ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 November 2019

അമ്പലപ്പുഴ പാല്‍പ്പായസം

അമ്പലപ്പുഴ പാല്‍പ്പായസം

കഥ നടക്കുന്നത് ചെമ്പകശ്ശേരി അതായത് ഇന്നത്തെ അമ്പലപ്പുഴ രാജ്യം.....

കേരളത്തില്‍ വളരെ അപൂര്‍വമായി ബ്രാഹ്മണരാജാക്കന്മാര്‍ ഭരിച്ച ഒരു രാജ്യം....

ദേവനാരായണന്‍ എന്ന മാറാപ്പേരിലായിരുന്നു ചെമ്പകശ്ശേരി രാജാക്കന്മാര്‍ അന്ന് ഭരിച്ചുകൊണ്ടിരുന്നത്....

ചതുരംഗത്തില്‍ കമ്പമുള്ള ആളായിരുന്നു ദേവനാരായണൻ....

ആള് കമ്പക്കാരന്‍ മാത്രമായിരുന്നില്ല അഹങ്കാരി കൂടിയായിരുന്നു.....

നോം വല്യ കളിക്കാരനാണ്....,
നമ്മെ തോല്‍പ്പിക്കാന്‍ ആരുമില്ല എന്നൊക്കെ അസ്‌കിതയുള്ള ഒരു രാജാവ്........

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ബ്രാഹ്മണബാലന്‍ രാജാവിനെ കാണുവാൻ വന്നു....

കൂടിക്കാഴ്ചയിൽ ബാലൻ രാജാവിനോട് പറഞ്ഞു ....

''മഹാരാജന്‍...
അങ്ങുന്നുമായി ചതുരംഗപ്പലകയില്‍ മാറ്റുരയ്ക്കാന്‍ നാം ആഗ്രഹിക്കുന്നു.''

രാജാവതുകേട്ട് ഒന്നു മന്ദഹസിച്ചു.

കൊള്ളാം.

കൊല്ലക്കുടിയില്‍ സൂചി വില്‍ക്കാന്‍ വരുന്നോ......?

''ആട്ടെ. കളിക്കാം.
എന്താണ് പന്തയം''....?

രാജാവ് കൗതുകത്തോടെ ആരാഞ്ഞു.... ബാലന്‍ താണുവണങ്ങി പറഞ്ഞു:

''അയ്യോ തമ്പ്രാനേ എന്റെ കൈയില്‍ തരാനൊന്നുമില്ല. പക്ഷേ രാജന്‍ തോറ്റാല്‍ എനിക്കെന്തു തരും''.....?

ഈ ചെക്കന് പ്രാന്താണോ...? ഞാന്‍ തോറ്റാലെന്ന്...!

രാജാവ് ആത്മഗതംകൊണ്ടു.

''ആട്ടെ ഞാന്‍ തോറ്റാല്‍ എന്താണ് വേണ്ടത് .....?മോന്‍തന്നെ പറഞ്ഞോളൂ..''

രാജാവ് ഇങ്ങനെ പറഞ്ഞെങ്കിലും താനുണ്ടോ തോല്‍ക്കാന്‍ പോന്നൂ എന്നായിരുന്നു മനസ്സില്.....

അപ്പോ ബാലന്‍ പറഞ്ഞു:

''അധികമൊന്നും വേണ്ട തമ്പ്രാനേ...

അങ്ങ് തോറ്റാല്‍ മ്മള് കളിക്കുന്ന ഈ ചതുരംഗക്കളത്തില് നെന്മണി അങ്ങട് വച്ചുതര്വാ...

ആദ്യത്തെ കളത്തില്‍ ഒന്നാണെങ്കില്‍ അതിന്റെ ഇരട്ടി അടുത്ത കളത്തില്‍ വെക്കണം...

അതിന്നടുത്ത കളത്തില്‍ അതിന്നിരട്ടി 4....

അടുത്ത കളത്തില്‍ അതിന്നിരട്ടി 8....

അടുത്തകളത്തില്‍ അതിന്നിരട്ടി 16,

അടുത്ത കളത്തില്‍ അതിന്നിരട്ടി 32...

ഇങ്ങനെ 64 കളത്തിലും വെയ്ക്കണം.

ഇരട്ടപ്പെരുക്കത്തില്‍ 64 കളത്തില്‍ കിട്ടുന്ന നെല്ലു മാത്രം മതി....

പന്തയവസ്തുകേട്ട് ദേവനാരായണന് ചിരിവന്നു...

ഇതെത്ര നിസ്സാരം....

