ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 September 2018

ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും

ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും

ശ്രീധർമ്മശാസ്താവും അയ്യപ്പസ്വാമിയും ഒരാൾ തന്നെയാണെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ ഒരേ ഈശ്വരാംശത്തിൽ കുടികൊള്ളുന്ന രണ്ട് ഭിന്ന തേജസ്സുകളാണ് അവർ. ശ്രീധർമ്മശാസ്താവിന്റെ ജനനത്തെ കുറിച്ച് പല കഥകളും വായ്മൊഴി ആയിട്ടുണ്ടെങ്കിലും അവയിലേറ്റവും പ്രധാനം ഹരിഹരാത്മജൻ എന്നുള്ളതാണ്.

ബ്രഹ്മാവ് കൊടുത്ത വരത്തിന്റെ ബലത്തിൽ  മഹിഷീ നിഗ്രഹത്തിനായി ഹരിഹരപുത്രനു മാത്രമെ സാദ്ധ്യമാവുകയുള്ളൂ. ആയതിനാൽ ആ സംഗമത്തിലൂടെ പിറന്ന പുത്രനാണ് ധർമ്മശാസ്താവ് എന്നാണ് ഇതിഹാസങ്ങൾ  ഉദ്ഘോഷിക്കുന്നത്. മോഹിനീ രൂപത്തിൽ ഭ്രമമുണർന്ന മഹാദേവൻ ആ ലാവണ്യവതിയിൽ ആകൃഷ്ടായി ആവേശത്തോടെ കെട്ടിപ്പുണർന്നു. ആ സംയോഗത്താൽ ഒരു മകൻ  പിറവി എടുക്കാൻ താമസമുണ്ടായില്ല. കുഞ്ഞിനെ പിതാവായ മഹേശ്വരനെ ഏല്പ്പിച്ച ശേഷം മോഹിനി ശ്രീഹരിയായി രൂപാന്തരം പ്രാപിച്ചു. അങ്ങനെ മഹാവിഷ്ണുവിന്റെയും ശ്രീപരമേശ്വരന്റെയും തേജസ്സു കൊണ്ട് ജന്മമെടുത്ത പുത്രാണ് ധർമ്മശാസ്താവ്. ജനനോദ്ദേശം മഹിഷീനിഗ്രഹവും.

മഹാവിഷ്ണു നൽകിയ പുത്രനെ മഹാദേവൻ കൈലാസത്തിലേക്ക് കൊണ്ടു പോയി. ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യും സ്വസഹോദരനെ ഏറ്റെടുത്ത് സകല കലകളും ആയോധന വിദ്യകളും അഭ്യസിപ്പിച്ചു. എല്ലാവരുടെയും വാത്സല്യവും ലാളനകളും ഏറ്റുവാങ്ങിയാണ് ധർമ്മശാസ്താവ് കൈലാസത്തിൽ ജീവിച്ചത്. അപ്പോഴാണ് മഹിഷീ നിഗ്രഹത്തിനായി ചില പ്രശ്നങ്ങൾ പൊന്തി വന്നത്. ഹരിഹരസംയോജനമാണെങ്കിൽ പോലും പന്ത്രണ്ടു വർഷം ഭൂമിയിൽ ജീവിച്ച ഒരാൾക്കു മാത്രമെ മഹിഷീ നിഗ്രഹത്തിന് സാധ്യമാവുകയുള്ളൂ. ആ ദിവ്യജന്മം നൈഷ്ഠിക ബ്രഹ്മചാരിത്വത്തിലുമായിരിക്കണം. അങ്ങനെ ഒരു ജന്മമെടുക്കാൻ ധർമ്മശാസ്താവിന് പൂർണ്ണ സമ്മതമായിരുന്നുതാനും. എങ്കിലും താൻ ചെല്ലേണ്ടത് ഒരു ധർമ്മാത്മാവിന്റെ സവിധത്തിലേക്കു തന്നെ ആയിരിക്കണമെന്ന് ഭഗവാന് നിർബന്ധമുണ്ടായിരുന്നു. അതീവ സിദ്ധികളുള്ള രാജശേഖരൻ എന്ന മുനി  അക്കാലത്ത് അത്യുഗ്ര തപസ്സ് അഷ്ഠിക്കുന്നുണ്ടായിരുന്നു. ധർമ്മശാസ്താവിനെ തനിക്ക് പുത്രനായി കിട്ടണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ തപോദ്ദേശം. ജന്മാന്ത്യത്തിൽ ജീവൻ വെടിഞ്ഞ മഹാമുനി കലിയുഗത്തിൽ പന്തളമന്നനായ രാജശേഖരപാണ്ഡ്യനായാണ് ജന്മമെടുത്തത്. മഹാപണ്ഡിതനും,അമിത പരാക്രമിയുമായിരുന്നു രാജശേഖരപാണ്ഡ്യനെങ്കിലും ഒരു പുത്രനില്ലായിരുന്നത് അദ്ദേഹത്തിനൊരു തീരാദുഃഖം തന്നെ ആയിരുന്നു. ഭക്തനായ രാജശേഖരപാണ്ഡ്യന്റെ സവിധത്തിൽ ദത്തുപുത്രനായി താൻ എത്തിപ്പെടാൻ സമയമായി എന്ന് ധർമ്മശാസ്താവ് സ്വയം തീരുമാനിച്ചു. അങ്ങയൊണ് പമ്പാതീരത്തെ പുൽപടർപ്പിൽ മനുഷ്യ ശിശു രൂപത്തിൽ അയ്യപ്പൻ അവതരിക്കപ്പെട്ടത്.

