ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 August 2018

സിതാപരിത്യാഗം

സിതാപരിത്യാഗം

വാല്‍മീകിരാമായണവും ആദ്ധ്യാത്മരാമായണവും നമുക്കെല്ലാം സുപരിചിതമാണ്. ആദികാവ്യത്തില്‍ അതിസൂക്ഷ്മമായി ചിലപ്പോള്‍ നിഗൂഢമായിത്തന്നെ കരുതിവെച്ചിരിക്കുന്ന ജ്ഞാനനിധികളുടെ അക്ഷരപ്പൂട്ടുകളെപ്പറ്റി പറയാനാണ് ശ്രമിക്കുന്നത്. ഈ അക്ഷരപ്പൂട്ടുകളുടെ മാസ്മരീകതകൊണ്ടാണ് ഇപ്പോഴും നാം രാമായണം വായിച്ചു വികാരം കൊള്ളുന്നത്. എഴുത്തശ്ശന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് മനസ്സിരുത്തി ഒന്നുറക്കെ ചൊല്ലി നോക്കിയാല്‍, കണ്ണ് നിറയാതെ, തൊണ്ടയില്‍ ഒരു കരച്ചിലിന്റെ നനവില്ലാതെ നമുക്കത് വായിച്ചു തീര്‍ക്കാനാവില്ല. കാരണം രാമായണത്തിലെ ഓരോരോ സന്ദര്‍ഭങ്ങളും വായനക്കാരന്റെ ഉള്ളില്‍ അനുരണനം ചെയ്യുന്ന വികാരങ്ങളാണ് ഉണ്ടാക്കുന്നത്.

സീതാപരിത്യാഗവിവാദത്തെപ്പറ്റി നമുക്കൊന്ന് വിശകലനം ചെയ്യാം, അതിനുമുമ്പ് ആരായിരുന്നു സീതാദേവി? ഭൂമിദേവിയുടെ പുത്രി. അഗ്നിക്ക്പോലും തൊടാന്‍ കഴിയാത്ത പരിശുദ്ധിയുടെ പ്രതീകം.
"ശ്രീരാമൻ സീതയോട് ത്ന്റെ ആത്മചൈതന്യത്തെ അഗ്നിയിൽ അദൃശ്യമായി മറഞ്ഞിരിക്കാൻ പറയുന്നു.

“അഗ്നാവദൃശ്യരൂപേണ
വർഷം തിഷ്ഠ മമാജ്ഞയാ
രാവണസ്യ വധാന്ത്യേമാം
പ്രപ്സ്യസേ പൂർവ്വൽ ശുഭേ”

ഇവിടെ ദേവീചൈതന്യമായ സീതാദേവിയുടെ ആത്മീയ ചൈതന്യത്തെ രവണനോട് പ്രാപിക്കാൻ കഴിയാത്ത വിധത്തിലാണ് ദേവകൃതമായി ഭവിച്ചത്."

(സൂര്യദേവന് ഒരു പുത്രി ജനിച്ചു (ദാദ്വശാദിത്യന്മാരിൽ ഒരാൾക്ക്) സീതയുടെ അതേ  ഛായ ആയതിനാൽ മായാ സീത എന്ന്  പേരിട്ടു , രാവണവധത്തിന്നു കാരണമാകുക എന്നതായിരുന്നു. അഗ്നിദേവൻ (സൂര്യദേവൻ) സമയമായപ്പോൾ വിഷ്ണുവിന നൽകി. അതായത് ദാദ്വശാദിത്യന്മാരിൽ ഒരാളായ വിഷ്ണു തൻ്റെ പത്നിയുടെ അതേ ഛായയിൽ ഒരു മായാ സീതയെ സൃഷ്ടിച്ച് യഥാർത്ഥ സീതയെ വൈകുണ്ഡത്തിൽ താക്കലികമായി പറഞ്ഞയച്ചു.)

