ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2017

ബലിക്കല്ല്

ബലിക്കല്ല്

ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്‌. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്‌. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്റേയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു.

അഷ്ടദിക്പാലകർ

അഷ്ടദിക്പാലർ
കിഴക്കിന്റെ ദേവനായ ഇന്ദ്രനാണ്‌ കിഴക്കുവശത്ത്‌. തെക്ക്‌ കിഴക്ക്‌ അഗ്നിദേവൻറെ ബലിക്കല്ലാണ്‌ വേണ്ടത്‌. യമദേവനാണ്‌ തെക്ക്‌വശത്തിൻറെ അധിപൻ. തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കേണ്ടത്‌ ആ ദിക്കിന്റെ ദേവനായ നിരൃതിയെയാണ്‌. വരുണൻ പടിഞ്ഞാറുദിക്കിലും, വായുദേവൻ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്ക്‌ദിശയുടെ അധിപൻ കുബേരനാണെങ്കിലും ക്ഷേത്രങ്ങളിൽ വടക്കുഭാഗത്ത്‌ ബലിക്കല്ലിന്റെ അധിപൻ സോമനാണ്‌. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരിൽ നിന്നും വേറിട്ട് സോമിനു കൊടുത്തിരിക്കുന്നു. വടക്ക്‌ കിഴക്ക്‌ ഈശാനനാണ്‌.

ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപൻ ബ്രഹ്മാവാണ്‌. അതിനാൽ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്‌കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിൻറെ അധിപൻ അനന്തനാണ്‌. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ്‌ അനന്തൻറെ ബലിക്കല്ലിന്റെ സ്ഥാനം. ക്ഷേതങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.

പ്രദക്ഷിണവും ബലിക്കല്ലും

ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദർശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. പ്രദക്ഷിണം ചെയ്യുമ്പോൾ എപ്പോഴും ബലിക്കല്ലുകൾ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകൾ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായാണ് ബലിക്കല്ലുകളുടെ സ്ഥാനം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളിൽ തട്ടുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്താൽ ബലിക്കല്ലിൽ തൊട്ടു തൊഴരുത്. അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയിൽ വയ്ക്കുന്നത്. ഒരു ബലിക്കല്ലിൽ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊർജ പ്രവാഹമുണ്ടാകും. ഈ ഊർജ പ്രവാഹത്തിന് തടസ്സമുണ്ടാവാൻ പാടില്ല എന്നതാണു തത്വം.

തൊട്ടുതൊഴുമ്പോൾ നമ്മൾ വീണ്ടും ഈ ഊർജ പ്രവാഹത്തിനു തടസ്സം വരുത്തുന്നു. അതുപോലെ ശ്രീകോവിലിൽ നിന്നുള്ള നടയിലും ഓവിലും ദേവവാഹനത്തെയും തൊട്ടുതൊഴാൻ പാടില്ല. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രമതിലിൽ തേച്ചു വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. പ്രസാദം പിന്നീട് തൊടുവാൻ പാകത്തിൽ വീട്ടിൽ സൂക്ഷിക്കുക. പൂജാപുഷ്പങ്ങൾ മറ്റുള്ളവർ ചവിട്ടാതെ മുറ്റത്തിന്റെ ഒരു ഭാഗത്തോ ചെടിച്ചുവട്ടിലോ മറ്റും ഇടുകയും ആവാം.

ബലിക്കല്ലിൽ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താൽ പ്രായശ്ചിത്തമായി മൂന്നു തവണ ക്ഷമാപണമന്ത്രം ജപിച്ചാൽ മതിയാവും.

‘‘ഓം കരചരണകൃതം വാ കായജം കർമജം വാ

ശ്രവണനയനജം വാ മാനസം വാപരാധം

വിഹിതമവിഹിതം വാ സർ‌വമേതത് ക്ഷമസ്വ

ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ’’ എന്നതാണു ക്ഷമാപണമന്ത്രം.

ഉത്സവബലി

ഉത്സവബലിപൂജയിൽ
ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ്‌ ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ്‌ ഉത്സവബലിയുടെ ആദ്യ ചടങ്ങ്‌. ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.

ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്‌, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്റെ തെക്കുള്ള സപ്ത മാതൃക്കൾക്ക്‌ ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച്‌ ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന്‌ പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത്‌ എത്തുമ്പോൾ ക്ഷേത്രപാലന്‌ പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത്‌ എഴുന്നള്ളിച്ച്‌ പൂജ നടത്തുന്നതോടെയാണ്‌ ഉത്സവബലി പൂർണമാകുന്നു.

