ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 May 2017

അതിരാത്രം

അതിരാത്രം

ഹിന്ദു വേദിക ശ്രൗത പാരമ്പര്യത്തിലെ ഏറ്റവും ഉയർന്ന യാഗമാണ് അതിരാത്രം അല്ലെങ്കിൽ അതിരാത്രം അഗ്നിചയനം അല്ലെങ്കിൽ അഗ്നി. ലോകത്തിലെ നിലനിൽക്കുന്നതിൽ ഏറ്റവും പുരാതനവും ദൈർഘ്യമേറിയതും ആയ ആനുഷ്ഠാനമാണ് അതിരാത്രം.സോമയാഗത്തിന്റെ കൂടെയും അതിരാത്രം നടത്തും. കേരളത്തിലെ ചില ബ്രാഹ്മണനമ്പൂതിരി കുടുംബങ്ങളിൽ മാത്രമെ ഈ പാരമ്പര്യം ഇന്ന് നിലവിലുള്ളു.

സോമയാഗം എന്നറിയപ്പെടുന്ന അഗ്നിസ്‌ഷ്‌ടോമവും, അഗ്നിചയനം എന്ന അതിരാത്രവുമാണ് നമ്പൂതിരിമാർ അനുഷ്ഠിക്കുന്നത്. ഇങ്ങനെ അനുഷ്ഠിക്കുന്ന സോമയാഗമാണ് നമ്പൂതിരിയെ സമ്പൂർണ്ണ ബ്രാഹ്മണനാക്കുന്നത്. ഇതിലും കഠിനമായ ചിട്ടകളുള്ള അനുഷ്ഠാനമാണ് അതിരാത്രം.

അമേരിക്കയിലെ ഹാർവാർഡ്, ബർക്ക്‌ലി സർവകലാശാലകളും ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയും മുൻകൈയ്യെടുത്ത് 1975-ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു. 35 വർഷങ്ങൾക്ക് ശേഷം 2011ഏപ്രിൽ 4 മുതൽ 15 വരെ അതിരാത്രം നടന്നു. ഒറ്റപ്പാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന വർത്തതേ എന്ന ട്രസ്റ്റാണ് ഷൊർണ്ണൂരിൽ പാഞ്ഞാളിലുള്ള ലക്ഷ്മി നാരായണ ക്ഷേത്രത്തിനു സമീപം അതിരാത്രം നടത്തിയത്.

ശ്യേനചിതിയുടെ നിർമ്മാണം (പടുക്കൽ)

ഭൂമിശാസ്ത്രവിധി പ്രകാരമുള്ള വാസ്തു, സൂര്യനഭിമുഖമായ യാഗശാല, പണ്ഡിതരായ വൈദികശ്രേഷ്ഠന്മാരുടെ സാന്നിധ്യം എന്നിവ ഈ അതിരാത്രത്തിന്റെ പ്രത്യേകതയാണ്. ആത്മീയ ശാരീരിക മാനസിക ഐക്യം, ശാന്തി, സമൃദ്ധി, ആത്യന്തികജ്‌ഞാനം എന്നിവ അതിരാത്രത്തിലൂടെ ലക്ഷ്യമിടുന്നു.

പതിനേഴ് വൈദികശ്രേഷ്ഠരാണ് അതിരാത്രത്തിന് ആവശ്യമുള്ളത്. 12 ദിവസം കൊണ്ടാണ് അതിരാത്രം പൂർത്തിയാവുക.

ഒന്നാം ദിവസം

മൂന്ന് വിശുദ്ധ അഗ്നികളും വഹിച്ച് യജമാനരും അദ്ദേഹത്തിന്റെ പുരോഹിതരും യാഗശാലയിൽ പ്രവേശിക്കുന്നു. പ്രധാനയാഗപാത്രം കളിമണ്ണ്് കൊണ്ട് നിർമ്മിച്ചതായിരിക്കും. വായുദേവനുവ്വേണ്ടി പ്രതീകാത്മകമായ ഒരു മൃഗബലിയും അന്ന് നടക്കും. അഞ്ച് മപുരോഹിതരെ തിരഞെടുത്താൽ അരണി കടഞ്ഞ് തീയുണ്ടാക്കും. യജമാനന് തലേക്കെട്ട് ധരിപ്പിക്കുന്നതാണ് അടുത്ത ചടങ്ങ്. സ്വർണത്തിന്റെ മാർച്ചട്ടയും ദണ്ഡും നൽകി യജമാനന്റെ മുഷ്ടി അടയ്ക്കും. മന്ത്രങ്ങൾ ഉച്ചരിക്കാനല്ലാതെ അഗ്നി തീരും വരെ യജമാന ൻസംസാരിക്കാൻ പാടില്ല. കുളിക്കാനും പാടില്ല. അഗ്നി ഉൾക്കൊള്ളുന്ന പ്രധാനപാത്രവും എടുത്ത് യജമാനൻ മൂന്ന് ചുവടുകൾ വെക്കും.

