ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 December 2020

സുദാമാവ് എങ്ങിനെ ദരിദ്രനായി?

സുദാമാവ് എങ്ങിനെ ദരിദ്രനായി?

ആദ്ധ്യാത്മിക ദൃഷ്ടികോണിൽ സുദാമാവ് വളരെ ധനവാനായിരുന്നു. എത്ര ധനം അദ്ദേഹത്തിന്നുണ്ടായിരുന്നോ അത്രയും ധനം ആരുടെയും അടുത്തുണ്ടായിരുന്നില്ല.എന്നാൽ ഭൌതിക ദൃഷ്ടിയിൽ സുദാമാവ് നിർദ്ധനനായിരുന്നു.എന്നാൽ എന്തുണ്ടായി?

ഒരു ഗ്രാമത്തിൽ ഭക്തയായ ഒരു ബ്രാഹ്മണിയുണ്ടായിരുന്നു.അവർ തികഞ്ഞ ദാരിദ്ര്യമുള്ളവരായിരുന്നു.ദിവസേന  ഭിക്ഷയെടുത്ത് ജീവിതം കഴിയ്ക്കുമായിരുന്നു.കിട്ടുന്നതെന്തോ ഭഗവാനു നിവേദിച്ച് മറ്റുള്ളവർക്കാർക്കെന്തെങ്കിലും വേണമെങ്കിൽ കൊടുത്തതിനു ശേഷം ബാക്കിയുള്ളതുമാത്രം പ്രസാദമായി കഴിച്ചിരുന്നു.അവർപല ദിവസങ്ങളിലും മുഴു പട്ടിണിയായിരുന്നു. ഒരിയ്ക്കൽ അവർക്ക് ഭിക്ഷയെടുത്ത് രാവിലെ മുതൽ രാത്രി വരെ നടന്ന് ഒരു ചെറിയ പൊതി കടല മാത്രമാണ് ലഭിച്ചത്.അവർ രാത്രിയിൽ തന്റെ കുടിലിൽ വന്നു ദേഹശുദ്ധി വരുത്തി ഭഗവാനെ പ്രാർത്ഥിച്ച് അന്നു ലഭിച്ച കടല ഭഗവാൻ വാസുദേവനു നിവേദിച്ചു. പ്രാർത്ഥന ചെയ്ത്  ക്ഷീണത്തിൽ ഉറങ്ങിപ്പോയി. പ്രാർത്ഥനയ്ക്കു ശേഷം പ്രസാദമായി ആ നിവേദ്യം കഴിയ്ക്കാനാവാതെ അവർ ക്ഷീണത്താൽ നാമം ജപിച്ച് ഉറങ്ങിപ്പോയി. ആ ബ്രാഹ്മണിയുടെ കുടിലിലേയ്ക്ക് അന്നത്തെ ദിവസം ധനം വല്ലതുമുണ്ടെങ്കിൽ മോഷ്ടിക്കാനായി കള്ളന്മാർ കയറി .ഉറങ്ങുന്ന ബ്രാഹ്മണിയെക്കണ്ടു സ്വർണ്ണം വല്ലതും ലഭിക്കുമെന്നു കരുതി കുടിലിൽ മുഴുവൻ പരതി നോക്കി.എന്നാൽ
ബ്രാഹ്മണിയുടെ കുടിലിൽ ഒന്നും കവർച്ച ചെയ്യാൻ സാധിക്കാതെ അവിടെയുമിവിടെയും തിരഞ്ഞു. കള്ളന്മാർക്ക് ആ ബ്രാഹ്മണിയുടെ അടുത്ത് വച്ചിരുന്ന കടലയുടെ ഒരു പൊതി കിട്ടി. അവർക്കു തോന്നി ഇതിൽ സ്വർണ്ണമാണെന്ന് .ഇത്രയുമായപ്പോൾ ബ്രാഹ്മണി ഉണർന്നു ഉറക്കെനിലവിളിയ്ക്കാൻ തുടങ്ങി.
ഗ്രാമത്തിൽ എല്ലാ ജനങ്ങളും കള്ളന്മാരെ പിടിക്കാൻ ഓടിക്കൂടി. കള്ളന്മാർ ആ പൊതിയുമെടുത്ത് അവിടെ നിന്നും ഓടി.പിടിയ്ക്കുമെന്ന് ഭയന്ന് അവർ സാന്ദീപനി മുനിയുടെ ആശ്രമത്തിൽ ഒളിച്ചു.( സാന്ദീപനിയുടെ ആശ്രമം ഗ്രാമത്തിന്റെ അടുത്തായിരുന്നു. അവിടെ ഭഗവാൻ ശ്രീകൃഷ്ണനും സുദാമാവും ശിക്ഷാ ഗ്രഹണത്തിനായി താമസിയ്ക്കുന്നുണ്ടായിരുന്നു.)
ഗുരു മാതാവിന് ആരോ ആശ്രമത്തിലേയ്ക്ക് പ്രവേശിച്ചതായി തോന്നി. അതാരാണ് എന്നു നോക്കാൻ തുനിഞ്ഞപ്പോൾ കള്ളന്മാരാണെന്നു മനസ്സിലായി .അവർ വരുന്ന ശബ്ദം കേട്ട് കള്ളന്മാരും ഭയന്നു. അവർ ആശ്രമത്തിൽ നിന്നും ഒളിച്ചോടി.ഓടുന്ന സമയത്ത് കള്ളന്മാർ ആ കടലയുടെ പൊതി അവിടെ ഉപേക്ഷിച്ചു.എല്ലാവരും ഓടിപ്പോയി.

