ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 March 2017

ഷോഡശക്രിയകൾ

ഷോഡശക്രിയകൾ

മനുഷ്യജീവിതത്തിനു പൊതുവേ സാധകവും സഹായകവുമാകുന്ന ചില ചിട്ടകൾ കുടുംബ നിലവാരത്തിൽതന്നെ ഭാരതീയ ഋഷിവര്യന്മാർ ഒരുക്കി തന്നിടുണ്ട്.വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, വിശ്വം എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും വ്യാപരിക്കുന്ന ഒരു കുടുംബാസൂത്രണ പദ്ധതിയുണ്ട്. ആർഷപ്രോക്തമായ ഈ പദ്ധതിയാണ് ഷോഡശസംസ്കാരപദ്ധതി അഥവാ ഷോഡശക്രിയകൾ. ജീവൻ മനുഷ്യയോനിയിൽ പതിക്കുന്നത് മുതൽ ദേഹത്യാഗം ചെയ്യുന്നതുവരെ ധർമമാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കികൊണ്ട് വ്യവസ്ഥപ്പെടുത്തിയിത്തുള്ള പതിനാറു പ്രമുഖവഴിത്തിരിവുകൾ.

1, ഗർഭാധാനം
2, പുംസവനം
3, സീമന്തോന്മയനം
4, ജാതകരണം
5, നാമകരണം
6, നിഷ്ക്രാമണം
7, അന്നപ്രാശനം
8, ചൂഡാകർമം
9, ഉപനയനം
10, വേദാരംഭം
11, സമാവർത്തനം
12, വിവാഹം
13, ഗൃഹാശ്രമം
14, വാനപ്രസ്ഥം
15, സന്യാസം
16, അന്ത്യേഷ്ടി

ഈ പതിനാറു സംസ്കാരങ്ങളിൽ ചിലത് ചടങ്ങുകളായിട്ടെങ്ങിലും ഇന്നും ആചരിക്കാറുണ്ട്.

ജീവിതകാലം മുഴുവൻ സഹായകമാകുന്ന ഒരു ശുഭമുദ്ര പതിപ്പിക്കുന്ന വിധമായിരിക്കണം ഷോഡശകർമങ്ങൾ അനുഷ്ഠികേണ്ടത്. സംസ്കാരകർമം നടത്തുന്ന സ്ഥലം വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം. ത്യാഗിയായ സന്യാസി, വേദംപഠിച്ച പുരോഹിതൻ, ധർമപ്രചാരകൻ, ധർമസ്ഥാപന പ്രതിനിധികൾ, വിദ്വാൻമാർ, സമുദായ പ്രതിനിധികൾ, ബന്ധുമിത്രാധികൾ എന്നിവർ ചടങ്ങിൽ ഉണ്ടായിരിക്കണം. സമയനിഷ്ഠയും ശ്രദ്ധയും ആദ്യാവസാനം തെറ്റാതിരിക്കണം.

ഈശ്വരസ്തുതി, പ്രാർത്ഥന, ഉപാസന, സ്വസ്തിവചനം, ശാന്തിപാഠം, സംസ്കാരകർമം, മംഗളാചരണം എന്ന ക്രമത്തിലാണ് ഓരോ സംസ്കാരകർമവും ചെയ്യേണ്ടത്. ഇത്തരം ആചാരങ്ങൾ പല വിധത്തിൽ ആചരിക്കാൻ സാധിക്കുമെങ്കിലും എല്ലാവിഭാഗം ആളുകൾക്കും ഒരുപോലെ സ്വീകാര്യമായ ആചരണരീതി സ്വാമി ദയാനന്ദസരസ്വതി ആവിഷ്കരിച്ചിടുണ്ട്.16 ഷോഡസക്രിയകളെ കൂടാതെ അനേകം ഉപസംസ്കാരങ്ങളും ധർമശാസ്ത്രഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്.

ഷോഡശക്രിയകൾ (പതിനാറ് ക്രിയകൾ)

1. ഗർഭാധാനം
 ഒന്നാമത്തെ ക്രിയ ആണ് ഗർഭാധാനം. ഗർഭം ധരിപ്പിക്കുക എന്നതാണിതിന്റെ പദാർത്ഥം. ആധാനം എന്നാൽ അഗ്നിയെ സൃഷ്ടിക്കുക് എന്നണ്. യാഗത്തിനായി തീയിടുക. എന്നതാണ്. ഗർഭത്തെ സൃഷ്ടിക്കുക എന്നും പറയാം. ഇത് പ്രത്യേകം ഹോമത്തോട് കൂടി ചടങ്ങായിട്ടാണ് നടത്തേണ്ടത്. ഒരു ജീവന്റെ ഉത്ഭവം എന്ന നിലക്ക് വളരെപ്രസക്തമായ് ഈ ക്രിയ് ഇന്ന് ലോപിച്ച് മാതാപിതാക്കളുടെ കാമോത്സവത്തിന്റെ ഒരു അപ്രധാന ഉത്പന്നമായി ഭവിച്ചിരിക്കുന്നു. ഗർഭസ്ഥശിശുവിനു ചെയ്യുന്ന മൂന്ന് ക്രിയകളിൽ ഒന്നാണ് ഇത്.

വധൂവരൻമാർ ഭാര്യാഭർതൃപദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്. ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങൾ സേവിച്ചും വിശുദ്ധഹാരങ്ങൾ കഴിച്ചും ശരീരത്തെയും ഈശ്വരഭക്തി,  ആശ്രമധർമതത്വം മുതലായ സദ്ഭാവനകളാൽ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം നിർവഹിക്കണമെന്നു ധർമശാസ്ത്ര ഗ്രന്ഥങൽ വിവരിക്കുന്നു. മനുസ്മൃതി പ്രകാരം സ്ത്രി രജസ്വലയാവുന്ന നാൾ തൊട്ടു 16 ദിവസങ്ങളാണ് ഋതുകാലം. നിശ്ചിത ദിനത്തിൽ സംസ്കരകർമതോടുകൂടി വധൂവരന്മാർ പത്നിപതിത്വം വരിച്ചു ഗർഭധാനം ചെയ്യണം. അവർ ഗൃഹാശ്രമത്തിലായാലും ആത്മീയോത്കർഷത്തിനുള്ള ബ്രഹ്മചര്യം നശിക്കയില്ല. ഈ ക്രമത്തിനെ ഉപനിഷദഗർഭലംഭനം എന്ന് അശ്വലായന ഗൃഹ്യസൂത്രത്തിൽ വിവരിക്കുന്നു.

“ഗർഭസ്യധാനാം വീര്യസ്ഥാപനം സ്ഥിരീകരണം
നസ്മിന്യേന വാ കർമണ തദ് ഗർഭദാനം”

ഗർഭപാത്രം വിശുദ്ധമാക്കി വീര്യം പ്രതിഷ്ഠിച്ചു സ്ഥിരീകരിക്കുക എന്നതാണ്.

