ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 April 2017

ഭീഷ്മർ

ഭീഷ്മർ

മഹാഭരതത്തിൽ തന്നെ ഏറ്റവും കുടുതല്‍ വിമർശനങ്ങൾക്ക് ഇരയായ ഒരു കഥാപാത്രമാണ് ഭീഷ്മർ. നമ്മുക്ക് ഭീഷ്മരെ ശരിക്കും ഒന്ന് പരിച്ചയപ്പെടാം ആരാണ് ഭീഷ്മർ?

ഇതിൽ പറയുന്ന കാര്യം മനസ്സിലാവണം എങ്കിൽ ഒരു തവണയെങ്കിലും മഹാഭാരതം വായിച്ചിരിക്കണം.

മഹാഭാരതത്തിലെ ശ്രദ്ധേയരായ വ്യക്തികളിലൊന്നാണ് ഭീഷ്മർ അഥവാ ദേവവ്രതൻ. കുരുവംശത്തിലെ ശന്തനു മഹരാജാവിന്റേയും ഗംഗാദേവിയുടേയും മകനാണ്. പാണ്ഡവരുടെയുംകൗരവരുടെയും പിതാമഹനായിരുന്നു ഇദ്ദേഹം. ഭീഷ്മർക്ക് സ്വന്തം ഇച്ഛ പ്രകാരമേ മരണം സംഭവിക്കൂ എന്ന വരം ലഭിച്ചിരുന്നു. സ്വന്തം പിതാവിനു വേണ്ടി മരണം വരെ ബ്രഹ്മചര്യമനുഷ്ഠിച്ച ഭീഷ്മരെ നിസ്സ്വാർത്ഥതയുടെ പ്രതീകമായാണ് മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഒരിക്കൽ വസിഷ്ഠ മഹർഷിയുടെ നന്ദിനിയെന്ന പശുവിനെ അഷ്ടവസുക്കൾ മോഷ്ടിക്കാൻ ശ്രമിക്കുന്നു. ഇതറിഞ്ഞ മഹർഷി അവരെ മനുഷ്യരായി ജനിക്കാൻ ശപിക്കുന്നു. എങ്കിലും മോഷണത്തിനു നേതൃത്വം കൊടുത്ത പ്രഭാസനെന്ന വസുവൊഴിച്ച് മറ്റെല്ലാവരും ജനിച്ചയുടനെ മരിച്ച് ശാപമുക്തരാകുമെന്നും പ്രഭാസൻ ഭൂമിയിൽ ദീർഘകാലം ജീവിക്കുമെന്നും മഹർഷി ശാപമോക്ഷം നൽകുന്നു. അങ്ങനെ പ്രഭാസനെന്ന വസുവാണ് ഭീഷ്മരായി ജനിക്കുന്നത്.

ഒരിക്കൽ കുരുവംശരാജാവായ ശന്തനുഗംഗാനദിയുടെ തീരത്ത് നിൽക്കുന്ന സുന്ദരിയായ യുവതിയെക്കണ്ട് പ്രണയതരളിതനാകുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ആ യുവതി മനുഷ്യ രൂപം പൂണ്ട ഗംഗാദേവിയായിരുന്നു. ഒരവസരത്തിലും തന്റെ ചെയ്തികളെക്കുറിച്ച് യാതൊരു ചോദ്യങ്ങളുമുന്നയിക്കില്ലെന്ന് ഉറപ്പു നല്കുകയാണെങ്കിൽ ശന്തനുവിനെ വിവാഹം കഴിക്കാമെന്ന് ഗംഗാദേവി അറിയിച്ചു. അപ്രകാരം സമ്മതിച്ച ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ഏറെ താമസിയാതെ അവർക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. എന്നാൽ പിറന്നയുടൻതന്നെ ഗംഗാദേവി കുട്ടിയെ നദിയിൽ മുക്കി കൊന്നുകളഞ്ഞു. വസുക്കൾക്ക് ശാപമോക്ഷം നൽകാനാണ് ദേവി ഇപ്രകാരം പ്രവർത്തിച്ചത്. ഗംഗാദേവിയുടെ ചെയ്തികളെക്കുറിച്ച് ചോദിക്കില്ലെന്ന് ഉറപ്പുനല്കിയതിനാൽ എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തതെന്ന ചോദിക്കാനും ശന്തനുവിന് സാധിച്ചില്ല. ഓരോ കുട്ടി പിറക്കുമ്പോഴും ഗംഗ അവരെയെല്ലം നദിയിൽ മുക്കുക പതിവായി. അങ്ങനെ എട്ടാമത്തെ പുത്രന് ജന്മം നല്കിയപ്പോൾ അവനെയും ഗംഗാദേവി നദിയിൽ മുക്കാൻ തുനിഞ്ഞു. അക്ഷമനായ ശന്തനു ഗംഗാദേവിയെ തടഞ്ഞ് എന്തുകൊണ്ടാണ് കുട്ടികളെ നദിയിൽ മുക്കിക്കൊല്ലുന്നതെന്ന് ആരാഞ്ഞു. ശപഥം തെറ്റിച്ച മഹാരാജാവിനെ ഉപേക്ഷിച്ച് പുത്രനേയും കൊണ്ട് ഗംഗ പോകുകയും ചെയ്തതു. പോകുമ്പോൾ മകൻ യുവാവാകുമ്പോൾ അവനെ തിരിച്ചേൽപ്പിക്കാമെന്ന് ഗംഗാദേവി രാജാവിന് ഉറപ്പു കൊടുത്തു.

ഗംഗാദേവി യുവാവായ ദേവവ്രതനെ തിരിച്ചേല്പിക്കുകയും ശന്തനു അദ്ദേഹത്തെ യുവരാജാവാക്കി നിയമിക്കുകയും ചെയ്തു. ഇക്കാലഘട്ടത്തിലാണ് ശന്തനു സുന്ദരിയായ മത്സ്യകന്യക സത്യവതിയെ കണ്ടുമുട്ടുന്നത്. പ്രഥമദൃഷ്ടിയിൽത്തന്നെ അവളുമായി പ്രണയത്തിലായ ശന്തനു സത്യവതിയുടെ പിതാവായ ദാസരാജനോട് മകളെ തനിക്ക് വിവാഹം കഴിച്ചുതരാൻ അഭ്യർത്ഥിച്ചു. എന്നാൽ സത്യവതിയിൽ ശന്തനുവിന് പിറക്കുന്ന മകനെ അടുത്ത രാജാവാക്കുകയാണെങ്കിൽ മാത്രമേ മകളെ അദ്ദേഹത്തിന് വിവാഹം കഴിച്ചുകൊടുക്കുകയുള്ളൂവെന്ന് ദാസരാജൻ വ്യക്തമാക്കി.

സത്യവതിയുടെ പിതാവ് ആവശ്യപ്പെട്ട കാര്യം സാധിച്ചു കൊടുക്കാന്‍ കഴിയാതെ രാജാവായ ശാന്തനു കൊട്ടാരത്തില്‍ എത്തി.

ഇത്രയും ഭാഗത്തെ ഒന്ന് നിരൂപണം ചെയ്തു നോക്കാം

അഷ്ട വസുക്കളെ ശപിച്ചത്‌ വസിഷ്ടനാണ് അതില്‍ ഭൂമിയില്‍ നില്‍ക്കാന്‍ വിധിയുണ്ടായത് എട്ടാമത്തെ ദേവനായ ദ്യോവിനു ആണ് മോഷണം ആണല്ലോ ശാപത്തിന് കാരണം അപ്പോള്‍ ദ്യോവിന്റെ മനുഷ്യ ജന്മം ആയ  ദേവവ്രതനെ ധര്‍മ്മ ശാസ്ത്രങ്ങള്‍ പഠിപ്പിച്ചു ദേവാവസ്ഥയില്‍ ഉണ്ടായിരുന്ന ആ അധര്‍മ്മ സ്വഭാവം മനുഷ്യാവസ്ഥയില്‍ വസിഷ്ടന്‍ നീക്കി അങ്ങിനെ ദേവവ്രതന്‍ ധ്ര്മ്മിഷ്ടനായി ഒരു ഗുരുവിന്റെ ധര്‍മ്മം ശിക്ഷിക്കുക മാത്രമല്ല നേരെ ആക്കല്‍ കൂടിയാണ് എന്ന് വസിഷ്ടനില്‍ കൂടി വ്യാസന്‍ നമ്മെ ബോധിപ്പിക്കുന്നു അപ്പോള്‍ ദേവവ്രതന്‍  ധര്‍മ്മിഷ്ടന്‍ ആണ് എന്ന ഉറച്ച വിശ്വാസത്തില്‍ വേണം ഇനി ഇവിടുന്നങ്ങോട്ട്‌ ഉള്ള വ്യാഖ്യാനം ഇവിടെ തെറ്റ് പറ്റിയാല്‍ ഭീഷ്മര്‍ എന്ന കഥാപാത്രം നമ്മുടെ മുന്നില്‍ വികലമായിത്തീരും എട്ടാമത്തെ കുട്ടിയെ ഗംഗ കൊണ്ട് പോയി പ്രായ പൂര്‍ത്തി എത്തിയതിനു ശേഷം ഏല്‍പ്പിക്കാം എന്നാ വ്യവസ്ഥയില്‍. ഈ സംഭവത്തിലൂടെ ഒരു കുഞ്ഞു അമ്മയുടെ പരിചരണം കിട്ടിവേനം വളരാന്‍ എന്ന സന്ദേശം നമുക്ക് വ്യാസന്‍ തരുന്നു ഇന്നും കോടതി വിധി അങ്ങിനെ ആണല്ലോ വിവാഹ മോചന സമയത്ത് കുഞ്ഞു അമ്മയുടെ കൂടെ കഴിയട്ടെ പ്രായപൂര്‍ത്തി എത്തിയാല്‍ കുഞ്ഞു തീരുമാനിക്കട്ടെ ആരുടെ കൂടെ കഴിയണം എന്നുള്ളത്.

