ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 September 2016

മൂകാംബികദേവി

മൂകാംബികദേവി

പണ്ട് ഉത്തമനെന്ന മനുവിൻറെ കാലത്ത് (മൂന്നാം മന്വന്തരത്തിൽ) മഹാരണ്യപുരം എന്ന പേരിൽ പ്രസിദ്ധിയാജ്ജിച്ചിരുന്ന ഈ പ്രദേശത്ത് ഹിംസ്രജന്തുക്കളുടെ  ആവാസസ്ഥാനമായിരുന്നെങ്കിലും  അതിരമണീയമായിരുന്നു. അവിടെ സൗപർണ്ണികാ നദിയുടെ ചേതോഹാരിതയിൽ മനംകുളിർത്ത കോലമഹർഷി പർണ്ണാശ്രമം കെട്ടി സ്വയംഭൂവായുണ്ടായിരുന്ന ശിവലിംഗത്തിൽ നിത്യം അർച്ചനാദികൾ കഴിച്ച് വസിച്ചുപോന്നു. മഹർഷിയുടെ തപോബലത്താൽ പ്രത്യക്ഷനായ ഭഗവാനോട് ഈ സ്ഥലം തൻറെ പേരിലറിയപ്പെടണമെന്നു വരം വാങ്ങി. അങ്ങിനെ അവിടം 'കോലാപുര'മെന്ന പേരിലറിയപ്പെട്ടു. കുറേ കാലങ്ങൾക്കു ശേഷം കംഹാസുരൻ ഈ പ്രദേശത്ത് വരികയും കോട്ടകൾ കെട്ടി താമസമാരംഭിച്ചതോടെ കോലമഹർഷിക്ക് അവനിൽ നിന്ന് പീഡകൾ അനുഭവിക്കേണ്ടി വന്നു. അങ്ങനെ മഹർഷി കുടജാദ്രിയിൽ ചെന്ന് ചിത്രമൂലയിൽ തപസ്സു തുടങ്ങി. കംഹാസുരൻറെ ഉപദ്രവം ദേവൻമാർക്കും ഉണ്ടായപ്പോൾ അവരൊത്തൊരുമിച്ച് ദേവിയോടഭ്യർത്ഥിച്ചു. ദേവിയെക്കണ്ട് ഭയന്നോടിയ കംഹാസുരൻ 'ഋഷ്യമൂകാചലത്തിൽ 'തപസ്സു തുടങ്ങി. അതിനുശേഷം മഹിഷാസുരൻ ഇവിടെയെത്തി അതൊരസുരപുരമാണെന്ന് മനസ്സിലാക്കി അവിടെ താമസം തുടങ്ങി. അവൻ ദേവൻമാരെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും ഉർവ്വശി തുടങ്ങിയവരെ ദാസിമാരാക്കുകയും ചെയ്തു. മൂർത്തിമൂവരോടൊത്ത് ദേവൻമാർ കുടജാദ്രിയിലെത്തി തപസ്സുചെയ്യുന്ന കോലമഹർഷിയുമൊത്ത് ആദിപരാശക്തിയോട് പ്രാർത്ഥിച്ചു. അങ്ങനെ ദേവി മഹിഷാസുരനെ നിഗ്രഹിച്ചു. തേജോരൂപിണിയായി ദേവി വാനിൽ വിളങ്ങി. അങ്ങനെ ത്രിമൂർത്തികളൊരുമിച്ച് ആവിർഭവിച്ച് ഇന്നുകാണുന്ന ക്ഷേത്രകേന്ദ്രത്തിലെ ജ്യോതിർമയമായ ശ്രീചക്രം ഉണ്ടാക്കി ദേവിയെ അതിൽ പ്രതിഷ്ഠിച്ചു. അതേസമയം ഋഷ്യമൂകാചലത്തിൽതപം ചെയ്യുന്ന കംഹാസുരൻറെ തപോബലത്തിൽ ഭയപ്പെട്ട ദേവൻമാർ അവൻറെ ഇംഗിതഭംഗം വരുത്തുവാൻ ദേവിയോട് പ്രാർത്ഥിച്ചു. ബ്രഹ്മാവ് വരം നൽകാനായി വരുന്ന നേരത്ത് അവന് ബ്രഹ്മാവിനോട് ഒന്നും ചോദിക്കുവാൻ കഴിഞ്ഞില്ല. ദേവി അവനെ മൂകനാക്കിത്തീർത്തു. മൂകരൂപിയായി അവൻറ നാവിൽ കുടികൊണ്ടതിനാൽ 'മൂകാംബിക' എന്ന് ദേവിക്ക് നാമമായി. ഇച്ഛാഭംഗത്താൽ കുപിതനായ അസുരൻ മൂന്നു ലോകങ്ങളേയും തകർക്കാൻ തുടങ്ങി. അങ്ങനെ ദേവൻമാരെല്ലാവരും മൂർത്തിമൂവരും ചേർന്ന് തങ്ങളുടെ ശക്തികളിൽ നിന്നോരോ മൂർത്തികളെ സൃഷ്ടിച്ച് മൂകാസുരനുമായി അതിഭയങ്കരമായ യുദ്ധത്തിലേർപ്പട്ടെങ്കിലും അവനെ കൊല്ലാൻ സാധിച്ചില്ല. അങ്ങനെ പരവശരായ അവരെല്ലാവരും ചേർന്ന് ആദിപരാശക്തിയായ ദേവിയിൽ ലയിച്ച് ഏകമൂർത്തിയായി അവനെ വധിച്ചു. ആ സമയം അമ്മ തേജോരൂപിണിയായി വാനിലേക്കുയർന്നു. അതിനുശേഷം മൂർത്തിമൂവരുമൊരുമിച്ച് കോലമഹർഷി പൂജിച്ചിരുന്ന സ്വയംഭൂ ലിംഗത്തിൻ മദ്ധ്യേ സുവർണ്ണരേഖയിൽ ശിവശക്തിയെ ഒന്നിച്ച് മഹാലക്ഷ്മിസ്വരൂപമായും വാമഭാഗത്തു കാളി,ലക്ഷ്മി, വാഗ്ദേവി എന്നിവരെ ഐക്യഭാവത്തോടും ദക്ഷിണഭാഗത്ത് ഹരിഹരൻമാരേയും  ദേവവർഗ്ഗത്തെ ഒന്നായും നിനച്ച് സങ്കല്പപൂജ ചെയ്തു. പിന്നീട് അഗ്നികോണിൽ ആറുമുഖനേയും നിരൃതികോണിൽ പാർത്ഥേശ്വരൻ, നഞ്ചുണ്ടേശ്വരൻ, പഞ്ചമുഖഗണപതി എന്നിവരേയും വായുകോണിൽ ഹനുമാനേയും ഈശാനകോണിൽ ഗോവർദ്ധനോദ്ധാരി, വീരഭദ്രൻ തുടങ്ങിയവരേയും പ്രതിഷ്ഠിച്ച് പൂജിച്ചു. സൗപർണ്ണികാ തീർത്ഥത്തിൽ നിന്നും ശുദ്ധജലമെടുത്തു പൂജിച്ചതിനാൽ ഉത്സവാദി വിശേഷങ്ങൾക്ക് സൗപർണ്ണികാ തീർത്ഥം തന്നെ ഉപയോഗിക്കുന്നു. ശങ്കരാചാര്യസ്വാമികൾ ഇവിടെയെത്തി തപസ്സുചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തിയ ശേഷം അദ്ദേഹം കണ്ട ചതുർബാഹുവായ ദേവീസ്വരൂപത്തെ ആ രൂപത്തിൽ നിർമ്മിച്ച് പ്രതിഷ്ഠിച്ചതാണ് ഇന്നുകാണുന്ന രൂപം. അതിനു മുമ്പ് സ്വയംഭൂലിംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശങ്കരാചാര്യസ്വാമികൾ തന്നെയാണ് പൂജാവിധികളും ആരാധനാ സമ്പ്രദായങ്ങളും ചിട്ടപ്പെടുത്തിയതെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തിൻറെ സ്മരണാർത്ഥം ശങ്കരപീഠവും ഉണ്ട്. ശുക്ലതീർത്ഥം, അഗ്നിതീർത്ഥം, ഗോവിന്ദതീർത്ഥം തുടങ്ങിയ ഉപതീർത്ഥങ്ങളും ഉണ്ട്. കുടജാദ്രി, ചിത്രമൂല, ഗണപതിഗുഹ  തുടങ്ങിയവയും ദേവീഭക്തർക്ക് ആനന്ദം പകരുന്നു."അമ്മേ നാരായണാ"

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

No comments:

Post a Comment