ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 August 2020

വിഷ്ണുമായ

വിഷ്ണുമായ

ചാത്തൻ ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദേവതയാണ്. ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്ന് അറിയപ്പെടുന്നു. കേരളത്തിൽ ആണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്. ശിവപാർവതീമാരുടെ പുത്രൻ ആയിട്ടാണ് പൊന്നുണ്ണി വിഷ്ണുമായ ചാത്തനെ കണക്കാക്കപ്പെടുന്നത്. അസുരനിഗ്രഹത്തിന് വേണ്ടി അവതരിച്ചു എന്നാണ് വിശ്വാസം. എന്നാൽ താന്ത്രിക ബുദ്ധമതത്തിൽ നിന്നുണ്ടായ ദേവതയാണ്‌ ചാത്തൻ എന്നും ഇത് ശാസ്താവ് എന്നതിന്റെ ഗ്രാമ്യമാണെന്നും അഭിപ്രായമുണ്ട്. പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന ബാലന്റെ രൂപമാണ് വിഷ്ണുമായ ചാത്തൻ്റേത്. ഉഗ്രമൂർത്തിയാണ്. ചേക്കുട്ടി, പറക്കുട്ടി തുടങ്ങിയ മറ്റു ചാത്തന്മാർ വിഷ്ണുമായ ചാത്തന്റെ സഹോദരങ്ങൾ ആണ്.

കുട്ടിച്ചാത്തൻ എന്ന ദ്രാവിഡ ദേവതയെ ആരാധിച്ചിരുന്നു. കുട്ടിച്ചാത്തൻ ശിവന്റെ മകൻ ആണെന്നും ചില കഥകളിൽ കാണുന്നുണ്ട്. ശിവന്റെയും വിഷ്ണുമായയുടെയും മകനാണ് കുട്ടിച്ചാത്തൻ എന്ന് ചില ഐതിഹ്യങ്ങളിൽ കാണാം. വടക്കൻ മലബാറിൽ ശിവപാർവതിമാരുടെ മകനായ കുട്ടിച്ചാത്തനെ ആരാധിച്ച് കുട്ടിച്ചാത്തൻ തെയ്യം കെട്ടിയാടുന്നു. മായാവിദ്യകളിൽ വിദഗ്ദ്ധനായ ഒരു മൂർത്തി ആയിട്ടാണ് കുട്ടിച്ചാത്തനെ കഥകളിൽ അവതരിപ്പിക്കുന്നത്.

വിഷ്ണൂമായയുടെ പൂജ മൂന്നു തരത്തിലാണ് നടത്തുന്നത്. ഉത്തമമായ ദ്രവ്യങ്ങൾ കൊണ്ടും മധ്യമായതും അധമമായതും കൊണ്ടു പൂജ നടത്തുന്നത്. എന്നിരുന്നാലും അധമമായ പൂജക്ക് തന്നെയാണ് പ്രാധാന്യം പറയുന്നത്.

അമൃത് ദേവൻമാർക്കും അസുരന്മാർക്കും പങ്ക് വെക്കുവാനായി മഹാവിഷ്ണു സ്ത്രീ വേഷത്തിൽ അവതാരം കൊണ്ടിട്ടുണ്ട്. ഈ സ്ത്രീവേഷത്തിനെ വിഷ്ണുമായ എന്നു തന്നെയാണ് പറയുന്നത്. ഈ വിഷ്ണുമായയിൽ മോഹിതനായ ശിവനിൽ ജനിച്ച പുത്രനാണ് ശാസ്താവ്. ശാസ്താവ് പിൽക്കാലത്ത് ഉച്ചാരണ ശൈലി മാറി ചാത്തൻ ആയതെന്നും പറയുന്നു.

പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവതയായ പാർവ്വതിയെ പ്രാർത്ഥിക്കുകയും ചെയ്തു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല ഗണേശനെ ശ്രീപാർവ്വതി അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി കൂവളയെ അടുത്ത ജന്മത്തിൽ ചണ്ഡാളകുലത്തിൽ ജനിക്കുവാൻ ശപിക്കുകയുണ്ടായി. ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട് ശ്രീപാർവ്വതിയെ കാൽ പിടിച്ച് ക്ഷമ ചോദിക്കുകയുണ്ടായി. കോപം മാറിയ ശ്രീപാർവ്വതി കൂളിവാകയോട് പറഞ്ഞു: 'അടുത്ത ജന്മത്തിൽ നിനക്ക് ശ്രീ പരമേശ്വരന്റെ പുത്രനെ മുലയൂട്ടി വളർത്താൻ ഭാഗ്യമുണ്ടാകും' എന്ന് വരം നൽകി. മുജ്ജന്മ കഥ പറഞ്ഞ് ശേഷം കൂളിവാകയോട് വീട്ടിലേക്ക് ഭയം കൂടാതെ പോകാൻ പറഞ്ഞു. അതിനു ശേഷം ദേവി വേഷം മാറി കൂളിവാകയായി മാറി. ശ്രീ പരമമേശ്വരന്റെ അടുത്തേക്ക് പോകുകയും വേൾച്ചയിൽ ഏർപ്പെടുകയും ചെയ്തു. അതിൽ നിന്ന് 316 കുട്ടികൾ ഉണ്ടാകുകയും ചെയ്തു. അതിൽ മൂത്ത കുട്ടിയാണ് കരികുട്ടി. ഈ കുട്ടിയെ കരികുട്ടി ചാത്തൻ എന്നു വിളിക്കുകയും ചെയ്തു. നല്ലതും പൊട്ടയും ആയ ഒരുപാടു ചാത്തന്മാർ വരയും ഉണ്ടായിരുന്നു അതിൽ ഏറ്റവും ഇളയവനായ ചാത്തൻ ആണ് വിഷ്ണുമായ. ഈ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു പോത്തിനെയും കരികുട്ടി ചാത്തന് ഒരു കാളയെയും കൊടുത്തു. ശ്രീ പാർവ്വതി ഈ രണ്ടു കുട്ടികളെയും കൂളിവാകയെ ഏല്പ്പിക്കുകയും ചെയ്തു. കുട്ടി കൂളിവാകയുടെ സം രക്ഷണത്തിൽ വളർന്നു.

ഇവർക്ക് പല അത്ഭുതശക്തികളും ശിവനും പാർവ്വതിയും നൽകുകയുണ്ടയി. ചാത്തൻമാർ പല തരത്തിലുള്ള സഹായങ്ങളും അത്ഭുതങ്ങളും കാട്ടി ആ ഗോത്രത്തിൽ കഴിഞ്ഞു വന്നു. ചാത്തൻമാർ തങ്ങളുടെ വാഹനങ്ങളായ പോത്തിന്റെയും കാളയുടെയും പുറത്തേറി ഈഴറയും വായിച്ച് കൊണ്ട് വനത്തിൽ ചുറ്റി നടന്നു. തന്റെ എഴാമത്തെ വയസ്സിൽ ഗ്രോത്രക്കാർ നടത്തിയ ജന്മദിനാഘോഷത്തിൽ നാരദമുനി വരുകയും ചാത്തന്മാരോട് അവന്റെ മാതാപിതാക്കൾ ആരാണെന്ന് പറയുകയും ചെയ്തു. അവരെ കൈലാസത്തിൽ പോയി കാണുവാൻ ഉപദേശിക്കുകയും ചെയ്തു.

വിവരങ്ങൾ അറിഞ്ഞ് ചാത്തൻമാർ കൈലാസത്തിൽ പോയി. അവിടെ ശിവന്റെ വാഹനമായ നന്ദികേശൻ ചാത്തനെ കവാടത്തിൽ വെച്ച് തടഞ്ഞു. ചാത്തൻ അകത്തേക്ക് പോകുവാനായി മഹാവിഷ്ണുവിന്റെ വേഷം മായയാൽ ധരിക്കുകയുണ്ടായി. എന്നിട്ട് ശിവപാർവ്വതിമാരെ കാണുകയും ആശീർവാദം വാങ്ങുകയും ചെയ്തു. പരമശിവന് ഏറെ സന്തോഷം തോന്നുകയും വിഷ്ണുവിന്റെ രൂപം മായയാൽ സ്വീകരിച്ചതിനാൽ ചാത്തന് വിഷ്ണുമായ എന്ന പേർ നൽകുകയും ചെയ്തു. മാത്രവുമല്ല ചാത്തന്മാർക്ക് എല്ലാതരത്തിലുള്ള ആയോധനവിദ്യകളും പറഞ്ഞുകൊടുക്കുകയും, ജലന്ദരൻ എന്ന അസുരനെ കൊല്ലുവാനുള്ള സൂത്രം പറഞ്ഞുകൊടുക്കുകയും ചെയ്തു.

പിന്നീട് ചാത്തൻ മൂന്നു ലോകം കീഴടക്കിയ ജലന്ധരനെ പോരിന് വിളിക്കുകയും ചെയ്തു. തുടന്ന് ഉണ്ടായ യുദ്ധത്തിൽ ചാത്തൻ മഹാവിഷ്ണുവിന്റെ ആയുധമായ സുദർശന ചക്രത്തിന്റെ രൂപം കൊള്ളുകയും ജലന്ധരനെ വധിക്കുവാനായി പിന്നാലെ പോകുകയും ചെയ്തു. ജലന്ധരൻ മൂന്ന് ലോകത്തും പലയിടത്തും ഓടി ഒളിക്കാൻ തുടങ്ങി. അവസാനം കടലിൽ ഒളിച്ചു. പിൻതുടർന്ന് വന്ന സുദർശന ചക്രത്തിന്റെ ജ്വാലയാൽ കടൽ ജലം തിളക്കാൻ തുടങ്ങി. ചൂട് സഹിക്കാൻ വയ്യാതെ കടലിൽ നിന്ന് പുറത്ത് വന്ന ജലന്ധരൻ വധിക്കപ്പെടുകയും ചെയ്തു. സന്തോഷഭരിതരായ ദേവന്മാർ ചാത്തനെ സ്വർഗലോകത്തേക്ക് കൊണ്ടു പോവുകയും അവിടെ താമസിക്കാൻ നിർബ്ബന്ധിക്കുകയും ചെയ്തു. പക്ഷേ തനിക്ക് പഴയ ഗോത്രവർഗ്ഗക്കാർക്കൊപ്പം താമസിക്കാനാണ് താല്പര്യം എന്നു പറഞ്ഞ് കൊണ്ട് അദ്ദേഹം തിരിച്ച് പോവുകയും ചെയ്തു.

ചാത്തന്റെ വളർത്തമ്മയായ കൂളിവാകയെ ഭൃഗാസുരൻ എന്നൊരു അസുരൻ സ്വന്തമാക്കാൻ ആഗ്രഹിച്ചു. ഭൃഗാസുരനെയും അവന്റെ സേനയേയും ചാത്തൻ തന്റെ സഹായിയായ കരിംകുട്ടിയേയും കൂട്ടി യുദ്ധത്തിൽ ഏർപ്പെട്ടു. യുദ്ധത്തിൽ ചാത്തന്റെ വിരലിൽ മുറിവേറ്റു. മുറിവിൽ നിന്ന് നിലത്ത് വീണ രക്തത്തിൽ നിന്ന് 400 കുട്ടിചാത്തന്മാർ ഉണ്ടായി. ഭൃഗാസുരൻ പ്രയോഗിച്ച 10 ബ്രഹ്മാസ്ത്രങ്ങളൂം 10 കുട്ടിച്ചാത്തൻമാർ വിഴുങ്ങി ആത്മാഹുതി നടത്തുകയും ചെയ്തു. ശേഷിച്ച 390 കുട്ടിച്ചാത്തന്മാർ എല്ലാം സേനയേയും ഇല്ലാതാക്കുകയും ഭഗവൻചാത്തൻസ്വാമി കുറുവടികൾ ഉപയോഗിച്ച് ഭൃഗാസുരനെ വധിക്കുകയും ചെയ്തു.