പിതാവിന്റെ അസ്വസ്ഥത യുടെ കാരണം ദേവവ്രതന്‍ ആരാഞ്ഞു സംഭവം മനസ്സിലാക്കിയ ദേവവ്രതന്‍ ഭടന്മാരോട് തേര് ഒരുക്കുവാന്‍ പറഞ്ഞു. മുക്കുവക്കുടിലില്‍ എത്തിയ കുമാരന്‍ പറഞ്ഞു സത്യവതിയെ ഞാന്‍ അമ്മയായി സ്വീകരിച്ചിരിക്കുന്നു തേരില്‍ കയറുക. അപ്പോള്‍ മുക്കുവന്‍ പറഞ്ഞു. കുമാരാ എന്റെ മകളില്‍ അങ്ങയുടെ പിതാവിന് പിറക്കുന്ന കുഞ്ഞു ആയിരിക്കണം അടുത്ത അവകാശി. ഇത് കേട്ട ദേവവ്രതന്‍ പറഞ്ഞു, ഞാന്‍ എന്റെ പിതാവിന് വേണ്ടി എന്നെന്നേക്കുമായി രാജ്യം ഒഴിവാക്കിയിരിക്കുന്നു. സന്തോഷത്തോടെ തേരില്‍ കയറുക. അപ്പോള്‍ മുക്കുവന്‍ ഒന്ന് കൂടി പറഞ്ഞു. കുമാരാ ഇത് അങ്ങയുടെ വാക്ക് പക്ഷെ അങ്ങക്ക്‌ ഒരു കുഞ്ഞു ജനിച്ചു അവകാശവും ആയി വന്നാലോ? ഇത് കേട്ട ദേവവ്രതന്‍  എന്നാല്‍ ഞാന്‍ ഒരിക്കലും വിവാഹം കഴിക്കില്ല എനിക്ക് കുഞ്ഞും ജനിക്കില്ല ഇത്രയും കഠിനമായ ശപഥം ചെയ്തതിനാല്‍ ദേവകള്‍ പുഷ്പ വൃഷ്ടി നടത്തി ഇവന്‍ തന്നെ ഭീഷ്മര്‍ എന്ന് അശരീരിയും ഉണ്ടായി ഇവിടെ പലരും  ദേവവ്രതന്റെ ഈ സത് പ്രവര്‍ത്തിയെ തെറ്റായി കാണുന്നു പിതാവിന്റെ കാമ ഭ്രാന്തിനു കൂട്ട് നിന്നവന്‍ എന്നൊരു പഴി ഭീഷ്മര്‍ക്ക് നേരെ പ്രയോഗിക്കുന്നു സത്യത്തില്‍ അതാണോ? അമ്മയുടെ മൂല്യം ഭീഷ്മര്‍ക്ക് ശരിക്കും അറിയാം ഗംഗ ഉപേക്ഷിച്ചു പോയി അതിനു കാരണവും ഉണ്ട് ഇനി ഒരമ്മ വേണം മാത്രമല്ല അശ്വമേധം പോലുള്ള യാഗം നടത്തണം എങ്കില്‍ രാജാവിന് പട്ട മഹിഷി വേണം താനും അപ്പോള്‍ പിതാവിന് വേണ്ടി ആണെങ്കിലും തനിക്കു ഒരമ്മ അതായിരുന്നു ഭീഷ്മരുടെ ലക്‌ഷ്യം. അമ്മ അഥവാ പട്ടമഹിഷി ഇല്ലാത്ത രാജ്യം വരണ്ടു കിടക്കുന്ന തരിശു ഭൂമിപോല്രെ ആണ്. സത്യവതിയെ ശാന്തനുവിന്റെ മുന്നില്‍ കൊണ്ട് പോയി നിര്‍ത്തി ഭീഷ്മര്‍ പറഞ്ഞു, ഞാന്‍ അമ്മയായി സ്വീകരിച്ചിരിക്കുന്നു. പിതാവേ ഇനി അങ്ങ് പത്നിയായി സ്വീകരിച്ചു കൊള്ളുക. സന്തോഷത്തോടെ ശാന്തനു പുത്രനെ ആലിംഗനം ചെയ്തു വരവും കൊടുത്തു. "സ്വച്ഛന്ദ മൃത്യു ഭവ"  നിനക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രമേ നീ മരിക്കൂ. അന്നുമുതല്‍ ഭീഷ്മര്‍ അജയ്യനായി. പക്ഷെ ധര്‍മ്ന്മ്മിഷ്ടനായ ശാന്തനു ചിന്തിച്ചു തന്റെ ഇഷ്ടം പാലിക്കാന്‍ പുത്രന്‍ വലിയൊരു ത്യാഗം ആണല്ലോ ചെയ്തത് ഇതിനൊക്കെ കാരണം ആ മുക്കുവന്റെ സ്വാര്‍ഥത അല്ലെ? ഭാരതത്തിലെ പട്ടമഹിഷി ആവുക എന്നത് തന്നെ സത്യവതിയെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ് അതും പോരാഞ്ഞു തന്റെ പുത്രന്റെ ഭൌതിക ജീവിതം മുക്കുവന്‍ തകര്‍ത്തില്ലേ? ശാന്തനുവിനു കോപം ജ്വലിച്ചു ആ മുക്കുവന്റെ ആഗ്രഹം നടക്കാതെ പോകട്ടെ മനസ്സില്‍ ശാപം നുരഞ്ഞു പൊന്തി...

സത്യവതിയില്‍ ശാന്തനു മഹാരാജാവിനു രണ്ടു ആണ്‍കുട്ടികള്‍ ജനിച്ചു. ചിത്രാംഗദന്‍ ,വിചിത്ര വീര്യന്‍ എന്നിവര്‍. വിചിത്ര വീര്യന്‍ ജനിച്ചു അധികം കഴിയുന്നതിനു മുന്‍പ് തന്നെ ശാന്തനു ഇഹലോകവാസം വെടിഞ്ഞു. പിന്നെ സത്യവതിയെയും  കുഞ്ഞുങ്ങളെയും നോക്കിയത് ഭീഷ്മര്‍ ആണ്. ഒരു കാര്യസ്ഥന്‍ എന്ന നിലയില്‍ രാജ്യം പരിപാലിച്ചു പോന്നു. ഇവിടെ പലരും പറയാറുണ്ട്‌, ശപഥം ചെയ്ത ഭീഷ്മര്‍  കൊട്ടാരത്തില്‍ നില്‍ക്കരുതായിരുന്നു എന്ന്. തീരെ ആലോചിക്കാതെ പറയുന്നതാണ് ഇത്  തനിക്കു അവകാശപ്പെട്ട രാജ്യം ഉപേക്ഷിക്കുകയും വിവാഹം കഴിക്കില്ല എന്ന് സത്യം ചെയ്യുകയും ആണ് ഭീഷ്മര്‍ ചെയ്തത് പുത്രന്‍ എന്ന നിലയില്‍ കൊട്ടാരത്തില്‍ ത്താമാസിക്കുവാനുള്ള അവകാശം ഭീഷ്മര്‍ കളഞ്ഞിട്ടില്ല. രാജാവ് എന്നാ പദവി ആണ് ഉപേക്ഷിച്ചത്. മാത്രമല്ല ഭീഷ്മര്‍ ശാന്തനു മരിച്ചപ്പോള്‍ അവിടെ ഇല്ലായിരുന്നു എങ്കില്‍? ഭീഷ്മര്‍ സര്‍വാംഗപരിത്യാഗി ആയി പോയി എങ്കില്‍ ആ രാജ്യത്തെ സ്ഥിതി എന്താകുമായിരുന്നു? ചെറിയ രണ്ടു കുഞ്ഞുങ്ങളെയും വെച്ച് സത്യവതി എങ്ങിനെ രാജ്യം ഭരിക്കും? സ്വച്ഛന്ദമായ മൃത്യു വരം ലഭിച്ച ഭീഷ്മര്‍ അജയ്യന്‍ ആണ് എല്ലാവര്ക്കും പേടിയും ആണ് അത് കൊണ്ട് രാജാവ് ഇല്ലെങ്കിലും രാജ്യത്തിന്‍റെ  ഭരണം ഒരു ബിനാമി എന്നാ നിലക്ക് ഭീഷ്മര്‍ കൈകാര്യം ചെയ്തു. ഇതില്‍ എന്താണ് അപാകത?സത്യവതിയെയും കുഞ്ഞുങ്ങളെയും നോക്കാതെ രാജ്യം വിട്ടു പോയിരുന്നെങ്കില്‍ അതാകുമായിരുന്നില്ലേ അധര്‍മ്മം? പുത്രാ ധര്‍മ്മത്തില്‍ പെട്ടതല്ലേ അമ്മയെയും അനുജന്മാരെയും നോക്കുക എന്നത്? അപ്പോള്‍ എന്ത് കണ്ടിട്ടാണ് വിമര്‍ശകര്‍ ഈ കാര്യത്തില്‍ ഭീഷ്മരെ വിമര്‍ശിക്കുന്നത്?

