ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 March 2017

ദുഷ്യന്തൻ

ദുഷ്യന്തൻ

ചന്ദ്രവംശത്തിലെ സുപ്രസിദ്ധനായ ഒരു രാജാവ്.

വംശാവലി

വിഷ്ണുവിൽ നിന്ന് അനുക്രമമായി ബ്രഹ്മാവ് - അത്രി - ചന്ദ്രൻ - ബുധൻ - പൂരൂരവസ്സ് - ആയുസ്സ് - നഹുഷൻ - യയാതി - പൂരു - ജനമേജയൻ - പ്രാചിന്വാൻ - പ്രവീരൻ - നമസ്യു - വീതഭയൻ - ശുണ്ഡു - ബഹുവിധൻ - സംയാതി - രഹോവാദി - രൗദ്രാശ്വൻ - മതിനാരൻ - സന്തുരോധൻ - ദുഷ്യന്തൻ

മതിനാരന് സന്തുരോധനെന്നും പ്രതിരഥനെന്നും രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. സന്തുരോധന്, ദുഷ്യന്തൻ, പ്രവീരൻ, സുമന്തൻ എന്ന് മൂന്ന് പുത്രന്മാർ ജനിച്ചു.

പ്രതിരഥനിൽനിന്ന് കണ്വനും കണ്വനിൽനിന്ന് മേധാതിഥിയു ജനിച്ചു.

[അഗ്നിപുരാണം, ഭാഗവതം, വിഷ്ണുപുരാണം ഈ മൂന്നു ഗ്രന്ഥങ്ങളും ചേർത്തുവച്ചു കൊണ്ടുള്ള വംശാവലിയാണ് മേൽകൊടുത്തിരിക്കുന്നത്. എന്നാൽ ദുഷ്യന്തന്റെ അച്ഛന്റെ പേര് ഈളിൻ എന്നും അമ്മയുടെ പേര് രഥന്തരി എന്നുമായിരുന്നതായി മഹാഭാരതം ആദിപർവ്വം 94ാം അദ്ധ്യായം 17ാം പദ്യത്തിൽ പ്രസ്താവിക്കുന്നു. സന്തുരോധനും ഈളിനും ഒരാൾ തന്നെ എന്ന് നമ്മുക്ക് അനുമാനിക്കാം...

രാജ്യഭരണം

ദുഷ്യന്തൻ ചുരുങ്ങിയ കാലംകൊണ്ട് ഭാരത ചക്രവർത്തിയായിത്തീർന്നുവെന്ന് മ. ഭാ ആദിപർവ്വം 68ാം അദ്ധ്യായം 3ാം പദ്യത്തിൽ പ്രസ്താവിക്കുന്നു. ദുഷന്തന്റെ രാജ്യഭരണം അസൂയാർഹമായിരുന്നു. രാജ്യം സമുദ്രതീരം വരെ വിസ്തൃതമായിരുന്നു. ചതുർ വർണ്ണജനങ്ങളും സമ്പൽസമൃദ്ധായോടുകൂടി കാലയാപനം ചെയ്തിരുന്നു. രോഗഭയമോ ചോരഭയമോ നാട്ടിൽ ഇല്ല. മേഘങ്ങൾ കാലാകാലങ്ങളിൽ മഴപെയ്യിച്ചു. അങ്ങനെ,
" ആഴി പോലെ കലങ്ങാത്തോൻ
ഊഴിപോലെ സഹിപ്പവൻ"
ആയി ദുഷ്യന്തൻ ഭാരത സംരക്ഷണം ചെയ്തു പോന്നു [മ. ഭാ. ആദിപർവ്വം 68ാം അദ്ധ്യായം]

