ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 July 2017

ഹയഗ്രീവൻ

ഹയഗ്രീവൻ

ഹൈന്ദവപുരാണങ്ങളിൽ ഹയഗ്രീവൻ എന്നപേരിൽ മൂന്ന് അസുരന്മാരും ഒരു രാജാവും ഒരു രാജർഷിയും ഒരു മഹാവിഷ്ണു അവതാരവും ഉണ്ട്. വാല്മീകി രാമായണത്തിൽ ഹയഗ്രീവൻ വിഷ്ണുവിനാൽ കൊല്ലപ്പെട്ട അസുരനും കശ്യപന് ദാനുവിൽ ജനിച്ചവനുമാണ്‌. വേദം മോഷ്ടിച്ച മറ്റൊരു ഹയഗ്രീവനെ മത്സ്യാവതാരം പൂണ്ട് മഹാവിഷ്ണു വധിച്ചു. മഹാഭാരതത്തിൽ നരകാസുരന്റെ രാജ്യം കാത്തുസൂക്ഷിച്ച അസുരന്റെ പേരും ഹയഗ്രീവൻ എന്നാണ് കാണുന്നത്. ഈ ഹയഗ്രീവനെ വധിച്ചത് ശ്രീകൃഷ്ണൻ. മഹാഭാരതത്തിൽ തന്നെ ഉദ്യോഗപർവ്വത്തിൽ ഹയഗ്രീവൻ എന്ന രാജാവിനെ കുറിച്ച് പറയുന്നു. അവസാനത്തെയും പ്രധാനപ്പെട്ടതുമായ ഹയഗ്രീവനാണ് മഹാവിഷ്ണു അവതാരമായ ഹയഗ്രീവൻ .

മഹാ വിഷ്ണു അവതാരമായ ഹയഗ്രീവന്റെ ഉല്പത്തി ഇങ്ങനെയാണ്. അസുരനായ ഹയഗ്രീവൻ അതി കഠിനമായ തപസ്സിലൂടെ ദുർഗ്ഗ ദേവിയിൽ നിന്നും മറ്റൊരു ഹയഗ്രീവന് മാത്രമേ തന്നെ വധിക്കാൻ സാധിക്കൂ എന്ന ഒരു വരം നേടി. വര സാഫല്യത്തിൽ അഹങ്കാരിയായ ഹയഗ്രീവൻ ദേവന്മാരെയും, മുനിമാരെയും ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി. അസുരന്റെ ഉപദ്രവങ്ങളിൽ പൊറുതി മുട്ടിയ അവർ ഭഗവാൻ വിഷ്ണുവിന്റെ ചരണങ്ങളിൽ അഭയം പ്രാപിച്ചു . ഹയഗ്രീവനുമായി ഘോര യുദ്ധത്തിൽ വിഷ്ണു ഏർപ്പെട്ടു, എങ്കിലും ബലവാനായ ആ അസുരനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. തളർന്നവശനായ ഭഗവാൻ വൈകുണ്ഡം പൂകി പദ്മാസനത്തിൽ യോഗനിദ്ര ആരംഭിച്ചു. തന്റെ വില്ലിന്റെ അറ്റത്ത്‌ സ്വന്തം തല ചായ്ച്ചു വെച്ച് കൊണ്ടായിരുന്നു ഭഗവാന്റെ ഉറക്കം. ഭയ വിഹ്വലരായ ദേവന്മാർ വിഷ്ണുവിന്റെ അടുത്ത് വീണ്ടും വന്നു. എന്നാൽ അവരുടെ മുറവിളികൾക്ക് ഭഗവാനെ നിദ്രയിൽ നിന്നും ഉണർത്താൻ ആയില്ല. ഒടുവിൽ ദേവന്മാർ ബ്രഹ്മാവിനെ സമീപിച്ചു. അങ്ങനെ ബ്രഹ്മാവ് ചിതലുകളെ സൃഷ്ടിച്ചു. അവയോട് ഭഗവാന്റെ വില്ലിന്റെ ഞാൺ കടിച്ചു മുറിച്ചു നിദ്രയ്ക്കു ഭംഗം വരുത്താൻ ബ്രഹ്മാവ്‌ നിർദ്ദേശിച്ചു. ചിതലരിച്ച്‌ ഒടുവിൽ ഞാൺ മുറിഞ്ഞു, ദിഗന്തങ്ങൾ പിളരുന്ന ശബ്ദത്തോടെ അതി ശക്തമായി പൊട്ടിയ ഞാണിന്റെ തലപ്പ്‌ ഭഗവാന്റെ ശിരസ്സും ഛേദിച്ചു. പരിഭ്രാന്തരായ ദേവന്മാർ പരാശക്തിയെ രക്ഷയ്ക്കായി അഭയം പ്രാപിച്ചു. അവരുടെ പ്രാർഥനയിൽ സന്തുഷ്ടയായ ദേവി ഇങ്ങനെ അരുളിച്ചെയ്തു "കാര്യ കാരണങ്ങൾ ഇല്ലാതെ ഈ പ്രപഞ്ചത്തിൽ ഒന്നും തന്നെ സംഭവിക്കില്ല. ഹയഗ്രീവന് ഞാൻ നൽകിയ വര പ്രകാരം മറ്റൊരു ഹയഗ്രീവന് മാത്രമേ അവനെ വധിക്കാൻ കഴിയൂ. ഇപ്പോൾ ആ മുഹൂർത്തം സമാഗമമായിരിക്കുന്നു. ഭഗവാന്റെ അറ്റ് പോയ ശിരസ്സിന്റെ സ്ഥാനത്ത് ഒരു ഹയത്തിന്റെ (കുതിരയുടെ) തല പിടിപ്പിക്കുക". ദേവന്മാർ അപ്രകാരം ഒരു വെള്ളക്കുതിരയുടെ തല (ഗ്രീവം) വിഷ്ണുവിന്റെ കഴുത്തിൽ പിടിപ്പിച്ചു, ബ്രഹ്മദേവൻ ജീവനും നൽകി. അങ്ങനെ സൃഷ്ടിക്കപ്പെട്ട 'ഭഗവാൻ ഹയഗ്രീവൻ' ഹയഗ്രീവൻ എന്ന അസുരനെ യുദ്ധത്തിൽ വധിച്ചു. മഹാവിഷ്ണു കണ്ട പരാശക്തിയെ അഗസ്ത്യമുനിയുടെ ആഗ്രഹപ്രകാരം ആയിരം നാമങ്ങളിലൂടെ പറഞ്ഞു കൊടുക്കുന്നതാണ് "ലളിതാ സഹസ്രനാമം". 

ആ കഥ പറയാം...
ലളിതാത്രിശതീ ലളിതാംബിക ദേവിയുടെ മുന്നൂറു നാമങ്ങളടങ്ങിയതാണ്.
ലളിതാംബികയുടെ ആയിരം നാമങ്ങളുള്ള രഹസ്യനാമസാഹസ്രം പോലെ ഈ സ്തോത്രവും അഗസ്ത്യമഹർഷിയുടെ കാരുണ്യം കൊണ്ട് നമുക്കു ലഭിച്ചതാണ്. ബ്രഹ്മാണ്ഡപുരാണത്തിൽ അഗസ്ത്യഹയഗ്രീവ സംവാദ രൂപത്തിൽ ചേർത്തിട്ടുള്ള ലളിതോപാഖ്യാന ഖണ്ഡത്തിലാണ് ഈ സ്തോത്രം ഉള്ളത്.

ലോകർക്ക് കലിബാധയിൽ നിന്നു മോചനം കിട്ടാനുള്ള മാർഗ്ഗം ആരാഞ്ഞ അഗസ്ത്യമഹർഷിക്ക് ഹയഗ്രീവൻ ലളിതോപാഖ്യാനം ഉപദേശിച്ചു. അതുകൊണ്ട്  മഹർഷി തൃപ്തനാകുന്നില്ലെന്നു കണ്ട് ശ്രീവിദ്യാമന്ത്രത്തിന്റെ വ്യാഖ്യാനരൂപവും ഗുഹ്യതമവുമായ ലളിതാസഹസ്രനാമം ഉപദേശിച്ചു. ഇത്രയും കൊണ്ട് അഗസ്ത്യൻ സന്തുഷ്ടനായെങ്കിലും അദ്ദേഹത്തിനു പൂർണ്ണമായ തൃപ്തി ഉണ്ടായില്ല. എന്തുകൊണ്ടാണു പൂർണ്ണമായ തൃപ്തി ഉണ്ടാകാത്തതെന്ന് അദ്ദേഹം ഹയഗ്രീവനോട് ആരാഞ്ഞു. "ഇനിയും അറിയേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് എനിക്ക് പറഞ്ഞു തരേണമേ " എന്നു പറഞ്ഞു കൊണ്ട് മഹർഷി ഹയഗ്രീവനെ നമസ്കരിച്ച് അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറുകെപ്പിടിച്ചു. 

ത്രിമൂർത്തികളുൾപ്പെടെയുള്ള ദേവസമൂഹത്തിനും അസുരൻമാർക്കും മഹർഷിമാർക്കും ആദരണീയനായ മഹർഷി തന്റെ കാൽക്കുപിടിച്ചപ്പോൾ ഭീതനായ ഹയഗ്രീവൻ " ഇതെന്ത് , ഇതെന്ത് വിടുക, വിടുക " എന്ന് മഹർഷിയോടു പറഞ്ഞു കൊണ്ട് ചിന്താക്രാന്തനായിത്തീർന്നു. മൗനമായിരുന്ന ഹയഗ്രീവന്റെ പാദങ്ങളിലെ പിടിവിടാതെ മഹർഷിയും ഇരിപ്പായി.