രണ്ടാം ദിവസം

കളിമണ്ണിൽ നിന്ന് മറ്റൊരു പാത്രം ഉണ്ടാക്കും. പ്രധാന യാഗവേദിയുടേയും രൂപകൽപ്പന തയ്യാറാക്കും. ഇദ്രദേവനെ അഗ്നിയിൽ പങ്കെടുക്കാൻ ക്ഷണിക്കും. ഉഴുതനിലത്ത് വിത്തുകൾ വിതയ്ക്കുന്നതും ഒന്നാം ദിവസത്തെ പ്രധാനപാത്രം കുഴിച്ച് മൂടുന്നതും ആണ് മറ്റ് പ്രധാന ചടങ്ങുകൾ. പക്ഷിയുടെ ആകൃതിയുള്ള പ്രധാനവേദിയുടെ നിർമ്മാണവുമന്നു തന്നെ ആരംഭിക്കും.

അഞ്ചു മുതൽ ഏഴു ദിവസം വരെ പ്രഭാതത്തിലെ ആചാരങ്ങൾക്ക് ശേഷം യാഗവേദിയുടെ അടരുകൾ ഓരോന്ന് വീതം കെട്ടിയുയർത്തി തുടങ്ങും. സന്ധ്യക്കും വൈദിക ചടങ്ങുകൾ ഉണ്ട്.

ഏട്ടാം ദിവസം

ദൈനംദിന ചടങ്ങുകൾക്ക് ശേഷം അഞ്ചാമത്തെ അടർ കെട്ടിയുയർത്തും. ഇഷ്ടികകളെ പശുക്കളായിമാറ്റണമെന്ന്് യജമാനൻ ആഗ്രഹിക്കുന്നതാണ് പിന്നീട് നടക്കുന്നത്. രുദ്രദേവനുള്ള സമർപ്പണവുമുണ്ടാകും.

ഒൻപതാം ദിവസം

മുൻ പ്രക്രിയകളിൽ ഉപയോഗിച്ച വസ്തുവകകൾ ഒരു മനുഷ്യരൂപത്തിൽ യാഗശാലയിൽ നിരത്തും. പുതിയഗാർഹിക വേഡിയിൽ നിന്നുള്ള തീ പുതിയ യാഗശാലയിലേക്ക് പകരും. തുടർച്ചയായി ദീർഘനേരം നെയ്യും മറ്റു് ദ്രവ്യങ്ങളും അഗ്നിദേവന് സമർപ്പിക്കും. പ്രതീകാത്മക മൃഗബലി ഉണ്ടാകും.

പത്താം ദിവസം മുതൽ പന്ത്രണ്ടാം ദിവസം വരെയുള്ള ചടങ്ങുകൾ രണ്ട് ദിവസത്തേയും രാപ്പകലുകൾ മുഴുവൻ നീളും.

പത്താം ദിവസം

അന്ന് യജമാനനും ഏതാനും പുരോഹിതന്മാരും അഗ്നി സമർപ്പണങ്ങൾക്കായി യാഗവേദിയിലേക്ക് സർപ്പങ്ങളെപ്പോലെ ഇഴഞ്ഞ് ചെല്ലും. പല ആചാരാനുഷ്ഠാനങ്ങൾ ഒരേ സമയം നടക്കും. മന്ത്രോച്ചാരണം നടക്കുന്ന ഭാഗത്തെ സോമകുണ്ഡലങ്ങളിലും അഗ്നി ജ്വലിച്ച് തുടങ്ങും. പ്രതീകാത്മകമായി മൃഗങ്ങളെ ബലി നൽകും.