കഴുത്തിൽ ഒരു മണി കൊടുത്ത ശേഷം അദൃശ്യ രൂപത്തിൽ ശ്രീപരമേശ്വരൻ മകന് കാവൽ നിൽക്കുന്നുണ്ടായിരുന്നു. പന്തളരാജന്റെ വളർത്തു പുത്രനായ ശേഷവും തന്റെ തേജസ്സിന്റെ ഒരു ഭാഗം മകന്റെ രക്ഷക്കായി മഹാദേവൻ അവിടെ സ്ഥാപിച്ചു. കഴുത്തിൽ  മണികെട്ടിയ കുഞ്ഞിനെ ‘മണികണ്ഠൻ’ എന്നു വിളിച്ചുകൊണ്ട് പന്തളരാജൻ  അരുമയോടെ വളർത്തി.

ധർമ്മശാസ്താവ് ബ്രഹ്മചാരിയല്ല.

ഒരു ഭാര്യാസമേതനായും (പ്രഭ) ഇരു ഭാര്യാമാരാൽ (പൂർണ്ണ, പുഷ്കല) സേവിതനായും പല ക്ഷേത്രങ്ങളിൽ പ്രതിഷ്ഠകളുണ്ട്. സത്യകൻ ധർമ്മശാസ്താവിന്റെ പുത്രനാണ്. ഒരു പക്ഷെ പ്രഭാദേവി എന്ന ദേവചൈതന്യം തന്നെയാവാം പൂർണ്ണ, പുഷ്കല എന്നിവരായി രൂപാന്തരപ്പെട്ടിരിക്കുന്നത്. എന്തായാലും ശരി ഗാർഹസ്ഥ്യം ധർമ്മശാസ്താവിന് നിഷിദ്ധമല്ല. ബ്രഹ്മചര്യം ചര്യയുമാകുന്നില്ല.

ധർമ്മശാസ്താവിന്റെ ജനനം ധനുമാസത്തിലെ ഉത്രം നക്ഷത്രത്തിലാണ്. ആയതിനാൽ ശാസ്താവിനെ പ്രീതിപ്പെടുത്താൻ ശനിയാഴ്ച ഉത്തമ ദിവസമാണ്. കയ്യിൽ അമ്പും വില്ലുമേന്തി ശത്രുസംഹാര മൂർത്തിയെപ്പോലെ വിളങ്ങുന്ന ഭഗവാൻ ദുരിതഹരത്വമാണ് സൂചിപ്പിക്കുന്നത്.
ശാസ്താവിനെ ധ്യാനിച്ചാൽ സകല ദുരിതങ്ങളും തീരുമെന്നാണ് വിശ്വാസം. ധർമ്മശാസ്താവിനെ, അയ്യപ്പ ജനനത്തിനു മുമ്പു തന്നെ ആരാധിച്ചിരുന്നതായി പുരാണത്തിൽ സൂചനകളുണ്ട്. നാലു നാമങ്ങളിലായിട്ടാണ് ഭഗവാൻ അറിയപ്പെട്ടിരുന്നത്. അവ പര്യായഗുപ്തൻ, ധർമ്മശാസ്താ, ആദ്യപിതാവ്, ഭൂതനാഥൻ എന്നിവയാണ്.

