ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 May 2019

ഈശ്വരന്റെ രൂപം

ഈശ്വരന്റെ രൂപം

സകല പ്രപഞ്ചത്തെയും സൃഷ്ടിച്ച് അതിനെ പരിപാലിക്കാൻ അതിനൊരു പ്രകൃതിസിദ്ധാന്തമുണ്ടാക്കി തന്നിലേക്കു തന്നെ ലയിപ്പിക്കപ്പെടുന്നു എന്നു സകലരും ഒരുപോലെ സമ്മതിക്കുന്ന അത്യത്ഭുത മഹാശക്തിയാണ് ഈശ്വരൻ. (നിയന്താവ്)

കോടിക്കണക്കിനു കോശങ്ങളുടെ പ്രകമ്പന-അനുപ്രകമ്പനത്തിന്റെ ആകെത്തുകയാണ് ശരീരം. ഇതിനെ ജീവികളുടെ മസ്തിഷ്കത്തിൽ "തനിയെ" ഉണ്ടാകുന്ന രാസപ്രവർത്തനങ്ങളാണ് നിയന്ത്രിക്കുന്നതും ഒന്നിച്ചുനിർത്തി ഉത്തരവാദിത്തങ്ങൾ ഭാഗിച്ചു നടത്തുന്നതും എന്നു പറയുന്നതാണോ ആധുനികത?

എന്തുകൊണ്ട് ഈ രാസപ്രവർത്തനം സകലജീവികളിലും ഒരേപോലെ നടക്കുന്നു? ആരുടെയോ ഏതോ അദൃശ്യശ്ക്തിയുടെ ഇടപെടീൽ സകലതിലും കാണുന്നു. എല്ലവരും ഇതിനെ അംഗീകരിക്കുകയും ചെയ്യുന്നു. ഈ ബാഹ്യശക്തിയെ ഈശ്വരനെന്നോ  (നിയന്താവ്)  ദൈവമെന്നോ ഇശ്വരചൈതന്യമെന്നോ വിളിക്കുന്നു.

പല വിശ്വാസങ്ങലിലും ദൈവത്തിനു മനുഷ്യരൂപമാണ് കൊടുത്തിരിക്കുന്നത്. ഭഗവത് ഗീതയിൽ അദ്ധ്യായം 7 ൽ - ജ്ഞാന വിജ്ഞാന യോഗം - 24ഉം 26 ഉം ശ്ലോകങ്ങളിലൂടെ ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനു പറഞ്ഞുകൊടുക്കുന്നത് നമ്മുടെ ഇത്തരം സംശയങ്ങൾക്ക് അറുതി വരുത്താൻ സാധിക്കുന്നതും യുക്തിക്കധിഷ്ടിതവുമായ ഒന്നാണ്.

"അവ്യക്തം വ്യക്തിമാപന്നം മന്യന്തേമാമ ബുദ്ധയ:
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം" (ശ്രീമദ് ഭഗവത് ഗീത 7: 24 )

( അനശ്വരവും സർവ്വോൽകൃഷ്ടവുമായ എന്റെ പരമഭാവത്തെ അറിയാത്ത അല്പജ്ഞന്മാർ അവ്യക്തനായ എന്നെ മനുഷ്യാദി വ്യക്തിരൂപത്തെ പ്രാപിച്ചിരിക്കുന്നവനായി വിചാരിക്കുന്നു. )

"നാഹം പ്രകാശ: സർവ്വസ്യ യോഗമായാസമാവൃത:
മൂഢോfയം നാഭിജാനാതി ലോകോ മാമജമവ്യയം" (ശ്രീമദ് ഭഗവത് ഗീത 7: 25 )

( യോഗമായാൽ ചുറ്റപ്പെട്ടിരിക്കുന്ന ഞാൻ ആർക്കും തന്നെ ഗോചരീഭവിക്കുന്നില്ല. ഈ മൂഢരായ ജനങ്ങൾ ഞാൻ ജന്മമില്ലാത്തവനും നാശമില്ലാത്തവനുമാണെന്നത് അറിയുന്നില്ല )

ശ്രീകൃഷ്ണാവതാരത്തിൽ മാത്രം ഭഗവാൻ വിശ്വരൂപം പല പ്രാവശ്യം കാണിച്ചുകൊടുക്കുന്നുണ്ട്.

