ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 December 2019

ലങ്കാനഗരം സ്വര്‍ണ നഗരമായതങ്ങനെ?

ലങ്കാനഗരം സ്വര്‍ണ നഗരമായതങ്ങനെ?

ഈ കല്പത്തിലെ നാലാമത്തെ മന്വന്തരത്തില്‍ നടന്ന സംഭവമാണ് ഗജേന്ദ്രമോക്ഷം. ഇന്ദ്രദ്യുമ്‌നന്‍ എന്ന രാജാവ് അഗസ്ത്യാശാപത്താല്‍ ആനയായിത്തീര്‍ന്നതും, ഹൂഹൂ എന്ന ഗന്ധര്‍വന്‍ ശാപംമൂലം മുതലയായി വന്ന് ആനയുടെ കാലില്‍ പിടികൂടിയതും മഹാവിഷ്ണു ഗരുഡാരൂഢനായി വന്ന് ആദ്യം ഹൂഹൂവിനും പിന്നെ ഭക്തനായ ഇന്ദ്രദ്യുമ്‌നനും മുക്തി നല്‍കി. ഈ ഭാഗവത കഥ എല്ലാവര്‍ക്കുമറിയാം. രണ്ടു ഭക്തന്മാരും വൈകുണ്ഠം പ്രാപിച്ചപ്പോള്‍ ആനയുടെയും മുതലയുടെയും ഭീമാകാരമായ ശവങ്ങള്‍ തടാകക്കരയില്‍ ശേഷിച്ചു.

ഗരുഡഡന്റെ വിശപ്പ് തിര്ക്കാനായി പിതാവായ കശ്യപ പ്രജാപതി ആ ശവങ്ങള്‍  ഭക്ഷിക്കുവാൻ അനുവാദം നൽകി. ഗരുഡന് നല്ലൊരു ഭക്ഷണം വെറുതെകിട്ടുന്നതു കളയുന്നതെന്തിന്?
പര്‍വത തുല്യങ്ങളായ ആനയുടെയും മുതലയുടെയും ശവങ്ങളും കൊത്തിയെടുത്ത് ഗരുഡന്‍ പറന്നുയര്‍ന്നു. എവിടെ കൊണ്ടു വച്ചാണിത് തിന്നുക? തന്നെയും ഈ ശവങ്ങളെയും താങ്ങാന്‍ ശക്തിയുള്ള വൃക്ഷം എവിടെയുണ്ട്? പാലാഴിയുടെ മധ്യത്തില്‍ ജാംബൂനദം എന്നുപേരുള്ള വലിയൊരു വൃക്ഷമുണ്ട്. പര്‍വതത്തോളം വലിപ്പമുണ്ട്. അതിന്റെ ശിഖരങ്ങള്‍ക്ക് മാത്രമല്ല അതുമുഴുവന്‍ സ്വര്‍ണമാണ്.

ഗരുഡന്‍ ആനയേയും മുതലയേയും അതിന്റെ ഒരു കൊമ്പില്‍ കൊണ്ടുവച്ച് കൊത്തിത്തിന്നാന്‍ തുടങ്ങി. അതാ ഭാരംകൊണ്ട് മരക്കൊമ്പ് പടപടാ ഒടിയുന്നു. ഗരുഡന്‍ ഒടിയുന്ന മരക്കൊമ്പില്‍ തൂങ്ങിക്കിടന്ന് ബാലഖില്യന്മാര്‍ എന്ന വിരലടയാളം വലുപ്പമുള്ള എണ്‍പത്തെണ്ണായിരം മുനിമാര്‍ തപസ്സുചെയ്യുന്നതു ശ്രദ്ധിച്ചു. മരക്കൊമ്പ് താഴെ വീണാല്‍ അവര്‍ ശപിക്കും. ഗരുഡന്‍ ആകെ വെട്ടിലായി. ആനയെ വിടണോ മുതലയെ വിടണോ, മഹര്‍ഷിമാരെ രക്ഷിക്കണോ? എന്തായാലും ഒടിഞ്ഞ വൃക്ഷക്കൊമ്പ് കാലിലും രണ്ടു ശവങ്ങള്‍ കൊക്കിലും ഒതുക്കിയെടുത്തുകൊണ്ട് പറന്നുയര്‍ന്നു. എവിടെയോ ഇവയൊക്കെ ഒന്നിറക്കിവയ്ക്കുക?

മകന്റെ ഈ ബുദ്ധിമുട്ട് കശ്യപ മഹര്‍ഷി കണ്ടു. നീ വിഷമിക്കണ്ട മകനേ, തെക്കേ സമുദ്രത്തിനു മദ്ധ്യ ത്രികുടം എന്നൊരു പര്‍വതമുണ്ട്. അതിനു മൂന്നു ശിഖരങ്ങളുണ്ട്. ഒടിഞ്ഞകൊമ്പ് അതില്‍ ഒരു ശിഖരത്തില്‍ വയ്ക്കാം. മറ്റു രണ്ടു ശിഖരങ്ങളില്‍ ഈ ശവങ്ങളും വച്ച് ഭക്ഷിച്ചോളൂ എന്ന് മുനി തന്റെ മകനെ ഉപദേശിച്ചു. ഗരുഡന്‍ അപ്രകാരം ത്രികുടാചലത്തിലെത്തി. ബാലഖില്യന്മാര്‍ തപസ്സുചെയ്യുന്ന മരക്കൊമ്പ് മെല്ലെ ഒരു കൊടുമുടിയില്‍വച്ചു. ശവങ്ങള്‍ മറ്റേ കൊടുമുടികളിലുംവച്ച് സുഖമായി തിന്നുതീര്‍ന്നു. വിശപ്പുമാറിയപ്പോള്‍ ഗരുഡന്‍ പറന്നുപോയി. തപസ്സു തീര്‍ന്നപ്പോള്‍ മുനിമാരും സ്ഥലം വിട്ടു. ജാംബൂനദത്തിന്റെ സ്വര്‍ണശിഖരം ത്രികൂടാചലത്തില്‍ ഉറച്ചു. വിശ്വകര്‍മ്മാവ് ലങ്കാനഗരം പണികഴിപ്പിക്കുമ്പോള്‍ ഈ പര്‍വതശിഖരത്തില്‍ നിന്നാണ് സ്വര്‍ണം എടുത്തത്.

ഹനുമാന്‍ ലങ്ക ചുട്ടെരിച്ചു. സ്വര്‍ണ ഭവനങ്ങളെല്ലാം ഉരുകി. ത്രികൂടാചലത്തില്‍നിന്നും സ്വര്‍ണം ഉരുകി. അങ്ങനെ ലങ്കയില്‍ വീണ്ടും സ്വര്‍ണമയമായിത്തീര്‍ന്നു. ഹനുമാന്‍ ചുട്ടുനശിപ്പിച്ച ലങ്കയെ വീണ്ടും പണിതത് മണ്ഡോദരിയുടെ പിതാവും അസുരശില്പിയുമായ മയനാണ്.

No comments:

Post a Comment