ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 April 2017

ഹിന്ദുവിന്റെ ഒരു ദിവസം ഭാഗം - 01

ഹിന്ദുവിന്റെ ഒരു ദിവസം

ഹൈന്ദവ ജീവിത രീതികളും അതിന്റെ ശാസ്ത്രിയ വിവരണവും, ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകങ്ങളും

ഭാഗം - 01

1. എന്താണ് ബ്രാഹ്മമുഹൂർത്തം ❓

സൂര്യോദയത്തിന് ഏഴര നാഴിക (മൂന്ന് മണിക്കൂർ) മുമ്പുള്ള സമയമാണ് ബ്രാഹ്മമുഹൂർത്തം. സരസ്വതീയാമം, ഏഴരപുലരുക എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു.

ഈ സമയത്ത് പ്രകൃതിയുടെ തമോഗുണം അകലുവാൻ തുടങ്ങുകയും സത്വഗുണം ഉദിക്കുകയും പ്രകൃതി ശാന്തത നിർമ്മലതയും പ്രാപിക്കുന്നുവെന്നാണ് ഹൈന്ദവവിശ്വാസം.

ബ്രഹ്മത്തെ സംബന്ധിച്ചത് എന്നർത്തമുള്ള ‘ബ്രാഹ്മവും’ ശുഭസമയം എന്നർത്ഥമുള്ള മുഹൂർത്തവും ചേർന്നതാണ് ബ്രാഹ്മമുഹൂർത്തം എന്ന വാക്ക്. ബ്രഹ്മത്തിന്റെ (പരമാത്മാവിന്റെ) അവസ്ഥയ്ക്ക് തുല്യമായ നിർമ്മലത്വം എന്നും, ബ്രഹ്മജ്ഞാനത്തിനു വേണ്ട സാധനകളുടെ മുഹൂർത്തമെന്നും ഇതിനു അർത്ഥം കൽപ്പിക്കാറുണ്ട്.

ബ്രഹ്മമുഹൂർത്തത്തിൽ ബ്രഹ്മാവിന്റെ പത്നിയായ സരസ്വതി ഉണർന്ന് പ്രവർത്തിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ സമയത്തെ ‘സരസ്വതിയാമം’ എന്നു വിളിക്കുന്നത്.

സത്വഗുണം ഉദിക്കുകയും, നിർമ്മലബുദ്ധികളായ പക്ഷികൾ ഉണരുകയും, കുളിർ തെന്നൽ വീശുകയും ചെയ്യുന്ന ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് ആത്മാസന്ധാനമോ ദേവപൂജയോ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയിൽ സാത്വികഗുണം കൂടുതൽ പ്രകാശമാകും എന്നാണ് ഹൈന്ദവവിശ്വാസം.

പുരാതനകാലം മുതൽ ഋഷീകൾ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് ജപഹോമാദികൾ നടത്താറുണ്ടായിരുന്നു. പ്രഭാതസന്ധ്യയിൽ ഉപാസിക്കുന്ന ഗായത്രിമന്ത്രവും ചൊല്ലുന്നത് ബ്രാഹ്മമുഹൂർത്തത്തിലാണ്. ബ്രാഹ്മമുഹൂർത്തത്തിൽ തീരുമാനമെടുക്കുന്നത് അന്നേദിവസം ഫലവത്താകുകയും ചെയ്യും എന്നാണ് വിശ്വാസം.

2. എന്തുകൊണ്ട് കിടക്കയില്‍ നിന്നും വലതുവശം തിരിഞ്ഞെണീക്കണം ❓

ദിവസത്തിലെപ്പോഴെങ്കിലും കുസൃതി അല്പം കൂട്ടുന്ന കുട്ടികളെപ്പറ്റി രക്ഷിതാക്കള്‍ സാധാരണ പറയാറുണ്ട്‌ - ഇവന്‍ ഇന്ന് ഇടതുവാക്ക് എണീറ്റെന്നാ തോന്നുന്നത്.

ആ ചൊല്ലില്‍ നിന്നുതന്നെ ഇടതുവാക്ക് (ഇടതുവശം) തിരിഞ്ഞെണീറ്റാല്‍ എന്തോ കുഴപ്പമാണെന്ന് മനസ്സിലാക്കാം.

മേലുദ്ധരിച്ചത് രക്ഷിതാക്കള്‍ വ്യക്തമായി മനസ്സിലാക്കിപ്പറയുന്നതല്ലെങ്കിലും ദിവസവും വലതുവശം തിരിഞ്ഞെണീക്കേണ്ട ആവശ്യകത വളരെ വലുതാണ്‌.

നമ്മുടെ ഋഷീശ്വരന്മാര്‍ നമ്മെ പരിശീലിപ്പിച്ച ഈ ആരോഗ്യമാര്‍ഗ്ഗത്തിന്റെ സാധുത അടുത്ത കാലത്തായി പാശ്ചാത്യഭിഷഗ്വരന്മാരും പൂര്‍ണ്ണമായും അംഗീകരിച്ചുകഴിഞ്ഞു.

നമ്മുടെ ശരീരത്തിന് ചുറ്റും രണ്ടു കാന്തിക വലയങ്ങളുണ്ട്. അവയില്‍ ആദ്യത്തെ കാന്തിക വലയം കാലില്‍ നിന്നും ശിരസ്സിലേക്കും മറിച്ച് ശിരസ്സില്‍ നിന്നും കാലിലേക്കും പ്രദക്ഷിണം വയ്ക്കുന്നു. രണ്ടാമത്തേതാകട്ടെ, ഇടതുവശത്ത്‌ നിന്നും മുന്‍ഭാഗത്തു കൂടെ വലത്തോട്ടും വലതു വശത്തുനിന്നും  പിന്നില്‍കൂടി ഇടതുവശത്തേക്കും പ്രദക്ഷിണം വയ്ക്കുകയാണ്.

കാന്തികവലയത്തിന്റെ ഗതിക്കനുസരിച്ച ശരീരചലനം, കന്തികവലയത്തിന്റെ വൈന്റിംഗ് ദൃഢപ്പെടുത്തും. മറിച്ചായാല്‍ വൈന്റിംഗ് അയഞ്ഞ് ശരീരയന്ത്രസംവിധാനത്തിന്റെ തന്നെ പ്രവര്‍ത്തനശേഷി ക്ഷയിക്കാനിടവരും. ശരീരം വലതുവശം തിരിഞ്ഞെണീക്കുന്നത് വൈന്റിംഗ് കൂടുതല്‍ ദൃഢമാവാന്‍ സഹായിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രവും സമ്മതിക്കുന്നു.

3. കിടക്ക വിട്ടുണര്‍ന്ന്‌ മന്ത്രം ചൊല്ലി എണീക്കുന്നത് എന്തിന് ❓

നിദ്രാദേവിയുടെ അനുഗ്രഹം കൊതിക്കാത്ത ജീവജാലങ്ങളുള്ളതായി ഇതുവരേയും കേട്ടുകേഴ്വി പോലുമില്ല. ഭൗതിക ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ഒരു വ്യക്തി ആത്മാവിലേക്ക് ചുരുങ്ങുന്നതാണുറക്കമെന്നാണ് ആചാര്യന്മാര്‍ വിശദീകരിച്ചിരിക്കുന്നത്.

ഉറക്കം നഷ്ടപ്പെട്ടവരെ സാധാരണ നിര്‍ഭാഗ്യവന്മാര്‍ എന്നാണ് വിളിച്ചുവരുന്നത്. ഭാഗ്യവന്മാരാകട്ടെ, നിദ്രയുടെ ആഴങ്ങളിലേക്ക് കുതിച്ച് എല്ലാം മറന്നുറങ്ങുന്നു. ഊണില്‍പ്പാതി ഉറക്കമെന്നാണ് മലയാളി പൊതുവേ പറഞ്ഞുവരുന്നത്. ഉണ്ടായാല്‍ മാത്രം പോരാ, ഉറങ്ങുകയും വേണമെന്നാണ് നമ്മുടെ ഉറച്ച വിശ്വാസം.

ഉറക്കത്തെപ്പറ്റി വിധി വച്ചിട്ടുള്ള നമുക്ക് ഉറക്കമുണരുന്നതിനെക്കുറിച്ചും വിധിയുണ്ട്. 

ഉറക്കത്തിന്റെ ആലസ്യം വെടിഞ്ഞ് ഉദയത്തിനുമുമ്പ് ഒന്നരനാഴിക വെളുപ്പിന് ബ്രഹ്മമുഹൂര്‍ത്തത്തില്‍ എണീറ്റ്‌ ദിനകൃത്യങ്ങളില്‍ വ്യാപൃതരാകണമെന്നും ആചാര്യന്മാര്‍ പറയുന്നുണ്ട്. ഈ സമയത്ത് ഉറങ്ങിയാല്‍ ആരോഗ്യം നഷ്ടപ്പെടുമെന്നും ചിന്താധീനരായി മാറുമെന്നും ദരിദ്രരായി മാറുമെന്നും വിശ്വാസമുണ്ട്‌.  അതിനാല്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് വലതുവശം തിരിഞ്ഞ് എഴുന്നേല്‍ക്കേണ്ടതാണ്. എന്നാല്‍ ഉണര്‍ന്നയുടന്‍ ചാടിയെണീറ്റ് കിടക്കയില്‍ നിന്നും ഓടിപ്പോകാനുള്ള അനുവാദവും ഇല്ല.

ഉണര്‍ന്നാല്‍ കിടക്കയിലിരുന്ന് തന്റെ രണ്ടു കൈപ്പടങ്ങളും മലര്‍ത്തി അതില്‍ നോക്കി ലക്ഷ്മി, സരസ്വതി, ഗൗരി എന്നീ ദേവിമാരെ ദര്‍ശിച്ച് മന്ത്രം ചൊല്ലണം.

"കരാഗ്രേ വസതേ ലക്ഷ്മീ 
കരമധ്യേ സരസ്വതീ 
കരമൂലേ സ്ഥിതാ ഗൗരീ
പ്രഭാതേ കര ദര്‍ശനം."

അർത്ഥം :-
കയ്യുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും കൈവെള്ളയുടെ മദ്ധ്യഭാഗത്ത് സരസ്വതിയും കരമൂലത്തില്‍ ഗൗരിയും സ്ഥിതി ചെയ്യുന്നു. ആയതിനാല്‍ ഈ ദേവിമാരെ കണികാണുന്നതിനു പ്രഭാതത്തില്‍ കരദര്‍ശനം നടത്തണം.

ദിവസവും സത്കര്മ്മങ്ങൾ  ചെയുവാനുള്ള നമ്മുടെ കൈളിൽ ദേവി രൂപം ദർശിക്കുക എന്നതാണ് തത്വം. സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതിരൂപമായ  ലക്ഷ്മിദേവിയെയും, വിദ്യയുടെയും ജ്ഞാനത്തിന്റെയും പ്രതിരൂപമായ  സരസ്വതിയെയും, ഉര്‍ജ്ജത്തിന്റെയും ശക്തിയുടെയും പ്രതിരൂപമായ ഗൗരിയെയും കണിക്കണ്ട് ഉണരുക.