ശാന്തനുവിന്റെ മറുപടി ഒരു പുത്രന്‍ ഉള്ളതും പുത്രന്മാര്‍ ഇല്ലാത്തതും തുല്യമാണ് എന്ന് ധര്‍മ്മ ശാസ്ത്രം പറയുന്നു എന്നാണു പിതാവിന് ഇനിയും പുത്രന്മാര്‍ വേണം എന്നാ ആഗ്രഹം ഉണ്ടെന്നു മനസ്സിലാക്കിയ ഭീഷ്മര്‍ അതിനു സൌകര്യം ഒരുക്കി വിവാഹം എന്നത് സല്പ്പുത്ര ലാഭത്തിനു ആകാമെന്ന് തൈത്തിരിയോപ നിഷത്ത് ഉപദേശിക്കുന്നു മാത്രമല്ല ആ സമയത്ത് ശാന്തനു വൃദ്ധന്‍ ഒന്നും അല്ല സത്തായ ആഗ്രഹം അല്ലെങ്കില്‍ അവകാശം ഉള്ള ആഗ്രഹം ആണ് അത് പക്ഷെ ഇഷ്ടപ്പെട്ട ഭാര്യയെ കിട്ടുവാനായി പുത്രനായ ദേവവ്രതന് തനിക്കു ഉള്ള രണ്ടു അവകാശങ്ങളെ കളയേണ്ടി വന്നു പിതാവിനോട് ഉള്ള കടപ്പാട് അഥവാ ധര്‍മ്മം തന്നെയാണ്  ഭീഷ്മര്‍ ചെയ്തത്. ഭീഷ്മരുടെ വിധി അവിവാഹിതനായി കഴിയാനാണ് അത്  മാറ്റുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ധര്‍മ്മം അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ഇങ്ങിനെ പലതും സംഭവിക്കും രാജ്യാവകാശം ഒഴിവാക്കി എന്നത് കൊണ്ട് സ്വന്തം ഗൃഹത്തിലെ അവകാശം ഭീഷ്മര്‍ ഒഴിവാക്കിയിട്ടില്ല  അതിനാല്‍ തന്നെ കൊട്ടാരം വിട്ടു പോകേണ്ടതായിരുന്നു എന്നാ വാദത്തിനു കഴമ്പില്ല...

ശാന്തനു മഹാരാജാവിന്‍റെ  മരണ ശേഷം സത്യവതിയെയും കുഞ്ഞുങ്ങളെയും രാജ്യത്തെയും പിതാവിനെ സാക്ഷിയാക്കി ഭീഷ്മര്‍  നയിച്ചത് ഒരിക്കലും അധര്‍മ്മം അല്ല. ഭീഷ്മര്‍ രാജാവായിട്ടല്ല ഒരു മേല്‍നോട്ടക്കാരന്‍ എന്നാ നിലയില്‍ രാജ്യതന്ത്രപ്രകാരം ഇത് നിയമവും ആണ്. ഇന്നും മുതലാളിക്ക് പുറമേ ഒരു കമ്പനിയില്‍ MD വേറെ ഉണ്ടാകുമല്ലോ പരമമായ അധികാരം മുതലാളിക്ക് തന്നെ എന്നാല്‍ മുതലാളി സര്‍വ്വം എല്പ്പിച്ചതിനാല്‍  കാര്യങ്ങള്‍ ഒക്കെ MD ചെയ്യുന്നു. അതെ പോലെ പ്രായപൂര്‍ത്തി ആകാത്ത  അനിയന്മാര്‍ വളരുന്നത്‌ വരെ അവര്‍ക്ക് വേണ്ടി രാജ്യം നോക്കുകയായിരുന്നു ഭീഷ്മര്‍ ചെയ്തത്. ഇതില്‍ ധര്‍മ്മമേ ഉള്ളൂ. ഇനി ഭീഷ്മര്‍ രാജ്യം വിട്ടു പോയിരുന്നെങ്കില്‍ ഇവരുടെ വാദം വേറെ ഒരു നിലക്ക് ആകുമായിരുന്നു. തനിക്കു രാജ്യം നഷ്ടപ്പെട്ടതിലുള്ള വൈരാഗ്യം ആണ് കുഞ്ഞുങ്ങളെ നോക്കാതെ ഭീഷ്മര്‍ പോകാന്‍ കാരണം എന്നാകുമായിരുന്നു. അപ്പോള്‍ ഇത്തരം വാദ ഗതികള്‍ അവ അര്‍ഹിക്കുന്ന  അവഗണന യോടെ തള്ളിക്കളയുക. പ്രായപൂര്‍ത്തി ആയതോടെ ചിത്രാംഗദന്‍ യുവരാജാവായി. രാജ്യം ഭരിച്ചത് ചിത്രാംഗദന്‍ തന്നെ ഒരു ഉപദേഷ്ടാവ് എന്നാ നിലയില്‍ ആണ് ഭീഷ്മര്‍ വര്‍ത്തിച്ചത്.

ഇത് വ്യക്തമായി പറയുന്നുണ്ടോ എവിടെ എങ്കിലും? എന്നായിരിക്കും അടുത്ത ചോദ്യം മഹാഭാരതം കഥ മുഴുവന്‍ ഉള്‍ക്കൊണ്ടാല്‍ ഇത് മനസ്സിലാക്കാന്‍ പ്രയാസം ഉണ്ടാകില്ല, മാത്രമല്ല പലപ്പോളും ചിത്രാംഗടനും വിചിത്രവീര്യനും ജ്യേഷ്ടന്റെ തണലില്‍ കഴിയാനാണ് ആഗ്രഹിച്ചത്‌. ഒരു പിതാവായിട്ടാണ് ഇവര്‍ ഭീഷ്മരെ കണ്ടിരുന്നത്‌ അതിനാല്‍ തന്നെ വലിയ ഉത്തരവാദിത്വങ്ങള്‍ ഇവര്‍ ഏറ്റെടുത്തിരുന്നില്ല എന്ന് നമുക്ക് മനസ്സിലാകും. ഇതിലൊന്നും ഭീഷ്മരുടെ പേരില്‍ അധര്‍മ്മം ആരോപിക്കുവാന്‍ വഴികള്‍ ഇല്ല. യുദ്ധ പ്രിയനായ ചിത്രാംഗദന്‍ ഒരിക്കല്‍ ചിത്രാംഗദന്‍ എന്ന് പേരുള്ള ഒരു ഗന്ധര്‍വനുമായി  ഏറ്റുമുട്ടി. ഒരേ പേരില്‍ ഒരാള്‍ മതി എന്ന് പറഞ്ഞുകൊണ്ടാണ് ഗന്ധര്‍വന്‍ യുദ്ധത്തിനു ഒരുങ്ങിയത് അവസാനം ചിത്രാംഗദന്‍ എന്നാ ശാന്തനുവിന്റെ പുത്രന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇവിടെ മുക്കുവന്റെ ആഗ്രഹം നടക്കാതെ പോകട്ടെ എന്നാ ശാന്തനുവിന്റെ മനസ്സ് നോന്തുള്ള ആന്തരികമായി പറഞ്ഞ ശാപം ഫലിക്കാന്‍ പോകുന്നു എന്നാ സൂചനയാണ് ഇവിടെ കിട്ടുന്നത് വീണ്ടും രാജ്യത്തിന്‍റെ ഉത്തരവാദിത്വം ഒരു ബിനാമി എന്നാ നിലയില്‍ ഭീഷ്മര്‍ക്ക് ഏറ്റെടുക്കേണ്ടി വന്നു. വിചിത്രവീര്യന്‍ പ്രായ പൂര്‍ത്തി എത്തുന്നത് വരെ ഭീഷ്മര്‍ക്ക് അത് ചെയ്തെ പറ്റൂ. ഇതില്‍ നിന്ന് ഭീഷ്മര്‍ ഒഴിഞ്ഞു മാറിയാല്‍ ശാന്തനുവിന്റെ ആത്മാവിനു  ശാന്തി ലഭിക്കില്ല. അതിനാല്‍ ഇതും പുത്ര ധര്‍മ്മം തന്നെ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഒന്നും ഭീഷ്മരില്‍ അധര്‍മ്മം കാണാനില്ല...

ശാന്തനുവിന്റെ മരണശേഷം പ്രായ പൂര്‍ത്തി വന്നതിനു ശേഷം ചിത്രാംഗദന്‍ യുവരാജാവായി ഭരണം ഏറ്റെടുത്തു. ഭീഷ്മര്‍ ഒരു രാജ ഗുരുവിനെ പോലെ മേല്‍നോട്ടം നടത്തി. രാജ ഭരണ തന്ത്രപ്രകാരം അത് ശരിയായ കീഴ്വഴക്കം തന്നെ. ചിത്രാംഗദന്‍ കൊല്ലപ്പെട്ടതിനു ശേഷം വിചിത്ര വീര്യന്‍ രാജാവായി അപ്പോള്‍ രാജ ഗുരുവായി ഭീഷ്മര്‍ തന്നെ. രാജഗുരുവിന്റെ അധികാരം ഭീഷ്മര്‍ വഹി ച്ചെങ്കില്‍ അത് നിയമപരമായി അനുവദിക്കപ്പെട്ടതാണ്. രാമായ ണത്തിലേക്ക് ഒന്ന് ശ്രദ്ധിച്ചാല്‍ രാജഗുരുവിന്റെ അവസ്ഥ മനസ്സിലാക്കാന്‍ പറ്റും. തനിക്കു പുത്രര്‍ ഇല്ല എന്ന്‍ ദുഖിച്ചിരിക്കുന്ന  ദശരഥന്നോട് ഋഷ്യശ്രുംഗനെ കൊണ്ട് വന്നു പുത്രകാമേഷ്ടി യാഗം നടത്താന്‍ ഉപദേശിച്ചത് രാജ ഗുരുവായ വസിഷ്ടന്‍ ആണ്. കുറെ കാലത്തിനു ശേഷം വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍ മാരെ ആവശ്യപ്പെട്ടു വന്നപ്പോളും വന്നതിന്‍റെ ഉദ്ദേശവും നന്മയും ദശരഥനെ ബോധിപ്പിച്ചു സമാധാനിപ്പിച്ചതും വസിഷ്ടന്‍ തന്നെ, അപ്പോള്‍ രാജാവിന് വേണ്ട ഉപദേശങ്ങള്‍ നല്‍കി ഭരണം സംപുഷ്ട മാക്കാന്‍  രാജഗുരുവിനു അധികാരമുണ്ട്‌. ഇതും ഭീഷ്മരുടെ ശപഥവും തമ്മില്‍ ബന്ധം ഒന്നും ഇല്ല 