പന്ത്രണ്ടാം ദിവസം

യജമാനനും പത്നിയും അവഭൃതസ്നാനം നടത്തും. ഒരു ആടിനേയും പ്രതീകാത്മകമായി ബലി നൽകും. തന്റെ ഗൃഹത്തിൽ തിരിച്ചെത്തുന്ന യജമാനൻ മൂന്ന് അഗ്നി കൊളുത്തും. തുടർന്ന് രാവിലേയും വൈകീട്ടും ജീവിതകാലം മുഴുവൻ അഗ്നിഹോത്രം നടത്താൻ യജമാനൻ ബാധ്യസ്ഥനാണെന്നാണ് വിശ്വാസം.

ഓരോ ദിവസത്തേയും ആചാരങ്ങൾക്ക് വ്യത്യാസമുണ്ട്. സോമലത, സോമലത പിഴിഞ്ഞ നീര്, പന്ത്രണ്ടിലേറേ തരം സസ്യങ്ങൾ എന്നിവയാണ് മിക്കവാറും ദിവസങ്ങളിൽ അഗ്നിക്ക് സമർപ്പിക്കുന്നത്. രണ്ട് മരക്കഷ്ണങ്ങൾ (അരണി) കടഞ്ഞാണ് അഗ്നി ഉണ്ടാക്കുന്നത്. ആധുനികഉപകരണങ്ങളോ ലോഹങ്ങളോ ഉപയോഗിക്കുന്നില്ല.

അതിരാത്രം എന്തിന്?
ഐക്യം, സമാധാനം, സമൃദ്ധി, വിജ്ഞ്ജാനം എന്നിവയെല്ലാം ഭൂമിയിലുണ്ടാകാനാണ് അതിരാത്രം നടത്തുന്നത്. അഗ്നിഹോമത്തിന്റെ പതിനൊന്നാം ദിവസം കുട്ടികളില്ലാത്ത ദമ്പതിമാർക്കും ഗർഭിണികൾക്കും സൗമ്യം എന്ന പ്രസാദം ലഭ്യമാക്കും. അനേകം ക്രിയകൾക്കുശേഷം അനവധി സവിശേഷ മന്ത്രങ്ങൾ ചൊല്ലി മന്ത്രമുഖരിതമാക്കിയശേഷം സാമവേദികളുടെ യജ്ഞായജ്ഞീയം എന്ന പ്രസിദ്ധ സാമസ്തുതിക്കുശേഷമാണ് സംയം തയ്യാറാക്കുന്നത്

അതിരാത്രത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

സഹസ്രാബ്ദങ്ങളായി ഭാരതമൊട്ടാകെ നടപ്പുണ്ടായിരുന്ന വൈദിക കര്‍മത്തെയാണ്‌ യാഗം എന്ന്‌ വിശേഷിപ്പിക്കുന്നത്‌. ‘യജ്‌’ധാതുവില്‍നിന്നാണ്‌ ‘യാഗ’മെന്ന പദത്തിന്റെ ഉല്‍പ്പത്തി. കൂടാതെ ഹോമം, സവം, ക്രതു, അധ്വരം, മഖം, ആഹവം, ഇഷ്ടി, സവനം, ഹവം, ഹവനം, അഭിഷബം, മഹം തുടങ്ങിയവയും യാഗത്തിന്റെ പര്യായങ്ങളാണ്‌. സദ്ഫലങ്ങളുണ്ടാക്കുക എന്നതാണ്‌ യാഗത്തിന്റെ ലക്ഷ്യം. നെയ്യ്‌, സോമരസം, വപ എന്നിവ അഗ്നിയില്‍ ആഹുതി ചെയ്യപ്പെടുകയും അഗ്നി അവയെ ദേവന്മാര്‍ക്കെത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. ഈ വസ്തുക്കള്‍ അന്തരീക്ഷത്തേയും ഭൂമിയേയും യഥാക്രമം നീരാവിയാലും മഴമൂലവും ശുദ്ധീകരിക്കുന്നു. ഇതാണ്‌ യാഗത്തെക്കുറിച്ചുള്ള സങ്കല്‍പ്പം.
യാഗം പലവിധത്തിലുണ്ട്‌. ഒരോ വിഭാഗത്തിനും പല ഉപവിഭാഗങ്ങളുമുണ്ട്‌.

1. ശ്രൗതം, സ്മാര്‍ത്തം ഇങ്ങനെ രണ്ടുതരം യാഗങ്ങള്‍. ശ്രുതിയെ സംബന്ധിക്കുന്നത്‌ ശ്രൗതം. സ്മൃതിയെ സംബന്ധിച്ചുള്ളത്‌ സ്മാര്‍ത്തം.