ഉറക്കം നീണ്ടുപോകുമ്പോള്‍ മനുഷ്യന്റെ രക്തസംക്രമണത്തിന് വളരെ കുറച്ചു ശക്തി മാത്രമേ ഹൃദയം പ്രയോഗിക്കുന്നുള്ളൂ. എന്നാല്‍ വളരെ പെട്ടെന്ന് നാം കുത്തനെ എണീക്കുമ്പോള്‍ രക്തം പമ്പുചെയ്യാന്‍ ഹൃദയത്തിന് ഏറെ പാടുപെടേണ്ടിവരുന്നു. ഇതാകട്ടെ ഹൃദയത്തിന് ഏറെ ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാലാണ് കിടക്കയില്‍ നിന്നും പതുക്കെ എണീറ്റിരുന്ന്  അല്‍പസമയം പതിഞ്ഞ സ്വരത്തില്‍ മന്ത്രം ചൊല്ലിയിരിക്കണമെന്ന നിബന്ധന നമ്മുടെ പൂര്‍വ്വികര്‍ നമ്മെ പഠിപ്പിച്ചിരുന്നത്. ഇതുകാരണം നമ്മുടെ രക്തസംക്രമണം സാധാരണ ഗതിയിലാകുന്നുവെന്ന് ശാസ്ത്രസിദ്ധാന്തങ്ങള്‍ വാദിക്കുന്നു.

മാത്രമല്ല ഹൃദ്രോഗികളില്‍ ഇരുപത്തിമൂന്ന് ശതമാനം പേര്‍ക്ക് അപകടം സംഭവിച്ചിട്ടുള്ളത് നിദ്ര വിട്ട് പെട്ടെന്നെഴുന്നേറ്റ അവസരങ്ങളിലായിരുന്നുവെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

4. രാവിലെ എണീക്കുന്നതിന് മുമ്പ് എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത് ❓

  എണീറ്റുണര്‍ന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യയ്ക്കും ശക്തിക്കുമായി ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും പാര്‍വ്വതീദേവിയേയും പ്രാര്‍ഥിച്ചശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.

"സമുദ്രവസനേ ദേവീ
പര്‍വ്വതസ്തന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ"

അർത്ഥം :-
സമുദ്രത്തെ വസ്ത്രമാക്കി അണിയുകയും പര്‍‌വ്വതങ്ങളെ സ്തനങ്ങളാക്കി വസിയ്ക്കുന്നതും ശ്രീമഹാവിഷ്ണുവിന്‍റെ പ്രിയപത്നിയായിരിയ്ക്കുന്നതുമായ അമ്മേ [ഭുമിദേവി] എന്‍റെ പാദസ്പര്‍ശം ക്ഷമിച്ചാലും.

ഇങ്ങനെ ചൊല്ലിയാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കേണ്ടത്.

ചിലരെങ്കിലും ഈ വിശ്വാസത്തെ അന്ധവിശ്വാസമെന്ന് പരിഹസിച്ച് തള്ളാനാണ് താല്പര്യം കാണിക്കുന്നത്. എന്നാല്‍ ഇതിന്റെ മഹത്തായ ശാസ്ത്രീയവശം പരിശോധിക്കാവുന്നതാണ്.

ഒരു വ്യക്തി ഉറങ്ങികിടക്കുമ്പോള്‍ അയാളുടെ ശരീരത്തിനകത്ത് കുടികൊള്ളുന്ന ഉര്‍ജ്ജത്തെ സ്റ്റാറ്റിക് എനര്‍ജി അഥവാ പൊട്ടന്‍ഷ്യല്‍ എനര്‍ജി എന്നാണ് വിളിക്കുന്നത്. എന്നാല്‍ എഴുന്നേല്‍ക്കുന്ന സമയത്ത് അത് ഡൈനാമിക് അഥവാ കൈനറ്റിക് എനര്‍ജിയായി മാറുന്നു.

ഭൂമിയില്‍ തൊടുന്നതോടെ ശരീരത്തിലെ മലിനോര്‍ജ്ജം (സ്റ്റാറ്റിക്ക് എനര്‍ജി) വിസര്‍ജ്ജിച്ച് ശുദ്ധോര്‍ജ്ജം ശരീരത്തില്‍ നിറയ്ക്കേണ്ടതുണ്ട്.

ഉണര്‍ന്നെണീക്കുമ്പോള്‍ കാലാണ് ആദ്യം തറയില്‍ തോടുന്നതെങ്കില്‍ ഊര്‍ജ്ജം കീഴോട്ടൊഴുകി ശരീരബലം കുറയുന്നു. എന്നാല്‍ കയ്യാണാദ്യം തറയില്‍ തൊടുന്നതെങ്കില്‍ ഊര്‍ജ്ജമാകട്ടെ മുകളിലോട്ട് വ്യാപിച്ച് കൈയിലൂടെ പുറത്തു പോകുന്നതോടെ ശരീരബലം ഇരട്ടിക്കുന്നു (കൂടുന്നു).

ഇത്തരത്തിലുള്ള ഒരു വലിയ ശാസ്ത്രീയ രഹസ്യം ഒളിഞ്ഞു കിടക്കുന്നതുകൊണ്ടാണ് ഭാരതത്തിലെ ആചാര്യന്മാര്‍ രാവിലെ ഭൂമിയെ തൊട്ടു ശിരസ്സില്‍ വച്ചശേഷമേ എണീക്കാവു എന്ന് പിന്‍തലമുറയെ ഓര്‍മ്മിപ്പിച്ചിരുന്നത്.

5. സൂര്യോദയ ശ്ലോകം

ബ്രഹ്മസ്വരൂപമുദയേ
മധ്യാഹ്നേതു മഹേശ്വരം
സായം കാലേ സദാ വിഷ്ണു
ത്രിമൂര്‍തിശ്ച ദിവാകര നമഃ

അർത്ഥം :-
ഉദയത്തിൽ ബ്രഹ്മസ്വരൂപനും മധ്യാഹ്നത്തിൽ ശിവസ്വരൂപനും സായാന്തനത്തിൽ വിഷ്ണുസ്വരൂപനുമായ സൂര്യനെ നമിക്കുന്നു.

6. ഏത് ദിക്ക് നോക്കി പല്ലുതേക്കണം ❓

ഈശാനകോണ്‍ നോക്കിനിന്ന് പല്ലുതേക്കണമെന്ന് പറയാറുണ്ട്‌. പല്ലുതേക്കുന്നതിനും വിധിയുണ്ടോ എന്നും എങ്ങനെ നിന്ന് തേച്ചാലും പല്ല് വെളുത്താല്‍ പോരെയെന്നും ചോദിക്കുന്നവരുണ്ട്.

എന്നാല്‍ ഇതിനൊക്കെ പിന്നില്‍ ഒന്നും കാണാതെ പഴമക്കാര്‍ അങ്ങനെ വിധിക്കാറില്ലെന്ന് ഇക്കാലത്ത് ഏറെപേര്‍ക്കും അറിവുള്ളതാണ്.

ആദ്യകാലങ്ങളില്‍ ഇപ്പോഴത്തെപ്പോലെ ടൂത്ത്പേസ്റ്റുകള്‍ ഉപയോഗിച്ചല്ല രാവിലെ പല്ല് ശുദ്ധീകരിച്ചിരുന്നത്. മാവില, ഉമിക്കരി, ആയുര്‍വേദ പല്‍പ്പൊടികള്‍ തുടങ്ങിയവയൊക്കെക്കൊണ്ടാണ് പല്ല് തേച്ചിരുന്നത്. ഇതില്‍ മാവില രോഗാണുവിനെ നശിപ്പിക്കാന്‍ അതീവ കഴിവുള്ളതാണെന്ന് പലര്‍ക്കും അറിയാം. അതുപോലെ തന്നെയാണ് ഉമിക്കരിയും പല്‍പ്പൊടികളുമൊക്കെ. പല്‍പ്പൊടിയിലെ ചേരുവകളില്‍ അണുനാശിനികളും ഉള്‍പ്പെടുന്നുണ്ട്.

സൂര്യന്‍ ഉദിക്കുന്നതിന് മുമ്പാണെങ്കില്‍ കിഴക്കോട്ടു തിരിഞ്ഞുനിന്നും അതിനുശേഷമാണെങ്കില്‍ ഈശാനകോണ്‍, അതായത് വടക്ക് - കിഴക്ക് ദിശ നോക്കിനിന്നുമാണ് പല്ല് തേക്കേണ്ടത്. മാത്രമല്ല എന്തിലും ഈശ്വരനെ ദര്‍ശിക്കുകയും എന്തിനും ഈശ്വരധ്യാനം നടത്തുകയും ചെയ്തിരുന്ന തലമുറ കാമദേവനേയും വസസ്പതിയേയും ഓര്‍ത്തുകൊണ്ടുമാണ് പല്ല് തേയ്ക്കുന്നത്.

പല്ല് തേയ്ക്കുന്നതില്‍പ്പോലും വിധിയെ അംഗീകരിച്ചിരുന്ന ഒരു തലമുറ പകര്‍ന്നു നല്‍കിയ ദന്തധാവന വിധി പിന്തുടര്‍ന്നാണ് ചില പ്രദേശങ്ങളിലെ ജനത ഇന്നും ജീവിക്കുന്നതും.

ക്ലീം കാമദേവായ നമ:”

പഴുത്തമാവിലയും ഉപ്പും, കുരുമുളകും കൂട്ടിപ്പൊടിച്ചതൊക്കെയാണു ദന്തശോധനക്ക്‌ ആരോഗ്യകരം

7. ശരീര ശുദ്ധി

മലമൂത്രവിസര്‍ജ്ജനം സ്വന്തം വാസസ്ഥാനത്തോടടുത്താവരുത്‌ എന്നാണു ശാസ്ത്രവിധി., മലമൂത്രവിസര്‍ജ്ജനങ്ങള്‍ക്കു ശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകണം.

8. നഗ്നപാദരായി നടക്കുന്നത് നല്ലതോ ❓

   ഭക്ഷണം കഴിക്കുമ്പോള്‍ പോലും കാലില്‍ ചെരുപ്പ് ധരിക്കുന്നതാണ് അന്തസ്സെന്നു പുത്തന്‍ തലമുറ കരുതിവരുന്നതായാണ് അനുഭവങ്ങള്‍ വെളിവാക്കുന്നത്.

മെതിയടി മാത്രം പാദ രക്ഷകളായുണ്ടായിരുന്ന ആദികാലത്തുപോലും നഗ്നപാദരായി നടക്കുന്നവരെ നന്മയുള്ളവരുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍, ഒരാള്‍ ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വിലയില്‍ നിന്നും അയാളുടെ സ്റ്റാറ്റസ് വിലയിരുത്തുന്ന നിലയിലേക്ക് സമൂഹം മാറിയിരിക്കുന്നു. വ്യായാമത്തിനായി നടക്കുമ്പോള്‍ പോലും ഇറുകിപ്പിടിച്ച ഷൂസുകള്‍ ധരിക്കുവാന്‍ നിര്‍ബന്ധിതരാകുന്നവര്‍; മറ്റുള്ളവര്‍ തങ്ങളെപ്പറ്റി എന്ത് കരുതുമെന്ന മിഥ്യാധാരണ കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. നഗ്നപാദരായി നടന്നാല്‍, കാണുന്നവര്‍ തങ്ങളെ ഇല്ലായ്മക്കാരായി ചിത്രീകരിച്ചേക്കുമോ എന്ന അന്തസ്സിന്റെ പ്രശ്നവും പലരെയും അലട്ടുന്നുണ്ട്.

