ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 January 2017

അന്നദാന മഹിമ

അന്നദാന മഹിമ ദര്‍ശന കഥകള്‍

കുരുക്ഷേത്ര യുദ്ധം ജയിച്ചു യുധിഷ്ഠിരന്‍ ഭരണഭാരമേറ്റതിന്റെ ഭാഗമായി രാജസൂയം എന്ന വിശേഷപ്പെട്ട യാഗം നടക്കുകയാണ്. രാജാക്കന്മാരും പ്രഭുക്കന്മാരും ബ്രാഹ്മണരും മഹര്‍ഷിമാരുമെല്ലാം നന്നായി സല്‍ക്കരിക്കപ്പെട്ടു.

മറ്റൊരു ഭാഗത്ത് സാധാരണക്കാരും ദരിദ്രരുമായ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. അവിടുത്തെ കാര്യങ്ങളെല്ലാം ശ്രീകൃഷ്ണന്നൊപ്പം നടന്നു കാണുകയായിരുന്ന യുധിഷ്ഠിരനില്‍ അഹങ്കാരം കിളിര്‍ത്തു-പതിനായിരങ്ങളുടെ അന്നദാതാവാണല്ലോ താന്‍! ആ മുഖഭാവം ശ്രീകൃഷ്ണന്‍ ശ്രദ്ധിക്കുകയും ചെയ്തു.

പെട്ടെന്നാണ് ആളുകള്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റ ഉടനെ ഇലകളില്‍ എന്തോ തിരയുന്നതുപോലെ ഉരുണ്ടുരുണ്ടു പോകുന്ന ഒരു വിചിത്രജീവിയെ കണ്ടത്. അത് ഒരു കീരിയായിരുന്നു. പക്ഷേ, സാധാരണ കീരിയല്ല; പകുതി ശരീരം സ്വര്‍ണനിറത്തില്‍!

യുധിഷ്ഠിരന്‍ അതിനെ കൗതുകത്തോടെ വിളിച്ചു; ശരീരത്തിന്റെ പകുതിഭാഗത്തിന് എങ്ങനെ സ്വര്‍ണം കിട്ടി എന്ന് അന്വേഷിച്ചു. അപ്പോള്‍ കീരി തന്റെ കഥ പറയാന്‍ തുടങ്ങി:
ഇവിടെനിന്ന് വളരെ വളരെ ദൂരെയാണ് എന്റെ സ്ഥലം. ഭാര്യയും ഭര്‍ത്താവും മകനും മാത്രമുള്ള ഒരു ദരിദ്ര കുടുംബം താമസിച്ചിരുന്ന വീട്ടിലാണ് ഞാനും കഴിഞ്ഞിരുന്നത്.

അങ്ങനെയിരിക്കെ, വലിയ ഒരു ക്ഷാമകാലം വന്നു. അനേകം മനുഷ്യരും ജീവജാലങ്ങളും പട്ടിണിയില്‍ മരിച്ചു. ഞാന്‍ താമസിച്ചിരുന്ന കുടുംബത്തിനേയും പട്ടിണി വിഴുങ്ങും എന്ന അവസ്ഥയില്‍ അജ്ഞാതനായ ഒരാള്‍ ഒരു പാത്രം നിറയെ ഭക്ഷണം എത്തിച്ചു, ഉടനെ സ്ഥലം വിട്ടു.

ഗൃഹനാഥ ആ പാത്രത്തിലെ ഭക്ഷണം ഭര്‍ത്താവിനും തനിക്കും മകനുമായി വീതിച്ചു. അപ്പൊഴാണ് ഒരു വഴിപോക്കന്‍ അവശതയോടെ ഭക്ഷണം ചോദിച്ച് എത്തിയത്.
ഗൃഹനാഥന്‍ തന്റെ പാത്രം അയാളുടെ മുന്നിലേക്ക് നീക്കിവച്ചു കൊടുത്തു. അയാള്‍ ആര്‍ത്തിയോടെ അത് വാരിവലിച്ചു കഴിക്കുന്നത് ഭാര്യയും മകനും നോക്കിനില്‍ക്കുകയാണ്. അയാളുടെ കണ്ണാകട്ടെ മറ്റു രണ്ടുപേരുടെ ഇലകളിലുമാണ്!

ഭാര്യ അപ്പോള്‍ തന്റെ ഭക്ഷണവിഹിതം അയാളുടെ മുന്നിലേക്ക് നീക്കിക്കൊടുത്തു. താന്‍ നല്‍കിക്കൊള്ളാമെന്ന് പറഞ്ഞ് മകന്‍ അമ്മയെ തടഞ്ഞുവെങ്കിലും അമ്മ സമ്മതിച്ചില്ല.
എന്നാല്‍ വഴിപോക്കന്‍ അതും വേഗത്തില്‍ ഭക്ഷിച്ചുതീര്‍ത്തു. മകനാകട്ടെ, തന്റെ വിഹിതവും അയാളുടെ മുന്നിലേക്ക് മടികൂടാതെ നീക്കിവെച്ചു; ഒരാളുടെ വിശപ്പെങ്കിലും പൂര്‍ണമായി ശമിക്കുമല്ലോ എന്ന വിചാരത്തോടെ.

