ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 February 2018

സൗഗന്ധിക പുഷ്പം

സൗഗന്ധിക പുഷ്പം

പാര്‍വതി പരമേശ്വരന്മാര്‍ ആകാശമാര്‍ഗേ സഞ്ചരിക്കുമ്പോള്‍ പാര്‍വതിദേവിയുടെ കൈയില്‍ ഉണ്ടായിരുന്ന അതിമനോഹരമായ, സുഗന്ധം പരത്തുന്ന പുഷ്പം താഴേക്ക് പതിച്ചു. അതാകട്ടേ പാണ്ഡവ പത്‌നിയായ ദ്രൗപതിയുടെ സമീപത്താണ് വീണത്. വലിയ താല്പര്യപൂര്‍വം അതെടുത്തു. ഇതുവരെ കാണാത്ത ആപുഷ്പത്തിനോട് ഏറെ പ്രിയം തോന്നി. ഇതുപോലുള്ള പുഷ്പം എനിയ്ക്കുവേണം എന്ന് ഭര്‍ത്താവായ ഭീമസേനനോട് വിനീതമായി പറഞ്ഞു.

ഒട്ടും താമസിയാതെ സര്‍വശക്തിയും സംഭരിച്ചുകൊണ്ട് ഗദയുമേന്തി ശ്രീ കൈലാസഗിരിയെ ലക്ഷ്യമാക്കി ഭമസേനന്‍ നടന്നു. യാത്രക്കിടെ നിരവധി തടസങ്ങള്‍ ഒന്നൊന്നായി വന്നുചേരുന്നുണ്ടായിരുന്നു. പക്ഷേ ആ വായു പുത്രന് അതൊന്നും വിഷയമേ അല്ലായിരുന്നു. കദളീവനം വഴിയായിരുന്നു യാത്ര. ഭൂമികുലുക്കിയുള്ള ആ യാത്രക്കിടെ ഒരിടത്ത് ഒരു വയസ്സന്‍ കുരങ്ങന്‍ വലിയ വാലുംനീട്ടി കിടക്കുന്നുണ്ടായിരുന്നു.

പ്രായാധിക്യമുള്ളതിന്നാല്‍ വാല് കവച്ചുവയ്ക്കാന്‍ വിഷമംതോന്നി. അതിന്നാല്‍ വാലൊന്ന് മാറ്റുവാന്‍ കുരങ്ങനോട് വീര്യത്തോടെ പറഞ്ഞു. എനിയ്ക്ക് വയസ്സേറെയായി വാലനക്കുവാന്‍ പോലും കഴിയുന്നില്ല. അതിനാല്‍ താന്‍തന്നെ എന്റെ വാലുമാറ്റി പൊയ്‌ക്കേളൂ. ഭീമന്‍ നിസ്സാരമാക്കി ഗദയാല്‍ ആ വൃദ്ധനായ വാനരന്റെ വാലിനെ നീക്കുവാന്‍ നോക്കി. ഭീമസേനന്‍ തളര്‍ന്നു വല്ലാതായി. സര്‍വശക്തിയും പ്രയോഗിച്ചിട്ടും ഒരു രക്ഷയുമില്ല. കരുത്തനായ താന്‍ വെറും ഒരു കുരങ്ങന്റെ മുന്നില്‍ ആരുമല്ലാതായി കഴിഞ്ഞു. ഒന്നും മിണ്ടാതെ, വാലിനടിയില്‍ ഗദയും നഷ്ടപ്പെട്ട് അനങ്ങാതിരുന്നു.

താമസിയാതെ വാനരന്‍ എഴുന്നേറ്റ് തളര്‍ന്നുവല്ലാതായ ഭീമസേനനെ പുറത്തുതട്ടി സമാശ്വസിപ്പിച്ചു. ഞാന്‍ നിന്റെ സഹോദരന്‍ വായു പുത്രനായ ഹനൂമാനാണ്. ഇതോടെ ഭീമസേനന്‍ സാഷ്ടാംഗം നമിച്ചു. പറ്റിയ അബദ്ധത്തിന് മാപ്പപേക്ഷിച്ചു. ”നിന്റ പരാക്രമംകണ്ടപ്പോഴാണ് ഒന്ന് പരീക്ഷിക്കുവാന്‍ വിചാരിച്ച് മാര്‍ഗമേദ്ധ്യകിടന്നത്.”എന്നായി ഹനൂമാന്‍. പിന്നെ സൗഗന്ധികം ഉള്ളപ്രദേശത്തെ മനസ്സിലാക്കിക്കൊടുക്കുകയും കാവല്‍ക്കാരോട് പറയേണ്ട സൂത്രവാക്യങ്ങളും മറ്റും വിശദമായി പറഞ്ഞു.

സൗഗന്ധികം വിരിഞ്ഞ് നില്‍ക്കുന്നിടം കാമദേവന്റെ ഉടമസ്ഥതയിലുള്ളതാണ്. ”ഹനൂമാന്‍ പറഞ്ഞയച്ച് വരികയാണെന്നും മറ്റും പറഞ്ഞ് പരിചയപ്പെടുത്തിക്കോ” എന്നും ഭീമനോട് ഹനൂമാന്‍ പറഞ്ഞു. ”വരാന്‍ പോകുന്ന ഭാരതയുദ്ധത്തില്‍ അങ്ങയുടെ സഹായം…” അഭ്യര്‍ത്ഥിച്ചപ്പോള്‍ ഹനുമാന്‍ പറഞ്ഞു. രാമരാവണ യുദ്ധാനന്തരം ഞാന്‍ യുദ്ധത്തില്‍ നിന്ന് ഒഴിവായി നില്‍ക്കുകയാണ്. എന്നാലും ക്ഷണിച്ചസ്ഥിതിക്ക് വരാം.

അതും യുദ്ധംകാണാന്‍ മാത്രം. അങ്ങനെയാണ് അര്‍ജുനന്റെ രഥത്തിന് മുകളിലെ കൊടിയില്‍ ആഞ്ജനേയന്‍ വന്നുചേര്‍ന്നത്.
സൗഗന്ധികംതേടി യാത്രയാവും മുന്‍പായി തന്റെ ഗദചോദിച്ച് വീണ്ടും ഭീമന് തലകുനിക്കേണ്ടിവന്നു. സ്‌നേഹപൂര്‍വം ഗദനല്‍കി അനുഗ്രഹിച്ചപ്പോള്‍ ഭീമന്‍ പരാക്രമിയായി മാറി. അതുംകണ്ട് ഹനൂമാന്‍ പുഞ്ചിരിതൂകി. അവിടുത്തെ വിശ്വരൂപം കൂടി കണ്ടാല്‍കൊള്ളാമെന്ന് മോഹത്തോടെ പറഞ്ഞപ്പോള്‍ ഹനൂമാന്‍ തന്റെ മഹത്തായ വിശ്വരൂപം കാണിക്കുകയുണ്ടായി. ആ ഭീമാകാരരൂപം കണ്ട് ഭീമസേനന്‍ ബോധംകെട്ടുവീണുപോയി. ജ്യേഷ്ഠന്റെ അനുഗ്രഹത്തോടെ കാടുംമരങ്ങളും തകര്‍ത്തുള്ള യാത്രതുടങ്ങി ആ രണ്ടാം പാണ്ഡവന്‍.

No comments:

Post a Comment