ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 April 2019

ക്ഷേത്രചൈതന്യ രഹസ്യം - 14

ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 14

തീർത്ഥവും തീർത്ഥം സേവിക്കലും പ്രാധാന്യവും :-

അമ്പലത്തിൽ തൊഴുതുകഴിഞ്ഞാൽ ശാന്തിക്കാരൻ തരുന്ന തീർത്ഥവും പ്രസാദവും സ്വീകരിക്കുന്നത് ക്ഷേത്രദർശനത്തിന്റെ ഭാഗമാണല്ലോ. എന്താണ് തീർത്ഥത്തിന്റെ പ്രാധന്യം ? ദേവനെ മന്ത്രപൂർവ്വം അഭിഷേകം ചെയ്ത ജലധാരയാണ് പാത്രത്തിൽ തീർത്ഥമായിട്ടെടുക്കുന്നത്, ഇതിന്റെ മാഹത്മ്യം രണ്ടു തരത്തിലുണ്ട്. ദേവശരീരസ്പർശം കൊണ്ടും മന്ത്രജപം കൊണ്ടും ഉള്ള പരിശുദ്ധിതന്നെ ആദ്യത്തേത്. തുളസീദളങ്ങൾ കിടന്ന്അതിന്റെ ഔഷധവീര്യം സ്വാംശീകരിച്ചതാണത്രെ മറ്റൊരു മാഹാത്മ്യം.

ഈശ്വരന്റെ സൃഷ്ടിയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ടുനിൽക്കുന്നതാണ് ജലം. ദിവ്യമായ തീർത്ഥജലം തളിക്കൽ ശിരസ്സും ദേഹവും ഏറ്റുവാങ്ങുകയും കയ്യിൽ ആദരവോടെ സ്വീകരിച്ച് കുടിക്കുകയും ചെയ്യണം. തീർത്ഥജലം കുടിക്കുമ്പോൾ അവനവനിലെ പരമാത്മ ചൈതന്യം ഉണരുമ്പോൾ ഉണ്ടാകുന്ന അനുഭൂദി ഭക്തന് അനുഭവപ്പെടുമെന്നാണ് ക്ഷേത്രസങ്കൽപ്പം. തീർത്ഥജലത്തിന് ഋഷിമാർ പറയുന്ന പേര് ആപസ്തത്വം എന്നാണ്. അഗ്നിഹോത്രം നിത്യം നടത്തുന്ന-ധ്യാനവും മനനവും നിദിധ്യാസനവും പരിശീലിക്കുന്ന ബ്രാഹ്മണന് മാത്രമേ ആപസ്തത്വം സൃഷ്ടിക്കാൻ അർഹതയുള്ളു എന്ന് യജുർവേദം പറയുന്നു.’ആപോഹിഷ്ടാദി’ എന്ന ഋക് ഉപദേശരൂപത്തിൽ സ്വീകരിച്ച ബ്രാഹ്മണൻ ജലത്തെ അനുഷ്ടാനപൂർവ്വം ജപിച്ച് തീർത്ഥമാക്കിയതിനു ശേഷം ഭക്തന് നൽകണം.എങ്കിൽ ഭക്തൻ തന്റെ മനോമാലിന്യങ്ങളെ അകറ്റാൻ ശക്തിനേടി ക്രമേണ ബ്രഹ്മജ്ഞാനധികാരിയായി തീരുകയും ചെയ്യുമെന്നാണ് തീർത്ഥജലതത്വം.

വലതു കയ്യിന്റെ അഞ്ചുവിരലുകളും മടക്കിയാൽ ഉണ്ടാകുന്ന കൈകുമ്പിളിലാണ് തീർത്ഥം വാങ്ങേണ്ടത്. കൈകുമ്പിൾ അങ്ങനെതന്നെ ഉയർത്തി ഉള്ളം കയ്യിൽ പ്രകടമായി ഉയർന്നുകാണുന്ന ചന്ദ്രമണ്ഡലത്തിന്റെയും ശുക്രമണ്ഡലത്തിന്റെയും ഇടയ്ക്കുള്ള ഇടുക്കിലൂടെയാണു തീർത്ഥം സേവിക്കേണ്ടത്.

നമ്മുടെ വലത്കയ്യിൽ നാല് 'തീർത്ഥ'ങ്ങളുണ്ട് കൈപടത്തിൽ നിന്നു നേരെ കീഴ്പ്പോട്ടുള്ളത് (നാം തീർത്ഥം സേവിക്കാൻ ഉപയോഗിക്കുന്നത്) "ബ്രഹ്മതീർത്ഥം". തള്ളവിരലിന്റെയും ചൂണ്ടാണിവിരലിന്റെയും ഇടക്കുള്ളത് "പിതൃതീർത്ഥം". അതിനു നേരെ എതിരെ "ദേവതീർത്ഥം". ' ബ്രഹ്മതീർത്ഥ'ത്തിനു നേരെ "കായതീർത്ഥം" .