നഗ്നപാദത്തോടെ കുറെ നേരമെങ്കിലും നടക്കുന്നത് ശരിയായ വിധത്തിലുള്ള രക്തചംക്രമണത്തിനും ആരോഗ്യകരമായ ജീവിതത്തിനും അത്യന്താപേക്ഷിതമാണെന്ന് അധൂനിക വൈദ്യശാസ്ത്രം വെളുപ്പെടുത്തിയിട്ട്‌ അധികനാള്‍ ആയിട്ടില്ല.

പരുക്കന്‍ പ്രതലത്തിലൂടെ നടക്കുമ്പോള്‍ പാദത്തിനടിയില്‍ നേരിട്ട് മര്‍ദ്ദമേല്‍ക്കും. ഇത് ശരീരപ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. പാദത്തിനടിയില്‍ വിരലുകള്‍ മുതല്‍ ഉപ്പുറ്റി വരെ നീളുന്ന ഓരോ പ്രത്യേക ഭാഗത്തേയും ഞരമ്പുകള്‍, തലച്ചോറ്, ഹൃദയം, കിഡ്നി, കരള്‍ എന്നിങ്ങനെയുള്ള ശരീരഭാഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ള ഓരോ ഭാഗത്തുമേല്‍ക്കുന്ന നേര്‍ത്ത മര്‍ദ്ദം അതുമായി ബന്ധപ്പെട്ട പ്രധാനാവയവത്തിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും.

കാല്‍പ്പാദത്തിനടിയില്‍ സൂചി തറച്ചു കൊണ്ടുള്ള അക്യുപങ്ച൪ എന്ന ചൈനീസ് ചികിത്സാരീതിയുടെ ഒരു ഹ്രസ്വരൂപമാണ് ചെരുപ്പില്ലാതെ നടക്കുമ്പോള്‍ പ്രകൃതി നമുക്കായി ചെയ്യുന്നത്.

9. എണ്ണ തേച്ചുകുളി എന്തിന് ❓

ദിവസവും, വ്രതനാളിലും ഒരിക്കല്‍ കാലത്തും ഒഴികെ, എണ്ണ തേച്ചു കുളിക്കണമെന്ന് ഒരു വിധി ഉണ്ട്. ഹൃദയവിശുദ്ധി പോലെ തന്നെ പൗരാണികര്‍ തങ്ങളുടെ ശരീരശുദ്ധിക്കും പ്രാധാന്യം കല്‍പ്പിച്ചിരുന്നു. കേരളീയന്റെ പ്രഭാതകര്‍മ്മങ്ങളിലാകട്ടെ എണ്ണ തേച്ചു കുളിക്ക് പ്രധാന സ്ഥാനമാണ് നലികിയിരിക്കുന്നത്. അടി മുതല്‍ മുടി വരെ കുളിര്‍ക്കെ എണ്ണ തേച്ച് മുങ്ങിക്കുളിക്കുന്നത് നമ്മുടെ പഴമക്കാര്‍ക്ക് ഒരു സ്വര്‍ഗ്ഗീയ സുഖം നല്‍കിയിരുന്നുവെന്നുവേണം കരുതാന്‍.

എന്നാല്‍, എണ്ണ തേച്ച് കുളിയില്‍ നിന്നും എന്തെങ്കിലും ശാസ്ത്രീയഗുണം ലഭിക്കുന്നുവെന്ന വസ്തുത അധികമാര്‍ക്കുമറിയില്ല. എണ്ണ തേച്ചുകുളി കൊണ്ട് പ്രത്യക്ഷത്തില്‍ തോന്നുന്ന സുഖത്തേയാണ് പലരും ഇപ്പോഴും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിനൊക്കെക്കാള്‍ ഉപരി മറ്റു രണ്ട് കാര്യങ്ങളാണ് ഇതുകൊണ്ടുണ്ടാകുന്നഗുണം. ഒന്ന്, എണ്ണയില്‍ ഉള്‍പ്പെടുന്ന ചേരുവകളുടെ ഔഷധഗുണം ശരീരത്തില്‍ വ്യാപിക്കും. എന്നാല്‍ പ്രധാനമായും മനുഷ്യശരീരത്തിലെ ത്വക്കിനെ ബാധിച്ചിട്ടുള്ള രോഗാണുക്കള്‍ ഇങ്ങനെ തേയ്ക്കുന്ന എണ്ണയുടെ ആവരണത്തിനുള്ളില്‍ വായു ലഭിക്കാതെ ചത്തു പോകുന്നു എന്നതാണ്.       

10. വ്രതദിവസങ്ങളില്‍ എന്തുകൊണ്ട് എണ്ണ തേച്ച് കുളിക്കരുത് ❓

   വ്രതദിവസങ്ങളിലും ഒരിക്കല്‍ ദിവസങ്ങളിലും എണ്ണ തേച്ച് കുളിക്കാന്‍ പാടില്ല.

എണ്ണ തേച്ചുകുളിയെ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്ന കേരളീയര്‍ ഇങ്ങനെ ഒരാചാരം വച്ചുപുലര്‍ത്തുന്നതിന് പിന്നില്‍ വെറും അന്ധവിശ്വാസം ആണെന്നാണ്‌ ഇതുവരെയും പ്രചരിച്ചിരുന്നത്. പക്ഷെ, ഇതിന് പിന്നിലെ ശാസ്ത്രീയത ഇതിനകം തന്നെ വെളിപ്പെട്ടുകഴിഞ്ഞു.

ശനിഗ്രഹത്തിന്റെ ശക്തിയില്‍ നിന്നുള്ള ഉല്‍പ്പന്നമായി കരുതിപ്പോരുന്ന എണ്ണ തലയ്ക്ക് ചുറ്റും ഒരു ധൂമവലയം സൃഷ്ടിക്കുമത്രെ. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വലയം നിലനില്‍ക്കുന്നതിനാല്‍ ഗ്രഹങ്ങളില്‍ നിന്ന് വരുന്ന കാന്തികതരംഗങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കാതെയാകും. വ്രതദിവസങ്ങളില്‍ ശരീര - മനഃ ശുദ്ധി പ്രധാനമായും നിലനില്‍ക്കുന്നതിനാല്‍ ഗ്രഹങ്ങളില്‍ നിന്നും നക്ഷത്രങ്ങളില്‍ നിന്നും ഭൂമിയിലെത്തുന്ന കാന്തികപ്രസരണം ശരീരത്തില്‍ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ തലയില്‍ എണ്ണ തേച്ചിരിക്കുന്നത് കാരണം ഈ കാന്തികശക്തിയാകട്ടെ ശരീരത്തില്‍ പ്രവേശിക്കുന്നതിന് എണ്ണ തടസ്സമായി നില്‍ക്കുന്നു. ഇതു കൊണ്ടാണ് വ്രതദിവസങ്ങളില്‍ എണ്ണ തേച്ചു കുളിക്കരുത് എന്ന് പറയുന്നത്.

11. പ്രഭാതത്തില്‍ എന്തിന് നടന്നുപോയി മുങ്ങിക്കുളിക്കണം ❓

പഴമക്കാര്‍ എന്തെങ്കിലും ഉപദേശിച്ചിട്ടുണ്ടെങ്കില്‍, വിശ്വസിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ വ്യക്തമായ സങ്കല്പവും ശാസ്ത്രവും ഉണ്ടാവുക തന്നെ ചെയ്യും.

രാവിലെ ഉണര്‍ന്നശേഷം അതിദൂരം നടന്നുപോയി മുങ്ങികുളിക്കണമെന്നാണ് അവര്‍ പിന്‍തലമുറയെ പ്രേരിപ്പിച്ചിട്ടുള്ളത്. സാധാരണ, നിറഞ്ഞൊഴുകുന്ന നദിയിലോ ക്ഷേത്രകുളത്തിലോ ഒക്കെയാണല്ലോ കുളി. പ്രഭാതത്തിലുള്ള, ക്ഷേത്രക്കുളത്തിലെ മുങ്ങിക്കുളിയെ വളരെ വിശേഷപ്പെട്ട ഒന്നായിട്ടാണ് അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മുങ്ങിക്കുളിക്കുന്നതിനു പിന്നിലെ രഹസ്യം പലരും അംഗീകരിച്ചിരുന്നുവെങ്കിലും നടന്നുപോയിട്ടെന്തിനാണ് ഒരു മുങ്ങിക്കുളിയെന്ന് ആരും ചോദിച്ചു പോകും.

കുളിക്കായി രാവിലെ അല്പം നടക്കേണ്ടി വന്നാല്‍ അതുമൊരു വ്യായാമാമെന്നേ പഴമക്കാര്‍ കണ്ടുള്ളൂ. മാത്രമല്ല ഇങ്ങനെ നടക്കുന്നതിലൂടെ ശുദ്ധമായ ഓക്സിജന്‍ ശ്വസിക്കാനും സാധിക്കും. ഇതിലൂടെ ലഭ്യമാകുന്നതോ മനസ്സിന്റെയും ശരീരത്തിന്റെയും സുഖവും ആശ്വാസവും.

ക്ഷേത്രക്കുളത്തിലെ മുങ്ങിക്കുളിയിലൂടെ നമുക്ക് ലഭിക്കുന്നത് വെറുമൊരു ശരീരത്തിലെ അഴുക്കുനിര്‍മ്മാര്‍ജ്ജന ഗുണമല്ല. ഇത് പ്രാണായാമത്തിന്റെ ഗുണമാണ് ചെയ്യുന്നതെന്ന് നമ്മുടെ പൂര്‍വ്വികര്‍ മനസ്സിലാക്കിയിരുന്നു.

ശ്വാസഗതിയെ ആരോഗ്യകരമായി നിയന്ത്രിക്കുന്ന പ്രാണായാമം പലവിധത്തിലുണ്ട്. ദീര്‍ഘമായി ശ്വാസമെടുത്ത് സാവധാനം പുറത്തേക്ക് വിടുന്നതാണ് പ്രാണായാമത്തിന്റെ രീതി. ഇതുമൂലം ശരീരത്തിലെ കോടാനുകോടി വരുന്ന കോശങ്ങള്‍ക്ക് ശുദ്ധമായ ഓക്സിജന്‍ ലഭിക്കും. അതിന്റെ ഗുണങ്ങളും ഒട്ടനവധിയാണ്.

ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കാന്‍ പ്രാണായാമം സഹായിക്കുന്നുണ്ടെന്ന് ആധുനികശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്.