അവണങ്ങാട്ടു പണിക്കരുടെ ഭവനം കൊച്ചിരാജ്യത്ത് തൃശ്ശിവപേരൂർ താലൂക്കിൽ കിഴക്കുംമുറി വില്ലേജിൽ പെരിങ്ങോട്ടുകര ദേശത്താണ്. ആ ഗൃഹത്തിൽ ഒരു കാലത്ത് ഒരു പുരു‌ഷനല്ലാതെ മറ്റാരുമില്ലാതായിത്തീരുകയാൽ ഒടുവിൽ ശേ‌ഷിച്ച ആ പണിക്കർ ഗുരുവായൂർ സമീപം കണ്ണഞ്ചിറ എന്ന ദിക്കിൽനിന്ന് ഒരു സ്ത്രീയെ വിവാഹം ചെയ്തു സ്വഗൃഹത്തിൽ കൊണ്ടുവന്നു താമസിപ്പിച്ചു. ഇപ്പോൾ ആ ഗൃഹത്തിലുള്ളവരെല്ലാം ആ ദമ്പതിമാരുടെ സന്താനപരമ്പരയിലുൾപ്പെട്ടവരാണ്. ആ ദമ്പതിമാർക്ക് "ഉണ്ണിത്താമൻ" എന്നും "കേളുണ്ണി" എന്നും രണ്ടു പുത്രന്മാരും നാലഞ്ചു സ്ത്രീസന്താനങ്ങളുമുണ്ടായി. ആ ഗൃഹത്തിൽ ഒടുവിൽ ഏകാകിയായിത്തീർന്നിരുന്ന ആ പണിക്കർ തന്റെ സർവസ്വവും തന്റെ ഭാര്യയ്ക്കും മക്കൾക്കുമായി കൊടുക്കുകയും അവരെ തന്റെ കുടുംബാവകാശികളാക്കിത്തീർക്കുകയും ചെയ്തതിന്റെ ശേ‌ഷമാണു ചരമഗതിയെ പ്രാപിച്ചത്. അതിനാൽ അദ്ദേഹത്തിന്റെ സന്താനങ്ങൾക്കും "അവണങ്ങാട്ടു പണിക്കർ" എന്നുള്ള പേരു തന്നെ സിദ്ധിച്ചു.

സ്വപിതാവു കാലധർമ്മത്തെ പ്രാപിച്ചതിന്റെ ശേ‌ഷം ഉണ്ണിത്താമപ്പണിക്കരും കേളുണ്ണിപ്പണിക്കരും കുറച്ചുകാലം വിദ്യാഭ്യാസാർത്ഥം മാതുലഗൃഹത്തിൽ പോയി താമസിച്ചിരുന്നു. ആ ഗൃഹക്കാർ പുരാതനകാലം മുതൽക്കുതന്നെ വലിയ വിദ്വന്മാരും മാന്ത്രികനമാരുമായിരുന്നു. അതിനാൽ അവരുടെ സഹവാസവും അഭ്യാസവും നിമിത്തം ഇരുവരും വലിയ വിദ്വാന്മാരും മന്ത്രവാദികളുമായിത്തീർന്നു. വിദ്യഭ്യാസം കഴിഞ്ഞതിന്റെ ശേ‌ഷം അവർ മടങ്ങിവന്ന് പിതൃദത്തമായ സ്വഗൃഹത്തിൽതന്നെ താമസമുറപ്പിച്ചു. മന്ത്രവാദികൾക്ക് അവരുടെ കർമ്മങ്ങൾ ശരിയായി ഫലിക്കുന്നതിന് ഏതെങ്കിലും ഒരു മൂർത്തിയെ സേവിച്ചു പ്രത്യക്ഷമാക്കി വേക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഉണ്ണിത്താമപ്പണിക്കരും കേളുണ്ണിപ്പണിക്കരും ഗണപതിയെ സേവിച്ചു പ്രത്യക്ഷമാക്കി. അവർ അവർക്കു രണ്ടുപേർക്കും ഇരിക്കുവാൻ മതിയാകത്തക്ക വിസ്താരത്തോടുകൂടി ഒരു കിണർ കുഴിപ്പിച്ച് അതിൽ ഇറങ്ങിയിരുന്നു തപസ്സുചെയ്താണ് ഗണപതിയെ പ്രത്യക്ഷമാക്കിയത്. ആ കിണറിനു വളരെ താഴ്ചയുണ്ടായിരുന്നെങ്കിലും അതിൽ വെള്ളമുണ്ടായിരുന്നില്ല. അതിനാൽ അതിന്റെ അടിയിലും മുകളിലും കല്ലു പാകി തളം ചെയ്തിരുന്നു. അതിലേക്ക് ഇറങ്ങുവാൻ ഒരു വശത്തുകൂടിയാണ് വഴി വെച്ചിരുന്നത്.

അവർ ഗണപതിയെ സേവിച്ചു പ്രത്യക്ഷമാക്കിയതിന്റെ ശേ‌ഷം കാലടി ഭട്ടതിരിമാരെപ്പോലെ ആ ദേവൻമുഖാന്തരം ആത്മാർത്ഥമായും പരാർത്ഥമായും പല കാര്യങ്ങൾ സാധിക്കുകയും സാധിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. എങ്കിലും അവർക്ക് അതൊന്നുകൊണ്ടും തൃപ്തിയായില്ല.

അക്കാലത്ത് "പഞ്ചനലൂർ ഭട്ടതിരി" എന്നു പ്രസിദ്ധനായിട്ട് ഒരു മാന്ത്രികനുണ്ടായിരുന്നു. അദ്ദേഹം ചാത്തന്മാരെ സേവിച്ചു പ്രത്യക്ഷപ്പെടുത്തി, തന്റെ വശംവദന്മാരാക്കിത്തീർത്തിരുന്നു. ആദ്യം അദ്ദേഹത്തിന്റെ അധീനതയിൽ നാനൂറു ചാത്തന്മാരുണ്ടായിരുന്നു. അവരിൽ പത്തു മൂർത്തികളെ പ്രസിദ്ധ മാന്ത്രികനായ കാട്ടുമാടസ്സു നമ്പൂതിരിക്കു വിട്ടു കൊടുത്തതുപോകെ മുന്നൂറ്റിത്തൊണ്ണൂറു ചാത്തന്മാരാണ് ഭട്ടതിരിക്കുണ്ടായിരുന്നത്. ആ ചാത്തന്മാർ മുഖാന്തരം ഭട്ടതിരിയും അനേക കാര്യങ്ങൾ സാധിക്കുകയും അന്യന്മാർക്കു സാധിപ്പിച്ചുകൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു. ഗണപതി മുഖാന്തരം പണിക്കർ സാധിച്ചിരുന്നതിലധികം കാര്യങ്ങൾ ഭട്ടതിരി ചാത്തന്മാർമൂലം സാധിച്ചിരുന്നു. ഗണപതിയെക്കൊണ്ടു ദാസ്യപ്രവൃത്തിയൊന്നും ചെയ്യിക്കാൻ പാടില്ലാത്തതിനാലും ചാത്തന്മാരെക്കൊണ്ടു സകലപ്രവൃത്തികളും ചെയ്യിക്കാമായിരുന്നതു കൊണ്ടും ഓരോ കാര്യങ്ങൾ സാധിക്കുന്നതിനായി പണിക്കരുടെ അടുക്കൽ ചെല്ലുന്നതിലധികം ആളുകൾ ഭട്ടതിരിക്കാണ് അധികമുണ്ടായിക്കൊണ്ടിരുന്നത്. ഈ വർത്തമാനമറിഞ്ഞതിനാൽ ഏതുവിധവും ചാത്തന്മാരെ സ്വാധീനപ്പെടുത്തണമെന്ന ഒരാഗ്രഹം പണിക്കർക്കു കലശലായിട്ടുണ്ടായി. അതിനാൽ ആ സഹോദരന്മാർ രണ്ടുപേരും പഞ്ചനല്ലൂർ ഭട്ടതിരിയുടെ അടുക്കൽച്ചെന്ന് അദ്ദേഹത്തിന്റെ ചാത്തന്മാരിൽ ചിലരെ തങ്ങൾക്കു വിട്ടുതരേണമെന്ന് അപേക്ഷിച്ചു. അപ്പോൾ താനൊരു ബ്രാഹ്മണനായിരിക്കുന്ന സ്ഥിതിക്കു നീചമൂർത്തികളായ ചാത്തന്മാരെ സേവിച്ചുകൊണ്ടിരിക്കുന്നത് അത്ര ഉത്തമമല്ലെന്നും തനിക്ക് ഈശ്വരന്മാരായിട്ടുള്ള മൂർത്തികളിൽ ആരെയെങ്കിലും സ്വാധീനപ്പെടുത്തണമെന്നും അതിന് അവണങ്ങാട്ടു പണിക്കരുടെ ഗണപതിയെത്തന്നെ ആയാൽക്കൊള്ളാമെന്നും വിചാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചാത്തന്മാരെ യഥാക്രമം സേവിച്ചുകൊണ്ടിരിക്കുന്നവരായ ആരെയെങ്കിലും ഏല്പിക്കാതെ വെറുതെ വിട്ടയച്ചാൽ അവർ ഉപദ്രവിച്ചെങ്കിലോ എന്നുള്ള ഭയവും ഭട്ടതിരിക്കു സാമാന്യത്തിലധികമുണ്ടായിരുന്നു. അതിനാൽ ഉണ്ണിത്താമപ്പണിക്കരും സഹോദരനും കൂടി ചെന്ന് അപേക്ഷിച്ച ഉടനെ ഭട്ടതിരി, "എന്റെ ചാത്തന്മാരിൽ ചില മൂർത്തികളെമാത്രമാക്കേണ്ട, ഇവിടെ എനിക്ക് അധീനന്മാരായിട്ടു പത്തു കുറച്ചു മുന്നൂറ്റിത്തൊണ്ണൂറു ചാത്തന്മാരാണുള്ളത്. അവരെയൊക്കെ പണിക്കർക്കു വിട്ടുതന്നേക്കാം. എന്നാൽ പണിക്കരുടെ ഗണപതിയെ എനിക്കു വിട്ടു തരണം. ചാത്തന്മാരെക്കൊണ്ടു ണ്ടാകുന്നിടത്തോളം ഉപകാരവും ആദായവും ഗണപതിയെക്കൊണ്ടുണ്ടാവുകയില്ല. എങ്കിലും ആ ന ഞാൻസഹിച്ചുകൊള്ളാം" എന്നു പറഞ്ഞു. ഭട്ടതിരിയുടെ ഈ അഭിപ്രായത്തെ ഉണ്ണിത്താമപ്പണിക്കരും സഹോദരനും സസന്തോ‌ഷം പൂർണ്ണമായി സമ്മതിക്കുകയും രണ്ടു കൂട്ടക്കാരും അവരുടെ സേവാമൂർത്തികളെ പരസ്പരം വിട്ടുകൊടുക്കുകയും ഗണപതിയെ സേവിച്ചുകൊണ്ടിരിക്കുന്നതിനുള്ള മുറകളെ പണിക്കർ ഭട്ടതിരിക്കും, ചാത്തന്മാരെ സേവിക്കുവാനുള്ള ക്രമങ്ങൾ ഭട്ടതിരി പണിക്കർക്കും ഉപദേശിക്കുകയും അങ്ങനെ അവണങ്ങാട്ടു ഗണപതി പഞ്ചനല്ലൂർ ഗണപതിയും പഞ്ചനല്ലൂർ ചാത്തന്മാർ അവണങ്ങാട്ടു ചാത്തന്മാരുമായിത്തീരുകയും ചെയ്തു.

ഉണ്ണിത്താമപ്പണിക്കരും കേളുണ്ണിപ്പണിക്കരും സമാധിയിലായിരുന്ന കിണറിന്റെ മേൽഭാഗം കലു പാകി അടചിരുന്നു എന്നു മുൻപ് പറഞ്ഞിട്ടുണ്ടല്ലോ. അത് അവർ ഒരു മുല്ലത്തറയാക്കുകയും ആ മുല്ലത്തറയിൽ ചാത്തന്മാരെ എല്ലാം കുടിയിരുത്തുകയും ചെയ്തു.

ഈ ചാത്തന്മാരെല്ലാം ശ്രീ പരമേശ്വരനു വി‌ഷ്ണുമായയിൽ നിന്നു ജനിച്ച പുത്രന്മാരാണെന്നും മായയ്ക്ക് അധീനന്മാരായിട്ടാണ് അവർ വർത്തിക്കുന്നതെന്നുമാണ് വിശ്വസിച്ചുപോരുന്നത്. അവണങ്ങാട്ടു ശ്രീകോവിൽ പണിയിച്ച് അതിനുള്ളിൽ വി‌ഷ്ണുമായയേയും പ്രതി‌ഷ്ഠിച്ചിട്ടുണ്ട്. മായയുടെ രൂപം അര മുതൽ കീഴ്പോട്ടു സ്ത്രീയും മേല്പോട്ടു പുരു‌ഷനുമായിട്ടാണിരിക്കുന്നത്. ഇവിടെ രണ്ടു നേരവും പൂജയുണ്ട്. കാലത്ത് നിവേദ്യം, മലർ, പഴം, ശർക്കര, ഇളനീർ മുതലായവയാണ്. വൈകുന്നേരം അത്താഴപ്പൂജയ്ക്ക്കു നിവേദ്യത്തിനു നാഴിയരി പതിവുണ്ട്. അത് തൃശ്ശിവപേരൂർ അയ്യന്തോൾ പടിഞ്ഞാറ്റിടത്തു നമ്പൂരിപ്പാട്ടിലെ വക വഴിപാടാണ്. ഈ നമ്പൂരിപ്പാട് ഇവിടെ ഇങ്ങനെ ഒരു വഴിപാട് വകവെച്ചു കൊടുത്തു പതിവായി നടത്തിത്തുടങ്ങിയതിന്റെ കാരണം താഴെ പറയുന്നു.

