ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 December 2021

എങ്ങിനെ പരമ പ്രശാന്തതയിൽ അഭിരമിക്കാനാവുക

എങ്ങിനെ പരമ പ്രശാന്തതയിൽ അഭിരമിക്കാനാവുക

മുക്തിപദമെന്ന ഒരു മഹാരാജ്യം അവിടെ ദു:ഖങ്ങളില്ല. അവിടുത്തെ രാജാവാണ് ആത്മാവ്. ആത്മാവ് എല്ലാ മണ്ഡലങ്ങൾക്കും ബോധാവസ്ഥകൾക്കും അതീതമാണ്. മനസ്സാണ് മന്ത്രി. ഈ മനസ്സാണ് കളിമണ്ണിൽ നിന്നു കുടമെന്നപോലെ ഈ ലോകമുണ്ടാക്കിയത്. മനസ്സു കീഴടക്കിയാൽ എല്ലാം കീഴടക്കി എന്നർത്ഥം. ബുദ്ധികൂർമ്മതയോടെയുള്ള പ്രവൃത്തിയെക്കൂടാതെ മനസ്സിനെ വെല്ലുക അസാദ്ധ്യം. വിത്തിടാതെ, അത് നനച്ചു പരിപാലിക്കാതെ, വിളവെടുക്കാനാവില്ല. നിരന്തരമായ സാധനകൂടാതെ മനസ്സടങ്ങുകയില്ല. അതുകൊണ്ട് ത്യാഗത്തിന്റെയും സംന്യാസത്തിന്റേതുമായ മാർഗ്ഗം മാത്രമേ ശ്രേയസ്കരമായുള്ളു. ഇന്ദ്രിയസുഖാനുഭവങ്ങളിൽ നിന്നും പിന്തിരിഞ്ഞാലല്ലാതെ ദു:ഖസാന്ദ്രമായ ഈ ലോകത്തിലെ നട്ടംതിരിയൽ അവസാനിക്കുകയില്ല. പരിപൂർണ്ണമായ നിർമമതയുടെ,അനാസക്തിയുടെ തലത്തിലേയ്ക്കെത്താൻ നിസ്തന്ദ്രമായ സാധന കൂടിയേ തീരൂ. മനസ്സാണ് കർമ്മം ചെയ്യുന്നത്. നിയതിക്കനുസൃതമായി, പ്രകൃതി നിയമങ്ങൾക്കനുസരിച്ച് മനസ്സോരോന്നു ചിന്തിക്കുകയും സൃഷ്ടിക്കുകയും അവയെ പ്രകടമാക്കുകയും ചെയ്യുന്നു. മനസ്സിന് പ്രകൃതിനിയമങ്ങൾക്കെതിരായും പ്രവർത്തിക്കുവാനാകും. അതിനാൽ മനസ്സാണ് പ്രകൃതിയെ നിയന്ത്രിക്കുന്നതെന്നും പറയാം. ആകാശത്ത് കാറ്റു സഞ്ചരിക്കും പോലെ വ്യക്തിജീവൻ ഈ ലോകത്ത് വർത്തിക്കുന്നു. പ്രകൃതിയുടെ വിളിക്കനുസരിച്ച് ചലിച്ചോ ഒരിടത്ത് ചലനമില്ലാതെ നിന്നോ ജീവികൾ തങ്ങളുടെ ഭാഗം അഭിനയിക്കുന്നു. ആത്മവിദ്യയാകുന്ന വളളിച്ചെടിയിലാണ് സുഖാസക്തിയുടെ അന്ത്യമെന്ന ഫലം കായ്ക്കുന്നത്. അതുണ്ടാവുന്നതോ?