ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 August 2016

അഹല്യയെ എന്തിന്‌ ശപിച്ചു.?

തന്റേതായ ഒരു തെറ്റും ചെയ്യാത്ത അഹല്യയെ എന്തിന്‌ ശപിച്ചു.?

ലോകത്തിലെ സകല സുന്ദര വസ്തുക്കളും ചേര്‍ത്തുവെയ്ക്കണമെന്ന്‍ പ്രജാപതിയ്ക്ക്‍ തോന്നി. (തന്നിലെ സ്പന്ദാത്മകമായ ശിവശ്ശക്തി ഒരു ഊര്‍ജ്ജപ്രസരംപോലെ തുടിയ്ക്കുമ്പോള്‍, കര്‍മ്മനിരതനാവുന്ന ജീവാത്മാവ്‌, അജ്ഞാനത്തിലേയ്ക്ക്‍ എടുത്ത്‍ എറിയപ്പെടുന്നു എന്ന്‍ സാരം. സകല കര്‍മ്മങ്ങളും അജ്ഞാനമാണ്‌ എന്നര്‍ഥം) അങ്ങിനെ ചേര്‍ത്തുവെച്ചപ്പോള്‍ അതൊരു സ്ത്രീരൂപമായി. അതില്‍ സ്വയം പ്രവേശിച്ച്‍ അതിന്‌ പ്രാണന്‍ നല്കി. ആ സ്ത്രീരൂപത്തിന്‌ അഹല്ല്യ എന്ന്‍ നാമകരണം ചെയ്തു. അങ്ങിനെ ആ സ്ത്രീരൂപം ഒരു സുന്ദരിയായ കന്യകയായി. ലോകസൗന്ദര്യത്തെ വെല്ലുന്ന ആ കന്യക സ്വന്തം സൗന്ദര്യത്തില്‍ അഹങ്കാരമുള്ളവളായി. തന്റെ സൗന്ദര്യത്തില്‍ അഹങ്കാരം തോന്നിയപ്പോള്‍, ബ്രഹ്മാവ്‍ ഉപായം ചിന്തിച്ചു.. ഇവളെ എന്തു ചെയ്യും എന്ന്‍ അലോചിച്ച പ്രജാപതി, ആര്‍ക്കെങ്കിലും ദാനം ചെയ്യാന്‍ തീരുമാനിച്ചു.  ദാനം ചെയ്യുന്നതോടെ അഹങ്കാരം നശിയ്ക്കുമല്ലോ എന്ന്‍ പ്രജാപതി വിചാരിച്ചു.  (അഹങ്കാരത്തിന്റെ ശമനം ദാനംകൊണ്ടുണ്ടാകുന്നൂ എന്ന്‍ ഭാരതീയ ചിന്ത.)

അതെ, എന്റെ കൈവശമുള്ള വസ്തുക്കള്‍ ദാനം ചെയ്യുമ്പോഴാണ്‌ ഞാന്‍ അഹങ്കാരമുക്തനാകുന്നതും ആ വസ്തു അതിന്റെ യഥാര്‍ത്ഥ ഉടമയില്‍ എത്തുന്നതും എന്ന്‍ ഭാരതീയ ദര്‍ശനം. വസ്തുക്കളിന്മേലുള്ള എന്റെ സ്വാമിത്തം, ഉടമസ്ഥത, ഇല്ലാതാക്കി, അതിന്മേല്‍ വേറൊരുത്തന്റെ സ്വാമിത്ത്വത്തിനുടമയാക്കുന്നതിനെ ദാനം എന്ന്‍ ഭാരതീയ ചിന്ത. സ്വസ്വത്ത്വ നിവ്ര്‌ത്തി; പരസ്വത്ത്വാപാതനം ഇതി ദാനം. വസ്തു കൈവശം വെയ്ക്കുമ്പോള്‍ അഹങ്കാരം വര്‍ദ്ധിയ്ക്കുന്നു. അതില്ലാതാവാന്‍ അതിന്റെ ശരിയായ ആവശ്യക്കാരന്‌, അതിന്റെ ശരിയായ ഉടമസ്ഥന്‌, അത്‍ അര്‍ഹിയ്ക്കുന്നവന്‌, കൈമാറണം. അങ്ങിനെ കൈമാറുന്നതോടെ, നേടിയതിനെ ഉപഭോഗം ചെയ്ത്‌ ത്യജിച്ചതായതുകൊണ്ട്, ആ വസ്തുവിന്മേല്‍ ജീവാത്മാവിന്‌ മമത ഇല്ലാതാകുന്നു. അതോടേ ആ ഒരു ദുര്‍ഗ്ഗുണത്തില്‍നിന്ന്‍ മോചിതനാകുന്നു. തേന ത്യക്തേന ഭുഞ്ജിത, മാ ഘ്‌ത കസ്യസിദ്ധനം, എന്ന പദത്തിലേയ്ക്കുയരുന്നു.  

