ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 May 2019

ശിവലിംഗം

ശിവലിംഗം

ശിവം = മംഗളം
ലിംഗം = ബാഹ്യലക്ഷണം

ശിവലിംഗം എന്ന് പറഞ്ഞാൽ ''ശിവം ലിംഗ്യതേ ഇതി ശിവലിംഗം".

ശിവം എന്നാല് മംഗളം എന്നര്ത്ഥം. മംഗളത്തെ സൂചിപ്പിക്കുന്നതെന്തോ അതിനെയാണ് ശിവലിംഗം എന്ന് പറയുന്നത്. ‘ലിംഗം’ എന്ന വാക്കിന്റെ അര്ത്ഥം ‘ലിംഗ്യതേ ഇതി ലിംഗം’ അതായത് സൂചിപ്പിക്കുന്നത് എന്തോ അത് ലിംഗം. സാധാരണ ഭാഷയില് ലിംഗ ശബ്ദത്തിനു ബാഹ്യ ലക്ഷണം എന്നാണ് അര്ത്ഥം.

ഒരു സംന്യാസിയുടെ ലക്ഷണം എന്തെന്ന് ചോദിച്ചാല് ജ്ഞാനവും വൈരാഗ്യവുമാണ്. എന്നാല് ഒരു സംന്യാസിയുടെ ലിംഗം (ബാഹ്യലക്ഷണം) എന്തെന്നു ചോദിച്ചാല് കാഷായം, മുണ്ഡനം തുടങ്ങിയവയൊക്കെ പറയാം. അതുപോലെ ഒരു ബ്രഹ്മചാരിയുടെ ലിംഗമെന്തെന്നു ചോദിച്ചാല് ശിഖയാണ് (തലയുടെ പിന് ഭാഗത്ത് നീട്ടി വളര്ത്തിയ മുടി) എന്നു പറയാം.

അങ്ങിനെ എല്ലാവര്ക്കും ഓരോ ലിംഗം ഉണ്ട്. വാനപ്രസ്ഥന്റെ ലിംഗം എന്തെന്ന് ചോദിച്ചാല് ജടയാണ് എന്ന് പറയാം. യഥാര്ത്ഥ ലക്ഷണം കുറെ കൂടി സൂക്ഷ്മമാണ്. ബാഹ്യ ലക്ഷണമാണ് ലിംഗം. അപ്പോള് ശിവം ലിംഗ്യതേ ഇതി ശിവലിംഗം എന്ന് പറഞ്ഞാല് ശിവത്തെ അഥവാ മംഗളത്തെ സൂചിപ്പിക്കുന്നത് എന്നര്ത്ഥം.

എന്താണിത്? ഉപാസനാ തലത്തില് എന്താണിതിന്റെ പ്രാധാന്യം?

ഈശ്വരനു പ്രതിമയില്ല. ‘നതസ്യ പ്രതിമാ അസ്തി’, അവനു പ്രതിമയില്ല. എന്തുകൊണ്ടെന്നാല്, ‘അശബ്ദ അസ്പര്ശ അരൂപമവ്യയം’. ശബ്ദമില്ല, സ്പര്ശമില്ല, രൂപമില്ല, രസമില്ല. അപ്പോള് ശബ്ദസ്പര്ശരൂപരസഗന്ധാദി തത്വങ്ങളൊന്നുമില്ലാത്ത അല്ലെങ്കില് വകഭേദങ്ങളൊന്നുമില്ലാത്ത പരമ ഈശ്വര തത്വത്തെ അത്യന്ത സൂക്ഷ്മബുദ്ധിയായ ഒരു വ്യക്തിക്ക് അനുസന്ധാനം ചെയ്യുവാന് കഴിഞ്ഞേക്കാം.

പക്ഷെ ജനസാമാന്യത്തിനു അഥവാ സാധാരണ ജനങ്ങള്ക്ക്, ആ ഒരു നിർഗുണ നിരാകാരമായ തത്വത്തെ അനുസന്ധാനം ചെയ്യുവാന് കഴിയില്ല. അപ്പോള് അപാരകൃപാവാന്മാരായ നമ്മുടെ ഋഷീശ്വരന്മാര് എല്ലാവര്ക്കും ഉപാസിച്ചുയരാനുള്ള ചില സങ്കേതങ്ങളെ തന്നു. അവയാണ് നാമ സഹായം, രൂപ സഹായം എന്നിവ.