അപ്പോൾ കാമേശ്വരനോടു കൂടിയ ലളിതാംബിക ഹയഗ്രീവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഇരുവരും ചേർന്ന് ലളിതാത്രിശതീസ്ത്രോത്രം ഹയഗ്രീവന് ഉപദേശിച്ചു. "ഞങ്ങൾ ഇരുവരും ചേർന്നു പറഞ്ഞ ഈ സ്തോത്രം സർവ്വ പൂർത്തീകരിയാണ്. എല്ലാ ക്രിയകളുടേയും വൈകല്യങ്ങൾ ഈ സ്തോത്രം കൊണ്ടുമാറി അവയ്ക്കു പൂർണ്ണത ഉണ്ടാകും. 'സർവ്വപൂർത്തീകരി' എന്നു ഞാൻ പേരു നൽകിയ ഈ സ്തോത്രം നീ അഗസ്ത്യന് ഉപദേശിക്കുക. ഇത് സ്വീകരിക്കാൻ അഗസ്ത്യൻ യോഗ്യനാണ്. അഗസ്ത്യപത്നിയായ ലോപാമുദ്ര എന്നെ ഭക്തിയോടെ ഉപാസിക്കുന്നവളാണ്. അഗസ്ത്യനും എന്നിൽ ഭക്തിയുള്ളവനാണ്. ഈ സ്തോത്രം അവന് ഉപദേശിക്കുക എന്ന് അരുളിച്ചെയ്തു കൊണ്ട് ഭർത്തൃസഹിതയായ മഹാദേവി മറഞ്ഞു.

വിസ്മിതനായ ഹയഗ്രീവൻ അഗസ്ത്യനെ പിടിച്ചെഴുന്നേൽപിച്ച് തന്റെ അടുത്തിരുത്തിക്കൊണ്ടു പറഞ്ഞു. "ഹേ കുംഭജാ, നീ കൃതാർത്ഥനാണ്. നിനക്ക് തുല്യനായ ലളിതാഭക്തനില്ല. നേരിട്ട് മഹാദേവി തന്നെ വന്ന് നിനക്ക് ഇതുപദേശിക്കാൻ നിർദ്ദേശിച്ചുവല്ലോ. ബ്രഹ്മാവും, വിഷ്ണുവും രുദ്രനും എതൊരുവളുടെ ദർശനത്തിനായി പരിശ്രമിക്കുന്നുവോ, ആ ദേവിയുടെ ദർശനം നല്ല ശിഷ്യനായ നീ നിമിത്തം എനിക്കു ലഭിച്ചവല്ലോ. സ്മരണമാത്രയിൽ ഹൃദയത്തിനു പരമതൃപ്തി നൽകുന്ന ഈ മഹാ സ്തോത്രം ഇനി നിനക്ക് ഉപദേശിക്കാം. ഹേ മുനിശ്രേഷ്ഠാ, ഇത് രഹസ്യനാമ സാഹസ്രത്തെക്കാളും ഗുഹ്യതമാണ്. ലളിതാദേവിയെ ഉപാസിക്കുന്നതിനു് ഇത്  അവശ്യമാണ്. ലളിതാംബികയുടെ അനുശാസനമനുസരിച്ച് ഇത് ഞാൻ നിനക്ക് ഉപദേശിക്കുന്നു. ശ്രീമത്തായ പഞ്ചദശാക്ഷരീമന്ത്രത്തിലുള്ള 'ക' തുടങ്ങിയ ഓരോ വർണ്ണത്തിനും ക്രമമായി ഇരുപതു നാമങ്ങൾ വീതം ചേർത്ത് മുന്നൂറു നാമങ്ങൾ ഉള്ളതാണ് സർവസംപൂർത്തികാരിണിയായ ഈ ത്രിശതീസ്തോത്രം.

രഹസ്യത്തിലും രഹസ്യമായ ഈ സ്തോത്രം പ്രയത്നപൂർവ്വം രക്ഷിക്കപ്പെടേണ്ടതാണ്. മഹാഭാഗനായ മഹർഷേ, ശ്രദ്ധിച്ചു കേൾക്കുക. ഹേ കുംഭജാ ,ഇവയെ കേവലം നാമങ്ങളായി കരുതരുത്. നാമങ്ങളുടെ രൂപത്തിലുള്ളവയെങ്കിലും ഇവ മന്ത്രാത്മകങ്ങളാണ്. അതുകൊണ്ട് എപ്പോഴും ഏകാഗ്രമായ മനസ്സോടുകൂടി ഇത് നീ കേൾക്കേണ്ടതാണ് " എന്നു പറഞ്ഞു കൊണ്ട് ഹയഗ്രീവൻ അഗസ്ത്യന് ഈ ത്രിശതീസ്തോത്രം ഉപദേശിച്ചു.

No comments:

Post a Comment