വിവരമറിഞ്ഞ ദേവേന്ദ്രന്‍ പ്രജാപതിയെ സമീപിച്ച്‍ കുശലപ്രശ്നം നടത്തി. തനിയ്ക്ക്‍ വേണമെന്ന്‍ പറയാനുള്ള ചങ്കൂറ്റം കാണിച്ചില്ല പക്ഷേ ദേവേന്ദ്രന്റെ ഇംഗിതം പ്രജാപതി മനസ്സിലാക്കി. ഒരു ഭോഗിയ്ക്ക്‍ കൊടുക്കണോ അതോ ഒരു യോഗിയ്ക്ക്‍ കൊടുക്കണോ എന്ന്‍ ചിന്തിച്ച്‍ ഒടുവില്‍ യോഗിയ്ക്ക്‍ തന്നെ കൊടുക്കുന്നതാണുത്തമമെന്ന്‍ നിര്‍ണ്ണയിച്ചു. കാരണം പ്രേയസ്സിനേക്കാള്‍ ഉത്തമം ശ്രേയസ്സാണല്ലോ. അതിനായി അന്വേഷിച്ചു, ഒരു മുനിയെ കണ്ടെത്തി, അത്‍ ഗോതമഋഷി. ഗോതമന്‌ അഹല്യയെ ദാനം നല്കി. 

തന്റെ സൗന്ദര്യത്തില്‍ അഹല്യയ്ക്ക്‍ അഭിമാനമുണ്ടായിരുന്നു എന്ന്‍ ആദ്യം സൂചിപ്പിച്ചു. അതുപോലെ, അഹല്യയെ അനുഭവിയ്ക്കണമെന്ന്‍ ആദ്യം മുതലേ ഇന്ദ്രനും മനസ്സില്‍ വെച്ചുപുലര്‍ത്തിയിരുന്നു. ദേഹാഭിമാനവും അധാര്‍മികമായി അസ്തേയത്തിനുള്ള ഇച്ഛയും ജീവാത്മാവിനെ അന്യഥാ പ്രേതാദി യോനികളിലേയ്ക്കെത്തിയ്ക്കുന്നു, അല്ലെങ്കില്‍ അധ:പ്പതിപ്പിയ്ക്കുവാന്‍ കാരണമായിത്തീരുന്നു, എന്ന്‍ ഈ ഒരു പ്രകരണത്തില്‍നിന്നും മനസ്സിലാക്കാം. അസ്തേയം എന്നാല്‍ അന്യന്റെ മുതല്‌ കൈവശപ്പെടുത്തുകയും കരുതിവെയ്ക്കുകയും ചെയ്യുക. പലരും എത്രയോ തലമുറകള്‍ക്കുള്ളതാണ്‌ സമ്പാദിച്ചുകൂട്ടുന്നത്‌, ധനമായും ഭൂമിയായും ഒക്കെ. അതൊക്കെ മറ്റ്‍ ആരെല്ലാമോ അനുഭവിയ്ക്കേണ്ടതാണ്‌, അതാണ്‌ ഞാന്‍ വാങ്ങിച്ചുകൂട്ടുന്നത്‌. ഇതുതന്നെ അസ്തേയം.