12. തലമുങ്ങിക്കുളിച്ചശേഷം ശരീരത്തില്‍ എണ്ണ പുരട്ടരുതെന്ന് പറയുന്നത് എന്തുകൊണ്ട് ❓

പ്രാചീന ഭാരതത്തിന്റെ ആചാരങ്ങളെയും നിയമങ്ങളെയും പറ്റി പ്രതിപാദിക്കുന്ന മനുസ്മൃതിയില്‍ തലമുങ്ങിക്കുളിച്ച ശേഷം ശരീരഭാഗങ്ങളില്‍ എണ്ണ പുരട്ടരുതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ശരീരം മുഴുവന്‍ എണ്ണ പുരട്ടി അമര്‍ത്തി തടവുമ്പോള്‍ ബോധപൂര്‍വ്വമല്ലെങ്കിലും 'മസാജിങ്' ആണ് നടക്കുന്നത്. ഇത് രക്തയോട്ടത്തെ ത്വരിതപ്പെടുത്തും. ഏതു ശരീരഭാഗവും രോഗഗ്രസ്തമാവുന്നത് അവിടേക്കുള്ള രക്തസഞ്ചാരം കുറയുന്നതുകൊണ്ടാണ് എന്ന് പൂര്‍വ്വികര്‍ വളരെ മുമ്പ് മുതലേ തന്നെ മനസ്സിലാക്കിയിരുന്നു. മാത്രമല്ല, എണ്ണ ശരീരത്തില്‍ പുരട്ടിയത്തിനു ശേഷം വിയര്‍ക്കുന്നത് ശരീര പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും കണ്ടുപിടിക്കപ്പെട്ടിരുന്നു.

തൊലിപ്പുറത്തുള്ള വിയര്‍പ്പുസുഷിരങ്ങള്‍ എണ്ണ പുരട്ടുന്നതിലൂടെ അടഞ്ഞുപോകുന്നതുകൊണ്ട് ശരീരമാലിന്യങ്ങള്‍ വേണ്ടവിധത്തില്‍ പുറന്തള്ളപ്പെടാതെ പോകുമെന്നതാണ് ഇതിലെ സാമാന്യതത്വം.

തലമുങ്ങിക്കുളിച്ചശേഷം എണ്ണ പുരട്ടിയാല്‍ മണ്ണും പൊടിയും ശരീരത്തില്‍ വീണ്ടും അടിയുമെന്ന് മാത്രമല്ല ശരീരമാലിന്യങ്ങള്‍ വിയര്‍പ്പിലൂടെ പുറത്തുപോകാതെ കിഡ്നിയുടെ ജോലിഭാരം ഉയരുകയും ചെയ്യും.

തലയില്‍ തേയ്ക്കുന്ന എല്ലാ എണ്ണകളും ശരീരത്തില്‍ പുരട്ടാമെങ്കിലും ശരീരത്തില്‍ പുരട്ടുന്ന എല്ലാ എണ്ണകളും തലയില്‍ തേയ്ക്കാന്‍ പാടില്ലെന്നതും ശ്രദ്ധേയമാണ്. മുടി കൊഴിച്ചില്‍, അകാലനര എന്നിവ ഒഴിവാക്കാനാണ് ശരീരത്തില്‍ പുരട്ടുന്ന എല്ലാ എണ്ണകളും തലയില്‍ തേയ്ക്കാന്‍ ഉപയോഗിക്കാത്തത്. 

13. അന്യന്റെ കുളത്തില്‍ കുളിക്കാമോ ❓

     അന്യന്റെ കുളത്തില്‍ കുളിച്ചാല്‍ കുളത്തിന്റെ ഉടമയുടെ പാപത്തിന്റെ കാല്‍ഭാഗം കുളിച്ചവനെ ബാധിക്കുമെന്നൊരു വിശ്വാസമുണ്ട്‌.

അന്യരുടെ കുളത്തില്‍ കുളിക്കുകയോ, വാഹനം, കിടക്ക, ഇരിപ്പിടം, കിണറ്, ഉദ്യാനം എന്നിവ ഉപയോഗിക്കുകയോ ചെയ്‌താല്‍ ഉപയോഗിക്കുന്നവന് അതിന്റെയൊക്കെ ഉടമസ്ഥരുടെ പാപാംശം സിദ്ധിക്കുമെന്ന് മനുസ്മൃതിയും പറയുന്നു.

പാവപ്പെട്ടവരെയും താഴ്ന്ന ജാതിക്കാരെയും സമ്പന്നരുടെ സമൃദ്ധികളില്‍ നിന്നും ഒഴിവാക്കി നിറുത്തുവാനും സമ്പന്നര്‍ക്ക് മറ്റുള്ളവരെകൊണ്ട് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാനുമാണ് ഇത്തരം വിലക്കുകള്‍ പ്രചരിപ്പിച്ചിരുന്നതെനാണ് ആദ്യകാലങ്ങളില്‍ വിശ്വസിച്ചുവന്നിരുന്നത്.

സമ്പന്നരുടെ ശ്രേണിയില്‍പ്പെട്ടവര്‍, തങ്ങള്‍ അറിയാതെ രാത്രിയിലോ മറ്റോ തങ്ങളുടെ കുളത്തില്‍ പുറത്തുള്ള ആരെങ്കിലും വന്ന് കുളിക്കാതിരിക്കാനാണ് അന്യന്റെ കുളത്തില്‍ കുളിച്ചാല്‍ ഉടമയുടെ പാപത്തിന്റെ കാല്‍ഭാഗം കുളിച്ചവനെ ബാധിക്കുമെന്ന അന്ധവിശ്വാസം ഇളക്കിവിട്ടിരുന്നതെന്നും കരുതിയിരുന്നു.

ആധുനികലോകത്ത് പുതിയ പേരുകളില്‍ അവതരിക്കുന്ന പല രോഗങ്ങളും നേരത്തെ തന്നെ ഇവിടെ ഉണ്ടായിരുന്നതാണെന്നാണ് അയ്യുര്‍വേദാചാര്യന്മാര്‍ രേഖകള്‍ ഉദ്ധരിച്ച് പറയുന്നുണ്ട്. ഇതിലാകട്ടെ ജലത്തിലൂടെ പകരുന്ന രോഗങ്ങളും നിരവധിയാണ്.

അന്യന്റെ കുളത്തില്‍ കുളിച്ചാല്‍ ഉടമയുടെ പാപത്തിന്റെ കാല്‍ഭാഗമെന്നതിന് രോഗത്തിന്റെ കാല്‍ഭാഗമെന്നാണ് അര്‍ത്ഥമാക്കേണ്ടത്. ഉടമ സ്വന്തം കുളത്തില്‍ തന്നെ കുളിച്ചിരുന്ന പണ്ടുകാലത്ത്, അയാളെ ബാധിച്ചിരുന്ന പകര്‍ച്ചവ്യാധികള്‍ ആ കുളത്തില്‍ കുളിക്കുന്നവരെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സാരം.

അതുകൊണ്ടാണ് അന്യന്റെ കുളത്തില്‍ കുളിക്കരുതെന്ന് പഴമക്കാര്‍ പുത്തന്‍തലമുറയെ ഓര്‍മ്മിപ്പിച്ചിരുന്നത്. 

14. തണുപ്പുകാലത്ത് കിണറ്റു വെള്ളത്തില്‍ കുളിക്കാമോ ❓

തണുപ്പുകാലത്ത് കിണറ്റില്‍ നിന്നും ചൂട് സമയത്ത് നദിയില്‍ നിന്നും കുളിക്കണമാത്രേ!

രണ്ടുതരത്തില്‍ കുളിപറയുന്നുണ്ടെങ്കിലും ദിനചര്യയുടെ ഭാഗമായി രണ്ടുനേരം കുളിക്കാനും മലയാളിക്ക് മടിയില്ലായിരുന്നു. ഓരോ ദിവസവും ആരംഭിക്കുന്നതും ദിവസം അവസാനിപ്പിച്ച് കിടക്കയിലേയ്ക്ക് പോകുന്നതും കുളിക്ക് ശേഷമായിരുന്നു.

തണുപ്പുകാലത്ത് നദികളിലെ വെള്ളത്തിനെ അപേക്ഷിച്ച് കിണറ്റിലെ ജലത്തിന് തണുപ്പ് കുറവായിരിക്കുമെന്നതു കൊണ്ടാണ് ഈ കാലയളവില്‍ കിണറ്റിലെ വെള്ളത്തില്‍ കുളിക്കണമെന്ന് പറയുന്നത്.

സാവധാനം മാത്രം ചൂടാവുകയും സാവധാനം മാത്രം തണുക്കുകയും ചെയ്യുന്ന സ്വഭാവമാണ് ജലത്തിനുള്ളത്.

ബാഷ്പീകരണം പെട്ടെന്ന് നടക്കുമ്പോള്‍ വെള്ളത്തിന് തണുപ്പ് കൂടുതലായിരിക്കും. വലിയ പാത്രങ്ങളിലും നദികളിലുമാണ് ബാഷ്പീകരണപ്രക്രിയ എളുപ്പത്തില്‍ നടക്കുന്നത്. അന്തരീക്ഷവുമായി ജലോപരിതലത്തിന് കൂടുതല്‍ സമ്പര്‍ക്കമുള്ളതുകൊണ്ടാണ് ബാഷ്പീകരണം കൂടുതല്‍ നടക്കുന്നത്. ബാഷ്പീകരണത്തിനു വേണ്ട താപം വെള്ളത്തില്‍ നിന്നും വലിച്ചെടുക്കുന്നതുകൊണ്ടാണ് വെള്ളം കൂടുതല്‍ തണുക്കുന്നത്.

എന്നാല്‍ മഞ്ഞുകാലത്ത് അന്തരീക്ഷ താപനില കുറഞ്ഞിരിക്കുന്നതിനാല്‍ ബാഷ്പീകരണം കുറഞ്ഞ തോതില്‍ മാത്രമേ നടക്കുകയുള്ളൂ.

ബാഷ്പീകരണം കുറവായതിനാല്‍ കിണറ്റിലെ വെള്ളത്തില്‍ നിന്നും കുറച്ചു താപം മാത്രമേ നഷ്ടപ്പെടുന്നുള്ളൂ ജലോപരിതലത്തിന്റെ കൂടുതല്‍ ഭാഗവും അന്തരീക്ഷവുമായി സമ്പര്‍ക്കമുള്ള നദികളില്‍ താരതമ്യേന ബാഷ്പീകരണം കൂടുതല്‍ നടക്കുമെന്നതിനാല്‍ നദിയിലെ വെള്ളത്തിന് കൂടുതല്‍ തണുപ്പായിരിക്കുകയും ചെയ്യും. 

15. എവിടേക്ക് തിരിഞ്ഞു നിന്ന് കുളിക്കണം ❓

എപ്പോള്‍ കുളിക്കണം, എങ്ങനെ കുളിക്കണം എന്നൊക്കെ നിര്‍ദ്ദേശിക്കുന്ന പൂര്‍വ്വികര്‍ നാം എങ്ങോട്ട് തിരിഞ്ഞുനിന്നു കുളിക്കണമെന്നും എങ്ങോട്ട് തിരിഞ്ഞുനിന്ന് കുളിക്കരുതെന്നുമൊക്കെ വിധിച്ചിരുന്നു.

പഴയകാലത്ത് കുളിക്കാനായി നിറഞ്ഞൊഴുകുന്ന തോടും നദിയും തടാകവുമൊക്കെയാണല്ലോ ഉപയോഗിച്ചിരുന്നത്. മാത്രമല്ല, മുങ്ങിക്കുളി ഒരു ശീലവുമായിരുന്നു.

എന്നാല്‍ പടിഞ്ഞാറോട്ട് തിരിഞ്ഞുനിന്ന് മുങ്ങികുളിക്കരുതെന്ന്  ഒരു വിശ്വാസമുണ്ട്‌.

കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിക്കുചുറ്റും വലയം ചെയ്യുന്നുവെന്ന കാര്യം ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. അവയില്‍ നിന്നും പ്രസരിക്കുന്ന കാന്തികശക്തിയാകട്ടെ ഭൂമിക്കു ചുറ്റും വലയം ചെയ്തുകൊണ്ടിരിക്കുകയുമാണ്.

