ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 December 2020

പൂതിരുവാതിര - 02

പൂതിരുവാതിര

ഭാഗം - 02

പൂജാ വേദിയിലേക്ക് ദമ്പതികളെ ആനയിക്കുന്നതിനു മുൻപ് സന്ധ്യക്ക്‌ മുൻപായി  ക്ഷേത്രാങ്കണത്തിൽ പാരമ്പര്യ ചടങ്ങുകൾ ഉണ്ട്. ദീപാരാധനക്കു മുൻപായി ക്ഷേത്രത്തിൽ എത്തുന്ന സ്ത്രീകൾ ദീപാരാധന തൊഴുത ശേഷം വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരുവാതിരക്കളി നടത്തുന്നു. ഇവിടെ നമുക്ക് തിരുവാതിരക്കളിയെ കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്.

ദശാബ്ദങ്ങൾക്ക് മുൻപ് മണ്മറഞ്ഞു പോകും എന്ന് കരുതിയിരുന്ന ഒരു കലാരൂപമായിരുന്നു തിരുവാതിരക്കളി. തിരുവാതിര ദിനത്തിൽ അപൂർവ്വം ചിലയിടങ്ങളിലും, സ്കൂൾ കോളജ് തലത്തിലുള്ള യുവജനോത്സവങ്ങളിലെ മത്സര വേദികളിലും മാത്രമായി തിരുവാതിരക്കളി  ഒതുക്കപ്പെട്ടു. കുറെ പേരുടെ കൂട്ടായ അശ്രാന്ത പരിശ്രമത്താൽ കൂടുതൽ ജനകീയമാകുകയും പതിനായിരക്കണക്കിന്  വനിതകൾ ഒത്തു കൂടിയ മെഗാ തിരുവാതിരക്കളികൾ വരെ പല സ്ഥലങ്ങളിലും അരങ്ങേറുകയും ചെയ്തു. അതിനെ തുടർന്ന് ഓരോ ഗ്രാമങ്ങളിലും നിരവധി തിരുവാതിര സംഘങ്ങൾ രൂപീകൃതമായി ഇത് തിരുവാതിരക്ക് വീണ്ടും വസന്ത കാലമൊരുക്കുകയും ചെയ്തു.

കൂടുതൽ സംഘങ്ങൾ ഉണ്ടായപ്പോൾ പ്രാഗൽഭ്യമുള്ള ഒരു ഗുരുവിന്റെ കീഴിൽ വർഷങ്ങളോളം പരിശീലനം നേടുന്ന ശിക്ഷണ രീതിയിൽ മാറ്റം വന്നു. നെറ്റിൽ നോക്കിയും കൂട്ടായ്മയിലെ അംഗങ്ങളുടെ തീരുമാന പ്രകാരവും നൃത്തം പരിശീലിക്കുന്ന രീതി നിലവിൽ വന്നു. ശക്തയായ ഒരു ഗുരുവിന്റെ അഭാവം, ശിക്ഷണത്തിന്റെ പോരായ്മ, പരിശീലനത്തിന്റെ കുറവ് എന്നിവ തിരുവാതിരയുടെ ഗുണ നിലവാരത്തിൽ  അപചയം ഉണ്ടാകുന്നതിനുള്ള സാഹചര്യം ഉണ്ടായി.

ആചാരപ്രകാരമുള്ള തിരുവാതിര അരങ്ങേറിയിരുന്നത് ക്ഷേത്രം നടപ്പുരകളിലോ, ഊട്ടുപുരകളിലോ, തറവാടുകളുടെ മുറ്റത്തോ ആയിരുന്നു. ഇന്ന് അത് വേദികളിലേക്ക് മാറ്റപ്പെട്ടു. കാണികളും കളിക്കാരും ഒരേ പ്രതലത്തിൽ ഇരുന്ന് കാണുമ്പോളുള്ള നർത്തകികളുടെ  ശരീരഭാഷയല്ല കാണികൾ താഴെയും നൃത്തം വെക്കുന്നവർ മുകളിലും  ആകുമ്പോൾ ഉണ്ടാകുന്നത്. ഇതെങ്ങനെ പരിഹരിക്കാം എന്ന് തിരുവാതിരക്കളിക്കാർക്ക്  കണ്ടെത്താവുന്നതേ ഉള്ളു.

