ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 April 2019

ക്ഷേത്രചൈതന്യ രഹസ്യം - 11

ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 11

നമസ്കാരം :-

യജ്ഞപരമായ അനുഷ്ഠാനങ്ങളുടെ സമ്മിളിത സ്വരൂപമായ ക്ഷേത്രത്തിൽ  ആരാധനക്കായി പോകുന്ന ഭക്തന്മാർ പ്രദക്ഷിണം , വന്ദനം, നമസ്കാരം, എന്നീ ഉപാചാരങ്ങളിൽ കൂടിയാണല്ലോ ക്ഷേത്രജ്ഞനെ ഉപാസിക്കുന്നത്, രണ്ടുകൈകളും അഞ്ജലീ ബന്ധരായി തൊഴുന്നത് പ്രകൃതി പുരുഷയോഗത്തെ അനുധാവനം ചെയ്യലാണ്. പ്രദക്ഷിണത്തോടെ ഒരു സ്ക്രൂ ആണി എങ്ങനെ ബിന്ദുസ്ഥാനമായ ലക്ഷ്യത്തിലേക്ക് തിരിച്ചുറപ്പിക്കുന്നുവോ അതുപോലെ ഭക്തൻ താനും താന്ത്രിക യന്ത്രമായ ക്ഷേത്രത്തിലെ ബിന്ദുസ്ഥാനത്ത് വിരാജിക്കുന്ന് ബിബംസ്ഥനായ ദേവനുമായി താദാത്മ്യം പ്രാപിക്കുന്നു.

