ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 August 2017

നേരേ വായിച്ചാല്‍ 'ശ്രീരാമന്‍', തിരിച്ചുവായിച്ചാല്‍ 'ശ്രീകൃഷ്ണന്‍'

നേരേ വായിച്ചാല്‍ 'ശ്രീരാമന്‍', തിരിച്ചുവായിച്ചാല്‍ 'ശ്രീകൃഷ്ണന്‍'

നേരേ വായിക്കുമ്പോള്‍ രാമകഥ. തിരിച്ചു വായിക്കുമ്പോള്‍ കൃഷ്ണകഥ. പതിനേഴാം നൂറ്റാണ്ടില്‍ തമിഴ്നാട്ടില്‍ ജീവിച്ചിരുന്ന കവി വെങ്കിടാധ്വരിയുടെ 'രാഘവ യാദവീയം' എന്ന സംസ്കൃതകാവ്യമാണ് ഈ അദ്ഭുതരചന. വെങ്കിടാധ്വരിയുടെ പിന്‍തലമുറക്കാരന്‍ ശഠകോപതാതാചാര്യ, ആ കാവ്യത്തിന്റെ പ്രത്യേകത കുറേക്കൂടി പ്രസിദ്ധമാകണമെന്ന ആഗ്രഹത്തിലാണ്. ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയുടെ തൃശ്ശൂര്‍ കേന്ദ്രത്തില്‍ ന്യായം വിഭാഗം അധ്യാപകനാണ് ഇദ്ദേഹമിപ്പോള്‍.

രാഘവ യാദവീയത്തിലെ ആദ്യ ശ്ലോകത്തിന്റെ രണ്ടു ഭാഗങ്ങള്‍ ഇങ്ങനെ:- 

'വന്ദേഹം ദേവം തം ശ്രിതം രന്താരം കാലം ഭാസാ യഃ
രാമോ രാമാധീരാപ്യാഗോ ലീലാമാരായോധ്യേ വാസേ' 

ഇതേ വരികള്‍ തിരിച്ചിട്ടാല്‍ ഇപ്രകാരമായിരിക്കും.

'സേവാധ്യേയോ രാമാലാലീ ഗോപ്യാരാധീ മാരാമോരാഃ
യഃ സാഭാലങ്കാരം താരം തം ശ്രിതം വന്ദേ ഹം ദേവം'

ആദ്യ ഭാഗത്തിലെ രണ്ടാംവരിയിലെ അവസാന അക്ഷരം മുതല്‍ തിരിച്ചു വായിച്ചാല്‍ രണ്ടാം ശ്ലോകമായി മാറുന്നതിലാണ് ഈ കാവ്യത്തിലെ ഒളിഞ്ഞിരിക്കുന്ന അദ്ഭുതം. വെറുതെ അക്ഷരം തിരിച്ചെഴുതുക മാത്രമല്ല വെങ്കിടാധ്വരി ചെയ്തത്. തിരിച്ചെഴുതിയ രണ്ടാം ശ്ലോകത്തില്‍ ശ്രീകൃഷ്ണനാണ് പ്രതിപാദ്യമായത്. ആദ്യ ശ്ലോകം ശ്രീരാമ കേന്ദ്രിതമാണ്. ഇങ്ങനെയുള്ള 30 പദ്യങ്ങളാണ് രാഘവ-യാദവീയത്തിലുള്ളത്.

ശ്ലോകത്തിന്റെ ആദ്യഭാഗത്തിന്റെ അര്‍ഥം ഇങ്ങനെ:-

അയോധ്യയെ വെടിഞ്ഞ് സീതയെ അന്വേഷിച്ച്‌ മലയപര്‍വതത്തിലൂടെ യാത്ര ചെയ്ത ദേവനെ ഞാന്‍ വന്ദിക്കുന്നു.

രണ്ടാം ഭാഗത്തിന്റെ അര്‍ഥം ഇപ്രകാരം:-

ഗോപികകളാല്‍ ആരാധിക്കപ്പെടുന്നവനും സ്ത്രീകളെ ആനന്ദിപ്പിക്കുന്നവനും മാറില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നവനുമായ ദേവനെ ഞാന്‍ വന്ദിക്കുന്നു. 

രസാസ്വാദനത്തിന്റെയോ കാവ്യപ്രതിഭയുടെയോ ഉരകല്ലായി ഈ കൃതിയെ കാണാനാവില്ലെന്ന് സംസ്കൃത പണ്ഡിതര്‍ വിലയിരുത്തുന്നു. എന്നാല്‍, നിരന്തരപരിശ്രമത്തിലൂടെ നൂതനമായ സാങ്കേതികത്തികവു പുലര്‍ത്തുന്ന ഒരു കാവ്യഘടനയാണിതെന്നും അഭിപ്രായമുണ്ട്. സങ്കീര്‍ണവും അതിസൂക്ഷ്മവുമായ നിര്‍മിതിയായിട്ടാണ് ഈ കൃതിയുടെ സ്ഥാനം.

സാമാന്യം വലിയ ശ്ലോകങ്ങളിലും കവി ഇത്തരം ഭാഷാവിനോദം സൂക്ഷ്മതലത്തില്‍ നിറവേറ്റുന്നുണ്ട്.

ഒരു ഉദാഹരണം:-

'രാമനാമാ സദാ ഖേദഭാവേ ദയാവാനതാപീനതേജാരിപാവനതേ
കാദിമോദാസഹതാസ്വഭാസരസാമേസുഗോരേണുകാഗാത്രജേ ഭൂരുമേ'

ഈ ശ്ലോകം ഇനി തിരിച്ചു വായിച്ചാല്‍ ഇങ്ങനെ: 

'മേരുഭൂജേത്രഗാകാണുരേഗോസുമേസാരസാ ഭാസ്വതാഹാസദാമോദികാ 
തേന വാ പാരിജാതേന പീത നവാ യാദവേ ഭാദഖേദാസമാനാമരാ' 

ഈ രണ്ടു ശ്ലോകങ്ങളിലും ആദ്യത്തേത് രാമപരവും രണ്ടാമത്തേത് കൃഷ്ണപരവുമാണ്.

മൈക്രോസര്‍ജറിയുടെ അതിസൂക്ഷ്മ ഭാവത്തില്‍ ഭാഷയെ സംവിധാനം ചെയ്യുന്ന ഈ കൃതി വിസ്മയിപ്പിക്കുന്നതാണെന്ന് കാലടി ശ്രീശങ്കര സര്‍വകലാശാലയിലെ സംസ്കൃതസാഹിത്യ വിഭാഗം അധ്യാപകന്‍ ഡോ. വി.ആര്‍. മുരളീധരന്‍ അഭിപ്രായപ്പെട്ടു. കാഞ്ചീപുരം സ്വദേശിയാണ് വെങ്കിടാധ്വരി. വിശ്വഗുണാദര്‍ശ ചമ്ബുവാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കൃതി.

16 കൊല്ലമായി തൃശ്ശൂരിലെ കേന്ദ്രത്തില്‍ അധ്യാപകനായ ശഠകോപതാതാചാര്യയുടെ അച്ഛന്‍ വഴിയുള്ള ബന്ധുവാണ് വെങ്കിടാധ്വരി. കാഞ്ചീപുരത്തിന് പട്ടിന്റെ പകിട്ടിനുമുമ്ബ് സമ്ബന്നമായ സംസ്കൃത പശ്ചാത്തലവും ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു.

No comments:

Post a Comment