2. പുംസവനവും
ഷോഡശക്രിയകളില്പ്പെടുന്ന രണ്ടാമത്തെ ക്രിയ ആണ് പുംസവനം. ഗർഭസ്ഥശിശുവിനു ചെയ്യുന്ന മൂന്ന് ക്രിയകളിൽ ഒന്നാണ് ഇത്.

ഗർഭശുശ്രുഷ രീതിയിൽ അനുഷ്ഠിക്കപെടുന്ന സംസ്കാരകർമങ്ങളിൽ പുംസവനവും സീമന്തോന്നയനവും വളരെ പ്രധാന്യമർഹിക്കുന്നു. സ്ത്രി ഗർഭംധരിച്ചെന്നു കണ്ടാൽ പിന്നെ ആ ഗർഭവതിയുടെയും ഭർത്താവിന്റെയും മനോവാക്കയങ്ങൾ വ്രതനിഷ്ഠയോടെ വർത്തിച്ചുകൊണ്ടിരിക്കണം. ഗർഭവതിയുടെയു ആഹാരം, നിദ്ര, വിചാരം, വാക്ക്, സമ്പർക്കം തുടങ്ങി എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയുമുള്ളതായിരിക്കണം. ഒരു ശുഭമുഹൂർത്തം നിശ്ചയിച്ചു ബന്ധുക്കളെയും, ഗുരുജനങ്ങളെയും വിളിച്ചു വരുത്തി അവരുടെ സാനിദ്ധ്യത്തിൽ ആണ് ഈ ചടങ്ങ് നടത്തേണ്ടത്. കർമാരംഭത്തിലെ ഈശ്വര ഉപാസനക്ക് ശേഷം ഗർഭവതിയും ഭർത്താവും ആചാര്യവിധിപ്രകാരം ഏകാന്തസ്ഥാനത്ത് പോയി അൽപനേരമിരിക്കണം. ഇതുപോലെ യജ്ഞാഹുതിക്ക് ശേഷവും അനുഷ്ഠിക്കേണം. തുടർന്ന് ബന്ധുഗുരുജനങ്ങളെ യഥാവിധി സത്കരിച്ചു യാത്രയാക്കാം. വടവൃക്ഷത്തിന്റെ മുകളിൽ തൂങ്ങി കിടക്കുന്ന വേരുകൾ, അമൃതവള്ളിയുടെ തളിരും ചേർത്ത് നന്നായി അരച്ച് നാസികയിൽ നന്നായി മണപിക്കുക എന്നത് ഈ സംസ്കാരത്തിലെ മുഖ്യമായ ചടങ്ങാണ്. ഈ ചടങ്ങ് വട വൃക്ഷത്തിന്റെ ചുവട്ടിലിരുന്നു ചെയ്യണമെന്നാണ് വിധി. ഗർഭിണി മിതവ്യായാമവും സൗമ്യാചരണവും പ്രസന്നചിത്തവുമുണ്ടായിരിക്കണം.ക്ഷോഭജന്യമായ വാദപ്രതിവാദങ്ങൾ ഒഴിവാക്കണം.

3. സീമന്തോന്നയനം
ഷോഡശക്രിയകളില്പ്പെടുന്ന മൂന്നാമത്തെ ക്രിയ ആണ് സീമന്തോന്മയനം.  സീമന്തഉന്മയനം എന്ന് പിരിച്ചും പറയാറുണ്ട്. ഗർഭസ്ഥശിശുവിനു ചെയ്യുന്ന മൂന്ന് ക്രിയകളിൽ ഒന്നാണ് ഇത്.

ഗർഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ചിത്തശുദ്ധിക്കും ഗർഭിണിയിലുടെ ഗർഭസ്ഥശിശുവിന്റെ ആര്യോഗത്തിനും ജീവശുദ്ധിക്കും അനായാസമായ വളർച്ചയ്ക്കും വേണ്ടി ആചാരിക്കപെടുന്ന സംസ്കാരമാണ് സീമന്തോന്മയനം. ഇതു ഗർഭധാരണത്തിന്റെ നാലാം മാസത്തിൽ ശുക്ലപക്ഷത്തിലെ പുല്ലിംഗവാചകമായ ഒരു നക്ഷത്രത്തിൽ ആചരിക്കണം. ഹോമാഗ്നി ഉണ്ടാക്കിയതിനു ശേഷം അതിൽ ആഹുതി അർപിക്കണം. പിന്നീടു പതി-പത്നിമാർ ഏകന്തതയിൽ ഇരിന്നു മന്ത്രോച്ചാരണം ചേയ്യും. അപ്പോൾ ഗർഭിണിയുടെ തലമുടിയിൽ ഭർത്താവ് പ്രത്യേകം തയ്യാറാക്കിയ സുഗന്ധഔഷധതൈലം പുരട്ടികൊടുക്കും. തുടർന്ന് യജ്ഞ ശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി ഗർഭിണി അതിൽ നോക്കുന്നു. ഈ അവസരത്തിൽ ഭർത്താവ് ഭാര്യയോടു എന്തുകാണുന്നു എന്ന് ചോദിക്കുകയും ഭാര്യ പശു, ധനം, ദീർഘായുസ്, യശസ്സ് മുതലായവ കാണുന്നു എന്നുപറയുകയും വേണം.

അനന്തരം കുലസ്ത്രീകൾ, പുത്രവതികൾ ജ്ഞാനവൃദ്ധകൾ, വായോവൃദ്ധകൾ എന്നിവരോടോത്തിരുന്നു ഗർഭവതി നിവേദ്യന്നപാനീയങ്ങൾ കഴിക്കണം. ഈ ചടങ്ങ്തന്നെ ആറാംമാസത്തിലും എട്ടാംമാസത്തിലും അനുഷ്ഠിക്കണം.

ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ നല്ല സമയത്തിനും ഉന്നമനത്തിനും വേണ്ടി നടത്തുന്ന ഒരു ആചാരമാണ് സീമന്തം. സ്ത്രീകൾ ഗർഭിണി ആയതിനു ശേഷം ഏഴം (240 days) മാസം ആണ് ഇത് നടത്തുന്നത്. ഇതേ ദിവസം റോസാ പൂവിന്റെ ചാർ പിഴിഞ്ഞ് ഗർഭിണിയായ സ്ത്രീയുടെ മൂക്കിൽ ഇറ്റിക്കുന്ന ഒരു പതിവും ഉണ്ട്.