ഇവിടെ വിശന്നുവലഞ്ഞു വ്യാകുലയായ ബ്രാഹ്മണി ആ ഭിക്ഷയെടുത്ത കടലയുടെ പൊതി എവിടെയെന്നു അന്വേഷിച്ച് മനംനൊന്ത് അത് കള്ളന്മാർ കൊണ്ടുപോയിട്ടുണ്ടാവുമെന്നുറപ്പിച്ചു. നിവൃത്തിയില്ലാതെ ആ ബ്രാഹ്മണി അവരെ ശപിച്ചു എന്നെപ്പോലെ ദീന ഹീന അസഹായയുടെ ആ കടല പൊതിയിൽ നിന്നും ആരാണോ കടല കഴിക്കുന്നത് അവർ ദരിദ്രനായി പോവട്ടെ .

അവിടെ രാവിലെ ഗുരുമാതാവ് ആശ്രമത്തിൽ അടിച്ചുവാരുന്ന സമയത്ത് ആ കടലയുടെ പൊതി കിട്ടി. ഗുരുമാതാവ് പൊതി തുറന്നു നോക്കിയപ്പോൾ അതിൽ കടലയായിരുന്നു. സുദാമാവും കൃഷ്ണ ഭഗവാനും കാട്ടിൽ വിറകു കൊണ്ടുവരാൻ പോവുകയായിരുന്നു.( എല്ലാ ദിവസത്തേയും പോലെ ) .ഗുരു മാതാവ് ആ പൊതി സുദാമാവിനു കൊടുത്തു പറഞ്ഞു. കുട്ടികളെ കാട്ടിലേയ്ക്കു പോകുന്ന സമയത്ത് വിശപ്പു തോന്നിയാൽ നിങ്ങൾ രണ്ടു പേരും ഇതെടുത്ത് കഴിച്ചോളൂ. സുദാമാവ് ജന്മജാത ബ്രഹ്മജ്ഞാനിയായിരുന്നു. ആ കടലയുടെ പൊതി തന്റെ കയ്യിൽ കിട്ടുമ്പോഴേ അതിന്റെ രഹസ്യം മുഴുവൻ അദ്ദേഹത്തിനറിയാമായിരുന്നു. സുദാമാവ് ആലോചിച്ചു.ഗുരു മാതാവ് നമുക്കു രണ്ടു പേർക്കും വേണ്ടിയാണ് കടല കഴിക്കാൻ തന്നത് .എന്നാൽ ഇത് ഞാൻ ത്രിഭുവനപതിയായ കൃഷ്ണനു കഴിയ്ക്കാനായി കൊടുത്താൽ എല്ലാ സൃഷ്ടികളും ദരിദ്രരായിത്തീരും. അതു കൊണ്ട് ഞാനതു ചെയ്യില്ല.ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പ്രഭു ഒരിയ്ക്കലും ദരിദ്രനാവാൻ പാടില്ല. ഇത് ഞാൻ സ്വയം കഴിയ്ക്കും എന്നാൽ കൃഷ്ണനു കൊടുക്കില്ല. അങ്ങിനെ സുദാമാവ് സ്വയം ആ കടല മുഴുവൻ കഴിച്ചു - ദരിദ്രതയുടെ ശാപം സുദാമാ സ്വയം ഏറ്റെടുത്തു. എന്നാൽ തന്റെ മിത്രം ശ്രീകൃഷ്നന്ന് ഒന്നും കൊടുത്തില്ല.

നിങ്ങൾ മിത്രതയിൽ ഇരിയ്ക്കുമ്പോൾ സുദാമാവിനെപ്പോലെ ചെയ്യണം. ഒരിയ്ക്കലും സ്വന്തം മിത്രത്തെ വേദനയിൽപ്പെടുത്തരുത്.

No comments:

Post a Comment