ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2016

പഞ്ചമുഖ ഹനുമാന്‍

പഞ്ചമുഖ ഹനുമാന്‍

രാമ രാവണ യുദ്ധകാലം...ഒരിക്കല്‍ പാതാള വാസികളായ അഹി രാവണനും, മഹി രാവണനും കൂടി ശ്രീരാമനെയും, ലക്ഷ്മണനെയും ബന്ധനസ്തരാക്കി പാതാളത്തിലേക്ക്‌ കൊണ്ട് പോയി. മായാജാലങ്ങള്‍ ഒട്ടേറെ വശമുള്ളവരാണ് അഹി-മഹി രാവണന്മാര്‍. രാമ ലക്ഷ്മണന്മാരെ അന്വേഷിച്ചു ചെന്ന ഹനുമാന്‍ ഒടുവില്‍ അവര്‍ പാതാളത്തില്‍ ആണ് എന്ന് മനസ്സിലാക്കി. പാതാളത്തിലേക്ക്‌ ചെന്ന ഹനുമാന്‍ അവരുടെ കോട്ട വാതിലിന്റെ കാവല്‍ക്കാരനായ മകരധ്വജനെ കണ്ടു മുട്ടി. പാതി വാനരനും, പാതി ഉരഗ രൂപവും ആയിരുന്നു മകരധ്വജന്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഹനുമാന്റെ പുത്രന്‍ തന്നെ ആയിരുന്നു, ദ്രോണഗിരി പര്‍വതം എടുത്തു ഹനുമാന്‍ പറക്കുന്നതിനിടയില്‍ കടലില്‍ വീണ ഒരുതുള്ളി വിയര്‍പ്പില്‍ നിന്നാണ് പോലും മകരധ്വജന്‍ ജനിക്കുന്നത്. എന്നാല്‍ ആ ബന്ധത്തിന്റെ പേരില്‍ മകരധ്വജന്‍ തന്റെ കര്‍ത്തവ്യം മറക്കുന്നില്ല. ഹനുമാനുമായി യുദ്ധം ചെയ്തു പരാജയപ്പെടുന്നു. കാരാഗൃഹത്തില്‍ മകരധ്വജനെ അടച്ച ശേഷം ഹനുമാന്‍ മഹി രാവണന്മാരുമായി യുദ്ധം തുടങ്ങുന്നു.

എന്നാല്‍ അവരുടെ മായാ ജാലങ്ങള്‍ക്ക് മുന്‍പില്‍ ജയിക്കുക അത്ര എളുപ്പമായിരുന്നില്ല ഹനുമാന്. ആ അസുരന്മാരുടെ വര്‍ധിച്ച വീര്യത്തിനു കാരണം ഒരിക്കലും കെടാതെ കത്തുന്ന അഞ്ചു വിളക്കുകള്‍ ആണ് എന്ന് ഹനുമാന്‍ മനസ്സിലാക്കി...ഒരേ സമയത്ത് ആ അഞ്ചു വിളക്കുകളും കെടുത്താല്‍ മാത്രമേ അവരെ വധിക്കാന്‍ കഴിയൂ. കാല വിളംബം കൂടാതെ തന്നെ ഹനുമാന്‍ പഞ്ച മുഖ രൂപം സ്വീകരിച്ചു. വരാഹ മൂര്‍ത്തി വടക്കും, നരസിംഹ മൂര്‍ത്തി തെക്കും, ഗരുഡന്‍ പശ്ചിമ ദിക്കും, ഹയഗ്രീവന്‍ ആകാശത്തേക്കും, സ്വന്തം മുഖം പൂര്‍വ ദിക്കിലേക്കും ദര്‍ശിച്ചു കൊണ്ടുള്ള പഞ്ച മുഖം ആയിരുന്നു അത്...ഒരേ സമയം അഞ്ചു മുഖങ്ങളും കൂടി അഞ്ചു വിളക്കുകളും ഊതിക്കെടുത്തുന്നു...തുടര്‍ന്ന് അഹി-മഹി രാവനന്മാരെ നിഗ്രഹിച്ചു രാമനെയും ലക്ഷ്മണനെയും മോചിപ്പിക്കുന്നു. മകരധ്വജനെയും കാരാഗ്രഹത്തില്‍ നിന്നും മോചിതനാക്കി പാതാളത്തിന്റെ അധിപനായി വാഴിക്കുന്നു..

No comments:

Post a Comment