ചുണ്ടിന്റെ അശുദ്ധി :-

വായയ്ക്കകം എച്ചിലാണ്; തൊട്ടാൽ കൈകഴുകണം. ചുണ്ടുകൾ സ്വതവേ എച്ചിലല്ല; എന്നലും നാവിന്റെ സംസർഗ്ഗം മൂലം ചുണ്ടുകളും എച്ചിലായിട്ട് കരുതിപ്പോരുന്നു. ചുണ്ടുതൊട്ടാലും കൈകഴുകണം. തീർത്ഥം സേവിക്കുമ്പോൾ മണിക്കണ്ടം ചുണ്ടിൽ തട്ടാൻ ഇടവരരുത്. വായ് പിളർന്നുകൊണ്ടുതന്നെ ചുണ്ടുകൾ ഉള്ളിലോക്കയിട്ടുവേണം തീർത്ഥജലം കുടിക്കുവാൻ. മേൽചുണ്ടോ, കീഴ്ചുണ്ടോ തൊടാനിടവരരുത് . തൊണ്ടയിൽ തട്ടണം അത്ര മത്രമായലും മതി. തീർത്ഥ ജലം സേവിച്ചതിന്റെ ബാക്കി ഉള്ളം കയ്യിൽ അവശേഷിക്കുന്നത് അത്രയും ശിരസ്സിലും മുഖത്തും ദേഹത്തും തള്ളിക്കണം . . ഇവിടെ തീർത്ഥജലം തലയിൽ തളിക്കരുത് എന്ന് പറയുന്നത് കേൾക്കാം,   അവിടം സഹസ്രാരമാണ് ശരിയാണ്, അതായത് മണിക്കണ്ടം ചുണ്ടിൽ തട്ടാതെ വേണം തീർത്ഥം സേവിക്കാൻ , ചുണ്ടിൽ തട്ടിയാൽ തീർത്ഥം അശുദ്ധമായി മാറും അങ്ങനെ സേവിക്കുന്ന തീർത്ഥം തലയിൽ തളിക്കരുത്.  എന്ന് വിചാരിച്ച് തലയിൽ തളിക്കരുത് എന്ന് തീർത്തും പറയുന്നത് ശരിയല്ല. തീർത്ഥം സേവിക്കേണ്ടത് എങ്ങനെ എന്ന് നാം പഠിക്കുകയാണ് വേണ്ടത്..  സേവിച്ച തീർത്ഥത്തിൽ നിന്ന് ഒരു തുള്ളിപോലും താഴ്ത്തു വിഴാതെയും മറ്റുള്ളവരുടെ ദേഹത്തുപെടാതെയും പ്രത്യേകം മനസ്സിരുത്തണം . അതുകൊണ്ട് തല നല്ലവണ്ണം മേൽപോട്ടു മലർത്തിപ്പിടിച്ചുകൊണ്ടു വേണം തീർത്ഥം വായിലോട്ട് പകരാൻ....
ബിംബത്തിൽ മന്ത്രപൂർവ്വം അഭിഷേകം ചെയ്തുകിട്ടുന്ന തീർത്ഥജലം ക്ലസ്റ്റേഡ് വാട്ടറിന് തുല്ല്യമായ പരിശുദ്ധിയുള്ളതണെന്നും തെളിഞ്ഞിട്ടുണ്ട്. കാലത്ത് വെറും വയറ്റിൽ ഒരു ഗ്ലാസ് സാധാരണ ശുദ്ധജലത്തിൽ രണ്ടു തുള്ളി ക്ലസ്റ്റേഡ് വാട്ടർ ഒഴിച്ച് കഴിക്കുന്നത് ആരോഗ്യരക്ഷയ്ക്കുത്തമമാണെന്നു കണ്ടിട്ടുണ്ട്.
ക്ലസ്റ്റേഡ് വാട്ടറിന് വലിയ വിലകൊടുക്കണം നമ്മുക്ക് തീർത്ഥജലം സൗജന്യമാണ്.