മഹിഷീ നിഗ്രഹത്തിനു ശേഷം അയ്യപ്പൻ തന്റെ അവതാരോദ്ദേശം പിതാവിനോട് വെളിപ്പെടുത്തി. അയ്യപ്പനെ കൊല്ലാനായി കുതന്ത്രങ്ങൾ മെനഞ്ഞ മന്ത്രിക്കും രാജപത്നിക്കും മണികണ്ഠന്റെ ഭഗവൽ സ്വരൂപം തിരിച്ചറിയാനായി. അവർ പശ്ചാത്താപത്തോടെ മാപ്പപേക്ഷിച്ചപ്പോൾ അവരോട് ക്ഷമിക്കാൻ മണികണ്ഠന് യാതൊരു മനസ്സു കേടുമുണ്ടായിരുന്നില്ല. മണികണ്ഠനെ യുവരാജാവായി പ്രഖ്യാപിക്കാൻ തുനിഞ്ഞ വളർത്തു പിതാവിനെ അദ്ദേഹം തടഞ്ഞു. തന്റെ അവതാരോദ്ദേശം തീർന്നതിനാൽ തിരിച്ചു പോകാൻ സമയമായിരിക്കുകയാണ്. അതിനായി അനുവാദം തരണം എന്നായിരുന്നു അഭ്യർത്ഥന.
ഹൃദയവേദനയോടെ പാണ്ഡ്യരാജൻ അത് അംഗീകരിച്ചു. ശബരിമലയിലെ ശാസ്താ ക്ഷേത്രത്തിലേക്ക് നടന്ന മണികണ്ഠനെ പന്തളരാജാവും പരിവാരങ്ങളും അനുഗമിച്ചു.
തന്റെ ആയുധങ്ങളെല്ലാം അയ്യപ്പൻ ശാസ്താ ക്ഷേത്രത്തിലെ പതിനെട്ട് പടികളിലായി നിക്ഷേപിച്ചു. എന്നിട്ട് സന്തത സഹചാരികൾ ആയിരുന്ന വാപുരൻ,  കൊച്ചുകടുത്ത, വില്ലൻ, മല്ലൻ എന്നിവരെ മനുഷ്യനന്മക്കായുള്ള ഓരോരോ നിയോഗങ്ങൾ ഏല്പ്പിച്ചു. പെട്ടെന്ന് ഒരു ഇടിമിന്നലുണ്ടായി. ഒപ്പം മണിനാദങ്ങളും ശംഖൊലികളും അന്തരീക്ഷത്തിലുയർന്നു.
ആൾക്കൂട്ടത്തിനിടയിലൂടെ ഒരു മിന്നൽപ്രഭ ജ്വലിച്ചുയർന്നു. ആ സമയത്ത് അയ്യപ്പൻ ജ്യോതിസ്വരൂപനായി ശാസ്താ വിഗ്രഹത്തിൽ ലയിച്ചു ചേർന്നു. എന്നാൽ തന്റെ പ്രിയ പുത്രന്റെ വിയോഗം പന്തളരാജന് താങ്ങാവുന്നതിലും അധികമായിരുന്നു. പുത്രവിയോഗത്തിന്റെ ആധിക്യത്താൽ അദ്ദേഹം ഒരു ഭ്രാന്തനെ പോലെ ജല്പ്പനങ്ങൾ മുഴക്കി.

പെട്ടെന്ന് ക്ഷേത്രത്തിനുള്ളിൽ നിന്നും ഒരു അരുളപ്പാടുണ്ടായി. “മകരസംക്രമദിനത്തിൽ എന്റെ ആഭരണങ്ങളെല്ലാം കൊണ്ടു വന്ന് എന്നെ അണിയിച്ചോളൂ. സംക്രമവേളയിൽ ഞാൻ  മിഴികൾ തുറക്കും. ആ സമയത്ത് ആഭരണ വിഭൂഷിതായ എന്നെ കണ്ട് അച്ഛന് ആനന്ദിക്കാം”. തിരുവാഭരണം ചാർത്തലിന്റെ ആധാരം മേൽപ്പറഞ്ഞ സംഭവമാണെന്നാണ് ചരിത്രമൊഴി.

പുലിവാഹകനായിട്ടാണ് അയ്യപ്പൻ പരക്കെ അറിയപ്പെടുന്നത്. ഗജവാഹകനായിട്ടും ചില വാഴ്ത്തുപാട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്.
"നീലപ്പട്ടു ധരിച്ചു വൻ പുലിയതിൻ കണ്ഠത്തിലേറി ശരക്കോലും കാർമുകവും ധരിച്ചു ശബരീശൈലത്തിൽ വാഴും പ്രഭോ
കാലക്കേടുകളിൽ കിടന്നുഴലുമീയേഴയ്ക്കു തൃപ്പാദമാണാലംബം
ഭുവനാധിനാഥ കൃപയാ ഭൂതേശ പാലിക്കണേ".

