ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 October 2017

“ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യ ഭീതിയതേ”

“ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യ ഭീതിയതേ”

ഈ ശരീരം തന്നെ ഒരു ക്ഷേത്രമാണ് ഈ നിലത്തിൽ വിതയ്ക്കുന്ന  നന്മയുടെയും തിന്മയുടെയും വിത്തുകൾ സംസ്ക്കാരത്തിന്റെ  രൂപത്തിൽ മുളച്ചു വരുന്നു. പത്ത് ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി,ചിത്തം, അഹംങ്കരം,അഞ്ചുവികാരങ്ങൾ,  ത്രിഗുണങ്ങൾ എന്നിവയിലൂടെ  ഈ ക്ഷേത്രം വികസിക്കുന്നു . പ്രകൃതിയിൽ നിന്നുണ്ടാകുന്ന ത്രിഗുണങ്ങളാൽ വിവശരായ മനുഷ്യർക്ക് കർമ്മം ചെയ്യേണ്ടതായി വരുന്നു. ഒരു ക്ഷണം പോലും കർമ്മം ചെയ്യാതെ കഴിയാൻ ആർക്കും സാധ്യമല്ല.' പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം" ജന്മജന്മാന്ത്രങ്ങളായി കർമ്മം ചെയ്തുകൊണ്ട് ആളുകൾ കാലം കഴിക്കുന്നു. ഇതാണ് കുരുക്ഷേത്രം. സാധനയുടെ വിവിധമാർഗ്ഗങ്ങളിലൂടെ പുരോഗമിച്ച് സാധകൻ പരബ്രഹ്മം എന്ന് പരധർമ്മത്തോടടുക്കുമ്പോൾ ഈ ക്ഷേത്രം  ധർമ്മക്ഷേത്രമായി മാറുന്നു. ഈ ശരീരം തന്നെയാകുന്നു ക്ഷേത്രം...

ഈ ശരീരത്തിനുള്ളിൽ പണ്ടേ നിലനിൽക്കുന്ന രണ്ട് അന്തഃകരണ വൃത്തിക്കളാണ് ദൈവീക സമ്പത്തും ആസുരീക സമ്പത്തും. ഇതിൽ ദേവസമ്പത്താണ് പുണ്യരൂപിയായ പാണ്ടുവും, കർത്തവ്യരൂപിണിയായ കുന്തിയും. പുണ്യം വികസിക്കും മുമ്പ് യഥാർത്ഥ കർത്തവ്യം എന്തന്നറിയാതെ മനുഷ്യർ ഉള്ളിൽ തോന്നുന്നതെല്ലം ചെയ്തുകൂട്ടുന്നു. പുണ്യമില്ലെങ്കിൽ കർത്തവ്യമെന്തന്നറിയാൻ കൂടി സാധിക്കുകയില്ല. കുന്തി പാണ്ഡുവുമായി ബന്ധം സ്ഥാപിക്കുന്നതിനു മുമ്പ് നേടിയനേട്ടം കർണ്ണൻ  ആയിരുന്നു. അയാൾ ജീവിതക്കാലം മുഴുവൻ കുന്തീപുത്രന്മാരോട് വഴക്കടിച്ചു കഴിഞ്ഞുകൂടി. പാണ്ഡവർക്ക് കീഴടക്കാൻ വിഷമമുള്ള ഒരു ശത്രു കർണ്ണനായിരുന്നു. ബന്ധകാരിയായ വിജാതീയ കർമ്മത്തിന്റെ പ്രതീകമാണ് കർണ്ണൻ. പുണ്യത്തിന്റെ മൂർത്തിരൂപിയായ ധർമ്മപുത്രരും, അനുരാഗരൂപിയായ അർജ്ജുനനും, ഭാവരൂപിയായ ഭീമനും, നിയമരൂപിയായ നകുലനും, സത്സ്ംഗരൂപിയായ സഹദേവനും, സാത്ത്വിക രൂപിയായ സത്വികിയും, കായശക്തി രൂപിയായ കാശിരാജനും, കർത്തവ്യനിർവഹണത്തിലൂടെ സംസാര വിജയം നേടുന്ന കുന്തീഭോജനും, മറ്റും ഇഷ്ടോന്മുഖമായ മാനസിക വൃത്തികളുടെ ഉൽകൃഷ്ടോദഹരണങ്ങളാണ്. ഇവരുടെ സംഖ്യ ഏഴ് അക്ഷൗഹിണിയാകുന്നു. അക്ഷാ എന്നാൽ ദൃഷ്ടി എന്നർത്ഥം. സത്യമയമായ ദൃഷ്ടിയിലൂടെ സജ്ജീക്കരിക്കപ്പെട്ടതാണ്. ദൈവീകസമ്പത്ത്. പരധർമ്മ സ്വരൂപമായ പരബ്രഹ്മത്തിലേക്ക് നയിക്കുന്ന ഏഴ് കോണിപ്പടികൾ ആണ് ഏഴ് അക്ഷൗഹിണികൾ. അവയ്ക്ക് ഭടന്മാരുടെ എണ്ണവുമായി ബന്ധമില്ല. എല്ലാം അന്തഃകരണവൃത്തികൾ മാത്രം. വാസ്തവത്തിൽ അനന്തമാണ് ഈ വൃത്തികൾ.