പടിഞ്ഞാറോട്ട് തിരിഞ്ഞുനിന്നാണ് മുങ്ങിക്കുളിക്കുന്നതെങ്കില്‍ മുങ്ങിയുയരുമ്പോള്‍ നമ്മുടെ മുതുകിലായിരിക്കും കാന്തികശക്തിയേല്‍ക്കുന്നത്. എന്നാല്‍ കിഴക്കോട്ട് തിരിഞ്ഞു നിന്ന് മുങ്ങിക്കുളിച്ചാല്‍ ഹൃദയം സ്ഥിതിചെയ്യുന്ന മുന്‍ഭാഗത്തായിരിക്കും ആരോഗ്യകരമായ ആ കാന്തികശക്തി പ്രവഹിക്കുന്നത്.

16. സ്നാന ശ്ലോകം

ഗംഗേച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നര്‍മദേ സിന്ധു കാവേരീ
ജലേസ്മിന്‍ സന്നിധിം കുരു

അർത്ഥം:-
ഗംഗ, യമുന, ഗോദാവരി, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി എന്നിങ്ങനെയുള്ള പുണ്യനദികളിലെ ജലസാന്നിധ്യം ഇവിടെയുണ്ടാകട്ടെ.

കുളത്തിലോ കുളിമുറിയിലോ എവിടെയായാലും കുളിയ്ക്കു മുന്‍പ് രണ്ടു കൈകൾ ചേര്‍ത്ത കൈകുമ്പിളിൽ നിറയെ ജലം എടുത്തു പ്രാര്‍ത്ഥിയ്ക്കുക.

17. പ്രഭാത സന്ധ്യാവന്ദനം

ആചമനം നടത്തുക

വലതു കയ്യില്‍ ജലമെടുത്ത് 
ഓം ശിവായ നമ:
എന്നു ജപിച്ച് ജലം കഴിയ്ക്കുക്കുക.
വീണ്ടും ജലമെടുത്ത്,
ഓം നരായണായ നമ:
എന്നു ജപിച്ച് ജലം കഴിയ്ക്കുക്കുക. താഴെ കാണുന്ന  മന്ത്രത്തിൽ ഇത് അവർത്തിക്കുക.

ഓം ശിവായ നമഃ
ഓം നരായണായ നമഃ
അച്ചുതായ നമഃ
അനന്തായ നമഃ
അമൃതായ നമഃ
ഗോവിന്ദായ നമഃ
ഗോപാലായ നമഃ
ശ്രീ കൃഷ്ണായ നമഃ
ശ്രീ വിഷ്ണുവേ ഹരി

ആന്തരിക ശുദ്ധിയ്ക്കും കണ്ഠ ശുദ്ധിയ്ക്കും വേണ്ടിയാണ്‌ ആചമനം നടത്തുന്നത്. ഈശ്വര നാമം ജപിച്ച് ആചമനം ചെയ്യുന്നത് ആന്തരികമായ് ശുദ്ധി വരുത്തും എന്നു ഋഷീശ്വരന്മാർ പറഞ്ഞിരിയ്ക്കുന്നു. ഏതു തരത്തിലുള്ള് നാമ ജപവുമാവാം. ചിലര്‍ 

കേശവായ സ്വാഹാ
നാരായണായ സ്വാഹാ
മാധവായ സ്വാഹാ

എന്നും ജപിയ്ക്കുന്നു. എല്ലം സ്വീകാര്യമാണ്‌. വൈദിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവർ

"ഓം ശംന്നോ ദേവീരഭീഷ്ടയ
ആപോഭവന്തുപീതയേ
ശം യോരഭിസ്രവന്തുന"

എന്നു ജപിച്ച് ആചമനം നടത്തുന്നു.

18. കുളിച്ചാല്‍ ആദ്യം മുതുകാണോ തുടയ്ക്കേണ്ടത് ❓

കുളി കഴിഞ്ഞുവരുമ്പോള്‍ ആദ്യം മുതുകാണ് തുടയ്ക്കേണ്ടത് എന്നൊരു വിധിയുണ്ട്.

ഇതിന്റെ പിന്നില്‍ വിശ്വസിച്ചില്ലെങ്കിലും വിശ്വസിച്ചുപോകുന്ന രസകരമായ ഒരു വിശ്വാസമുണ്ട്‌.

  നമ്മുടെ ശരീരത്തില്‍ എപ്പോഴും രണ്ടു അവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. നന്മയും തിന്മയും. അതായത് നന്മയെന്ന ശ്രീദേവിയും തിന്മയെന്ന മൂതേവിയും. നാം കുളിക്കാനായി ശിരസ്സില്‍ വെള്ളം ഒഴിക്കുന്നതും ശ്രീദേവിയും മൂതേവിയും ശരീരത്തില്‍ നിന്നും പുറത്തിറങ്ങും. പിന്നെ, തമ്മില്‍ യുദ്ധം നടത്തികൊണ്ടിരിക്കും. ശരീരത്തില്‍ തിരികെ ആര് ആദ്യം കയറണം എന്നതിന് വേണ്ടിയാണത്. ശരീരത്തില്‍ എതുഭാഗമാണോ ആദ്യം തുടച്ച് ജലാംശം കളയുന്നത് അവിടെ മൂതേവി പ്രവേശിക്കും. കാരണം യുദ്ധത്തില്‍ ജയിക്കുന്നത് ആദ്യം മൂതേവി, തിന്മ ആയിരിക്കും. മുതുകാദ്യം തുടച്ചാല്‍ മൂതേവി അവിടെ കയറുകയും രണ്ടാമത് മുഖം തുടക്കേണ്ടി വരുമ്പോള്‍ ശ്രീദേവി മുഖത്തു പ്രവേശിക്കുകയും അന്നേദിവസം ശ്രീദേവി, ഐശ്വര്യം വിളങ്ങുന്ന മുഖത്തോടെ ജീവിക്കുകയും ചെയ്യും. മറിച്ച് മുഖമാണ് തുടച്ചതെങ്കില്‍ മൂതേവി കയറിയ മുഖത്തോടെയാവും ജീവിക്കേണ്ടിവരിക. അതായത് അന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ! അതുകൊണ്ടാണ് കുളിച്ചു കഴിഞ്ഞാല്‍ ആദ്യം മുതുകു തുടയ്ക്കണമെന്നൊരുപദേശം പിന്‍തലമുറയ്ക്ക് നല്‍കാന്‍ മുതിര്‍ന്നവര്‍ ശ്രമിച്ചതും.

ഇതുകേട്ട് അന്ധവിശ്വാസമെന്ന് പറഞ്ഞ് ആരും പിന്മാറണ്ട. ഇതിനുപിന്നില്‍ മഹത്തായ ഒരു ശാസ്ത്രരഹസ്യം ഒളിഞ്ഞിരിക്കുന്നു. ഇതു മനസ്സിലാക്കികൊണ്ടാണ് അവര്‍ അങ്ങനെ ഉപദേശിച്ചിരുന്നത് എന്ന് വേണം കരുതാന്‍.

കുളിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തില്‍ തണുപ്പ് എല്ലാ ഭാഗങ്ങളിലും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത് നട്ടെല്ലിലാണ്. നട്ടെല്ലില്‍ കൂടുതല്‍ തണുപ്പേല്‍ക്കേണ്ടി വന്നാല്‍ അത് രോഗങ്ങള്‍ക്കും കാരണമാവും. ഈ തിരിച്ചറിവില്‍ നിന്നാണ് കുളിച്ചു കഴിഞ്ഞാല്‍ ആദ്യം നട്ടെല്ല് സ്ഥിതി ചെയ്യുന്ന മുതുക് തുടക്കണമെന്ന വിധി ഉപദേശരൂപേണ കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരുന്നത്.

എന്നാല്‍ ഒരു ബക്കറ്റ് പൈപ്പുജലത്തില്‍ കുളിക്കുന്നവരെ ഉദ്ദേശിച്ചല്ല ഈ നിര്‍ദ്ദേശം വച്ചിരുന്നത്. മറിച്ച് ബ്രഹ്മമുഹൂര്‍ത്തിലുണര്‍ന്ന്, തണുത്തൊഴുകുന്ന നദിയിലോ തടാകത്തിലോ കുളത്തിലോ ആവോളം മുങ്ങിക്കുളിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞിരുന്നത്.

19. കുളി കഴിഞ്ഞ് നനച്ച ഭസ്മം തന്നെ ധരിക്കുന്നതെന്തിന് ❓

ഭസ്മധാരണത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, ചില നേരത്ത് നനച്ച ഭസ്മം ധരിക്കണമെന്നും മറ്റുചിലപ്പോള്‍ നനയ്ക്കാത്ത ഭസ്മം ധരിക്കണമെന്നും പറയാറുണ്ട്‌. ഇത് വൈരുദ്ധ്യമല്ലേയെന്ന് ചോദിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഇതിനുത്തരം നല്‍കാന്‍ പഴമക്കാര്‍ക്കായില്ലെങ്കിലും ഭസ്മത്തിലെ ഔഷധവീര്യത്തെപ്പറ്റി അവര്‍ക്ക് നല്ല ബോധമുണ്ടായിരുന്നുവെന്നതാണ് വാസ്തവം.

രാവിലെ ഉണര്‍ന്ന് കൈകാല്‍മുഖം കഴുകി വന്ന് പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മചട്ടിയില്‍ നിന്നും ഒരുപിടി ഭസ്മം വാരി നെറ്റിയിലും പിന്നെ നെഞ്ചിലും ഇരുഭുജങ്ങളിലും മറ്റുചില മര്‍മ്മസ്ഥാനങ്ങളിലും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ പുരട്ടുന്നത് കാണാന്‍ ചിലര്‍ക്കെങ്കിലും ഭാഗ്യമുണ്ടായിട്ടുണ്ട്. സന്ധ്യാസമയത്തും കൈകാല്‍മുഖം കഴുകി വന്നശേഷവും ഇങ്ങനെ ഭസ്മം പുരട്ടാറുണ്ട്. ഈ രണ്ടു സമയങ്ങളിലും അവര്‍ അണിഞ്ഞിരുന്നത് നനയ്ക്കാത്ത ഭാസ്മമായിരുന്നു.

എന്നാല്‍ കുളികഴിഞ്ഞ് വന്നതിനുശേഷമാകട്ടെ ഭസ്മമെടുത്ത് നനച്ചാണ് ദേഹത്ത് പുരട്ടിയിരുന്നത്.

ഈ രണ്ടു തരത്തിലുള്ള ഭസ്മധാരണരീതികള്‍ കാണുമ്പോള്‍ നാം മനസ്സിലാക്കേണ്ടത്, നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും നനച്ച ഭസ്മത്തിന് ശരീരത്തില്‍ അമിതമായുണ്ടാകുന്ന ഈര്‍പ്പത്തെ വലിച്ചെടുത്തു നീക്കം ചെയ്യാനുള്ള ഔഷധ വീര്യവുമുണ്ടെന്നാണ്.