ഭക്ഷണം കഴിച്ചശേഷം, ഒരു നന്ദിവാക്കുപോലും പറയാതെ വഴിപോക്കന്‍ സ്ഥലം വിട്ടു. ഒഴിഞ്ഞ വയറുമായി വീട്ടുകാര്‍ മൂവരും തളര്‍ന്നു കിടപ്പായി. കുറേനേരം കഴിഞ്ഞു. ഒരനക്കവും ഇല്ല. ഞാന്‍ അവരെ ഒരു പ്രദക്ഷിണം വച്ചു നോക്കി. പട്ടിണിമൂലം അവരുടെ പ്രാണന്‍ ഒഴിഞ്ഞുപോയിരുന്നു!
എന്തൊരു ത്യാഗമാണ് അവര്‍ അനുഷ്ഠിച്ചത്! ആ അന്നദാനത്തിന്റെ മഹത്വം എത്ര വാഴ്ത്തിയിലാണ് തീരുക എന്ന് ഞാന്‍ ഓര്‍ത്തു. പിന്നെ വൈകിയില്ല. തറയില്‍ തൂവിക്കിടന്നിരുന്ന ഏതാനും അന്നമണികള്‍ക്ക് മീതെ കിടന്നുരുണ്ടു. അവ സ്പര്‍ശിച്ച എന്റെ പകുതി ശരീരം പെട്ടെന്ന് സ്വര്‍ണനിറമാര്‍ന്നതായി. ഞാന്‍ അദ്ഭുതപ്പെട്ടു. ക്രമേണ ഒരാഗ്രഹം ഉണ്ടായി. അതിന്റെ സാഫല്യത്തിനുവേണ്ടി അന്നദാനം നടക്കുന്നിടത്തെല്ലാം ഞാന്‍ ചെല്ലാറുണ്ട്. ബാക്കി ശരീരഭാഗം കൂടി സ്വര്‍ണനിറമാക്കാന്‍ കഴിഞ്ഞുവെങ്കില്‍ എന്ന പ്രതീക്ഷയോടെ….

പക്ഷെ, എന്തു ചെയ്യാം! എച്ചിലിലകളില്‍ ഉരുണ്ടതെല്ലാം വെറുതെയായി. നിരാശമൂലം പോകാന്‍ മടിയുമായി. അപ്പോള്‍ കേട്ടൂ, മഹാനായ യുധിഷ്ഠിര ചക്രവര്‍ത്തിയുടെ രാജസൂയവും അന്നദാനവും. വളരെ ദൂരം താണ്ടി ഇങ്ങോട്ട് പോരുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ കഷ്ടം തോന്നുന്നു. പട്ടിണി കിടന്നു മരിക്കാറായപ്പോഴും, മുന്നില്‍ വിളമ്പിവച്ച ഭക്ഷണം വിശന്നുവന്ന അതിഥിക്ക് ദാനം ചെയ്ത ആ ദരിദ്ര കുടുംബം എത്ര ശ്രേഷ്ഠം! അവര്‍ക്കൊപ്പം നില്‍ക്കാന്‍ ലോകത്തിലെ ഒരു അന്നദാന ചക്രവര്‍ത്തിക്കും കഴിയില്ലെന്ന് തീര്‍ച്ചയായി. അഥവാ പൂര്‍ണതതേടുന്ന എനിക്ക് അതിനുള്ള പുണ്യമില്ലാതെ പോയി എന്നും പറയാം!
കീരിയുടെ കഥ ശ്രവിച്ച യുധിഷ്ഠിരന്‍ വിളറിയ മുഖത്തോടെ അടുത്തുനില്‍ക്കുന്ന ഭഗവാന്‍ കൃഷ്ണനെ ഒന്നുനോക്കി. ആ മുഖത്തുനിറഞ്ഞു നിന്നത് അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരി! കണ്ണില്‍ ഒരു കുസൃതിനോട്ടവും!

സ്വര്‍ണക്കീരി അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. യുധിഷ്ഠിരന് കാര്യം മനസ്സിലായി. ഇതെല്ലാം ഭഗവാന്‍ നടത്തിയ ലീലയാണ്. തന്നിലുണ്ടായ അഹങ്കാരം ശമിപ്പിക്കാന്‍ ഭഗവാന്‍ പ്രയോഗിച്ച ഒരു മരുന്ന്!

യുധിഷ്ഠിരന്‍ വളരെ വിനയത്തോടെ, കുറ്റബോധത്തോടെ കൃഷ്ണഭഗവാനോട് മാപ്പപേക്ഷിച്ചു.

No comments:

Post a Comment