വിവാഹവും പുത്രജനനവും

ഒരു ദിവസം ചന്ദ്രവംശരാജാവായ ദുഷ്യന്തന്‍ വേട്ടയ്ക്കിറങ്ങിയപ്പോള്‍ ഒരു മാനിന്റെ പിന്നാലെ ഓടി. കണ്വാശ്രമവളപ്പില്‍ എത്തിച്ചേര്‍ന്നു. ശകുന്തളയെ കണ്ടപ്പോള്‍ മാനിന്റെ കാര്യം മറന്നു. ദുഷ്യന്തനും സുന്ദരനായിരുന്നു. കണ്വമഹര്‍ഷി ആശ്രമത്തില്‍ ഉണ്ടായിരുന്നില്ല. അതിഥിയെ സല്‍ക്കരിക്കേണ്ട ബാദ്ധ്യത ശകുന്തളയില്‍ വന്നുചേര്‍ന്നു. ശകുന്തളയുടെ അംഗലാവണ്യത്തിൽ ആകൃഷ്ടനായ രാജാവ് അവളുടെ പൂർവ്വചരിത്രങ്ങളെല്ലാം ചോദിച്ചു. വിശ്വാമിത്രൻ മേനകയക്കണ്ട് കാമിച്ചതും അവർക്കു ജനിച്ച പുത്രിയെ കണ്വൻ എടുത്തു വളർത്തിയതും മറ്റുമായ കഥകൾ അവൾ രാജാവിനെ പറഞ്ഞു കേൾപ്പിച്ചു. രാജാവിനെ അവളിൽ ഉറച്ച അനുരാഗം അങ്കുരിച്ചു. ധർമ്മശാസ്ത്രത്തിലെ വിധി അനുസരിച്ച് കണ്വമഹര്‍ഷി വരുംമുന്‍പുതന്നെ ഗാന്ധര്‍വ്വവിധിപ്രകാരം  ശകുന്തളയെ വിവാഹം കഴിച്ചു. വിവാഹ സമയത്ത് എന്നിൽ ഉണ്ടാകുന്ന പുത്രൻ അങ്ങേക്കു ശേഷം രാജാവാകണം എന്നൊരു വ്യവസ്ഥ ശകുന്തള ഉന്നയിക്കുകയും രാജാവ് അത് അംഗീകരിക്കുകയും ചെയ്തിരുന്നു. മഹര്‍ഷി ഉള്ളപ്പോള്‍ ചതുരംഗപ്പടയോടോപ്പം മടങ്ങിയെത്താമെന്ന് വാക്കു നല്‍കി ദുഷ്യന്തന്‍ യാത്രപറഞ്ഞു. ഇതിനിടയില്‍ ശകുന്തള ഗര്‍ഭിണിയായിക്കഴിഞ്ഞിരുന്നു.
കണ്വമഹര്‍ഷി വന്നപ്പോള്‍ ശകുന്തളയുടെ തോഴിമാരായ അനസൂയയും പ്രിയംവദയും ഉണ്ടായ സംഭവങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. സമാധാനചിത്തനായ കണ്വമഹര്‍ഷി ശകുന്തളയെ കുറ്റപ്പെടുത്തിയില്ല.
ദുഷ്യന്തനെ മാത്രം ധ്യാനിച്ച് ശകുന്തള ആശ്രമവാതിലില്‍ ഇരിക്കുമ്പോള്‍ ക്ഷിപ്രകോപിയായ ദുര്‍വാസാവു മഹര്‍ഷി അവിടെ കയറിവന്നു. ചിന്തയിലായിരുന്നതുകൊണ്ട് ശകുന്തള അതിഥിയെ തിരിച്ചറിയുകയോ ഉപചരിക്കുകയോ ചെയ്തില്ല. “”ഇവള്‍ ആരേ ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുവോ അയാള്‍ ഇവളെ മറന്നുപോകട്ടെ” എന്ന് ദുര്‍വാസാവു ശപിച്ചു. സംഭവം കണ്ടുനിന്നിരുന്ന അനസൂയയും പ്രിയംവദയും മുന്നോട്ടു നടന്ന അദ്ദേഹത്തിന്റെ പുറകെ ഓടി ശാപമോക്ഷത്തിനായി ഇരന്നു.
എന്തെങ്കിലും അടയാളം കാണിച്ചാല്‍ ഓര്‍മ്മ വരുമെന്ന് ദുര്‍വാസാവു ശാപമോക്ഷം നല്‍കി. തോഴിമാര്‍ ഓടിവന്ന് ദുഷ്യന്തന്‍ സമ്മാനിച്ച മുദ്രമോതിരം വിരലില്‍ ഉണ്ടോ എന്നു പരിശോധിച്ചപ്പോള്‍ അത് യഥാസ്ഥാനത്ത് ഉണ്ടായിരുന്നു.
മോതിരം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് തോഴിമാര്‍ പറഞ്ഞെങ്കിലും ശാപം സംബന്ധിച്ച കാര്യങ്ങളൊന്നും ശകുന്തളയോടു പറഞ്ഞില്ല. അതറിഞ്ഞ് വിഷമിക്കേണ്ട എന്നു ധരിച്ചിട്ടായിരിക്കാം. മറവി സംഭവിച്ച ദുഷ്യന്തന്‍ പിന്നെ ശകുന്തളയെ കാണാന്‍ വന്നില്ല.
