ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 August 2018

ഈശാവാസ്യോപനിഷത്ത്

ഈശാവാസ്യോപനിഷത്ത്

ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം 
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ 
പൂര്‍ണ്ണമേവാവശിഷ്യതേ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ഓം = സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ പ്രതീകം .പരമാത്മാവ് , പരമ്പൊരുള്‍ , പരബ്രഹ്മം .

ഓം എന്ന ശബ്ദം മൂന്ന് ശബ്ദങ്ങള്‍ ചേര്‍ന്നതാണ്. നാഭിയില്‍നിന്നുത്ഭവിച്ച് തൊണ്ടയില്‍ത്തട്ടി പുറത്തുവരുന്ന 'അ', നാവില്‍ സ്പര്‍ശിച്ചുകൊണ്ടുവരുന്ന 'ഉ' , ചുണ്ടില്‍ അവസാനിക്കുന്ന 'മ്' എന്നീ ശബ്ദങ്ങള്‍. അകാരം ജാഗ്രതാവസ്ഥയേയും ഉകാരം സ്വപ്നാവസ്ഥയേയും മകാരം സുഷുപ്തിയേയും പ്രതിനിധാനം ചെയ്യുന്നു. തൊണ്ടയില്‍നിന്നുത്ഭവിക്കുന്ന ശബ്ദങ്ങളുടെ സംഗ്രഹമായി പരിഗണിക്കുന്ന ഓംകാരം സച്ചിദാനന്ദപരബ്രഹ്മത്തെ പ്രതിനിധാനം ചെയ്യുന്ന മൌലികമായ നാദവിശേഷമാണ് .

അദഃ = അത് . 
ഇദം = ഇത് 
പൂര്‍ണ്ണം = പൂര്‍ണ്ണമാകുന്നു
പൂര്‍ണ്ണാത് = പൂര്‍ണ്ണത്തില്‍നിന്ന് 
ഉദച്യതേ =കാണപ്പെടുന്നു, പ്രകടമാകുന്നു , ഉയര്‍ന്ന് വരുന്നു, ഉദിക്കുന്നു .
ആദായ = എടുത്തിട്ട് 
അവശിഷ്യതേ =അവശേഷിക്കുന്നു.
അത് പൂര്‍ണ്ണമാണ്. ഇത് പൂര്‍ണ്ണമാണ്. പൂര്‍ണ്ണത്തില്‍നിന്ന് പൂര്‍ണ്ണം സൃഷ്ടിക്കപ്പെടുന്നു. പൂര്‍ണ്ണത്തില്‍നിന്ന് പൂര്‍ണ്ണം എടുക്കുമ്പോള്‍ പൂര്‍ണ്ണം തന്നെ അവശേഷിക്കുന്നു .

ഈശ്വരന്‍ ഈ ബ്രഹ്മം തന്നെയാണ്. അത് പൂര്‍ണ്ണമാണ്. ബ്രഹ്മത്തില്‍ നിന്ന് ജനിച്ച പ്രപഞ്ചവും പൂര്‍ണ്ണം തന്നെ പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം എടുത്തുമാറ്റിയാലും പൂര്‍ണ്ണം തന്നെ അവശേഷിക്കുന്നു. പ്രപഞ്ചത്തിലെ ഓരോ അണുവിലും നിറഞ്ഞുനില്‍ക്കുന്നത് ഈശ്വരശക്തിയാണല്ലൊ. അതുകൊണ്ട് പ്രപഞ്ചത്തിലെ ഓരോ അണുവും പൂര്‍ണ്ണമാണ്. ബ്രഹ്മമാണ് ഈശ്വരന്‍. എന്നാല്‍ ഓരോ അണുവിലും അടങ്ങിയിരിക്കുന്ന തേജസ്സും ഈശരന്‍ തന്നെ. അതുകൊണ്ടുതന്നെ ഈ പ്രപഞ്ചത്തിലെ ഓരോ അണുവും പൂര്‍ണ്ണമാണ്. കാരണരൂപമായ ബ്രഹ്മവും കാര്യരൂപമായ പ്രപഞ്ചവും പ്രപഞ്ചത്തിലെ ഓരോ അണുവും നിറഞ്ഞിരിക്കുന്നത് ഈശ്വരനാണ് എന്നതുകൊണ്ടുതന്നെ എല്ലാം പൂര്‍ണ്ണതയുള്ളതു തന്നെ. ഒന്നില്‍നിന്ന് മറ്റൊന്നു വേര്‍തിരിച്ച് കാണാന്‍ കഴിയില്ല. ആദ്ധ്യാത്മികം, ആധിദൈവികം, ആധിബൌധികം എന്നിങ്ങനെ മൂന്നുതരത്തിലുള്ള വിഘ്നങ്ങളുടെ ശമനാര്‍ത്ഥമാണ് മൂന്ന് തവണ ശാന്തി ശബ്ദം ഉരുവിടുന്നത് .

ഈശാവാസ്യമിദം സര്‍വ്വം യത്കിഞ്ച ജഗത്യാം ജഗത്
തേന ത്യക്തേന ഭുഞ്ജീഥാ മാ ഗൃധഃ കസ്യസ്വിദ്ധനം .

ഈശാ = ഈശ്വരനാല്‍, ഈശ്വരനെക്കൊണ്ട്.
വാസ്യം = മൂടപ്പെടേണ്ടത്, നിറയപ്പെടേണ്ടത്,  (ആവാസ്യം = താമസിയ്ക്കാനുള്ള സ്ഥലം -എന്നുമാകാം ) 
ഇദം = ഈ 
യത്കിഞ്ച = യാതൊരു, ജഗത് = ഇളകുന്നത്, പ്രപഞ്ചം
സര്‍വ്വം - എല്ലാം 
ജഗത്യാം ജഗത് = ജീവജാലങ്ങളും സകല ചരാചരങ്ങളുമടങ്ങുന്ന ഈ പ്രപഞ്ചം. 

ചരാചരങ്ങള്‍ നിറഞ്ഞ ഈ പ്രപഞ്ചം ഈശ്വരനാല്‍ നിറയപ്പെട്ടിരിക്കുന്നു. ഈ പ്രപഞ്ചത്തിന്‍റെ ഓരോ അണുവിലും ഈശ്വരചൈതന്യം നിറഞ്ഞിരിക്കുന്നു. ഈശ്വരമയമല്ലാത്തതായി ഒന്നുംതന്നെ ഇവിടെയില്ല.

തേന = അതുകൊണ്ട്, ആ ബോധമുള്‍ക്കൊണ്ട്, അത് മനസ്സിലാക്കിക്കൊണ്ട്.
ത്യക്തേന =ത്യാഗഭാവത്തോടെ, ഒന്നും നമ്മുടെ സ്വന്തമല്ല എന്ന തിരിച്ചറിവോടെ, ഭുഞ്ജീഥാ = അനുഭവിക്കുക, ആസ്വദിക്കുക, ജീവിതം നയിക്കുക. 
മാ ഗൃധഃ =ആഗ്രഹിക്കരുത് 
കസ്യസ്വിത് ധനം = ആരുടെ ധനവും.