സീതാപരിത്യാഗത്തെ പറ്റി വിശകലനം ചെയ്യാം.  ഉത്തമനായ രാജാവ് ശ്രീരാമന്‍ ഗര്‍ഭിണിയായ സീതാദേവിയെ കാട്ടില്‍ കൊണ്ടാക്കി മടങ്ങാന്‍ ലക്ഷ്മണനോട് പറയുകയാണ്‌. എന്താണ് കാരണം? നാട്ടിലെ ഒരപവാദം, കേട്ടത് പാതി, കേള്‍ക്കാത്ത പാതി, ശ്രീരാമന്‍ ഭാര്യയെ ഉപേക്ഷിച്ചു! എന്തൊരു ക്രൂരത എന്നൊക്കെ നമുക്ക് തോന്നാം. അപവാദം എന്തായിരുന്നു? വിഴുപ്പലക്കുന്ന ദമ്പതിമാരുടെ വഴക്കാണ് സന്ദര്‍ഭം. ഭാര്യ മറ്റൊരിടത്ത് പോയി രാത്രി ചിലവഴിച്ചു തിരിച്ചു വന്നപ്പോള്‍ ഭര്‍ത്താവിന്റെ ശകാരമിങ്ങിനെയായിരുന്നു: “വല്ലവന്റെയും വീട്ടില്‍ താമസിച്ചു തിരിച്ചുവന്ന ഭാര്യയെ സ്വീകരിക്കാന്‍ ഞാന്‍ ശ്രീരാമനൊന്നുമല്ല!” രാവണന്റെ കോട്ടയില്‍ താമസിച്ചു തിരിച്ചുവന്ന സീതാദേവിയെ രാമന്‍ സ്വീകരിച്ചതിനെയാണ് അയാള്‍ സൂചിപ്പിച്ചത്. രഹസ്യദൂതന്മാരില്‍ നിന്നും വിവരമറിഞ്ഞ രാമന്‍ സീതയെ സൂത്രത്തില്‍ കാട്ടിലേയ്ക്ക് നാടുകടത്തി എന്നാണ് പൊതുവേയുള്ള കഥ.

ഇവിടെയാണ് അക്ഷരപ്പൂട്ടിന്റെ താക്കോല്‍ നമുക്കായി ഒളിപ്പിച്ചു വച്ചത്. വിവാദമാണ് പൂട്ട്‌; ആത്മാനുസന്ധാനമാകുന്ന താക്കോലിട്ടു തിരിക്കുകയാണ് അത് തുറക്കാനുള്ള ഏക പോംവഴി.

ആരായിരുന്നു സീതാദേവി? ഭൂമിദേവിയുടെ പുത്രി. അഗ്നിക്ക്പോലും തൊടാന്‍ കഴിയാത്ത പരിശുദ്ധിയുടെ പ്രതീകം! എന്ന് പറഞ്ഞാല്‍ പഞ്ചഭൂതങ്ങള്‍ക്കും അവയുടെ പ്രഭാവങ്ങള്‍ക്കും അതീതയായ ഭൂപുത്രിയാണ് സീത എന്ന് രാമന് അറിയാതെയിരിക്കുമോ? അങ്ങിനെയുള്ള സീതയെ ‘കൊണ്ട് കാട്ടില്‍ക്കളഞ്ഞു’ എന്നാണ് കഥ. കാട്ടില്‍ എവിടെ കൊണ്ടുപോയാക്കാനാണ് ലക്ഷ്മണനോടു പറഞ്ഞത്? വാല്‍മീകിമഹര്‍ഷിയുടെ ആശ്രമത്തില്‍! കയ്യിലിരുന്ന കാശ് ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്യാന്‍ പോകുമ്പോള്‍ സമ്പാദ്യമെല്ലാം ബാങ്കില്‍ കൊണ്ടുപോയി ‘കളഞ്ഞു’ എന്നാരെങ്കിലും പറയാറുണ്ടോ?

പ്രിയ കവയിത്രി വിജയലക്ഷ്മി ഇതേക്കുറിച്ച് ‘സീതാദര്‍ശനം’ എന്ന പേരില്‍ ഒരു പ്രൌഢ ഗംഭീരമായ കവിതയെഴുതിയിട്ടുണ്ട്

“ഇല്ല പറഞ്ഞയച്ചില്ലെന്നെ രാഘവന്‍
ഇന്ന് പോകുന്നെന്നു ഞാനേ പറഞ്ഞൊരാള്‍”

എന്നെ ആരും കാട്ടില്‍ പറഞ്ഞയച്ചതൊന്നുമല്ല, ഞാന്‍ തനിയെ തീരുമാനിച്ചുറച്ചു കൊട്ടാരം വിട്ടു പോന്നതാണ്. കാരണം, എന്റെ അമ്മ പ്രകൃതിയാണ്, ഭൂമിയാണ്‌. അമ്മയുടെ അടുക്കലാണല്ലോ കന്നിപ്രസവത്തിനായി സ്ത്രീകള്‍ പോവുന്നത്.

“പോകുമാറില്ലേ മാതൃഗേഹത്തിലേയ്ക്കാ-
സന്ന പുത്ര ലബ്ധിക്കായ് വധൂടിമാര്‍!”

അവിടെയാണ് എനിക്ക് വേണ്ട ശുശ്രൂഷയും സുരക്ഷിതത്വവും കിട്ടുക. മാത്രമല്ല കുട്ടി പിറക്കുമ്പോള്‍ നഗരത്തിന്റെ, രാജകൊട്ടാരത്തിന്റെ ആഡംബരത്തിലേയ്ക്കല്ല, മറിച്ച് പ്രകൃതിയുടെ മടിത്തട്ടില്‍, മണ്ണും മാനും മൃഗങ്ങളും കിളികളും നിറഞ്ഞയിടത്തുവേണം എന്റെ ഉണ്ണികള്‍ വളരാന്‍.