ഇത്രയും രേഖപ്പെടുത്തുമ്പോള്‍, നമ്മുടെ ശരീരത്തില്‍ എങ്ങിനെയാണ് രാവിലെയും സന്ധ്യയ്ക്കും മാത്രം അണുബാധയുണ്ടാവുകയെന്ന ചോദ്യം സ്വാഭാവികം. രാത്രിയില്‍ ഒരു വ്യക്തി കിടന്നുറങ്ങുമ്പോള്‍ അയാളുടെ കിടക്കയില്‍ ലക്ഷകണക്കിന് അണുക്കളാണ് വിഹരിക്കുന്നതെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അതുപോലെതന്നെ സന്ധ്യാവേളയിലും അന്തരീക്ഷത്തിലുണ്ടാകുന്ന വിഷാണുബാധ ഇതിനകം തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇതും നമ്മുടെ ശരീരത്തെ ബാധിക്കും. അതുകൊണ്ടാണ് അണുബാധയകറ്റാനായി ഈ രണ്ടു സമയങ്ങളിലും നനയ്ക്കാതെ ഭസ്മം ധരിക്കുന്നത്.

കുളിക്കുന്ന സമത്താകട്ടെ, ശരീരത്തിലെ സന്ധികളില്‍ നനവുമൂലം നീര്‍ക്കെട്ടുണ്ടാകുവാനും ക്രമേണ അതിലൂടെ കൊഴുപ്പ് വര്‍ദ്ധിച്ച് അങ്ങനെ സന്ധിവാതമായി മാറാനുമുള്ള സാധ്യത ശാസ്ത്രം തള്ളികളയുന്നില്ല. ഇങ്ങനെയുള്ള നീര്‍ക്കെട്ട് ഒഴിവാക്കാനാണ് കുളിച്ച ശേഷം നനഞ്ഞ ഭസ്മം ധരിക്കുന്നത്.

ഭസ്മധാരണം നടത്തുമ്പോള്‍ ചൊല്ലാനായി ആചാര്യന്മാര്‍ മന്ത്രവും വിധിച്ചിട്ടുണ്ട്.

" ഓം അഗ്നിരിതി ഭസ്മ ജലമിതി ഭസ്മ
സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ
സര്‍വം ഹവാ ഇദം ഭസ്മേ
മന ഏതാനി ചക്ഷും ഷി ഭസ്മ."   

എന്ന മന്ത്രം ഉച്ചരിച്ചാണ് ഇടത്തു കൈത്തലത്തിൽ സംഗ്രഹിച്ചതായ ഭസ്മം വലത്ത് കൈകൊണ്ട് അടച്ച് സമ്മിശ്രീകരിച്ച് തൊടേണ്ടത്.

അഗ്നി, വായു, ജലം, സ്ഥലം (ഭൂമി), വ്യോമം (ആകാശം) എന്നീ പഞ്ചഭൂതങ്ങളുടെയും നമ്മുടെ മനോമണ്ഡലത്തിൻറേയും ദൃഷ്ടിയുടേയും ഭസ്മമാണിതെന്നാണ് ഈ മന്ത്രത്തിന്റെ പൊരുൾ.

20. ഭസ്മ നിർമ്മാണരീതി എങ്ങിനെ ❓

ഭസ്മനിർമ്മാണത്തിനു പ്രത്യേക ചിട്ടകൾതന്നെ ഉണ്ട്. അമാവാസി, പൌർണ്ണമി, അഷ്ടമി എന്നീ ദിവസങ്ങളിൽ ഭസ്മത്തിനുള്ള ചാണകം ശേഖരിക്കുന്നതാണ് ഉത്തമം. രാവിലെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ഗോശാലയിൽ പ്രവേശിച്ച് നല്ലതായ ചാണകം ശേഖരിക്കണം. “ഹ്രൌം” എന്ന മന്ത്രം ചൊല്ലിക്കൊണ്ട് വേണം ചാണകം ശേഖരിക്കാൻ. എടുത്ത ശേഷം “നമ:“ എന്ന മന്ത്രം ജപിച്ച് ചാണകത്തെ ഉരുളകളാക്കി ഉരുട്ടണം. ഈ ഉരുളകളെ ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്ത് വച്ച് വെയിലിൽ ഉണക്കണം. ഇങ്ങനെ തയ്യാറാക്കിയ ചാണക ഉരുളകളെ ഉമി കൂട്ടികലർത്തി ‘ഹ്രൌം’ എന്നു ജപിച്ച് ഭസ്മമാക്കണം. അരണിയിൽ നിന്ന് എടുത്തതോ വേദാദ്ധ്യായം ചെയ്യുന്ന ബ്രാഹ്മണന്റെ ഗൃഹത്തിൽ നിന്നെടുത്ത അഗ്നികൊണ്ടോ വേണം ദഹിപ്പിക്കാൻ. നന്നായി ദഹിക്കുന്നതുവരെ അഗ്നിയെ സംരക്ഷിക്കണം. ഈ ഭസ്മത്തെ ശുദ്ധമായ മൺപാത്രത്തിൽ സൂക്ഷിക്കണം. കൈതപ്പൂവ്, രാമച്ചം, ചന്ദനം, കുങ്കുമപ്പൂവ് തുടങ്ങിയ സുഗന്ധ വസ്തുക്കളെ ‘സദ്യോജാത’ മന്ത്രത്തോട് കൂടി ഭസ്മപാത്രത്തിൽ ചേർത്തുവയ്ക്കണം. ഇങ്ങനെയുണ്ടാക്കിയ ഭസ്മം പണ്ട് തറവാട്ടിലും മനകളിലും മറ്റും ഭസ്മക്കുട്ട എന്നു പറയുന്ന തടിപ്പാത്രത്തിൽ സൂക്ഷിച്ചിരുന്നു.

21. എത്ര തരം ഭസ്മങ്ങൾ ആണ് ഉള്ളത് ❓

മൂന്ന് തരം ഭസ്മങ്ങളെക്കുറിച്ച്(ഭസ്മത്രിവിധത്വം അധ്യായം) ദേവീഭാഗവതത്തിൽ വിവരിക്കുന്നുണ്ട്. ശാന്തി ഭസ്മം,പൌഷ്ടികഭസ്മം, കാമഭസ്മം എന്നിവയാണവ. പശുവിന്റെ ശരീരത്തിൽ നിന്നും താഴെ വീഴുന്നതിനു മുമ്പായി തന്നെ ചാണകമെടുത്ത് ഉരുട്ടി ഉണക്കി സദ്യോജാതി പഞ്ചമന്ത്രം ജപിച്ച് ഭസ്മമാക്കിയതു ശാന്തിഭസ്മം. പശുവിന്റെ ശരീരത്തിൽ നിന്നും വീണ് നിലത്തെത്തുന്നതിനു മുമ്പേ ചാണകമെടുത്ത് ഷഡംഗമന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് പൌഷ്ടികഭസ്മം. ഭൂമിയിൽ വീണുകിട്ടുന്ന ചാണകമെടുത്ത് ‘ഹ്രൌം’ മന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് കാമഭസ്മം. ഇതിൽ സാധാരണമായിട്ടുള്ളത് കാമഭസ്മമാകുന്നു.

22. പുണ്യാഹമന്ത്രങ്ങൾ

ഓം ആപോഹിഷ്ഠാമയോ ഭുവസ്താന
ഊര്‍ജ്ജേദധാതന മഹേരണായ ചക്ഷസേ

അർത്ഥം:-
(അപ്ദേവിമാരായ നിങ്ങള്‍ സുഖദായിനികളാണല്ലോ. അപ്രകാരമിരിയ്ക്കുന്ന നിങ്ങള്‍ ഞങ്ങള്‍ക്ക് അന്നാദികളായ ഉപഭോജ്യവസ്തുക്കള്‍ പ്രദാനം ചെയ്താലും. തന്നെയുമല്ല ഞങ്ങള്‍ക്ക് അവികലമായ വീക്ഷണ ശക്തിയും സമീചീനവുമായ ജ്ഞാനവും നലകണം. നിങ്ങള്‍ ഞങ്ങളെ ഐശ്വര്യാദി സുഖാനുഭവങ്ങള്‍ക്കും ഉത്കൃഷ്ട് ജ്ഞാനസമ്പാദനത്തിനും യോഗ്യന്മാരാക്കിതീര്‍ക്കണേ!)

ഓം യോവശിവതമോരതസ്തസ്യ
ഭാജയതേഹന: ഉശതീരിവ മാതര:

അർത്ഥം
(ഹേ അപ്ദേവിമാരെ നിങ്ങളുടെ നൈസര്‍ഗ്ഗികമായ രസം ഏറ്റവും സുഖകരമാണ്‌. ആരസം ഈ ലോകത്തില്‍ തന്നെ ഞങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിത്തരേണമേ. സന്താനങ്ങളുടെ സുഖസമൃദ്ധിയെ ഇച്ഛിയ്ക്കുന്ന ജനനികള്‍ സ്നേഹസ്നുതപയോധരകളായി എപ്രകാരമാണോ തങ്ങളുടെ ശിശുക്കള്‍ക്ക് സ്തന്യം നല്‍കുന്നത് അപ്രകാരം ഉന്മേഷകരമായ ജലരസം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും)

ഓം തസ്മ അരംഗമാമവോയസ്യക്ഷയായ
ജിന്വഥ അപോജന യഥാചന:

അർത്ഥം:-
(ഹേ അപ്ദേവിമാരെ വിവിധ പാപങ്ങളുടെ ക്ഷയത്തിനായി ഞങ്ങള്‍ക്ക് നിങ്ങളെ വേഗത്തില്‍ വേഗത്തില്‍ത്തന്നെ പ്രാപിയ്ക്കുമാറാകട്ടെ. പരിശുദ്ധകളും പാപനാശിനികളുമായ ഗംഗാദി നദികളില്‍ സ്നാന തര്‍പ്പണാദികള്‍കൊണ്ട് ഞങ്ങള്‍ പാപ വിമുക്തന്മാരായിത്തീരട്ടെ.)

എന്നീ മന്ത്രങ്ങള്‍ ഓരോന്നും ജപിച്ചു കൊണ്ട് ഓരോപ്രാവശ്യവും ജലം ഭസ്മത്തിലും ശരീരത്തിലും തളിയ്ക്കുക.

പുണ്യാഹമന്ത്രങ്ങളാണ്‌ ഇതു മൂന്നും. ക്ഷേത്രങ്ങളിലെ പൂജ, അഭിഷേകം, പുണ്യാഹനിര്‍മ്മിതി എന്നിവയ്ക്കും മറ്റുകര്‍മ്മങ്ങള്‍ക്ക് പുണ്യാഹ നിര്‍മ്മിതിയ്ക്കും ഈ മന്ത്രങ്ങള്‍ അത്യന്താപേക്ഷിതമാണ്‌. ആയതിനാല്‍ വളരെ പവിത്രമായ മന്ത്രങ്ങളാണിവ. മൂന്നും ചേര്‍ത്ത്  ആപോഹിഷ്ഠാദി എന്നു പറയുന്നു.

അതിനുശേഷം ആവശ്യത്തിനു ജലം ചേര്‍ത്ത് വലതുകയ്യുടെ മോതിരവിരല്‍ ഭസ്മത്തില്‍ തൊട്ടുകൊണ്ട് താഴെ പറയുന്ന മന്ത്രം ജപിയ്ക്കുക.