പിന്നെ ഭീഷ്മര്‍ ഏറ്റവും വിമര്‍ശനത്തിനു വിധേയനായത് വിചിത്രവീര്യന്റെ വിവാഹത്തോട് അനുബന്ധിച്ചുള്ള കാര്യങ്ങളിലാണ് --കാശിരാജ പുത്രിമാരില്‍ ഒരാളെ തന്റെ അനിയന്  വിവാഹം കഴിച്ചു കൊടുക്കണം എന്ന് ഭീഷ്മര്‍ ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കുന്നു. കന്യകയെ ആലോചിക്കാനായി കാശിരാജ്യത്തെക്ക്  പോയി. അവിടെ ചെന്നപ്പോളാണ് കുമാരിമാര്‍ക്ക് മത്സരത്തിലൂടെ ഉള്ള സ്വയംവരമാണ് നിശ്ചയിച്ചത് എന്ന് ഭീഷ്മര്‍ അറിയുന്നത്. ക്ഷണിക്കാതെ ആണ് ഭീഷ്മര്‍ പോയത് എന്നാണു ഒരു പരാതി. ശരി തന്നെ ക്ഷണിച്ചിട്ടില്ല. പക്ഷെ ഭീഷ്മര്‍ കല്യാണാലോചനക്ക് ആണ് പോയത്. നമ്മളെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ  വിവാഹാലോ ചനക്ക് ഒരു വീട്ടില്‍ ചെന്ന് കയറുന്നത്? അവിടെ ചെന്നപ്പോളല്ലേ മത്സരമാണ് എന്ന് അറിഞ്ഞത്? അന്നത്തെ നിയമം അനുസരിച്ച് വീരനായ ഒരാള്‍ക്ക്‌  ക്ഷണിച്ചിട്ടില്ലെങ്കിലും യുദ്ധം ചെയ്തു ജയിച്ചു കന്യകയെ സ്വന്തം ആക്കാം. പാഞ്ചാലീ സ്വയംവരത്തിനു പൊതുവേ നിയമം പ്രഖ്യാപിക്കുകയെ ചെയ്തിട്ടുള്ളൂ അല്ലാതെ ഓരോ രാജ്യത്തേക്കും ക്ഷണിച്ചിട്ടില്ല. പാണ്ഡവര്‍ ബ്രാഹ്മണ വേഷത്തിലാണ് വന്നത്. പാണ്ഡവര്‍ ആണെന്ന് അപ്പോള്‍ അറിയില്ലല്ലോ ആ സമയത്ത് ക്ഷണിച്ചിട്ടില്ല എന്ന് പറഞ്ഞു ആരെയും വിലക്കിയില്ലല്ലോ. അങ്ങിനെ ക്ഷണിച്ചാലേ  പോകാന്‍ പറ്റൂ എന്നാണെങ്കില്‍ കര്‍ണന്‍ അവിടെ എത്തുകയില്ലായിരുന്നു. കര്‍ണനെ ക്ഷണിക്കില്ലായിരുന്നു  കാരണം കര്‍ണന്‍  അര്‍ജ്ജുനന്‍ എത്തുന്നതിനു മുന്‍പേ വന്നപ്പോള്‍ കര്‍ണന്‍ മത്സരം വിജയിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണല്ലോ പാഞ്ചാലി കര്‍ണനെ അപമാനിച്ചത്. ക്ഷണിച്ചാലെ പറ്റൂ എന്നാണെങ്കില്‍ ഈ കാരണം കൊണ്ട് തന്നെ കര്‍ണനെ ക്ഷണിക്കില്ല എന്ന് ഉറപ്പിക്കാം എന്നിട്ടും കര്‍ണന്‍ പങ്കെടുത്തെങ്കില്‍ അങ്ങിനെ  ക്ഷണിച്ചാലെ വരാന്‍ പറ്റൂ എന്നൊരു നിയമം ഇല്ലാത്തത് കൊണ്ടല്ലേ?

കാശി രാജ്യത്ത് എത്തിയ ഭീഷ്മരെ കണ്ടു കുമാരിമാര്‍ ഭയന്നു. തങ്ങള്‍ വിവാഹം കഴിക്കാതെ ഇരുന്നു കൊള്ളാം എന്നും പറഞ്ഞു അപ്പോള്‍ ഭീഷ്മര്‍ ഒരു നീണ്ട പ്രഭാഷണം തന്നെ നടത്തി അഷ്ട വിധത്തിലുള്ള വിവാഹത്തെ പറ്റി അദ്ദേഹം പറഞ്ഞു അപ്പോളാണ് വിചിത്രവീര്യന് വേണ്ടിയാണ് ഭീഷ്മര്‍ വന്നതെന്ന് അവര്‍ക്ക് മനസ്സിലായത്‌ അപ്പോള്‍ തന്നെ ഭീഷ്മരെ പറ്റി അറിയാവുന്ന കന്യകമാര്‍ ഹസ്തിന പുരിയിലേക്ക് പോകാന്‍ മാനസികമായി തെയ്യാറായി. ഭീഷ്മര്‍ക്ക് വേണ്ടിയാണ് എന്ന് കരുതിയാണ് മറ്റു രാജാക്കന്മാരും എതിര്‍ത്തത് തന്റെ നിലപാട് വ്യക്തമാക്കിയപ്പോള്‍ മറ്റുള്ളവര്‍ക്ക് കന്യകമാരെ കിട്ടില്ല എന്നാ ഉറപ്പു മൂലമാണ് അസൂയ മൂത്ത് അവര്‍ യുദ്ധത്തിനു തെയ്യാറായത്. ഭീഷ്മര്‍ അവരെ നിഷ്പ്രയാസം തോല്‍പ്പിച്ചു. കന്യകമാരെ ബലമായി പിടിച്ചു കയറ്റിക്കൊണ്ട് പോന്നു എന്നാണു കഥ പക്ഷെ ശാരീരികമായി ഒരു ബലം ഭീഷ്മര്‍ പ്രയോഗിച്ചിട്ടില്ല അതിന്‍റെ ആവശ്യവും ഇല്ല കാരണം കുമാരിമാര്‍ വിചിത്ര വീര്യനെ സ്വീകരിക്കാന്‍ മാനസികമായി തെയ്യാറായിട്ടുണ്ട്. ഇവിടെ തേരില്‍ കയറുക എന്ന് അധികാര സ്വരത്തില്‍ ഭീഷ്മര്‍ പറഞ്ഞു എന്നെ ഉള്ളൂ അല്ലാതെ ബലമായി കയ്യില്‍ പിടിച്ചു കയറ്റി എന്ന് കരുത്തരുത്.

വഴിക്ക്  വെച്ചാണ് അംബ താന്‍ സാല്വനെ സ്നേഹിക്കുന്നു എന്ന വിവരം പറഞ്ഞത്. തേരില്‍ കയറാന്‍ പറയുന്ന സമയത്ത് തന്നെ അംബ ഇത് പറഞ്ഞിരുന്നെങ്കില്‍ അവളെ കൊണ്ട് പോരുമായിരുന്നില്ല  അവിടെ  അംബക്ക് ആണ്  പിഴവ് പറ്റിയത്. അറിഞ്ഞ ഉടനെ ഒരു സഹോദരന്‍ സഹോദരിയെ എപ്രകാരമാണോ ഭര്‍തൃ ഗൃഹത്തിലേക്ക് അയക്കുന്നത്? അപ്രകാരം ബഹുമാന പൂര്‍വം ആണ് ഭീഷ്മര്‍ അമ്ബയെ യാത്രയാക്കിയത്. അംബികയെയും  അംബാലികയെയും വിചിത്രവീര്യന്  വിവാഹം കഴിച്ചു കൊടുത്തു. അന്നത്തെ കാലത്ത് രാജാക്കന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാര്‍ അനുവദനീയമായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം രാജെഷ്മാവ് എന്നാ രോഗം പിടി പെട്ട് വിചിത്രവീര്യന്‍ മരണമടഞ്ഞു. അമ്ബികക്കും  അംബാലികക്കും മക്കള്‍ ഉണ്ടായിരുന്നില്ല രാജെഷ്മാവ് എന്നാല്‍ ക്ഷയം എന്ന് നിഘണ്ടുവില്‍ കാണാം പക്ഷെ T B  എന്ന് പറയുന്ന ക്ഷയം അല്ല ശരീരം ക്ഷയിക്കുക അതിനു കാരണം പ്രതിരോധ ശക്തി ഇല്ലാതാകുക  ആ രോഗത്തിനു പുതിയൊരു പേര് ഇപ്പോള്‍ ഉണ്ട് എയിഡ്സ് നിയന്ത്രണം വിട്ട ലൈങ്ങികത മൂലം മാത്രമല്ല ഈ രോഗം വരുന്നത് എന്നൊരു സൂചന കൂടി ഇതിലുണ്ട്  സാധാരണ ക്ഷയം അല്ല കാരണം അതിനു ആയുര്‍വേദത്തില്‍ മികച്ച ചികിത്സ ഉണ്ട് അപ്പോള്‍ അത് പിടിച്ചു ഒരു രാജാവ് മരിക്കില്ല. മേല്‍ പറഞ്ഞ സംഭവങ്ങളില്‍ ഒന്നും ഭീഷ്മരുടെ പേരില്‍ അധര്‍മ്മം കാണാന്‍ ഇല്ല. ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് ഒരാള്‍ പ്രവര്‍ത്തിക്കേണ്ടതേ  ഭീഷ്മരും ചെയ്തിട്ടുള്ളൂ. അധര്‍മ്മമാണ് ചെയ്യാന്‍ പോകുന്നതെങ്കില്‍ കാശി രാജ്യത്ത് ചെന്ന് ഒരു നീണ്ട പ്രസംഗം നടത്തേണ്ട  ആവശ്യമില്ലല്ലോ....