നെല്ലറകളുടെ നാടായ ചെമ്പകശ്ശേരിക്കാണോ നെല്ലിനു ക്ഷാമം.

അതും 64 കളം നിറയ്ക്കാന്‍....

''ശരി സമ്മതിച്ചു.''

ദേവനാരായണന്‍ മറുപടി പറഞ്ഞു.

സേവകര്‍ ഉടന്‍തന്നെ ചതുരംഗപ്പലകകൊണ്ടുവന്നു. കളിയാരംഭിച്ചു.....

കുതിച്ചും വെട്ടിയും മുന്നോട്ടുനീങ്ങി.

കളി കുട്ടിക്കളിയല്ലെന്നു രാജാവിന് പെട്ടെന്നുതന്നെ ബോധ്യംവന്നു....

എന്തിനേറെപ്പരത്തിപ്പറയുന്നു ചതുരംഗത്തില്‍ ദേവനാരായണന്‍ തോറ്റു....

എന്തായാലും ഒരു ബാലന്‍ തന്നെ തോല്‍പ്പിച്ചല്ലോ.

ഇതിന് വിലയേറിയ സമ്മാനം നല്‍കാന്‍ തന്നെ തീരുമാനിച്ച രാജാവ് സ്വർണ്ണവും രത്നങ്ങളും ഒക്കെ വാഗ്ദാനം ചെയ്തു.....

അതുകേട്ട് ബാലന്‍ പറഞ്ഞു:

''നമുക്ക് സ്വർണ്ണവും രത്നങ്ങളും ഒന്നും വേണ്ട മഹാരാജൻ, നെന്മണി മാത്രം മതി....

അതാവട്ടെ ശരിക്കും ഇരട്ടിയായിത്തന്നെ എണ്ണിവെക്കണം.''

രാജാവ് നെന്മണി കൊണ്ടുവരാന്‍ പറഞ്ഞു. ഭൃത്യര്‍ എണ്ണിവെക്കാന്‍ തുടങ്ങി......

വച്ചുവച്ച് 16-ാമത്തെ കളമെത്തിയപ്പോള്‍ത്തന്നെ നെന്മണിയുടെ സംഖ്യ 32,768 ആയി....

കളത്തിലൊന്നും വെക്കാന്‍ പറ്റാതായി.....

അന്നേരം അളന്നെടുത്തു കണക്കാക്കാന്‍ ബാലന്‍ പറഞ്ഞു ....

പിന്നീട് അളക്കാനും കഴിഞ്ഞില്ല.....

കളത്തിന്റെ പകുതിയെത്തിയപ്പോഴേക്കും മണികള്‍ 2147483648 ....

ഇങ്ങനെ മുന്നോട്ടു പോയപ്പോള്‍ ദേവനാരായണന് ഒരു കാര്യം മനസ്സിലായി, ഇതൊരു ചില്ലറക്കളിയല്ല....

പിന്നീടുള്ള ഓരോ കളത്തിലേക്കും നെല്ലു ഇരട്ടിയായിക്കൊണ്ടിരിക്കുകയാണ്....

തകഴി, പുളിങ്കുന്ന്, കാവാലം, കൈനകരി, തലവടി, കോഴിമുക്ക് എന്നുതുടങ്ങി കുട്ടനാട്ടിലെ കരികളും കരകളും പാടശേഖരങ്ങളും എല്ലാമെല്ലാം നീക്കിവച്ചിട്ടും കളങ്ങള്‍ തീര്‍ന്നില്ല.......

രാജാവ് അന്തംവിട്ട് കുന്തംവിഴുങ്ങി .
അഹങ്കാരം കാവാലം ചുണ്ടനില്‍ ക്കയറി പമ്പകടന്നു.......

കളം നിറയ്ക്കാനാകാതെ കണ്ണുനിറച്ചുനിന്നുപോയി ദേവനാരായണന്‍....

സര്‍വതും അസ്തമിച്ചുപോയ രാജാവ് നോക്കുമ്പോൾ  മുന്നില്‍ പുഞ്ചിരിതൂകിക്കൊണ്ട് നിന്ന ബാലന്  കാർവർണ്ണന്റെ നിറം, തലയിൽ കെട്ടിയിരിക്കുന്ന തലപ്പാവിലൊരു മയിൽപ്പീലി, ചുണ്ടിലൊരു കള്ളച്ചിരി..

രാജാവ് സമസ്താപരാധങ്ങളും പൊറുക്കണേ എന്നു നിലവിളിച്ചുകൊണ്ട് കരുണാമയനായ ആ ദേവന്റെ കാല്‍ക്കല്‍ സാഷ്ടാംഗം വീണു.......