ആത്മദർശനം ഉണ്ടായിക്കഴിഞ്ഞുമാത്രം. ബുദ്ധിപൂർവ്വമായ അന്വേഷണത്തിലൂടെ ആത്മാവിനെ തേടുകയും അങ്ങിനെ ആസക്തികളെ ഉപേക്ഷിക്കാനാവുകയും വേണം. ആത്മസാക്ഷാത്കാരവും അനാസക്തിയും ഒരേ സമയം പുരോഗതി പ്രാപിക്കുന്നു. ശരിയായ അനാസക്തി ഒരുവനിലുണ്ടാവുന്നത് തപ:ശ്ചര്യകളിലൂടെയോ തീർത്ഥാടനങ്ങളിലൂടെയോ, ദാനധർമ്മങ്ങളിലൂടെയോ അല്ല. അത് സാധിക്കുന്നത് അവനവന്റെ സ്വരൂപത്തെ, ആത്മാവിനെ നേരിട്ടറിയുന്നതിലൂടെ മാത്രമാണ്. ഇതിനുവേണ്ടത് ശരിയായ സ്വപരിശ്രമം തന്നെയാണ്. അതിനാൽ സാധകൻ ഈശ്വരനിലും വിധിയിലും മറ്റുമുള്ള പരാധീനത ഉപേക്ഷിച്ച് ശരിയായ പരിശ്രമത്തിലൂടെ സുഖാസക്തിയെ തരണം ചെയ്യണം. നിർമമത അങ്ങിനെ പക്വമാവുമ്പോൾ അയാളിൽ ആത്മാന്വേഷണം താനേ ഉദിച്ചുയരും. അതിനാൽ ഒരുവൻ ആദ്യമായി ഈശ്വരൻ തുടങ്ങിയ ബാഹ്യമായ എല്ലാ അവലംബനങ്ങളേയും ഉപേക്ഷിച്ച് ശരിയായ പ്രവൃത്തിയിലേർപ്പെട്ട് അനാസക്തി വളർത്തിയെടുക്കണം. എന്നാൽ സമൂഹത്തിന്റെ നിയമത്തിനുള്ളിൽ നിന്നുകൊണ്ട് ധനം സമ്പാദിക്കുന്നതിൽ തെറ്റില്ല. അത് ബന്ധുക്കളെയോ മറ്റുള്ളവരേയോ വഞ്ചിച്ചാവരുത് എന്ന് മാത്രം. ഈ ധനം പാവനചരിതന്മാരായ മഹത് വ്യക്തികളുമായുളള സത്സംഗത്തിനായി ഉപയോഗിക്കണം. അത്തരം സത്സംഗവും അനാസക്തിയെ പ്രദാനം ചെയ്യും. അങ്ങിനെ ആത്മാന്വേഷണത്വരയും, ശാസ്ത്രപഠനവും ജ്ഞാനസമ്പാദനവും അവിടെ സഹജമാവും. ക്രമേണ, പടിപടിയായി പരമസത്യത്തിലേക്ക് സാധകൻ എത്തിച്ചേരുന്നു. സുഖാനുഭവപ്രയത്നങ്ങളിൽ നിന്നും പൂർണ്ണമായി വിട്ടുനില്ക്കുമ്പോൾ ആത്മാന്വേഷണത്താൽ പരമസത്യം വെളിവാകുന്നു. ആത്മാവ് തികച്ചും നിർമ്മലമാവുമ്പോൾ പരമശാന്തിയിൽ അഭിരമിക്കാം. വീണ്ടുമൊരിക്കലും ദു:ഖനിദാനമായ വാസനാമാലിന്യങ്ങളിലേയ്ക്കും (തെറ്റി)ദ്ധാരണകളിലേയ്ക്കും നിപതിക്കേണ്ടതായി വരികയില്ല. തുടർന്നും ഈ ലോകത്ത് ജീവിക്കുന്നുവെങ്കിലും എല്ലാ ആശകൾക്കും പ്രതീക്ഷകൾക്കും അതീതനായി വർത്തിക്കുവാനും കഴിയും.

No comments:

Post a Comment