രണ്ടു കാര്യമാണ് മുക്കുവന്‍ ആവശ്യപ്പെട്ടത്
1- അങ്ങക്ക്‌ എന്റെ പുത്രിയില്‍ ഉണ്ടാകുന്ന മക്കള്‍ക്ക് ആയിരിക്കണം രാജ്യാവകാശം. ഇത് ശന്തനുവിനോട് ആണ് ആവശ്യപ്പെട്ടത് ദേവവ്രതന്റെ മുന്നില്‍ ഈ ആവശ്യം  ആവര്‍ത്തിച്ചു എന്ന് മാത്രം. ദേവവ്രതന്‍ എനിക്ക് രാജ്യാവകാശം വേണ്ട  എന്ന് പറഞ്ഞു. ഇങ്ങിനെ പറഞ്ഞെങ്കിലും അത് ദുര്‍ബലമാണ് കാരണം മക്കള്‍ ജനി ച്ചില്ലെങ്കിലോ? ഈ രാജാവകാശം ഒഴിയുന്നതില്‍ പ്രസക്തി ഇല്ല. പെണ്മക്കള്‍ ആയാലും വികലാംഗനോ ബുദ്ധിഭ്രമം ഉള്ള കുട്ടികളാണേങ്കിലോ ഈ  ശപഥത്തിനു  വിലയില്ല. രണ്ടാമത്തേതില്‍ മാത്രമാണ് ഭീഷ്മര്‍ക്ക് നേരിട്ട് ഉത്തരവാദം ഉള്ളത് വിവാഹം കഴിക്കില്ല എന്ന പ്രതിജ്ഞ. ആദ്യത്തെ ആവശ്യത്തില്‍ തീരുമാനം എടുക്കേണ്ടത് ശാന്തനുവാണ്. ശാന്തനു രാജ്യം  ഭീഷ്മര്‍ക്കായി ഒസ്യത്ത് എഴുതിയിരുന്നെങ്കില്‍  ഭീഷ്മരുടെ ശപഥത്തിനുയാതൊരു പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല. ഇവിടെ പിതാവിന്റെ ആഗ്രഹം സഫലീകരിക്കുക എന്നുള്ളതാണ്.

ഈ അഭിപ്രായത്തിനു  രാമായണം സാക്ഷിയാണ്. ഭരതന്‍ നല്ലൊരു ഭരണാധികാരിയാണ് എന്നിട്ടും രാമന്‍ തിരിച്ചു വന്നത് രണ്ടു കാരണങ്ങളാല്‍ ആണ് പതിനാലുവര്‍ഷം കഴിഞ്ഞു ഒരു ദിവസം വൈകിയാല്‍ താന്‍ അഗ്നിയില്‍ പ്രവേശിക്കും എന്ന ഭരതന്റെ വാക്ക് മറ്റൊന്ന് ദശരഥന്റെ ആഗ്രഹം ആയിരുന്നു രാമന്‍ രാജാവാകുക എന്നുള്ളത് അപ്പോള്‍ പിതാവിന്റെ ആഗ്രഹത്തിന് ആണ് മുഖ്യ സ്ഥാനം. ഭരതന്റെ ശപഥം, രാമന് വന്നു ഒഴിവാക്കാം. അതെ പോലെ ഇവിടെയും അപ്പോള്‍ മുക്കുവന്‍ പറഞ്ഞ കാര്യം ദേവവ്രതന്‍  അംഗീകരിച്ചെങ്കിലും കുട്ടികള്‍ക്ക് അതിനു യോഗ്യത ഉണ്ടെങ്കില്‍ മാത്രമേ നടപ്പിലാക്കാന്‍ പറ്റൂ ആ നീതി അനുസരിച്ചാണ് കുട്ടികള്‍ പ്രായ പൂര്‍ത്തി എത്തുന്നത് വരെ ഭീഷ്മര്‍ ഒരു ബിനാമിയായി രാജ്യം  നോക്കിയത്. ചിത്രാംഗദന്‍ മരണപ്പെട്ടപ്പോളും  വിചിത്രവീര്യന് യോഗ്യത വരുവോളം ഭീഷ്മര്‍ നോക്കി. വിചിത്രവീര്യന്‍  മരിച്ചതിനു ശേഷവും അനന്തര അവകാശികള്‍ വരുന്നത് വരെ ഭീഷ്മര്‍ ബിനാമിയായി രാജ്യം നോക്കി രാജാവായിട്ടില്ല. അത് കൊണ്ടാണല്ലോ സത്യവതി ഭീഷ്മരോട് വിവാഹം  കഴിക്കാനും രാജ്യം ഏറ്റെടുക്കാനും പറഞ്ഞത്. ഭീഷ്മര്‍ തന്റെ ശപഥത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തത് അതിനാലാണ് അന്നത്തെ ആപാദ് ധര്‍മ്മം അനുസരിച്ച് വ്യാസനെ വിളിച്ചു വരുത്തിയത്.

ഇവിടെ വ്യാസന്‍ വളരെ അധികം തെറ്റിദ്ധ രിക്കപ്പെട്ടിട്ടുണ്ട്. വേദത്തെ വ്യസിച്ച വ്യാസന് ഒരിക്കലും അധര്‍മ്മം ചെയ്യാന്‍ കഴിയില്ല എന്നുറപ്പോട് കൂടി വ്യാസന്‍ വിചിത്രവീര്യന്റെ ഭാര്യമാരെ എങ്ങിനെയാണ് സ്വീകരിച്ചത് എന്ന് പഠിക്കണം.

ഭീഷ്മരുടെ അനിയന്മാരാന് ചിത്രാംഗദനും വിചിത്രവീര്യനും എന്നാല്‍ വ്യാസന്റെ സഹോദരന്മാര്‍ ആണ് അവര്‍. രണ്ടും ഒന്നല്ലേ എന്ന് ചോദിക്കാം. അല്ല വ്യത്യാസമുണ്ട്. വ്യാസനും ചിത്രാംഗദനും വിചിത്രവീര്യനും ഒരേ ഉദരത്തില്‍ ആണ് പിറന്നത്‌ സത്യവതി പ്രസവിച്ചതാണ് അവരെ എന്നാല്‍ ഭീഷ്മരെ പ്രസവിച്ചത് ഗംഗയാണ്. വ്യാസന് അംബികയും അംബാലികയും മക്കളുടെ സ്ഥാനമാണ് എന്നിട്ടും വ്യാസന്‍ അവരെ സ്വീകരിച്ചത് കാണുമ്പോള്‍ ഉടനെ അധര്‍മ്മം എന്ന് വിചാരിക്കരുത്. ഇവിടെ ആപദ് ധര്‍മ്മം ഉപയോഗിച്ചിട്ടുണ്ട്. ചെയ്യാന്‍ പാടില്ലാത്ത കാര്യം അത്യാവശ്യ ഘട്ടത്തില്‍ പ്രായശ്ചിത്ത കര്‍മ്മത്തോടെ ഏറ്റെടുക്കുന്നതിനാണ് ആപദ്ധര്‍മ്മം എന്ന് പറയുന്നത്. പണ്ട് സഹിക്കാന്‍ കഴിയാത്ത തെറ്റ് ഒരാള്‍ ചെയ്‌താല്‍ അയാളെ പടിയടച്ചു പിണ്ഡം വെച്ച് ബന്ധം ഒഴിവാക്കുന്ന ഒരു കര്‍മ്മം ഉണ്ട് തെറ്റ് ചെയ്തവനെ പുറത്താക്കി പടിയടക്കും എന്നിട്ട് മരണാനന്തര ശേഷ ക്രിയകള്‍ ചെയ്യും അത് കഴിഞ്ഞാല്‍ പുറത്താക്കപ്പെട്ട വ്യക്തിക്ക് തന്റെ കുടുംബവുമായി യാതൊരു ബന്ധവും ഇല്ല. മാതപിതാക്കളോ സഹോദരന്മാരോ മരിച്ചാല്‍ പുല  ആ ചരിക്കെണ്ടതും ഇല്ല. ബന്ധം ഇല്ലല്ലോ പിന്നെന്തിനു പുല ആ ചരിക്ക ണം?. അതെ പോലെ വിചിത്രവീര്യന്റെ പത്നിമാരെ ബന്ധം വേര്‍പെടുത്തി അന്യകള്‍ ആക്കി പിന്നെ അവര്‍ക്ക് ഹസ്തിനപുരിയുമായി യാതൊരു ബന്ധവും ഇല്ല  സത്യവതിയും ഭീഷ്മരും ചേര്‍ന്നാണ് ആ കര്‍മ്മം ചെയ്യേണ്ടത്. പിന്നെ വ്യാസന് അവരെ സ്വീകരിക്കാന്‍ ധാര്‍മ്മികമായി പ്രയാസം ഒന്നും ഇല്ല.

