ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 April 2017

സന്ധ്യക്ക് നിലവിളക്കിന് മുന്നിലിരുന്ന് നാമം ജപിച്ചാൽ പുണ്യം മാത്രമല്ല, നല്ല ആരോഗ്യവും കിട്ടും എന്ന കാര്യം അറിയാമോ?

സന്ധ്യക്ക് നിലവിളക്കിന് മുന്നിലിരുന്ന് നാമം ജപിച്ചാൽ പുണ്യം മാത്രമല്ല, നല്ല ആരോഗ്യവും കിട്ടും എന്ന കാര്യം അറിയാമോ?

നിലവിളക്കിന് ഹൈന്ദവ ദര്‍ശനത്തില്‍ (വിശിഷ്യാ കേരളത്തിൽ) ഉള്ള പ്രാധാന്യം:

എള്ളെണ്ണയൊഴിച്ച് അതില്‍ തുണി, നൂല് തുടങ്ങിയവയിട്ട് കേരളത്തിലെ ഹൈന്ദവ വീടുകളില്‍ സന്ധ്യാസമയം കത്തിച്ചുവെക്കുന്ന ഒന്നോ അതിലധികമോ നിലകളോടുകൂടിയ പ്രത്യേകതരം വിളക്കിനെയാണ് നിലവിളക്ക് എന്ന് വിളിക്കുന്നത്.

പ്രാചീനകാലം മുതല്‍ നിലവിളക്ക് കേരളത്തില്‍ പ്രചുരപ്രചാരം നേടിയിരുന്നു. ആദ്യകാലങ്ങളില്‍ ഓടില്‍ തീര്‍ത്തതായിരുന്നു നിലവിളക്കുകളെങ്കിലും പിന്നീട് സ്വര്‍ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം എന്നീ പഞ്ചലോഹങ്ങളിലേക്ക് ഇത് വഴിമാറി.

കേരളത്തിലെ മണ്ണില്‍ ലോഹാംശം വളരെ കുറവായതിനാല്‍ പ്രകൃതിയിലും ശരീരത്തിലും ഇവയുടെ പോരായ്മ അനുഭവപ്പെടുന്നു എന്ന വിശ്വാസത്തില്‍ ഹൈന്ദവ ഭവനങ്ങളില്‍ കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ തന്നെ പഞ്ചലോഹാഭരണങ്ങള്‍ ധരിക്കാറുണ്ട്.

ഇവ പ്രാണ ശരീരത്തിനു ചുറ്റും വലയം ചെയ്യുന്ന പ്രാണോര്‍ജ്ജത്തെ ബലപ്പെടുത്തുകയും ശരീരത്തിലെ ലോഹശക്തി ബലപ്പെടുത്തുകയും ചെയ്യുമെന്നാണ് വിശ്വാസം.

ശരീരത്തില്‍ ഇത് സ്ഥിരമായി ധരിക്കുന്നതുകൊണ്ട് സ്വര്‍ണത്തിന്റെ പോരായ്മ നികന്നുകിട്ടും. ചെമ്പ്, വെള്ളി, ഈയം ഇവയുടെ പോരായ്മ ഓട്ടു വിളക്കിലൂടെയും ഇരുമ്പിന്റെ ദൗര്‍ബല്യം വിളക്കു കത്തിക്കാന്‍ ഉപയോഗിക്കുന്ന എള്ളെണ്ണയിലൂടെയും ലഭിക്കും എന്നാണ് വിശ്വാസം.

ഓടിലെ ലോഹ മിശ്രിതവും എള്ളെണ്ണയിലെ ഇരുമ്പു ശക്തിയും ചേര്‍ന്ന് ചൂടാവുമ്പോള്‍ അന്തരീക്ഷത്തില്‍ ധാരാളം പ്രാണോര്‍ജ്ജം പ്രസരിക്കുകയും അന്തരീക്ഷത്തിലെ രോഗബീജങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന പ്രാണോര്‍ജ്ജം ശരീരത്തെയും പരിസരങ്ങളെയും ആരോഗ്യപൂര്‍ണമാക്കുന്നു.

