ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 August 2016

മഹാഭാരത രചന

മഹാഭാരത രചന

എല്ലാ കാര്യത്തിലും ആദ്യം സ്തുതിയ്ക്കുന്ന ഗണപതിയെ കുറിച്ചുള്ളതു തന്നെയാകട്ടേ തുടക്കം.  ഭാരതപൈതൃകത്തിലെ അഞ്ചാമത്തെ വേദം എന്ന സ്ഥാനമുള്ള മഹാഭാരത രചനയെക്കുറിച്ചുള്ള കഥ കേൾക്കാം.

വ്യാസമുനി ഹിമാലയത്തിൽ കഠിനമായ തപസ്സനുഷ്ഠിക്കുകയായിരുന്നു.  തപസ്സിനൊടുവിൽ  ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് ലോകനന്മയ്ക്കായി മഹാഭാരതം രചിയ്ക്കുവാൻ നിർദ്ദേശിച്ചു.  ഇത്രയും  ബൃഹത്തായ ഗ്രന്ഥരചനയും അതിന്റെ ആലേഖനവും തനിക്ക് ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്ന നിസ്സഹായത വ്യാസൻ  ബ്രഹ്മാവിനെ അറിയിച്ചു.  അതിനാൽ, താൻ അതിന്റെ വരികൾ ചൊല്ലുന്നതിനൊപ്പം തന്നെ അതിന്റെ ആലേഖനം നടത്തുവാൻ തക്ക അറിവും വിവേകവും തികഞ്ഞ ഒരാളെ തന്റെ സഹായത്തിനായി നിയോഗിക്കണമെന്ന്  വ്യാസൻ ബ്രഹ്മാവിനോട് അഭ്യർത്ഥിച്ചു.  ഇത്രയും മഹത്തായ രചനയ്ക്ക് അത്രയും തന്നെ ക്ഷമയും കഴിവും ഉള്ള ആൾ തന്നെ വേണമല്ലോ.

ഒരു നിമിഷം ആലോചിച്ച ശേഷം ബ്രഹ്മദേവൻ, ഇക്കാര്യത്തിൽ ഗണപതിയെ സമീപിക്കാൻ ഉപദേശിച്ചു. ഇതനുസരിച്ച് വ്യാസൻ ഗണപതിയെ സന്ദർശിച്ച് തന്റെ ആവശ്യം അറിയിച്ചു.   വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം ഗണപതി, തനിക്ക്  ഇതിനായി നീക്കിവയ്ക്കാൻ അധികം സമയമില്ലെന്നും അതിനാൽ മഹാഭാരതശ്ലോകങ്ങൾ ചൊല്ലിത്തുടങ്ങിയാൽ അവസാനം വരെ നിർത്താതെ ചൊല്ലണമെന്നും ഇതിന് ഭംഗം വന്നാൽ താൻ എഴുത്ത് നിർത്തുമെന്നും പറഞ്ഞു.  മഹാഭാരതത്തിന്റെ ദീർഘമായ ഘടനയിൽ ഇടയ്ക്ക് നിർത്തി വിശ്രമിക്കാതെ ചൊല്ലുക എന്നത് തികച്ചും അപ്രായോഗികമാണെന്ന് വ്യാസന് അറിയാമായിരുന്നു.പക്ഷേ വേറെ ആര് എഴുതിയാലും ഗണപതിയോളം ശരിയാവില്ല.  അതിന് വ്യാസൻ തന്നെ ഒരു ഉപായം കണ്ടുപിടിച്ചു.  താൻ നിർത്താതെ ശ്ലോകം  ചൊല്ലാമെന്നും എന്നാൽ ഗണപതി ഓരോ ശ്ലോകത്തിന്റെയും അർത്ഥം പൂർണ്ണമായി മനസ്സിലാക്കിയതിനുശേഷം മാത്രമേ എഴുതാൻ പാടുള്ളൂ എന്നും വ്യാസൻ വ്യവസ്ഥ വച്ചു.  ഗണപതി അത് അംഗീകരിച്ചു.