അങ്ങിനെ പ്രായശ്ചിത്ത കര്മ്മത്തോടെ വ്യാസന്‍ സ്വീകരിച്ചപ്പോള്‍ വ്യാസനെ കണ്ടു ഭയന്നു അംബിക എന്ന് പറയുന്നു. ഇവിടെയും  ശ്രദ്ധിക്കെണ്ടാതുണ്ട്. ഇഷ്ടമില്ലാതെ ഭയന്നു നില്‍ക്കുന്ന ഒരുവളെ ശാരീരികമായി പ്രാപിക്കാന്‍ വ്യാസന്‍ അധര്‍മ്മിയല്ല  ഭഗവാന്‍റെ 24  അവതാരങ്ങളില്‍ ഒരാളായ വ്യാസന് പുത്ര ദാനം ചെയ്യുവാന്‍ ശാരീരികമായി പ്രാപിക്കണം എന്നില്ല  ഗാന്ധാരി പ്രസവിച്ച മാംസ പിണ്ഡത്തെ 101 കുടങ്ങളിലാക്കി കൌരവരെ സൃഷ്ടിച്ച വ്യാസന് യുദ്ധ സമയത്ത് സഞ്ജയന് ദിവ്യ ദൃഷ്ടി നല്‍കിയ വ്യാസന് അംബികയിലും അംബാലികയിലും പുത്രന്മാരെ ജനിപ്പിക്കുവാന്‍ ശാരീരികമായ ബന്ധം ആവശ്യമില്ല. മണിയറയിലേക്ക് പ്രവേശിച്ചു എന്നും പിറ്റേ ദിവസം പുറത്തേക്ക് വന്നു എന്നും മാത്രമേ മഹാഭാരതത്തില്‍ പറയുന്നുള്ളൂ. അതിന്നിടയില്‍ എന്താണ് സംഭവിച്ചത് എന്ന് പറയുന്നില്ല. അവതാരമായ വ്യാസന്‍ അധര്‍മ്മം പ്രവര്‍ത്തിക്കില്ല എന്ന് ഉറപ്പിച്ചു വ്യാഖ്യാനിക്കുംമ്പോളെ അതിലെ സത്യം കണ്ടെത്താനാകൂ. നമ്മുടെ അല്‍പ്പ ബുദ്ധി ഉപയോഗിച്ച് ഇതിനെ കൈകാര്യം ചെയ്‌താല്‍ വ്യാസന്‍ ഭീഷ്മര്‍ എന്നിവര്‍ അധര്‍മ്മികള്‍ ആണ് എന്നെ തോന്നൂ.

വിചിത്ര വീര്യന്റെ  ഭാര്യമാരെ അന്യരാക്കി വ്യാസന്‍ സ്വീകരിച്ചു. അംബികയില്‍ ജനിച്ച കുട്ടി അന്ധനായി. ഏതു രൂപത്തിലുള്ള സന്താനോല്‍പ്പാദന പ്രക്രിയ ആണെങ്കിലും സ്ത്രീ മാനസികമായും ശാരീരികമായും പരിപൂര്‍ണ സംത്രുപ്തയും സന്തോഷവതിയും ആയിരിക്കണം എന്നാലെ സത് സന്താനം ജനിക്കൂ വ്യാസനെ കണ്ട ഉടനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അംബ കണ്ണടച്ചതു മൂലം ജനിച്ച കുട്ടി അന്ധനായി. ഇവിടെ നമുക്ക് തരുന്ന സന്ദേശം, ഇതാണ്  ഗര്‍ഭം ധരിക്കുമ്പോളും ഗര്‍ഭാവസ്ഥയിലും ഒരു സ്ത്രീ സന്തോഷവതിയും സംത്രുപ്തയും ആയിരിക്കണം ഭക്തി പൂര്‍വ്വം ജീവിക്കണം സംഗീതാദി കലകളുടെ ആസ്വാദനം നാമ ജപം മുതലായവ ഈ കാലഘട്ടത്തില്‍ സ്ത്രീ ആചരിക്കണം. എന്നാല്‍ സ്ത്പുത്ര ഭാഗ്യം ഉണ്ടാകും. ഈ തത്വമാണ് നമുക്ക് ഇതില്‍ നിന്നും കിട്ടുന്നത്. തുടര്‍ന്ന് അoബാലികയുടെ അടുത്തേക്ക് ആണ് അടുത്ത ദിവസം പോയത് കണ്ണ് അടച്ചില്ലെങ്കിലും വിളറി പ്പോയി വ്യാസനെ കണ്ടപ്പോള്‍ അതിനാല്‍ പാണ്ട് രോഗം ഉള്ള കുഞ്ഞായി. അംബികയുടെ പുത്രന് ധൃതരാഷ്ട്രര്‍ എന്നും അമ്ബാലികയുടെ പുത്രന് പാണ്ടു  എന്നും പേര്‍ നല്‍കി. അടുത്തവര്‍ഷം വ്യാസന്‍  വീണ്ടും വന്നപ്പോള്‍ അംബിക ഏകദേശം തന്റെ രൂപ സാദൃശ്യം ഉള്ള ഒരു ദാസിയെ പറഞ്ഞയച്ചു. ദാസിയാകട്ടെ വ്യാസന്റെ ശാരീരിക ഗുണങ്ങള്‍ ഒന്നും നോക്കിയില്ല സല്പ്പുത്ര ജനനം കാംക്ഷിച്ചു നാമ ജപത്തോടെ ഇരുന്നു അതിനാല്‍ ധര്മ്മിഷ്ടനും ശ്രേഷ്ടനും ആയ കുഞ്ഞു ജനിച്ചു അതാണ്‌  വിദുരര്‍. മാത്രമല്ല യമധര്‍മ്മ രാജാവിന്റെ അവതാരവും ആണ്. എന്നാല്‍ ദാസീ  പുത്രനായത് കാരണം യോഗ്യന്‍ എങ്കിലും രാജാവകാശം നിഷേധിക്കപ്പെട്ടു. സത്യത്തില്‍ അoബികയ്രെയും അoബാലികയെയും  അന്യരാക്കിയതിലൂടെ രാജ്യത്തിന്മേലുള്ള അവരുടെ അവകാശം നഷ്ടപ്പെടുകയും ഭീഷ്മ ശപഥത്തിനു വിലയില്ലാതാവുകയും ചെയ്തു. പക്ഷെ ഭീഷ്മര്‍ തന്റെ  ശപഥത്തില്‍ ഉറച്ചു നിന്നത് കൊണ്ടാണ് രാജ്യാവകാശം വ്യാസനില്‍ ജനിച്ച കുട്ടികള്‍ക്ക് കിട്ടിയത് അന്ധനെ രാജാവാക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍  പാണ്ടു ഹസ്തിനപുരിയിലെ രാജാവായി ഇത് ഭീഷ്മരുടെ  ഔദാര്യം തന്നെയാണ്. ഈ സന്ദര്‍ഭത്തില്‍ രാജാവാകാനോ  വിവാഹം കഴിക്കാനോ ധര്‍മ്മ ശാസ്ത്ര പരമായി ഭീഷ്മര്‍ക്ക് യാതൊരു  വിലക്കും ഉണ്ടായിരുന്നില്ല  കാരണം മുക്കുവന്റെ ആഗ്രഹത്തിന് പ്രസക്തിയില്ലാതായി. സത്യവതിയില്‍ ശാന്തനുവിനു പിറന്ന രണ്ടു കുട്ടികളും മരിച്ചു പോയതിനാല്‍  ഭീഷ്മരുടെ ശപഥം സാധുത ഇല്ലാത്തതായി. പിന്നെ ഭീഷ്മരുടെ ഉറച്ച തീരുമാനം മാത്രമാണ് രാജ്യം സ്വീകരിക്കില്ല എന്നും വിവാഹം കഴിക്കില്ല എന്നുള്ളതും. തികച്ചും  വ്യക്തിപരമായ തീരുമാനം അതിനെ  വിമര്‍ശിക്കെണ്ടാതായി ഒന്നും ഇല്ല...

