ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2017

നാഗചരിത്രവും നാഗാരാധനയും

നാഗചരിത്രവും നാഗാരാധനയും

വേദകാലം മുതല്‍തന്നെ നാഗങ്ങള്‍ക്കും നാഗാരാധനയ്‌ക്കും സവിശേഷപ്രാധാന്യം കൊടുത്തിട്ടുണ്ട്‌. സര്‍പ്പങ്ങളും നാഗങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്‌. സര്‍പ്പത്തിനു ഒരു ഫണമേ ഉള്ളൂ. നാഗത്തിന്‌ പല ഫണമുണ്ട്‌. മാത്രമല്ല സര്‍പ്പത്തിന്‌ വിഷമുണ്ട്‌, നാഗത്തിന്‌ വിഷമില്ല. ബഹുഫണങ്ങളുള്ള സര്‍പ്പങ്ങളാണത്രേ നാഗങ്ങള്‍. അവയില്‍ ആയിരം ഫണങ്ങളുള്ള ആദിശേഷനെ മെത്തയാക്കി മഹാവിഷ്‌ണു യോഗനിദ്ര ചെയ്യുന്നുവെന്ന്‌ പുരാണങ്ങളില്‍ പറയുന്നു. നാഗങ്ങളുടെ ഉത്ഭവകഥ ഇങ്ങനെ: ബ്രഹ്‌മാവിന്റെ മാനസപുത്രന്മാരില്‍ ഒരാളായ മരീചിയുടെ പുത്രനാണ്‌ കശ്യപന്‍. കശ്യപന്റെ പത്നിമാരായിരുന്നു കദ്രുവും വിനീതയും. പത്നിമാരുടെ ശുശ്രൂഷയില്‍ സംപ്രീതനായ കശ്യപന്‍ അവരോട്‌ ഇഷ്‌ടവരം ചോദിക്കുവാന്‍ ആവശ്യപ്പെട്ടു.
കദ്രു ഭര്‍ത്താവിനോടാവശ്യപ്പെട്ട വരം, ആയിരം നാഗങ്ങള്‍ സന്തതികളായി ജനിക്കണമെന്നായിരുന്നു. വിനീത ആവശ്യപ്പെട്ടത്‌, കദ്രുവിന്റെ മക്കളേക്കാള്‍ പരാക്രമികളും തേജസ്വികളുമായ രണ്ടുപേര്‍ തനിക്കുണ്ടാകണമെന്നാണ്‌. കശ്യപന്റെ വരബലത്താല്‍ കദ്രുവിന്‌ ആയിരം മുട്ടകള്‍ കിട്ടുകയും അവ അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുശേഷം വിരിഞ്ഞ്‌ ആയിരം നാഗങ്ങള്‍ ഉണ്ടാവുകയും ചെയ്‌തു. പക്ഷേ, വിനീതയ്‌ക്ക് കിട്ടിയ രണ്ടു മുട്ടകള്‍ അപ്പോഴും വിരിഞ്ഞില്ല. അപ്പോള്‍ ക്ഷമയറ്റ വിനീത, അവയിലൊന്നു പൊട്ടിച്ചുനോക്കാമെന്നു കരുതി പൊട്ടിച്ചുനോക്കി. അതില്‍നിന്നും അരുണന്‍ പുറത്തുവന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതുവരെ കാക്കാന്‍ ക്ഷമകാണിക്കാത്ത വിനീതയെ അരുണന്‍ ശപിച്ചു. എന്നെ പൂര്‍ണ വളര്‍ച്ചയെത്താന്‍ ക്ഷമ കാണിക്കാത്ത മാതാവായ നീ കദ്രുമാതാവിന്റെ ദാസിയായി കഴിയാന്‍ ഇടവരട്ടെ എന്ന്‌ ശപിച്ചു. ശാപമോക്ഷം നല്‍കണമെന്നപേക്ഷിച്ച മാതാവിനോട്‌ അരുണന്‍ പറഞ്ഞു, രണ്ടാമത്തെ മുട്ട അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുശേഷം വിരിഞ്ഞ്‌ പുറത്തുവരുന്ന പരാക്രമിയായ മകന്‍ വിനീതയുടെ ദാസ്യമൊഴിവാക്കും. ശാപമോക്ഷം കൊടുത്തശേഷം അരുണന്‍ ആകാശത്തിലേക്ക്‌ ഉയര്‍ന്ന്‌ സൂര്യദേവന്റെ തേരാളിയായിത്തീര്‍ന്നു. ഒരിക്കല്‍ വിനീതയും കദ്രുവും സംസാരിച്ചിരിക്കുന്ന വേളയില്‍ പാലാഴിയില്‍നിന്നും ഉത്ഭൂതമായ ഉച്ചൈശ്രവസ്സ്‌ എന്ന കുതിര പൂര്‍ണ്ണമായും വെള്ളനിറമാണെന്ന്‌ വിനീത പറഞ്ഞു. കദ്രു പറഞ്ഞു; അതിന്റെ വാലിന്റെ അറ്റത്ത്‌ അല്‌പം കറുപ്പു നിറമാണ്‌. ബാക്കി ഭാഗം വെളുപ്പ്‌ നിറംതന്നെയെന്ന്‌. തമ്മില്‍ തര്‍ക്കം മൂത്ത്‌ വാതുവയ്‌പായി. കദ്രു പറഞ്ഞു; വാലില്‍ കറുപ്പു നിറമുണ്ടെങ്കില്‍ നീയെനിക്ക്‌ ദാസ്യവൃത്തി ചെയ്യണമെന്ന്‌. മറിച്ചാണെങ്കില്‍ ഞാന്‍ നിനക്ക്‌ ദാസിയാകുമെന്നും കദ്രു പറഞ്ഞു. ഇരുവരും സമ്മതിച്ചു. അടുത്തദിവസം രണ്ടുപേരും ഉച്ചൈശ്രവസ്സിനെ കാണാമെന്നും വാദങ്ങള്‍ സ്‌ഥിരീകരിക്കാമെന്നും പറഞ്ഞ്‌ പിരിഞ്ഞു.
കദ്രുവിനറിയാമായിരുന്നു; ഉച്ചൈശ്രവസ്സിന്റെ നിറം പൂര്‍ണ്ണമായും വെളുപ്പാണെന്ന്‌. എന്നാല്‍ താന്‍ വാശിപിടിച്ച്‌ വാതുവച്ചതിനാല്‍ തന്റെ വാത്‌ ജയിക്കണമെന്നും വിനീതയെ ദാസിയാക്കണമെന്നും തീരുമാനിച്ചു. തന്റെ മക്കളെയെല്ലാം വിളിച്ചുകൂട്ടി പറഞ്ഞു; താന്‍ ജയിക്കാനായി കുതിരയുടെ വാലില്‍ പറ്റിക്കൂടിയിരിക്കണമെന്ന്‌. വിനീത കണ്ടതിനുശേഷം മടങ്ങിപ്പോരാമെന്നും പറഞ്ഞു. മക്കളില്‍ ഭിന്ന അഭിപ്രായം വന്നു. അസത്യം ചെയ്യാന്‍ ചിലര്‍ മടി കാണിച്ചു. ഇതുകേട്ട കദ്രുമാതാവ്‌ തന്റെ ആജ്‌ഞ അനുസരിക്കാത്ത മക്കള്‍ ജനമേജയന്‍ സര്‍പ്പസത്രം നടത്തുമ്പോള്‍ യാഗാഗ്നിയില്‍ വെന്തു മരിക്കുമെന്ന്‌ ശപിച്ചു. മാതാവിനെ അനുകൂലിച്ച മക്കള്‍ അശ്വത്തിന്റെ വാലില്‍ ചുറ്റിക്കിടന്നു. തന്മൂലം കദ്രുവിന്‌ വിജയം കൈവരിക്കാന്‍ കഴിഞ്ഞു. വിനീത ദാസിയായി. അപ്പോഴാണ്‌ രണ്ടാമത്തെ മുട്ടയുടെ കാര്യം വിനീതയ്‌ക്ക് ഓര്‍മ്മവന്നത്‌. ഈ കാലയളവില്‍ ആ മുട്ട വിരിഞ്ഞ്‌ ഗരുഡനായി ജനിച്ചു. തന്റെ അമ്മയുടെ ദാസ്യവൃത്തിയറിഞ്ഞ ഗരുഡന്‍ അമ്മയെ ഇതില്‍നിന്നും മോചിപ്പിക്കണമെന്ന്‌ അപേക്ഷിച്ചു. തനിക്കും മക്കള്‍ക്കും ദേവേന്ദ്രന്റെ പക്കലുള്ള അമൃത്‌ വേണമെന്നും അമൃത്‌ കൊണ്ടുവരുന്ന പക്ഷം മോചിപ്പിക്കാമെന്നും കദ്രു പറഞ്ഞു. രണ്ടുംകല്‍പ്പിച്ച്‌ തന്റെ അമ്മയുടെ ദാസ്യവൃത്തി ഇല്ലാതാക്കാന്‍ ഗരുഡന്‍ ദേവലോകത്തേക്കു യാത്രയായി. ദേവേന്ദ്രനുമായി യുദ്ധത്തിലേര്‍പ്പെടുകയും ഇന്ദ്രന്‍ തോല്‍വി സമ്മതിക്കുകയും ഇന്ദ്രപദം നല്‍കാമെന്ന്‌ സമ്മതിക്കുകയും ചെയ്‌തു. തനിക്ക്‌ ഇന്ദ്രപദം ആവശ്യമില്ലെന്ന്‌ ഗരുഡന്‍ പറഞ്ഞു. തന്റെ അമ്മയുടെ ദുരനുഭവം വിവരിച്ചു. അമൃതകുംഭം തന്നയയ്‌ക്കണമെന്നും യാതൊരു കുഴപ്പവും സംഭവിക്കാതെ തിരികെ ഏല്‌പിക്കാമെന്നും സത്യം ചെയ്‌തു. ഇന്ദ്രന്‍ അമൃതകുംഭം ഗരുഡന്‌ നല്‍കി. അമൃതുമായി നാഗലോകത്തെത്തിയ ഗരുഡന്‍ അവിടെക്കിടന്ന ദര്‍ഭപ്പുല്ലിന്റെ മുകളില്‍ അമൃതകുംഭം വച്ചു. നാഗലോകത്ത്‌ അമൃതകുംഭം എത്തിച്ചപ്പോള്‍ അമ്മയുടെ ദാസ്യം ഇല്ലാതായി. അമൃത്‌ തനിക്കും തന്റെ മക്കള്‍ക്കും വിളമ്പാന്‍ ഗരുഡനോട്‌ ആവശ്യപ്പെട്ടു. കുളി കഴിഞ്ഞ്‌ വന്നാല്‍ അമൃത്‌ ഭക്ഷിക്കാന്‍ നല്‍കാമെന്ന്‌ ഗരുഡന്‍ പറഞ്ഞു. കുളി കഴിഞ്ഞു വന്ന നാഗങ്ങള്‍ അമൃത്‌ ഭക്ഷിക്കാനിരുന്നപ്പോള്‍ അമൃതകുംഭവുമായി ഗരുഡന്‍ ദേവലോകത്തേക്ക്‌ പറന്നുയര്‍ന്നു. അമൃത്‌ വച്ചിരുന്ന ദര്‍ഭപ്പുല്ലില്‍ തുളുമ്പിവീണ അമൃത്‌ ആര്‍ത്തിയോടെ നാഗങ്ങള്‍ നക്കി. തന്മൂലം നാഗങ്ങളുടെ നാക്ക്‌ രണ്ടായി പിളര്‍ന്നു.....

No comments:

Post a Comment