ഗോതമഋഷിയുടെ ആശ്രമത്തിലെത്തിയ അഹല്യ  ആശ്രമാന്തരീക്ഷത്തിലെ യോഗമയമായ ജീവിതചര്യകളാല്‍ കാലാന്തരത്തില്‍ ഒരു യോഗിനിയുടെ അവസ്ഥയിലേയ്ക്കെത്തി. തന്റെ മനോമണ്ഡലത്തിന്റെ അകക്കാമ്പുകളില്‍ താന്‍ ലോകസുന്ദരിയാണെന്ന അഭിമാനവും അതില്‍നിന്നുത്ഭൂതമാകുന്ന ആസക്തിയും സബീജരൂപേണതന്നെ കിടന്നു. ബീജം ജീവസ്സുള്ളതാണെങ്കില്‍ എവിടെ സൂക്ഷിച്ചാലും, അനുകൂല കാലാവസ്ഥ സംജാതമായാല്‍, ഒരു ഭോഗിയുടെ കൊട്ടാരമായാലും വേണ്ടില്ല, ഒരു  യോഗിയുടെ ആശ്രമമായാലും വേണ്ടില്ല,  അത്‍ മുളയ്ക്കും, കിളിര്‍ക്കും, എന്നതിന്‌ പ്രത്യക്ഷ ഉദാഹരണമാണിത്‌.  ഇത്തരത്തിലുള്ളതില്‍നിന്ന്‍ നമ്മളെടുക്കേണ്ടത്‌ ഇതൊക്കെയാണ്‌.

ഉണങ്ങിയ ഇലകളും കാട്ടിലെ ചോലയിലെ വെള്ളവും കുടിച്ച്‍ തപസ്സനുഷ്ഠിച്ചിരുന്ന വിശ്വാമിത്രന്‍വരെ ഉര്‍വ്വശിയില്‍ അനുരക്തനായിട്ടില്ലേ, അതുകൊണ്ട്‍, ഞാനും അതുപോലത്തെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിലെന്താണ്‌ തെറ്റ്‍ എന്നല്ല ചിന്തിയ്ക്കേണ്ടത്‌. വിശ്വാമിത്രന്റെ ചെയ്തികളെ കഥാരൂപത്തില്‍ വര്‍ണ്ണിച്ചത്‍, അതുപോലെ ചെയ്യാനുള്ള ഒരു ലൈസന്‍സ്‍ ആയിട്ടല്ല എടുക്കേണ്ടത്‌.  അങ്ങനെയൊക്കെ ജീവിച്ചുപോന്ന വിശ്വാമിത്രനുവരെ ആ ഒരു അബന്ധം പറ്റിയിട്ടുണ്ടെങ്കില്‍,  നെയ്യും ചോറും തിന്നുന്ന  ഹേ മനുഷ്യാ, നിന്റെയൊക്കെ ഗതിയെന്താണ്‌ എന്നാണ്‌ ചോദിയ്ക്കേണ്ടത്‌. അതാണ്‌ ബുദ്ധിയുള്ളവന്‍ ചിന്തിയ്ക്കേണ്ടത്‍. ഇതിനെ അറിവെന്ന്‍ പറയും.