വന്ദനം:- കൈകൂപ്പി തൊഴുന്നതിനും പ്രമാണമുണ്ട്, കരങ്ങൾ ഒരു പൂമൊട്ടിൻ്റെ ആകൃതിയിൽ വേണം,  അത് ഹൃദയത്തിൻ്റെ പ്രതീകമാവാം, "ഈശ്വരോ സർവ്വഭൂതാനാം  ഹൃദ്ദേശേര്ജ്ജുന തിഷ്ഠതി" എന്ന ഗീതാവചനപ്രകാരം ഹൃദയസ്ഥിതനാണല്ലോ ജീവാത്മാവ്, ആ ജീവാത്മാവിനെ അഥവാ സ്ഥൂലഭാഷയിൽ തൻ്റെ സമ്പൂർണ്ണജീവിത കുസുമത്തെ ആരാധ്യദേവന് സമർപ്പിച്ച് മുക്തിപ്രദമടയുകയാണ്  തൊഴുമ്പോൾ നാം ചെയ്യുന്നത്, വന്ദനമുദ്രയെ കുറച്ചുകൂടി ആഴത്തിൽ ചിന്തിക്കാം. ഊർദ്ധ്വാഭിമുഖമായി അംഗുലികൾ വിടർത്തിയ രണ്ടു കൈകളും ദേഹമദ്ധ്യത്തിൽ ഹൃദയത്തിനടുത്തോ, തലക്കുമുളിലോ മറ്റോ പിടിച്ചായിരിക്കുമല്ലോ നാം വന്ദനമുദ്ര ചെയ്യുന്നത്.  ഓരോ കൈകളിലേയും അഞ്ചുവിരലുകൾ പെരുവിരൽ മുതൽ ചെറുവിരൽ വരെ , ആകാശം വായു, അഗ്നി, ജലം പ്രഥ്വി, എന്നി പഞ്ചഭൂതങ്ങളെ പ്രതിനിദാനം ചെയ്യുന്നവയാണ്,  ആ വിരലുകൾ ഊർദ്ധ്വമുഖമാകുമ്പോൾ ആ പഞ്ചഭൂതശക്തികളും ഊർദ്ധ്വഗമിയായി ചരിക്കുന്നതിനെയാണല്ലോ സൂചിപ്പിക്കുന്നത്. അതായത് മൂലാധാരത്തിൽ നിന്നും സഹസ്രാരത്തിലേക്കുള്ള പ്രയാണമാണത് , ആ കൈകൾ ഒന്നിച്ച് ചേർക്കുന്നതിമുമ്പ് ഈഡനാഡിയിലേയും പിംഗളയിലേയും ചലനത്തെ സൂചിപ്പിക്കുന്നു. ആ കൈകൾ ചേർത്ത് നാം തൊഴുമ്പോൾ  ആ രണ്ടു ചലനങ്ങളും ഒന്നായി സുഷ്മനയിൽ മേളിക്കുന്ന പ്രക്രിയയാണ് സൂചിപ്പിക്കുന്നത്.  കുണ്ഡലിന്യത്ഥാപനവേളയിൽ ഇഡാപിംഗളചലനങ്ങൾ നിശ്ശേഷമായി നശിക്കുകയും മഹത്തായ പ്രാണശക്തി അതായത് ഈശ്വരീയ ശക്തി സുഷുമ്നയിലൂടെ തന്നെ ഊർദ്ധ്വഗമിയ്യയി പ്രവഹിക്കുകയും ചെയ്യുന്നു. അതോടെ അഞ്ചുഭൂതങ്ങൾ ഓരോന്നും ക്രമത്തിൽ ഉപര്യുപരി വിലയം പ്രാപിച്ച് അവസാനം എല്ലാം തന്നെ ശിരസ്ഥിതനായ പരമാത്മാവിൽ ലയിക്കുകയും ചെയ്യുന്നു.  ദ്വന്ദ്വഭവങ്ങളിൽ നിന്ന് ഉത്ഭവിച്ച പ്രപഞ്ചത്തിൻ്റെ ഏകാന്തയുടെ അനുഭൂതി എന്നി കാര്യങ്ങളെയാണ് നാം സാധാരണ ഉപയോഗിക്കുന്ന വന്ദനമുദ്ര പ്രതിനിദാനം ചെയ്യുന്നത്. ഒരാളെ വന്ദിക്കുമ്പോൾ ഞാനും നിയും ഒന്നാണന്ന ഭാവമാണ് സ്ഫുരിക്കുന്നത്. ഈശ്വരനെ തൊഴുമ്പോഴും അതു തന്നെയാണ് ഭാവം.  യോഗമാർഗ്ഗത്തിലെ ഉദാത്ത തലത്തിലുള്ള അനുഭൂതിയാണത്. ഹൃദയത്തിനടുത്ത് വന്ദനമുദ്രപിടിക്കുമ്പോൾ പ്രാണൻ്റെ തലത്തിലും ഭൂമദ്ധ്യത്തിൽ ആ മുദ്രപിടിക്കുമ്പോൾ  മനസ്സിൻ്റെ തലത്തിലും, സഹസ്രാരത്തിൽ ആ മുദ്രപിടിക്കുമ്പോൾ ആത്മതലത്തിലും ആ ഐക്യഭാവന ദൃഢതരമാകുകയാണ്, മന എന്ന പദത്തെ തിരിച്ചിട്ടാൽ നമ എന്നായി  തീരും... അതായത് മനോജന്യമായ വികാര വിക്ഷേപങ്ങളെ പ്രപഞ്ചത്തിൻ്റെ ഉല്പത്തി അതിൻ്റെ ഗതി തിരിച്ചു വിടുന്ന അവസ്ഥയാണ് നമഃ, ചുരുക്കത്തിൽ വന്ദനമാകുന്ന നമസ്കാരമനോലയത്തെ കാണിക്കുന്നു.   ഇന്നു ജനങ്ങൾ പരസ്പരം അഭിവാദ്യം ചെയ്യാനുപയോഗിക്കുന്ന. ഈ താന്ത്രികമുദ്ര്യയുടെ ആഴം ഇത്രത്തോളം വരുമെന്ന് ചിന്തിക്കുമ്പോൾ നമ്മുടെ സംസ്കാരത്തിൻ്റെ സങ്കൽപ്പങ്ങളുടെ മുന്നിൽ നമ്രശിരസ്കനാകതിരിക്കുകയില്ല.

നമസ്കാരം :- പരമമായ ഗൗണിഭക്തിയുടെ ബാഹ്യപ്രകടനമായ നമസ്കാരത്തിൽ ഇതേ പ്രക്രിയതന്നെ മറ്റൊരു  രൂപത്തിൽ അനുവർത്തിക്കുകയാണ്. ദണ്ഡനമസ്കാരത്തിൽ ദേഹം മുഴുവൻ ദണ്ഡുപോലെ നിലം പതിക്കും സാഷ്ടാംഗനമസ്കാരം എട്ട് അംഗങ്ങൾ കൊണ്ടാണ് നിർവഹിക്കുന്നത്. 