കേരളത്തിലെ പ്രത്യേകതയുള്ള ബലിക്കല്ലുകൾ

പലക്ഷേത്രങ്ങളിലേയും ബലിക്കല്ലുകൾക്ക് പ്രത്യേകതകളും ഐതിഹ്യങ്ങളും പറയാനുണ്ട്.

തിരുനെല്ലിക്ഷേത്രം

തിരുനെല്ലി ക്ഷേത്രത്തിലെ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചത് ബ്രഹ്മാവാണെന്നാണ് വിശ്വാസം. ശില്പചാതുര്യം വിളിച്ചോതുന്ന കരിങ്കൽ തൂണുകളോടുകൂടിയ അതിപുരാതനമാണ് ക്ഷേത്രം. മറ്റു ക്ഷേത്രങ്ങളിൽനിന്നും വ്യത്യസ്തമായിട്ടാണ് ഇവിടുത്തെ ബലിക്കല്ല് സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രനടയിൽ നിന്ന് കുറച്ചുമാറ്റിയാണ് വലിയ ബലിക്കല്ല് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

തൃപ്രയാർക്ഷേത്രം

തൃപ്രയാർ ക്ഷേത്രം
പ്രതിഷ്ഠ സമയത്തു വിഗ്രഹം എവിടെ പ്രതിഷ്ഠിക്കണമെന്നു സംശയം വന്നു. ശ്രീരാമ പ്രതിഷ്ഠ നിർവഹിക്കേണ്ട ദിക്കിൽ ഒരു മയിൽ പറന്നുവന്നിരിക്കുമെന്നും അവിടെ പ്രതിഷ്ഠ നടത്തണമെന്നും അശരീരി കേട്ടു. അതനുസരിച്ച് ആകാമെന്നു തീരുമാനിച്ച് വളരെ നാളുകൾ കഴിഞ്ഞിട്ടും പക്ഷി പ്രത്യക്ഷപ്പെടുകയുണ്ടായില്ല. ഒടുവിൽ ഇന്നത്തെ രാമപ്രതിഷ്ഠയുടെ സ്ഥാനത്ത് താന്ത്രികവിധി അനുസരിച്ച് ശ്രീരാമപ്രതിഷ്ഠ നടത്തുകയാണുണ്ടായത്. പക്ഷേ അതിനുശേഷം മയിൽ വരുകയും ഇന്ന് വലിയ ബലിക്കല്ല് ഇരിക്കുന്നിടത്ത് വന്ന് പറന്നിരിക്കുകയും ചെയ്തു. പ്രതിഷ്ഠ കഴിഞ്ഞതിനാൽ ആ സ്ഥാനത്ത് വലിയബലിക്കല്ല് സ്ഥാപിച്ചുവെന്നും, അക്കാരണത്താലാൽ മറ്റൊരിടത്തും കാണാത്ത പ്രാധാന്യം ഈ ക്ഷേത്രത്തിൽ ബലിക്കല്ലിനു കൊടുക്കാറുണ്ട്.

അന്നമനട മഹാദേവക്ഷേത്രം

അന്നമനടയിലെ മുങ്ങുന്ന ബലിക്കല്ല്
ഇവിടുത്തെ മുങ്ങുന്ന ബലിക്കല്ല് ഒരു പുരാതനകഥയുമായി ബന്ധപ്പെട്ടതാണ്. അയിത്തമുണ്ടായിരുന്ന കാലത്ത് പറയിപെറ്റ പന്തീരുകുലത്തിലെ പാക്കനാർക്കും പെരുന്തച്ചനും അമ്പലത്തിൽ കയറാതെ തന്നെ നാലമ്പലത്തിനു പുറത്തുനിന്നും ദർശനം കിട്ടുവാൻ വേണ്ടി ശ്രീമഹാദേവൻ തന്നെ ബലിക്കല്ല് താഴ്ത്തികൊടുത്തു എന്നു പറയപ്പെടുന്നു. അങ്ങനെ പന്തിരുകുല ജാതരെ അനുഗ്രഹിച്ച കഥ ഈ ബലിക്കല്ലിനു പറയാനുണ്ടാവും.

ശ്രീബലി (ശീവേലി)

തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം എന്നാണ്‌ സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലിയത്രെ. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിലോ കയ്യിലോ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ളിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.

No comments:

Post a Comment