ഈ പ്രപഞ്ചത്തിന്‍റെ ഓരോ അണുവിലും ഈശ്വരചൈതന്യം നിറഞ്ഞിരിക്കുന്നു. ഈശ്വരന്‍റേതല്ലാത്ത ഒന്നുംതന്നെ ഇവിടെ ഇല്ല. അത് ഈശ്വരന്‍റെ അംശം ആയ നമുക്ക് അനുഭവിക്കാം, ആസ്വദിക്കാം. അതാസ്വദിക്കുന്നതില്‍നിന്ന് ഈശ്വരന്‍റെ അംശം തന്നെയായ മറ്റേതൊരു ജീവിയേയും തടയാന്‍ നമുക്കധികാരമില്ല. ഒരു സ്വത്ത് സ്വന്തമാക്കി വയ്ക്കുമ്പോള്‍ നമുക്കു മാത്രമായി മാറ്റുകയും മറ്റുള്ളവര്‍ക്ക് അത് നിഷേധിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് സ്വന്തമെന്ന, സ്വന്തമാക്കണമെന്ന ചിന്ത വെടിഞ്ഞ് ത്യാഗഭാവത്തോടെ നമുക്ക് ഭൂമിയിലെ വിഭവങ്ങള്‍ ആസ്വദിക്കാം. എല്ലാം ഉപേക്ഷിക്കണമെന്നല്ല ത്യാഗമെന്നതിനര്‍ത്ഥം. ഈശ്വരന്‍റെ അംശമായ നമുക്ക് ഈ ഭൂമിയിലെ വിഭവങ്ങള്‍ അനുഭവിച്ചാസ്വദിക്കാം. പക്ഷേ അതേ അധികാരം ഈശ്വരന്‍റെ അംശങ്ങളായ മറ്റെല്ലാ ജീവികള്‍ക്കുമുണ്ട്. അത് മനസ്സിലാക്കി ഒന്നും സ്വന്തമാക്കാന്‍ ശ്രമിക്കാതെ, ഒന്നും നമുക്കുമാത്രമുള്ളതല്ല എന്ന ബോധത്തോടെ ആസ്വദിക്കുക. നമ്മളെപ്പോലെത്തന്നെ മറ്റുള്ളവര്‍ക്കും അനുഭവിക്കേണ്ടതുള്ളതുകൊണ്ട് ഒന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കാതിരിക്കുക. വിശ്വം നിറഞ്ഞുനില്‍ക്കുന്ന ശക്തിചൈതന്യത്തെ തിരിച്ചറിഞ്ഞ്, ഓരോ പരമാണുവിലും പ്രേരകമായ ചൈതന്യമായി വര്‍ത്തിക്കുന്ന സച്ചിതാനന്ദപരബ്രഹ്മമായ പരമാത്മാവു തന്നെയാണ് നമ്മളില്‍ ജീവചൈതന്യമായിരിക്കുന്ന ജീവാത്മാവെന്നു തിരിച്ചറിഞ്ഞ്, അതേ പരമാത്മാവുതന്നെയാണ് മറ്റെല്ലാ ജീവികളിലുമുള്ള ചൈതന്യമെന്നറിഞ്ഞ്, ഉച്ചനീചവിവേചനഭാവമില്ലാതെ, ആത്മപരമാത്മഭേദം വെടിഞ്ഞ്, പരമാത്മാവിനെ സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയില്‍ പരമത്യാഗഭോഗത്തോടെ നിത്യാനിത്യവസ്തുവിവേചനം കൊണ്ട് പരമാനന്ദാനുഭവം നേടുക. അതാണ് ജ്ഞാനിയുടെ മാര്‍ഗ്ഗം.

കുര്‍വ്വന്നേവേഹ കര്‍മ്മാണി ജിജീവിഷേച്ഛതം സമാഃ
ഏവം ത്വയി നാന്യഥേതോസ്തി ന കര്‍മ്മ ലിപ്യതേ നരേ.
ഇഹ = ഇവിടെ, ഈ ലോകത്തില്‍.
കര്‍മ്മാണി =കര്‍മ്മങ്ങളെ, ശാസ്ത്രവിഹിതങ്ങളായ അഗ്നിഹോത്രാദി കര്‍മ്മങ്ങളെ, പൂജ, ഹോമം, യാഗം തുടങ്ങിയ കര്‍മ്മങ്ങളെ. 
കുര്‍വ്വന്‍ ഏവ = ചെയ്തുകൊണ്ടുതന്നെ. ജിജീവിഷേത് ശതം സമാഃ = നൂറുവര്‍ഷം ജീവിക്കാന്‍ ആഗ്രഹിക്കണം. മനുഷ്യന് ലഭിച്ച ആയുസ്സുമുഴുവന്‍ ജീവിച്ചുതീര്‍ക്കാന്‍ എന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. എവം = ഇപ്രകാരമായാല്‍, ശാസ്ത്രവിഹിതങ്ങളായ അഗ്നിഹോത്രാദി കര്‍മ്മങ്ങളെ ചെയ്തുകൊണ്ടുതന്നെ മനുഷ്യന് ലഭിച്ച ആയുസ്സുമുഴുവന്‍ ജീവിക്കുന്നതായാല്‍. ത്വയി =നിന്നില്‍
കര്‍മ്മ = കര്‍മ്മം , കര്‍മ്മഫലം . 
ന ലിപ്യതേ = കളങ്കപ്പെടുത്തുന്നില്ല, ബാധിക്കുന്നില്ല.
ന അന്യഥാ ഇതഃ അസ്തി = ഇതില്‍നിന്ന് അന്യമായിട്ട് ഒന്നുമില്ല, ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നുമില്ല .

ഈശാവാസ്യോപനിഷത്തിലെ ആദ്യമന്ത്രത്തില്‍ പരമത്യാഗഭോഗത്തോടെ നിത്യാനിത്യവസ്തു വിവേചനം കൊണ്ട് പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയെക്കുറിച്ച് പറഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും സന്യാസത്തിന്‍റെ അവസ്ഥയിലെത്താന്‍ കഴിയില്ല. ഗൃഹസ്ഥനായ സാധാരണ മനുഷ്യന്‍റെ കാര്യമാണ് രണ്ടാമത്തെ മന്ത്രത്തില്‍ വിശദീകരിക്കുന്നത്. ശാസ്ത്രവിഹിതങ്ങളായ അഗ്നിഹോത്രാദി കര്‍മ്മങ്ങളെ അനുഷ്ഠിച്ചുകൊണ്ട് ആയുഷ്കാലം കഴിക്കുക. പൂജ, ഹോമം, യാഗം തുടങ്ങിയ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് ഈശ്വരനെ സ്മരിച്ചുകൊണ്ട് ജീവിക്കുക. എന്നാല്‍ കര്‍മ്മഫലം കളങ്കപ്പെടുത്തുകയില്ല. സന്യാസത്തിന്‍റെ തലത്തിലേയ്ക്കെത്താത്ത സാധാരണ മനുഷ്യന് കര്‍മ്മബന്ധങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഏകമാര്‍ഗ്ഗം ഈശ്വരാരാധനയും പൂജ, ഹോമം തുടങ്ങിയ ശാസ്ത്രവിഹിതങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുള്ള ജീവിതവുമാണ്. ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല .

ഭഗവത്ഗീത മൂന്നാമദ്ധ്യായത്തില്‍ പതിനാറാം ശ്ലോകം നോക്കുക .

ഏവം പ്രവര്‍ത്തിതം ചക്രം
നാനുവര്‍ത്തയതീഹ യഃ
അഘായുരിന്ദ്രിയാരാമോ
മോഘം പാര്‍ത്ഥ സ ജീവതി .

ഇപ്രകാരം പ്രവര്‍ത്തിക്കുന്ന യജ്ഞ - കര്‍മ്മ ചക്രത്തെ അനുവത്തിക്കാത്തവര്‍ ആരാണെങ്കിലും പാപിയും ശരീരസുഖങ്ങളില്‍ മാത്രം താല്‍പര്യമുള്ളവരും ആയ അവര്‍ ജീവിതം പാഴാക്കുന്നു. മോക്ഷം അവര്‍ക്ക് ലഭ്യമല്ല .

'ന രമതേ ഇതി നരഃ' , 'വിഷയേഷു യഃ ന രമതേ സ നരഃ' (ഇന്ദ്രിയസുഖങ്ങളില്‍ രമിക്കാത്തവന്‍) എന്നൊക്കെയാണ് നരന്‍ എന്ന പദത്തിന് കൊടുത്തിരിക്കുന്ന നിര്‍വ്വചനങ്ങള്‍. രമിക്കുക എന്നാല്‍ ഒന്നില്‍ മാത്രം മുഴുകിയിരിക്കുക. ചെയ്യാനുള്ള കര്‍മ്മങ്ങള്‍ അതിന്‍റെ ഫലത്തെക്കുറിച്ച് ചിന്തിക്കാതെത്തന്നെ ചെയ്യുവാന്‍ ഭഗവത്ഗീത ആഹ്വാനം ചെയ്യുന്നു .

'കര്‍മ്മണ്യേവാധികാരസ്തേ,മാ ഫലേഷു കദാചന'.
സാധാരണ മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന് തൈത്തിരീയോപനിഷത്ത് പറയുന്നത് നോക്കുക .

" സത്യം വദ , ധര്‍മ്മം ചര സ്വാദ്ധ്യായാത് മാ പ്രമദഃ 
മാതൃദേവോ ഭവ , പിതൃദേവോ ഭവ 
ആചാര്യദേവോ ഭവ , അതിഥിര്‍ദ്ദേവോ ഭവ 
യാനി അനവദ്യാനി കര്‍മ്മാണി താനി സേവിതാനി ന ഇതരാണി '. 
സത്യം പറയുക, ധര്‍മ്മം പാലിക്കുക, സന്മാര്‍ഗ്ഗത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കുക, മാതാപിതാഗുരുക്കന്മാരെയും അതിഥിയെയും ഈശ്വരതുല്യം ആദരിക്കുക, നിന്ദ്യമല്ലാത്ത കാര്യങ്ങള്‍ മാത്രം ചെയ്യുക.

ആത്മപരമാത്മവിവേചനമില്ലാതെ, പരമാത്മാവിനെ സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയിലെത്തിയവന് യാഗപൂജാദി അനുഷ്ഠാനങ്ങളൊന്നും ചെയ്യേണ്ടതില്ല. കാരണം പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്ന അതേ ചൈതന്യം തന്നെയാണ് താന്‍ എന്ന അറിവ് അവനെ പരമാനന്ദപദത്തിലെത്തിച്ചിരിക്കുന്നു .

അസുര്യാ നാമ തേ ലോകാ അന്ധേന തമസാവൃതാ
താംസ്തേ പ്രേത്യാഭിഗച്ഛന്തി യേ കേ ചാത്മഹനോ ജനാഃ

താംസ്തേ = താന്‍ + തേ . ചാത്മഹനോ = ച +ആത്മഹനഃ .

അസുര്യാ നാമ = അസുരന്മാരെസ്സംബന്ധിച്ചതെന്നു പറയപ്പെടുന്ന
തേ ലോകാ = ആ ലോകങ്ങള്‍ 
അന്ധേന തമസാ = അജ്ഞാനത്തിന്‍റെ കൂരിരുട്ടാല്‍ 
ആവൃതാഃ = മൂടപ്പെട്ടിരിക്കുന്നു 
യേ കേ ച ജനാഃ =ഏതെല്ലാം ആള്‍ക്കാര്‍. 
ആത്മഹനഃ =ആത്മഘാതകികള്‍ . 
മുക്തി നേടാനുള്ള രണ്ട് മാര്‍ഗ്ഗങ്ങളാണ് ഒന്നും രണ്ടും മന്ത്രങ്ങളില്‍ വിശദീകരിച്ചത്. വിശ്വം നിറഞ്ഞുനില്‍ക്കുന്ന ശക്തിചൈതന്യത്തെ തിരിച്ചറിഞ്ഞ്, ഓരോ പരമാണുവിലും പ്രേരകമായ ചൈതന്യമായി വര്‍ത്തിക്കുന്ന സച്ചിതാനന്ദപരബ്രഹ്മമായ പരമാത്മാവു തന്നെയാണ് നമ്മളില്‍ ജീവചൈതന്യമായിരിക്കുന്ന ജീവാത്മാവെന്നു തിരിച്ചറിഞ്ഞ്, ആത്മപരമാത്മഭേദം വെടിഞ്ഞ്, പരമാത്മാവിനെ സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയില്‍ പരമത്യാഗഭോഗത്തോടെ നിത്യാനിത്യവസ്തുവിവേചനംകൊണ്ട് പരമാനന്ദാനുഭവം നേടുന്ന സന്യാസത്തിന്‍റെ മാര്‍ഗ്ഗമാണ് ഒന്നാം മന്ത്രത്തില്‍ വിശദീകരിച്ചത്. എന്നാല്‍ എല്ലാവര്‍ക്കും സന്യാസത്തിന്‍റെ അവസ്ഥയിലെത്താന്‍ കഴിയില്ല . ഗൃഹസ്ഥനായ സാധാരണ മനുഷ്യന്‍റെ കാര്യമാണ് രണ്ടാമത്തെ മന്ത്രത്തില്‍ വിശദീകരിക്കുന്നത്. സന്യാസത്തിന്‍റെ തലത്തിലേയ്ക്കെത്താത്ത സാധാരണ മനുഷ്യന് കര്‍മ്മബന്ധങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഏകമാര്‍ഗ്ഗം ഈശ്വരാരാധനയും പൂജ ,ഹോമം തുടങ്ങിയ ശാസ്ത്രവിഹിതങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുള്ള ജീവിതവുമാണ് . ഇത് രണ്ടുമനുഷ്ഠിക്കാതെ, ജ്ഞാനമാര്‍ജ്ജിക്കാന്‍ ശ്രമിക്കാതെ, സഹജീവികളുടെ ക്ഷേമൈശ്വര്യങ്ങളെക്കുറിച്ച് അല്പം പോലും ചിന്തയില്ലാതെ സ്വന്തം ശാരീരികസുഖങ്ങളില്‍ മാത്രം മുഴുകിക്കഴിയുന്നവരെയാണ് ആത്മഘാതകികള്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്.
തേ = അവര്‍ 
പ്രേത്യ =മരണാനന്തരം. 
താന്‍ = അവയെ, അസുരലോകങ്ങളെ അഭിഗച്ഛന്തി = പ്രാപിക്കുന്നു .