ശ്രീകരം ച പവിത്രം ച
ശോക രോഗ നിവാരണം
ലോകേ വശീകരം പുംസാം
ഭസ്മം ത്ര്യൈലോക്യ പാവനം

ഓം അഗ്നിരിതി ഭസ്മ വായുരിതി ഭസ്മ
ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ
വ്യോമേതി ഭസ്മ സര്‍വം ഹവാ ഇദം ഭസ്മ
ഏതാനി ചക്ഷുംഷിം ഭസ്മ

ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍മുക്ഷീയ മാമൃതാത്

ഈ മന്ത്രം മൃതൃു൦ജയമന്ത്രം എന്നറിയപ്പെടുന്നു. രുദ്രനെ പൂജിയ്ക്കുവാന്‍ വളരെ വിശിഷ്ഠമായ മന്ത്രമാണിത്. നിത്യാനുഷ്ഠാനങ്ങള്‍ ചെയ്യുന്നതിലൂടെത്തന്നെ ഈശ്വര പൂജയ്ക്കും അവസരമൊരുക്കുന്ന വിധത്തിലാണ്‌ ആചാര്യന്മാര്‍ രൂപകല്‍‌പ്പന ചെയ്തത്

ശേഷം രണ്ടു കയ്യും ചേര്‍ത്ത് ഭസ്മം നന്നായി കുഴയ്ക്കുക. ചൂണ്ടു വിരല്‍ നടുവിരല്‍ മോതിരവിരല്‍ എന്നീ വിരലുകള്‍ മാത്രം ചേര്‍ത്തു പിടിച്ചുകൊണ്ട് ഓം നമശ്ശിവായ: എന്നു ജപിച്ച് നെറ്റി, കഴുത്ത്, മാറിടം, പുറത്ത് വലത്തും, ഇടത്തും വലതു കൈപാര്‍ശ്വം ഇടതുകൈപാര്‍ശ്വം വലതുകൈത്തണ്ട, ഇടതുകൈത്തണ്ട, വയറിനിരുവശത്തും, ശരീരത്തിന്റെ സന്ധികളിലും ഭസ്മം ധരിയ്ക്കുക. ഭസ്മധാരണത്തിനുശേഷം ചന്ദനവും സിന്ദൂരവും തൊടാം ....

23. ഗായത്രീ മന്ത്രം

ഋഷിഛന്ദസ്സ് ദേവത ന്യാസം

ഭസ്മധാരണത്തിനുശേഷം ഗായത്രീ മന്ത്രം ഋഷി ഛന്ദസ് ദേവത എന്നീ ന്യാസങ്ങളോടു കൂടി മൂന്നുപ്രാവശ്യം ജപിയ്ക്കണം.

ആദ്യം നടുവിരലും മോതിരവിരലും ചേര്‍ത്തുപിടിച്ച്അവയുടെ രണ്ടാമത്തെ സന്ധിയില്‍ പെരുവിരല്‍ തൊട്ടുകൊണ്ട് മറ്റുവിരലുകള്‍ ഉയര്‍ത്തിപ്പിടിയ്ക്കുക. ഈ മുദ്രയ്ക്ക് മൃഗമുദ്ര എന്നുപറയുന്നു. മൃഗമുദ്ര കൊണ്ട് ശിരസ്സില്‍ സ്പര്‍ശിച്ച് ഓം ഗാഥിനോ വിശ്വാമിത്ര ഋഷി
എന്നും മൂക്കിനു താഴെ തൊട്ട് 
ഗായത്രി ഛന്ദ: എന്നും ഹൃദയത്തില്‍ സ്പര്‍ശിച്ച് സവിതാ ദേവത എന്നും ജപിയ്ക്കുക (ഇത് ഋഷിഛന്ദസ്സ് ദേവത ന്യാസം)

ഗായത്രി മന്ത്രം മൂന്നു പ്രാവശ്യം ജപിയ്ക്കുക

ഓം ഭൂര്‍ഭുവസ്വ:
തത് സവിതുര്‍‌വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്

അർത്ഥം :-
(യാതൊരാള്‍ ഞങ്ങളുടെ ധീകളെ പ്രചോദനം ചെയ്യുന്നുവോ ആ ദേവനായ സവിതാവിന്റെ വരേണ്യമായ ഭര്‍ഗ്ഗസ്സിനെ ഞങ്ങള്‍ ധ്യാനിയ്ക്കുന്നു)

ശേഷം വീണ്ടും ഋഷിഛന്ദസ്സ് ദേവത ന്യസിയ്ക്കുക.

24. തര്‍പ്പണം

ഇനി തര്‍പ്പണം ചെയ്യുക.

രണ്ടുകൈവെള്ളയ്ക്കുള്ളീല്‍ നിറയെ ജലമെടുത്ത് കൈവിരലുകളുടെ അഗ്രഭാഗത്തൂടെ ജലം ഒഴിയ്ക്കുക. ഇപ്രകാരം മൂന്നുപ്രാവശ്യം ഒഴിയ്ക്കുക. ഓരോപ്രാവശൃ൦ ഒഴിയ്ക്കുമ്പോകും 

ദേവാൻ തര്‍പ്പയാമി

എന്നു ചൊല്ലണം. ഇനി 

ദേവഗണാന്‍ തര്‍പ്പയാമി

എന്നുജപിച്ച് വീണ്ടും മൂന്നുപ്രാവശ്യം ഒഴിയ്ക്കണം.

പിന്നെ കൈകുമ്പിളില്‍ ജലമെടുത്ത് മൂന്ന്പ്രാവശ്യം 

ഋഷീൻ തര്‍പ്പയാമി

എന്നും മൂന്നുപ്രാവശ്യം

ഋഷീഗണാൻ തര്‍പ്പയാമി

എന്നും ജപിച്ച് രണ്ടു കൈകള്‍ക്കിടയിലൂടെ ഒഴിയ്ക്കണം. പിന്നെ കൈയില്‍ ജലമെടുത്ത് ചൂണ്ടുവിരലിനുംപെരു വിരലിനും ഇടയിലൂടെ മൂന്നു പ്രാവശ്യം 

പിതൃൻ തര്‍പ്പയാമി

എന്നും മൂന്നുപ്രാവശ്യം

പിതൃ ഗണാൻ തര്‍പ്പയാമി

എന്നും ഒഴിയ്ക്കണം തുടര്‍ന്നു വലതുകയ്യില്‍ ജലമെടുത്ത് 

ഓം ഭുര്‍ഭുവസ്വരോം

എന്നുജപിച്ച് തലയ്ക്കു മുകളില്‍ചുറ്റി വീഴ്തുക. വീണ്ടും ആചമനം ചെയ്യുക. ശേഷം ധ്യാനം, പ്രാര്‍ത്ഥന, ജപം എന്നിവ ചെയ്യുക.
അതിനു ശേഷം പ്രത്യക്ഷ ദൈവമായ അമ്മയെയും അച്ഛനെയും വണങ്ങണം .

25. തുളസീപ്രദക്ഷിണം

3 തവണ

പ്രസീദ തുളസീ ദേവീ
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദ മഥനോദ് ഭൂതേ
തുളസീ ത്വം നമാമ്യഹം

26. പ്രഭാതത്തില്‍ മുറ്റത്ത് കോലം വയ്ക്കുന്നത് എന്തിന് ❓

പ്രഭാതത്തില്‍ മുറ്റമടിച്ച് തളിച്ചശേഷം നടയില്‍ മനോഹരമായി കോലം വരയ്ക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിന്റെ ഇടയില്‍ ഇന്നും പതിവുള്ളതാണ്.

പ്രത്യേക വിശേഷങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇതിനു പിന്നില്‍ വലിയൊരു ഭൗതികയാഥാര്‍ത്ഥ്യം ഒളിഞ്ഞിരിക്കുന്നു. മനുഷ്യനെന്നും സഹജീവികളോട് കരുണകാണിച്ചു പോന്നതിന്റെ നൂറുകണക്കിന് ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ നിരന്നുകിടക്കുന്നു. മനുഷ്യന്‍ അന്നത്തിനായി ഉപയോഗിക്കുന്ന അരിയുടെ പൊടി കൊണ്ടാണ് നേരത്തെ കോലം വരച്ചിരുന്നത്. മാത്രമല്ല അരിപ്പൊടി കോലം എന്നൊരു സങ്കല്‍പ്പം തന്നെ ഉണ്ടായിരുന്നു. നാം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഉറുമ്പ് തുടങ്ങിയ സാധുജീവികള്‍ക്ക് ആഹാരം കൊടുക്കുക എന്ന മാനുഷിക ധര്‍മ്മമാണ് കോലം വരയ്ക്കുന്നതിലൂടെ പ്രാവര്‍ത്തികമാക്കപ്പെട്ടത്.

പക്ഷെ സാധാരണ ഉറുമ്പുകളൊന്നും കോലം വരച്ചിടത്ത് പ്രവേശിക്കുന്നതും കോലപ്പൊടി ഭക്ഷിക്കുന്നതും പതിവുള്ള കാഴ്ചയല്ല.  

27. പ്രഭാതത്തില്‍ സൂര്യനമസ്കാരം എന്തിന് ചെയ്യണം ❓

വൈദികകാലം മുതല്‍ ഭാരതീയര്‍ പിന്‍തുടര്‍ന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്കാരം. ശാരീരികവും മാനസികവുമായ വികാസം സാധ്യമാകുന്നൊരു വ്യായാമമുറയാണിത്. വ്യവസ്ഥാപിതമായ രീതിയില്‍ ഈ ആചാരം അനുഷ്ഠിക്കുന്നതിലൂടെ അവയവങ്ങള്‍ക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു.

പാശ്ചാത്യനാടുകള്‍ ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വര്‍ദ്ധിച്ചുവരികയാണ്. "ജമനാസ്റ്റിക്ക് ഡ്രില്‍" എന്ന പേരില്‍ സൂര്യനമസ്കാരം ഉള്‍പ്പെടെയുള്ള ശാരീരിക പരിശീലനങ്ങള്‍ പല സ്കുളുകളിലും ഇന്ന് പരിശീലിപ്പിക്കുന്നുണ്ട്.

സൂര്യനമസ്കാരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം ലഭിക്കുന്നു. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍ - ഡി ഉല്‍പാദിപ്പിക്കുവാനുള്ള കഴിവ് ശാസ്ത്രം അംഗീകരിച്ചതാണ്. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്‍പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുണ്ട്. സൂര്യനമസ്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. ഇതാകട്ടെ മലബന്ധത്തെ വലിയൊരളവു വരെ തടയുകയും ചെയ്യുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢത ലഭിക്കുന്നതിനാല്‍ ശരീര ഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.

തുടര്‍ച്ചയായി സൂര്യനമസ്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധി വരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്തുവാനും സൂര്യനമസ്കാരമെന്ന ആചാരവിധിയിലൂടെ സാദ്ധ്യമാകുന്നുണ്ട്.