അതുപോലെതന്നെ ഗവേഷണം നടത്തി നിയന്ത്രിക്കേണ്ട ഒന്നാണ് പ്രകാശസംവിധാനം. കളിക്കാരുടെ കഴുത്തോളം വരുന്ന ഏഴു വലിയ തിരിയിട്ട നിലവിളക്കിൽ നിന്നുള്ള പ്രകാശ സംവിധാനം ഇരുളടഞ്ഞ ചുറ്റുപാടുകളിൽ നർത്തകികളുടെ മുഖകാന്തി പതിന്മടങ്ങ് പരത്തുന്ന വിധത്തിലായിരുന്നു. എന്നാൽ ഇന്ന് വേദിക്കു ചുറ്റുനിന്നും മുകളിൽ നിന്നും പ്രകാശം വന്ന്‌ കളിക്കാരുടെ മധ്യത്തിൽ ഇരുട്ട് വരുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഇത്തരത്തിലുള്ള പോരായ്മകൾ പ്രകാശസംവിധാന രംഗത്തുള്ള വിദഗ്ധരുമായി ചർച്ചചെയ്തു കാലോചിതമായി പരിഷ്കരിക്കാൻ ഈ രംഗത്തുള്ളവർ ശ്രദ്ധിച്ചാൽ നല്ലതല്ലേ ! വസ്ത്രാലങ്കാരത്തിൽ ആധുനിക നർത്തകികൾ വളരെയധികം ശ്രദ്ധാലുക്കളാണ് എന്നത് സ്വാഗതാർഹമാണ്.

തിരുവാതിരകളിയും, ഊഞ്ഞാലാട്ടവും കഴിഞ്ഞ് ആർപ്പുവിളികളാൽ ആനയിപ്പിക്കപ്പെട്ട ദമ്പതികളിൽ പ്രഥമ സ്ഥാനം നൽകി നിറുത്തുന്നത് ഭാര്യയെയാണ്. പിന്നീട് ഭർത്താവിനെ വലതു ഭാഗത്ത്‌ ഇരുത്തുന്നു. അതിനുശേഷം  മോതിരവിരൽ കൊണ്ട് ചന്ദനമെടുത്തു പരസ്പരം നെറ്റിയിൽ തൊടുവിക്കുന്നു. തുടർന്ന് രണ്ടുപേരും കണ്മഷിയെടുത്തു  കണ്ണെഴുത്തുകയും നെറ്റിയിൽ സിന്ദൂരം ചാർത്തുകയും ചെയ്യുന്നു. പിന്നീട് നേദിച്ചുവച്ച കദളിപ്പഴം രണ്ടായി പകുത്ത് തന്റെ മനസ്സിന്റെയും  ശരീരത്തിന്റെയും  ഹൃദയത്തിന്റെയും പാതി പകുത്ത് "പതി" ക്കു ദേവഭക്ഷണത്തോടൊപ്പം  നൽകുന്നതായി സങ്കൽപ്പിച്ചു പ്രാണനാഥന് നൽകുന്നു. പ്രിയതമ തന്നെത്തന്നെ നേദ്യമായി സമർപ്പിക്കുന്ന   "പ്രാണനേദ്യം" തന്റെ ശരീരത്തിലെ ഓരോ രോമകൂപത്തിലും നിറഞ്ഞു നിൽക്കണമേ എന്ന പ്രാർത്ഥനയോടെ കഴിക്കുന്നു. പരമേശ്വര സവിധത്തിൽ ദമ്പതികൾ അർദ്ധ"നാരീശ്വരൻ"മാരായി സ്വയം മാറുന്നു.

