ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 March 2017

സത്യവതി

സത്യവതി

ചന്ദ്രവംശത്തിലെ പ്രസിദ്ധനായ രാജാവായിരുന്ന ശന്തനുവിന്റെ പത്നിയും ആയിരുന്നു സത്യവതി. മുക്കുവനും ഗംഗാനദിയിലെ കടത്തുകാരനുമായിരുന്നു സത്യവതിയുടെ വളർത്തുപിതാവ്. ശന്തനു മഹാരാജാവിന്റെ ആദ്യ പത്നി ഗംഗാദേവി ആയിരുന്നു. സത്യവതിയിൽ ശന്തനുവിനു ജനിച്ച പുത്രന്മാരാണ് ചിത്രാംഗദനും, വിചിത്രവീര്യനും.

ചേദി രാജാവായ ഉപരിചരവസുവിനു അദ്രികയെന്ന അപ്സര വനിതയിൽ ജനിച്ച രണ്ടു മക്കളിൽ ഇളയ പുത്രിയാണ് സത്യവതി. ഉപരിചരവസു വിന്റെ പത്നിയുടെ പേർ ശുക്തിമതിയെന്നായിരുന്നു. അദ്രിക ബ്രഹ്മാവിന്റെ ശാപത്താൽ മത്സ്യമായി നദിയിൽ കഴിയുന്ന കാലഘട്ടത്തിലാണ് ഉപരിചരവസുവിന്റെ മക്കളെ ഗർഭം ധരിക്കുന്നത്. മത്സ്യത്തെ മുക്കുവർ പിടിക്കുകയും അതിനുള്ളിലുണ്ടായിരുന്ന ആൺകുട്ടിയെ മക്കൾ ഇല്ലാതിരുന്ന ഉപരിചരരാജാവിനു കൊടുക്കുകയും ഇളയ പുത്രിയെ മുക്കുവർ തന്നെ വളർത്തുകയും ചെയ്തു. പുത്രിക്ക് സത്യവതിയെന്നു നാമകരണം നടത്തിയിരുന്നെങ്കിലും അവൾക്ക് മത്സ്യ-ഗന്ധമുള്ളതിനാൽ മത്സ്യഗന്ധി എന്നവൾ അറിയപ്പെട്ടു. രാജാവ് വളർത്തിയ പുത്രൻ മാത്സ്യരാജാവായും അറിയപ്പെട്ടു. അവൾക്ക് സത്യവതിയെന്ന പേർകൂടാതെ  കാളി എന്ന് വേറൊരു പേരുകൂടിയുണ്ടായിരുന്നു. 

വളർത്തച്ഛനായ മുക്കുവൻ ഒരു തോണിക്കാരനായിരുന്നതിനാൽ, യാത്രക്കാരെ തോണിയിൽ കയറ്റി ഗംഗാനദിയുടെ പോഷകനദിയായ കാളിന്ദീനദി കടത്തുന്നതിൽ കാളിയും അച്ഛനെ സഹായിച്ചിരുന്നു. ഒരിക്കൽ പരാശരൻ എന്ന മഹർഷി കാളിന്ദീ നദിയിലൂടെ കടത്തുകടക്കാൻ അതുവഴി വന്നു. അദ്ദേഹത്തെ തോണിയിൽ കയറ്റി അക്കരെ കടത്തിയത്‌ കാളിയായിരുന്നു. അദ്രികയെന്ന അപ്‌സരസ്സിന്റെ പുത്രിയായതിനാലാവാം സത്യവതിയുടെ സൗന്ദര്യത്തിൽ പരാശരന്‌ അനുരാഗമുണ്ടാവുകയും, അദ്ദേഹം അവളോട്‌ പ്രേമാഭ്യർത്ഥന നടത്തുകയും ചെയ്തു. അവൾ പലതും പറഞ്ഞ്‌ മുനിയെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും, പരാശരൻ കൃത്രിമമായ ഒരു മൂടൽമഞ്ഞ്‌ സൃഷ്‌ടിച്ച് അതിനുള്ളിൽവച്ച്‌ അവളെ പരിഗ്രഹിക്കുകയും, കാളി ഗർഭിണിയായി ഉടൻതന്നെ പ്രസവിക്കുകയും ചെയ്‌തു. തന്റെ ഇംഗിതം സാധിപ്പിച്ചതിന്റെ പാരിതോഷികമായി മുനി രണ്ടു വരങ്ങൾ കൊടുത്തു. അവളുടെ കന്യാകത്വം നഷ്‌ടപ്പെടില്ല എന്നും, അവളുടെ മത്സ്യഗന്ധം മാറി പകരം കസ്തൂരിഗന്ധ പരിമളം മണക്കുമെന്നുമായിരുന്നു അവ. 