മണ്ണുവാരിത്തിന്ന ഉണ്ണിക്കണ്ണനെ ശാസിച്ച അമ്മ യശോദയെ തന്റെയുള്ളിൽ സകലപ്രഞ്ചത്തെയും കാണിച്ചുകൊടുക്കുന്നു,

കൗരവ സഭയിൽ തന്നെ പിടിച്ചുകെട്ടാൻ വന്നപ്പോൾ,
മഹാഭാരത യുദ്ധാരംഭത്തിൽ ഇതികർത്തവ്യമൂഢനായിരുന്ന അർജ്ജുനനെ, ശരശയ്യയിലായിരുന്ന ഭീഷ്മരെ... ഇവയിലെല്ലാം കോടി സൂര്യന്മാർ ഒന്നിച്ചുദിച്ചുനിൽക്കുന്ന സൂര്യചന്ദ്രന്മാർക്കുതുല്യമായ ആയിരക്കണക്കിനു നേത്രങ്ങളും.....

"അനേക വക്ത്ര നയനമനേകാത്ഭുത ദർശനം
അനേക ദിവ്യാഭരണം ദിവ്യാനേകദ്യതായുധം" 11:10

( അനേകം മുഖങ്ങൾ, അനേകം കണ്ണുകൾ, അത്ഭുത കരണങ്ങളായ അനേക ദർശനങ്ങൾ, കൈയിലേന്തിയ അനേകം ആയുധങ്ങൾ, അനേകം ദിവ്യാഭരണങ്ങൾ, എന്നിവയോടുകൂടി )

സാധാരണ കണ്ണുകൊണ്ടുകാണാൻ സാധിക്കാത്തതു കൊണ്ട് ദിവ്യ ചഷുസ് ( ദിവ്യമായ കണ്ണുകൾ ) കൊടുത്തിട്ടാണ് ഭഗവാൻ അർജ്ജുനനെ വിശ്വരൂപം കാണിച്ചുകൊടുക്കുന്നത്.

"ദിവ്യമാല്യാംബരധരം ദിവ്യ ഗന്ധാനുലേപനം
സർവാശ്ചര്യമയം ദേവമനന്തം വിശ്വതോ മുഖം" 11:11

( ദിവ്യങ്ങളായ മാല്യങ്ങളും വസ്ത്രങ്ങളും ധരിച്ച്, ദിവ്യ സുഗന്ധങ്ങളുമണിഞ്ഞ് എല്ലാപ്രകാരത്തിലും ആശ്ചര്യമായി ശോഭനമായി "അനന്തമായിരിക്കുന്ന" വിശ്വരൂപത്തെ കാണിച്ചു )

"ദിവിസൂര്യസഹസ്രസ്യ ഭവേദ്യുഗപദുത്ഥിതാ
യദി ഭാ: സദൃശി സാ സ്യാൽ ഭാസസ്തസ്യ മഹാത്മന:" 11:12

( ആകാശത്തിൽ അനേകസഹസ്രം സൂര്യന്മാരുടെ പ്രകാശം ഒരേ സമയത്ത് ഉയരുന്നതിനോട് ആ മഹാത്മാവിന്റെ ശോഭ തുല്യമായുയർന്നു. )