സ്വയം അർദ്ധ നാരീശ്വരന്മാരായി മാറി സ്വർഗസ്ഥരാകും വരെ തങ്ങൾ സുഖത്തിലും ദുഃഖത്തിലും മനസ്സും ശരീരവും സമ്പത്തും എല്ലാം സ്നേഹ വിശ്വാസാധികളോടെ പങ്കുവച്ചു ഒന്നിച്ചു ജീവിച്ചുകൊള്ളാമെന്നു പൂത്തിരുവാതിര ചടങ്ങിൽ പ്രതിജ്ഞ ചെയ്യുന്നു. അതിന് ശേഷമാണ് പാതിരാ പൂച്ചൂടലും താംബൂല ചർവ്വണവും.

മൂർത്തീ പൂജയിൽ ദേവനെ വിവിധോപചാരങ്ങളാൽ തൃപ്തി പെടുത്തിയ ശേഷം  നടത്തുന്ന പ്രസന്നപൂജക്ക് ശേഷമാണ് ഭക്തർ തങ്ങളുടെതായ നിവേദ്യങ്ങളും നിവേദനങ്ങളും  ഭഗവാനോട് സമർപ്പിക്കുന്നത്. അതിനുള്ള കാരണം ഭഗവാൻ ഏറ്റവും പ്രസന്നനായിരിക്കുന്ന സന്ദർഭം അതായത് കൊണ്ടാണ്. പ്രസന്നപൂജ കഴിഞ്ഞു ശേഷിച്ച നേദ്യവസ്തുക്കളിലെ പഴത്തിന്റെ  ആദ്യ പാതി  തന്റെ ജീവിതത്തിലെ കൺകണ്ട ദൈവമാകേണ്ട ഭർത്താവിന് നൽകുന്നത്.

സാധാരണ രീതിയിൽ പൂ ചൂടുന്നത് സ്ത്രീകളാണ്. തന്റെ പാതി പതിക്കായി സമർപ്പിച്ചതിനാൽ പൂത്തിരുവാതിരയിൽ ദശപുഷ്പ്പങ്ങൾ ചൂടുന്ന ചടങ്ങായ പാതിരാപ്പൂ  ചൂടൽ ആദ്യം നടത്തുന്നത് പുരുഷ  പാതിയുടെ ശിരസ്സിലാണ്. കർമ്മികളായി നിൽക്കുന്ന ആചാര്യകളാൽ എടുത്തു കൊടുക്കപെട്ട ദശപുഷ്പ്പങ്ങൾ ഭർത്താവിന്റെ ഉച്ചിയിൽ ഭാര്യ ചൂടിക്കുന്നു. ഹിന്ദു കുടുംബ ആചാര വ്യവസ്ഥയിൽ ഭാര്യയെ ഭർത്താവ്  പൂമാല ചാർത്തിക്കുന്ന ഒരുപാട്  ചടങ്ങുകൾ കാണാം എന്നാൽ ഭർത്താവിന്റെ തലയിൽ ഭാര്യ പൂ ചൂടിക്കുന്ന ഏക ചടങ്ങ് പൂത്തിരുവാതിര മാത്രമാണ്.

ദശപുഷ്പ്പങ്ങൾ ഭർത്താവിനെ ചൂടിച്ച ശേഷം മൂന്ന് വെറ്റില എടുത്ത് ഞരമ്പ് കളഞ്ഞ് വാസന ചുണ്ണാമ്പ് തേച്ച് കളിയടക്ക വച്ച് ത്രികോണത്തിൽ മടക്കി ഭർത്താവിന്റെ വായിൽ വച്ച് കൊടുക്കുന്നു. പിന്നീടാണ് തിരുവാതിരയിലെ കഥാനായികയായ "സ്ത്രീ" പാതിരാപ്പൂ ചൂടുന്നതും താമ്പൂലം ചർവ്വണം ചെയ്യുന്നതും. താമ്പൂല ചർവ്വിതരസം കാമോദീപകമായതിനാൽ വൈദിക പൂജകളിൽ വെറ്റിലയും അടക്കയും ഉപയോഗിക്കുമെങ്കിലും താമ്പൂല ചർവ്വണം  പതിവില്ല.