ഗോതമന്‍ പറഞ്ഞത്‌ ഹേ ഇന്ദ്രാ, നിന്റെ ആസക്തി അടക്കാന്‍  നിന്റെ കൈവശം ഇന്ദ്രലോകത്ത്‍ തന്നെ ധാരാളം പോംവഴികള്‍ ഉണ്ടല്ലോ (ഉര്‍വ്വശി, മേനക, രംഭ, തിലോത്തമ ....... ഇത്യാദികളുണ്ടല്ലോ എന്ന്‍ വ്യംഗ്യം), അതൊക്കെ പോരാഞ്ഞിട്ട്‍, ദേവലോകത്തുനിന്ന്‍ (അമ്ര്‌ത്യലോകത്തുനിന്ന്)  നിനക്ക്‍ ഈ മ്ര്‌ത്യുലോകത്ത്‌ വരേണ്ടി വന്നുവോ.. (പ്രേതാദി യോനി പ്രാപ്തി, അല്ലെങ്കില്‍ അധ:പ്പതനം എന്ന്‍ സാരം).  അതും ഒരു മഹര്‍ഷിയുടെ ആശ്രമം വരെ എത്താനുള്ള അഹങ്കാരം നിന്നിലുണ്ടായല്ലോ.  സ്തീയോനിപ്രാപ്തിയായിരുന്നു നിന്റെ ലക്ഷ്യമെങ്കില്‍ എനിയ്ക്കൊരു സന്ദേശം കൊടുത്തയച്ചാല്‍ മതിയായിരുന്നില്ലേ, നിന്റെ ഇംഗിതം സാക്ഷാല്‍ക്കരിയ്ക്കുമായിരുന്നു. അതിന്‌ ഈവിധം അധാര്‍മിക വഴികള്‍ സ്വീകരിയ്ക്കേണ്ടിയിരുന്നില്ല എന്ന്‍ സൗമ്യതയോടെ ഗോതമന്‍ പറഞ്ഞു. ഏതായാലും നിനക്ക്‍ വേണ്ടത്‍ സ്ത്രീയോനിയാണല്ലോ, ഈ നിമിഷം മുതല്‍ നിന്റെ ശരീരത്തില്‍, ഒന്നിനുപകരം ഒരായിരം സ്ത്രീയോനികള്‍ ഉല്‍പ്പന്നമാകട്ടേ.. എന്ന്‍ ഞാന്‍ നിനക്കൊരു വരം തരുന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലക്കിയ ദേവേന്ദ്രന്‍ കരഞ്ഞുകൊണ്ട് ഗോതമന്റെ കാല്‍ക്കല്‍വീണ്‌ ക്ഷമാപണവും ശാപമുക്തിയ്ക്കുമായി പ്രാര്‍ത്ഥിച്ചു.  ശ്രീരാമാവതാരത്തില്‍ രമസീതാ സ്വയംവര സമയത്ത്‍ ഈ ആയിരം യോനികള്‍ നിനക്ക്‍ ആയിരം ചക്ഷുസ്സുകളായി തീര്‍ന്ന്‍, ശ്രീരാമവിവാഹം കാണാനുള്ള സദ്‍ഭാഗ്യം ഉണ്ടാകും, അതോടെ നീ ഇതില്‍നിന്ന്‍ മുക്തനാവും. ഇന്ദ്രന്‍ ഉടനെ സ്ഥലം വിട്ടു. അഹല്യയുടെ നേര്‍ക്ക്‍ നോക്കി ഗോതമന്‍ പറഞ്ഞു,  ഒരു ഋഷിപത്നിയായിട്ടുകൂടി നിനക്ക്‍ നിന്റെ സൗന്ദര്യത്തിലുള്ള അഹങ്കാരം നശിച്ചില്ല, നിന്റെ ആസക്തിയ്ക്ക് ശമനം വന്നില്ല, അത്‌ നിന്നെ നിന്റെ സമനില തെറ്റിച്ചു. അതിനൊരു പ്രായശ്ചിത്തമെന്ന നിലയ്ക്ക്‍ നീ ഒരു പാഷാണമായി തീരട്ടെ, ഒരു കല്ല്‌ ആയിത്തീരട്ടെ.  അഹല്യ മുനിയുടെ കാല്‍ക്കല്‍വീണ്‌ മാപ്പിരന്നു. മഹാത്മാക്കളുടെ ഋദയം അതീവ ലോലമായതിനാല്‍, മറ്റുള്ളവരുടെ ദു:ഖം കാണാന്‍ പറ്റില്ല. ഉടനെ അനുഗ്രഹത്തിന്റെ വചനങ്ങള്‍ -ശ്രീരാമാവതാരത്തില്‍ ഭഗവാന്റെ ചരണസ്പര്‍ശമേല്‍ക്കുന്നതോടെ, നിന്റെ സ്വരൂപം നിനക്ക്‍ തിരിച്ചുകിട്ടും, പതിലോകത്തെ പ്രാപിയ്ക്കാനും സാധിയ്ക്കും. 