ആത്മഘാതകികളായ ജനങ്ങള്‍ മരണാനന്തരം അജ്ഞാനത്തിന്‍റെ കൂരിരുട്ടാല്‍ മൂടപ്പെട്ടിരിക്കുന്ന അസുരലോകത്തെ പ്രാപിക്കുന്നു .

നിവൃത്തിമാര്‍ഗ്ഗത്തിലൂടെയോ പ്രവൃത്തിമാര്‍ഗ്ഗത്തിലൂടെയോ ആത്മസാക്ഷാത്കാരത്തിനു ശ്രമിക്കാതെ, ജ്ഞാനമാര്‍ജ്ജിക്കാതെ, ഇന്ദ്രിയസുഖങ്ങളില്‍ മാത്രം മുഴുകിക്കഴിയുന്നവര്‍ ജനനമരണചക്രങ്ങളില്‍പെട്ടുഴലുന്നു .

ക്രിയായോഗത്തില്‍ തപം, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം എന്നിവ ആത്മസാക്ഷാത്കാരത്തിനുള്ള മാര്‍ഗ്ഗങ്ങളായി പറയുന്നു.

ഭൌതികസുഖങ്ങളില്‍മാത്രം മുഴുകിക്കഴിയുന്നവരെക്കുറിച്ച് ശങ്കരാചാര്യര്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക :

ബാലസ്താവത് ക്രീഡാസക്തഃ തരുണസ്താവത് തരുണീസക്തഃ
വൃദ്ധസ്താവത് ചിന്താമഗ്നഃ പരമേ ബ്രഹ്മണി കോϚപി ന ലഗ്നഃ

പ്രായത്തിനനുസരിച്ച് ഓരോ കാലത്തും ഓരോ കാര്യങ്ങളില്‍ മുഴുകുന്ന ഒരാളും ഒരു കാലത്തും ഈശ്വരനെക്കുറിച്ച് ചിന്തിക്കുന്നില്ല .

സ്വന്തം സുഖങ്ങളെക്കുറിച്ച്മാത്രം ചിന്തിക്കുന്നവരാണ് അസുരന്മാര്‍. അതിനുവേണ്ടി മറ്റുള്ളവരെ ഹനിക്കുന്നതില്‍ ഒരു വിഷമവും അവര്‍ക്കില്ല. ദേവന്മാരെന്നോ അസുരന്മാരെന്നോ വ്യത്യസ്ത വര്‍ഗ്ഗങ്ങളില്ല. മനുഷ്യരില്‍ത്തന്നെ ഈ രണ്ടുകൂട്ടരുമുണ്ടെന്നു കാണാം. ദേവപ്രീതിക്കുവേണ്ടി, സ്വര്‍ഗ്ഗപ്രാപ്തിക്കുവേണ്ടി എത്രയോ ജീവന്‍ നഷ്ടപ്പെടുത്തി യാഗം ചെയ്യുന്ന മഹര്‍ഷിമാര്‍ ചെയ്യുന്നതും സ്വന്തം സിംഹാസനം നിലനിര്‍ത്താന്‍ വേണ്ടി ദേവേന്ദ്രന്‍ ചെയ്യുന്നതായി പുരാണങ്ങളില്‍ വിശദീകരിക്കുന്ന കര്‍മ്മങ്ങളുമെല്ലാം ആസുരമെന്നുതന്നെ പറയാം. സ്വന്തം സുഖത്തിനുവേണ്ടിയോ അന്യനെ ദ്രോഹിച്ചുകൊണ്ടോ ഫലം ഇച്ഛിച്ചുകൊണ്ടോ കര്‍മ്മം ചെയ്യുന്നവര്‍ സാധാരണ മനുഷ്യരോ, പുരോഹിതന്മാരോ, മഹര്‍ഷിമാരോ, ദേവന്മാരോ ആരുമാകട്ടെ ആവരെല്ലാം അസുരന്മാര്‍ തന്നെ. കാമം, ക്രോധം, ലോഭം, മോഹം, മദം, മത്സരം എന്നീ ദോഷങ്ങളുടെ അടിമകളാണവര്‍. അജ്ഞത, അഹംഭാവം, രാഗം, ദ്വേഷം, അഭിനിവേശം എന്നിവയായിരിക്കും ഇക്കൂട്ടരെ ഭരിക്കുന്നത് .

ഈശാവാസ്യോപനിഷത്തിലെ മൂന്നാമത്തെ മന്ത്രത്തിന്‍റെ അതേ ആശയം വരുന്ന മന്ത്രങ്ങളും ശ്ലോകങ്ങളും മറ്റു പല ഗ്രന്ഥങ്ങളിലുമുണ്ട്.

ബൃഹദാരണ്യകോപനിഷത്തില്‍ ഒരു മന്ത്രം ഇതേ ആശയം ഉള്ളതാണ് .

അനന്ദാ നാമ തേ ലോകാ അന്ധേന തമസാവൃതാഃ
താംസ്തേ പ്രേത്യാഭിഗച്ഛന്ത്യവിദ്വാംസോ ﯼ ബുധോ ജനാഃ

ഭഗവത്ഗീത പതിനാറാം അദ്ധ്യായം കാണുക. പതിനാറാം ശ്ലോകം :

അനേകചിത്തവിഭ്രാന്താഃ മോഹജാലസമാവൃതാഃ
പ്രസക്താഃ കാമഭോഗേഷു പതന്തി നരകേﯼ ശുചൌ .