അപ്പോൾ മന്ത്രങ്ങളിലും ക്ഷേത്രങ്ങളിലുമൊക്കെക്കാണുന്ന രൂപങ്ങളോ സകലതു ആ ഒരേ ഒരു ഭഗവാന്റെ ദിവ്യരൂപങ്ങൾ ഓരോ മഹാത്മാക്കൾക്കു ഓരോ സാഹചര്യങ്ങളിൽ പ്രത്യക്ഷമായതാണ്. അതും പൂർണ്ണമാണ്. അതുകൊണ്ടാണ് ഋഗ്വേദമന്ത്രമായ പൂർണ്ണത്തെ ആരാധിക്കുന്ന അദ്വൈതമന്ത്രം സകലപുജകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

"പൂർണ്ണമദ: പൂർണ്ണമിദ: പൂർണ്ണാത് പൂർണ്ണമുദച്യുദേ
പൂർണ്ണസ്യ പൂർണ്ണാമാദായ പൂർണ്ണമേവവശിഷ്യതേ

( അതും പൂർണ്ണമാണ്, ഇതും പൂർണ്ണമാണ്. പൂർണ്ണത്തിൽ നിന്നാണ് പൂർണ്ണമുണ്ടാകുന്നത്. പൂർണ്ണത്തിൽ നിന്നും പൂർണ്ണം കുറച്ചാലും പൂർണ്ണം തന്നെ അവശേഷിക്കുന്നു. .. എത്ര മഹത്തരമായ ആശയം. )

എന്നെ ഏതു രൂപത്തിലാണോ നിങ്ങൾ മനസ്സിൽ കാണുന്നത് ആ രൂപവും എന്റേത് തന്നെയാണ്. എന്ന് ഭഗവാൻ തന്നെ പറയുന്നു.

വിഷ്ണു സഹസ്ര നാമം മനസ്സിരുത്തി അർഥം മനസ്സിലാക്കി വായിച്ചാൽ തന്നെ സകലതും ഭഗവാൻ തന്നെയാണെന്നു ബോദ്ധ്യമാകും

"നമ സമസ്ത ഭൂതാനാം ആതിഭൂതായ ഭൂപതേ
അനേകരൂപരൂപായ വിഷ്ണവേ പ്രഭ വിഷ്ണവേ"

സകല ഭൂതങ്ങളുടെയും (നമ്മുക്കറിയാവുന്ന പഞ്ചഭൂതങ്ങൾ ഉൾപ്പെടെ - ഭൂമി, ജലം, വായു, അഗ്നി, ആകാശം ആദി ഭൂതമായ ഇതിന്റെ യെല്ലാം അവകാശിയായ അനേകരുപങ്ങൾക്കും രൂപമായ - കോടാനുകോടി രൂപങ്ങളോടുകൂടിയ വിഷ്ണു പ്രഭുവിനെ ഞാൻ നമിക്കുന്നു.

അതുപോലെ,
ശാന്താകാരം ഭുജക ശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ് ധന്യഗമ്യം
വന്ദേം വിഷ്ണും ഭവ ഭയ ഹരം സർവ്വ ലോകൈക നാഥം

ഇതിൽപ്പറയുന്ന രൂപം മൂന്നമത്തെ വരിയിൽ വ്യക്തമാക്കുന്നു "യോഗി ഹൃദ് ധന്യ ഗമ്യം" യോഗികൾ ഏകാഗ്രതയോടെയുള്ള ധ്യാനസമയത്തെ മനസ്സിലെത്തുന്ന രൂപമാണെന്ന്.

വിരാട് രൂപത്തിൽ ഭഗവാൻ അനന്തമായ സകല പ്രപഞ്ചങ്ങളേയും തന്റെ നാലിലൊരുഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കാരണരൂപത്തിൽ ഭഗവാൻ വിഷ്ണു, ബ്രഹ്മ, ശിവൻ എന്ന ത്രി തത്വത്തിൽ യോഗികളുടെ ഹൃദയത്തിൽ വസിക്കുന്നു. സൂഷ്മരൂപത്തിൽ സകല ചരാചരങ്ങളുടെയും ഉള്ളിന്റെയുള്ളിൽ സ്ഥിതിചെയ്യുന്നു...

No comments:

Post a Comment