"ഉരസാശിരസ്സാവാച മനസാഞ്ജലി നാദൃശാ, 
ജാനുഭ്യാം ചൈവപാദാഭ്യാം  പ്രണാമോഷ്ഠാംഗഈരിത"

നെഞ്ച്, ശിരസ്സ്, വാക്ക്, മനസ്സ്, അഞ്ജലി, കണ്ണുകൾ, മുട്ടുകൾ, പാദങ്ങൾ, എന്നിവയാണ് ആ എട്ട് അവയവങ്ങൾ, തിരക്കുള്ള അമ്പലനടയിൽ ഒരുപക്ഷേ വിഫലമായേക്കും, അഞ്ജലി ദേവൻ്റെ മുമ്പിലേക്ക് നാം സമർപ്പിക്കുകയാണ്, അതേ സമയത്ത് കണ്ണുകൊണ്ട് ദേവവിഗ്രഹദർശനവും, മനസ്സുകൊണ്ട് ദേവരൂപധ്യാനവും, വക്കുകൊണ്ട് മന്ത്രോച്ചാരണവും, വേണമെന്നാണ് വിധി, മറ്റു അവയങ്ങൾ ഭൂസ്പർശനം ചെയ്തിരിക്കും....

നമസ്കരിച്ചു കിടക്കുമ്പോൾ രണ്ടു കാലിന്റെയും പെരുവിരലുകൾ രണ്ടു കാൽമുട്ടുകൾ, മാറ്, നെറ്റി എന്നീ നാലു സ്ഥലങ്ങൾ മാത്രമേ നിലത്തു മുട്ടാവൂ. കൈകൾ നിലത്തു കുത്താതെ ഈ വിധം നമസ്കരിക്കാൻ കഴിയില്ലെങ്കിലും അങ്ങനെ കമിഴ്ന്നു കിടന്നുകൊണ്ട് കൈകളെടുത്തു തലയ്ക്കു മീതെ നീട്ടി തൊടുമ്പോഴാണു നമസ്കാരമാകുന്നത്. അങ്ങനെ നിലത്തു മുട്ടിയിരിക്കുന്ന നാലവയവങ്ങളും അഞ്ജലിയും കൂടി ചേർത്ത് അഞ്ചംഗങ്ങൾ. ശേഷം വരുന്ന മൂന്ന് അംഗങ്ങൾ വാക്കും കണ്ണും മനസ്സുമാകുന്നു. അതിൽ വാക്കു കൊണ്ടു മന്ത്രം ചൊല്ലുകയും കണ്ണു കൊണ്ടു ദേവനെ നോക്കുകയും മനസ്സു കൊണ്ടു ധ്യാനിക്കുകയും വേണം.
ഇത്തരത്തിൽ കമിഴ്ന്നു കിടന്നു ചെയ്യുന്നതു കൊണ്ടു മാറിടത്തിന്റെ അസ്വാധീനം കാരണം സ്ത്രീകൾക്കു ബുദ്ധിമുട്ട് ഉണ്ടാകും എന്നതിനാലാണു സ്ത്രീകൾ സാഷ്ടാംഗനമസ്കാരം ചെയ്യരുതെന്നു വിധിച്ചിട്ടുള്ളതെന്നായിരുന്നു കരുതിവന്നിരുന്നത്. എന്നാൽ ആധുനിക വൈദ്യശാസ്ത്രം ഈ നിർദേശത്തെ തള്ളിക്കളയുന്നില്ല. ഗർഭപാത്രത്തിനു സാഷ്ടാംഗ നമസ്കാരം ഗുണകരമല്ലെന്നാണ് അവരുടെ വാദം. ഗർഭപാത്രത്തിനു സ്ഥാനഭ്രംശം സംഭവിക്കുന്നതു മൂലം അതു കീഴ്പ്പോട്ട് തള്ളിവരുന്ന അപകടകരമായ അവസ്ഥ പല സ്ത്രീകളിലും കണ്ടുവരുന്നതായി റപ്പോർട്ടുണ്ട്. എന്നാൽ സ്ത്രീകൾക്കു കുനിഞ്ഞിരുന്നു നമസ്കരിക്കാവുന്നതാണെന്നാണ് ആയുർവേദം വിധിച്ചിട്ടുള്ളത്. ഇതു ഗർഭപാത്ര സുസ്ഥിരതയ്ക്കും ആരോഗ്യത്തിനും ഗുണകരമാകുകയും ചെയ്യും.

No comments:

Post a Comment