പടിഞ്ഞാറ്റിടത്തെ ദായാദന്മാരായി കിഴക്കിനിയിടം എന്നൊരു ഇല്ലക്കാരും കൂടി അവിടെത്തന്നെ ഉണ്ടായിരുന്നു. ആ ഇല്ലത്തു പുരു‌ഷന്മാരെല്ലാം മരിച്ചു ചില അന്തർജ്ജനങ്ങൾ മാത്രമായിത്തീർന്നകാലത്ത് പടിഞ്ഞാറ്റിടത്ത് നമ്പൂരിപ്പാട് ആ അന്തർജ്ജനങ്ങളെയെല്ലാം ആജീവനാന്തം വേണ്ടതുപോലെ രക്ഷിച്ചുകൊള്ളാമെന്നു പറഞ്ഞ് അവരുടെ വസ്തുവകകളെലാം അവരോട് എഴുതിവാങ്ങി കൈവശപ്പെടുത്തി. കിഴക്കിനിടം വഴിയായി വളരെ സ്വത്തുക്കളുണ്ടായിരുന്നു. എങ്കിലും പടിഞ്ഞാറ്റിടത്തു നമ്പൂരിപ്പാട് ആ അന്തർജ്ജനങ്ങളെ വേണ്ടപോലെ രക്ഷിച്ചില്ല. ചെലവിനുപോലും യഥാകാലം വേണ്ടതുപോലെ കൊടുക്കായ്കയാൽ ആ അന്തർജ്ജനങ്ങൾ മുഴുപ്പട്ടിണികിടന്നു വി‌ഷമിച്ചു. അതിനാൽ അവർ "ഞങ്ങൾക്കു ബുദ്ധിമുട്ടിനു ഇടയാകാതെ വേണ്ടതെല്ലാം തരുവിച്ചാൽ ഞങ്ങൾ അവണങ്ങാട്ടു ചാത്തന്മാർക്കു വഴിപാടായി നൂറു പണം കൊടുത്തേയ്ക്കാം" എന്നു നിശ്ചയിച്ചുകൊണ്ടു ചാത്തന്മാരെ മനസ്സുകൊണ്ടു വന്ദിച്ചു പ്രാർത്ഥിച്ചു. ഉടനെ പടിഞ്ഞാറ്റിടത്തു ചാത്തന്റെ ഉപദ്രവങ്ങൾ തുടങ്ങി. ഭക്ഷണസാധനങ്ങളിൽ തലമുടി, കരിക്കട്ട, അമേധ്യം മുതലായവ കൊണ്ടുചെന്ന് ഇടുക, തേവാരപ്പുരയിലുള്ള വിഗ്രഹങ്ങളും സാളഗ്രാമം, ശിവലിംഗം മുതലായവയും എടുത്തു തുപ്പൽക്കുഴിയിലും എച്ചിൽക്കുഴിയിലും കക്കൂസിലും മറ്റും കൊണ്ടുചെന്ന് ഇടുക, പുരയ്ക്കകത്തു കിടന്നുറങ്ങുന്ന കൊച്ചുപെൺകുട്ടികളെ എടുത്തു നാലുകെട്ടിന്റെ മുകളിലുള്ള ഉത്തരത്തിന്മേലും കിണറ്റിന്റെ വക്കത്തും മറ്റും കൊണ്ടു ചെന്നു കിടത്തുക, അന്തർജ്ജനങ്ങളും മറ്റും ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾക്ക് ആകസ്മാൽ തീപിടിക്കുക മുതലായ ഉപദ്രവങ്ങൾ അവിടെ ദുസ്സഹമായിത്തീർന്നു. എന്നാൽ ചാത്തന്മാരെ പ്രത്യക്ഷമായി അവിടെയെങ്ങും ആരും കാണുകയുമില്ല. ഉപദ്രവങ്ങൾ സഹിക്കവയ്യാതെയായപ്പോൾ നമ്പൂരിപ്പാട് ഒരു ദൈവജ്ഞനെ വരുത്തി പ്രശ്നം വെയ്പിച്ചു നോക്കിക്കുകയും ഈ ഉപദ്രവങ്ങളെല്ലാം കിഴക്കിനിടത്തെ അന്തർജ്ജനങ്ങളുടെ പ്രാർത്ഥന നിമിത്തം അവണങ്ങാട്ടു ചാത്തന്മാർ ചെയ്യുന്നതാണെന്നും അന്തർജ്ജനങ്ങൾ വഴിപാടായി നിശ്ചയിച്ചിട്ടുള്ള നൂറു പണം അവണങ്ങാട്ടു കൊണ്ടുചെന്നു കൊടുക്കുകയും അന്തർജ്ജനങ്ങൾക്ക് ബുദ്ധിമുട്ടിന് ഇടയാകാതെ വേണ്ടതെല്ലാം ധാരാളമായി കൊടുത്തുതുടങ്ങുകയും ചെയ്താൽപ്പിന്നെ ഉപദ്രവമൊന്നും ഉണ്ടാവുകയില്ലെന്നു പ്രശ്നക്കാരൻ വിധിക്കുകയും നമ്പൂരിപ്പാട് അപ്രകാരമെല്ലാം ചെയ്യുകയും ഉപദ്രവം മാറുകയും ചെയ്തു. അപ്പോൾ നമ്പൂരിപ്പാട്ടിലേക്കു ചാത്തന്മാരെക്കുറിച്ച് ഏറ്റവും ഭക്തിയും വിശ്വാസവും ജനിച്ചു. ആ മൂത്ത നമ്പൂരിപ്പാട്ടിലേക്ക് അൻപത്തഞ്ചും അദ്ദേഹത്തിന്റെ അനുജന് അൻപതും വയസ്സു വീതം പ്രായമായിരുന്നു. അവർ രണ്ടുപേരും വേളികഴിച്ചിരുന്നു. എങ്കിലും അവർക്കു പെൺകിടാങ്ങളല്ലാതെ പുത്രസന്താനമുണ്ടായിട്ടില്ലായിരുന്നു. അതിനാൽ അതിലേക്കു ചാത്തന്മരുടെ കല്പനയൊന്നു കേട്ടാൽ കൊള്ളാമെന്ന് അവർ വിചാരിക്കുകയും പരസ്പരം പറയുകയും ചെയ്തു. അടുത്തദിവസം ചാത്തന്മാരുടെ വെളിച്ചപ്പാടു തുള്ളി പടിഞ്ഞാറ്റിടത്തു ചെലുകയും "മൂസ്സാമ്പൂരിപ്പാട് ഒന്നുകൂടി വേളികഴിക്കണം. അത് ഏറ്റവും ദാരിദ്രമുള്ള ഒരു ഇല്ലത്തു നിന്നായിരിക്കണം. സ്ത്രീധനമായി യാതൊന്നും വാങ്ങരുത്. എന്നാൽ ഉണ്ണിയുണ്ടാകും" എന്നു കല്പിച്ചിട്ട് വെളിച്ചപ്പാട് അപ്പോൾത്തന്നെ മടങ്ങിപ്പോവുകയും വലിയ നമ്പൂരിപ്പാട് ആ കല്പനപ്രകാരം വീണ്ടും വിവാഹം കഴിക്കുകയും അതിൽനിന്ന് അചിരേണ ഉണ്ണിയുണ്ടാവുകയും ചെയ്തു. അതിനാൽ സന്തോ‌ഷിച്ചാണ് നമ്പൂരിപ്പാട് അവണങ്ങാട്ട് അത്താഴപ്പൂജയ്ക്കു നാഴിയരിവീതം നിവേദ്യത്തിനു വകവെച്ചുകൊടുത്തത്. ഇതു കൂടാതെ ആ ഇല്ലത്തുനിന്ന് ആണ്ടിൽക്കോളായി (ആണ്ടുതോറുമുള്ള വഴിപാടായി) ഒരു സംഖ്യ ഇപ്പോഴും കൊടുത്തുവരുന്നുമുണ്ട്.

അവണങ്ങാട്ടു പണിക്കരുടെ കുടുംബത്തിൽ മുമ്പു പറഞ്ഞ മൂന്നുപേർ (ഉണ്ണിത്താമപ്പണിക്കരും, കേളുണ്ണിപ്പണിക്കരും, കുഞ്ചുണ്ണിപ്പണിക്കരും) അല്ലാതെ വേറെ ആരും ചാത്തന്മാരെ സേവിച്ചു പ്രത്യക്ഷപ്പെടുത്തീട്ടില്ല. എങ്കിലും അവരുടെ അനന്തവരും ചാത്തന്മാരെ തങ്ങളുടെ പരദൈവങ്ങളെന്നു വിചാരിച്ചു ഭക്തിപൂർവം സേവിച്ചു കൊണ്ടാണിരിക്കുന്നത്. അതിന് ഇപ്പോഴും വലിയ ഭേദഗതി വന്നിട്ടില്ല. അവിടെ പതിവുള്ള കർമ്മാദികളെല്ലാം ഒരുവിധം ശരിയായി ഇപ്പോഴും നടത്തിപ്പോരുന്നുണ്ട്.

ചാത്തന്മാരെ ഉദ്ദേശിച്ച് ഇവിടെ പ്രധാനമായി ചെയ്യുന്നത് "വെള്ളാട്ടു കർമ്മം" എന്നൊന്നാണ്. ഇതു പണിക്കരുടെ വകയായിട്ടും അന്യന്മാരുടെ വഴിപാടായിട്ടും നടത്താറുണ്ട്. ഈ കർമ്മം എഴു ദിവസംകൊണ്ടാണു കഴിഞ്ഞുകൂടുന്നത്. ഇതിന് എഴുദിവസത്തേക്കുംകൂടി ആയിരത്തഞ്ഞൂറു രൂപയിൽ കുറയാതെ ചെലവു വരും. ഈ കർമ്മത്തിന്റെ ചടങ്ങുകൾ ആകപ്പാടെ നോക്കിയാൽ ഇത് ഒരുവക ഉത്സവം തന്നെയാണെന്നു പറയാം. ഇതിലേക്കുള്ള ചെലവു കാഴ്ചക്കാരായും മറ്റും വരുന്ന ജനങ്ങൾ കാണിക്കയായിട്ടും വഴിപാടായിട്ടും ആണ്ടിൽക്കോളായും മറ്റും കൊടുത്തും വരുന്ന മുതൽകൊണ്ട് ഏകദേശം എല്ലാം നടക്കാറുണ്ട്. സ്വല്പം വല്ലതും പോരാതെ വന്നാൽ അതു പണിക്കർ കയ്യിനാൽ ചെലവുചെയ്യുകയുമാണ് പതിവ്.