2. പാക്‌യജ്ഞം, ഹവിര്‍യജ്ഞം, സോമയജ്ഞം എന്നിങ്ങനെ മൂന്നുതരം യജ്ഞങ്ങള്‍. ഇവയില്‍ പാക്‌യജ്ഞങ്ങള്‍ സ്മാര്‍ത്തങ്ങളും ഹവിര്‍-സോമ യജ്ഞങ്ങള്‍ ശ്രൗതങ്ങളുമാണ്‌. ഈ മൂന്നില്‍ ഓരോന്നിനും ഏഴ്‌ ഉപവിഭാഗങ്ങളുമുണ്ട്‌.
പാക്‌യജ്ഞങ്ങള്‍: ഔപാസനം, വൈശ്വദേവം, പാര്‍വണം, അഷ്ടകശ്രാദ്ധം, സര്‍പ്പബലി, ഈശാനബലി.

ഹവിര്‍യജ്ഞങ്ങള്‍: അഗ്ന്യാധാനം, അഗ്നിഹോത്രം, ദര്‍ശപൂര്‍ണമാസം, ആഗ്രയണം, ചാതുര്‍മാസ്യം, നിഗൂഢപശുബന്ധം, സൗത്രാമണി.

സോമയജ്ഞങ്ങള്‍: അഗ്നിഷ്ടോമം, അത്യഗ്നിടോമംഷ ഉകത്ഥ്യം, ഷോഡശി, വാജപേയം, അതിരാത്രം, അപ്തോര്‍യാമം.

3. നിത്യം, നൈമിത്തികം, കാമ്യം എന്നിങ്ങനെ മൂന്നുതരം യജ്ഞങ്ങള്‍.

4. ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദൈവയജ്ഞം, ഭൂതയജ്ഞം, നൃയജ്ഞം എന്നീ പഞ്ചയജ്ഞങ്ങള്‍, ഗാരുഡപുരാണപ്രകാരമാണീ വിഭജനം.

5. കര്‍മയജ്ഞം, തപോയജ്ഞം, ജപയജ്ഞം, ധ്യാനയജ്ഞം, ജ്ഞാനയജ്ഞം എന്നിങ്ങനെയുള്ള പഞ്ചയജ്ഞങ്ങള്‍. ശിവപുരാണപ്രകാരമാണീ വിഭജനം.

6. അശ്വമേധം, അജമേധം, മഹിഷമേധം, ഗോമേധം, പുരുഷമേധം എന്നു മറ്റൊരു പഞ്ചയജ്ഞവിഭജനം.