പല ആഗ്രഹങ്ങളാല്‍ മനസ്സ് പതറിയവരും മോഹവലയത്താല്‍ ചുറ്റപ്പെട്ടവരും കാമഭോഗങ്ങളില്‍ മുഴുകിക്കഴിയുന്നവരുമായവര്‍ മലിനമായ നരകത്തില്‍ പതിക്കുന്നു. മനസ്സിനൊരിക്കലും സ്വസ്ഥത ലഭിക്കാത്ത അവര്‍ നരകതുല്യമായ അവസ്ഥയിലായിരിക്കും എന്നര്‍ത്ഥം.

ഇരുപതാം ശ്ലോകം :

ആസുരീം യോനിമാപന്നാ മൂഢാ ജന്മനി ജന്മനി
മാമപ്രാപ്യൈവ കൌന്തേയ തതോയാന്ത്യധമാം ഗതിം.

അര്‍ജ്ജുനാ , ആസുരജന്മമെടുത്ത മൂഢന്മാര്‍ എന്നെ പ്രാപിക്കാന്‍ കഴിയാതെ ജന്മംതോറും കൂടുതല്‍ കൂടുതല്‍ അധമമായ ഗതിയെ പ്രാപിക്കും .

യഥാര്‍ത്ഥജ്ഞാനം സിദ്ധിച്ചവരുടെ ഗതിയെക്കുറിച്ച് രണ്ടാമദ്ധ്യായത്തില്‍ 51, 52 ശ്ലോകങ്ങളില്‍ ഇങ്ങനെ പറയുന്നു :

കര്‍മ്മജം ബുദ്ധിയുക്താ ഹി ഫലം ത്യക്ത്വാ മനീഷിണഃ
ജന്മബന്ധവിനിര്‍മുക്താഃ പദം ഗച്ഛന്ത്യനാമയം .

യോഗയുക്തമായ ബുദ്ധിയുള്ള ജ്ഞാനികള്‍ കര്‍മ്മഫലം ഉപേക്ഷിച്ച് ജനനമരണചക്രങ്ങളില്‍നിന്ന് മുക്തി നേടി ദുഃഖങ്ങളില്ലാത്ത പരമപദത്തിലെത്തിച്ചേരുന്നു .

യദാ തേ മോഹകലിലം ബുദ്ധിര്‍വ്യതിതരിഷ്യതി
തദാ ഗന്താസി നിര്‍വ്വേദം ശ്രോതവ്യസ്യ ശ്രുതസ്യ ചാ

എപ്പോള്‍ നിന്‍റെ ബുദ്ധി മോഹമാകുന്ന ദോഷത്തെ അതിക്രമിക്കുന്നുവോ അപ്പോള്‍ കേള്‍ക്കേണ്ടതിലും കേട്ടതിലും നീ വിരക്തി നേടും. യഥാര്‍ത്ഥ ജ്ഞാനം നേടി മോഹത്തെ കീഴടക്കുമ്പോള്‍ കര്‍മ്മഫലത്തെക്കുറിച്ച് വൈരാഗ്യബുദ്ധിയോടെ ചിന്തിക്കാന്‍ കഴിയും .

അനേജദേകം മനസോ ജവീയോ നൈനദ്ദേവാ ആപ്നുവന്‍ പൂര്‍വ്വമര്‍ഷത്
തദ്ധാവതോ ƒന്യാനത്യേതി തിഷ്ഠത്തസ്മിന്നപോ മാതരിശ്വാ ദധാതി.

അനേജത് = ഇളകാത്തത് 
ഏകം = അതുപോലെ മറ്റൊന്നില്ലാത്തത് 
മനസോ ജവീയോ =മനസഃ ജവീയഃ= മനസ്സിനേക്കാള്‍ വേഗതയുള്ളത് 
പൂര്‍വ്വം അര്‍ഷത്= മുന്‍പ് പോകുന്ന 
ഏനദ് = ഇത് . 
ന ആപ്നുവന്‍ = പ്രാപിച്ചിട്ടില്ല. 
ദേവാഃ = പ്രകാശിപ്പിക്കുന്നവ.

വസ്തുക്കളെ അനുഭവഭേദ്യമാക്കുന്നതുകൊണ്ട് ഇന്ദ്രിയങ്ങളെ യാണിവിടെ ദേവാഃ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
തിഷ്ഠത് = നിന്നുകൊണ്ട് . 
ധാവതഃ അന്യാന്‍ = ഓടുന്ന മറ്റുള്ളവയെ
അത്യേതി =അതിക്രമിക്കുന്നു ,മറികടക്കുന്നു .
മാതരിശ്വാ = വായു(അന്തരിക്ഷത്തില്‍ ചരിക്കുന്നത്).
തസ്മിന്‍ =അതില്‍ ,ആത്മതത്വത്തില്‍ .
അപഃ = ജലം, പ്രാണികളുടെ ചേഷ്ടാരൂപമായ കര്‍മ്മങ്ങളെ വിദധാതി = വിഭജിക്കുന്നു, നടത്തുന്നു, നിര്‍വ്വഹിക്കുന്നു. 
പൂര്‍വ്വമര്‍ഷത് എന്നതിന് മുന്‍പ് പോയിട്ടുള്ള, എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന, അനാദിയായ പ്രകാശം എന്നെല്ലാം അര്‍ത്ഥം കല്പിക്കാം .

സ്ഥിരവും ഏകവുമായ അത് മനസ്സിനേക്കാള്‍ വേഗതയുള്ളതാണ്. മുന്‍പേ ഗമിച്ചിട്ടുള്ള എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ഇതിനെ പ്രാപിക്കാന്‍ ഇന്ദ്രിയങ്ങള്‍ക്കു കഴിയില്ല. ഇളകാതെ നില്‍ക്കുന്ന അത് അതിവേഗം ചലിക്കുന്നവയെ അതിക്രമിക്കുന്നു. പ്രാണന്‍ അതിന്‍റെ ശക്തിയാല്‍ മാത്രമാണ് പ്രാണികളുടെ ചേഷ്ടാരൂപമായ കര്‍മ്മങ്ങളെ നിര്‍വ്വഹിക്കുന്നത് .