28. സൂര്യനമസ്ക്കാരം അനുഷ്ഠിക്കുന്നവര്‍ പ്രാരംഭത്തില്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍

പരിശുദ്ധമായ ലഘുജീവിതം നയിക്കണം. ആഹാരം മിതമായിരിക്കണം. കുളിക്കുന്നത് പച്ചവെള്ളത്തില്‍ ആയാല്‍ കൂടുതല്‍ നന്നായിരിക്കും. വിശാലമായതും വൃത്തിയുള്ളതുമായ ധാരാളം കാറ്റ് ഉള്ളതുമായ സ്ഥലത്ത് നമസ്ക്കാരം നടത്തണം. നമസ്ക്കാരസമയങ്ങളില്‍ അത്യാവശ്യത്തിനു വേണ്ടിടത്തോളം മാത്രം നേരിയ വസ്ത്രം ധാരാളം അയവായി ഉപയോഗിക്കണം. ചായ, കാപ്പി, കൊക്കൊ, പുകയില, മദ്യം തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളൊന്നും ഉപയോഗിക്കരുത് തുടങ്ങിയ നിരവധി കാര്യങ്ങള്‍ സൂര്യനമസ്ക്കാരം അനുഷ്ഠിക്കേണ്ടവര്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ആചാര്യവിധിയില്‍ പറയുന്നുണ്ട്.

29. സൂര്യനമസ്കാര മന്ത്രം

ധ്യേയ സദാ സവിതൃ മണ്ഡല മദ്ധ്യവര്‍ത്തി
നാരായണ സരസിജാസന സന്നിവിഷ്ഠ
കേയൂരവാന്‍ മകരകുണ്ഡലവാന്‍ കിരീടി ഹാരീഹിരണ്മയവപുര്‍ധൃതശംഖചക്ര

ഓം മിത്രായ നമ
ഓം രവയേ നമ
ഓം സൂര്യായ നമ
ഓം ഭാനവേ നമ
ഓം ഖഗായ നമ
ഓം പൂഷ്ണേ നമ
ഓം ഹിരണ്യഗര്‍ഭായ നമ
ഓം മരീചയേ നമ
ഓം ആദിത്യായ നമ
ഓം സവിത്രേ നമ
ഓം അര്‍ക്കായ നമ
ഓം ഭാസ്കരായ നമ
ഓം ശ്രീ സവിതൃസൂര്യനാരായണായ നമ

ആദിത്യസ്യ നമസ്കാരന്‍
യേ കുര്‍വ്വന്തി ദിനേ ദിനേ
ആയുര്‍പ്രജ്ഞാ ബലം വീര്യം
തേജസ്ത്വേഷാം ച ജായതേ

29. സൂര്യനമസ്കാരം ചെയ്യേണ്ട രീതി

എല്ലാ അവയവങ്ങള്‍ക്കും വ്യായാമം നല്‍കുന്ന, വ്യായാമവും ശ്വസനക്രിയയും ഒരുമിച്ചു ചേരുന്ന, പ്രായലിംഗഭേദമന്യെ ആര്‍ക്കും ചെയ്യാവുന്ന ഒരു വ്യായാമപദ്ധതിയാണ്‌ സൂര്യനമസ്കാരം.

സ്ത്രീകള്‍ ആര്‍ത്തവകാലത്തും ഗര്‍ഭകാലത്തും ഒഴിവാക്കണം എന്നേയുള്ളൂ.

തുറസ്സായ സ്ഥലത്തോ, നല്ല വായുസഞ്ചാരമുള്ള മുറിയിലോ ഇതു ചെയ്യാം.

രാവിലെ സൂര്യനഭിമുഖമായി ചെയ്യുന്നതാണ്‌ ഉത്തമം. വൈകുന്നേരവും ചെയ്യാം.

രാവിലെ പ്രഭാതകൃത്യങ്ങള്‍ ചെയ്ത ശേഷം ചെയ്യാം.

12 ചുവടുകൾ (സ്റ്റെപ്‌സ്) ആണ്‌ സൂര്യനമസ്കാരത്തിനുള്ളത്. ഇത് 12 തവണ ചെയ്യണം എന്നാണ്‌ വിധി.

സാവകാശം ആർക്കും ആ നിലയിലെത്താവുന്നതേ ഉള്ളൂ.

ചെയ്യേണ്ട രീതി (12 ചുവടുകള്‍)

1.നിരപ്പായ പ്രതലത്തില്‍ ഒരു കട്ടിത്തുണിവിരിച്ച് അതില്‍ നിവര്‍ന്നു നില്‍ക്കുക.

2.ശ്വാസം ഉള്ളീലേക്കെടുത്തുകൊണ്ട് കൈകള്‍ രണ്ടും തലയ്ക്കു മുകളിലേക്കുയര്‍ത്തിപ്പിടിക്കുക.

3.ശ്വാസം വിട്ടുകൊണ്ട് താഴേക്കു കുനിഞ്ഞ് കൈപ്പത്തി രണ്ടും നിലത്തു പതിച്ചു വയ്ക്കുക.

4.ശ്വാസം എടുത്തുകൊണ്ട് വലതു കാല്‍ പിന്നോട്ടു വലിക്കുക.

5.ശ്വാസം വിട്ടുകൊണ്ട് ഇടതുകാല്‍ പിന്നോട്ടു വലിക്കുക

6.ശ്വാസമെടുത്തുകൊണ്ട് ശരീരം നീണ്ടു നിവര്‍ന്ന് നിലത്തമര്‍ത്തുക.മെല്ലെ ശ്വാസം വിടുക.

7. ശ്വാസം വലിച്ച് തലയും, അരയ്ക്കു മുകളിലുള്ള ശരീരഭാഗങ്ങളൂം ഉയര്‍ത്തുക.

8.ശ്വാസം വിട്ടുകൊണ്ട് ശരീരം കൈപ്പത്തികളിലും കാല്‍ വിരലുകളിലും നില്‍ക്കുന്നരീതിയില്‍ (in "V" shape) നില്‍ക്കുക.

9.ശ്വാസമെടുത്ത് കൊണ്ട് വലതുകാല്‍ മുന്നോട്ടെടുക്കുക.

10.ശ്വാസം വിട്ടുകൊണ്ട് ഇടതുകാലും വലതുകാലിനൊപ്പം എത്തിക്കുക.(ചുവട് 3 ലേക്കു വരിക)

11. ശ്വാസമെടുത്ത് നടു നിവര്‍ത്തി കൈ മടക്കാതേ ഉയര്‍ത്തി തല്യ്ക്കു മുകളില്‍ പിടിക്കുക. (ചുവട് 2)

12.കൈ മടക്കി നെഞ്ചിനു മുന്നില്‍ പിടിച്ച് നിവര്‍ന്നു നില്‍ക്കുക; ഒപ്പം ശ്വാസം മെല്ലെ വിടുക.

30. മാതാപിതാക്കന്മാരെ ദിവസവും കാല്‍ തൊട്ടു വന്ദിക്കണമോ ❓

മാതാപിതാക്കളെയും ഗുരുവിനെയും ദിനചര്യയുടെ ഭാഗമായി കാല്‍ തൊട്ടു വന്ദിക്കണമായിരുന്നു മുന്‍കാലങ്ങളില്‍.

മാതാപിതാക്കള്‍ക്കോ ഗുരുവിനോ ഒരു വിടര്‍ന്ന ചിരിപോലും സമ്മാനിക്കാത്ത പുത്തന്‍ തലമുറയ്ക്ക് ഇതൊരു പഴഞ്ചന്‍ ഏര്‍പ്പാടായി തോന്നുന്നതില്‍ അത്ഭുതമില്ല. ഗുരുത്വം നഷ്ടപ്പെട്ട തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ തമ്മില്‍ മത്സരിക്കുന്ന പുതിയ കാലത്ത് ഇതില്‍ക്കൂടുതലോന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് നന്മ നഷ്ടപ്പെടാത്ത ചില ആചാര്യന്മാരും പറയുന്നത്.

ബഹുമാനം പ്രകടിപ്പിക്കുന്ന നാല് ആചാരങ്ങളാണ് നിലവിലുള്ളത്. അതില്‍ ആദ്യത്തേത് "നമസ്തേ" എന്ന് പറയുകയാണ്. രണ്ടാമത്തേതാകട്ടെ മുതിര്‍ന്നവരെ കണ്ടാല്‍ "എഴുനേല്‍ക്കുകയാണ്". മുന്നാമത്തേത് "കാല്‍തൊട്ടു വന്ദിക്കലാണ്". അവസാനത്തേത് "സാഷ്ടാംഗ നമസ്ക്കാരവും" ആണ്.

ദിവസവും കാലത്ത് മുതിര്‍ന്നവരുടെ കാല്‍ തൊട്ട് വന്ദിക്കുക വഴി നമുക്ക് വിശ്വാസപ്രമാണങ്ങളുടെ രീതിയനുസരിച്ച് ലഭ്യമാകുന്നത് അവരുടെ അനുഗ്രഹമാണ്. അതായത് അവര്‍ നമുക്ക് വേണ്ടി ചെയ്ത സേവനത്തെ അനുസ്മരിക്കലാണ് കാല്‍തൊട്ടു വന്ദിക്കലിലൂടെ നാം നിര്‍വ്വഹിക്കുന്നത്. പകരം അവരുടെ അനുഗ്രഹത്തെയും നാം അതിലൂടെ ലഭ്യമാക്കിക്കഴിഞ്ഞുവെന്നു സാരം.

എന്നാല്‍ യോഗാഭ്യാസത്തെ മികച്ച ഒരു വ്യായാമമുറയായി കണ്ടുവരുന്ന ആധുനിക സങ്കല്‍പ്പങ്ങളിലെ പ്രധാനപ്പെട്ട ഒരു രീതിയാണ് കാല്‍തൊട്ടു വന്ദിക്കുക, സാഷ്ടാംഗ പ്രണാമം ചെയ്യുക എന്നിവ. അങ്ങനെ മികച്ച വ്യായാമരീതിയായും ഇതിനെ കാണുന്നതില്‍ തെറ്റില്ല.

മാതാപിതാക്കളെ വന്ദിക്കുക വഴി കുടുംബത്തില്‍ ഏകതാബോധം വളരുമെന്ന് ആചാര്യന്മാര്‍ വിധിയെഴുതിയിട്ടുണ്ട്. സ്നേഹ ബന്ധവും ഊട്ടിയുറപ്പിക്കപ്പെടുന്നു. ഇതോടെ അത്തരത്തിലുള്ള ഭവനങ്ങളില്‍ നിന്നും "കലി" പുറത്തു പോകുമെന്നൊരു വിശ്വാസമുണ്ട്‌.

പാദത്തിന് പ്രത്യേകമായൊരു മഹത്വമാണ് പുരാണം പോലും സങ്കല്‍പ്പിചിരിക്കുന്നത്. ഋഷീശ്വരന്മാര്‍ക്ക് പോലും ആശ്രയിക്കാനുണ്ടായിരുന്നത് ഭഗവല്‍ പാദങ്ങളാണ് എപ്പോഴും. മാത്രമല്ല, ഹൈന്ദവധര്‍മ്മത്തിലെ വര്‍ണ്ണ വ്യവസ്ഥ പരിശോദിച്ചാല്‍ സേവാകര്‍മ്മം ചെയ്തുവന്നിരുന്ന ശൂദ്രനാകട്ടെ ഭഗവാന്റെ പാദത്തില്‍ നിന്നുമാണ് പിറന്നിരിക്കുന്നത്.

അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞ്  "ഭാഗവതം" അവസാനിപ്പിക്കുന്നതും.

"പ്രണാമോ ദുഃഖശമനം
തം നമാമി ഹരിംപരം?"  

തുടരും....
രണ്ടാം ഭാഗം ക്ഷേത്ര ദർശനം

No comments:

Post a Comment