വെള്ളാട്ടുകർമ്മം തുടങ്ങുന്നതിന് തലേദിവസംതന്നെ മായയുടെ ക്ഷേത്രവും ചുറ്റുമുള്ള സ്ഥലങ്ങളും കുലവാഴകൾ, മാലകൾ, തോരണങ്ങൾ മുതലായവ കൊണ്ട് അലങ്കരിച്ചു മോടിപിടിപ്പിക്കും. ചാത്തന്മാരെ കുടിയിരുത്തിയിരിക്കുന്ന മുല്ലത്തറയുടെ കിഴക്കുവശത്ത് ഒരു പന്തൽ ഇട്ട് അവിടേയും കെട്ടി വിതാനിച്ച് അലങ്കരിക്കും. പിറ്റേദിവസം രാത്രിയിൽ അത്താഴപ്പൂജ കഴിഞ്ഞാലുടനെ മായയുടെയും ഉണ്ണിത്താമപ്പണിക്കർ മുതലായ മൂന്നുപാസകന്മാരുടെയും തിടമ്പുകൾ എഴുന്നള്ളിച്ചു വാദ്യ ഘോ‌ഷങ്ങളോടുകൂടി ക്ഷേത്രപ്രദക്ഷിണം നടത്തും. അതു കഴിഞ്ഞാൽ നാലു തിടമ്പും ചാത്തന്മാരെ കുടിയിരുത്തിയിരിക്കുന്ന മുല്ലത്തറയുടെ മുൻവശത്തു കെട്ടിയലങ്കരിച്ചിട്ടുള്ള പന്തലിൽ എഴുന്നള്ളിച്ചു വയ്ക്കും. അപ്പോഴേക്കും നേരം ഏകദേശം പന്ത്രണ്ടുമണിയാകും. പിന്നെ കർമ്മം തുടങ്ങുകയായി. അതു കഴിഞ്ഞാൽപ്പിന്നെ "മുടിയാട്ടം" എന്നൊരു ക്രിയയുണ്ട്. അത് ഏതാനും സ്ത്രീകൾ തലമുടി അഴിച്ചിട്ട് അങ്ങോട്ടും ഇങ്ങോട്ടും ആടുകയാണ്. അതിനുശേ‌ഷം "തിരുപ്പുറപ്പാട്" എന്നൊന്നുണ്ട്. അതു പുരു‌ഷന്മാർ പാർവതീപരമേശ്വരന്മാർ, ബ്രഹ്മരാക്ഷസന്മാർ, വി‌ഷ്ണുമായ, കാളിവാക എന്നിവരുടെ വേ‌ഷം കെട്ടി ആടുകയാണ്. എല്ലാ ദിവസവും ആദ്യം കർമ്മം ചെയ്യുന്നതു കേളുണ്ണിപ്പണിക്കരെ ഉദ്ദേശിച്ചാണ്. അതിനുശേ‌ഷമാണ് മറ്റുള്ളവർക്കായിട്ടുള്ള കർമ്മം ചെയ്യുന്നത്. ഈ കർമ്മങ്ങളുടെ അവസാനത്തിങ്കൽ എല്ലാ ദിവസവും വെളിച്ചപ്പാടു തുള്ളി ചിലതൊക്കെ കല്പിക്കും. അതോടുകൂടി കർമ്മം അവസാനിക്കുകയും ചെയ്യും. ഇങ്ങനെ ഏഴു ദിവസം കഴിഞ്ഞാൽ എട്ടാം ദിവസം "കൊലയനാട്ടം" എന്നൊരു ക്രിയകൂടി പതിവുണ്ട്. അത് ഒരാൾ ഒരു മലനായാടിയുടെ (മലവേടന്റെ) വേ‌ഷം ധരിച്ചു നൃത്തം ചെയ്യുകയാണ്. അതുകൂടി കഴിഞ്ഞാൽ വെള്ളാട്ടുകർമ്മം സംബന്ധിച്ചു പിന്നെയൊന്നുമില്ല.

അവണങ്ങാട്ടു പണിക്കരുടെ ഗൃഹത്തിൽനിന്ന് ഏകദേശം ഒരു നാഴിക അകലെയായി ഏറ്റവും ധനവാനായ ഒരീഴവൻ താമസിച്ചിരുന്നു. അവനു ചാത്തന്മാരെക്കുറിച്ചു നല്ല വിശ്വാസമില്ലായിരുന്നു. എന്നാൽ ആ മൂർത്തികൾക്ക് എന്തോ ഒരു ശക്തിയില്ലയോ എന്നൊരു ശങ്കയുണ്ടായിരുന്നു. ഒരു തവണ വെള്ളാട്ടുകർമ്മം കാണുന്നതിന് ഈ ഈഴവനും പോയിരുന്നു. എല്ലാവരും കാണിക്കയിടുമ്പോൾ താനും വല്ലതും ചെയ്യാതെയിരുന്നാൽ അത് അലൗകികമായിത്തീരുമല്ലോ എന്നു വിചാരിച്ച് അവൻ ഒരണ മാത്രം കൊണ്ടുപോയിരുന്നു. കർമ്മാവസാനത്തിങ്കൽ വെളിച്ചപ്പാടു തുള്ളി ചില പ്രാർത്ഥനക്കാരോടും മറ്റും ഓരോന്നു കല്പിച്ചു നടന്ന കൂട്ടത്തിൽ ഈ ഈഴവന്റെ അടുക്കൽചെന്ന് "ഇന്ന് കൊണ്ടുവന്നിരിക്കുന്ന ഒരണ ഇവിടെ കൊടുത്തേക്കുക. ബാക്കി ഇന്നസംഖ്യ (നൂറു രൂപയോ മറ്റോ) നാളെ കൊണ്ടുവന്നു കൊടുത്തേക്കണം. കൊടുത്തില്ലെങ്കിൽ ഉപദ്രവങ്ങളുണ്ടാകും" എന്നു കല്പിച്ചു. അവൻ ഒരണ മാത്രമാണു കൊണ്ടുചെന്നിരിക്കുന്നതെന്ന് മറ്റാരും അറിഞ്ഞിരുന്നില്ല. അതിനാൽ വെളിചപ്പാടിന്റെ കല്പന കേട്ടപ്പോൾ അവൻ അത്ഭുതപ്പെടുകയും ചാത്തന്മാരെക്കുറിച്ച് അവന്റെ മനസ്സിൽ വിശ്വാസം ജനിക്കുകയും ചെയ്തു. വെളിചപ്പാടു കല്പിച്ച സംഖ്യ അവൻ പിറ്റേ ദിവസം തന്നെ കൊണ്ടു ചെന്നു കൊടുത്തു. എന്നു മാത്രമല്ല, ആ സംഖ്യ ആണ്ടുതോറും അവന്റെ കുടുംബത്തിൽനിന്ന് ഇപ്പോഴും കൊടുത്തുവരുന്നുമുണ്ട്.

'ഒരു തവണ വെള്ളാട്ടുകർമ്മം നടന്നുകൊണ്ടിരിക്കുമ്പോൾ പിറ്റേ ദിവസത്തെ ചെലവിനു വകയൊന്നും കാണായ്കയാൽ പണിക്കർ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. ആ സമയം വെളിച്ചപ്പാടു തുള്ളി പണിക്കരെ വിളിച്ച്, "ഒട്ടും വ്യസനിക്കേണ്ട. ഒരു നല്ല സംഖ്യ ഇപ്പോൾ ഇവിടെ വരും" എന്നു കല്പിച്ചു. ഒരു നാഴിക കഴിഞ്ഞപ്പോൾ ഒരാൾ ഒരു വലിയ സംഖ്യ പണിക്കരുടെ അടുക്കൽ കൊണ്ടുചെന്നു കൊടുത്തിട്ട് "ഇത് ഒരു കാര്യസിദ്ധിക്കായി പ്രാർത്ഥിച്ചിരുന്ന പണമാണ്. ഈ സംഖ്യ ഞാൻ തയ്യാറാക്കിവച്ചിട്ട് വളരെ ദിവസമായി. ജോലിത്തിരക്കുകൾകൊണ്ടു സമയം കിട്ടാഞ്ഞിട്ടാണ് ഇതുവരെ ഇത് ഇവിടെ കൊണ്ടുവന്നു തരാതെയിരുന്നത്. ഇന്നു ഞാൻഅത്താഴം കഴിഞ്ഞു കിടന്നുറങ്ങിയ സമയം ആരോ എന്റെ അടുക്കൽ വന്ന്, "ആ സംഖ്യ ഇപ്പോൾത്തന്നെ പണിക്കരുടെ അടുക്കൽ കൊണ്ടുചെന്നു കൊടുക്കണം" എന്നു പല തവണ പറഞ്ഞതായി തോന്നി. കണ്ണു തുറന്നു നോക്കീട്ട് ആരെയും കണ്ടുമില്ല. എങ്കിലും ഇത് ഇനിയും വച്ചുകൊണ്ടിരിക്കുന്നില്ല എന്നു നിശ്ചയിച്ചാണ് ഞാൻഈ രാത്രിയിൽ തന്നെ ഇതുംകൊണ്ട് പുറപ്പെട്ടത്" എന്നു പറയുകയും ആ മനു‌ഷ്യൻ അപ്പോൾത്തന്നെ മടങ്ങിപ്പോവുകയും ചെയ്തു.

ഇങ്ങനെ അവണങ്ങാട്ടു ചാത്തന്മാരുടെ ദിവ്യത്വങ്ങളും അത്ഭുതകർമ്മങ്ങളും ഇനിയും വളരെ പറയാനുണ്ട്. അവയെല്ലാം പറഞ്ഞു തീർക്കാൻ ആരാലും സാദ്ധ്യമല്ലാത്തതിനാൽ ചില സംഗതികൾ കൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു.

കൊച്ചിരാജ്യത്ത് ഒരു ഇളയത് പേ‌ഷ്ക്കാരായിരുന്നു. ഇത് അത്ര പഴയകാലത്തല്ല. അദ്ദേഹത്തിന്റെ പരിചയക്കാരിൽ ചിലർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഇല്ലം തൃശ്ശിവപേരൂർ സമീപമാണ്. അദ്ദേഹം ഉദ്യോഗം ഭരിച്ചുകൊണ്ട് എറണാകുളത്തു താമസിച്ചിരുന്നപ്പോൾ ഇല്ലത്തു ചാത്തന്മാരുടെ ഉപദ്രവം തുടങ്ങി. ഉടനെ ഇതറിഞ്ഞ് അദ്ദേഹം ഇല്ലത്തു ചെന്നു. അപ്പോൾ അവിടെ പലവിധത്തിലുള്ള ഉപദ്രവങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. പേ‌ഷ്ക്കാർ ഇല്ലത്തിന്റെ കോലായിൽ (ഇറയത്ത) ഒരു കസേരയിൽ ഇരുന്നുകൊണ്ട്, "ഇതെല്ലാം ചാത്തന്മാർ ചെയ്യുന്നതാണെന്നു എനിക്കു തോന്നുന്നില്ല. ചാത്തന്മാരെന്ന് ഒരു വകക്കാരുണ്ടെന്നു തന്നെ ഞാൻവിശ്വസിക്കുന്നില്ല. അങ്ങനെ ചില മൂർത്തികളുണ്ടെങ്കിൽ ഉണ്ടെന്ന് എനിക്കു ബോദ്ധ്യപ്പെടുവാൻ തക്കവിധത്തിൽ എന്തെങ്കിലും ദൃഷ്ടാന്തം കാണിച്ചുതരട്ടെ" എന്നു പറഞ്ഞു. ഉടനെ ആ ഇല്ലത്തിനു മേഞ്ഞിരുന്ന ഓട് ഓരോന്നാരോന്നായി താഴെ വീണു തുടങ്ങി. ചിലതു പേ‌ഷ്ക്കാരുടെ അടുക്കലും ചെന്നുവീണു. പേ‌ഷ്ക്കാർ ആ ഓടുകൾ എടുത്തുനോക്കിയപ്പോൾ അതിലെലാം "ചാത്തൻ, ചാത്തൻ" എന്നെഴുതിയിരിക്കുന്നതായി കാണുകയും ചെയ്തു. അപ്പോൾ പേ‌ഷ്ക്കാർക്കു ചാത്തന്മാരെക്കുറിച്ചു വളരെ ഭയവും വിശ്വാസവും തോന്നിത്തുടങ്ങി. ഉടനെ ഒരു പ്രശ്നക്കാരനെ വരുത്തി പ്രശ്നം വെയ്പിച്ചുനോക്കിക്കുകയും "ഇതെല്ലാം ഒരു വിരോധിയുടെ പ്രാർത്ഥന നിമിത്തം അവണങ്ങാട്ടു ചാത്തന്മാർ ചെയുന്നതാണ്. ഇതിന് അവിടെ ചെന്നു കല്പന കേട്ടു കല്പനപ്രകാരമുള്ള പ്രതിവിധികൾ ചെയ്താൽ ശമനമുണ്ടാകും" എന്നു പ്രശ്നക്കാരൻ വിധിക്കുകയും ചെയ്തു. അതിനാൽ പേ‌ഷ്ക്കാർ അവണങ്ങാട്ടു പോയി കല്പന കേൾക്കണമെന്ന് ആവശ്യപ്പെട്ടു. കുറച്ചു സമയം കഴിഞ്ഞപ്പോൾ വെളിച്ചപ്പാടു തുള്ളിവരികയും പ്രശ്നക്കാരൻ പറഞ്ഞതുപോലെ കല്പിക്കുകയും ചെയ്തു. അപ്പോൾ പേ‌ഷ്ക്കാർ "ഈ പ്രാർത്ഥനക്കാരൻ ആരാണെന്നുകൂടി അറിഞ്ഞാൽക്കൊള്ളാമെന്നുണ്ട്" എന്നു പറഞ്ഞു. അതിനു മറുപടിയായി വെളിചപ്പാട് "അതറിഞ്ഞിട്ടു നിങ്ങൾക്കു കാര്യമൊന്നുമില്ലല്ലോ. അതിനാൽ അതു പറയാൻ പാടില്ല. നിങ്ങൾക്ക് ഉപദ്രവങ്ങൾ നീങ്ങിയാൽ മതിയല്ലോ, അതിന് ആ ശത്രു നിശ്ചയിച്ചിരിക്കുന്ന സംഖ്യ ഇവിടെ കൊടുത്താൽ മതി" എന്നു കല്പിച്ചു. പേ‌ഷ്ക്കാർ പിന്നെ തർക്കമൊന്നും പറഞ്ഞില്ല. വെളിച്ചപ്പാടു മടങ്ങിപ്പോരികയും ഇല്ലത്ത് ഉപദ്രവങ്ങളെല്ലാം ശമിക്കുകയും ചെയ്തു. ഇനി ഈ അടുത്ത കാലത്തുണ്ടായ മറ്റൊരു സംഗതി പറയാം.