“ഉണ്ണികള്‍ കണ്‍ തുറക്കുന്നതെന്നമ്മതന്ന-
ങ്കമാം പച്ചിലക്കൂട്ടിലായീടണം”

എന്നാണ് ആ അമ്മയുടെ ആഗ്രഹം.
അവര്‍ നാളെ നാടിനു വേണ്ടി തെരോട്ടേണ്ടവരാണ്. രാജ്യം ഭരിക്കേണ്ടവരാണ്. തന്റെ പുത്രന്മാരായ രാജകുമാരന്മാര്‍ ‘തേരേറുന്നതിന്നു മുന്‍പേ നാടിന്റെ വേരറിയണമെന്ന്’ നിര്‍ബ്ബന്ധമുള്ള അമ്മയുമാണവര്‍.
മാത്രമല്ല,

“രാജ്യാധികാരം പവിത്രമായ്‌ത്തീരുവാന്‍ രാമന്റെ ചാരെ ഞാനില്ലാതെയാവണം”

എന്ന ഉത്തമമായ അവബോധത്തില്‍ കൊട്ടാരം വിട്ടിറങ്ങിയ രാജ്ഞിയാണ് സീത. ഒരു സ്ത്രീയ്ക്ക് മാത്രം സാദ്ധ്യമാവുന്ന പരിത്യാഗത്തിന്റെ കഥയാണിത്. ശ്രീബുദ്ധന്‍ കൊട്ടാരവും കുടുംബവും ഉപേക്ഷിച്ചതിനേക്കാള്‍ ശ്രേഷ്ഠമായ, ആത്മജ്ഞാനമെന്ന ‘സത്വസ്വാര്‍ത്ഥത’ പോലും തീണ്ടാത്ത പരിത്യാഗം തന്നെയാണിത്. സ്ത്രീപക്ഷപാതിയാവാന്‍ ആരും കൊതിച്ചുപോവുന്ന ആര്‍ജ്ജവമുള്ള ഫെമിനിസമാണ് നാമിവിടെ കാണുന്നത്. സീതയോടുള്ള സഹതാപം ആദരവിലേയ്ക്ക് ഉയരുന്ന കാവ്യഗരിമ.
കരഞ്ഞു കണ്ണീര്‍വീഴ്ത്തി നില്‍ക്കുന്ന ഭാര്യയല്ല, മറിച്ച്, തന്നെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നതിന്നുമുന്പേ ‘യോഗവാസിഷ്ഠ’മാണ് രാമന്റെയുള്ളില്‍ പ്രതിഷ്ഠിതമായിട്ടുള്ളത് എന്ന അറിവുള്ളവളാണ് ഈ സീത. അതുകൊണ്ട് ‘പരിത്യാഗ ദുഃഖസങ്കല്‍പ്പം വെറും കഥാമാലിക” യാണെന്ന് സീതാദേവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കവിയുടെ ദര്‍ശനത്തില്‍, സീതാപരിത്യാഗമെന്നതിനുപരി, ഇത് സീതയുടെ രാമപരിത്യാഗമാണ്. അതുകൊണ്ട് സഹതാപവും കണ്ണീരും അര്‍ഹിക്കുന്ന ഒന്നല്ല, ഈ പരിത്യാഗപര്‍വ്വം.

രാമായണം എപ്പോഴും എക്കാലത്തും മനുഷ്യരെ ചിന്തിപ്പിക്കുന്ന ഒരുത്തമഗ്രന്ഥമായി ലോകമെമ്പാടും നിലനില്‍ക്കാനുള്ള കാരണം കഥകളുടെ ഗാംഭീര്യത്തിനുപരി അത് നല്‍കുന്ന ധര്‍മ്മാധര്‍മ്മവിവേചനവിചാരവും അതിലൂടെ സംസിദ്ധമാവുന്ന ആത്മാന്വേഷണ പ്രചോദനവുമാണ്. ആത്മാനുസന്ധാനമാകുന്ന താക്കോലിട്ടു തിരിച്ച്, അരണി കടഞ്ഞ് അഗ്നിസ്ഫുലിംഗങ്ങള്‍ ഉണ്ടാകുന്നതുപോലെ നമ്മില്‍ ആത്മജ്ഞാനത്തിന്റെ ആലക്തികപ്രഭ പരത്താന്‍ ഈ വിവാദപര്‍വ്വങ്ങള്‍ക്ക് കഴിയുന്നു. മാത്രമല്ല, “ആത്മപ്രകാശത്തിന്നാലക്തിക പ്രഭ ഒരുമാത്രമിന്നിയാല്‍ പോരും’ എന്ന് സുവിദിതവുമാണല്ലോ !

No comments:

Post a Comment