ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 August 2021

ശാക്തേയക്കാവുകളിലെ ആരാധനാരീതികൾ

ശാക്തേയക്കാവുകളിലെ ആരാധനാരീതികൾ

ശാക്തേയക്കാവുകളിൽ പരാമ്പര്യ ഉപദേശപ്രകാരമുള്ള മൂലമന്ത്രവും ധ്യാനവും സ്വീകരിച്ചുകൊണ്ട് അതാത് സമുദായങ്ങൾ തന്നെയാണ് പൂജാദി അടിയന്തിരങ്ങൾ നടത്തിവരുന്നത്. ഉദാഹരണമായി കളരിവാതുക്കൽ, മാടായിക്കാവ് തുടങ്ങിയ സങ്കേതങ്ങളിൽ പിടാരകന്മാർ അവരുടെ പാരമ്പര്യ ഉപദേശപ്രകാരമാണ് പൂജാദി അടിയന്തിരങ്ങൾ നടത്തുന്നത്. കൊടുങ്ങല്ലൂർ ശ്രീകുറുംബക്കാവിൽ അടികളും മറ്റ് കടലോരമേഖലകളിലും മറ്റുമുള്ള രുരുജിത് വിധാനമല്ലാത്ത കാവുകളിൽ ബന്ധപ്പെട്ട സമുദായക്കാരും പൂജാദി അടിയന്തിരങ്ങൾ നിർവ്വഹിക്കുന്നു. മാടായിക്കാവിൽ ചണ്ഡകപാലിനി എന്ന പേരിലും കൊടുങ്ങല്ലൂരിൽ ശ്രീകുറുംബ എന്ന പേരിലും അറിയപ്പെടുന്ന ദേവി ദാരികവധവുമായി ബന്ധപ്പെട്ട കാളിയാണ്. പാരമ്പര്യ ഉപദേശപ്രകാരം പൂജയും ഉത്സവങ്ങളും നിർവ്വഹിക്കുന്ന ഇത്തരം സങ്കേതങ്ങളിൽ ക്ഷേത്രാചാര്യന് അതായത് തന്ത്രിയ്ക്ക് വലിയ പ്രസക്തിയൊന്നുമില്ല. മേൽപ്പറഞ്ഞ സമുദായങ്ങളിലൊക്കെത്തന്നെ പൂർവ്വികരായ യോഗിവര്യന്മാർ ജീവിച്ചിരുന്നതായും അവർ നടപ്പിലാക്കിയ ആചാരാനുഷ്ഠാനങ്ങളാണ് പിൻതലമുറക്കാർ പിന്തുടർന്നതെന്നും മനസ്സിലാക്കാം. തന്ത്രസമുച്ചയം തുടങ്ങിയ പ്രമാണങ്ങളനുസരിച്ച് തന്ത്രിക്ക് ക്ഷേത്രത്തിന്റെ പിതൃസ്ഥാനമാണുള്ളത്. എന്നാൽ ശാക്തേയ കാവുകളിലെ സ്ഥിതി അതല്ല. നേരത്തെ സൂചിപ്പിച്ച പ്രകാരം അതാത് സമുദായങ്ങളിൽ ചിരപുരാതനകാലത്ത് ജീവിച്ചിരുന്ന സിദ്ധയോഗീശ്വരന്റെ തപഃസിദ്ധിയുടെ സമർപ്പണമാണ് ശാക്തേയ കാവുകളിലെ ചൈതന്യമായി രൂപപ്പെട്ടത്. അതിനാൽ ശാക്തേയ കാവുകളിലെ സകലവിധ അവകാശാധികാരങ്ങളും അതാത് സമുദായക്കാർക്കുള്ളതാണ്. പാരമ്പര്യ ഉപദേശപ്രകാരം മന്ത്രധ്യാനാദികൾ പരിശീലിച്ച് അവർ തലമുറകളായി അർച്ചനയും ഉത്സവാദികളും നടത്തിപ്പോരുന്നു. ഈ സമുദായങ്ങളുടെ പാരമ്പര്യ ഉപദേശമില്ലാതെ മറ്റു സമുദായങ്ങളിൽനിന്ന് യോഗ്യനായ ഒരു തന്ത്രിയെ സ്വീകരിച്ചാൽ ചിലപ്പോൾ വിരുദ്ധ മന്ത്രങ്ങൾ പ്രയോഗിക്കേണ്ടിവരും. ഇവിടെ അന്യമന്ത്രയജനം എന്ന ദോഷമുണ്ടായിത്തീരും. എന്നാൽ പിൽക്കാലത്ത് ഈ സമുദായങ്ങളിൽപ്പെട്ടവർക്ക് തപോനിഷ്ഠ കുറയുവാനിടവന്നപ്പോൾ രാജകീയനിർദ്ദേശപ്രകാരം ജീർണ്ണോദ്ധാരണ സമയത്ത് ദേവതയെ കുടിയിരുത്തുവാൻ വേണ്ടിമാത്രം പുറത്തുള്ള സമുദായങ്ങളിൽനിന്ന് യോഗ്യരായവരെ നിയോഗിച്ചു എന്നു മാത്രമേയുള്ളൂ.

No comments:

Post a Comment