ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 August 2020

മാതൃപഞ്ചകം

മാതൃപഞ്ചകം

ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃപഞ്ചകം. ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്കാം.
എട്ടാം വയസ്സിൽ സന്യസിച്ച്‌ ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു ." എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ മതി. ഞാൻ അമ്മയുടെ മുന്നിലെത്തിക്കൊള്ളാം".....
അന്ത്യവേളയിൽ അമ്മ മകനെ സ്മരിച്ചു. ശങ്കരൻ ഉടൻ എത്തുകയും ചെയ്തു - മഹാതപസ്വിയായ മകന്റെ സന്നിധിയിൽ വെച്ച് ആ പുണ്യവതിയായ മാതാവ് ശരീരം വെടിഞ്ഞു. അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യവേ ആ പുത്രൻ അഞ്ച് ശ്ലോകങ്ങൾ ചൊല്ലി. അതാണ് 'മാതൃപഞ്ചകം'.

ശ്രീ ശങ്കരൻ അമ്മയെ വന്ദിക്കുന്നത് ഇങ്ങനെ;

"നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാലം, ഏറുംചടപ്പും
പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ, മലമതിലൊരുകൊല്ലം കിടക്കുംകിടപ്പും
നോക്കുമ്പോള്‍, ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിപോലും
തീര്‍ക്കാവല്ലെത്രയോഗ്യന്‍ മകനും അതുനിലയ്ക്കുള്ളോരമ്മേ തൊഴുന്നേന്‍".

''പ്രസവവേളയിൽ എന്റെ അമ്മ അനുഭവിച്ച വേദന, ആർക്ക് വിവരിക്കാനാവും?
ഞാൻ ശർഭത്തിലായിരിക്കെ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ ആ ദിവസങ്ങൾ.....

ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീർക്കാൻ കഴിയുക.

അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല.
അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു.

"ഗുരുകുലത്തിൽ പഠിക്കുമ്പോൾ, ഞാൻ സന്യസിച്ചതായി സ്വപ്നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മ ഇപ്പോഴും എന്റെ സ്മൃതിപഥത്തിലുണ്ട്. 'നീ എന്നെ ഉപേക്ഷിച്ചു പോവുകയാണോ' എന്നു കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെക്കണ്ട് സഹപാഠികളും എന്റെ ഗുരു ജനങ്ങളും കൂടി കരഞ്ഞുപോയി.
"അമ്മേ, ആ സ്നേഹത്തിനു മുന്നിൽ നമസ്കരിക്കാൻ മാത്രമേ ഈ മകനു കഴിയൂ.....

"അമ്മേ, അവിടുന്നു ശരീരം വെടിയുന്ന വേളയിൽ ഒരു തുള്ളി ദാഹജലം ചുണ്ടുകളിലിറ്റിക്കാൻ എനിക്കു കഴിഞ്ഞില്ല. സന്യാസിയായതിനാൽ ശ്രാദ്ധമൂട്ടാനും എനിക്കാവില്ല. അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഈ മകനോട് ദയവു ചെയ്ത് പൊറുക്കേണമേ!...

"നീ, എന്റെ മുത്തല്ലേ, രത്നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ ദീർഘായുസ്സായിരിക്കൂ... എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചു. ആ അമ്മയുടെ വായിൽ ഉണക്കലരി ഇടാൻ മാത്രമല്ലെ എനിക്കിന്ന് കഴിയുന്നുള്ളു.
പ്രസവവേദന സഹിക്ക വയ്യാതെ, 'അമ്മേ, അച്ഛാ .... ശിവാ... കൃഷ്ണാ... ഗോവിന്ദാ, ഹരേ മുകുന്ദാ.... '
എന്നിങ്ങനെ തിരുനാമം ചൊല്ലി അമ്മവേദന സഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
അമ്മേ. അവിടുത്തെ സന്നിധിയിൽ ഞാനിതാ കൂപ്പു കയ്യോടെ വന്ദിക്കുന്നു.....
എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുന്നു.
കാരണം ആ രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്.....
വിശ്വജേതാവായ ശ്രീ ശങ്കരനാണ് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നു ഉറപ്പിച്ചു പറഞ്ഞത് .