അതായത് നാമ രൂപങ്ങളുടെ സഹായത്തെ വിഗ്രഹങ്ങളിലൂടെ സ്വീകരിച്ചു. ‘വിഗ്രഹം’ എന്ന് പറഞ്ഞാല് ‘വിശേഷേണ ഗ്രാഹയതി’. വിശേഷേണ നമ്മെ ഗ്രഹിപ്പിക്കുന്നതെന്തോ അതാണ് വിഗ്രഹം. കൊച്ചു കുട്ടിയായിരിക്കുമ്പോള് അദ്ധ്യാപകന് നമ്മെ എണ്ണം പഠിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ കൈവിരലുകള് ഉപയോഗിക്കുവാന് ഉപദേശിച്ചു.

അങ്ങിനെ നമുക്ക് സംഖ്യകളും എണ്ണവും എളുപ്പം മനസ്സിലായി. വിരലുകളുടെ സഹായത്തോടെ നമ്മള് സംഖ്യകളെ കൂട്ടുകയും കുറക്കുകയും ചെയ്തു. കൈ വിരലുകള് ഉപയോഗിച്ച്പത്ത് വരെയും പിന്നെ കാല് വിരലുകളെ കൂട്ടി ഇരുപത് വരെയും കുട്ടികള് ചെറിയ ക്ലാസ്സുകളില് എണ്ണം പഠിച്ചു. എന്നാല് അതെ കുട്ടികള് വലിയ ക്ലാസുകളില് എത്തുമ്പോള് വിരലുകളുടെ സഹായമില്ലാതെ തന്നെ വലിയ സംഖ്യകള് കൂട്ടാനും, കുറക്കാനും ഗുണിക്കാനും ആയാസരഹിതമായി ചെയ്യുവാന് പഠിച്ചു.

ഇവിടെ അമൂർത്തമായ സംഖ്യ എന്ന സങ്കലപ്പത്തിനു എപ്രകാരം മൂർത്തമായ വിരലുകളുടെ സഹായം ഒരു കുട്ടി സ്വീകരിച്ചുവോ അതുപോലെ അമൂര്ത്തമായി ഇരിക്കുന്ന ഈശ്വര തത്വത്തെ ഉപാസന ചെയ്യുന്നതിന് മൂര്ത്തങ്ങളായ വിഗ്രഹങ്ങളെ, നാമ, രൂപ വിഗ്രഹങ്ങളെ നാം സ്വീകരിക്കുന്നു.

അത് വ്യത്യസ്തങ്ങളായ സത്വ, രജ, തമോ ഗുണഭേദമനുസരിച്ചിട്ടുള്ള ദേവതകള്ക്ക് അതിനനുസരിചിട്ടുള്ള വിഗ്രഹഭേദങ്ങളുണ്ട്. ഋഷീശ്വരന്മാര് ദര്ശിച്ചു നിര്ദേശിച്ചിട്ടുള്ള ധ്യാനശ്ലോകങ്ങള്ക്കനുസരിച്ചാണ് അത്തരം ഓരോ വിഗ്രഹങ്ങളും രൂപകല്പന ചെയ്യുന്നത്.

വ്യത്യസ്തമായ ദേവതാരൂപങ്ങളെല്ലാം തന്നെ ഈ ധ്യാനശ്ലോകങ്ങങ്ങൾക്കനുസരിച്ചാണ് നിര്മ്മിച്ചിട്ടുള്ളത്. അവയെല്ലാം സഗുണമാണ്, സാകാരമാണ് ഒന്നു കൂടെ സ്പഷ്ടമായി പറഞ്ഞാല് സകലീകൃതമാണ്, അംഗപ്രത്യംഗങ്ങളോട് കൂടിയതാണ്. അങ്ങനെയുള്ള വിഗ്രഹങ്ങളിലൂടെ ഞാന് ദേവതകളെ ഉപാസിക്കുന്നു. ആ ദേവതകളിലൂടെ ഈശ്വരന് ലക്ഷീകരിക്കപ്പെടുന്നു.

ഇങ്ങനെ സഗുണ സാകരമായ, സകലീകൃതമായ ഉപാസനാ പദ്ധതികളാണ് ക്ഷേത്രങ്ങളിലെല്ലാം തന്നെ പ്രചരിക്കുന്നത്. അതിലൂടെ മനുഷ്യന് ഏകാഗ്രതയെ,ശുദ്ധിയെ നേടുന്നു. ഇതാണ് ക്ഷേത്രോപാസനയുട അടിസ്ഥാനം.

No comments:

Post a Comment