അഹല്യ ആശ്രമമുറ്റത്ത്‍തന്നെ സമാധിസ്ഥയായി ഇരുന്നു. രാമനാമവും ജപിച്ച്‍.  മനുഷ്യജീവിതത്തില്‍ പല തെറ്റുകളും സംഭവ്യമാണ്‌. 

എന്നാല്‍ താന്‍ ചെയ്ത തെറ്റിനെ അഹല്യ മൂടി വെച്ചില്ല. താന്‍ ചെയ്ത തെറ്റിനെ അഹല്യ ന്യായീകരിച്ചില്ല. അഹല്യ ഉടനെ പ്രജാപതിയായ, തന്റെ പിതാവായ, ബ്രഹ്മാവിന്‌ ഫോണ്‍ചെയ്തില്ല, ആളെ കൂട്ടിയില്ല, ജാഥ നയിച്ചില്ല, മുദ്രാവാക്യങ്ങള്‍ വിളിച്ചില്ല, മന്ത്രിമാര്‍ക്ക്‍ നിവേദനങ്ങള്‍ കൊടുത്തില്ല, രാജാവിനെ കാണാന്‍ പോയില്ല. മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും ഒന്നും കത്തയച്ചില്ല, ഒരു ന്യായാലയത്തിലും ഹേബിയസ്‍ കോര്‍പ്പസ്‍ ഫയല്‍ ചെയ്തില്ല. 

എന്നാല്‍ തന്റെ തെറ്റ്‍,  അത്‌ ലോകരുടെ മുന്നില്‍ വിളിച്ചു പറയത്തക്കവിധം പുറത്ത്‍, പെരുവഴിയില്‍തന്നെ ഇരുന്നു. വഴിയാത്രക്കാരൊക്കെ അവരുടെ കാലുകൊണ്ട്‍ എന്നെ ചവിട്ടട്ടെ, ഞാന്‍ അത്രയ്ക്ക്‍ വലിയ പാപമാണ്‌ ചെയ്തിട്ടുള്ളത്‌. കാറ്റത്തും മഴയത്തും വെയിലത്തും പതറാതെ, അഹല്യ തന്റെ സാധനയില്‍ നിമഗ്നയായി.   ഞാനാണ്‌ ഇത്തരത്തിലൊരു കര്‍മ്മം ചെയ്തതെങ്കില്‍, ഞാന്‍ എന്തായിരിയ്ക്കും ചെയ്യുക. ലോകരോട്‍ വിളിച്ചു പറഞ്ഞ്‍ പശ്ചാത്തപിയ്ക്കുമോ, അതോ അതിനെ ഗോപ്യമായി വെയ്ക്കുമോ, ആരും അറിയാതിരിയ്ക്കാന്‍. എന്നിട്ട്‍ നീറിനീറി ചാകുമോ. ചിന്തിയ്ക്കുക. ഗൗതമന്‍ അഹല്യയ്ക്ക്‍ ശാപമല്ല കൊടുത്തത്‍ മറിച്ച്‍ താന്‍ ചെയ്ത തെറ്റിന്‌ പ്രായശ്ചിത്തം ചെയ്യാനാണ്‌ പറഞ്ഞത്‌. എന്താണ്‌ പ്രായശ്ചിത്തം.. ഏകാഗ്രചിത്തയായി പരമാത്മധ്യാനത്തില്‍ മുഴുകുക. ഏതുവരെ, ഭഗവാന്റെ പാദസ്പര്‍ശം ഏല്‍ക്കുന്നതുവരെ. താന്‍ എവിടെ നില്‍ക്കുന്നുവോ, എത്‍ അവസ്ഥയില്‍ ആണോ, അതേ അവസ്ഥയിലിരുന്ന്‍, ഏകാഗ്രചിത്തതയോടെ ഈശ്വരനാമം ജപിച്ചാല്‍, കയ്യില്‍ പത്തുരൂപയുമെടുത്ത്‍ ഏതോ ക്ഷേത്രത്തിലിരിയ്ക്കുന്ന ക്ഷേത്രജ്ഞനെ കാണാന്‍ പോകണ്ട, മറിച്ച്‍ ക്ഷേത്രജ്ഞനായ ശ്രീരാമന്‍ അഹല്ല്യയെതേടി കാട്ടിലെത്തും.വിളിച്ചാല്‍ വിളിപ്പുറത്ത്‍ വരുന്നതാണ്‌ ഈശ്വരതത്ത്വം. വിളിപ്പുറത്ത്‍ വരുക എന്ന്‍ പറഞ്ഞാല്‍, ഒരു സഞ്ചിയുമെടുത്ത്‍ ഏതോ ഭിക്ഷു വരുന്നതുപോലെ വരുന്നു എന്നല്ല, മറിച്ച്‍  സാധകന്‍തന്നെ ഈശ്വരനായി ഭവിയ്ക്കുന്ന അവസ്ഥ. ബ്രഹ്മവിത്‍ ബ്രഹ്മൈവ ഭവതി:  ബ്രഹ്മത്തെ അറിയാന്‍ കെല്പുള്ളവന്‍ ബ്രഹ്മംതന്നെയായി തീരുന്നു, എന്ന്‍ ഉപനിഷത്‍ പ്രമാണം.