കുടുംബം പോറ്റുന്ന നാഥന്റെ ഒപ്പം നിന്ന് അദ്ദേഹത്തിന്റെ ശാരീരിക മാനസിക കാമനകളെ തൃപ്തിപെടുത്തി സന്തോഷിപ്പിച്ചു അദ്ദേഹത്തിന്റെ പാതിയായി വളർന്ന് കുടുംബത്തിന്റെ കൂട്ടുത്തരവാദിത്വം ഏറ്റെടുത്ത് "കുടുംബനായിക" ആകാനുള്ള പ്രാഥമിക പരിശീലനം നൽകുകയാണ് "പൂത്തിരുവാതിര " എന്ന ചടങ്ങിലൂടെ.

ഇനി ഇതിലെ വ്യക്തിപരമായ ആഘോഷത്തിലേക്ക് നോക്കിയാൽ നമുക്ക് കാണാൻ കഴിയുന്നത് മാനസിക സന്തോഷത്തിന്റെയും പരസ്പ്പര  പരിലാളനത്തിന്റെയും മൂർത്തീഭാവമാണ്. ഒന്ന് കണ്ണോടിച്ചു നോക്കാം.

ഉദയം മുതൽ ശാസ്ത്രീയമായ,  ജൈവ ഭക്ഷണം കഴിച്ച് (ഇളനീരിൽ തുടങ്ങി പാലും, പഴവും, കൂവ കുറുക്കിയതും, പത്തോളം കിഴങ്ങുവർഗങ്ങൾ കൊണ്ടുണ്ടാക്കിയ പുഴുക്കും) കഴിച്ച് ശിവപാർവ്വതിമാരുടെ പ്രണയത്തിന്റെയും കാമാതുരതയുടെയും കഥകൾ ചൊല്ലി സന്ധ്യയോടെ കുളിച്ചു ശരീരത്തിൽ  സുഗന്ധ ലേപനങ്ങൾ ചാർത്തി,  ക്ഷേത്രത്തിൽ തൊഴുത് ശരീരം തളരുന്നത് വരെ,  വിയർക്കും വരെ നൃത്തം ചെയ്തും പാട്ടുപാടിയും,  സ്വന്തം നാഥനോടൊപ്പം പൂജാദികർമ്മങ്ങൾ ചെയ്തു നേദ്യങ്ങൾ കഴിച്ചും, പാതിരാപ്പൂ  ചൂടി നാലും കൂട്ടി മുറുക്കി തൊഴുത് എഴുന്നേറ്റ് പ്രണയാവേശത്തോടെ പരസ്പരം ഊഞ്ഞാലാട്ടി യുവ മിഥുനങ്ങളുടേതായ സന്തോഷ ലഹരിയിൽ ആറാടുന്നു.

ഒരു ദിവസം മുൻപേ തുടങ്ങിയ വ്രതചര്യകളാലും ആഘോഷാധിക്യത്താലും തളർന്നവരെങ്കിലും, ഭർത്താവിന്റെ പരിലാളനകളാൽ ഉത്തേജിതരായി  ബ്രഹ്മമുഹൂർത്തത്തിനു മുൻപേ തുടിച്ചു കുളിച്ചു ആറാടിയ ശേഷം  ഭഗവാനെ വീണ്ടും തൊഴുത്തിറങ്ങുമ്പോൾ വിവാഹം കഴിഞ്ഞ് ഒരു വർഷം പോലും തികയാത്ത ദമ്പതികൾ  തിരിച്ചറിയുന്നു  ഭാര്യാഭർതൃ ബന്ധത്തിൽ ഉണ്ടാകേണ്ട പരസ്പ്പര സ്നേഹത്തിന്റെയും ലാളനയുടെയും കരുതലിന്റെയും വിശ്വാസത്തിന്റെയും പ്രസക്തി.

