ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 March 2019

ഭക്തിയുടെ വ്യത്യസ്ത ഭാവങ്ങൾ

ഭക്തിയുടെ വ്യത്യസ്ത ഭാവങ്ങൾ

ശാന്തഭക്തി

വിദുരർക്കും, അക്രൂരനും, കുന്തിക്കും, ഭീഷ്മര്‍ക്കും കൃഷ്ണനോടും, വിഭീഷണനു രാമനോടും ഉണ്ടായിരുന്നത്  ശാന്തഭാവ ഭക്തി ആണ്. ഇത് യോഗികളുടെ നില ആണ്. സാധാരണ മനുഷ്യര്‍ക്കും ജീവിതത്തില്‍ പൊതുവേ എല്ലാം നേടി എന്ന ഒരു അവസ്ഥ വന്നാല്‍ ഈ  ഭക്തി ഉണ്ടാകാം. അല്ലെങ്കില്‍ ഇനി കൂടുതല്‍ ഒന്നും നേടാന്‍ ആവില്ല എന്ന തിരിച്ചറിവ് ഉണ്ടായാലും മതി.

ദാസ്യഭക്തി

ഭഗവാന്‍റെ ഉത്തമ ദാസനായി, ഭഗവാന് വേണ്ടി മാത്രം ജീവിക്കുക. ഭഗവാന്‍ ഒരു യജമാനൻ, അങ്ങയുടെ വെറും ദാസൻ മാത്രമാണ് ഞാന്‍ എന്ന ഭാവം.. ഹനുമാന് രാമനോടും, കുചേലന് കൃഷ്ണനോടും ഉണ്ടായിരുന്നത് ദാസ്യഭാവ ഭക്തിയായിരുന്നു.

സഖ്യഭക്തി

അര്‍ജ്ജുനന്‍ കൃഷ്ണനെ കണ്ടിരുന്നത് ഈ ഭാവത്തിലായിരുന്നു; ഒരു സുഹൃത്തെന്ന പോലെ.

വാത്സല്യഭക്തി

ഭഗവാനോട് സ്നേഹ വാത്സല്യങ്ങള്‍ തോന്നുക; കുറുരമ്മയ്ക്കും, പൂന്താനത്തിനും, വില്വമംഗലം സ്വാമിക്കും എല്ലാം കൃഷ്ണനോട് ഉണ്ടായിരുന്ന ഭക്തി ഇതായിരുന്നു.

മാധുര്യഭക്തി

മാധുര്യതോടെ, പ്രേമത്തോടെ, ഭഗവാനെ കാണുക. മീരാ ദേവിക്ക് കൃഷ്ണനോട് തോന്നിയ ഭാവമാണിത്. ശ്രീരാമനെ, ത്യാഗരാജനും ഈ ഭാവത്തോടെയാണ് കണ്ടത്. സ്നേഹവും, പരിഭവവും എല്ലാം കലർന്ന ഭാവം. അമ്പാടിയിലെ ഗോപികമാര്‍ക്കും കൃഷ്ണനോട് ഈ ഭാവമായിരുന്നു.

വിപരീത ഭക്തി അഥവാ ശത്രുഭാവ ഭക്തി

സങ്കല്പ്പിക്കാന്‍ പോലും പറ്റാത്ത ഭക്തിഭാവം. ദൈവത്തെ ശത്രുവായി കണ്ടു അതിലൂടെ മോക്ഷംനേടുക; വിപരീത ഭക്തി എന്നും പറയും. എപ്പോഴും ഭഗവാനെ ശത്രുവായി കരുതി, മോശമായി ചിന്തിക്കുകയും പറയുകയും ചെയ്യും. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് രാവണൻ. ഭഗവാനെ ശത്രുവായി കണ്ടു വിളിച്ചുവരുത്തി മോക്ഷം വാങ്ങി; രാവണനെ നിഗ്രഹിച്ച ഉടന്‍ ശ്രീരാമൻ ബോധംകെട്ടു വീണുപോയി; കുറച്ചുകഴിഞ്ഞു ലക്ഷ്മണൻ ചോദിച്ചു, എന്തുപറ്റി എന്ന്. അപ്പോൾ രാമൻ പറഞ്ഞു: രാവണൻ മരിച്ചപ്പോൾ അദ്ദേഹത്തിന്‍റെ , ശരീരത്തിൽ നിന്നും വന്ന ആത്മാവിന്‍റെ ക്ഷതം താങ്ങാൻ എന്‍റെ ശരീരത്തിന് കഴിഞ്ഞില്ല. അത്രക്കും ശക്തിയായിരുന്നു രാവണന്‍റെ വിപരീത ഭക്തിക്ക്. പൂതന, കംസൻ, ശിശുപാലന്‍ ഇവരെല്ലാം ഈ തരത്തിൽ പെടും. കൌരവ സഭയില്‍ വച്ച് ശിശുപാലനെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ചക്രായുധം കൊണ്ട് വധിച്ചു; അപ്പോള്‍ ഒരു തേജസ്സു ശിശുപാലന്‍റെ ശരീരത്തില്‍ നിന്നും ഉദ്ഭവിച്ചു ഭഗവാനില്‍ ലയിച്ചു; അങ്ങനെ ശിശുപാലനും ജനന മരണങ്ങളില്‍ നിന്ന് മോചനം നേടി.

No comments:

Post a Comment