7. ക്ഷത്രിയര്‍ക്ക്‌ ചെയ്യാവുന്നതും ബ്രാഹ്മണര്‍ക്ക്‌ ചെയ്യാവുന്നതുമായ യാഗങ്ങളെന്ന്‌ മറ്റൊരു വിഭജനം. അശ്വമേധം, രാജസൂയം സര്‍പ്പസത്രം തുടങ്ങിയവ ക്ഷത്രിയര്‍ക്കും; അതിരാത്രം, സോമയാഗം, പുത്രകാമേഷ്ടി, സര്‍വ കാമേഷ്ടി തുടങ്ങിയവ ബ്രാഹ്മണര്‍ക്കും അനുഷ്ഠിക്കാവുന്നതാണ്‌.
മേല്‍ കാണിച്ച പലതരം യാഗങ്ങളില്‍ അഗ്ന്യാധാനം അഥവാ ആധാനം, അഗ്നിഷ്ടോമം അഥവാ സോമയാഗം, അതിരാത്രം അഥവാ അഗ്നി എന്നിവ മാത്രമേ കേരളത്തില്‍ നടത്തിയിട്ടുള്ളൂ. അഗ്ന്യാധാനം ചെയ്തയാള്‍ അടിതിരിയും അഗ്നിഷ്ടോമം ചെയ്തയാള്‍ സോമയാജിയും അതിരാത്രം ചെയ്തയാള്‍ അക്കിത്തിരിയുമായിത്തീരുന്നു. ഇവര്‍ക്ക്‌ യഥാക്രമം പ്രാമുഖ്യം കൂടുകയും ചെയ്യും. അഗ്ന്യാധാനവും അഗ്നിഷ്ടോമവും ചെയ്തവര്‍ക്കേ അതിരാത്രം ചെയ്യാനര്‍ഹതയുള്ളൂ.
1984 ല്‍ തിരുവനന്തപുരത്തും 2003 ല്‍ തൃശ്ശൂരിലും 2009 ല്‍ ആലുവയിലും വച്ച്‌ നടത്തിയത്‌ അഗ്നിഷ്ടോമം അഥവാ സോമയാഗമായിരുന്നു. 1900 ല്‍ കൊടകര കൈമുക്ക്‌ മനയിലും 1955 ല്‍ ചെറുമുക്കിലും 1975 ല്‍ പാഞ്ഞാളിലും 1990 ല്‍ കുണ്ടൂരിലും 2006 ല്‍ മൂലംങ്കോടും 2011 ല്‍ പാഞ്ഞാളിലും വെച്ചു നടത്തിയ യാഗങ്ങള്‍ അതിരാത്രങ്ങളായിരുന്നു. കഴിഞ്ഞ 112 വര്‍ഷത്തിനിടയില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വെച്ച്‌ 160ല്‍പ്പരം യാഗങ്ങള്‍ നടത്തിയിട്ടുണ്ട്‌. എന്നാല്‍ അഗ്നിയാകട്ടെ പത്തെണ്ണം മാത്രമേയുള്ളൂ. അതില്‍ അഞ്ചും പാഞ്ഞാളില്‍ വെച്ചാണ്‌ നടന്നിട്ടുള്ളത്‌.
ശ്രൗതയജ്ഞങ്ങളിലും സോമയാഗങ്ങളിലും ഏറ്റവും ശ്രേഷ്ഠമായതാണ്‌ അഗ്നി എന്ന അതിരാത്രം. യാഗത്തിന്റെ ചടങ്ങുകള്‍ രാത്രിയെ അധികരിക്കുന്നതിനാലാണ്‌ അതിരാത്രം എന്ന്‌ അറിയപ്പെടുന്നത്‌. സാധാരണ യാഗത്തിന്റെ ചടങ്ങുകള്‍ ആറ്‌ ദിവസം കൊണ്ട്‌ തീരും. എന്നാല്‍ അഗ്നിക്ക്‌ പന്ത്രണ്ട്‌ ദിവസം വേണം. ലോഹനിര്‍മിതമായവ ഒരു യാഗത്തിലും ഉപയോഗിക്കില്ല. മരവും മണ്ണും കൊണ്ടുള്ള പാത്രങ്ങളും ഉപകരണങ്ങളുമാണ്‌ ഉപയോഗിക്കുന്നത്‌. ശ്രൗതക്രിയകളുടെ നേതൃത്വം യജമാനനാണ്‌. പത്നിസമേതനായ യജമാനന്‍, സഹായികളായ പന്ത്രണ്ട്‌ ഋതിക്കുകളുടെ സഹായത്തോടെയാണ്‌ ക്രിയകള്‍ നടത്തുക.
കേരളത്തില്‍ ശ്രൗതസംസ്ക്കാരത്തിന്റെ നവോത്ഥാനത്തിന്‌ വേദിയായ കൊടകര മറ്റത്തൂര്‍കുന്ന്‌ കൈമുക്ക്‌ മനയില്‍ 112 വര്‍ഷത്തെ ഇടവേളക്ക്‌ ശേഷമാണ്‌ വീണ്ടും ഒരു യാഗവസന്തത്തിന്‌ വേദിയായത്
ശസ്ത്രങ്ങള്‍ എന്ന പേരിലറിയപ്പെടുന്ന ഋഗ്വേദമന്ത്രസ്തുതികളുടെ എണ്ണം അനുസരിച്ചാണ്‌ സോമയാഗങ്ങളുടെ വിഭജനം. അതിരാത്രത്തിന്‌ ഇരുപത്തിയാറ്‌ ശാസ്ത്രങ്ങളാണ്‌ വേണ്ടത്‌.