അങ്ങനെ വ്യാസൻ മഹാഭാരത രചന ആരംഭിച്ചു.  ഗണപതി വ്യാസന്റെ ചൊല്ലലിനനുസരിച്ച് എഴുതിക്കൊണ്ടിരുന്നു.  പലപ്പോഴും ഗണപതിയുടെ വേഗതയ്ക്കൊപ്പമെത്താൻ വ്യാസനായില്ല.  അപ്പോഴൊക്കെ വളരെ കഠിനമായ ശ്ലോകങ്ങൾ ചൊല്ലി, അവയുടെ അർഥം മനസ്സിലാക്കാൻ ഗണപതിയെടുക്കുന്ന സമയം വ്യാസന് വിശ്രമിക്കാനായി. മഹാഭാരതത്തിലെ ഒരു ലക്ഷത്തിലധികം ശ്ലോകങ്ങൾ എഴുതിത്തീർത്തപ്പോൾ ലോകത്തിലെ ഏറ്റവും മഹത്തരമായ ഇതിഹാസത്തിന്റെ ജന്മമായി.  ‘വ്യാസോച്ഛിഷ്ടം ജഗത്‌സർവ്വം’ എന്നല്ലേ പ്രമാണം.  അതായത്, വ്യാസന്റെ രചനകളിലില്ല്ലാത്തത് മറ്റൊരിടത്തുമില്ല. എവിടെയുമുള്ളത് ഇതിലുണ്ട്. ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന  എല്ലാ കഥകളും സംഭവങ്ങളും ഒക്കെ നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പലയിടത്തും പലരീതിയിലും പറഞ്ഞിട്ടുള്ളവതന്നെ.  ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളിലൂടെ, അനേകം കഥകളും ഉപകഥകളും സമസ്യകളും തത്ത്വചിന്തകളും ഒക്കെയായി ഭാരതത്തിന്റെ പൈതൃകത്തിൽ ജ്വലിക്കുന്ന വിളക്കായി ഇന്നും മഹാഭാരതം നിറഞ്ഞു നിൽക്കുന്നു.  അനേകമനേകം വ്യാഖ്യാനങ്ങളും ഉപാഖ്യാനങ്ങളും പഠനങ്ങളും ഇന്നും മഹാഭാരതം അടിസ്ഥാനപ്പെടുത്തി നടക്കുന്നുണ്ട്….

ഹിമാലയത്തിലെ പുണ്യപവിത്രമായ നാലു ധാമങ്ങളിൽ (ചതുർധാമങ്ങൾ - കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി) ഏറ്റവും പവിത്രമായ ബദരീനാഥിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് മഹാഭാരതരചന നടന്ന ‘മന’ എന്ന ഗ്രാമം.  അവിടെയുള്ള വ്യാസഗുഹ എന്ന ഗുഹയിലിരുന്നാണത്രേ വ്യാസൻ മഹാഭാരതകഥ ചൊല്ലിയത്.  അതിനടുത്തുതന്നെയുള്ള ഗണേശഗുഹയിലിരുന്നാണത്രേ ഗണപതി അത് പകർത്തിയെഴുതിയത്.  മുഖാമുഖം കാണാതെ ‘ടെലിപ്പതി’യിലൂടെയാണ് ആശയവിനിമയം നടന്നതെന്നും വിവക്ഷയുണ്ട്.  തീർത്ഥാടകർ ഈ രണ്ടു ഗുഹകളും സന്ദർശിക്കാറുണ്ട്. 

ഉത്തരാഖണ്ഡ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മന ഗ്രാമം, ചൈനയുടെ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയാണ്.  പഞ്ചപാണ്ഡവർ സ്വർഗ്ഗാരോഹണം നടത്തിയത് ഈ വഴിയിലൂടെ ഹിമാലയത്തിലെത്തിയാണ്. ഭാരതത്തിന്റെ പുണ്യനദിയായ സരസ്വതി നദിയുടെ ഉത്ഭവം ഇവിടെനിന്നാണ്.  മനയിൽ നിന്നുത്ഭവിച്ച് അധികം ദൂരം എത്തും മുൻപ് അളകനന്ദയുമായി സംഗമിക്കുന്നു. പറഞ്ഞാൽ തീരാത്തത്ര കഥകളും സംഭവങ്ങളും ഇവയെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും.... വിവരണങ്ങൾ അനന്തം തന്നെ....

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

1 comment:

  1. മഹാഭാരതം സൗപ്തികപർവ്വം മുതൽ സ്വർഗ്ഗാരോഹണപർവ്വം വരെ വായിക്കുവാൻ https://keralam1191.blogspot.com/

    ReplyDelete