തൃശ്ശിവപേരൂർനിന്ന് ആറു നാഴിക വടക്ക് "മുളകുന്നത്തുകാവ്" എന്ന സ്ഥലത്തു താമസക്കാരനും ഒരു വാദ്ധ്യാരുമായ ഒരു പരദേശബ്രാഹ്മണൻ തന്റെ മകളെ പാലക്കാട്ടുകാരനായ ഒരു ബ്രാഹ്മണനു വേളികഴിച്ചു കൊടുത്തു. വലിയ ധനവാനായിരുന്ന പാലക്കാട്ടുകാരൻ ബ്രാഹ്മണൻ വിവാഹം കഴിച്ചിട്ട് അധികം താമസിയാതെ ചരമഗതിയെ പ്രാപിച്ചു. അതിനാൽ മുളകുന്നത്തുകാവുകാരൻ പുത്രിയുടെ അടുക്കൽ ചെന്ന് ആ വിധവയെ വേണ്ടതുപോലെ രക്ഷിച്ചുകൊള്ളാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അവൾക്കുണ്ടായിരുന്ന സർവ്വസ്വവും എഴുതി വാങ്ങി കൈവശപ്പെടുത്തി. കുറച്ചു കഴിഞ്ഞപ്പോൾ വാദ്ധ്യാർ വിധവയ്ക്കൊന്നും കൊടുക്കാതെയായതിനാൽ അവർക്ക് ഉണ്ണാനും ഉടുക്കാനും എന്നുവേണ്ട സകലതിനും വലിയ ബുദ്ധിമുട്ടായിത്തീർന്നു. അവർക്കു പണവും ശേ‌ഷിയും സഹായിക്കാനാളുമില്ലാതിരുന്നതിനാൽ വ്യവഹാരത്തിനു പോകാനും നിവൃത്തിയില്ലായിരുന്നു. ഇങ്ങനെയുള്ള ഘട്ടങ്ങളിൽ അവണങ്ങാട്ടു ചാത്തന്മാരെ പ്രാർത്ഥിച്ചാൽ നിവൃത്തിമാർഗ്ഗമുണ്ടാക്കിക്കൊടുക്കുമെന്ന് അവർ ചെറുപ്പത്തിൽത്തന്നെ കേട്ടു ധരിച്ചിരുന്നതിനാൽ ഒടുക്കം അങ്ങനെ ചെയ്തു. തന്റെ കഷ്ടപ്പാടിനു പരിഹാരമുണ്ടാക്കിക്കൊടുത്താൽ ഒരു സംഖ്യ (ആയിരം രൂപയോ മറ്റോ) അവണങ്ങാട്ടു കൊടുത്തേക്കാമെന്നായിരുന്നു വിധവയുടെ പ്രാർത്ഥന. പ്രാർത്ഥിച്ച ദിവസംതന്നെ വാദ്ധ്യാരുടെ മഠത്തിൽ ഉപദ്രവങ്ങൾ തുടങ്ങി. ക്രമേണ ഉപദ്രവങ്ങൾ ദുസ്സഹങ്ങളായിത്തീരുകയാൽ വാദ്ധ്യാർ ഏറ്റവും കുഴങ്ങിവശായി. വേലിയുടെ പച്ചയായുള്ള പത്തലിനും മറ്റും തീപിടിച്ചു കത്തുന്നതുകണ്ട് അദ്ദേഹം ഏറ്റവും വിസ്മയിക്കുകയും ഭയപ്പെടുകയും ചെയ്തു. ഉപദ്രവങ്ങൾ സഹിക്കവയ്യാതെയായപ്പോൾ അദ്ദേഹം ഒരാളെക്കൊണ്ടു പ്രശ്നം വെയ്പിച്ചുനോക്കി. ഒരു വിധവയുടെ പ്രാർത്ഥന നിമിത്തം അവണങ്ങാട്ടെ ചാത്തന്മാരാണ് ഈ ഉപദ്രവങ്ങൾ ചെയ്യുന്നതെന്നു വിധിക്കുകയാൽ വാദ്ധ്യാർ അവണങ്ങാട്ടു ചെന്നു മുട്ടുപാടിരുന്നു. അപ്പോൾ വെളിച്ചപ്പാടു തുള്ളി വന്നു വിധവ നിശ്ചയിച്ചിട്ടുള്ള സംഖ്യ അവിടെ കൊടുക്കുകയും വിശേ‌ഷിച്ച് ഒരു വെള്ളാട്ടു കർമ്മം കൂടി നടത്തുകയും വിധവയെ വേണ്ടതുപോലെ സംരക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ ഉപദ്രവങ്ങളെല്ലാം നീങ്ങിപ്പോകുമെന്നു കല്പിക്കുകയും വാദ്ധ്യാർ അപ്രകാരമെലാം ചെയുകയും ഉപദ്രവങ്ങൾ ശമിക്കുകയും ചെയ്തു.