കണ്വമഹര്‍ഷി ഗര്‍ഭിണിയായ ശകുന്തളയെ ദുഷ്യന്തരാജാവിന്റെ കൊട്ടാരത്തിലേക്കയയ്ക്കാന്‍ നിര്‍ബന്ധിതനായി. കാരണം അവള്‍ പൂര്‍ണ ഗര്‍ഭിണി ആയിക്കഴിഞ്ഞിരുന്നു. ആശ്രമവാസികളായ ഗൗതമിയെയും ശാര്‍ങധരനെയും കൂട്ടി ശകുന്തളയെ അദ്ദേഹം കൊട്ടാരത്തലേക്കയച്ചു. വഴിക്ക് സോമാവതാര തീര്‍ത്ഥത്തില്‍ കൈകാലുകള്‍ കഴുകിയപ്പോള്‍ ശകുന്തളയുടെ വിരലില്‍ കിടന്ന മോതിരം വെള്ളത്തില്‍ പോയി. അവര്‍ അത് അറിഞ്ഞതുമില്ല.
കൊട്ടാരത്തിലെത്തിയ ശകുന്തളയെ ദുഷ്യന്തന്‍ തിരിച്ചറിഞ്ഞില്ല. ശാപം നേരത്തെതന്നെ അദ്ദേഹത്തെ പിടികൂടിയിരുന്നു. പത്തു മാസമായിട്ടും ശകുന്തളയെ ഓര്‍മ്മ വരാതിരുന്നതും ഇതുകൊണ്ടുതന്നെയാണ്. അടയാളം കാണിക്കാന്‍ മുദ്രമോതിരം വിരലില്‍ ഉണ്ടായിരുന്നില്ല. വെറും അപരിചിതനായി പെരുമാറിയ ദുഷ്യന്തനു മുന്നില്‍ മോഹാലസ്യപ്പെട്ടു വീണ ശകുന്തളയെ മേനക കൂട്ടിക്കൊണ്ടുപോയി കശ്യപ മഹര്‍ഷിയുടെ ആശ്രമത്തിലാക്കി.
അവിടെ ശകുന്തളയ്ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു. മഹര്‍ഷി കുട്ടിക്ക് “സര്‍വ്വദമനന്‍’ എന്നു പേരിട്ടു. രാജതേജസ്സുള്ള കുട്ടി ആശ്രമവാസികള്‍ക്കെല്ലാം പ്രിയങ്കരനായി. ദുഷ്യന്തരാജാവിനെ കാണാന്‍ പോകുന്നതിനിടയില്‍ കൈകാല്‍ കഴുകാനിറങ്ങിയ സോമാവതാരതീര്‍ത്ഥത്തില്‍ നഷ്ടപ്പെട്ട ശകുന്തളയുടെ മോതിരം ഒരു മത്സ്യം വിഴുങ്ങുകയായിരുന്നു. ഈ മത്സ്യത്തെ പിടിച്ച മുക്കുവന്‍ മത്സ്യത്തിന്റെ വയറ്റില്‍ സ്വര്‍ണ്ണമോതിരം കണ്ട് അതു വില്‍ക്കാന്‍ പോയപ്പോള്‍ പടയാളികള്‍ പിടിച്ചു. രാജാവിന്റെ മുദ്രമോതിരമാണെന്നറിഞ്ഞതുകൊണ്ടാണു പിടിച്ചത്. മോതിരവുമായി പടയാളികള്‍ അയാളെ രാജാവിനു മുന്നില്‍ ഹാജരാക്കി. തന്റെ നിരപരാധിത്വം മുക്കുവന്‍ വെളിപ്പെടുത്ത. മുദ്രമോതിരം കണ്ടപ്പോള്‍ ദുഷ്യന്തരാജാവിന് സംഭവങ്ങള്‍ ഓരോന്നും അടുക്കടുക്കായി ഓര്‍മ്മയിലെത്തി. ശകുന്തളയെ ഓര്‍മ്മിച്ച് അദ്ദേഹം വിഷണ്ണനായി കഴിഞ്ഞുകൂടി.
അവള്‍ക്ക് എന്തു സംഭവച്ചു എന്നറിയാന്‍ പലവഴികളിലൂടെ അന്വേഷിച്ചു. ദേവാസുരയുദ്ധം ആയിടെയാണ് ഉണ്ടായത്. പറക്കുന്ന തേരിലേറി ദേവലോകത്തില്‍ പോയി മടങ്ങുമ്പോള്‍ ഹിമാലയത്തിലെ വനത്തില്‍ ഒരു ബാലന്‍ സിംഹക്കുട്ടിയുമായി ഉല്ലസിക്കുന്നത് ദുഷ്യന്തന്‍ കാണാനിടയായി. തേര് അവിടെ നിറുത്തി കുട്ടിയെ കണ്ട രാജാവ് മാതാപിതാക്കളെപ്പറ്റി അന്വേഷിച്ചു. ബാലന്‍ മാതാവിന്നടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി. ദുഷ്യന്തന്‍ ശകുന്തളയെ തിരിച്ചറിയുകയും ആശ്ലേഷിക്കുകയും ചെയ്തു.
മഹര്‍ഷിയുടെ അനുവാദത്തോടെ ശകുന്തളയെയും മകനെയും കൊട്ടാരത്തില്‍ കൊണ്ടുവന്നു. സര്‍വ്വദമനന്‍ എന്ന ഈ കുട്ടിക്ക് ദുഷ്യന്ത മഹാരാജാവു നല്കിയ പേരാണ് ഭരതന്‍. ഭരതചക്രവര്‍ത്തി പിന്നീട് ദീര്‍ഘകാലം രാജ്യം ഭരിച്ചു. ഭരതന്‍ ഭരിച്ച നാടിന് “ഭാരതം’ എന്ന പേരുണ്ടായി. [മ. ഭാ. ആദി പർവ്വം 69 മുതൽ 74 വരെ അദ്ധ്യായങ്ങൾ]

മരണാനന്തരം ദുഷ്യന്തൻ യമസഭയിൽ വസിച്ച് യമനെ ഉപാസിച്ചു കൊണ്ടിരിക്കുന്നു. [മ. ഭാ. സഭാപർവ്വം 8ാം അദ്ധ്യായം 15ാം പദ്യം]

No comments:

Post a Comment