകരിയ്ക്കും എന്നുള്ളതുകൊണ്ടാണ് എന്നാണു ഭഗവാന്‍ പറഞ്ഞത്. താന്‍ കര്‍മ്മം ചെയ്യാതിരുന്നാല്‍ ലോകം അതുപോലെ പിന്തുടര്‍ന്ന് തമോഗുണത്തില്‍ പതിച്ച് ധര്‍മ്മാധര്‍മ്മസങ്കരം ഉണ്ടാകും എന്ന് പറയുന്നു. ഇതുപോലെ, സന്യാസാവസ്ഥയില്‍ എത്തിയവരും ലൌകികരെപ്പോലെ പുറമേ കാണപ്പെടാം.

No comments:

Post a Comment