ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 June 2018

ഭാര്യാഭര്‍തൃബന്ധം രാമായണത്തിലൂടെ

ഭാര്യാഭര്‍തൃബന്ധം രാമായണത്തിലൂടെ

രാമായണകഥാപാത്രങ്ങള്‍
വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ കഥാപാത്രങ്ങളാണു രാമായണത്തിലുള്ളത്‌. വ്യക്തി, കുടുംബം, സമൂഹം, രാജ്യബന്ധം, ഗുരുശിഷ്യബന്ധം, സാഹോദര്യം, പിതൃപുത്രബന്ധം, രാജാവ്‌, പ്രജകള്‍ എന്നീ പ്രകാരം വിവിധ രീതിയിലുള്ള വ്യക്തിത്വങ്ങള്‍ ഓരോ കാലഘട്ടത്തിലുമുള്ള മനുഷ്യജീവിതത്തിനു മാതൃകകളായിത്തീരുന്നു. തികച്ചും വിരുദ്ധമായ ചിന്താഗതികളും രാമായണഗ്രന്ഥത്തില്‍ മേല്‌പ്പറഞ്ഞ മനുഷ്യബന്ധങ്ങളിലൂടെ ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌. രാമനും രാമസാഹോദര്യവും മാതൃകാപരമായ ജീവിതത്തിനു മകുടം ചാര്‍ത്തുന്ന ഉദാഹരണങ്ങളാണ്‌.

തികച്ചും വിരുദ്ധങ്ങളാണ്‌ രാവണനും രാവണസാഹോദര്യവും. ത്യാഗവും സേവനവും ധര്‍മത്തിനു കാണിക്കയിടുന്ന ഉന്നതസംസ്‌കാരം രാമസാഹോദര്യത്തിലും രാമനിലും പ്രത്യക്ഷമാണ്‌. ആശയും അഹന്തയും സ്വാര്‍ഥതക്കു മുതല്‌ക്കൂട്ടാക്കുന്ന രാവണനും രാവണസാഹോദര്യവും മറുഭാഗത്തുണ്ട്‌. ത്യാഗത്തിലധിഷ്‌ഠിതമായ സാമ്രാജ്യതത്ത്വം ഒരിടത്തും, സ്വാര്‍ഥതയില്‍ അരക്കിട്ടുറപ്പിച്ച രാജ്യമോഹം മറുഭാഗത്തുമുണ്ട്‌. പുരുഷാര്‍ഥങ്ങളെ പുലര്‍ത്തുന്ന വ്യക്തിത്വം രാമസഹോദരന്മാര്‍ കാഴ്‌ചവക്കുന്നു. പുരുഷാര്‍ഥങ്ങളെ ലംഘിക്കുന്ന അധമത്വം രാവണസാഹോദര്യം വ്യക്തമാക്കുന്നു. രാമന്‍ പിതൃപുത്രബന്ധത്തിലെ മഹത്ത്വം പ്രബലമാക്കുന്നു. രാവണന്‍ ആ മഹത്സങ്കല്‌പം പലപ്പോഴും ശിഥിലമാക്കുന്നു. രാജ്യവും സംഭരണങ്ങളും പരിവാരങ്ങളും ജനങ്ങളുമെല്ലാം രാമന്‍ ധര്‍മോപാധിയാക്കുന്നു. രാവണന്‌ അവയെല്ലാം സ്വാര്‍ത്ഥോപാധികളാണ്‌. കൊട്ടാരവും കാനനവും മുനിവൃന്ദങ്ങളും രാമന്റെ ധര്‍മനീതിക്കു പൂരകങ്ങളാണ്‌. രാവണന്‌ മേല്‌പറഞ്ഞവയെല്ലാം അധര്‍മത്തിന്റെ ഉപകരണങ്ങളാണ്‌. സേവ്യസേവകഭാവവും സ്വാമിഭൃത്യകഭാവവുമാണ്‌ രാമലക്ഷ്‌മണന്മാരും ഭരതനും പുലര്‍ത്തിയത്‌.

`പോകായ്‌കിലോ മമ ചന്ദ്രഹാസത്തിനി-
ന്നേകാന്തഭോജനമായ്‌ വരും നീയെടോ’-
എന്നിങ്ങനെ സാഹോദര്യം നിഷേധിക്കുന്ന രാവണന്റെ വാക്കുകള്‍ ഊരിപ്പിടിച്ച ചന്ദ്രഹാസം കൊണ്ട്‌ സ്വാര്‍ഥതയുടെ ഭീകരരൂപം വരച്ചുകാട്ടുന്നു.