പരമാത്മചൈതന്യത്തിന്‍റെ സാന്നിദ്ധ്യമില്ലാത്ത ഒരിടവുമില്ല. അതുകൊണ്ടുതന്നെ അതിന് ചലിക്കാന്‍ ഇടമില്ല. അതുകൊണ്ട് അനേജത് എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. വിശ്വം നിറഞ്ഞുനില്‍ക്കുന്ന ഒരേ ഒരു ശക്തിയെയാണ് സച്ചിദാനന്ദപരബ്രഹ്മമെന്ന് വിളിക്കുന്നത്. ഇതുപോലെ മറ്റൊന്നില്ല. അതുകൊണ്ട് ഏകം എന്ന് പറയുന്നു. വിചാരിക്കുന്ന സമയത്ത് വിചാരിക്കുന്ന സ്ഥലത്ത് എത്താന്‍ കഴിയുന്ന മനസ്സാണ് ഏറ്റവും വേഗതയുള്ളത്. എന്നാല്‍ നാം എന്തിനെക്കുറിച്ച് ചിന്തിക്കുന്നുവോ അവിടെയെല്ലാം കാണുന്നത് ആ ചൈതന്യമാണ്. നമ്മുടെ മനസ്സെത്തുന്നിടത്തൊക്കെ നാം ആ ചൈതന്യം കാണുന്നു. അതുകൊണ്ട് മനസ്സിനേക്കാള്‍ വേഗതയുള്ളതാണെന്നു പറയുന്നു. നാം എവിടെച്ചെന്നാലും ആ ആത്മതത്ത്വത്തിന്‍റെ സാന്നിദ്ധ്യം ഉള്ളതുകൊണ്ട് അത് മുന്‍പേ എത്തിയിട്ടുള്ളതായി തോന്നുന്നു. എല്ലായിടത്തും വ്യാപിച്ചിരിക്കുന്നത് എന്നതിന് വിശദീകരണം ആവശ്യമില്ലല്ലോ. ആത്മതത്ത്വത്തെ കാണാനോ കേള്‍ക്കാനോ രുചിക്കാനോ സ്പര്‍ശിക്കാനോ കഴിയില്ല. ഭൌതികരൂപമില്ലാത്ത അത് ഇന്ദ്രിയങ്ങള്‍ക്കതീതമാണ്. മനസ്സിനേക്കാള്‍ വേഗതയുള്ളതെന്നതിന്‍റെ വിശദീകരണത്തില്‍ നിന്നുതന്നെ ഓടുന്ന എന്തിനേയും അത് അതിക്രമിക്കുന്നു എന്നത് വ്യക്തമാണ്. ഇവിടെ ഓടുന്നത് എന്തുമാകാം.

എന്നും ഓടിക്കൊണ്ടിരിക്കുന്ന കാലവുമാകാം. അനാദിയും അനന്തവുമായ ആ ചൈതന്യത്തെ കാലചക്രത്തിന്‍റെ ഭ്രമണം ബാധിക്കുന്നില്ല. വായുവും ജലവും അഗ്നിയുമെല്ലാം കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത് അവയിലന്തര്‍ലീനമായിരിക്കുന്ന ആ ചൈതന്യത്തിന്‍റെ പ്രേരണയിലാണ്. പ്രാണന്‍ ആ ചൈതന്യത്തിന്‍റെ പ്രേരണയാലാണ് പ്രാണികളുടെ ചേഷ്ടാരൂപമായ കര്‍മ്മങ്ങളെ നിര്‍വ്വഹിക്കുന്നത്.

അരൂപിയായ വിശ്വത്തിന്‍റെ ഓരോ പരമാണുവിലും അന്തര്‍ലീനമായിരിക്കുന്ന, എല്ലാ കാര്യങ്ങളുടേയും കാരണമായി വര്‍ത്തിക്കുന്ന, എല്ലാറ്റിലും പ്രേരകമായി വര്‍ത്തിക്കുന്ന ചൈതന്യം മാത്രമായ നിര്‍ഗ്ഗുണബ്രഹ്മത്തിന്‍റെ പ്രത്യേകതകളാണ് വിവരിച്ചിരിക്കുന്നത്. എല്ലായിടത്തും വ്യാപിച്ച് എന്തിനേയും അതിന്‍റെ സ്വാഭാവികകര്‍മ്മങ്ങളനുഷ്ഠിക്കാന്‍ പ്രേരകശക്തിയായി ഓരോന്നിലും അന്തര്‍ലീനമായിരിക്കുന്ന ശക്തിചൈതന്യമാണെങ്കിലും മനുഷ്യന്‍റെ ചുറ്റുപാടുകളുമായി താരതമ്യം ചെയ്ത് അതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ സോപാധികമായും സഗുണമായും (രൂപമുള്ളതായും) തോന്നുന്നു. സ്ഥിരമായത്, ഇളകുന്നത്, വേഗതയേറിയത്, കര്‍മ്മനിരതമാക്കുന്നത് എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍, പലപ്പോഴും പരസ്പരവിരുദ്ധമായവ നിര്‍ഗുണപരബ്രഹ്മത്തിന് എങ്ങനെ യോജിക്കുന്നു എന്നാണ് ഈ മന്ത്രം പഠിപ്പിക്കുന്നത് .

തദേജതി തന്നൈജതി തദ്ദൂരേ തദ്വന്തികേ
തദന്തരസ്യ സര്‍വ്വസ്യ തദുസര്‍വ്വസ്യാസ്യ ബാഹ്യതഃ

തത്= അത് , ബ്രഹ്മതത്ത്വം 
ഏജതി = ചലിക്കുന്നു 
തന്നൈജതി = തത് ന ഏജതി = അത് ചലിക്കുന്നില്ല
തദ്ദൂരേ = തത് ദൂരേ = അത് അകലത്താണ് .
തത് ഉ അന്തികേ = അത് അടുത്തുമാണ് .
തത് അസ്യ സര്‍വ്വസ്യ അന്തഃ = അത് എല്ലാതിന്‍റേയും ഉള്ളിലാണ് 
തത് ഉ അസ്യ സര്‍വ്വസ്യ ബാഹ്യതഃ =അത് എല്ലാറ്റിന്‍റേയും പുറത്തുമാണ് .

ബ്രഹ്മതത്ത്വത്തിന്‍റെ പ്രത്യേകതകളാണ് ഈ മന്ത്രത്തില്‍ വിശദീകരിക്കുന്നത്. അത് ചലിക്കുന്നു. അത് ചലിക്കുന്നില്ല. അത് അകലത്താണ്. അത് അടുത്തുമാണ്. അത് എല്ലാതിന്‍റേയും ഉള്ളിലാണ്. അത് എല്ലാറ്റിന്‍റേയും പുറത്തുമാണ്.