പിന്നെ മറ്റൊരാൾക്കു ചില ആഭരണങ്ങൾ എങ്ങനെയോ കാണാതായി. ആ പണ്ടങ്ങൾ കണ്ടുകിട്ടിയാൽ ഇന്ന സംഖ്യ അവണങ്ങാട്ടു ചാത്തന്മാർക്കു കൊടുത്തേക്കാമെന്ന് അയാൾ പ്രാർത്ഥിച്ചു. അചിരേണ ആഭരണങ്ങളെല്ലാം കണ്ടുകിട്ടി. എങ്കിലും അയാൾ പ്രാർത്ഥന പ്രകാരം ചെയ്തില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അയാളുടെ ഗൃഹത്തിൽ ചാത്തന്മാരുടെ ഉപദ്രവം കുറേശ്ശെ തുടങ്ങി. അത് അയാൾ അത്ര വകവെച്ചില്ല. ക്രമേണ ഉപദ്രവങ്ങൾ കലശലായി. പാർക്കുന്ന പുരയ്ക്കും ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾക്കും തീപിടിക്കുക, ഭക്ഷണസാധനങ്ങളിലും മറ്റും അട്ട, ഗൗളി, പുഴു മുതലായവ ചത്തുകിടക്കുന്നതായിട്ടും കിണറ്റിൽ ഉമി കലക്കിയിരിക്കുന്നതായിട്ടും കാണുക മുതലായ ഉപദ്രവങ്ങൾകൊണ്ട് ഉണ്ണാനും ഉറങ്ങാനും വെള്ളം കുടിക്കാൻപോലും നിവൃത്തിയില്ലാതെയായിത്തീർന്നതിനാൽ അയാൾ ആദ്യം നിശ്ചയിച്ച സംഖ്യയുംകൊണ്ട് അവണങ്ങാട്ടു ചെന്നു. അപ്പോൾ വെളിച്ചപ്പാടു തുള്ളി "ആദ്യമായിരുന്നുവെങ്കിൽ ഈ സംഖ്യ മതിയാകുമായിരുന്നു. ഇനി ഇതുകൊണ്ടു മതിയാവുകയില്ല. ഉപദ്രവങ്ങൾ ശമിക്കണമെങ്കിൽ ആദ്യം നിശ്ചയിച്ച സംഖ്യ ഇവിടെ കൊടുക്കുകയും പ്രായശ്ചിത്തമായി ഒരു വെള്ളാട്ടുകർമ്മം കൂടി നടത്തുകയും വേണം" എന്നു കല്പിച്ചു. വെള്ളാട്ടുകർമ്മം നടത്തുന്ന കാര്യം പ്രയാസമാണെന്നു പറഞ്ഞ് അയാൾ മടങ്ങിപ്പോന്നു. ഉപദ്രവങ്ങൾ വീണ്ടും വർദ്ധിച്ചു. പതിവായി ഗൃഹത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന പാത്രങ്ങളും മറ്റും കാണാതായിത്തുടങ്ങി. അയാളുടെ താക്കോലുകൾ കൂട്ടത്തോടെ കാണാതായി. അപ്പോൾ ആഹാരസാധനങ്ങൾ വെച്ചുണ്ടാക്കാനും അറയും പെട്ടികളും മറ്റും തുറക്കാനും നിവൃത്തിയില്ലാതെയായിത്തീർന്നു. അയാൾ താക്കോലുകൾ വേറെ ഉണ്ടാക്കിച്ചു. അവയും കാണാതായി. ഇങ്ങനെ വി‌ഷമിക്കുകയാൽ അയാൾ പിന്നെയും അവണങ്ങാട്ടു ചെന്ന് ആദ്യം നിശ്ചയിച്ച സംഖ്യ കൊടുക്കുകയും വെള്ളാട്ടുകർമ്മം നടത്തുകയും ചെയ്യാമെന്നു സമ്മതിച്ചു പറഞ്ഞു. അപ്പോൾ വെളിച്ചപ്പാടു തുള്ളി, "കഴിഞ്ഞ പ്രാവശ്യം വന്നപ്പോളായിരുന്നു വെങ്കിൽ ഇത്രയും മതിയായിരുന്നു. ഇനി ഇതുകൊണ്ട് മതിയാവുകയില്ല. ഉപദ്രവം മാറണമെങ്കിൽ ആദ്യം നിശ്ചയിച്ച സംഖ്യയിലിരട്ടി ഇവിടെ കൊടുക്കുകയും രണ്ടു വെള്ളാട്ടുകർമ്മം നടത്തുകയും വേണം" എന്നു കല്പിച്ചു. അപ്പോൾ ഈ ചെന്നയാൾ "സംഖ്യ ഇരട്ടി ഇവിടെ കൊടുക്കുകയും രണ്ടു വെള്ളാട്ടുകർമ്മം നടത്തുകയും ചെയ്താൽ ഉപദ്രവങ്ങൾ മാറുമെന്നുള്ളതിനു ലക്ഷ്യമെന്താണ്? ഇതു ഞാൻവിശ്വസിക്കണമെങ്കിൽ എന്തെങ്കിലും ദൃഷ്ടാന്തം കാണിച്ചുതരണം" എന്നു പറഞ്ഞു. ഉടനെ വെളിച്ചപ്പാട്, "ആട്ടെ അതിനു വിരോധമില്ല. നിങ്ങൾ ഇപ്പോൾ പൊയ്ക്കൊള്ളണം. ഇന്നു മുതൽ പത്തുദിവസത്തേക്കു നിങ്ങളുടെ ഗൃഹത്തിൽ വലിയ ഉപദ്രവമൊന്നും ഉണ്ടാവുകയില്ല. അത്യാവശ്യപ്പെടുന്ന സാധനം മാത്രം കാണുകയും ചെയ്യും" എന്നു കല്പിച്ചു. ഈ കല്പന കേട്ട ഉടനെ അയാൾ മടങ്ങി സ്വഗൃഹത്തിലെത്തി. അന്നുമുതൽ അവിടെ ദുസ്സഹമായ വലിയ ഉപദ്രവമൊന്നും ഉണ്ടായില്ല. ഒരു പെട്ടി തുറക്കേണ്ടതായി വന്നാൽ അപ്പോൾ അതിന്റെ താക്കോൽ മാത്രം കാണും. വേറെ താക്കോലിന് ആവശ്യപ്പെട്ടാൽ അപ്പോൾ അതുകാണും, മുൻപേ കണ്ടതപ്പോൾ കാണാതെയാകും. ഇങ്ങനെ പത്തു ദിവസം കഴിഞ്ഞപ്പോൾ ഈ ചാത്തന്മാർ സാമാന്യക്കാരല്ലെന്നും, അവരെ ജയിക്കുന്ന കാര്യം അസാദ്ധ്യമാണെന്നും, ആ മനു‌ഷ്യനു നല്ലപോലെ ബോദ്ധ്യമായി. ഒടുക്കം അയാൾ ഇരട്ടി സംഖ്യ അവിടെ കൊണ്ടുചെന്നു കൊടുക്കുകയും രണ്ടു വെള്ളാട്ടുകർമ്മം നടത്തുകയും അതോടുകൂടി ഉപദ്രവങ്ങളെല്ലാം നീങ്ങുകയും ചെയ്തു. ഒരു വീട്ടിൽ ഒരാൾ ചാത്തൻ ബാധിക്കുകയാൽ മരിച്ചു. ആ പ്രതത്തിന്റെ ഉപദ്രവം ആ വീട്ടിൽ കലശലായിത്തീർന്നു. പ്രശ്നം വെയ്പിച്ചുനോക്കിയപ്പോൾ അവണങ്ങാട്ടു ചെന്നു പ്രതത്തെ വിട്ടുതരുന്നതിനു ചാത്തനോട് അപേക്ഷിച്ചാൽ വിട്ടുതരുമെന്നും പ്രതത്തെ അവിടെനിന്ന് ഏറ്റുവാങ്ങിക്കൊണ്ടുവന്നു തിലഹോമാദിസൽക്കർമ്മങ്ങൾ കൊണ്ടു ഗതി വരുത്തിയാൽ ഉപദ്രവം ശമിക്കുമെന്നും പ്രശ്നക്കാരൻ വിധിച്ചു. അതിനാൽ ആ വീട്ടിലെ അപ്പോഴത്തെ കാരണവരും ബാധയേറ്റു മരിച്ച മനു‌ഷ്യന്റെ അനന്തരവനുമായ ആൾ അവണങ്ങാട്ടു ചെന്നു പ്രതത്തെ വിട്ടുകൊടുക്കണമെന്ന് അപേക്ഷിക്കുകയും അതിലേക്ക് ഒരു സംഖ്യ താമസിയാതെ അവിടെ കൊടുത്തുകൊള്ളാമെന്നു സമ്മതിക്കുകയും ചെയ്തു. ആ സമയം വെളിച്ചപ്പാടു തുള്ളി, "പ്രതത്തെ വിട്ടുതരുന്നതിനു വിരോധമില്ല. എന്നാൽ അധികം താമസിക്കാൻ പാടില്ല. ഏഴുദിവസത്തിനകം സംഖ്യ ഇവിടെ കൊണ്ടുവന്നു കൊടുത്തു പ്രതത്തെ ഏറ്റുവാങ്ങിക്കൊണ്ടുപൊയ്ക്കൊള്ളണം" എന്നു കല്പിച്ചു. അങ്ങനെ ചെയ്തുകൊള്ളാമെന്നു സമ്മതിച്ച് ആ ചെന്നയാൾ മടങ്ങിപ്പോകുകയും ചെയ്തു. എങ്കിലും അവധികഴിഞ്ഞിട്ടും അയാൾ അപ്രകാരം ചെയ്തില്ല. പിന്നെയും ഏതാനും ദിവസങ്ങൾകൂടി കഴിഞ്ഞതിന്റെശേ‌ഷം അയാൾ കിടന്നുറങ്ങിയിരുന്ന സ്ഥലത്ത് ആരോ ചെന്ന്, "പ്രതത്തെ ഏറ്റുവാങ്ങിക്കൊണ്ടു പൊയ്ക്കൊള്ളണം" എന്നു പറയുന്നത് കേട്ട് അയാൾ ഉണർന്നു കണ്ണു തുറന്നുനോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. ഇങ്ങനെ മൂന്നു ദിവസമായി. എന്നിട്ടും അയാൾ പോയി പറഞ്ഞിരുന്ന സംഖ്യ കൊടുക്കുകയോ പ്രതത്തെ ഏറ്റുവാങ്ങിക്കൊണ്ടുപോരികയോ ചെയ്തില്ല. നാലാം ദിവസം രാത്രിയിൽ അയാൾ കിടന്നുറങ്ങിയപ്പോൾ ആരോ ഒരാൾ അവിടെ ചെന്ന് അയാളുടെ കാലിന്മേൽ പിടിച്ചു വലിച്ച് മുറ്റത്തിട്ടു. അപ്പോൾ അയാൾ ഉണർന്നുവെങ്കിലും അയാൾക്കു മിണ്ടാൻ വയ്യായിരുന്നു. പിന്നെയും അയാളുടെ കാലിന്മേൽ പിടിച്ച് വലിച്ച് ഇഴച്ച് ഒരു വേലിയുടെ പത്തലുകൾക്കിടയിൽക്കൂടി പുറത്തുകൊണ്ടുപോയിട്ടു കിഴക്കോട്ടു നോക്കാൻ പറഞ്ഞു. അപ്പോൾ അവിടെ ഏറ്റവും വലിയ ഒരഗ്നിജ്വാല കാണുകയും അയാൾ ബോധരഹിതനായിത്തീരുകയും ചെയ്തു. അപ്പോൾ അയാളെ പിടിച്ചു വലിച്ചുകൊണ്ടുപോയ ആൾ അവിടെ നിന്നു പൊയ്ക്കളഞ്ഞു. ഉടനെ മറ്റേയാൾക്കു ബോധം വീണു. നേരം വെളുത്തപ്പോൾ അയാൾ സമ്മതിച്ചിരുന്ന സംഖ്യയുകൊണ്ട് അവണങ്ങാട്ടെത്തുകയും സംഖ്യ അവിടെ കൊടുക്കുകയും പ്രതത്തെ ചാത്തന്മാരുടെ അടുക്കൽനിന്ന് ഏറ്റുവാങ്ങുകയും തലേദിവസം രാത്രിയിലുണ്ടായ സംഗതികൾ അവിടെ പരസ്യമായി പ്രസ്താവിക്കുകയും ചെയ്തു. നിലത്തിട്ടു വലിച്ചതിനാൽ അയാളുടെ ദേഹത്തിൽ വളരെയധികം പരിക്കുകൾ പറ്റിയിരുന്നു. അവ അവിടെ കൂടിയിരുന്നവരെല്ലാം കണ്ടു വിസ്മയിക്കുകയും പ്രതത്തെ ഏറ്റുവാങ്ങിയ ആൾ അപ്പോൾത്തന്നെ അവിടെനിന്നു മടങ്ങിപ്പോവുകയും ചെയ്തു.

പിന്നെയൊരിക്കൽ ഗുരുവായൂരിൽ ഒരു വീട്ടിൽ ഒരു സ്ത്രീയ്ക്ക് ഉന്മാദവും അതോടുകൂടി ഒരു ഗുഹ്യരോഗവും പിടിപെട്ടു. അനേകം വൈദ്യന്മാരെ വരുത്തി ചില ചികിത്സകൾ ചെയ്തിട്ടും യാതൊരു ഭേദവും കാണായ്കയാൽ പല പ്രശ്നക്കാരെ വരുത്തി പ്രശ്നം വെയ്പിചു നോക്കിച്ചു. അപ്പോളവർ, "ഇതു കേവലം രോഗമല്ല, ബാധോപദ്രവം കൂടിയുണ്ട്. ബാധകളെ ഒഴിക്കുകയാണു വേണ്ടത്. പിന്നെ ചികിത്സയും ചെയ്യണം" എന്നു വിധിച്ചു. അതിനാൽ ചില മന്ത്രവാദികളെ വരുത്തി പലതും ചെയ്യിച്ചു. അതുകൊണ്ടും ഒരു ഫലവും ഉണ്ടായില്ല. പിന്നെ അതിപ്രസിദ്ധനായ ഒരു വലിയ മാന്ത്രികനെ വരുത്തി ചിലതൊക്കെക്കൂടി ചെയ്യിച്ചു. അയാൾ പുരയ്ക്കകത്തു പൂജ കഴിച്ചുകൊണ്ടിരിക്കുമ്പോൾ വീട്ടിന്റെ വടക്കു ഭാഗത്തു മൂന്നാലാളുകൾ കൂടിനിന്നു ചിരിക്കുന്നതു കേട്ടു. അതാരാണെന്നറിയുവാനായി ഉടനെ ചിലർ ഓടിച്ചെന്നു നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല പിന്നെ മാന്ത്രികൻ പൂജയെലാം കഴിഞ്ഞു ബലിയുഴിയുന്നതിനായി അതിനു വേണ്ടതെല്ലാമെടുത്തും കൊണ്ടു പുറത്തേക്കിറങ്ങിയപ്പോൾ വീടിന്റെ കിഴക്കുഭാഗത്തു പത്തു പന്ത്രണ്ടു പേർ കൂടിനിന്നു കൈകൊട്ടിച്ചിരിക്കുന്നതു കേട്ടു. അപ്പോഴും ചെന്നു നോക്കീട്ട് ആരെയും കണ്ടില്ല. ബലിയുഴിച്ചിൽ കഴിഞ്ഞ് എല്ലാവരും അകത്ത് ചെന്നപ്പോൾ അവിടെ വിളക്കുകൾ എലാം കെട്ട് അന്ധകാരം നിറഞ്ഞിരുന്നു. വീണ്ടും വിളക്കുകൾ കത്തിക്കാൻ നോക്കിയപ്പോൾ വിളക്കൊന്നും അവിടെ കാൺമാനില്ലായിരുന്നു. അപ്പോൾ വീട്ടിന്റെ തെക്കുവശത്ത് ഒരു ശബ്ദം കേൾക്കുകയാൽ അവിടെച്ചെന്നു നോക്കി. അപ്പോൾ വിളക്കുകളെല്ലാം അവിടെക്കിടക്കുന്നുണ്ടായിരുന്നു. ഇത്രയുമായപ്പോഴേക്കും മന്ത്രവാദിയും ഭയവിഹ്വലനായിത്തീർന്നു. അയാൾ ആ രാത്രി ഒരു വിധത്തിൽ അവിടെ കഴിച്ചുകൂട്ടി. നേരം പ്രഭാതമായപ്പോൾ അയാൾ ദക്ഷിണ വാങ്ങാതെയും യാത്ര പറയാതെയും പ്രാണഭീതിയോടുകൂടി അവിടെനിന്നു പോയി. അയാളുടെ മന്ത്രവാദം കൊണ്ട് രോഗിണിക്ക് ഒരു ഭേദവുമുണ്ടായില്ല.

പിന്നെ ആ ദേശത്തുള്ള പല യോഗ്യന്മാർ ആ വീട്ടിൽ കൂടി, "ഇനി നമുക്ക് ഇങ്ങനെയൊന്നുമായാൽ പോരാ. ഇപ്പോൾ പലരെക്കൊണ്ടും മന്ത്രവാദങ്ങളും ചികിത്സകളും ചെയ്യിച്ചു; ഒട്ടുവളരെ പണവും ചെലവായി. ഒരു ഫലവുമുണ്ടായതുമില്ല. ഇനി നമുക്ക് ഒരു നല്ല പ്രശ്നക്കാരനെക്കൊണ്ടു രാശി വെയ്പിച്ചു നോക്കിച്ചിട്ടുവേണം എന്തെങ്കിലും ചെയ്യാൻ. നമുക്കു പ്രസിദ്ധന്മാരായി നാലഞ്ചു പ്രശ്നക്കാരുടെ പേരെഴുതി നറുക്കിട്ടെടുക്കാം. അതിൽ ആരുടെ പേരു വരുന്നുവോ ആ ആളെക്കൊണ്ടു പ്രശ്നം വെയ്പിക്കണം." ആലോചിച്ചു നിശ്ചയിച്ചു നറുക്കിട്ടുനോക്കി. അപ്പോൾ പാഴൂർ കണിയാരുടെ പേരാണുവന്നത്. അതിനാൽ ആ വീട്ടിലുള്ള ചില പുരു‌ഷന്മാർ പാഴൂർ പടിപ്പുരയിൽ ചെന്നു രാശി വയ്പിച്ചു നോക്കി. അപ്പോഴാണു സംഗതി വെളിപ്പെട്ടത്. സമീപസ്ഥനായ ഒരു പുരു‌ഷൻ രഹസ്യകാരണങ്ങളാൽ ആ സ്ത്രീയോടു മു‌ഷിഞ്ഞ് അവരെ ഉപദ്രവിക്കാനായി അവണങ്ങാട്ടു ചാത്തന്മാർക്ക് ഒരു സംഖ്യ വഴിപാടു നിശ്ചയിച്ചു പ്രാർത്ഥിക്കുകയാൽ ആ ചാത്തന്മാരുടെ വിരോധം നിമിത്തമാണ് ഈ രോഗങ്ങളുണ്ടായിരിക്കുന്നതെന്നും, ഇതിന് അവണങ്ങാട്ടു ചെന്നു കല്പന കേട്ടു കല്പനപ്രകാരം ചെയ്താൽ രോഗങ്ങൾ ശമിക്കുമെന്നും കണിയാർ വിധിച്ചു. പിന്നെ ആ വീട്ടുകാർ അവണങ്ങാട്ടു പോയി കല്പന കേൾക്കാനായി കാത്തുനിന്നു. അപ്പോൾ വെളിച്ചപ്പാടു തുള്ളി, "നിങ്ങളുടെ ശത്രു നിശ്ചയിച്ചിരുന്ന സംഖ്യ ഇന്നതാണ്. അതിവിടെ കൊടുത്താൽ സ്ത്രീയ്ക്കു രോഗങ്ങളെല്ലാം മാറി സുഖമാകും" എന്നു കല്പിച്ചു. അവർ കല്പനപ്രകാരമുള്ള സംഖ്യ അവിടെ കൊടുക്കുകയും സ്ത്രീ അചിരേണ സ്വസ്ഥയായിത്തീരുകയും ചെയ്തു.