ഹോമത്തിനുള്ള മണ്‍പാത്രങ്ങള്‍ തയ്യാറാക്കല്‍, ദേവതകള്‍ക്കുള്ള അര്‍ച്ചനകള്‍, അതിരാത്രത്തിനുള്ള മാനസിക തയ്യാറെടുപ്പ്‌, ക്രിയാകര്‍മങ്ങള്‍ക്ക്‌ പുരോഹിതരെ അധികാരപ്പെടുത്തല്‍, ശാലാപ്രവേശം, ത്രേതാഗ്നിസ്ഥാപനം, കുശ്മാണ്ഡഹോമം, യജമാനന്റെ വ്രതാനുഷ്ഠാനാരംഭം തുടങ്ങിയ പ്രധാന ചടങ്ങുകള്‍ ആദ്യദിനം നടന്നുകഴിഞ്ഞാല്‍, വിവിധ വേദവിധികള്‍ പ്രകാരമുള്ള ഹോമങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. പത്താംദിനം മുതലാണ്‌ പവിത്രമായ സോമാഹുതി നടക്കുക.
സോമലത എന്ന വള്ളി പിഴിഞ്ഞുണ്ടാക്കുന്ന നീര്‍ കൊണ്ടുള്ള ഹോമവും പാനവും (സോമഹോമം, സോമപാനം) അതിരാത്രത്തിലെ പ്രധാന ചടങ്ങാണ്‌. അതിരാത്രത്തിന്‌ 10,11,12 എന്നീ ദിവസങ്ങളിലാണ്‌ ഇത്‌ നടത്തുന്നത്‌. അഗ്നിക്ക്‌ വപഹോമം അതിപ്രധാനമായ ചടങ്ങാണ്‌. വേദി ഒരുക്കല്‍, പ്രധാന ചടങ്ങുകളായ വപഹോമവും സോമഹോമവും യാഗശാലയെരിച്ചില്‍-ചുരുക്കത്തില്‍ ഈ നാലു കാര്യങ്ങളാണ്‌ അതിരാത്രത്തിലെ മുഖ്യ ഘടകങ്ങള്‍. എല്ലാകര്‍മങ്ങളും ഇവയെ ചുറ്റിപ്പറ്റി നില്‍ക്കുന്നു.
യാഗഭൂമിയായ കൈമുക്ക്‌ മനയില്‍ പകഴിയം അതിരാത്രം നടക്കുമ്പോള്‍ സാമവേദപ്രയോഗം പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചതാണ് അത്യന്തം ക്ലേശം നിറഞ്ഞതും സങ്കീര്‍ണവുമായ സ്വരപ്രയോഗങ്ങളാണ്‌ സാമവേദത്തെ ശ്രദ്ധേയമാക്കുന്നത്‌. സാമവേദത്തിലെ സംഹിതയ്ക്ക്‌ പുറമെ ഊഹം, ഊഷാണി എന്നീ ഭാഗങ്ങളിലെ മന്ത്രങ്ങളും അതിരാത്രത്തില്‍ പ്രയോഗിക്കപ്പെടുന്നു. അഗ്നിഹോത്രത്തിന്റെ പതിനൊന്നാം ദിവസം കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കും ഗര്‍ഭിണികള്‍ക്കും സൗമ്യം എന്ന പ്രസാദം ലഭ്യമാക്കാറുണ്ട്‌. സന്താനലാഭത്തിനായി സേവിക്കാന്‍ വിധിക്കപ്പെടുന്ന പ്രസാദമാണ്‌ ഈ ഹവിസ്‌. സവിശേഷസിദ്ധിയുള്ള ഇത്‌ വളരെ ഫലപ്രദമാണെന്ന്‌ അനുഭവസ്ഥരുടെ സാക്ഷ്യമുണ്ടെന്നുള്ളത്‌ വളരെ പ്രധാനമായി വിലയിരുത്തിയ വസ്തുതയാണ്‌.
യജ്ഞശാല എരിച്ച രീതിയില്‍നിന്ന്‌ ആവാഹിച്ചെടുത്ത അഗ്നി യജമാനന്റെ ഇല്ലത്തെത്തിക്കുകയും അവിടെ കുണ്ഡങ്ങളിലാക്കി സൂക്ഷിക്കുകയും വേണം. ത്രേതാഗ്നി എന്ന പേരിലറിയപ്പെടുന്ന ഈ അഗ്നികുണ്ഡം കെടാതെ പരിരക്ഷിക്കേണ്ടത്‌ യജമാനന്റെ ചുമതലയാകുന്നു.
അഗ്നിയുടെ അവസാനഘട്ടത്തില്‍ യജമാനനെ അക്കിത്തിരിയായി അവരോധം ചെയ്യിക്കുന്ന ചടങ്ങുണ്ട്‌. അതിരാത്രം എന്നും അഗ്നിചയനമെന്നും പറയപ്പെടുന്ന അഗ്നി എന്ന യാഗം നടത്തിയവരെ അക്കിത്തിരിമാരായി ഗണിക്കപ്പെടുന്നു.