4. ജാതകർമസംസ്കാരം
കുഞ്ഞു ജനിച്ചു പൊക്കിൾകൊടി മുറിക്കുന്നതിനു മുൻപും പിന്പുമായി നടത്തുന്ന സംസ്കാരമാണ് ജാതകർമസംസ്കാരം. മാതാവിന്റെ മാനസികവും ശാരീരികവുമായ സമതുലിതാവസ്ഥ പാലിക്കുന്നതിനും ശിശുവിന്റെ ബുദ്ധിയും യശോബലങ്ങളും സംശുദ്ധമാക്കുന്നതിനും ഈ വൈദികസംസ്കാരം വിധിച്ചിരിക്കുന്നു. ശിശുവിനെ ശുദ്ധിയും ശുശ്രുഷയും ചെയ്തിട്ടു സൂതികർമിണി പിതാവിനെ ഏല്പിക്കണമെന്നും കാറ്റും തണുപ്പും ഏൽക്കാത്ത സ്ഥലത്തിരുന്നു വേദമന്ത്രോച്ചാരണപൂർവ്വം ശുദ്ധവും തണുപ്പുമാറിയതുമായ ജലംകൊണ്ട് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രത്താൽ പുതച്ചു ഹോമകുണ്ഡത്തിനരികെഇരുന്ന്  ഈശരോപാസന, ഹവനം എന്നിവ നടത്താനമെന്നാണ് വിധി. നെയ്യും തേനും ശരാശരി ചേർത്ത് ചാലിച്ച് ഒരു സ്വർണം കൊണ്ടതിൽ തൊട്ടു ശിശുവിന്റെ നാവിൽ ഓം എന്നെഴുതണം തുടർന്ന് ശിശുവിന്റെ വലത്തെ ചെവിയിൽ വേദോസീതി എന്ന് പതിയെ ചൊല്ലണം. തുടർന്ന് ഇടത്തെ ചെവിയിലും ഇതുപോലെ ഉച്ചരിക്കണം. അനന്തരം ശിശുവിന്റെ ഇരുതോളിലും സ്പർശിച്ചുകൊണ്ട് ചില വേദമന്ത്രങ്ങൾ ചൊല്ലുന്നു. തുടർന്ന് ശിശുവിന്റെ വീട്ടിലും മാതാവിന്റെ ശരീരത്തിലും ജപിച്ചുവെച്ചിരിക്കുന്ന ശുദ്ധജലം തളിക്കുന്നു. തുടർന്ന് മാതാവിന്റെ സ്തനങ്ങൾ കഴുകി തുടച്ചു ആദ്യ മുലയൂട്ടൽ കർമം നിർവഹിക്കുന്നു. ആദ്യം വലതെതും പിന്നീടു ഇടത്തെ മുലപാലും കുഞ്ഞിനു കൊടുക്കണമെന്നാണ് വിധി. തുടർന്ന് വരുന്ന പത്ത് ദിവസങ്ങളിലും കുഞ്ഞിന്റെയും മാതാവിന്റെയും രക്ഷക്കായി രണ്ടു സന്ധ്യകളിലും ഹോമകർമങ്ങൾ ചെയ്യുന്നു.

5. നാമകരണസംസ്കാരം
ഷോഡശക്രിയകളില്പ്പെടുന്ന അഞ്ചാമത്തെ ക്രിയ ആണ് നാമകരണം. കുട്ടിക്ക് പേരിടുന്ന പേരിടൽച്ചടങ്ങാണ് ഇത്. കുട്ടി ജനിച്ച് പന്ത്രണ്ടാമത്തെ ദിവസമാണ് ഇത് നടത്തുക.

ശിശുവിന്റെ ജനനത്തിനുശേഷം പതിനൊന്നാം ദിവസത്തിലോ നൂറ്റൊന്നാം ദിവസത്തിലോ ഈ രണ്ടുദിനങ്ങളിലും സാധിച്ചില്ലെങ്കിൽ രണ്ടാം വർഷത്തിലൊരു ജന്മനക്ഷത്രത്തിലോ പേര് വിളിക്കുന്ന ചടങ്ങാണ് നാമകരണസംസ്കാരം. മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിപിച്ചു യജ്ഞവേദിയുടെ പടിഞ്ഞാറെ ഭാഗത്തിരിക്കുന്ന പിതാവിന്റെ പിന്നിലൂടെ ചെന്ന് കുഞ്ഞിനെ അദ്ദേഹത്തെ ഏല്പിച്ചിട്ട് ഇടതുഭാഗത്തിരിക്കണം. മുറജപപ്രകാരം നാമകരണവും വിശേഷയജ്ഞാഹുതികളോടെ നടത്തുന്നു. തുടർന്ന് നാമകരണ ചടങ്ങിൽ വന്നിട്ടുള്ളവർ എല്ലാം ചേർന്ന് ഉപാസന നടത്തുന്നു. തുടർന്ന് നാമകരണ ചടങ്ങിൽ എത്ത്തിചെർന്നിട്ടുള്ളവർ പിരിഞ്ഞു പോകുമ്പോൾ ശിശുവിനെ നോക്കി

“ഹേ കുഞ്ഞേ ! നീ ആയുഷ്മനും, വിദ്യാധനനും, ധർമാത്മനും യശസ്വിയും, പ്രതാപിയും, പരോപകാരിയും, ഐശ്വര്യസമ്പന്നനുമാകട്ടെ.”

എന്ന് ആശിർവദിക്കുന്നു.

6. നിഷ്ക്രമണസംസ്കാരം
ശിശുവിന്റെ ജനനശേഷം മൂന്നാമത്തെ ശുക്ലപക്ഷതൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയസമയം തെളിഞ അന്തരീക്ഷത്തിൽ ശിശുവിനെ വീട്ടിനകത്തുനിന്നും എടുത്തുകൊണ്ടുപോയി പ്രകൃതിദർശനം നടത്തുന്ന ചടങ്ങാണ് നിഷ്ക്രമണസംസ്കാരം. ഈ ചടങ്ങ് കുഞ്ഞിന്റെ അച്ഛനും അമ്മയും ഒന്നിച്ചു ചെയ്യേണ്ട കാര്യമാണ്. ആദിത്യദർശനം നടത്തി കഴിഞ്ഞാൽ അന്ന് രാത്രി ചന്ദ്രദർശനം നടത്തണമെന്നാണ് ആചാരം.

7. അന്നപ്രാശന സംസ്കാരം
ഷോഡശക്രിയകളിൽപ്പെടുന്ന ഏഴാമത്തെ ക്രിയ ആണ് അന്നപ്രാശനം, ചോറൂണ് എന്നും ഇതിന് പറയാറുണ്ട്. ശിശു ആദ്യമായി അരി ഭക്ഷണം കഴിച്ചു തുടങ്ങുന്നത് അന്നു മുതലാണ്. അതുവരെ അമ്മയുടെ പാൽ മാത്രം കഴിക്കുന്ന കുട്ടിക്ക് അന്നു മുതൽ എല്ലാ ഭക്ഷണവും കൊടുത്തുതുടങ്ങുന്നു. ആറാമത്തെ മാസത്തിലോ എട്ടാമത്തെ മാസത്തിലോ ഈ ക്രിയ ചെയ്യാവുന്നതാണ്. (ഏഴാം മാസം നിഷേധിച്ചു കാണുന്നു.) ഷോഡശക്രിയകളിൽ ഇന്ന് പ്രസക്തി നഷ്ടപ്പെട്ടില്ല്ലാത്ത ക്രിയ എന്ന നിലക്കും ഇതു പ്രധാന മാണ്. (ജാതകർമ്മം, നാമകരണം പോലുള്ള പല ക്രിയകളും ചെയ്യാതെയും, ചിലപ്പോൾ ക്രിയാമാത്രമായും പലപ്പോഴും കാലം-സമയം തെറ്റിച്ചും ഒക്കെ ചെയ്യുമ്പോൾ അന്നപ്രാശനം മിക്കവാറും കേമമായിത്തന്നെ നടത്തിക്കാണുന്നു.)