സൂര്യാദയത്തിലും സൂര്യാസ്തമയത്തിലുമാണ് വിളക്ക് കത്തിക്കുന്നത്. രാവിലെ ബ്രഹ്മ മുഹൂര്‍ത്തത്തിലും വൈകീട്ട് ഗോധൂളി മുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് ജ്വലിപ്പിക്കുന്നത്*. തന്മൂലം ആദിത്യന്‍ പകല്‍ സമയത്ത് പ്രകൃതിയുടെ രക്ഷകനായും നിലവിളക്കിലെ അഗ്‌നി രാത്രിയുടെ കാവല്‍ക്കാരനായും വാഴ്ത്തപ്പെടുന്നു.

കൂടാതെ, പകലും രാത്രിയും തമ്മിലുള്ള സന്ധിയില്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന വിഷാണുക്കള്‍ വചന ചംക്രമണ നാഡീവ്യൂഹങ്ങളെ ബാധിക്കാതിരിക്കാനായി ശുദ്ധമായ ശരീരത്തോടെ കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റുമിരുന്ന് ഏകാഗ്രതയോടെ സന്ധ്യാനാമം ജപിക്കുകയും വേണം. ഇതോടെ ഒരാളുടെ ജീവിതം ആരോഗ്യപൂര്‍ണമായി.

ഒരു ശരാശരി ഹൈന്ദവന്റെ നിലവിളക്കിനെ കുറിച്ചുള്ള ശാസ്ത്രീയ ജ്ഞാനം ഇതാണ്.

പുല൪ച്ചെ 3:40-നാണ് ബ്രഹ്മ മുഹൂര്‍ത്തം ആരംഭിക്കുന്നത് (അതായത് സൂര്യാദയത്തിന് 3 മണിക്കൂർ മുമ്പ്). ഉച്ചതിരിഞ്ഞ് 3:40ന് അപരാഹ്നം കഴിയുന്നതോടെ സന്ധ്യാ സമയം തുടങ്ങുന്നു. ഇതിനെ ഗോധൂളി മുഹൂര്‍ത്തംഎന്ന് പറയുന്നു (അതായത്   സൂര്യാസ്തമയ സമയത്തിന് 3 മണിക്കൂ൪ മുമ്പ്. രാവിലെ വിളക്ക് കത്തിക്കുന്നത് വിദ്യക്കുവേണ്ടിയാണ്. ബ്രഹ്മ മുഹൂര്‍ത്തില്‍ തലച്ചോറിലെ വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയമാണ്.

സന്ധ്യക്ക് ഉമ്മറത്ത് നിലവിളക്കു കൊളുത്തിവെക്കുന്നതാണ് സന്ധ്യാദീപം. ഇത് ഒരു ദിവസം പോലും മുടക്കരുത്.

സന്ധ്യാദീപത്തിന് ഹൈന്ദവ ജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്.

സന്ധ്യക്കു മുമ്പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണം എന്നീ ലോഹങ്ങളില്‍ നിര്‍മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.
പാദങ്ങളില്‍ ബ്രഹ്മാവും മധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.

വിളക്ക്, ശംഖ്, പുജാഗ്രന്ഥം, മണി എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ടു താങ്ങില്ലെന്നതിനാല്‍ നിലവിളക്കു പീഠത്തിനു, തട്ടിനു മുകളില്‍ പ്രതിഷ്ഠിക്കണം.

നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും. കഴുകി മിനുക്കിയശേഷം കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും വേണം.

നിലവിളക്കിന്റെ ശിരോ ഭാഗത്തായി കെട്ടേണ്ട പുഷ്പമാല്യത്തില്‍ ഭദ്രകാളിക്കു പ്രിയപ്പെട്ട ചെമ്പരത്തിപ്പൂവ് പ്രധാനമത്രെ.