സത്യവതി  വ്യാസനെ  വിളിച്ചു വരുത്തിയപ്പോള്‍ ഇപ്പോള്‍ സമയം മോശമാണെന്നും ഒരു വര്‍ഷം കഴിയട്ടെ എന്നും അതുവരെ അംബികയും അംബാലികയും വ്രതം അനുഷ്ടിക്കട്ടെ എന്നും വ്യാസന്‍ പറഞ്ഞു പക്ഷെ ഇനിയും വൈകാന്‍ പറ്റില്ലെന്നും രാജ്യത്തിനു അവകാശികള്‍ ഇല്ലെന്നും അതിനാല്‍ എത്രയും നേരത്തെ തന്നെ വേണം എന്നും സത്യവതി പറഞ്ഞപ്പോള്‍ എല്ലാം വിധിക്ക് വിട്ടുകൊടുക്കുകയാണ് വ്യാസന്‍ ചെയ്തത്. അംബികയില്‍ അന്ധനായ ധൃത രാഷ്ട്രര്‍ ജനിക്കുകയും  അടുത്ത വര്‍ഷം വന്നപ്പോള്‍ ദാസിയില്‍ ആണെങ്കിലും ശ്രേഷ്ടനായ പുത്രന്‍ വിദുരര്‍ ജനിക്കുകയും ചെയ്തപ്പോളാണ് സത്യവതിക്ക് തന്റെ തീരുമാനം തെറ്റായിരുന്നു എന്ന് മനസ്സിലായത്‌. ഇത് അധര്‍മ്മം ഒന്നും അല്ല പക്ഷെ തെറ്റ് തന്നെയായിരുന്നു അതിന്‍റെ ഫലം വളരെ ഭീകരവും ആയിരുന്നു  കുരുക്ഷേത്ര യുദ്ധത്തിന്‍റെ  കാരണങ്ങളില്‍ ഒന്ന് ഈ തെറ്റായ തീരുമാനം ആയിരുന്നു. സ്വാഭാവികമായും അoബികക്ക് ലഭിക്കേണ്ടതായ രാജമാതാവിന്‍റെ  പദവി അമ്ബാലികക്ക്  ആണ് ലഭിച്ചത് അംബാലിക പ്രതീക്ഷിക്കാതെ കിട്ടിയ സ്ഥാനം എന്നാല്‍ അംബിക പ്രതീക്ഷിച്ചത് കിട്ടുകയും ചെയ്തില്ല. ഇത് മാനസികമായ ഒരു വിദ്വേഷ ഭാവം അംബികയില്‍ ഉണര്‍ന്നിരിക്കാം. സത്യവതിയുടെ തെറ്റായ തീരുമാനം ആണ് തന്‍റെ  രാജമാതാ പദവി നഷ്ടപ്പെടുവാനുള്ള കാരണം എന്ന ചിന്ത അംബികയില്‍ ഉണ്ടായിരുന്നിരിക്കാം. നിനക്ക് ലഭിക്കേണ്ടതായിരുന്നു രാജ്യാവകാശം എന്ന് ഇടയ്ക്കിടയ്ക്ക് അംബിക ധൃതരാഷ്ട്രരേ  ഓര്‍മ്മിപ്പിച്ചിരിക്കാം. അത് തള്ളിക്കളയാന്‍ ആകില്ല. ഈ ചിന്തയോട് കൂടി വളര്‍ന്ന ധൃതരാഷ്ട്രര്‍ സ്വല്‍പ്പം സ്വാര്‍ത്ഥ ചിന്താഗതിക്കാരന്‍  ആയതില്‍ അദ്ഭുതമില്ല. കൂടെ കഴിവും ശക്തിയും എല്ലാം ഉണ്ടായിട്ടും താന്‍ ഒരു അന്ധനാണല്ലോ  എന്നാ അപകര്‍ഷതാ ബോധവും ധുതരാഷ്ട്രരേ പിടികൂടിയിട്ടുണ്ടാകാം. തുടര്‍ന്ന് വരുന്ന സംഭവങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത് 

പാണ്ടു രാജാവായപ്പോള്‍ വളരെ ബഹുമാനത്തോടും സ്നേഹത്തോടും കൂടിയാണ് ജ്യെഷ്ടനോട് പെരുമാറിയിരുന്നതെങ്കിലും,  അധികാരമില്ലാതെ ഒരു ഔദാര്യത്തില്‍ കഴിയുകയാണ് എന്ന ചിന്ത ധൃതരാഷ്ടരേ  ബാധിച്ചിരുന്നു. പാണ്ടുവിനു രാജ്യം കൊടുത്തു രാജഗുരു എന്നാ നിലയില്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചു വരികയായിരുന്നു ഭീഷ്മര്‍, രാജ്യാവകാശം ഒഴിവാക്കി എങ്കിലും സാധാരണ വീട്ടില്‍ താമസിക്കുവാനുള്ള അവകാശം ഭീഷ്മര്‍ ഒഴിവാക്കിയിട്ടില്ല. ഭീഷ്മരുടെ വാക്കുകളെ ബഹുമാന പൂര്‍വ്വം പാണ്ടു സ്വീകരിച്ചിരുന്നതിനാല്‍ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. ഭീഷ്മരുടെ വാക്കിനു വിലയില്ലാത്ത ഒരു ഘട്ടം വന്നപ്പോളാണ് ഭീഷ്മരുടെ തീരുമാനം തെറ്റായിരുന്നു എന്ന് മറ്റുള്ളവര്‍ പറയാന്‍ തുടങ്ങുന്നത്. അതായത് അന്നത്തെ കാര്യമല്ല ഇന്നത്തെ പണ്ഡിതന്മാരുടെ കാര്യം ആണ് പറയുന്നത്. പാണ്ടുവിന്റെ വിവാഹം കുന്തീദേവിയുമായി  ഭീഷ്മര്‍ നടത്തി. പാണ്ടു രോഗിയായ പാണ്ടുവിനെ സ്വീകരിക്കാന്‍ സുന്ദരിയായ കുന്തീദേവി തീരുമാനിച്ചത് തന്നെ ഹസ്തിന പുരിയിലെ  സാരഥിയായ അതിരഥന്റെ അടുത്ത് തന്റെ പുത്രനായ കര്‍ണ്ണന്‍ ഉണ്ട് എന്നാ വിവരം അറിഞ്ഞാണ്. തുടര്‍ന്ന് അതി രഥനുമായി കുന്തീദേവി സൌഹൃദം സ്ഥാപിക്കുകയും  തന്റെ കുഞ്ഞിനെ കാണുകയും ചെയ്തിരുന്നു.

ബാല കൌമാര യൌവന ചാപല്യങ്ങള്‍ പ്രകൃതി ദത്തമാണ് അതിനു പാപം ഇല്ല അത് അധര്‍മ്മവും അല്ല. എന്നാല്‍ കാമത്തിന്‍റെ  ആധിക്യം മൂലവും അജ്ഞാനം മൂലവും ചെയ്യുന്ന കാര്യങ്ങള്‍  ചാപല്യം എന്ന് പറയാനാകില്ല  അത് പാപവും അധര്‍മ്മവും ആണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ത്രിമൂര്‍ത്തികള്‍ തന്റെ മക്കളായി പിറക്കണം എന്നാ അനസൂയയുടെ ആഗ്രഹം ത്രിമൂര്‍ത്തികള്‍ അംഗീകരിച്ചു വിഷ്ണു ദത്താത്രേയന്‍ ആയും ബ്രഹ്മാവ്‌ സോമന്‍ ആയും ശിവന്‍ ദുര്‍വാസാവ് മഹര്‍ഷി ആയും പിറന്നു ശിവന്റെ അവതാരം ആയ ദുര്‍വാസാവ് ആണ് കുന്തീദേവിക്കു വരം കൊടുത്തത്. സംഹാരം ശിവന്‍റെ  ധര്‍മ്മം ആണ് അപ്പോള്‍ ബ്രഹ്മാവിന്‍റെ  വിയര്‍പ്പില്‍ നിന്നും ജനിച്ച സ്വേദജന്‍  എന്ന സഹസ്രകവചന്‍റെ  ആസുരഭാവം മാറ്റി ദേവ സ്വഭാവം ആക്കണം. 999 കവചങ്ങള്‍ നരനാരായനന്മാര്‍ ചേര്‍ന്ന്  ഖണ്ടിച്ചു  അപ്പോള്‍ ആ ആത്മാവ് ചെന്ന് പെട്ടത് സൂര്യ ലോകത്താണ്. വിഷ്ണു ലോകത്തില്‍ എത്തിക്കണം അതിനു ഒരു ജന്മം കൂടി ശ്രേഷ്ഠ മായാത് വേണം എന്നാല്‍ ഒരു ന്യുനതയും വേണം. അതുകൂടി ഉദ്ദേശിച്ചാണ് ദുര്‍വാസാവ് കുന്തിഭോജ ന്‍റെ കൊട്ടാരത്തില്‍ എത്തിയത് സാധാരണ  വിവാഹം കഴിഞ്ഞു കുട്ടികള്‍ ഇല്ലാതെ വിഷമിക്കുന്ന ഘട്ടത്തില്‍ ആണ് മഹാന്മാര്‍ വന്നു വരമോ അനുഗ്രഹമോ നല്‍കുക എന്നാല്‍ ഇവിടെ സ്വപ്നത്തില്‍ പോലും കരുതാത്ത  ഒരു കാര്യമാണ് കുന്തിക്ക് മഹര്‍ഷി നല്‍കിയത് 5  മന്ത്രങ്ങള്‍ ഉപദേശിച്ച ശേഷം പറഞ്ഞു ഈ മന്ത്രം ചൊല്ലി ഏതു  ദേവനെയാണോ നീ മനസ്സില്‍ വിചാരിക്കുന്നത്? ആ ദേവന്‍റെ ഗുണ  ഗണങ്ങളോട്  കൂടിയ പുത്രന്‍ നിനക്ക് ജനിക്കും. അദ്ഭുതവും അവിശ്വസനീയവും ആയ  ഈ വരം ഒന്ന് പരീക്ഷിച്ചു നോക്കാന്‍ കുന്തി തീരുമാനിച്ചെങ്കില്‍ അതില്‍ കുന്തീ ദേവിയെ കുറ്റം പറയാനാകില്ല കുന്തിയുടെ സ്ഥാനത്ത് ആരായിരുന്നാലും  ഇതുതന്നെയാണ് സംഭവിക്കുക ആയതിനാല്‍ ഈ ചാപല്യം പാപമോ അധര്‍മ്മാമോ അല്ല ഒരു സ്വഭാവം. നമുക്കെല്ലാം ഉണ്ടാകാവുന്ന ഒരാകാംക്ഷ. പ്രഭാത സൂര്യനെ കണ്ടപ്പോള്‍ തോന്നിയ ഒരു പരീക്ഷണ കൌതുകം. മന്ത്ര ശക്തിയാല്‍ കുന്തീ ദേവി സൂര്യ സ്വഭാവമുള്ള കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഭൂമിയില്‍ പിതാവായി ചൂണ്ടിക്കാണിക്കാന്‍ ഒരാള് വേണം ഇവിടെ മനുഷ്യനായി ചൂണ്ടിക്കാണിക്കാന്‍ ആരും ഇല്ല. അത് തന്നെയാണ് കര്‍ണന്റെ  ന്യുനതയും. മന്ത്രത്തിന്റെ ശക്തിയില്‍ സൂര്യ മണ്ഡലത്തില്‍ എത്തിച്ചേര്‍ന്ന സ്വേദന്‍റെ ആത്മാവ് അങ്ങിനെ കുന്തിയുടെ ഗര്‍ഭ ഗൃഹത്തില്‍ കവചകുണ്ഡലങ്ങളോടെ  സൂഷ്മ രൂപേണ പ്രവേശിച്ചു. സൂര്യനില്‍ നിന്നും ഒരു യുവാവ് വന്നു എന്നൊക്കെ പറയുന്നത് കഥ മാത്രമാണ് അന്യ പുരുഷനുമായി കുന്തീദേവിക്കു യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല ഈ മന്ത്ര ശക്തി തന്നെയാണ്  ഗര്‍ഭാത്തിനു കാരണം  അത് കൊണ്ട് തന്നെയാണ് കുന്തീദേവി  കന്യകയാണ് എന്ന് പറയുന്നതും. ശരീര ബന്ധത്തിലൂടെ കന്യകാ ചര്‍മ്മം ഭേദിക്കപ്പെട്ടാലെ ഒരുവളുടെ കന്യകാത്വം  നഷ്ടപ്പെടുകയുള്ളൂ...

