ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 September 2016

തക്ഷകൻ

തക്ഷകൻ

കുരുവംശത്തിലെ പരീക്ഷിത് രാജാവിനെ ഒരു മഹർഷി തക്ഷകന്റെ കടിയേറ്റു മരിക്കുമെന്ന് ശപിക്കുന്നു. ഇതറിഞ്ഞു ഭയന്ന രാജാവ് വൻ സുരക്ഷയോടെ കഴിഞ്ഞെങ്കിലും ഒരു പുഴുവിന്റെ രൂപത്തിൽ വന്ന് തക്ഷകൻ രാജാവിനെ കൊല്ലുന്നു.

കശ്യപമുനിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ച സന്തതികളെല്ലാം സർപ്പങ്ങളായിരുന്നു എന്നും ഇതിൽപ്പെട്ട തക്ഷകൻ നാഗപ്രമാണികളിൽ ഒരുവനായിരുന്നുവെന്നും മഹാഭാരതം ആദിപർവത്തിലെ 38മത്തെ അധ്യായത്തിൽപ്പെട്ട അഞ്ചാം പദ്യത്തിൽ വിവരിച്ചിരിക്കുന്നു.

മാതാവിന്റെ ശാപം കാരണം തക്ഷകൻ ബാല്യത്തിൽത്തന്നെ കുടുംബം വിട്ടുപോയി. ഒരിക്കൽ മാതാവായ കദ്രുവും കശ്യപന്റെ മറ്റൊരു ഭാര്യയായ വിനതയും തമ്മിൽ ഉച്ചൈ ശ്രവസ്സ് എന്ന കുതിരയുടെ വാൽരോമത്തിന്റെ നിറം സംബന്ധിച്ച് ഒരു തർക്കമുണ്ടായി. വാൽരോമം കറുത്തതാണെന്നു കദ്രുവും വെളുത്തതാണെന്നു വിനതയും വാദിച്ചു. തോല്ക്കുന്ന ആൾ ജയിക്കുന്നവളുടെ ദാസിയാകണമെന്നു പന്തയം കെട്ടി. അന്നു രാത്രി കദ്രു മക്കളെ വിളിച്ച് ഇന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിന്റെ വാലിൽ കറുത്തരോമങ്ങൾ എന്ന തോന്നലുണ്ടാക്കുമാറ് കടിച്ചു തൂങ്ങിക്കിടക്കുവാൻ ആജ്ഞാപിച്ചു. ധർമജ്ഞരായ ഏതാനും സർപ്പങ്ങൾ വഞ്ചനാപരമായ ഈ പ്രവൃത്തിയെ എതിർത്തു. നിങ്ങൾ ജനമേജയ രാജാവിന്റെ സർപ്പസത്രത്തിൽ വെന്തെരിയട്ടെ എന്ന ശാപവും കൊടുത്ത് കദ്രു എതിർത്ത പുത്രന്മാരെ വെളിയിലാക്കി. തക്ഷകൻ അവരുടെ നേതാവായി.
ഇക്കാലത്ത് പരീക്ഷിത്തു രാജാവ് തക്ഷകന്റെ കടിയേറ്റ് ഏഴുദിവസത്തിനുള്ളിൽ മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതിൽ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളിൽ നിപുണരായ പലരെയും യഥാസ്ഥാനങ്ങളിൽ നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏർപ്പെടുത്തി.

സുപ്രസിദ്ധനായ കശ്യപമഹർഷിയായിരുന്നു അന്നത്തെ മന്ത്ര വാദികളിൽ പ്രധാനി. രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ ദ്രവ്യാഗ്രഹിയായ ആ മുനി, ഇതു ധനസമ്പാദനത്തി നുപറ്റിയ അവസരമാണെന്നു മനസ്സിലാക്കി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു. രാജാവ് ബ്രാഹ്മണശാപം ഏറ്റിരിക്കുന്ന വിവരം അറിഞ്ഞയുടനെ തക്ഷകനും മനുഷ്യരൂപമെടുത്ത് തക്കവും തരവും നോക്കി അവിടേക്കു പുറപ്പെട്ടു. ഇടയ്ക്കുവച്ച് തക്ഷകൻ കശ്യപനെ കണ്ടു. വിഷഹാരിയായ കശ്യപൻ അവിടെ വന്നാൽ തന്റെ പ്രവർത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകൻ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താൻ പോകുന്നതെന്നു കശ്യപൻ പറഞ്ഞു. അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു. ഒടുവിൽ തക്ഷകൻ തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. രണ്ടുപേരുടേയും കഴിവുകൾ വഴിക്കുവച്ചുതന്നെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു രണ്ടു പേരും സമ്മതിച്ചു. മാർഗ്ഗമധ്യേ ശാഖോപശാഖകളായി പന്തലിച്ചു നിന്ന ഒരു മഹാവടവൃക്ഷത്തെ തക്ഷകൻ കടിച്ചു. അവർ നോക്കി നില്ക്കവേ ആ വടവൃക്ഷം നിശ്ശേഷം ചാമ്പലായി. ഉടൻതന്നെ കശ്യപൻ അല്പം ജലം മന്ത്രം ചൊല്ലി ചാമ്പലിൽ ഒഴിച്ചു. ക്ഷണ നേരത്തിനുള്ളിൽ വൃക്ഷം പഴയതുപോലെ തഴച്ചുവളർന്നു നിന്നു. അതുകണ്ട് കശ്യപനാണ് ശ്രേഷ്ഠനെന്ന് തക്ഷകൻ സമ്മതിച്ചു. അതിനുശേഷം തക്ഷകൻ ചില വശീകരണ വാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് തക്ഷകൻ കശ്യപനെ മടക്കി അയച്ചു.

ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാൻ തരം നോക്കി തക്ഷകൻ ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാൻ തുടങ്ങി. ഒരു മാർഗവും കാണാതെ വന്നപ്പോൾ തക്ഷകൻ തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിൽ ഒന്നിൽ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകൻ ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകർ തടഞ്ഞു. തങ്ങൾ തപോവനത്തിൽ നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവർ അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തിൽ കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവർ കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു. രാജാവുതന്നെ ഫലങ്ങളിൽ ഓരോന്നെടുത്ത് മന്ത്രിമാർക്കു കൊടുത്തു. അതിൽനിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി. അപ്പോൾ അതിൽ കണ്ണുകൾ രണ്ടും കറുത്തും ഉടൽ അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതുകണ്ട് രാജാവ് അത്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു: "അല്ലയോ മന്ത്രിസത്തമരേ, നിങ്ങളുടെ അത്യധ്വാനത്തിന്റെ ഫലമായി നമുക്ക് ആപത്തൊന്നും ഇല്ലാതെ കഴിഞ്ഞു എന്നു പറയാം. സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും ഇതാ തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാൽ വിപ്രശാപം മിഥ്യയായി എന്നു വരേണ്ട. നമുക്ക് അതിനെ സ്വീകരിച്ചേക്കാം. ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ.

ഇപ്രകാരം പറഞ്ഞ് രാജാവ് മെല്ലെ പുഴുവിനെ എടുത്ത് തന്റെ കഴുത്തിൽ വച്ചു. ഉടൻതന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു. തക്ഷകൻ ഇതിനകം രാജാവിനെ ദംശിച്ചു കഴിഞ്ഞു. രാജാവ് മരിച്ചു നിലം പതിച്ചു.

ഏഴു ദിവസത്തിനുള്ളിൽ തക്ഷക ദംശനത്താൽ രാജാവു മരിക്കുമെന്ന മുനി ശാപമറിഞ്ഞയുടൻ രാജാവ് മുനിമാരേയും ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസംകൊണ്ട് തനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് ആലോചിക്കുകയും ഈശ്വരസ്തുതിയും ഭഗവത്കഥാ ശ്രവണവുമാണ് ആ മഹത് കൃത്യമെന്ന് അവർ മറുപടി പറയുകയുമുണ്ടായി. അതിൻപ്രകാരം ശ്രീ ശുകബ്രഹ്മർഷി ഏഴു ദിവസം കൊണ്ട് പറഞ്ഞ കഥയാണ് ശ്രീമദ്ഭാഗവതപുരാണമായി അറിയപ്പെടുന്നത്.

തക്ഷകനും ഇന്ദ്രനുമായുള്ള സഖ്യത്തെ സംബന്ധിച്ചും ദേവീ ഭാഗവതത്തിൽ വിവരണമുണ്ട്. ഉത്തങ്കൻ എന്ന ദിവ്യപ്രഭാവനായ ഒരു മുനികുമാരൻ വേദൻ എന്ന ഗുരുവിന്റെ കീഴിൽ വിദ്യാഭ്യാസം ചെയ്തിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ പൗഷരാജാവിന്റെ ഭാര്യയായ ക്ഷത്രിയസ്ത്രീ ധരിക്കുന്ന കുണ്ഡലങ്ങൾ ഗുരുദക്ഷിണയായി വാങ്ങിക്കൊണ്ടു വരുവാൻ ഗുരുപത്നി നിർദേശിച്ചു. ഉത്തങ്കൻ അതനുസരിച്ച് കുണ്ഡലങ്ങൾ വാങ്ങിക്കൊണ്ടു വന്നെങ്കിലും ഇന്ദ്രൻ തക്ഷകനെക്കൊണ്ട് അതു മോഷ്ടിപ്പിക്കുകയും മറ്റനേകം പ്രതിബന്ധങ്ങൾ മാർഗ്ഗമധ്യത്തിൽ സൃഷ്ടിക്കുകയും ചെയ്തു. ഇന്ദ്രനുമായുള്ള ഈ വേഴ്ച ഒരു നിത്യസ്നേഹബന്ധമായി വളർന്നു വരികയും തക്ഷകൻ ഇന്ദ്രന്റെ ഉത്തമസഖി യായിത്തീരുകയും ചെയ്തു.

