ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 August 2018

നഷ്ടപ്പെടുന്ന ആചാരങ്ങൾ... കലിയാ കലിയാ കൂ... കൂ...!

നഷ്ടപ്പെടുന്ന ആചാരങ്ങൾ... കലിയാ കലിയാ കൂ... കൂ...!

കള്ള കര്‍ക്കിടകം കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കര്‍ക്കടകം ആളുകള്‍ക്കിഷ്ടമില്ലാത്ത മാസമാണ് .

കര്‍ക്കടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പുലരാനുമായി ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്താറുണ്ട്. മിഥുന മാസത്തിലെ അവസാന ദിനം. 'കലിയാ കലിയാ കൂയ് കൂയ്' എന്ന ഉച്ചത്തിലുള്ള കൂക്കിവിളി കേട്ടാണ് അന്ന് നാട്ടിന്‍പുറം ഉണര്‍ന്നിരുന്നത്''

''ദാരിദ്ര്യത്തിന്റെ കാലമാണ്. കര്‍ക്കിടകത്തില്‍ കനത്ത മഴ. കാക്ക കണ്ണു തുറക്കാത്ത മഴ. പണിക്ക് പോകാന്‍ നിര്‍വ്വാഹമില്ല. വിശപ്പടക്കാന്‍ എന്തെങ്കിലും കഴിച്ചെങ്കിലായി. ഈ ദാരിദ്രത്തിന്റെയും ദുരിതത്തിന്റെയും ശക്തി കുറച്ചു കിട്ടാനുള്ള പ്രാര്‍ത്ഥനയാണ് കലിയന് കൊടുക്കല്‍''.

മിഥുനത്തിലെ അവസാന ദിവസം ചിലയിടങ്ങളില്‍ കര്‍ക്കിടകത്തിലെ ആദ്യ ദിവസം സന്ധ്യക്ക് ഉത്തര കേരളത്തിലെ വീടുകളില്‍ നടക്കുന്ന പഴയ ഒരു ചടങ്ങാണ് കലിയന് കൊടുക്കല്‍ ആരാണ് കലിയന്‍ എന്നത് വ്യക്തമല്ല. ഉര്‍വ്വരതയുടെ ദേവതാസങ്കല്പമാണ് എന്ന് ഉറപ്പ്...

തെക്കന്‍ കേരളത്തിലെ ശീവോതിക്ക് കൊടുക്കല്‍ ചടങ്ങിനോട് ഏതാണ്ട് സമാനമാണിത്. ചിങ്ങ വിളക്ക് തെളിയുന്നതിനു മുമ്പ് കര്‍ക്കിടകത്തിലെ അവസാന ദിവസം - സന്ധ്യക്ക് എല്ലാ വീടുകളും അടിച്ചു വൃത്തിയാക്കി ശുദ്ധമാക്കി വെക്കാറുണ്ടല്ലോ. ഏതാണ്ടതേ മട്ടില്‍ ഉത്തരകേരളത്തില്‍ കര്‍ക്കിടകത്തിനെ വരവേല്‍ക്കാനാണ് ഈ ആചാരങ്ങള്‍ അനുഷ്ഠിക്കാറുള്ളത്.

വീട് അടിച്ചുവൃത്തിയാക്കി, വലയടിച്ച് , വെള്ളം തെളിച്ച് , തുടച്ച് ശുദ്ധമാക്കി, പൊട്ടിയ കലം, പഴയ വസ്ത്രം, കുറ്റിച്ചൂല് എന്നിവ പഴമുറത്തിലാക്കി വീടിന് പുറത്ത് ദൂരെ കൊണ്ടുപോയി കളയുന്നു. വീട്ടിലെ അശ്രീകരമായ വസ്തുക്കള്‍ കളയുന്നതോടെ അനിഷ്ടകാരകിയായ ചേട്ടാ ഭഗവതി പുറത്തു പോവുമെന്നാണ് സങ്കല്പം.