ശനിദോഷം അകറ്റാനും പിതൃ പ്രീതിക്കുമായി എള്ളെണ്ണയാണുത്തമം. തെക്കുപടിഞ്ഞാറ്, കന്നിമൂലയിലുള്ള പൂജാമുറിയിലാണ് നിലവിളക്ക് സ്ഥാപിക്കേണ്ടത് എന്നാണ് ഹൈന്ദവ സങ്കല്‍പം. തെക്കുവടക്കായി നിലവിളക്ക് കൊളുത്തുന്നത് ദോഷമത്രെ. താന്ത്രിക കര്‍മങ്ങളിലും മന്ത്രവാദത്തിലും അഷ്ടമംഗല്യ പ്രശ്‌നത്തിലുമൊക്കെ നിലവിളക്കിന്റെ സാന്നിധ്യം അനിവാര്യമാണ്.

വൃത്തിയാക്കി വച്ചിരിക്കുന്ന നിലവിളക്കില്‍ എള്ളെണ്ണയൊഴിച്ച് തിരികത്തിച്ച് 'ദീപം' എന്നു മൂന്നു പ്രാവശ്യം ഉച്ചരിച്ചു ഉമ്മറത്ത് വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പക്ഷി മൃഗാദികള്‍ക്കും കാണത്തക്കവിധം പീഠത്തില്‍ വയ്ക്കുക.

സന്ധ്യ കഴിയുന്നതുവരെ കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് വിളക്കിനു സമീപമിരുന്ന് സന്ധ്യാനാമം ജപിക്കണം. വെറും നിലത്തിരുന്ന് ധ്യാനം, ജപം ഇവ അരുത്. പുല്‍പ്പായ, കംബളം, പലക അങ്ങനെ ഏതെങ്കിലും ഒന്നിലിരുന്നേ പാടുള്ളൂ. ധ്യാനം, ജപം ഇവകൊണ്ട് മനുഷ്യ ശരീരത്തിനു ലഭിക്കുന്ന ഊര്‍ജം നഷ്ടപ്പെടാതിരിക്കാനാണിത്. നിലത്തിരുന്നാല്‍ ഊര്‍ജം ഭൂമിയിലേക്ക് സംക്രമിക്കും എന്നാണ് വിശ്വാസം.
വിളക്കിലെ തിരികള്‍ തെളിക്കുന്നതിനും പ്രത്യേക ചിട്ടകള്‍ കല്‍പിക്കപ്പെട്ടിരുന്നു.

പ്രഭാതത്തില്‍ കിഴക്കോട്ടും പ്രദോഷത്തില്‍ കിഴക്കു പടിഞ്ഞാറും തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയാണ് തിരിനാളങ്ങളുടെ ക്രമം. മംഗളാവസരങ്ങളില്‍ അഞ്ചോ, ഏഴോ തിരികള്‍ തെളിക്കാം.

ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്.

രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതസന്ധ്യയിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തി വരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കുകിഴക്കേമൂലയിലേക്കും ജ്വാല വരുംവിധമാകണം കൊളുത്തേണ്ടത്.

കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമപ്രകാരം കൊളുത്തി ഏറ്റവും അവസാന തിരിയും തെളിയിച്ച ശേഷം കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം.

ഗംഗയെന്ന സങ്കല്‍പത്തില്‍ കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വെക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം എന്നാണ് നിയമം. നിലവിളക്കു കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ അരുത്.

എണ്ണ മുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്ക് അണക്കണം. നാരായണ ജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും വിധിയുണ്ട്. കരിന്തിരി കത്തി അണയുന്നത് അശുഭമെന്നും വസ്ത്രം വീശി കെടുത്തുന്നത് ഉത്തമമെന്നുമാണ് വിശ്വാസം.

ഊതി അണക്കുന്നതും കൈകൊണ്ടുതട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാണ്...............

No comments:

Post a Comment