കുഞ്ഞിനു ആദ്യമായി അന്നം (ചോർ) നൽകുന്ന ചടങ്ങാണിത്‌. അന്നം ദാഹിപ്പിക്കുവനുള്ള ശക്തി കുഞ്ഞിനു ഉണ്ടാകുമ്പോൾ ആറാം മാസത്തിൽ ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കുന്നു. പാകം ചെയ്ത ചോറിൽ അല്പം നെയ്യ്, തേൻ, തൈര് എന്നിവ ചേർക്കണം. ശിശുവിന്റെ തുലാഭാരം നടത്തി തുല്യതൂക്കത്തിലുള്ള അന്നം ദാനം ചെയ്യുന്ന പതിവുമുണ്ട്.

കുഞ്ഞിന് ആദ്യമായി ചോറുകൊടുക്കുന്ന ഹൈന്ദവാചാരമാണ് ചോറൂണ്.
ഈ ചടങ്ങ് വീട്ടിലോ ക്ഷേത്രത്തിലോ വച്ച് നടത്തപ്പെടുന്നു. അന്നപ്രാശം, കുഞ്ഞൂണ്‌ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ജനനത്തിനു ശേഷം 149 ദിവസങ്ങൾ കഴിഞ്ഞു വരുന്ന 32 ദിവസങ്ങൾക്കിടയിലെ ശുഭമുഹൂർത്തത്തിലാണ് ചടങ്ങ് നടത്തുന്നത്. ഈ 32 ദിവസങ്ങൾക്കു ശേഷമുള്ള 30 ദിവസങ്ങൾ ശുഭകരമല്ലെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ പിന്നീടുള്ള ഏതു മുഹൂർത്തത്തിലും ചോറൂണ് നടത്താവുന്നതാണ്. ജ്യോത്സ്യനാണ്‌ ഇതിനുള്ള മുഹൂർത്തം നിശ്ചയിക്കുന്നത്‌.

ചടങ്ങു നടത്തുവാനുള്ള കുഞ്ഞിനെ കുളിപ്പിച്ച ശേഷം നേര്യതുടുപ്പിക്കുന്നു. തുടർന്ന് കത്തിച്ചുവച്ച നിലവിളക്കിനു മുമ്പിലായി മുത്തച്ഛന്റെയോ, അച്ഛന്റെയോ, അമ്മാവന്റെയോ മടിയിൽ കുഞ്ഞിനെ ഇരുത്തുന്നു. ഈ നിലവിളക്കിനു മുമ്പിലായി തൂശനിലയിട്ട്‌ ചോറൂ വിളമ്പുന്നു. കുഞ്ഞിനു ചോറു നൽകുന്നയാൾ ഉപ്പ്, മുളക്, പുളി എന്നിവ ചേർത്ത്‌ അൽപമെടുത്ത്‌ കുട്ടിയുടെ നാവിൽ പുരട്ടുന്നു. തുടർന്ന് ചോറിൽ രണ്ടോ മൂന്നോ വറ്റെടുത്ത് കുട്ടിക്ക് നൽകുന്നു. അവസാനമായി മധുരവും (പഞ്ചസാര) നൽകും. ക്ഷേത്രത്തിലാണ് ചടങ്ങ് നടത്തുന്നതെങ്കിൽ നിവേദിച്ച ചോറോ പായസമോ ആണ്‌ ഉപയോഗിക്കുന്നത്. ചില ദേശങ്ങളിൽ ചടങ്ങിനകമ്പടിയായി നാദസ്വരമേളം നടത്താറുണ്ട്. ബന്ധുക്കൾ ഈ അവസരത്തിൽ കുട്ടിക്കായി ആഭരണങ്ങളും മറ്റും നൽകാറുമുണ്ട്.

8. ചൂഡാകർമ സംസ്കാരം
ഷോഡശക്രിയകളിൽപ്പെടുന്ന എട്ടാമത്തെ ക്രിയ ആണ് ചൗളം. കുഞ്ഞു ജനിച്ചു മൂന്നുവർഷം കഴിയുമ്പോഴോ അതിനുമുൻപേ വേണമെങ്കിൽ ഒരു വയസു തികഞ്ഞതിനു ശേഷമോ ഉത്തരായന കാലത്തെ ശുക്ലപക്ഷത്തിലൊരു ശുഭമുഹൂർത്തത്തിൽ തലമുടി കളയുന്ന കർമമാണിത്. പക്ഷേ പിന്നീട് ഏഴാം വയസ്സുവരെ ഈ കാലയളവ് നീട്ടി. ആദ്യം വലതു, ഇടതു, പിന്നിൽ, മുന്നിൽ എന്നീ ക്രമത്തിലാണ് മുടി മുറിക്കേണ്ടത്. മുടി മുറിച്ചതിനു ശേഷം വെണ്ണയുടെയോ പാലിന്റെയോ പാട തലയിൽ പുരട്ടണം. പിന്നീടു കുട്ടിയെ കുളിപ്പച്ചതിനു ശേഷം തലയിൽ ചന്ദനം കൊണ്ട് സ്വസ്തി ചിഹ്നം വരക്കണം.

9. ഉപനയനസംസ്കാരം
ഹിന്ദുക്കളുടെയിടയിൽ ബാലന്മാരുടെ വേദാധ്യയനത്തിനനോ ഔപചാരിക വിദ്യാഭ്യാസത്തിനോ തുടക്കം കുറിക്കുന്ന സംസ്കാരമാണ് ഉപനയനം. ഷോഡശക്രിയകളിലെ ഒൻപതാമത്തെ ക്രിയയാണിത്. ഉപനയനസംസ്കാരത്തിൽ ബാലനെ യജ്ഞോപവീതം (യജ്ഞസൂത്രം) ധരിപ്പിക്കുന്നു. യജ്ഞോപവീതം മലയാളത്തിലും തമിഴിലും പൂണൂൽ എന്നും അറിയപ്പെടുന്നു. അതിനാൽ പൂണൂൽക്കല്യാണം എന്നും ഉപനയനസംസ്കാരം അറിയപ്പെടുന്നു. ഒരു ബാലന് ആദ്യമായി ബ്രഹ്മോപദേശം നൽകുന്നത് ഉപനയനവേളയിലാണ്. ബ്രാഹ്മണർക്കിടയിൽ അഞ്ചാം വയസ്സു മുതലും, ക്ഷത്രിയർക്കിടയിൽ പതിമൂന്നാം വയസ്സു മുതലും, വൈശ്യർക്കിടയിൽ പതിനേഴാം വയസ്സുമുതലുമാണ് ഇത് സാധാരണയായി നടക്കുന്നത്. ഉപനയനത്തോടുകൂടിയാണ് ഒരാളിന്റെ ജീവിതത്തിൽ ബ്രഹ്മചര്യാശ്രമം ആരംഭിക്കുന്നത്. ഉപനീതനായ വ്യക്തിയെ 'രണ്ട് ജന്മം ഉള്ളവൻ', അതായത് ഉപനയനത്തിന് മുൻപ് ഒരു ജന്മവും അതിനുശേഷം ഒരു ജന്മവും ഉള്ളവൻ, എന്ന അർത്ഥത്തിൽ ദ്വിജൻ എന്ന് പറയാറുണ്ട്. ബ്രാഹ്മണക്ഷത്രിയവൈശ്യ വർണങ്ങളിലുള്ളവർ ഉപനയനസംസ്കാരം ചെയ്യാറുള്ളതിനാൽ ഈ മൂന്നു വർണങ്ങളിലും പെട്ടവർ ദ്വിജർ എന്ന് അറിയപ്പെടുന്നു.