പാണ്ഡു കുന്തീദേവിയെ  വിവാഹം  കഴിച്ചു കൊണ്ട് വന്ന ഉടനെ സാരഥി  ആയ അതിരഥനുമായി ബന്ധം സ്ഥാപിച്ചു എന്ന് പറഞ്ഞല്ലോ, ഇടയ്ക്കിടയ്ക്ക് ചമ്പാപുരിയിലുള്ള അതിരഥന്‍റെ വീട്ടില്‍ ചെല്ലുകയും  കര്‍ണനെ താലോലിക്കുകയും ചെയ്യുമായിരുന്നു. ശക്തിസാവന്ത് വളരെ ഗവേഷണം നടത്തി എഴുതിയ നോവലാണ്‌ ''മൃത്യുന്ജയം". കര്‍ണന്‍റെ കഥയാണ് അത് അതില്‍ വ്യക്തമായി ഈ കാര്യം  പറഞ്ഞിരിക്കുന്നു.  അങ്ങിനെയാണെങ്കില്‍ അവിടെ ചിന്തിക്കാന്‍ വകയുണ്ട് ഒരു രാജ്ഞിമാരും ചെയ്യാത്ത കാര്യം കുന്തീദേവി ചെയ്യുന്നു. ഒരിക്കല്‍ മാത്രമാണ് പോയത് എങ്കില്‍ സ്വാഭാവികം എന്ന് പറയാം പക്ഷെ ഇടയ്ക്കിടയ്ക്ക് അവിടെ പോകുന്നത് എന്ത് കൊണ്ട് എന്ന് മറ്റുള്ളവര്‍  ചിന്തിക്കാതിരിക്കില്ല രാജ്ഞി ആയതിനാല്‍ ആരുടേയും അകമ്പടി ഇല്ലാതെ രഹസ്യമായി പോകാനും കഴിയില്ല. അപ്പോള്‍  ഈ സംഭവം ഹസ്തിനപുരിയില്‍ അറിയാത്തവര്‍  ആരും ഉണ്ടാകില്ല. ജ്ഞാനിയായ ഭീഷ്മര്‍ ദ്രോണര്‍ എന്നിവര്‍ക്ക് കര്‍ണന്‍ കുന്തീദേവിയുടെ  പുത്രനാണ് എന്ന് നേരത്തെ അറിഞ്ഞിരിക്കണം. പിന്നെ ഛായ കുന്തീ ദേവിക്കും കര്‍ണനും ഉള്ള മുഖഛായ  യെപറ്റി  പല ഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ട് യുധീഷ്ടിരന് കര്‍ണന്റെ പാദങ്ങള്‍  കാണുമ്പോള്‍ അമ്മയുടെ പാദം പോലെ തോന്നിയിട്ടുണ്ടത്രേ ചുരുക്കി പറഞ്ഞാല്‍ രഹസ്യമായ പരസ്യം ആണ് കര്‍ണന്‍ കൌന്തെയരില്‍  മൂത്തവന്‍ ആണ് എന്നുള്ളത്. ആ നിലക്ക് മത്സര പരീക്ഷ നടക്കുമ്പോള്‍  അര്‍ജ്ജുനന്‍ ചെയ്ത കാര്യങ്ങള്‍ എല്ലാം കര്‍ണനും ചെയ്തപ്പോള്‍ കര്‍ണന്‍ ദ്വന്ദയുദ്ധത്തിനു അര്‍ജ്ജുനനെ വിളിച്ചപ്പോള്‍ ആണ് കൃപാചാര്യര്‍ ഇത് ക്ഷത്രിയന്മാര്‍ക്ക് ഉത്തമമായ വേദി ആണെന്നും നീ ആര്? നിന്റെ കുലം ഏതു?

നിന്റെ പിതാവാര്?
മാതാവാര്?
എന്നീ ചോദ്യങ്ങള്‍ ചോദിച്ചത് തല താഴ്ത്തി പിതാവ് അതിരഥന്‍  ആണ് എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും സൂത പുത്രന്‍ എന്ന് പറഞ്ഞു അപമാനിക്കുകയാണ് ചെയ്തത്. ആ സമയത്ത് സഭയില്‍ ഉണ്ടായിരുന്ന കുന്തീദേവിക്കു അവന്‍ സൂതന്‍ അല്ല എന്നും തന്റെ പുത്രന്‍ ആണ് എന്നും പറയാമായിരുന്നു പാണ്ടു മരിച്ചു പോയ സ്ഥിതിക്ക് അത് പറഞ്ഞത് കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലായിരുന്നു. കുരുക്ഷേത്ര യുദ്ധത്തിനു മറ്റൊരു കാരണം കുന്തിയുടെ ഈ സമയത്തുള്ള  മൌനം ആയിരുന്നു...

ആ സമയത്താണ് ദുര്യോധനന്‍ കര്‍ണനെ അംഗരാജാവായി പ്രഖ്യാപിക്കുന്നത്. തന്റെ ജീവിതം മുഴുവന്‍  നിനക്ക് കടപ്പെട്ടതാണ് എന്ന് കര്‍ണന്‍ ആ സമയത്ത് ദുര്യോധനനോട് പ്രതിജ്ഞ ചെയ്തു.  ഇവിടെ ക്രുപാചാര്യരിലും ദോഷം കാണാം ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഒരുവന്റെ ജാതി തീരുമാനിക്കുന്നത് എന്നാ ശാസ്ത്രം അറിയാത്തവനല്ല കൃപാചാര്യര്‍-എന്നിട്ടും ലക്ഷണം കൊണ്ട് കര്‍ണന്‍ ക്ഷത്രിയനാണ് എന്നറിഞ്ഞിട്ടും അപമാനിച്ചപ്പോള്‍  കുരുക്ഷേത്ര യുദ്ധത്തിനു ഒരാണി  കൂടി അടിച്ചു ഉറപ്പിക്കുകയായിരുന്നു. സത്യത്തില്‍ ഈ സന്ദര്‍ഭം മുതലാണ്‌ കര്‍ണനു  പാണ്ഡവര്രോട് വിദ്വേഷം തോന്നാന്‍ തുടങ്ങിയത്  അതിനുകാരണക്കാരനോ  ക്രുപാചാര്യരും. രാജാവ് ധൃതരാഷ്ടരും യുവരാജാവ് ദുര്യോധനനും ആയതിനാലും തന്‍റെ  വാക്കിനു ഇവിടെ വിലയില്ലാത്തതിനാലും  ഭീഷ്മര്‍ മൌനം പാലിച്ചു. ഭീഷ്മര്‍ മൌനം പാലിച്ചപ്പോള്‍ ഒക്കെ ഭീഷ്മര്‍  വിമര്‍ശനത്തിനു ഇരയായിട്ടുണ്ട്. എന്നാല്‍  വിമര്‍ശിക്കുന്നവര്‍  ഭീഷ്മരുടെ സാഹചര്യം പഠിച്ചിട്ടും ഇല്ല.  ഇനി പ്രതികരിക്കണം എങ്കില്‍ രാജാവിനെ തടവറയില്‍ ഇട്ടു അധികാരം പിടിച്ചെടുത്തു നീതി നടപ്പാക്കണം അധികാര പദവി എന്നോ ഉപേക്ഷിച്ച ഭീഷ്മര്‍ക്ക് അതിനു കഴിയുകയും ഇല്ല....

ഭീഷ്മരുടെ കഥ ഇനിയും തുടരണമെങ്കില്‍ മറ്റു കഥാപാത്രങ്ങളെ പരിചയപ്പെട്ടെ മതിയാകൂ ... [കര്‍ണന്‍] തുടരും ..

No comments:

Post a Comment