കലിയന് കൊടുക്കല്‍

കലിയന് കൊടുക്കുന്ന ചടങ്ങിന് രസകരമായ മുന്നൊരുക്കങ്ങളുണ്ട്. കുട്ടികള്‍ കാള, പശു, കോണി, ഏണി, കൈക്കോട്ട്, പടന്ന, നുകം, ആല, കൊട്ട, വട്ടി എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ മാതൃകക്കൾ വാഴത്തടയും  ഈര്‍ക്കിലും പ്ളാവില എന്നിവകൊണ്ടുണ്ടാക്കും.

വാഴത്തടകൊണ്ട് കൂട്, പ്ളാവില കൊണ്ട് പൈക്കള്‍. കലിയന് കൊടുക്കുന്ന ചടങ്ങിന് രസകരമായ മുന്നൊരുക്കങ്ങളുണ്ട്. വാഴത്തടയും കണയും ഈര്‍ക്കിലും ഉപയോഗിച്ച് വലിയൊരു കൂടുണ്ടാക്കും. അതില്‍ ഏണി, കോണി. എന്നിവ ഉണ്ടാക്കിവെക്കും. പഴുത്ത പ്ളാവിലകൊണ്ട് വലിയ ചെവികളുള്ള പശുക്കളും പാത്രങ്ങളും ഉണ്ടാക്കിവെക്കും

സന്ധ്യയാണ് കലിയന് കൊടുക്കാനുള്ള സമയം.
ഗൃഹനാഥന്‍ തറ്റുടുത്ത് ഒരു ചൂട്ട് കറ്റ കത്തിച്ച് കിണ്ടിയില്‍ വെള്ളവുമെടുത്തിറങ്ങും. പകല്‍ നേരത്തുണ്ടാക്കിവെച്ച മാതൃകകളും മാറ്റിവെച്ച ഭക്ഷണത്തിനൊപ്പം ചിരട്ടകളില്‍ കലക്കിയെടുത്ത ഗുരുതിയും മുറത്തില്‍ നാക്കില വിരിച്ച് അതില്‍ കൂടും ഏണിയും കോണിയും പ്ളാവിലയിലുണ്ടാക്കിയ ആടുമാടുകളും പാത്രങ്ങളുമെല്ലാംവച്ച് ഇലയില്‍ ചോറും കറികളും വിളമ്പിവെക്കുന്നു. പ്രായഭേദമന്യെ തറവാട്ടിലെ/ വീട്ടിലെ അംഗങ്ങള്‍. എല്ലാവരും വീടിനു ചുറ്റും നടക്കുന്നു...

കലിയാ കലിയാ.. കൂ കൂ.
ചക്കേം മാങ്ങേം താ താ....
നെല്ലും വിത്തും താ.... താ...
ആലേം പൈക്കളേം താതാ...
എന്നിങ്ങനെ കൃഷിക്കാവശ്യമായതെല്ലാം എത്തിച്ചു തരുവാന്‍ കലിയനോട് അപേക്ഷിച്ചു കൊണ്ടിരിക്കും. അന്തിയാവോളം ഈ അഭ്യര്‍ത്ഥന തുടരും.

ഒടുവില്‍ ഇതെല്ലാം ഒരു പ്ളാവിന്‍റെ ചോട്ടില്‍ കൊണ്ടു വെച്ച് പ്ളാവില്‍ ചരലു വിരി എറിയും.. പ്ളാവ് നിറച്ചും കായ്ക്കാന്‍!

വെളിച്ചേമ്പും കൂവയും മറ്റും മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും... അതോടെ കലിയനു കൊടുക്കല്‍ പൂര്‍ത്തിയായി.

എല്ലാവരും വീട്ടിലേയ്ക്ക് മടങ്ങി, സന്ധ്യാവന്ദനം കഴിഞ്ഞ് ചോറും പായസവും കഴിക്കുന്നു. ഈന്തു കൊണ്ടുണ്ടാക്കിയ ഉണ്യേപ്പന്‍ എന്ന ഗോട്ടിപ്പായസമാണ് അന്നേ ദിവസത്തെ പ്രധാന വിഭവം.

No comments:

Post a Comment