സംസ്കാരങ്ങളിൽ വച്ച് ഉപനയന സംസ്കാരത്തിന്റെ സ്ഥാനം ഉന്നതമാണ്. കുട്ടിയുടെ മനസ്സിൽ വിഷയവാസന ഉണ്ടാകുന്നതിനു മുൻപ് ഈ കർമം അനുഷ്ഠിക്കണം. ഈ കാലഘട്ടത്തിൽ കുട്ടിക്ക് അഞ്ചു വയസാകുമ്പോൾ ഈ കർമം അനുഷ്ഠിക്കണം. സാധാരണ രീതിയിൽ ഉപനയം എല്ലാവിഭാഗത്തിൽ പെട്ടവരും അനുഷ്ഠിക്കാറുണ്ട്. ഉപനയനകർമം നാലു ദിവസം നീണ്ടു നിൽക്കും. ഉപനയനകർമത്തിനുശേഷം ബ്രഹ്മചാരിയായി മാറിയ കുട്ടി, ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദണ്ഡ്ചാരുക എന്ന കർമത്തോടെയാണ് ഉപനയനകർമ്മം അവസാനിക്കുക

10. വേദാരംഭം
ഉപനയനത്തോടുകൂടി വേദാരംഭസംസ്കാരം വീട്ടിൽവച്ചും വിദ്യാരംഭസംസ്കാരം ഗുരുകുലത്തിൽവച്ചും നടത്തുന്നു.

11. സമാവർത്തന സംസ്കാരം
ഷോഡശക്രിയകളിൽപ്പെടുന്ന 11 മത്തെ ക്രിയ ആണ് സമാവർത്തനം.

വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഒരു വിദ്യാർഥി ഗുരുദക്ഷിണ നൽകി ഗുരുവിന്റെ അനുഗ്രഹത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങുന്ന ചടങ്ങാണ് സമാവർത്തനസംസ്കാരം.പുരുഷൻമാർ 25 വയസുവരെയും സ്ത്രീകൾ 20 വയസുവരെയും ബ്രഹ്മചര്യമനുഷ്ഠിക്കണം എന്നാണ് നിയമം. ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥിയെ സ്നാതകൻ എന്ന് പറയുന്നു. സമാവർത്തനം പൂർത്തിയാക്കുന്ന സമയത്ത് ബ്രഹ്മചര്യചിഹ്ന്നങ്ങളായ വൽകലവും ദണ്ഡും ഉപേക്ഷിക്കുന്നു. അനന്തരം ആദിത്യഭിമുഖമായി നിന്ന് ആദിത്യജപം നടത്തി നഖങ്ങളും, തലമുടികളും വെട്ടികളയുന്നു. ആചാര്യ ഉപദേശത്തിന്റെ ആദ്യഭാഗം തൈത്തിരിയഉപനിഷത്തിൽ ഇങ്ങനെ പറയുന്നു.

“സത്യം പറയുക ധർമം ആചരിക്കുക. പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രമാദം ഉണ്ടാവരുത്.
ആരോഗ്യപാലനത്തിലും നിപുണതയിലും പ്രമാദം ഉണ്ടാവരുത്.
ഉത്തമരീതിയിൽ ഐശര്യം വർധിപ്പിക്കുന്നതിൽ തെറ്റുപറ്റരുത് .
ദേവതകൾ,മാതാപിതാക്കൾ,ഗുരുജനങ്ങൾ എന്നിവരെ ബഹുമാനിക്കുക.
പാപകരമായ പ്രവർത്തികൾ ഒരിക്കലും ചെയ്യരുത്.
ദാനം ചെയ്യുമ്പോൾ മനസറിഞുകൊണ്ട്‌ മുഖപ്രസാദത്തോടെ നൽകുക.

ഉപനയനം കഴിഞ്ഞ ആൺകുട്ടിയുടെ ചില പഠനങ്ങളും ഇതിനുമുൻപ് നടത്തേണം. പഠിച്ചതൊക്കെ ആവർത്തിക്കുക എന്ന് ഇതിനർത്ഥമുണ്ട്. സമാവർത്തനത്തിനു ശേഷമാണ് വേദങ്ങളും മറ്റും പഠിക്കുക. സാധാരണഗതിക്ക് മൂന്ന് കൊല്ലമാണ് ഉപനയനത്തിന്റേയും സമാവർത്തനത്തിന്റെയും ഇടയിൽ വരുക. ബ്രഹ്മചര്യവ്രതമനുഷ്ഠിച്ച് വേദപഠനം പൂർത്തീകരിച്ച് ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് ഈ ചടങ്ങിലൂടെയാണ്. ബ്രഹ്മചര്യക്കാലത്ത് നിഷിദ്ധമായ സുഖഭോഗങ്ങളെല്ലാം (ഭക്ഷണത്തിലും, ശയനത്തിലും എല്ലാം നിഷ്ഠകളുണ്ട്) ചടങ്ങിനാൽ ഇവിടെ അനുഭവിക്കുന്നു. 

12. വിവാഹം
വിവാഹം എന്നത് പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും സമൂഹത്തിന്റേയും അവരുടെ ബന്ധുജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ചടങ്ങാണ്. വർണാശ്രമധർമ പ്രകാരം ബ്രഹ്മചാരിയായ വ്യക്തി ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന പവിത്രമായ ചടങ്ങാണ് വിവാഹം. ബ്രാഹ്മം, ദൈവം, ആർഷം, പ്രാജപത്യം, ആസുരം ,ഗാന്ധർവ്വം, രാക്ഷസം, പൈശാചം, എന്നിങ്ങനെ എട്ടുവിധം വിവാഹങ്ങൾ ഉണ്ട്.

അശ്വലായനഗൃഹ്യസൂത്രം പ്രകാരം പരസ്പരം കാണുകയും സംസാരിക്കുകയും പരസ്പരാനുരാഗത്തിലാവുകയും ചെയ്യുന്ന യുവതീയുവാക്കൾ തുടർന്ന് ബന്ധു-ഗുരുജനങ്ങളുടെ അനുവാദത്തോടെ വിവാഹം നടത്തുന്നു. വിവാഹത്തിനു കന്യക രജസ്വലയായി കുറഞ്ഞത് നാലുവർഷമെങ്കിലും കഴിഞിരിക്കണം. വരനു വധുവിനെക്കാൾ പ്രായം കൂടുതലായിരിക്കണം. വിവാഹിതരായശേഷം കുറഞ്ഞത് നാലുദിവസം കഴിഞ്ഞു വേണം ഗർഭധാനസംസ്കാരം നടത്തുവാൻ. വിവാഹസമയത്ത് വധുവരൻമാർ പ്രതിജ്ഞയെടുക്കണമെന്നു ധർമശാസ്ത്രഗ്രന്ഥം വിവരിക്കുന്നു.