ഭാര്യാഭര്‍തൃബന്ധം
പുരാതനമെങ്കിലും രാമായണത്തില്‍ സമ്പത്തും മനുഷ്യനും തമ്മിലുള്ള ബന്ധം ആധുനികകാലഘട്ടത്തിലെ സാമ്പത്തികസാംസ്‌കാരിക പശ്ചാത്തലത്തെ ഉദാഹരിക്കുമാറ്‌ ചര്‍ച്ച ചെയ്‌തിരിക്കുന്നു. സ്വാര്‍ഥതക്കുവേണ്ടി മനുഷ്യബന്ധങ്ങളെ പൊട്ടിച്ചെറിയുന്ന സാധാരണത്വം ഇന്ന്‌ സമൂഹത്തില്‍ ധാരാളമുണ്ട്‌. ചരിത്രത്തിലും സാഹിത്യത്തിലും അത്തരം സംഭവങ്ങള്‍ കുറവല്ല. സമ്പത്തിനെ അടിസ്ഥാനമാക്കി മനുഷ്യബന്ധങ്ങള്‍ ശിഥിലമാക്കുന്ന പ്രവണത സമൂഹത്തെ വികാരതീവ്രമാക്കുന്നു. തന്മൂലം ചിന്താകലുഷമായ അന്തരീക്ഷം സമൂഹത്തിന്റെ സ്വസ്ഥനില നശിപ്പിക്കുന്നു. രാവണന്റെ രാജസപ്രൗഢമായ അഭിവാഞ്‌ഛയും പ്രതികാരബുദ്ധിയും രാക്ഷസസമൂഹത്തിന്റെ ശില്‌പവേല നടത്തുന്നു. മാതൃകയാകേണ്ട മാനവത്വവും വാനവത്വവും അവിടെ മരവിപ്പിക്കപ്പെടുന്നു. ധര്‍മമാണെങ്കിലും സ്വാര്‍ഥതക്കു വഴിമാറിയേ തീരൂ എന്ന നിര്‍ബന്ധമാണു രാവണന്‍ പുലര്‍ത്തുന്നത്‌. അപ്പോള്‍ സമ്പത്തും അധികാരവും സ്വാര്‍ഥതക്കുള്ള ഉപകരണങ്ങളായിത്തീരുന്നു. രാവണന്റെ മേല്‌പറഞ്ഞ ചിന്താഗതി ആധുനിക പശ്ചാത്തലത്തിലും വിരളമല്ല. ശിഥിലമാകുന്ന ഭാര്യാഭര്‍ത്തൃബന്ധങ്ങള്‍ സ്‌ത്രീധനത്തിനും ബഹുഭാര്യാത്വത്തിനും വഴിമാറിക്കൊടുക്കുന്നു. അത്തരം സ്വാര്‍ഥതക്കുവേണ്ടി നിയമം ലംഘിക്കുവാനും നിയമം നിര്‍മിക്കുവാനും ആധുനികലോകം മടിച്ചിട്ടില്ല. സമൂഹത്തെ സാരമായി ബാധിക്കുന്ന ഇത്തരം അസ്വസ്ഥതകള്‍ ധര്‍മം കൊണ്ടും ത്യാഗം കൊണ്ടും മാത്രമേ നിഷ്‌കാസനം ചെയ്യപ്പെടൂ.

ദശരഥന്‍ ബഹുഭാര്യനാണ്‌. എങ്കിലും അതിനു ക്ലിപ്‌തവും വ്യക്തവുമായ ധാര്‍മികാടിത്തറയുണ്ട്‌. രാജ്യം അരാജകമാകാതെ അനന്തരഗാമിയെ സങ്കല്‌പിക്കുന്ന നീതിബോധമാണ്‌ ദശരഥനെ ബഹുഭാര്യനാക്കിയത്‌. കൈകേയിയില്‍ പ്രത്യേക താല്‌പര്യമുള്ളവനായിരുന്നെങ്കിലും ഭാര്യാഭര്‍ത്തൃസങ്കല്‌പത്തിന്റെ ശാലീനഭാവങ്ങള്‍ ദശരഥന്‍ ലംഘിച്ചിരുന്നില്ല. രാജ്യാധികാരം ധര്‍മത്തിനും നീതിബോധത്തിനും നിരക്കാത്തവണ്ണം കൈകേയീപുത്രനെ ഏല്‌പിക്കുവാന്‍ പ്രേരണ നല്‌കിയതുമില്ല. എങ്കിലും ബഹുഭാര്യാത്വത്തിന്റെ അസാമാന്യദുഃഖം ദശരഥന്‍ അനുഭവിച്ചു.

