ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 August 2017

കല്ലേകുളങ്ങര ഹേമാംബിക

കല്ലേകുളങ്ങര ഹേമാംബിക

പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഹേമാംബിക കുടികൊള്ളുന്നത്. കരിങ്കല്ലിലുള്ള രണ്ടു ശിലാ ഹസ്തങ്ങളാണ് പ്രതിഷ്ഠ. ഏമൂര്‍ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഐശ്വര്യദായിനിയാണ് ഹേമാംബിക. പ്രഭാതത്തില്‍ സരസ്വതിയായും, മധ്യാഹ്നത്തില്‍ ലക്ഷ്മിയായും (വിഷ്ണുമായ), പ്രദോഷത്തില്‍ ദുര്‍ഗ്ഗയായും ദേവിയെ ആരാധിക്കുന്നു.

കൈപ്പത്തിവിഗ്രഹത്തനു പിന്നിലുള്ള ഐതിഹ്യം രസകരമാണ്. പാലക്കാട്ടെ കരിമലയിലായിരുന്നത്രെ ദേവിയെ പരശുരാമന്‍ കുടിയിരുത്തിയത്. ശങ്കരാചാര്യര്‍ പിന്നീട് ദേവിയുടെ സ്ഥാനം മുതിരംകുന്നിലേക്കു മാറ്റി. അകത്തേത്തറയില്‍ താമസിച്ചിരുന്ന കുറൂര്‍ മനയിലെ ഒരംഗം സ്ഥിരമായി ദേവിയെ ഉപാസിച്ചുവന്നിരുന്നു. പ്രായമേറിയപ്പോള്‍ അദ്ദേഹത്തിന് മുതിരംകുന്നുലേക്ക് പോകാന്‍ പ്രയാസം നേരിട്ടു. ദേവി സ്വപ്നത്തില്‍ വന്ന് മനയോടു ചേര്‍ന്നുള്ള ചിറയില്‍ തന്റെ സാന്നിധ്യമുണ്ടാവുമെന്ന് അദ്ദേഹത്തെ അറിയിച്ചു. അടുത്ത ദിനം രാവിലെ ചിറയുടെ നടുവില്‍ നിന്നും രണ്ടു ദിവ്യഹസ്തങ്ങള്‍ ഉയര്‍ന്നു വരുന്നത് അദ്ദേഹം കണ്ടു. ആനന്ദാതിരേകത്താല്‍ ചിറയിലേക്ക് ചാടിയ കുറൂര്‍ നമ്പൂതിരിപ്പാട് ആ കൈകളില്‍ പിടിച്ചു വലിച്ചു. ദിവ്യകരങ്ങള്‍ ശിലാപാണികളായി മാറി. സുഹൃത്തായ ചേന്നാസ് നമ്പൂതിരിപ്പാടിന്റെ സഹായത്തോടെ പാലക്കാട് രാജാവിന്റെ നിര്‍ദേശപ്രകാരം ചിറ ഭാഗികമായി നികത്തി ക്ഷേത്രം നിര്‍മ്മച്ചു. ഹേമാംബികാദേവി പിന്നീട് പാലക്കാട് രാജാവിന്റെ കുലദേവതയായി. കഥയുടെ ഭാഗമായ കല്ല് കുളം കര എന്നിവ ചേര്‍ന്ന് സ്ഥലത്തിന് കല്ലായിക്കുളങ്ങര എന്നും പേരു വന്നു. 1982 ല്‍ ഇന്ദിരാഗാന്ധി ഇവിടെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിന്റെ ചിഹ്നം കൈപ്പത്തിയായി സ്വീകരിച്ചതെന്ന് പറയുന്നു.

നവരാത്രി, ഓണം, മണ്ഡലം, ശിവരാത്രി, മീനത്തിലെ ലക്ഷാര്‍ച്ചന, കര്‍ക്കടകത്തിലെ ഈശ്വരസേവ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.

No comments:

Post a Comment