മാതൃപഞ്ചകം

"മുക്താമണി ത്വം നയനം മമേതി
രാജേതി ജീവേതി ചിര സുത ത്വം
ഇത്യുക്തവത്യാസ്തവ വാചി മാതഃ
ദദാമ്യഹം തണ്ഡുലമേവ ശുഷ്കം
അംബേതി താതേതി ശിവേതി തസ്മിൻ
പ്രസൂതികാലേ യദവോച ഉച്ചൈഃ
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദ
ഇതി ജനന്യൈ അഹോ രചിതോഽയമഞ്ജലിഃ
ആസ്തം താവദിയം പ്രസൂതിസമയേ ദുർവാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സംവത്സരീ
ഏകസ്യാപി ന ഗർഭഭാരഭരണക്ലേശസ്യ യസ്യാക്ഷമഃ
ദാതും നിഷ്കൃതിമുന്നതോ പി തനയസ്തസ്യൈ ജനന്യൈ നമഃ
ഗുരുകുലമുപസൃത്യ സ്വപ്നകാലേ തു ദൃഷ്ട്വാ
യതിസമുചിതവേശം പ്രാരുദോ മാം ത്വമുച്ചൈഃ
ഗുരുകുലമഥ സർവം പ്രാരുദത്തേ സമക്ഷം
സപദി ചരണയോസ്തേ മാതരസ്തു പ്രണാമഃ
ന ദത്തം മാതസ്തേ മരണസമയേ തോയമപിവാ
സ്വധാ വാ നോ ദത്താ മരണദിവസേ ശ്രാദ്ധവിധിനാ
ന ജപ്ത്വാ മാതസ്തേ മരണസമയേ താരകമനു-
രകാലേ സമ്പ്രാപ്തേ മയി കുരു ദയാം മാതുരതുലാം
അഥ ശ്രീ മാതൃപഞ്ചകം
മുക്താമണി ത്വം നയനം മമ ഇതി രാജ ഇതി ജീവ
ഇതി ചിര സുത ത്വം
ഇത്യുക്തവത്യാഃ തവ വാചി മാതഃ ദദാമി അഹം
തണ്ഡുലം ഏവ ശുഷ്കം
അംബാ ഇതി താത ഇതി ശിവ ഇതി തസ്മിൻ
പ്രസൂതികാലേ യദവോച ഉച്ചൈഃ
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദ ഇതി ജനന്യൈ
അഹോ രചിതോയം അഞ്ജലിഃ
ആസ്തം താവദ് ഇയം പ്രസൂതിസമയേ ദുർവാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സംവത്സരീ
ഏകസ്യാപി ന ഗർഭഭാര ഭരണ ക്ലേശസ്യ യസ്യ അക്ഷമഃ
ദാതും നിഷ്കൃതിം ഉന്നതോ പി തനയഃ തസ്യൈ ജനന്യൈ നമഃ
ഗുരുകുലമുപസൃത്യ സ്വപ്നകാലേ തു ദൃഷ്ട്വാ
യതിസമുചിതവേശം പ്രാരുദോ മാം ത്വമുച്ചൈഃ
ഗുരുകുലമഥ സർവം പ്രാരുദത് തേ സമക്ഷം
സപദി ചരണയോസ്തേ മാതരസ്തു പ്രണാമഃ
ന ദത്തം മാതസ്തേ മരണസമയേ തോയമപിവാ
സ്വധാ വാ നോ ദത്താ മരണദിവസേ ശ്രാദ്ധവിധിനാ
ന ജപ്ത്വാ മാതസ്തേ മരണസമയേ താരകമനുഃ
അകാലേ സമ്പ്രാപ്തേ മയി കുരു ദയാം മാതുരതുലാം"

ജഗദ്ഗുരു ആദിശങ്കരാചാര്യ

No comments:

Post a Comment