ഇങ്ങനെ അവണങ്ങാട്ടു ചാത്തന്മാരെക്കുറിച്ച് ഇനിയും പല സംഗതികൾ പറയാനുണ്ട്. ഇത്രയും പറഞ്ഞതുകൊണ്ടുതന്നെ ആ ചാത്തന്മാർ ഒട്ടും നിസ്സാരന്മാരല്ലെന്നും വലിയ വി‌ഷമക്കാരാണെന്നും സ്പഷ്ടമാകുന്നുണ്ടല്ലോ....

390 കുട്ടിചാത്തന്മാരുടെപേരുകൾ

1ആദികുട്ടി കരിങ്കുട്ടി ചാത്തൻ
2 അനാദികുട്ടി ചാത്തൻ
3 തീകുട്ടി ചാത്തൻ
4 പുകുട്ടി ചാത്തൻ
5 മായാകുട്ടി ചാത്തൻ
6 മകിടകുട്ടി ചാത്തൻ
7 മന്ത്രകുട്ടി ചാത്തൻ
8 മാരണത്ത് കുട്ടി ചാത്തൻ
9 പ്രശ്ന കുട്ടിചാത്തൻ
10 എടവഴി കുട്ടിചാത്ത
11 കോലത്തു കുട്ടി ചാത്തൻ
12 അധികാരത്ത് കുട്ടിചാത്തൻ
13 മേൽപ്പുള്ളി കുട്ടിചാത്തൻ
14 പയ്യപ്പിള്ളി കുട്ടിചാത്തൻ
15 ഏനത്ത് കുട്ടിചാത്തൻ
16 ഇറയത്ത് കുട്ടിചാത്തൻ
17 പുഞ്ചനെല്ലൂര് കുട്ടിചാത്തൻ
18 വാകനല്ലൂര് കുട്ടിചാത്തൻ
19 കൊറ്റനല്ലൂർ കുട്ടിചാത്തൻ
20 കൊടുംപാറകുട്ടിചാത്തൻ
21 ജലക്കുട്ടി ചാത്തൻ
22 മറ്റത്തുര് കുട്ടിചാത്തൻ
23 വാസുപുരം കുട്ടിചാത്തൻ
24 അഗ്നികുട്ടി ചാത്തൻ
25 കലികുട്ടിചാത്തൻ
26 കറുപ്പക്കുട്ടി
27 പകിട കുട്ടിചാത്തൻ
28 പച്ച കുട്ടി ചാത്തൻ
29 പവിഴ കുട്ടിചാത്തൻ
30 മുത്ത് കുട്ടിചാത്തൻ
31 രക്ത കുട്ടിചാത്തൻ
32 നീലകുട്ടി ചാത്തൻ
33 ചേക്കുട്ടി ചാത്തൻ
34 ഉലകിൽ മൂക്കൻ കുട്ടിചാത്തൻ
35 പൊന്നുണ്ണി വിഷ്ണുമാ 
കുട്ടിചാത്തൻ
36 ഭൂതനാഥ ചാത്തൻ
37 സദാനന്ദ ചാത്തൻ
38 രക്ഷക ചാത്തൻ
39 ശിക്ഷക ചാത്തൻ
40 ജന്മകർമ്മ ചാത്തൻ
41 സർവ്വദോഷനാശക ചാത്തൻ
42 സർവ്വദായക ചാത്തൻ
43 പുണ്യകർമ്മഫല ചാത്തൻ
44 സംസാരദു:ഖദഹനചാത്തൻ
45 പരംജ്യോതി ചാത്തൻ
46 പരംജ്ഞാന ചാത്തൻ
47 പ്രിയ ചാത്തൻ
48 വിദ്യാവിദ്യാ ചാത്തൻ
49 ദിവാകര ചാത്തൻ
50 ശംഭു പുത്ര ചാത്തൻ
51 സൂത്രധാര ചാത്തൻ
52 ജലന്ധരി ചാത്തൻ
53 രാമ ഭൗത്യ സഹായക ചാത്തൻ
54 കുംഭകർണ്ണ വിനാശക ചാത്തൻ
55 പാഞ്ചാത്തൻ
56 രാവണാദിക ദൈത്യ ഘ്ന ചാത്തൻ
57 വിഘ്ന രാജ സോദര ചാത്തൻ
58 ബ്രഹ്മചാരീവ്രത സാര ചാത്തൻ
59 ബ്രഹ്മരൂപ ചാത്തൻ
60 ശിവ ശക്തി യുത ചാത്തൻ
61 പ്രാണ ചാത്തൻ
62 പ്രണവ ചാത്തൻ
63 പ്രാണദായ ചാത്തൻ
64 പഞ്ചഭൂത ചാത്തൻ
65 സുക്ഷ്മ രൂപ ചാത്തൻ
66 സ്ഥുലരൂപ ചാത്തൻ
67 പഞ്ചാക്ഷര പ്രിയ ചാത്തൻ
68 ഗുണകർമ്മ സമന്യീത ചാത്തൻ
69 ഗണനായക ചാത്തൻ
70 ശാക്തേയ ചാത്തൻ
71 സൗമ്യദർശന ചാത്തൻ
72 ശിവാനന്ദ ചാത്തൻ
73 കരിയാത്തൻ
74 ശാന്തരൂപ ചാത്തൻ
75 ഭക്താനാംഹൃദയാനന്ദ ചാത്തൻ
76 മണികണ്ം ചാത്തൻ
77 ശംഖുകണ്ം ചാത്തൻ
78 രൂദ്രാക്ഷരൂപ ചാത്തൻ
79 ദേവദേവ പ്രകീർത്തിത ചാത്തൻ
80 മഹിഷീമർദ്ദന ചാത്തൻ
81 മായാരൂപധര ചാത്തൻ
82 ശബരീ മോക്ഷകാരക ചാത്തൻ
83 പ്രകൃതീ ചാത്തൻ
84 പൂരുഷശ്യൈവ ചാത്തൻ
85 ശാസ്താമുലചാത്തൻ
86 ക്ഷിതീശ ചാത്തൻ
87 ശ്രീജിത ചാത്തൻ
88 പൂർണ്ണാപൂർണ്ണ ചാത്തൻ
89 കാമീ കാമസങ്കടനാശന ചാത്തൻ
90 പണ് ഡിത ചാത്തൻ
91 ഭൂതവാഹന ചാത്തൻ
92 ഭൂതി ഭൂഷണബാലക ചാത്തൻ
93 നാഗാദ്ധ്യക്ഷ ചാത്തൻ
94 നാഗാഭൂഷണ ചാത്തൻ
95 ത്രിനേത്രനയന ചാത്തൻ
96 കാഞ്ചനസന്നിഭചാത്തൻ
97 കാവ്യാകവി ചാത്തൻ
98 വടുവേഷധര ചാത്തൻ
99 ബീജരൂപ ചാത്തൻ
100 സുഖാസന ചാത്തൻ
101 ശുദ്ധായ ചാത്തൻ
102 നടനായകചാത്തൻ
103 സമന്ത്രദേവേന്ദ്രപൂജിത ചാത്തൻ
104 വസിഷ്ഠാർച്ചിത ചാത്തൻ
105 പ്രാണസുരക്ഷക ചാത്തൻ
106 ഭക്തിവർദ്ധക ചാത്തൻ
107 സുപ്രകാര ചാത്തൻ
108 വ്യോമകേശവ ചാത്തൻ
109 ദിവ്യരൂപധര ചാത്തൻ
110 സർവ്വാത്മന വിലാസക ചാത്തൻ
111 കാലരൂപധരചാത്തൻ     
112 പ്രിയംകര ചാത്തൻ
113 മേഘനാഥ ചാത്തൻ
114 കൽഹാര കുസുമപ്രീത ചാത്തൻ
115 ഹാലാഹലധരാത്മജ ചാത്തൻ
116 പാപഘ്ന ചാത്തൻ
117 ഹ്രീംകര ചാത്തൻ
118 ക്രമവിക്രമ ചാത്തൻ
119 മഹാശുരോമഹാധീര ചാത്തൻ
120 മഹാമന്ത്ര സമന്വിത ചാത്തൻ
121 ചക്രരൂപധര ചാത്തൻ
122 ഗന്ധർവ്വാപ്സരപൂജിത ചാത്തൻ
123 അഗസ്ത്യമുനി സേവിത ചാത്തൻ
124 രാജശേഖര രാജേശ ചാത്തൻ
125 പാശഹസ്ത ചാത്തൻ
126 പാശഹന്താചാത്തൻ
127 തപോനിധിചാത്തൻ
128 അനംഗസംഗസംസാര ചാത്തൻ
129 പ്രാണ ചാത്തൻ
130 ത്രിലോകജ്ഞ ചാത്തൻ
131 അപാനൻ ചാത്തൻ
132 ഉപാന ചാത്തൻ
133 വ്യാനൻ ചാത്തൻ
134 വ്യാഘ്രചർമ്മ ചാത്തൻ
135 സമചാത്തൻ
136 ഭക്താഭീഷ്ടപ്രദ ചാത്തൻ
137 ക്ലേശനാശക ചാത്തൻ
138 പാനകപ്രിയ ചാത്തൻ
139 ഘ്യതാഭിഷേകമോ ഭാംഗ ചാത്തൻ
140 ത്രിലോകധ്യതരക്ഷക ചാത്തൻ
141 ചതുർവ്വേദമയ ചാത്തൻ
142 ഭ്രാന്തൻ ചാത്തൻ
143 നീലവർണ്ണ ചാത്തൻ
144 നിത്യ സുഖ ദായക ചാത്തൻ
145 നിർമ്മലശ്രിയ ചാത്തൻ
146 പഞ്ചഭൂതമനോരൂപ ചാത്തൻ
147 ഷട്കോണാന്തര ചാത്തൻ
148 അനേകാദിത്യസങ്കാശ ചാത്തൻ
149 അരുണാക്ഷ ചാത്തൻ
150 സമാനൻ ചാത്തൻ
151 സമജ്യോതി ചാത്തൻ
152 ഭവരോഗ വിനാശക ചാത്തൻ
153 ജഞാനശക്തി ചാത്തൻ
154 പ്രഭാമയ ചാത്തൻ
155 വാഗ്മീവാഗ്ദായക ചാത്തൻ
156 ശ്രീമാനൈശ്വര്യാ ചാത്തൻ
157 ഉദാനൻ ചാത്തൻ
158 ഹുംഫടക്ഷോഭണാ കാര ചാത്തൻ
159 സത്യധർമ്മാനുസംജ്ഞക ചാത്തൻ
160 സത്യൗഷധ ചാത്തൻ
161 സത്യപര ചാത്തൻ
162 സത്യയോഗ ചാത്തൻ
163 സനാതന ചാത്തൻ
164 സത്യാത്ഭുത ചാത്തൻ
165 സത്യപുമാൽസത്യനാഥ ചാത്തൻ
166 സതാം വര ചാത്തൻ
167 സത്യാർച്ചിത ചാത്തൻ
168 അംഗവൈകല്യ ചാത്തൻ
169 സത്യവേദാന്തചാത്തൻ
170 ശിവ മായ ചാത്തൻ
171 വൈവാഹിക ചാത്തൻ
172 സത്യപിയൂഷ പാലക ചാത്തൻ
173 സുമുഖ പ്രമുഖ ചാത്തൻ
174 സമൃക്സന്മുഖജ്ഞാന ചാത്തൻ
175 പുരാണ പുരുഷോ വ്യാസ ചാത്തൻ
176 സുനീതിസമിതോ ബാല ചാത്തൻ
177 മന്ത്രാർച്ചിത ചത്തൻ
178 സർവ്വവന്ദ്യാചാത്തൻ
179 സർവ്വസിദ്ധി ചാത്തൻ
180 പ്രഭോവിഭു ചാത്തൻ
181 മംഗളശ്രീ ചാത്തൻ
182 ബ്രഹ്മവന്ദ്യ ചാത്തൻ
183 ജിഷ്ണുർവിഷ്ണുർമഹാ മതി ചാത്തൻ