വരന്റെ പ്രതിജ്ഞ :-
ഹേ ! ധർമപത്നി ഇന്നു മുതൽ നാം ഇരുവരുടെയും ജീവിതം സംയുക്തമായി.

അതിനാൽ നീ എന്റെ അർദ്ധാഗിംനിയാണെന്നു സമുദായ സമക്ഷം പ്രഖ്യാപിക്കുന്നു.

ഞാൻ ഭവതിയെ ഗൃഹലക്ഷമിസ്വരൂപേണ സന്തോഷത്തോടെ സ്വീകരിക്കുന്നു.

ഭവതിയുമായി കൂടിയാലോചിച്ച് ശുഭകർമങ്ങൾ ചെയ്യും.

നിന്റെ സുഖം,ശാന്തി,സമൃദ്ധി,രക്ഷ എന്നിവക്കായി എന്റെ ശക്തിക്ക് തക്കവിധം വ്യവസ്ഥചെയ്യുന്നതാണ്‌.

നാം തമ്മിൽ ഉണ്ടാകുന്ന അഭിപ്രായഭേദങ്ങൾ സൗമ്യമായി പറഞ്ഞു പരിഹരിക്കും.

വധുവിന്റെ പ്രതിജ്ഞ :-
സ്വാമിൻ ! എന്റെ ജീവിതം അങ്ങയുടെ ജീവിതത്തോട് ചേർത്തിരിക്കുന്നു.

മറ്റു കുടുംബഗങളോട് സൗമ്യമായി പെരുമാറും.

എല്ലായിപോഴും സേവനതല്പരതയും വൃത്തിയും ശുദ്ധിയും കാത്തുരക്ഷിക്കും.

അങ്ങേക്ക് പൂജ്യരയിട്ടുള്ള മാതാ-പിതാ-ഗുരുജനങ്ങൾ എനിക്കും പൂജ്യരാണ്‌

അങ്ങനെ വിവാഹസംസ്കാരത്തിലൂടെ വധുവരൻമാർക്ക് ഭാവികാര്യങ്ങളെപറ്റി വ്യക്തമായ മാർഗനിർദ്ദേശം ലഭിക്കുന്നു.

മനുസ്മൃതി പരിശോധിച്ചാൽ അതിൽ എട്ടുവിധത്തിലുള്ള വിവാഹങ്ങൾക്കുള്ള സാധ്യതകളെ കുറിച്ച് പറയുന്നു. അവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം പേർ നൽകിയിട്ടുണ്ട്.

ബ്രാഹ്മം, ആർഷം, പ്രാജാപത്യം, ദൈവം, ഗാന്ധർവ്വം, അസുരം, രാക്ഷസം, പൈശാചം

ബ്രാഹ്മം

പിതാവ് പുത്രിയെ ഉദകത്തോട് കൂടി പ്രതിഫലം കൂടാതെ ഒരു ബ്രഹ്മചാരിക്ക് നൽകുക .ഹിന്ദു ബ്രാഹ്മണർക്ക് വിധിച്ചിട്ടുള്ള പതിനാറ് ക്രിയകളായ ഷോഡശക്രിയകളിലെ ഒൻപതാമത്തെ ക്രിയയായ വിവാഹം 'ബ്രാഹ്മവിവാഹം' ആണ്.

ദൈവം

പിതാവ് പുത്രിയെ ആഭരണങ്ങൾ കൊണ്ട് അണിയിച്ചു യാഗത്തിൽ പുരോഹിതന് നൽകുക.

ആർഷം

പശുവിനെയോ ,കാളയെയോ വാങ്ങി പകരം കന്യകയെ കൊടുക്കുക.

പ്രാജാപത്യം

നിങ്ങൾ നിയമാനുഷ്ഠാനത്തോട് കൂടി വാഴുവിൻ എന്ന് പറഞ്ഞിട്ടു പിതാവ് പ്രതിഫലം കൂടാതെ പുത്രിയെ പുരുഷന് നൽകുക.

ഗാന്ധർവം

കാമുകൻ അനുരക്തയായ സ്ത്രീയെ ബന്ധുകളോട് ആലോചിയ്ക്കാതെയും കർമങ്ങൾ കൂടാതെയും കൈകൊള്ളുക

അസൂരം

ഒരു പുരുഷൻ കന്യകയെ പിതാവിന്റെ അടുക്കലിൽ നിന്നും വിലയ്ക്ക് വാങ്ങിക്കുക.

രാക്ഷസം

ഒരു സ്ത്രീയുടെ , ബന്ധുകളെ യുദ്ധത്തിൽ തോൽപ്പിച്ച് ബാലൽക്കരേണ പിടിച്ചു കൊണ്ടുപോവുക.

പൈശാചം

സ്ത്രീക്ക് ബോധമില്ലതിരിക്കുമ്പോൾ അവളെ പുരുഷൻ ബലാ‌ൽക്കാരമായി ഭാര്യയാക്കുക.

13. ഗൃഹസ്ഥാശ്രമം
ഒരു വ്യക്തി പൂർണമായും കുടുംബബന്ധങ്ങളിൽ ഏർപെടുന്ന പ്രക്രിയയാണ് ഗൃഹസ്ഥാശ്രമം. മനുസ്മൃതിയിൽ ഗൃഹസ്ഥാശ്രമത്തെ കുറിച്ച് ഇങ്ങനെ പറയുന്നു -

സർവജന്തുക്കളും പ്രാണവായുവിനെ ആശ്രയിച്ചു എങ്ങനെ കഴിയുന്നുവോ അതുപോലെ ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി എന്നിവർ ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിക്കുന്നു .

ഗൃഹസ്ഥൻ പഞ്ജമഹായജ്ഞം അനുഷ്ഠിക്കണം എന്ന് ധർമശാസ്ത്രഗ്രന്ഥങ്ങൾ അനുശാസിക്കുന്നു. ദേവയജ്ഞം, ബ്രഹ്മയജ്ഞം, പിതൃയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം എന്നിവയാണ് പഞ്ചമഹായജ്ഞങ്ങൾ.