ഇത്രയും പറഞ്ഞത്‌ രാമായണത്തിലെ ആ ഭാഗത്തിലെ കഥയുടെ കുറച്ചുഭാഗം. ഇനി വൈദികമായി ഇതിനെന്താണര്‍ഥം.

വൈദികസാഹിത്യത്തില്‍ ഇന്ദ്രന്‍ സൂര്യനാണ്‌. പരമൈശ്വര്യവാന്‍ എന്ന ഹേതുവിനാല്‍ സൂര്യന്‌ ജഡവസ്തുവെങ്കിലും ഇന്ദ്രനെന്നു പേരായി. 

അഹസ്‌ എന്നാല്‍ പകല്‍. അഹോരാത്രം എന്നാല്‍ പകലും രാത്രിയും - രാപ്പകല്‍ - എന്നാണല്ലോ അര്‍ഥം. ല്ല്യ എന്ന വാക്കിന്‌ ലയിയ്ക്കുന്നത്‍, ലയിച്ചത്‍ എന്നൊക്കെ അര്‍ഥം. അഹല്ല്യ എന്ന വാക്കിന്‌ പകല്‍ ലയിയ്ക്കുന്നത്‌ എന്ന്‍ അര്‍ഥം പറയും. പകല്‍ എവിടെയാണ്‌ ലയിയ്ക്കുന്നത്‍. തീര്‍ച്ചയായും, പകല്‍ രാത്രിയില്‍ പോയി ലയിയ്ക്കുന്നു. രാത്രിയുടെ നാഥന്‍ സോമമാണ്‌. സോമം ചന്ദ്രന്‍. സോമനാണ്‌ ഗോ-തമനായ ചന്ദ്രന്‍. ഗോതമന്‍ കുളിയ്ക്കാന്‍ പോയി എന്ന്‍ പറഞ്ഞാല്‍ ചന്ദ്രന്‍ സാഗരത്തില്‍ ആണ്ടു, ചന്ദ്രന്‍ അസ്തമിച്ചു എന്ന്‍ അര്‍ഥം. അഹല്ല്യ ലയിയ്ക്കുന്നത്‍ രാത്രിയുടെ നാഥനായ സോമനിലാണ്‌, ഗോതമനിലാണ്‌. അഹല്യയുടെ ഭര്‍ത്താവ്‍ ഗോതമന്‍. 