അതുകണ്ട് ശ്രീകൃഷ്ണന്‍ പറഞ്ഞു:

'അങ്ങിനി ആ കളം നിറയ്ക്കാന്‍ മെനക്കെടേണ്ട. പകരം എനിക്കു ദിവസോം പാല്‍പ്പായസം നിവേദിച്ച് കടംവീട്ടിക്കൊള്ളൂ.'

ഇങ്ങനെയാണത്രേ, അമ്പലപ്പുഴ അമ്പലത്തില്‍ പാല്‍പ്പായസം നിവേദ്യമാകാന്‍ കാരണം.....

ആ പാല്‍പ്പായസത്തിന്റെ പ്രശസ്തി ഇന്നു ഈരേഴു പതിനാലു ലോകത്തിലും പടര്‍ന്നു പിടിച്ചിരിക്കുന്നു....

എന്തായാലും ഇങ്ങനെയൊരു കുഴപ്പം പിടിച്ച കണക്കുണ്ടാക്കി രാജാവിന്റെ അഹങ്കാരം തീർത്ത ശ്രീകൃഷ്ണന്‍ സർവ്വജ്ഞാനിയല്ലാതെ മറ്റാരാണ്....?

എന്താണ് നിങ്ങളുടെ അഭിപ്രായം......?

*വാൽക്കഷണം :-*
=============
ഈ കണക്കു നമുക്കൊന്നുനോക്കാം.

64-ാമത്തെ കളത്തില്‍ കിട്ടിയത് 9223358615081963008 (?) എന്ന സംഖ്യയാണ്....

നെറ്റില്‍ നോക്കിയപ്പോള്‍
Nine quintillion, Two hundred twenty-three quadrillion, Three hundred fifty-eight trillion, Six hundred fifteen billion, Eighty-one million, Nine hundred sixty-three thousand, eigth എന്നാണ്.

അതുമാത്രമല്ല, ഒന്നുമുതല്‍ 64 വരെയുള്ള ഇരട്ടിപ്പട്ടികയുടെ റിസള്‍ട്ട് ഇതാണെന്ന് വല്യ നിശ്ചോംല്ല....

കണക്കിലെ അഗ്രഗണ്യന്മാര്‍ മറുപടി തന്നാല്‍ പെരുത്തു സന്തോഷം.....

ഇതു കണ്ടുപിടിക്കാന്‍ ഒരു എളുപ്പവഴി തോന്നീത്  പങ്കുവെക്കാം....

അതായത്, 64-ാമത്തെ കളത്തില്‍ കിട്ടുന്ന സംഖ്യയെ (ആ സംഖ്യയെ കണക്കപ്പിള്ളമാര്‍ കണക്കുകൂട്ടി കണ്ടുപിടിക്കണം) തൂക്കത്തിലേക്കു കൊണ്ടുവരിക.....

ഗ്രാം, കിലോഗ്രാം, മെട്രിക് ടണ്‍ എന്നിങ്ങനെ കാണക്കാക്കുക....

അതായത്,

ഒരു ഗ്രാം നെല്ലില്‍ ഏതാണ്ട് 38 മണികളുണ്ടാവും.

ഒരു കിലോഗ്രാം നെല്ലില്‍ 38,000 മണികളും ഒരു മെട്രിക് ടണ്ണില്‍ 38,000,000 (3.8 കോടി)മണികളുമാണുണ്ടാവുക.....

ഈ രീതിയനുസരിച്ച് കണക്കറിയാവുന്നവര്‍ 64-ാമത്തെ കളത്തിലെ ശരിയായ നെന്മണിയുടെ കണക്കു കണ്ടുപിടിച്ച് അതിനെ മെട്രിക് ടണ്ണിലേക്കു കൊണ്ടുവന്നു പോസ്റ്റിയാല്‍ മഹത്തരമായിരിക്കും.....

നേരത്തെ ആരെങ്കിലും ഇതു ചെയ്തിട്ടുണ്ടോ എന്നും അറിയില്ല....

അങ്ങനെയുണ്ടെങ്കില്‍ അവര്‍ പറഞ്ഞാലും മതി....

നാല്‍പ്പതുകോടി മെട്രിക് ടണ്ണോളം നെല്ലുവേണ്ടി വരും 64-ാമത്തെ കളത്തിലെത്തുമ്പോള്‍ എന്നാണ് ഏതാണ്ടൊരു കണക്ക്.....!

No comments:

Post a Comment