ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 March 2017

അദ്രിക

അദ്രിക

ഒരു ദേവസ്ത്രിയായിരുന്നു. ഒരിക്കൽ ഒരു ബ്രാഹ്മണർ അവളെ ശപിച്ച് മത്സ്യമാക്കിത്തീർത്തു.

അദ്രിക മത്സ്യമായിത്തിർന്ന കഥ
അപ്സരസ്ത്രികൾ സാധാരണ രാത്രികാലങ്ങളിൽ യമുനാനദിയിൽ ജലക്രീഡ ചെയ്യുക പതിവായിരുന്നു. അപ്സരസ്സുകൾ ഇറങ്ങുന്ന ഭാഗത്തു മറ്റുള്ളവർ ചെയ്യാറില്ല. അതിനാൽ അവർ സ്വതന്ത്രരായി ജലക്രിഡ ചെയ്തു കൊണ്ടിരുന്നു.

ഒരിക്കൽ ഒരു പാവപ്പെട്ട ബ്രാഹ്മണൻ സന്ധ്യാവന്ദനത്തിന് അവിടെ ചെന്നിറങ്ങി. തദവസരത്തിൽ. അദ്രിക ഗന്ധർവ്വന്മാരുമൊന്നച്ച് ജലക്രീഡയിൽ മുഴുകി. കഴിയുകയായിരുന്നു. പാവപ്പെട്ട ബ്രാഹ്മണന് ഈ കഥയൊന്നും മനസ്സിലായില്ല. അപ്സരസ്ത്രികൾക്ക് അരസികനായ ഈ വൃദ്ധബ്രാഹ്മണന്റെ സാന്നിദ്ധ്യം തീരെ അനിഷ്ടമായിത്തോന്നി. അതിനാൽ അദ്രിക വെള്ളത്തിനുള്ളിൽക്കുടി മുങ്ങിച്ചെന്ന് സന്ധ്യാവന്ദനം ചെയ്തുകൊണ്ടുനിന്ന ബ്രാഹ്മണന്റെ കാലിനു പിടികൂടി. വയസ്സൻ കാലുതെറ്റി കയത്തിൽ വീണു. കണ്ണുതുറന്നു നോക്കിയപ്പോഴാണ് അയാൾക്കു കാര്യം മനസ്സിലായത്. മത്സാധർമ്മമെടുത്തു വന്ന് ധ്യാനഭംഗം നടത്തിയ നീ മത്സ്യമായിപ്പോകട്ടെ എന്ന് ശപിച്ചിട്ട് ബ്രാഹ്മണൻ അയാളുടെ വഴിക്കുപോയി. അന്നു മുതൽ അദ്രിക മത്സാരൂപത്തിൽ യമുനാനദിയിൽ വിഹരിച്ചു തുടങ്ങി [ദേവീ ഭാഗവതം ദ്വിതീയസ്കന്ധം]

അദ്രികയുടെ ഇരട്ടക്കുട്ടികൾ
ചേദിരാജ്യത്തിലെ രാജാവായ വസു ഒരിക്കൽ നായാട്ടിനു പോയി. മൃഗയാ വിവശനായ രാജാവ് വികസിച്ച പുഷ്പങ്ങളുടെ പുതുമണവുമേറ്റ് ഒരു മരച്ചുവട്ടിൽ ഇരുന്നു. ക്ഷണനേരത്തിനുള്ളിൽ രാജാവിനു വികാരാവേശമുണ്ടായി. ഉടൻ തന്നെ അദ്ദേഹത്തിന്റെ ഇന്ദ്രിയം സ്ഖലിച്ചു. രാജശുക്ലം നിഷ്പ്രയോജനമാകുന്നതു ശരിയല്ലെന്നു വിചാരിച്ച് അദ്ദേഹം അത് ഒരു ഇലയിൽ ഉള്ളടക്കം ചെയ്യുകയും ഒരു ഒരു പരുന്തിന്റെ കൈവശം കൊട്ടാരത്തിലേക്കു കൊടുത്തയയ്ക്കുകയും ചെയ്തു. ഒരു പൊതിക്കെട്ടുമായി ആകാശത്തുകൂടി പറന്നു പോകുന്ന പരുന്തിനെക്കണ്ട് മറ്റൊരു പരുന്ത് അടുത്തുകൂടി. അവതമ്മിലുള്ള കലഹത്തിൽ പൊതി ഗംഗാ നദിയിൽ വീണു. അദ്രികാമത്സ്യം ഉടൻ തന്നെ അതിലെ ഉള്ളടക്കം കൊത്തിവിഴുങ്ങി. ഒരു മുക്കുവൻ അദ്രികയെ പിടിച്ചെടുത്തു. കീറിനോക്കിയപ്പോൾ ഉള്ളിൽ രണ്ടു മനുഷ്യക്കുട്ടികൾ കാണപ്പേട്ടു. ഒന്ന് ആൺകുട്ടിയും മറ്റേത് പെൺകുട്ടിയുമായിരുന്നു രാജാവ് ഈ വിവരമറിഞ്ഞു. അദ്ദേഹം കിങ്കരന്മാരെ അയച്ച് പെൺകുട്ടിയെ മുക്കുവനു കൊടുക്കുകയും ആൺകുട്ടിയെ കൊട്ടാരത്തിലെക്ക് കൂട്ടിക്കൊണ്ടു പോരുകയും ചെയ്തു. ഈ ആൺകുട്ടിയാണ് പിൽക്കാലത്തു മത്സാ രാജാവെന്ന പേരിൽ സുപ്രസിദ്ധനായിത്തീർന്നത്.
പെൺകുട്ടി സത്യവതി [മത്സ്യഗന്ധി, കാളി] എന്ന പേരിൽ മുക്കുവന്റെ കുടിലിൽ വളർന്നുവന്നു. മനുഷ്യക്കുട്ടികളെ പ്രസവിച്ചു കഴിയുമ്പോൾ അദ്രികയ്ക്കു ശാപമോക്ഷം കിട്ടുമെന്ന് പണ്ട് ബ്രാഹ്മണൻ പറഞ്ഞിട്ടുണ്ടായിരുന്നതിനാൽ  അദ്രിക പൂർവ്വരൂപം പ്രാപിച്ച് ദേവലോകത്തേക്കു പോയി.

യാത്രക്കാരെ തോണിയിൽ കയറ്റി ഗംഗ നദിയുടെ മറുകര കടത്തുന്ന ജോലിയിൽ സത്യവതി അച്ഛനെ സഹായിച്ചു. [മ. ഭാ. ആദി പർവ്വം]






No comments:

Post a Comment