മറ്റൊരു ഭഗമാണ് കുരുക്ഷേത്രം . ഇവിടെ പത്ത് ഇന്ദ്രിയങ്ങളും മനസ്സും ഉൾപ്പെടെ പതിനൊന്ന് അക്ഷൗഹിണികളാണുള്ളത്. ഇന്ദ്രീയങ്ങളുടെയും മനസ്സിന്റെയും കാഴ്ചപ്പാടിലൂടെ സംഘടിതമായ ആസുരസമ്പാത്താണ്. അതിൽ സത്യമറിഞ്ഞീട്ടും അന്ധനായിരിക്കുന്ന അജ്ഞാനരൂപിയായ ധൃതരാഷ്ട്രരും, ഇന്ദ്രിയങ്ങളെ ആധാരമാക്കിയുള്ള കർമ്മത്തെ പ്രതിനിധികരിക്കുന്ന ഗന്ധാരിയുമുണ്ട്. കൂടെ മോഹരൂപിയായ ദുര്യോധനൻ, ദുർബുദ്ധിരൂപിയായ ദുശ്ശാസനൻ, വിജാതീയ കർമ്മരൂപിയായ കർണ്ണൻ, ഭ്രമരൂപിയായ ഭിഷ്മർ, ദൈത്വാചരണ രൂപിയായ ദ്രോണാചര്യർ, ആസക്തിരൂപിയായ അശ്വത്ഥാമാവ്,  വികല്പരൂപിയായ വികർണ്ണൻ, അപൂർണ്ണ സാധനയിൽ കൃപയുടെ ആചരണരൂപിയായ കൃപാചാര്യർ, പിന്നെ ഇവരുടെയെല്ലാമിടയിൽ  ജീവരൂപിയായ വിദുരരും. അദ്ദേഹം അജ്ഞതയോടത്ത് കഴിയുന്നുണ്ടെങ്കിലും എപ്പോഴും പാണ്ഡവരുടെ മേലാണ് ദൃഷ്ടി. പുണ്യകർമ്മങ്ങളിലാണ് താല്പര്യം , എന്തെന്നാൽ ആ ആത്മാവ് പരമാത്മാവിന്റെ ശുദ്ധമായ അംശമാണ്. ഇങ്ങനെ നോക്കുമ്പോൾ ആസുരസമ്പത്തും അനന്തമാണെന്നു കാണാം. എന്നാൽ ക്ഷേത്രം ഒന്നു മാത്രം, ഈ ശരീരക്ഷേത്രത്തിൽ പരസ്പരം  പോരാടുന്ന ശക്തികൾ രണ്ടുണ്ട്. ഇതിൽ ഒന്ന് ആസുരികശക്തി ഇത് മനുഷ്യനെ പ്രകൃതിയിൽ വിശ്വസിപ്പിച്ച് അധമയോനികളിൽ ജനിക്കാൻ കാരണമാകുന്നു. മറ്റേത് ദൈവീകശക്തി ഇത് പരമാത്മാവിൽ വിശ്വസമുണ്ടാക്കി പരമാത്മാ പ്രാപ്തി പ്രദാനം ചെയ്യുന്നു.

തത്വദർശികളായ മഹാപുരുഷന്മാരുടെ മേൽനോട്ടത്തിൽ അനുക്രമം സാധനകൾ അനുഷ്ഠിച്ചാൽ ദൈവീകസമ്പത്ത് വർദ്ധിക്കുകയും ആസൂരിസമ്പത്ത് ക്ഷയിക്കുകയും ചെയ്യും.

No comments:

Post a Comment