പഞ്ചമഹായജ്ഞങ്ങൾ
ഹിന്ദു ജീവിതരീതി പ്രകാരം ഒരു മനുഷ്യന്റെ ജീവിതകാലത്തെ നാലുഭാഗങ്ങളാക്കി തരം തിരിച്ചിരിക്കുന്നു. ഓരോ കാലങ്ങളിലും ആചരിക്കേണ്ട ജീവിതക്രമങ്ങളാണ് ചതുരാശ്രമങ്ങൾ‍. വിദ്യാഭ്യാസ കാലഘട്ടമായ ബ്രഹ്മചര്യാശ്രമം കഴിഞ്ഞാൽ അടുത്തത് ഗൃഹസ്ഥാശ്രമം ആണ്. മറ്റ് ആശ്രമങ്ങളിൽ വച്ച് ഗൃഹസ്ഥാശ്രമം ശ്രേഷ്ഠമാണെന്ന് പറയുന്നു. മറ്റ് മൂന്ന് ആശ്രമവാസികൾക്കും അടിസ്ഥാനമായിരിക്കുന്നതും ഗൃഹസ്ഥാശ്രമിയാണ്. ഗൃഹസ്ഥാശ്രമി നിത്യവും ആചരിക്കേണ്ടതാണ് പഞ്ചമഹായജ്ഞങ്ങൾ.

ബ്രഹ്മയജ്ഞം
പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്‌ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക.

ദേവയജ്ഞം
പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.

പിതൃയജ്ഞം
നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട്‌ കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം.

തർപ്പണം: ശരീരശുദ്ധിക്കുശേഷം ജലം കൈകളിലെടുത്ത് പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട്‌ ജല തർപ്പണം ചെയ്യുന്നു. ദേവന്മാർ‍, ഋഷിമാർ, പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജലതർപ്പണം നടത്തുന്നു. (തർപ്പണം = പ്രീതിപ്പെടുത്തുക)

ശ്രാദ്ധം : ശ്രദ്ധാപൂർവ്വം ചെയ്യുന്നത് ശ്രാദ്ധം. ബലികർമമാദികൾ ചെയ്യുന്നത് തുലാം, കർക്കിടക അമാവാസി നാളുകളിലും മരിച്ചനാളുകളിലും ആണ്.

നൃയജ്ഞം
നരനെ നാരായണനെന്നുകണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അതിഥി ദേവോ ഭവ’ എന്നഭാവനയിൽ സൽക്കരിക്കുക.

ഭൂത യജ്ഞം
മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക്‌ അന്നം നൽകുകയും വേണം

14. വാനപ്രസ്ഥം
സാധാരണ മനുഷ്യായുസിലെ 50 വയസുകഴിഞ്ഞാൽ വാനപ്രസ്ഥം സ്വീകരിക്കണം. വാനപ്രസ്ഥമെന്നാൽ വനത്തിൽപോയി ജിവിക്കണം എന്നർത്ഥമില്ല. വാനപ്രസ്ഥവ്രതം സ്വീകരിച്ചു ഗൃഹത്തിന് പുറത്തു ജീവിക്കണം. ഈ സമയങ്ങളിൽ സാമൂഹിക ധാർമികരംഗങ്ങളിൽ സേവനമനുഷ്ഠിക്കണം. സന്താനങ്ങൾ കാലിൽ നിൽക്കുവാനയാൽ ഗൃഹഭരണം അവരെ ഏല്പിക്കണം. സന്താനങളില്ലെങ്കിൽ മറ്റു കുടുംബാംഗങ്ങളെ എല്പിക്കാം. സന്തോഷപൂർവ്വം ഒരുക്കമാണെങ്കിൽ ഭാര്യയെയും കൂടെ കൊണ്ടുപോകാം. ഈശ്വരോപസനയും ഹോമവും ചെയ്തു ദീക്ഷ സ്വീകരിച്ചു ശ്രദ്ധാപൂർവ്വം വാനപ്രസ്ഥം സ്വീകരിക്കണമെന്ന് യജുർവേദ മന്ത്രത്തിൽ പറയുന്നു. ദശവിധസ്നാനം, പഞ്ജാമൃതപാനം,  അഭിഷേകം, ദണ്ഡധാരണം,  കൗപീനധാരണം, ഹവനം, സങ്കല്പം, പീതവസ്ത്രധാരണം, സമാപനപൂജ, യജ്ഞം എന്നിവ വാനപ്രസ്ഥത്തിന്റെ ഭാഗമാകുന്നു.

15. സന്യാസം

സന്യാസി ആകുവാൻ നിശ്ചയിച്ച തീയ്യതിക്ക് മൂന്നുദിവസം മുൻപേ വ്രതം അനുഷ്ഠിച്ചു തുടങ്ങണം. സന്യാസസംസ്കാരം ആരംഭിക്കുന്ന ദിവസം പുലർച്ചതന്നെ സന്യാസം സ്വീകരിക്കുന്നയാൾ എഴുന്നേറ്റു സന്യാസകർമങ്ങൾക്ക് തുടക്കമിടണം.  സന്യാസം സ്വീകരിക്കുമ്പോൾ അഞ്ചു തലമുടി ഒഴികെ ബാക്കിയെല്ലാം വടിച്ചുകളയണമെന്ന് നിർബന്ധമുണ്ട്. വളരെ വിപുലമായ സന്യാസിപരമ്പര ഭാരതത്തിനുണ്ട്. ശൈവ, വൈഷ്ണവവാദി മഠാധിപതികളും, ആചാര്യപരമ്പകളിലൂടെ പീഠാധിപതികളയാവരും, യോഗികളും, ഭക്തന്മാരും, കർമികളും, ജ്ഞാനികളും ഉൾപ്പെടെയുള്ള വിപുലമായ സന്യാസിപരമ്പരയണുള്ളത്. വ്രതം, യജ്ഞം, തപസ്സു, ധനം, ഹോമം, സ്വാധ്യായം എന്നിവ അനുഷ്ഠിക്കാത്തവനും  സത്യപവിത്രാദി കർമങ്ങളിൽനിന്ന് വ്യതിചലിച്ചവനും സന്യാസം നൽകരുത്‌. സന്യാസ വേഷത്തിൽ ഭിക്ഷയെടുക്കുന്നത് പാപമാണ്. ധർമബോധവും ആചാരശുദ്ധിയുമില്ലാതെ, അഗ്നിവസ്ത്ര (കാവിവസ്ത്ര) ത്തെയും സന്യാസത്തെയും അവഹേളിക്കുന്നവർക്കും അവരുമായി സമ്പർക്കത്തിൽ എർപെടുന്നവർക്കും പാപമാണ് ഫലം എന്ന് ധർമശാസ്ത്രഗ്രന്ഥം വിവരിക്കുന്നു. കപട സന്യാസികളെ രാജാവിന്‌ ശിക്ഷിക്കാം. ക്രമസന്യാസം കഴിന്നുള്ള അവസ്ഥയാണ്‌ അത്യാശ്രമി. സന്യാസിമാർ സ്വാധ്യായം, തപസ്സു എന്നിവ അനുഷ്ഠിക്കുന്നതോടപ്പം ജനോപകാരപ്രവത്തികളും ചെയ്യണമെന്നുണ്ട്.

സന്യാസിയുടെ ജീവിതരീതികൾ

മരച്ചുവട്ടിൽ താമസിക്കണം.

ഗ്രാമങ്ങളിൽ രണ്ടു രാത്രികൾ കഴിച്ചു കൂട്ടരുത്. (ഒരു രാത്രി മാത്രം).