വേദവ്യാസ ജനനം

സത്യവതിയ്ക്ക് പരാശരമഹർഷിയിൽ ഉണ്ടായ പുത്രനാണ് ദ്വൈപായനൻ (സാക്ഷാൽ വേദവ്യാസമഹർഷി). അദ്ദേഹം വിഷ്ണുവിന്റെ അംശാവതാരമാകയാൽ അദ്ദേഹത്തിനു കൃഷ്ണ-ദ്വൈപായനനെന്നും പേരുണ്ടായി. വേദങ്ങളെ നാലായി പകുത്തു, വേദങ്ങളെ പകുത്തതു കൊണ്ടാണ് വേദവ്യാസൻ എന്ന പേരു കിട്ടി. വേദവ്യാസൻ ജനിച്ചയുടൻ തന്നെ യുവാവായി തീരുകയും, അമ്മയായ സത്യവതി എപ്പോൾ ആവശ്യപ്പെടുമോ അപ്പോൾ അടുത്തെത്തും, എന്നു അറിയിച്ച് കാട്ടിൽ ധ്യാനത്തിനായി പോവുകയും ചെയ്തു. 

ശന്തനുവുമായുള്ള വിവാഹം

കസ്തൂരിഗന്ധിയായ സത്യവതി വീണ്ടും പഴയ മുക്കുവകന്യയായി കടത്തുകാരിയായി ജീവിക്കുമ്പോഴാണ് ശന്തനു മഹാരാജാവ് അവിടെ വരുന്നതും അവളിൽ അനുരക്തനായതും. പ്രണയാന്ധനായ രാജാവ് പിതാവായ മുക്കുവരാജനെ സമീപിച്ച് തന്റെ അഭീഷ്ടം അറിയിക്കുന്നു. തന്റെ മകളുടെ മക്കൾക്ക് രാജ്യാവകാശം കിട്ടുമെങ്കിൽ മാത്രമേ വിവാഹത്തിന് മുക്കുവരാജൻ സമ്മതം നൽകുന്നുള്ളു. അതിൽ തൃപ്തനാവാതെ വിവാഹം വേണ്ടെന്നു വെച്ച് കൊട്ടാരത്തിൽ തിരിച്ചെത്തുന്ന രാജാവിന്റെ മനസ്സിൽ നിന്നും സത്യവതിയുടെ രൂപം മാറുന്നില്ല. സദാ ശോകമൂകനായിരിക്കുന്ന പിതാവിന്റെ ശോകകാരണം മനസ്സിലാക്കിയ ദേവവ്രതൻ (ഗംഗാദേവിയിൽ ജനിച്ച മൂത്ത പുത്രൻ) തനിക്ക് രാജ്യാധികാരം വേണ്ടെന്നും സത്യവതിക്കുണ്ടാകുന്ന പുത്രൻ രാജ്യം ഭരിച്ചോട്ടെ എന്നും വാക്കു കൊടുക്കുന്നു. മത്സ്യരാജന് അതും സ്വീകാര്യമാകാതെ വരുമ്പോൾ മഹത്തായ ഒരു ശപഥം അവിടെ വച്ച് ചെയ്യുകയും താൻ നിത്യബ്രഹ്മചാരിയായി ജീവിക്കും എന്ന് സത്യം ചെയ്യുകയും ചെയ്തു. അതുകേട്ട് ദേവകൾ പുഷ്പവൃഷ്ടി നടത്തി ‘ ഭീഷ്മർ ’ എന്ന നാമത്തിൽ വാഴ്ത്തിയത്രെ. ശന്തനു മഹാരാജാവ് മകന്റെ ത്യാഗത്തിൽ പ്രസാദിച്ച്, ദേവവ്രതനു സ്വച്ഛന്ദമൃത്യു എന്ന വരം നല്കി അനുഗ്രഹിച്ചു. തുടർന്ന് ശന്തനുവും സത്യവതിയുമായി വിവാഹം നടത്തി.