മുന്‍മന്ത്രത്തിലെപ്പോലെത്തന്നെ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇതിലുമുള്ളത്. പരമാത്മന്‍ സര്‍വ്വവ്യാപിയാണ്. വിശ്വം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ചൈതന്യം. സ്ഥാവരവും ജംഗമവുമായ എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം. അതില്ലാത്ത ഒരു സ്ഥലവുമില്ല.. പിന്നെ എവിടേയ്ക്ക് ചലിക്കും ? അതുകൊണ്ട് അത് ചലിക്കാത്തതാണ്. ചലിക്കുന്ന എന്തിലും ചലിക്കാന്‍ പ്രേരകമായി വര്‍ത്തിക്കുന്ന ചൈതന്യമാണ് അത്. ചലിക്കുന്ന ഏതു വസ്തുവിലുമുള്ള, ഏത് ജീവിയിലുമുള്ള ആത്മതത്ത്വം അവയോടൊപ്പം ചലിക്കുന്നു . ചലിക്കുന്ന വസ്തുവിനെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കുമ്പോള്‍, ആ വസ്തുവിനോടൊപ്പം ബ്രഹ്മവും ചലിക്കുന്നു. അങ്ങനെ നിരുപാധികമായി ചലിക്കാത്ത ബ്രഹ്മം സോപാധികമായി ചലിക്കുന്നതായി തോന്നുന്നു. അതുകൊണ്ട് ബ്രഹ്മം ചലിക്കുന്നതും ചലിക്കാത്തതുമാണ്. ആത്മസ്വരൂപം അജ്ഞാനികള്‍ക്കപ്രാപ്യമാണ്. അതുകൊണ്ട് അത് വളരെ ദൂരെയാണ്. എന്നാല്‍ ജീവാത്മാവുതന്നെയാണ് പരമാത്മാവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ജ്ഞാനികള്‍ അവരില്‍ കുടികൊള്ളുന്ന ചൈതന്യത്തെ പരമാത്മാവെന്നറിയുന്നു. അവര്‍ക്ക് പരമാത്മാവ് അടുത്താണ്. ജഗത്തില്‍ നിറഞ്ഞുനില്ക്കുന്ന ആ ശക്തി ഓരോ ജീവിയുടേയും ഓരോ വസ്തുവിന്‍റേയും ഉള്ളിലും പുറത്തുമുണ്ട്.

യഥാര്‍ത്ഥത്തില്‍ നിശ്ചലവും നിഷ്ക്രിയവും നിര്‍ഗ്ഗുണവും നിര്‍വ്വികാരവും ആയ ബ്രഹ്മതത്ത്വം അത് വ്യാപിച്ചിരിക്കുന്ന വസ്തുക്കളേയോ ജീവികളേയോ അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ ചലനാത്മകവും ക്രിയാത്മകവും സഗുണവും സവികാരവുമൊക്കെയാണെന്നു തോന്നും .

ഭഗവത്ഗീത പതിമൂന്നാം അദ്ധ്യായത്തില്‍ പതിനഞ്ചാം ശ്ലോകം നോക്കുക:

ബഹിരന്തശ്ച ഭൂതാനാം അചരം ചരമേവ ച
സൂക്ഷ്മത്ത്വാത് തദവിജ്ഞേയം ദൂരസ്ഥം ചാന്തികേ ച തത് .

അത് ഭൂതങ്ങളുടെ അകത്തും പുറത്തുമുണ്ട്. സ്ഥാവരവും ജംഗമവും അതുതന്നെയാണ്. കാണാന്‍ കഴിയാത്തതുകൊണ്ട് പലര്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയാത്തതാണ്. അത് ദൂരത്തിരിക്കുന്നതുമാണ്, അടുത്തിരിക്കുന്നതുമാണ് .

അജ്ഞാനികള്‍ ഈശ്വരനെത്തേടി പുണ്യതീര്‍ത്ഥങ്ങളില്‍ സ്നാനം നടത്തുകയും തീര്‍ത്ഥകേന്ദ്രങ്ങള്‍ കയറിയിറങ്ങുകയും ചെയ്യുന്നു. അവര്‍ക്കുള്ളിലുള്ള ഈശ്വരനെ അവര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് ബ്രഹ്മതത്ത്വം വളരെ അകലെയാണ്, അപ്രാപ്യമാണ്, ദുര്‍ഗ്രാഹ്യവുമാണ്. തന്‍റെ ജീവാത്മാവ് പരമാത്മാവുതന്നെയാണെന്നറിയുന്നവര്‍ക്ക് ബ്രഹ്മതത്ത്വം തന്നില്‍തന്നെ അനുഭവിക്കാന്‍ കഴിയുന്നു .   

യസ്തു സര്‍വ്വാണി ഭൂതാനി
ആത്മന്യേവാനുപശ്യതി സര്‍വ്വഭൂതേഷു ചാത്മാനം
തതോ ന വിജുഗുപ്സതേ !

യഃ തു = ആരുതന്നെയാകട്ടെ . 
സര്‍വ്വാണി ഭൂതാനി =എല്ലാ ജീവികളേയും 
ആത്മനി ഏവ അനുപശ്യതി =തന്നില്‍ തന്നെ കാണുന്നു 
സര്‍വ്വഭൂതേഷു = എല്ലാ ജീവികളിലും . 
ആത്മാനം ച = തന്നെയും.
തതോ =തതഃ = അതുകൊണ്ട് . 
ന വിജുഗുപ്സതേ =നിന്ദിക്കുന്നില്ല .

എല്ലാ ജീവികളിലും തന്നെയും തന്നില്‍ എല്ലാ ജീവികളേയും കാണുന്നവന്‍ ആ കാരണം കൊണ്ടുതന്നെ ആരെയും നിന്ദിക്കുന്നില്ല .

തന്‍റെ ജീവാത്മാവ് പരമാത്മാവുതന്നെയാണെന്നും എല്ലാ ജീവികളിലും ജീവാത്മാവായി വര്‍ത്തിക്കുന്നത് അതേ പരമാത്മാവുതന്നെയാണെന്നും അറിയുമ്പോള്‍, തന്നിലെ ആത്മചൈതന്യം തന്നെയാണ് മറ്റെല്ലാ ജീവികളിലുമുള്ളതെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ മറ്റെല്ലാ ജീവികളിലും തന്നെ കാണാന്‍ കഴിയുന്നു; പരമാത്മചൈതന്യത്തെ കാണാന്‍ കഴിയുന്നു . അങ്ങനെയുള്ളവന് മറ്റൊരാളെ നിന്ദിക്കുവാന്‍ എങ്ങനെ കഴിയും?

ഭഗവത് ഗീത ആറാം അദ്ധ്യായത്തില്‍ ഇരുപത്തിയൊമ്പതാം ശ്ലോകം കാണുക .