പകഴിയം ശൈലിയിലുള്ള യാഗം കണ്ടവരാരും ഇന്ന്‌ ജീവിച്ചിരിപ്പില്ല. യാഗാവശ്യത്തിനുള്ള ഉപകരണങ്ങള്‍ പുനരാവിഷ്ക്കരിക്കുന്നത്‌ വലിയൊരു ദൗത്യമാണ്‌. ഇപ്പോള്‍ നടക്കുന്ന യാഗത്തിന്‌ ഒരുക്കുന്ന ഉപകരണങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമം ത്രേതാഗ്നി ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്‌. ലോകത്തിന്റെ ഏതു ഭാഗത്തും പകഴിയം അതിരാത്രം നടത്താന്‍ പ്രാപ്തിയുള്ള ഒരു സംഘത്തേയും ഫൗണ്ടേഷന്‍ സജ്ജമാക്കിയിട്ടുണ്ട്‌.
പകഴിയം അതിരാത്രം മനുഷ്യരിലും പ്രകൃതിയിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിക്കുന്നതിനായി ശാസ്ത്രജ്ഞരുടെ വലിയ സംഘം കൈമുക്ക്‌ മനയിലെത്തിയിട്ടുണ്ട്‌. യാഗത്തിന്റെ ചടങ്ങുകളും മറ്റു വിവരങ്ങളും ദല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്‌ (ഐജിഎന്‍സിസിഎ) ആധികാരികമായി രേഖപ്പെടുത്തുന്നുണ്ട്‌. ഈ ശാസ്ത്രസംഘമാണ്‌ പകഴിയം അതിരാത്രത്തിന്റെ ശാസ്ത്രീയമാനങ്ങളും അന്തരീക്ഷം, മണ്ണ്‌, സൂക്ഷ്മജീവികള്‍ തുടങ്ങിയവയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മറ്റും നിരീക്ഷിക്കുന്നത്‌. ഇതിനുപുറമെ അമേരിക്ക, ജപ്പാന്‍, ജര്‍മനി, ഹോളണ്ട്‌, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, ആസ്ത്രേലിയ, മൗറീഷ്യസ്‌, നേപ്പാള്‍ അടക്കമുള്ള വിവിധ വിദേശ രാജ്യങ്ങള്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന്‌ ഈ കാര്യങ്ങള്‍ പഠിക്കുവാന്‍ ശാസ്ത്രജ്ഞരും വേദപണ്ഡിതരും ഇന്‍ഡോളിജിസ്റ്റുകളും എത്തിച്ചേര്‍ന്നിട്ടുണ്ട്‌.
സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, ജാതി, മത പരിഗണനകളില്ലാതെ സമൂഹത്തിന്റെ മൊത്തം ഉന്നതി ലാക്കാക്കിയാണ്‌ പകഴിയം അതിരാത്രം അരങ്ങേറുന്നത്‌. വിശ്വാസം അപൂര്‍ണമാണ്‌. പ്രവൃത്തിയാണ്‌ പൂര്‍ണത സൃഷ്ടിക്കുന്നതെന്ന തിരിച്ചറിവാണ്‌ ഈ യാഗത്തിലൂടെ മുന്നോട്ടു വയ്ക്കുന്നത്‌.
ആയിരത്താണ്ടുകളുടെ വര്‍ഷത്തെ പാരമ്പര്യം കണക്കാക്കുന്ന അതിരാത്രത്തെ യുനെസ്കോ, മനുഷ്യകുലത്തലവന്റെ വിശദീകരിക്കാന്‍ കഴിയാത്ത സാംസ്ക്കാരിക പാരമ്പര്യം’ എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌.
അഗ്നിയുടെ ആത്മീയ അനുഭൂതിയില്‍ ശാന്തിയും സമാധാനവും ക്ഷേമവും ഐശ്വര്യവും ചൈതന്യവും പരത്തിക്കൊണ്ട്‌  അതിരാത്രം സാരസര്‍വസ്യമായി എന്നു ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കും.

No comments:

Post a Comment