പുത്രന്മാർ

സത്യവതിക്ക് ശന്തനു മഹാരാജാവിൽ നിന്നും രണ്ടു പുത്രന്മാരുണ്ടായി. ചിത്രാംഗദനും' വിചിത്രവീര്യനും. മഹാഭാരതത്തിൽ, ശന്തനുവിന്റെയും സത്യവതിയുടെയും ഏറ്റവും ഇളയ പുത്രനായിരുന്നു വിചിത്രവീര്യൻ. ശന്തനുവിന്റെ മരണശേഷം വിചിത്രവിര്യന്റെ ജ്യേഷ്ഠസഹോദരനായിരുന്ന ചിത്രാംഗദൻ ഹസ്തിനപുരിയുടെ ഭരണം ഏറ്റെടുത്തു. കുട്ടികൾ ഇല്ലാതിരുന്ന ചിത്രാംഗദന്റെ മരണശേഷം രാജ്യഭാരം വിചിത്രവീര്യന്റെ ചുമലിലായി. 

ഹസ്തിനപുരിയുടെ രാജമാതാവ്

ഹസ്തിനപുരിയുടെ രാജമാതാവായി മൂന്നു തലമുറകൾ വാഴാൻ സത്യവതിക്കു കഴിഞ്ഞു. മക്കളായ വേദ വ്യാസൻ, ചിത്രാംഗതൻ, വിചിത്ര വീര്യൻ എന്നിവരുടെ കാലഘട്ടത്തിലും വേദവ്യാസന്റെ മക്കളായ ധൃതരാഷ്ട്രർ, പാണ്ടു, വിദുരർ എന്നവരുടെ കാലത്തും, തുടർന്ന് പൗത്രപുത്രനായ ധർമ്മപുത്രരുടെ പതിനാറാം വയസ്സുവരെ സത്യവതി ഹസ്തിനപുരിയിൽ രാജമാതാവായി കഴിഞ്ഞു.

വനവാസം

അർജ്ജുനന്റെ പതിനാലാം വയസ്സിലാണ് പാണ്ഡു മരിക്കുന്നത്. തന്റെ കൊച്ചു മകന്റെ അകാല നിര്യാണത്തിൽ മനം നൊന്ത് രാജമാതാവായിരുന്ന സത്യവതി അന്തഃപുര ജീവിതം കൂടുതൽ ആഗ്രഹിക്കാതെ മകനായ വ്യാസനെ വരുത്തുകയും, അദ്ദേഹത്തിന്റെ ഉപദേശത്താൽ വാനപ്രസ്ഥം സ്വീകരിക്കാൻ തീരുമാനിച്ചു. സത്യവതി വനവാസത്തിനു പോകുവാൻ തയ്യാറായപ്പോൾ, പുത്രനായ വിചിത്രവീര്യന്റെ ഭാര്യമാർ അംബികയും അംബാലികയും കൂടെ കാട്ടിൽ പോകുവാൻ തയ്യാറായി. മൂന്നു രാജമാതാക്കളും വ്യാസനൊപ്പം കാട് പ്രാപിക്കുകയും അവർ കുറേകാലം തപസ്വിനികളെ പോലെ ജീവിച്ച് പരലോകപ്രാപ്തരായി. 

No comments:

Post a Comment