സര്‍വ്വഭൂതസ്ഥമാത്മാനം സര്‍വ്വഭൂതാനി ചാത്മനി
ഈക്ഷതേ യോഗയുക്താത്മാ സര്‍വ്വത്ര സമദര്‍ശനഃ

യോഗി എല്ലാ വസ്തുക്കളിലും ഒരേ ചൈതന്യത്തെ കണ്ടുകൊണ്ട് തന്‍റെ ആത്മാവിനെ സര്‍വ്വ ചരാചരങ്ങളിലും സര്‍വ്വ ചരാചരങ്ങളേയും തന്‍റെ ആത്മാവിലും കാണുന്നു. ആത്മജ്ഞാനി സര്‍വ്വം ബ്രഹ്മമയം എന്നറിയുന്നു. വിശ്വം നിറഞ്ഞുനില്‍ക്കുന്ന ശക്തിചൈതന്യത്തെ തിരിച്ചറിഞ്ഞ്, ഓരോ പരമാണുവിലും പ്രേരകമായ ചൈതന്യമായി വര്‍ത്തിക്കുന്ന സച്ചിതാനന്ദപരബ്രഹ്മമായ പരമാത്മാവു തന്നെയാണ് നമ്മളില്‍ ജീവചൈതന്യമായിരിക്കുന്ന ജീവാത്മാവെന്നു തിരിച്ചറിഞ്ഞ്, അതേ പരമാത്മാവുതന്നെയാണ് മറ്റെല്ലാ ജീവികളിലുമുള്ള ചൈതന്യമെന്നറിഞ്ഞ്, ഉച്ചനീചവിവേചനഭാവമില്ലാതെ, ആത്മപരമാത്മഭേദം വെടിഞ്ഞ്, പരമാത്മാവിനെ സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുക യെന്നതാണ് ആത്മജ്ഞാനികളുടെ ലക്ഷ്യം .അവര്‍ക്ക് ആരെയും നിന്ദിക്കാനാവില്ല .

ആറാം മന്ത്രത്തിന്‍റെ അര്‍ത്ഥത്തെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ഈ മന്ത്രം. ജ്ഞാനി എല്ലാ ജീവികളിലും തന്നെയും തന്നില്‍ എല്ലാ ജീവികളേയും കാണുന്നവനാണ്. ജ്ഞാനിക്ക് മിഥ്യാധാരണകളുണ്ടാകില്ല .

യസ്മിന്‍ സര്‍വ്വാണി ഭൂതാനി ആത്മൈവാഭൂത് വിജാനത
തത്ര കോ മോഹഃ കഃ ശോക ഏകത്വമനുപശ്യതഃ

യസ്മിന്‍ = യസ്മിന്‍ കാലേ , യാതൊരു സമയത്ത് .
വിജാനത = ജ്ഞാനിക്ക് അറിയുന്നവന് . 
സര്‍വ്വാണി ഭൂതാനി = എല്ലാ ജീവികളും. 
ആത്മൈവാഭൂത് =ആത്മ ഇവ അഭൂത് = ആത്മാവ് തന്നെയായി ഭവിച്ചു ,(തന്നില്‍ തന്നെയാണെന്ന് മാനസ്സിലായി ) 
തത്ര =അവിടെ , ആ അവസ്ഥയില്‍. 
ഏകത്വമനുപശ്യതഃ =ഏകത്വം
അനുപശ്യതഃ = ഏകത്വം കാണുന്നവര്‍ക്ക് 
കോ =കഃ = എന്ത് 
മോഹഃ = മിഥ്യാബോധം, തെറ്റിദ്ധാരണ .

എല്ലാ ജീവികളിലും തന്‍റെ ആത്മാവിനെ കാണാന്‍കഴിയുന്നവര്‍ക്ക്, എല്ലായിടത്തും ഏകത്വം കാണാന്‍ കഴിയുന്നവര്‍ക്ക് ദുഃഖമോ മിഥ്യാബോധമോ ഇല്ല. നാനാത്വം അവിദ്യയുടെ സൃഷ്ടിയാണ്. തന്നിലുള്ള ജീവചൈതന്യമാണ് മറ്റെല്ലാ ജീവികളിലുമുള്ളതെന്നും അത് വിശ്വം നിറഞ്ഞുവാഴുന്ന പരമാത്മചൈതന്യമാണെന്നുമുള്ള അറിവ് ഉള്ളവനാണ് ജ്ഞാനി. ഈ അദ്വൈതദര്‍ശനം എപ്പോഴും ഉണ്ടായിരിക്കുമ്പോള്‍ മിഥ്യാധാരണകളില്ലാതാകുന്നു. സച്ചിദാനന്ദപരബ്രഹ്മം തന്നെയാണ് ഇവിടെ നിറഞ്ഞുനില്ക്കുന്ന ചൈതന്യമെന്നറിയുന്നവന് ഒന്നും അന്യമല്ല. എല്ലാ ജീവികളേയും തനിക്കു സമമായി കാണാന്‍ കഴിയുന്നു. ബ്രഹ്മജ്ഞാനം സിദ്ധിച്ചവന്‍ വിശ്വം നിറഞ്ഞുനില്ക്കുന്ന ചൈതന്യത്തില്‍ ആനന്ദം കാണുന്നു. അങ്ങനെയുള്ളവന് മിഥ്യാധാരണയുണ്ടാകില്ല , ദുഃഖവുമുണ്ടാകില്ല .

ഇതേ ആശയം വരുന്ന മന്ത്രങ്ങളും ശ്ലോകങ്ങളും മറ്റു പല ഗ്രന്ഥങ്ങളിലുമുണ്ട് . ഭഗവത് ഗീത ആറാം അദ്ധ്യായത്തില്‍ മുപ്പതാം ശ്ലോകം കാണുക .

യോ മാം പശ്യതി സര്‍വ്വത്ര സര്‍വ്വം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമി സ ച മേ ന പ്രണശ്യതി .

യാതൊരുവന്‍ എന്നെ എല്ലായിടത്തും, സര്‍വ്വചരാചരങ്ങളെയും എന്നിലും കാണുന്നുവോ അവന് ഞാനൊരിക്കലും, അവന്‍ എനിക്കും നശിക്കുന്നില്ല. എന്നെ സര്‍വ്വ ചരാചരങ്ങളിലും സര്‍വ്വ ചരാചരങ്ങളേയും എന്നിലും കാണുന്നവന്‍റെ കൂടെ ഞാനെന്നുമുണ്ടായിരിക്കും. അങ്ങനെയുള്ളവന്‍ എന്നും എന്‍റെകൂടെയുണ്ടായിരിക്കും .

ഭഗവത് ഗീത ആറാം അദ്ധ്യായത്തില്‍ മുപ്പത്തിയൊന്നാം ശ്ലോകം കാണുക .

സര്‍വ്വഭൂതസ്ഥിതം യോ മാം ഭജത്യേകത്വമാസ്ഥിതഃ
സര്‍വ്വഥാ വര്‍ത്തമാനോƒപി സ യോഗി മയി വര്‍ത്തതേ .

യാതൊരുവന്‍ ജീവാത്മപരമാത്മൈക്യഭാവത്തില്‍ സ്ഥിതി ചെയ്തുകൊണ്ട് (പരമാത്മാവും ജീവാത്മാവും ഒന്നാണെന്ന് മനസ്സിലാക്കിക്കൊണ്ട്) സകല ചരാചരങ്ങളിലും വര്‍ത്തിക്കുന്ന എന്നെ ഭജിക്കുന്നുവോ ആ യോഗി ഏതുതരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാലും, എന്നില്‍ തന്നെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

No comments:

Post a Comment