ഭാര്യാ ഭർത്താക്കന്മാർ ഒരേപോലെ ഉപാസകരായി ക്രമമായി ഇന്ദ്രീയങ്ങളെ നിയന്ത്രിക്കാൻ ശീലിച്ചു ആഴ്ചകളോളം നീളുന്ന ഉപാസനാവിധികളിലൂടെ ഉപാസ്യ ചൈതന്യത്തെ പ്രാപിച്ചു ഉപാസ്യ ദേവതകളായ പാർവതീ പരമേശ്വരൻമാരുടെ അനുഗ്രഹത്തിന് പാത്രീഭൂതരായ യുവമിഥുനങ്ങളെ ഗൃഹസ്ഥാശ്രമം എന്ന ശ്രീകോവിലിലേക്ക് കൈ പിടിച്ചു  കയറ്റുന്നതിനുള്ള തൃപ്പടിയാണ് "പൂത്തിരുവാതിര "

ഹൈന്ദവ ജീവിത പദ്ധതിയായ ഷോഡശ സംസ്കാരത്തിലെ ആദ്യപടിയായ ഗർഭാധാനം പോലും പൂത്തിരുവാതിര ആഘോഷത്തിന് ശേഷമാണ് ആചരിക്കാറുള്ളത്.

ഹൈന്ദവ ആഘോഷങ്ങളെല്ലാം ദുഷ്ടനിഗ്രഹത്തിന്റെയോ, സജ്ജനപരിപാലനത്തിന്റെയോ, കാർഷിക സമൃദ്ധിയുടെയോ, സാമൂഹ്യ ഐക്യത്തിന്റേതായ ഒത്തുചേരലിന്റെയോ ഓർമ്മ പുതുക്കലാണ്. എന്നാൽ അതിൽ നിന്നും വിഭിന്നമാണ് "പൂത്തിരുവാതിര ". ആധുനിക മനശാസ്ത്രം ഇന്ന് വിവാഹ പൂർവ്വ കൗൺസലിംഗ് എന്ന വിദ്യാഭ്യാസ രീതി നിർദ്ദേശിക്കുമ്പോൾ "പൂത്തിരുവാതിര " നമ്മളോട് വിളിച്ചു പറയുന്നു വിവാഹത്തിന് മുൻപല്ല മധുവിധുവിന്റെ ലഹരി തീർന്ന് ഭാര്യാഭർത്താക്കന്മാർക്കിടയിൽ സംഘർഷത്തിന്റെ നാമ്പുകൾ പൊങ്ങിത്തുടങ്ങുമ്പോൾ എന്താണ് ജീവിതം എങ്ങിനെ ആയിരിക്കണം ജീവിതം എന്ന് കാട്ടി തരുവാൻ ആചാര്യ സ്ഥാനമുള്ള അമ്മമാരും, വീട്ടുകാരും, കൂട്ടുകാരും, നാട്ടുകാരും ഒത്തുകൂടി സ്നേഹഗാഥയുടെ ആഘോഷമായി "പൂത്തിരുവാതിര " ആഘോഷിക്കുന്നത് .

ചുണ്ടൊന്നനങ്ങിയാൽ, കണ്ണിലെ ഭാവമൊന്ന് മാറിയാൽ വിവാഹ മോചനത്തിന് കുടുംബകോടതിയെ (കുടുംബകോടതികളിൽ വിവാഹമോചനത്തിന് എത്തുന്നതിൽ 67 ശതമാനം ഹിന്ദു ദമ്പതികളാണ്) സമീപിക്കുന്ന വർത്തമാന കാലത്തിൽ, അതിന് വിപരീതമായി  പാർവ്വതിപരമേശ്വര പ്രണയത്തിന്റെ പ്രചാരകരായി മാറി, മരണംവരെ ഒന്നിച്ചുനിന്ന് മാതൃകാദമ്പതികളാകാൻ,  ഹിന്ദുദമ്പതികൾക്ക്  മാർഗ്ഗദർശ്ശകമാകട്ടെ "പൂത്തിരുവാതിര "