തക്ഷകനോട് പ്രതികാരം ചെയ്യാൻ ഉത്തങ്കൻ അവസരം നോക്കിയിരുന്നു. അപ്പോഴാണ് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയൻ രാജാവായത്. ഉത്തങ്കൻ ജനമേജയന്റെ കൊട്ടാരത്തിൽ ചെന്ന് തക്ഷകൻ പരീക്ഷിത്തിനെ കടിച്ചുകൊന്ന വിവരവും മറ്റും പറഞ്ഞു കേൾപ്പിച്ചു. കോപാന്ധനായ ജനമേജയൻ തക്ഷകനോട് പ്രതികാരം ചെയ്യാനുറച്ചു. ഒരു സർപ്പസത്രം നടത്തണമെന്നും ആ സത്രത്തിൽ വച്ച് സർപ്പങ്ങളെ മന്ത്രശക്തികൊണ്ട് ആവാഹിച്ച് അഗ്നിയിൽ ചുട്ടുകളയണമെന്നും മുനി അഭിപ്രായപ്പെട്ടു. ഉത്തങ്കൻ മറ്റു മുനിമാരോടുകൂടി ചേർന്ന് സർപ്പസത്രവും ആരംഭിച്ചു. സർപ്പങ്ങൾ ഓരോന്നായി വന്ന് ഹോമകുണ്ഡത്തിൽ വീണ് ചാകാൻ തുടങ്ങി. തക്ഷകനെ ആവാഹിക്കാൻ ശ്രമിച്ചു. ഭയചകിതനായ തക്ഷകൻ ദേവലോകത്തെത്തി ദേവേന്ദ്രന്റെ കാൽക്കൽ വീണു. അഭയം നല്കിയ ദേവേന്ദ്രവൻ തന്റെ അർധസിംഹാസനം കൂടി തക്ഷകന് ഒഴിഞ്ഞുകൊടുത്തു. ഇതറിഞ്ഞ ഉത്തങ്കൻ എല്ലാവരുംകൂടി വന്ന് തീയിൽ ചാടിചാകട്ടെ എന്നു പറഞ്ഞ് ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും എല്ലാം ഒന്നായി ആവാഹിച്ചു. ഈ ഘട്ടത്തിലാണ് ജരൽക്കാരു മഹർഷിയുടെ പുത്രനായ ആസ്തികൻ എന്ന ബ്രാഹ്മണകുമാരൻ ജനമേജയന്റെ കൊട്ടാരത്തിൽ വന്ന് സർപ്പസത്രം അവസാനിപ്പിച്ചത്. അങ്ങനെ തക്ഷകൻ മരണത്തിൽ നിന്നു രക്ഷപ്പെട്ടു.

ഇന്ദ്രൻ തക്ഷകനെ കുടിപാർപ്പിച്ചിരുന്നത് ഖാണ്ഡവവനത്തിലാണ്. ഒരിക്കൽ അഗ്നിദേവന് ദഹനക്കേടുണ്ടായപ്പോൾ ഖാണ്ഡവവനത്തിൽ ദേവവൈരികളായി നിരവധി ജീവികൾ വസിക്കുന്നുണ്ടെന്നും അവയുടെ മേദസ്സ് ഭക്ഷിച്ചാൽ ദഹനക്കേട് മാറുമെന്നും ബ്രഹ്മാവ് പറഞ്ഞു. അതനുസരിച്ച് അഗ്നി ഖാണ്ഡവവനത്തിൽ വന്നു. അഗ്നി വനത്തെ ദഹിപ്പിക്കുവാൻ എത്തിയിട്ടുള്ള വിവരം അറിഞ്ഞ ഇന്ദ്രൻ മഴ പെയ്യിച്ചതുമൂലം അഗ്നിദേവന് വനത്തെ ഭക്ഷിക്കുവാൻ കഴിഞ്ഞില്ല. തക്ഷകനെക്കുറിച്ച് ഇങ്ങനെ ഒരു പാട് കഥകൾ.

*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*.

No comments:

Post a Comment