രാമസീതാരഹസ്യം പരിശുദ്ധമായ ഭാര്യാഭര്‍ത്തൃസങ്കല്‌പത്തിന്റെ മഹത്ത്വം വെളിവാക്കുന്നു. `പ്രാണാവസാനകാലത്തും പിരിയുമോ’ എന്നുള്ള മൈഥിലിയുടെ ചോദ്യം വനവാസത്തിനു രാമന്റെ മുമ്പേ ഗമിക്കുന്നതിനുള്ള സന്നദ്ധതയാണ്‌ പ്രകടമാക്കിയത്‌. ഭര്‍ത്താവിനോടുകൂടി നടക്കുമ്പോള്‍ കല്ലും മുള്ളും പുഷ്‌പാസ്‌തരണങ്ങളായി മാറി. ഭര്‍ത്താവിന്റെ ഉച്ഛിഷ്‌ടഭോജ്യം സീതാദേവിക്ക്‌ അമൃതോപമമായി തോന്നി. വിരസതയോ വിരോധമോ ആ മാതൃകാബന്ധത്തെ ഉലച്ചില്ല. സമ്പത്തും രാജസപ്രൗഢിയും ദാമ്പത്യബന്ധത്തിന്റെ മഹത്ത്വം കുറച്ചില്ല. സുഖദുഃഖങ്ങള്‍ തുല്യമായി പങ്കിടുന്ന ആ മാതൃകാജീവിതം ഭാരതത്തിന്‌ ഇന്നും അനുകരണീയമാണ്‌. മറുഭാഗത്തു രാവണനുണ്ട്‌. വിടനും വികാരജീവിയുമായ രാവണന്‍ ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ ഉദാത്തഭാവങ്ങളെ ഉല്ലംഘിക്കുന്നു. പാതിവ്രത്യം പിച്ചിച്ചീന്തുന്ന പരമദുഷ്‌ടന്റെ പാരുഷ്യവാക്കുകള്‍ കൊണ്ട്‌ പരിപീഡിതരായ പതിവ്രതാരത്‌നങ്ങള്‍ അനവധിയാണ്‌. ഭാരതീയ സ്‌ത്രീസങ്കല്‌പത്തില്‍ രാവണന്‍ പതിപ്പിച്ച കരിനിറഞ്ഞ കൈപ്പാടുകള്‍ ഇന്നും മങ്ങിയിട്ടില്ല. രാമശരങ്ങള്‍ കൊണ്ടല്ലാതെ ആവര്‍ത്തന ശിക്ഷകള്‍ കൊണ്ടും പരിഹാരം കാണാനാകാത്തവണ്ണം പാപപങ്കിലമാണു രാവണന്റെ ചെയ്‌തികള്‍. മരണവും ജീവിതവും സ്വന്തം സുഖത്തിനുവേണ്ടി വിനിയോഗിക്കുകയായിരുന്നു രാവണന്റെ സങ്കല്‌പം. വൈരുധ്യങ്ങള്‍ സൃഷ്‌ടിച്ചും തമ്മിലടിപ്പിച്ചും സ്വാര്‍ഥത നേടുന്ന രാവണന്റെ ദുര്‍വിചാരം തിരുത്തെഴുത്തോടെ ഓര്‍മിക്കുവാനുള്ള മുന്നറിയിപ്പ്‌ രാമായണം നിസ്സങ്കോചം ചര്‍ച്ച ചെയ്‌തിരിക്കുന്നു.

കര്‍മനിരതവും ധര്‍മോന്മുഖവുമായ ജീവിതത്തെ പുറംതള്ളുവാന്‍ രാമായണമഹാസന്ദേശം അനുവദിക്കുകയില്ല. ആര്യനും അനാര്യനും ആഢ്യനും അനാഢ്യനും രാമസങ്കല്‌പത്തില്‍ ധര്‍മോപാധികളാണ്‌. ധര്‍മനിരതമായ സങ്കല്‌പങ്ങളും സാങ്കേതികമായ സജ്ജീകരണങ്ങളുമെല്ലാം രാവണന്‌ അധര്‍മോപാധിയായതേയുള്ളൂ. സാമ്രാജ്യം, അധികാരം, ബന്ധുജനങ്ങള്‍, ആശ്രിതര്‍, അനുരഞ്‌ജനപ്രവര്‍ത്തകര്‍, ആശീര്‍വാദത്തിനര്‍ഹതയുള്ളവര്‍, അനുജന്മാര്‍ എന്നിവയെല്ലാം അസാന്മാര്‍ഗികളെപ്പോലെ അധര്‍മമാധ്യമങ്ങളാക്കാന്‍ രാവണന്‍ മടിച്ചില്ല.

രാമായണമഹാഗ്രന്ഥത്തിലെ വാചാലമായ നിശ്ശബ്‌ദത ഊര്‍മിളയെന്ന ധര്‍മപത്‌നിയിലൂടെ ഇന്നും പ്രതിധ്വനിക്കുന്നു.

“രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോധ്യാമടവീം വിദ്ധി
ഗച്ഛ താത, യഥാസുഖം”
എന്ന്‌ അനുഗ്രഹിക്കുന്ന മാതൃത്വത്തിന്റെ മഹനീയസങ്കല്‌പം കാലങ്ങളെ അതിജീവിച്ച്‌ സമൂഹത്തിനു വെളിച്ചം പകരും.

No comments:

Post a Comment