വളരെ ബഹുമാനപൂർവ്വം അറിയിക്കട്ടെ. തിരുവാതിരക്കൊപ്പമോ അൽപ്പം കൂടുതലോ ആണ് പൂത്തിരുവാതിരയുടെ സ്ഥാനം. ഒരാളുടെ ജനനം പോലെ, മരണം പോലെ, വിവാഹം പോലെ, ഋതുമതി ആഘോഷം പോലെ (തിരണ്ടു കല്യാണം) ജീവിതത്തിൽ ഒരേ ഒരു തവണയുള്ള ആഘോഷമാണ് പൂത്തിരുവാതിര ആഘോഷം. അഞ്ച് വയസ്സ് മുതൽ മരണംവരെയും ഓരോ കൊല്ലവും തിരുവാതിര ആഘോഷിക്കാം. എന്നാൽ സ്ത്രീക്കായാലും പുരുഷനായാലും ഒരൊറ്റ തവണ മാത്രമാണ് പൂത്തിരുവാതിര ആഘോഷിക്കാൻ കഴിയുക എന്ന് തിരിച്ചറിയുക. അത്രയേറെ ഗൗരവം പൂത്തിരുവാതിരക്കുണ്ട്.

ഇന്നത്തെ എഴുപതുകളിലോ എൺപതുകളിലോ എത്തി നിൽക്കുന്ന അമ്മമാരുടെയൊക്കെ  പൂത്തിരുവാതിര ആഘോഷം ഗംഭീരമായിരുന്നു എന്ന് അവർ ഓർക്കുന്നു. ക്രമേണ തിരുവാതിരക്കളി പോലെ പൂത്തിരുവാതിരയും കാണാമറയത്തേക്ക്  പോകുകയായിയുന്നു അല്ലെങ്കിൽ മറ്റു പല ഹിന്ദു ആചാരങ്ങളെപോലെ നമ്മൾ പൂത്തിരുവാതിരയെയും  പറഞ്ഞയക്കുകയായിരുന്നു.

കാലക്രമത്തിൽ തിരുവാതിരക്കളിയെ മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിൽ തിരുവാതിരയുടെ നൃത്തരൂപത്തെ മാത്രം പ്രോത്സാഹിച്ചപ്പോൾ  ആചാരങ്ങളെ അതിനൊപ്പം ചേർത്ത് കൊണ്ടുവരുന്നതിൽ നമ്മൾ പരാജയപെട്ടു.  ശിവപാർവതി പ്രണയപാതയെ,  കുടുംബമാകുന്ന ആവാസവ്യവസ്ഥയിലെ സ്ത്രീ പുരുഷ സമത്വ ദർശനത്തെ നമ്മൾ പാതിവഴിയിൽ നിഷ്കരുണം ഉപേക്ഷിക്കുകയായിരുന്നു.

നമ്മുടെ വിലപെട്ടതെന്ന മായാവലയത്തിൽ തെറ്റിദ്ധരിക്കപെട്ട് സ്വർണ്ണവും, ധനവും അലമാരകളിൽ പൂട്ടി ഭദ്രമാക്കി വച്ച് യഥാർത്ഥത്തിൽ  വിലപ്പെട്ട നമ്മുടെ മക്കളെ പണിക്കാരികളെ ഏൽപ്പിച്ചു പോകുന്നത് പോലെ, പ്രായമായ മാതാപിതാക്കളെ വൃദ്ധ സദനങ്ങളിൽ തള്ളുന്നത്  പോലെ തിരുവാതിര ആഘോഷത്തിലെ ഏറ്റവും മൂല്യമേറിയ പൂത്തിരുവാതിരയെ അന്ധകാരത്തിലേക്ക് വലിച്ചെറിയുകയാണ് നമ്മൾ ചെയ്തത്.

അറിഞ്ഞോ അറിയാതെയോ നമ്മളാൽ തിരസ്കരിക്കപ്പെട്ട മൂല്യങ്ങളേറെയുള്ള ആചാരങ്ങളുടെ ബോധവൽക്കരണം ആണ്  നമുക്ക് ഇല്ലാത്തതും വേണ്ടതും...

No comments:

Post a Comment