തീർത്ഥവും പൂവും ചന്ദനവും സാധാരണ പ്രസാദമായി നമ്മുക്ക് ലഭിക്കുക. അവ ദേവന് സമർപ്പിച്ച് കഴിഞ്ഞതാകയാൽ ദേവചൈതന്യം ഉൾകൊള്ളുന്നതിനു തുല്യമാണ്. യജ്ഞശിഷ്ടം  തന്നെയാണത്.  സ്ഥൂലസൂക്ഷമദേഹങ്ങൾ ദേവചൈതന്യമാകുന്ന അമൃതപ്ലവനത്തിൽ  പൂർണ്ണമായി മജ്ജനം ചെയ്യപ്പെടുകായാണിവിടെ . ഉപാസന ഫലമായി ഉണ്ടാകുന്ന ഈശ്വരശക്തിയുടെ അധഃസ്രോതസ്സാണിത്   യോഗിയുടെ സഹസ്രാരത്തിൽ നിന്നും വിനിർഗ്ഗളിക്കുന്ന അമൃതധാരതന്നെയാണിത്.  ആദ്യത്തെ തളിക്കലിൽ ദേവചൈതന്യം ഇറങ്ങി വന്ന് നമ്മുടെ മൂലാധാരത്തിലുള്ള കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നു.  പിന്നീട് ആ ചൈതന്യം അഗ്നിരൂപിണിയായി കുണ്ഡലിനീശക്തിയുടെ ഊർദ്ധപ്രവാഹമായി ദേവസ്ഥാനമായ സഹസ്രാരത്തിൽ വിലയം പ്രാപിക്കുന്നു. അവിടെയുണ്ടാകുന്ന് ആനാന്ദാനുഭൂതിയിൽ നിന്നും സ്രവിക്കുന്ന അമൃതധാര നമ്മുടെ ദേഹത്തിലെ സകല നാഡീഞെരമ്പുകളിലും പ്രവഹിച്ച് ദേഹത്തെ ആപ്ലവനം ചെയ്യിക്കുന്നു. ഇതാണ് രണ്ടാമത്തെ തീർത്ഥസ്വീകരണം.  കുണ്ഡലിനീശക്തി ഉത്ഥാപനത്തിൽ ഉണ്ടാകുന്ന് അഗ്നിജ്വാലയിൽ നമ്മുടെ പാപശരീരം ദഹിച്ച് അതിറ്റെ ചാമ്പലിൽ നിന്ന് ഈ അമൃതജല സ്പർശനത്താൽ ഒരു ദിവ്യദേഹം ഉണ്ടാകുന്നു. ഈ ദേഹവും പഞ്ചഭൗതീകമാണ്.  അതിനാൽ  പൂവും ചന്ദനവും സ്വീകരിക്കുന്നത് ഈ ദിവ്യ ദേഹത്തിൻ്റെ സൃഷ്ടിതന്നെയാണ്. പുഷ്പം ആകാശപ്രതീകവും ചന്ദനം ഭൂപ്രതീകവുമാകയാൽ  പൂവ്വും ചന്ദനവും സ്വീകരിക്കുന്നതുകൊണ്ട്. ആകാശം മുതൽ ഭൂമിവരെ വ്യാപതമായ ദിവ്യദേഹത്തിൻ്റെ സൃഷ്ടിയാണ് ഇവിടെ നടക്കുന്നത്.  അതോടു കൂടി ഭക്തജനങ്ങൾ ദൈവചൈതന്യം കുടികൊള്ളുന്ന ദിവ്യശരീരങ്ങളായി തീർന്ന് ഭക്തജനങ്ങൾ ഓരോരുത്തരും  ക്ഷേത്രത്തിലെ  കർമ്മങ്ങൾകൊണ്ട് പരിപുഷ്ടമായ ദേവചൈതന്യത്തിൻ്റെ ഒരു കണികയും  വഹിച്ചാണ് ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ച്പോകുന്നത്.

ഇതോടു കൂടി അർപ്പിച്ചു കഴിഞ്ഞ ധൂപദീപാദികളും ഭക്തജനസ്വീകരണാർത്ഥം വെളിയിൽ കൊണ്ടുവരാറുണ്ട്.   ആകാശം മുതൽ ഭൂമിവരെ എന്ന് പറയുന്നതിന് പകരം അവക്കിടയിലുള്ള വായു അഗ്നികളെ കൂടി സ്വീകരിക്കുന്നു എന്നേ അർത്ഥമുള്ളൂ...  ഇങ്ങനെ പഞ്ചഭൂതങ്ങളെ  ശുദ്ധീകരിച്ച് ദിവ്യശരിരികളായി  തീരുന്നതു തന്നെയാണ് ദേവപ്രസാദം.  ആ പ്രസാദം നമ്മെ ഇഹത്തിലും പരത്തിലും  സർവ്വാഭിഷ്ട്സിദ്ധിയിലേക്കും   പ്രരമാന്ദാനുഭൂതിലേക്കും നയിക്കും....

No comments:

Post a Comment