സൂര്യന്‌ ഇഷ്ടം പകലിനോടാണ്‌. പകലിനും ഇഷ്ടം സൂര്യനോടാണ്‌. അപ്പോഴെ പകല്‍ പകലായി നിലനില്‍ക്കുകയുള്ളു. സൂര്യനുണ്ടെങ്കിലേ പകല്‍ ഉള്ളു. പകല്‍ ലയിയ്ക്കുന്നത്‍ രാത്രിയില്‍ ആണെങ്കിലും, രാത്രിയുടെ നാഥനായ സോമനിലാണെങ്കിലും, ഗോതമനിലാണെങ്കിലും, സോമന്റെ സൗന്ദര്യം സൂര്യന്റെ വരദാനമാണ്‌. അഹല്ല്യയുടെ ഭര്‍ത്താ-വ്‍ സോമനാണ്‌. ഭര്‍ത്താവാകുന്ന സോമനാകുന്ന ഗോതമന്‍ പോയി എന്നു പറയുമ്പോള്‍, രാത്രി കഴിഞ്ഞു, സൂര്യന്‍ ഉദിച്ചു എന്ന്‍ അര്‍ഥം. സൂര്യന്‍ പകലിന്റെ ജാരനാണ്‌. ആ സൂര്യന്‍ പകലിനെ പ്രാപിച്ചു എന്ന്‍ പറഞ്ഞാല്‍ എല്ലായിടത്തും തന്റെ കിരണങ്ങള്‍ വാരി വിതറി എന്ന്‍ മനസ്സിലാക്കണം. 

വൈദിക സാഹിത്യത്തിലെ ചില നാമങ്ങള്‍ പുരാണേതിഹാസങ്ങളിലേയ്ക്കെത്തുമ്പോള്‍ അതിനെ വ്യാഖ്യാനിയ്ക്കുന്നത്‍ എത്ര വികലമായിട്ടാണെന്ന്‍ മനസ്സിലാക്കാന്‍ ഒരു ഉദാഹരണം കുറിച്ചു എന്ന്‍ മാത്രം. വൈദിക സംജ്ഞകളെ സാധാരണക്കാരന്‌ മനസ്സിലാവാന്‍ മഹര്‍ഷിമാര്‍ ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും പിന്നീട്‍ ഉപനിഷത്തുക്കളും രചിച്ചു. കുറച്ചുകൂടി മുന്നോട്ടുപോയി വൈദിക സിദ്ധാന്തങ്ങള്‍ കഥാരൂപേണ, പുരാണങ്ങള്‍ക്ക്‍ രൂപം നല്കി. അതും മതിയാവാതെ വന്നപ്പോള്‍ ഒടുവില്‍ രാമായണ മഹാഭാരതാദി ഇതിഹാസങ്ങള്‍ രചിച്ചു. ഇതിഹാസങ്ങളും പുരാണങ്ങളും ആദ്യം പഠനവിധേയമാക്കിയാല്‍ ഇന്ദ്രന്‍ ഗോതമനെ പറ്റിച്ച്‍ അഹല്ല്യയുമായി വേഴ്‍ച നടത്തിയെന്നും ശ്രീരാമന്‍ സീതയെ ത്യജിച്ചു എന്നും ഒക്കെ പഠിയ്ക്കും. ഇത്‍ സനാതന ധര്‍മ്മത്തിന്റെ അപചയവുമാണ്‌. അങ്ങിനെ പഠിച്ചാല്‍ എല്ലാ കഥാപാത്രങ്ങളോടും വിദ്വേഷവും പകയും ഒക്കെ ഉണ്ടാവും. അദ്വേഷാ സര്‍വ്വഭൂതാനാം എന്ന തത്ത്വം ചുണ്ടിലും കടലാസ്സിലുമൊക്കെയായി ഒതുങ്ങുകയും ചെയ്യും. പുരാണേതിഹാസങ്ങളില്‍ പറഞ്ഞിട്ടുള്ളത്‍ ആചരിയ്ക്കാന്‍ തുനിയാതെ, അതിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത്‍ ലോക൪‍ക്കുമുന്നില്‍ വിളമ്പുമ്പോള്‍, ഞാനും ഇതൊക്കെ വായിച്ചിരിയ്ക്കുന്നു എന്ന്‌ അവരൊക്കെയൊന്നറിയട്ടെ എന്ന അഹന്ത ഒന്നുകൂടി പുഷ്ടിപ്പെടും. അതോടെ ഉള്ള അറിവും പോയിക്കിട്ടും.