നൈഷ്ഠിക ബ്രഹ്മചാരിയായതിനാലാവാം യൗവ്വനുയുക്തകളായ സ്ത്രീകളുടെ സാമീപ്യം അയ്യപ്പന് അന്യമാക്കുന്നത്. പത്തു വയസ്സിനും അമ്പത് വയസിനുമിടയ്ക്കുള്ള സ്ത്രീകൾക്ക് ശബരിമലയിലേക്ക് പ്രവേശമില്ല. മാത്രമല്ല ഹരിവരാസനം പാടി നടയടക്കുന്ന സമയത്ത് പിഞ്ചുപ്രായത്തിലുള്ള പെൺകുഞ്ഞിന്റെ സാമീപ്യം പോലും വിലക്കിയിട്ടുണ്ട്. കഠിന ബ്രഹ്മചര്യവും, സാത്വിക ഭക്ഷണങ്ങളും, കറുപ്പു വസ്ത്രധാരണവും തന്നെ കാണാനെത്തുന്നവർ ആചരിക്കണമെന്ന് അയ്യപ്പന് നിര്ബന്ധമുണ്ട്.

ഉത്രത്തിൽ കാലാണ് അയ്യപ്പന്റെ ജന്മനക്ഷത്രം. പക്കം പഞ്ചമിയും കൂറ് ചിങ്ങവുമാണ്. ഗ്രഹനിലയിൽ ചന്ദ്രൻ നാലിലും, രാഹു പത്തിലും നിൽക്കുന്നുണ്ടായിരുന്നു. ശാസ്താവ് ഗൃഹസ്ഥാശ്രമിയായതിനാൽ ആ സവിധത്തിലെത്താൻ ബ്രഹ്മചര്യം നിർബന്ധമില്ല. ദ്വൈതഭാവത്തെ നിർമ്മാർജ്ജനം ചെയ്യുക എന്നു കൂടിയാണ് ശാസ്താവിന്റെ അവതാരോദ്ദേശം. പരസ്പരം മല്ലടിച്ചു കഴിഞ്ഞിരുന്ന ശൈവ-വൈഷ്ണവ മതങ്ങളുടെ സമന്വയമാണ് ഹരിഹരപുത്രന്റെ സങ്കല്പ്പങ്ങളിലുള്ളത്. പരശുരാമ പ്രതിഷ്ഠിതങ്ങളായ അഞ്ചു മഹാ ശാസ്താ ക്ഷേത്രങ്ങളാണ് കേരളത്തിലുള്ളത്. അവ കാന്തമല, ശബരിമല, അച്ചൻകോവിൽ, ആര്യൻകാവ്, കുളത്തൂപ്പുഴ എന്നിവയാണ്. അതിൽ കാന്തമല പൊന്നമ്പല മേടാണ്. മകരജ്യോതി തെളിയുന്ന അവിടെ ഇപ്പോൾ ശാസ്താക്ഷേത്രം നിലനില്ക്കുന്നില്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ പഴയക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ കാണാം. ആദിവാസികൾ അവിടെ വിളക്ക് കൊളുത്താറുണ്ട്. കുളത്തൂപ്പുഴയിൽ ബാലകനായും ആര്യങ്കാവിൽ യുവാവായും അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായി പത്നിമാരോടൊപ്പവുമാണ് നമ്മൾ ധർമ്മ ശാസ്താവിനെ ദർശിക്കുന്നത്. ശബരിമലയിൽ അയ്യപ്പ തേജസ്സ് ലയിച്ചു ചേർന്നതിനാൽ അയ്യപ്പ സങ്കൽപത്തിലാണ് പൂജകൾ. വന മധ്യത്തിലുള്ള ആ ഇരിപ്പിടം മണ്ഡലകാലം കഴിയുന്നതോടെ നിർജ്ജീവമാകും. ഭസ്മ പൂരിതായ ഭഗവാൻ അതോടെ യോഗി നിദ്രയിലുമാവും. അത്താഴ പൂജക്കു ശേഷം ശ്രീ അയ്യപ്പന്റെ ഇടതു ഭാഗത്ത് മുൻ വശത്തായി ഒൻപത്‌ ദീപങ്ങൾ ജ്വലിക്കുന്നുണ്ടാവും. വിഗ്രഹത്തോടു ചേർന്നു നിൽക്കുന്ന നെയ് വിളക്കാണ് പ്രധാനം. തിരുനട വരെ കർപ്പൂര ദീപം കൊളുത്തി വെച്ച ശേഷമാണ് ഹരിവരാസനം തുടങ്ങുന്നത്. അത് പൂർത്തിയാക്കി നടയടക്കുമ്പോൾ മൂന്നു വിളക്കുകൾ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം അണഞ്ഞിട്ടുണ്ടാകും. അതിലെ പ്രഭ നമുക്കും മസിലേക്കാവാഹിക്കാം.

സ്വാമിയേ..ശരണമയ്യപ്പാ...

No comments:

Post a Comment