അത്യാവശ്യത്തിനുള്ള വസ്ത്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.

അറിഞ്ഞുകൊണ്ട് ജീവികളെ ചവിട്ടരുത്.

വസ്ത്രംകൊണ്ട് അരിച്ച വെള്ളമേ കുടിക്കാവൂ.

സത്യമേ പറയാവൂ.

മനസ്സിനു നന്മ വരുന്നതെ ആച്ചരിക്കാവൂ.

ജീവിതവും മരണവും തുല്യതയോടെ വീക്ഷിക്കണം.

വാക്കുതർകങ്ങളിൽ ഭാഗഭാക്കരുത്.

ആരെയും അപമാനിക്കരുത്.

ആഗ്രഹമില്ലാതവനകണം.

16. അന്ത്യേഷ്ടി

ഷോഡസക്രിയയിൽ ഏറ്റവും ഒടുവിലുള്ള സംസ്കാരമാണ് അന്ത്യേഷ്ടി. ഒരു വ്യക്തി മരിച്ചുകഴിഞാൽ ചെയ്യേണ്ട മരണാന്തര കർമങ്ങളെകുറിച്ചാണ് ഇതിൽ വിവരിക്കുന്നത്. അന്ത്യശാസം വലിച്ചുകഴിഞ്ഞാൽ ശരീരം ശവമായി. അതിനെ നിലത്തു ദർഭ തെക്കോട്ട്‌ മുനയാക്കിയിട്ടതിനു മീതെ മലർത്തി കിടത്തി വായയും കണ്ണുകളും അടച്ചു, കാൽപെരുവിരൽ ചേർത്ത് കെട്ടി കൈകൾ നെഞ്ചിൽവച്ച് കൈയുടെ പെരുവിരൽ ചേർത്തുകെട്ടി പാദവും മുഖവുമൊഴിച്ച് ബാക്കിയെല്ലാം ശുഭ്രവസ്ത്രംകൊണ്ട് മൂടണം. തലയുടെ ഭാഗത്ത് എളെളണ്ണ ഒഴിച്ച് കത്തിച്ച നിലവിളക്ക് വെക്കണം. ചുറ്റും എള്ളും അക്ഷതവും ചേർത്ത് വൃത്തം വരക്കണം. സാമ്പ്രാണി, അഷ്ടഗന്ധം എന്നിവ പുകച്ചു കൊണ്ടിരിക്കണം. വളരെ ദൈർഘ്യമേറിയ ചടങ്ങാണ് മരണാന്തര കർമങ്ങൾ.

ചിതാകുണ്ഡം വേണ്ടത്ര വിസ്തൃതിയിൽ കുഴിച്ച് അതിൽ പശുവിൻ ചാണകം തളിക്കണം. ചിതയ്ക്ക് ചുറ്റും നാല് വിറകുവെയ്ക്കണം. പിന്നീടു വയ്ക്കുന്ന ഓരോ വിറകുകളും ഈ നാലു വിറകിനു ഉള്ളിലൊതുങ്ങണം. മാവ്, പ്ലാവ്, ആൽ എന്നിവ കൊണ്ട് ചിത ഒരുക്കാം. ശവത്തെ തല തെക്കോട്ടായി ചിതയിൽ കിടത്തണം. ഇടതു കാൽമുട്ട് നിലത്തൂന്നി ചിതക്ക്‌ തീകൊളുത്തണം എന്നാണ് നിയമം.

അടിതിരിയും പത്തനാടിയും

ഷോഡശക്രിയകളിൽ അവസാനത്തെതായ അഗ്ന്യാധാനം അനുഷ്ടിച്ചു പൂർത്തിയാക്കിയ നമ്പൂതിരി ദമ്പതികളുടെ സ്ഥാനപ്പേരുകളാണ് അടിതിരി എന്നതും പത്തനാടി എന്നതും. യാഗാധികാരമുള്ള നമ്പൂതിരിമാർ നിർബന്ധമായും അഗ്ന്യാധാനം അനുഷ്ഠിക്കണം എന്നു വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. വൈദിക കർമ്മങ്ങളോടു കൂടി ഹോമകർമ്മം നടത്തി അഗ്നിയെ ഹോമകുണ്ഡത്തിലേക്ക് ആവാഹിക്കുന്ന ചടങ്ങോടെയാണ് ഇത് തുടങ്ങുന്നത്. പുന്നെല്ലിന്റെ ഉമിയും ചിരട്ടക്കരിയുമാണ് അഗ്നികുണ്ഡത്തിനുപയോഗിക്കുന്നത്. ഇത് അനുഷ്ഠിക്കാൻ ദമ്പതികൾ ആരോഗ്യമുള്ളവരായിരിക്കണെമെന്നും നിർബന്ധമാണ്. ആവാഹിച്ച അഗ്നിയെ അണയാതെ സൂക്ഷിക്കേണ്ടുന്നത് ദമ്പതികളുടെ കടമയായി കണക്കാക്കുന്നു. ഇതിനെ പരിപാലിക്കുകയും ഉപാസിക്കുകയും ചെയ്യുന്നതിനായി അവരിലൊരാൾ എപ്പോഴും അടുത്തു തന്നെ വേണമെന്നും നിഷ്കർഷിക്കപ്പെടുന്നു. ആദ്യം മരിക്കുന്നയാളുടെ ചിതക്കു ഇതു കൊണ്ടുതന്നെ തീകൊളുത്തുന്നതുവരെ ദിവസവും രണ്ടു നേരം അഗ്നിഹോത്രം നടത്തണം. പശുവിന്റെ പാലിന്റെ തന്നെ തൈരും പ്ലാശിന്റെ ചമതയും ഉപയോഗിച്ചാണ് അഗ്നിഹോത്രം. 

പത്തനാടി എന്ന പദവിയുള്ള നമ്പൂതിരി അന്തർജനങ്ങളെ അവരുടെ അടുത്തുപോയിക്കാണണം എന്നു വ്യവസ്ഥ ഒരു കാലത്ത് നിലവിലുണ്ടായിരുന്നു. അടിതിരി എന്നതിനു ശേഷം അഗ്നിഷ്ടോമം എന്ന സോമയാഗത്തിലൂടെ സോമയാജിപ്പാട് എന്ന സ്ഥാനപ്പേര് സ്വായത്തമാകും. അതിനു ശേഷം അതിരാത്രത്തിലൂടെയാണ് സോമയാജിപ്പാടായ യാഗ-യജമാനൻ അക്കിത്തിരിപ്പാട് എന്ന പദവിക്കു യോഗ്യനാകുന്നത്. എല്ലാ യാഗങ്ങൾക്കും അഗ്ന്യാധാനം നടത്തുന്ന ഹോമകുണ്ഡത്തിലെ അഗ്നിയാണ് ആവാഹിച്ച് ഉപയോഗിക്കുന്നതും യാഗവസാനം തിരിച്ച് ഹോമകുണ്ഡത്തിലേക്കു തന്നെ തിരിച്ചു നിക്ഷേപിക്കുന്നതും.

No comments:

Post a Comment