വേറൊരു വൈദിക വ്യാഖ്യാനം കൂടി നോക്കാം.  ഹലം എന്നുപറഞ്ഞാല്‍ കലപ്പ (കന്നുപൂട്ടാനുള്ള കരി). ഹല്യം എന്നാല്‍ ഉഴുതത്‌, ഉഴുന്നുനിരത്തിയത്‌. (ഉഴുന്നുനിരത്തിയ ഭൂമി). അഹല്യം എന്നാല്‍ ഉഴാത്തത്‌, ഉഴാന്‍ ഉചിതമല്ലാത്തത്‌, ഊഷരം (ഊഷരഭൂമി). അപ്പോള്‍ അഹല്യ എന്ന വൈദിക സംജ്ഞയ്ക്ക്‍ ഊഷരം എന്ന്‍ അര്‍ത്ഥം. ഗോ + തമം = ഗോതമം (ഗൗതമം). ഗോ ശബ്ദത്തിന്‌ പശു എന്ന്‍ അര്‍ഥമുണ്ട്. ഗോ ശബ്ദത്തിന്‌ പ്ര്‌ഥ്വി എന്നും അര്‍ത്ഥം. തമം എന്ന ശബ്ദത്തിന്‌ തമസ്സ്‍, അന്ധകാരം, ജഡം, കട്ടിയുള്ളത്‌, കാഠിന്യമുള്ളത്‌ എന്നൊക്കെ അര്‍ഥം വരും. ഗോതമമായ ഭൂമി ഊഷരഭൂമിയാണെന്ന്‍ അര്‍ഥം. ഗോതമന്റെ ഭൂമി അഹല്ല്യമാണ്‌, ഭൂമി മുഴുവനും അതി കഠിനമായ സൂര്യതേജസ്സിനാല്‍ ജലാംശം മുഴുവനും വറ്റി, ഇനി അത്‌ ഉഴുവാനുംകൂടി സാധ്യമല്ലാതെ ഊഷരമായി തീര്‍ന്നിരിയ്ക്കുന്നു. അതിനെ ഊഷ്മളമാക്കണമെങ്കില്‍ വര്‍ഷം (മഴ) പെയ്യണം. മഴയുടെ ഉല്‍പാദാവ്‌ ഇന്ദ്രനാണ്‌. ഇന്ദ്രന്‍ ആ ഊഷരഭൂമിയില്‍ മഴപെയ്യിച്ച്‍ അതിനെ ഊഷ്മളമാക്കിതീര്‍ത്തു. ഇതാണ്‌ കഥയിലെ വൈദികമായ മറ്റൊരര്‍ഥം.  അതിന്‌ ഇന്ദ്രനെ അനുമോദിച്ചുകൊണ്ട്‍ പറഞ്ഞു, അല്ലയോ ഇന്ദ്രാ നീ വര്‍ഷത്തിന്റെ യോനിയാണ്‌, ഉത്ഭവസ്ഥാനമാണ്‌. നിന്റെ ശരീരമാസകലം വര്‍ഷത്തിന്റെ ഉത്ഭവസ്ഥാനമായി മാറട്ടെ, അങ്ങനെ പ്രപഞ്ചത്തില്‍ ഒരിടത്തും ഊഷരഭൂമി ഉണ്ടാവതിരിയ്ക്കട്ടെ. അഹല്ല്യയോടായി പറഞ്ഞു, ഹേ പ്ര്‌ഥ്വീ, ജലത്തിന്റെ അഭാവത്താല്‍ അനുഭവവേദ്യമായ നിന്റെ കാഠിന്യം ഇന്ദ്രന്റെ സഹായത്താല്‍ ഇപ്പോള്‍ ഇല്ലാതായി. അതിനായിക്കൊണ്ട്‍ നീ ജഗദീശ്വരനെ സ്മരിയ്ക്കുക. ആ സ്മരണയില്‍ നീ ഏകാഗ്രയാവുക.   

No comments:

Post a Comment