184 കാട്ടിലെ ചാത്തൻ
185 സത്യധര ചാത്തൻ
186 പർവ്വതീപ്രിയനന്ദന ചാത്തൻ
187 വിശ്വേശവിബുധാരദ്ധ്യേ ചാത്തൻ
188 വരാഭയകരാം ബുജ ചാത്തൻ
189 പുരാധന ചാത്തൻ
190 പുരാണ്യഖ്യാ ചാത്തൻ
191 പൗർവ്വാപര്യ വിനാശന ചാത്തൻ
192 ശിഖാത്മജ ചാത്തൻ
193 ശിശുപാലക ചാത്തൻ
194 ശുഭകാരക ചാത്തൻ
195 ശങ്കരീസുധ ചാത്തൻ
196 മായാവി ചാത്തൻ
197 തേജോനിധിരനാമയ ചാത്തൻ
198 ശൈലവാസ ചാത്തൻ
199 സഹസ്രാര പത്മ ചാത്തൻ
200 മായാമോചന ചാത്തൻ
201 മാധവോമധു ചാത്തൻ
202 കുളീകുന്ദാടവീവാസ ചാത്തൻ
203 ശ്രീനിവാസപ്രിയങ്കര ചാത്തൻ
204 മുലാധാര ചാത്തൻ
205 ശ്രീധര ചാത്തൻ
206 ശ്രീമതാംവര ചാത്തൻ
207 ഗംഗാതട ചാത്തൻ
208 പമ്പാവാസ ചാത്തൻ
209 കരിനീലി ചാത്തൻ
210 സുഖവാരണ്യ ചാത്തൻ
211 ദ്യുതിമണ്ഡല ചാത്തൻ
212 ഗംഗാധരസുത ചാത്തൻ
213 ജീവദായക ചാത്തൻ
214 ജീവാത്മ ചാത്തൻ
215 ജീവ വംശപരീക്ഷക ചാത്തൻ
216 ജീവസാധക ചാത്തൻ
217 ജീവാംശു ചാത്തൻ
218 ജീവരൂപ വിനായക ചാത്തൻ
219 പ്രീതിദായക ചാത്തൻ
220 കാരണാതീത ചാത്തൻ കൈവല്യ പ്രഭവ ചാത്തൻ
221 പ്രീതിദായക ചാത്തൻ
222 പ്രാണാപാന സമാനാദി ചാത്തൻ
223 പഞ്ചമാരുതരൂപ ദൃക് ചാത്തൻ
224 രജസ്തമ ചാത്തൻ
225 സത്വരൂപ ചാത്തൻ
226 ഗുണസമ്മിശ്ര ചാത്തൻ
227 പരമജ്യോതിഷ ചാത്തൻ
228 പദ്മഗർഭായ ചാത്തൻ
229 സലിലായ ചാത്തൻ
230 തത്ത്വാധികായ ചാത്തൻ
231 സുപ്രസാദ ചാത്തൻ
232 ശാസ്ത്ര ശുഭാംശുമാന ചാത്തൻ
233 തത്ത്വമസി ചാത്തൻ
234 സംവേദ്യ ചാത്തൻ
235 യജമാനവ പുർധര ചാത്തൻ
236 മന്ദാരഹാരരുചിരോ ചാത്തൻ
237 മന്ദസ്മിതി ചാത്തൻ
238 ലസോൻമുഖ ചാത്തൻ
239 ചിൻമുദ്ര ചാത്തൻ
240 മേഖശ്യാമമനോഹര ചാത്തൻ
241 ശ്രീമാൻ ശങ്കരപ്രിയദർശന ചാത്തൻ
242 പൂതാത്മാ ചാത്തൻ
243 ഭൂതഭവ്യപരാംഗതി ചാത്തൻ
244 ധനത്വഷ്ട ചാത്തൻ
245 കേധാവീ വിശ്വകാരക ചാത്തൻ
246 സുരാനന്ദ ചാത്തൻ
247 സുത ചാത്തൻ
248 മഹിഷ വാഹനചാത്തൻ
249 ഗോവിന്ദാനന്ദമയ ചാത്തൻ
250 ശത്രുഘ്ന ചാത്തൻ
251 ധനദായ ചാത്തൻ
252 ദശഗ്രീവാദി ചാത്തൻ
253 ദൈത്യാനാമന്തകായ ചാത്തൻ
254 സത്കർമ്മ ചാത്തൻ
255 വരേണ്യ ചാത്തൻ
256 യജ്ഞരൂപശ്ചചാത്തൻ
257 ശിഷ്ടപാലശ്ച ചാത്തൻ
258 രോഗാനാംനാശക ചാത്തൻ
259 ജ്ഞാനദായക ചാത്തൻ
260 വേദവേദജ്ഞ ചാത്തൻ
261 വ്യാഘ്രവാഹന ചാത്തൻ
262 ദേഹിമേ ആയുരാരോഗ്യ ചാത്തൻ
263 ദേഹിമേ സുയശോധന ചാത്തൻ
264 ദേഹിമായ ചാത്തൻ
265 ദയസിന്ധു ചാത്തൻ
266 ജ്ഞാന ചാത്തൻ
267 സച്ചിദാനന്ദ ചാത്തൻ
268 ചക്രരൂപ ചാത്തൻ
269 ത്രിശൂലയന ചാത്തൻ
270 സ്ത്രീധന ചാത്തൻ
271 വാഹന ചാത്തൻ
272 ഭൂതനാഥ ചാത്തൻ
273 പ്രഥമ ചാത്തൻ
274 സത്യ ചാത്തൻ
275 സുകൃത ചാത്തൻ
276 ശങ്കരാർഭകചാത്തൻ
277 സാക്ഷാൽ ചാത്തൻ
278 പാപനാശന ചാത്തൻ
279 സുരചാത്തൻ
280 സഹസ്രകോടിചാത്തൻ
281 പ്രഭവ ചാത്തൻ
282 പ്രഭുരീശ്വര ചാത്തൻ
283 ദാരിദ്ര ദു:ഖദഹന ചാത്തൻ
284 ശത്രുവിധ്വംസക ചാത്തൻ
285 ബപ്പുരകുട്ടി ചാത്തൻ
286 ദക്ഷിണചാത്തൻ
287 കൽമഷ നാശന ചാത്തൻ
288 ദാനദയാലു ചാത്തൻ
289 കലിശാപ വിമോചക ചാത്തൻ
290 ഉർവര ചാത്തൻ
291 ക്രതുരീശ്വര ചാത്തൻ     
292 പൂർവ്വമി മാംസചാത്തൻ
293 സൗമ്യചാത്തൻ
294 സാമസംഗീതക ചാത്തൻ
295 ജാതവേദ സ്വരൂപശ്രീ ചാത്തൻ
296 ധർമ്മസംസ്ഥാപക ചാത്തൻ
297 പര ചാത്തൻ
298 കൂളീവാകാ സുത ചാത്തൻ
299 കൃഷ്ണവർണ്ണചാത്തൻ
300 ഭൂഷണ ചാത്തൻ
301 മനു ചാത്തൻ
302 സപ്തർഷിപുജിത ചാത്തൻ
303 വിരാഡ് രൂപ ചാത്തൻ
304 ജഗതാനന്ദ ചാത്തൻ
305 കൃപാനിധി ചാത്തൻ
306 കാരണചാത്തൻ
307 സർവ്വൈശ്വര്യ ചാത്തൻ
308 നിർബന്ധന ചാത്തൻ
309 നിവാരണ ചാത്തൻ
310 ആനന്ദ ചാത്തൻ
311 മനോമയ ചാത്തൻ
312 വിജ്ഞാന ചാത്തൻ
313 അന്നമയ ചാത്തൻ
314 സുകൃത ചാത്തൻ
315 കല്യാണ ചാത്തൻ
316 പ്രഭു ചാത്തൻ
317 നവരസ ചാത്തൻ
318 ഭയങ്കര ചാത്തൻ
319 ഭഗചാത്തൻ
320 വീരമണി ചാത്തൻ
321 തമ്പുരാൻ ചാത്തൻ
322 കാല ചാത്തൻ
323 കലികാല ചാത്തൻ
324 സുത്രചാത്തൻ
325 രജോഗുണചാത്തൻ
326 തമോഗുണ ചാത്തൻ
327 സ്വാത്തിക ഗുണചാത്തൻ
328 ജിന്ന് ചാത്തൻ
329 കണ്ടൻചാത്തൻ
330 മുണ്ടൻ ചാത്തൻ
331 ആറാംവേദ ചാത്തൻ
332 സ്വപ്ന ചാത്തൻ
333 മത്സ്യബന്ധന ചാത്തൻ
334 നിരാലംബചാത്തൻ
335 ശകുനി ചാത്തൻ
336 ശ്രീമദ് മഹാവിഷ്ണുമായ കുക്ഷിശാസ്ത കുട്ടിചാത്തൻ
337 സ്ത്രീ സംരക്ഷക ചാത്തൻ
338 കർത്താവ്കുട്ടി ചാത്തൻ
339 അസുര ചാത്തൻ
340 ഗന്ധർവ്വ ചാത്തൻ
341 യക്ഷ ചാത്തൻ
342 ഋഷീശ്വര ചാത്തൻ
343 മാനവ ചാത്തൻ
344 വേതാള ചാത്തൻ
345 കിന്നര ചാത്തൻ
346 നാരദ ചാത്തൻ
347 കൃഷ്ണചാത്തൻ
348 സുന്ദര ചാത്തൻ
349 സൗന്ദര്യ ചാത്തൻ
350 ശാക്തേയ ചാത്തൻ
351 ശൈവ ചാത്തൻ
352 വൈഷ്ണവ ചാത്തൻ
353 ശുഭ ചാത്തൻ
354 അശുഭ ചാത്തൻ
355 മംഗല്യ ചാത്തൻ
356 അർപ്പണ ചാത്തൻ
357 മൃത്യു ചാത്തൻ
358 പ്രണവ ചാത്തൻ
359 ഇല്ല ചാത്തൻ
360 ദൂത ചാത്തൻ
361 പ്രേത ചാത്തൻ
362 ഗഗന ചാത്തൻ
363 മനന ചാത്തൻ
364 സിംഹ ചാത്തൻ
365 ഹിംസ ചാത്തൻ
366 അനർത്ഥ ചാത്തൻ
367 മഴവിൽ ചാത്തൻ
368 ഹൃദയ ചാത്തൻ
369 സ്നേഹ ചാത്തൻ
370 വരുണ ചാത്തൻ
371 രക്ത ചാത്തൻ
372 പറക്കും ചാത്തൻ
373 സഞ്ചാരി ചാത്തൻ
374 ചാട്ട ചാത്തൻ
375 കോപ ചാത്തൻ
376 സന്താപ ചാത്തൻ
377 സർവ്വൈശ്വര്യ ചാത്തൻ
378 യോഗീശ്വര ചാത്തൻ
379 കാരണ ചാത്തൻ
380 തമോഗുണ ചാത്തൻ
381 ശ്രീചക്രപീo ചാത്തൻ
382 വംശക ചാത്തൻ
383 പാപങ്കവിനാശന ചാത്തൻ
384 മഹാജ്യോതി ചാത്തൻ
385 ദിപരിരജ്ഞിത ചാത്തൻ
386 സംസ്ഥിത ചാത്തൻ?.
387 ബലൈശ്വര്യ ചാത്തൻ
388 ഭഖപുത്ര ചാത്തൻ
389 സുദർശന ചാത്തൻ
390 ശ്രീ മഹാ വിഷ്ണുമായാച്ചാത്തൻ

No comments:

Post a Comment