ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 October 2019

തിരുപ്പതി വെങ്കടേശ്വര വിഗ്രഹ രഹസ്യങ്ങൾ

തിരുപ്പതി വെങ്കടേശ്വര വിഗ്രഹ രഹസ്യങ്ങൾ

ആന്ധ്രപ്രദേശിലെ ഹില്‍ ടൗണായ തിരുമലയില്‍ സ്ഥിതി ചെയ്യുന്ന തിരുമല വെങ്കടേശ്വര ക്ഷേത്രം ഏറെ പ്രശസ്തമായ ഒരു വെങ്കടേശ്വര ക്ഷേത്രമാണ്. ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ക്ഷേത്രം എന്ന പേരും ഈ ക്ഷേത്രത്തിനുണ്ട്.

വെങ്കടാദ്രി കുന്നിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരുമലയിലെ ഏഴ് കുന്നുകളിലൊന്നാണിത്. വെങ്കടാചലപതി അല്ലെങ്കില്‍ ശ്രീനിവാസ അല്ലെങ്കില്‍ ബാലാജി ഹിന്ദു വിശ്വാസമനുസരിച്ച് ഏറ്റവും ശക്തനായ ദൈവമാണ്. ഈ ക്ഷേത്രത്തിലെ വെങ്കടാചലപതിയുടെ വിഗ്രഹം സംബന്ധിച്ച് ചില രഹസ്യങ്ങളുണ്ട്.

നിങ്ങളെ അമ്പരിപ്പിച്ചേക്കാവുന്ന അത്തരം രഹസ്യങ്ങളെക്കുറിച്ച് അറിയുക.

01. പ്രധാന പ്രവേശന കവാടത്തിന്‍റെ വലത് വശത്ത് ഒരു വടി ഉണ്ട്. ഇത് ആനന്താള്‍വാര്‍ വെങ്കടേശ്വരസ്വാമിയെ അടിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്. ഈ വടി ഉപയോഗിച്ച് ചെറിയ കുട്ടിയായിരുന്ന വെങ്കടേശ്വരനെ അടിച്ചപ്പോള്‍ താടിക്ക് മുറിവേറ്റു. ഇക്കാരണത്താല്‍ സ്വാമിയുടെ താടിയില്‍ ചന്ദനം തേയ്ക്കുന്ന ആചാരം പരമ്പരാഗതമായി ചെയ്തു വരുന്നു.

02. വെങ്കടേശ്വരസ്വമായുടെ പ്രധാന വിഗ്രഹത്തില്‍ യഥാര്‍ത്ഥ തലമുടിയുണ്ട്. ഈ മുടി കെട്ടുപിണയില്ല എന്നും എല്ലായ്പ്പോഴും മിനുസമായി ഇരിക്കുമെന്നും പറയപ്പെടുന്നു.

03. തിരുമല ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 23 കിലോമീറ്റര്‍ അകലെയായി ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തിലേക്ക് ഗ്രാമവാസികള്‍ക്ക് മാത്രമാണ് പ്രവേശനം. ഇവിടുത്തെ ആളുകള്‍ കര്‍ശനമായ ആചാരങ്ങളും പാരമ്പര്യവും പിന്തുടര്‍ന്ന് ജീവിക്കുന്നവരാണ്. ദേവന് അര്‍പ്പിക്കാനുള്ള പൂക്കള്‍, പാല്‍, നെയ്യ്, വെണ്ണ തുടങ്ങിയവയെല്ലാം ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്.

04. വെങ്കടേശ്വരസ്വാമി ഗര്‍ഭഗുഡിയുടെ നടുവില്‍ നില്‍ക്കുന്നതായാണ് കാണപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ സ്വാമി ഗര്‍ഭഗുഡിയുടെ വലത് മൂലയിലാണ് നില്‍ക്കുന്നത്. ഇത് പുറമേ നിന്ന് കാണാനാവും.

05. എല്ലാ ദിവസവും ഒരു പുതിയ, വിശുദ്ധമായ ദോത്തിയും സാരിയും സ്വാമിയെ അണിയിക്കാനായി ഉപയോഗിക്കും. പുതിയതായി വിവാഹം കഴിച്ച, പൂജ നടത്തുന്ന ദമ്പതികളാണ് ഇത് സമര്‍പ്പിക്കുന്നത്.

06. ഗര്‍ഭഗുഡിയില്‍ ഉപയോഗിച്ച പൂക്കള്‍ വില്‍ക്കാന്‍ പാടുള്ളതല്ല. അവ സ്വാമിയുടെ ക്ഷേത്രത്തിന് പിന്നിലുള്ള വെള്ളച്ചാട്ടത്തിലേക്ക് ഏറിയുകയാണ് ചെയ്യുക.

07. സ്വാമിയുടെ പിന്‍ഭാഗം എത്ര തവണ ഉണക്കിയാലും നനഞ്ഞ് തന്നെയിരിക്കും. സ്വാമിയുടെ വിഗ്രഹത്തിന് പിന്നില്‍ ചെവിയോര്‍ത്ത് നിന്നാല്‍ സമുദ്രത്തിന്‍റെ ശബ്ദം കേള്‍ക്കാന്‍ സാധിക്കും.

08. സ്വാമിയുടെ ഹൃദയത്തില്‍ ലക്ഷ്മീദേവിയാണ്. വ്യാഴാഴ്ചകളില്‍ നിജ രൂപ ദര്‍ശനത്തിനിടെ സ്വാമിയെ വെള്ള മരക്കുഴമ്പ് അണിയിക്കും. ഇത് നീക്കം ചെയ്യുമ്പോള്‍ ലക്ഷ്മീദേവിയുടെ രൂപം അതില്‍ അവശേഷിക്കും. ഇത് ക്ഷേത്ര അധികാരികള്‍ വില്‍ക്കുകയാണ് ചെയ്യുക.

09. ആളുകള്‍ മരിക്കുമ്പോള്‍ ചിത കത്തിക്കാനായി പിന്നോട്ട് നോക്കാതെ അഗ്നി പകരുന്നത് പോലെ സ്വാമിയുടെ വിഗ്രഹത്തില്‍ നിന്ന് നീക്കം ചെയ്ത പൂക്കള്‍ പിന്നിലേക്കാണ് എറിയുക. ദിവസം മുഴുവനും പൂജാരി സ്വാമിയുടെ പിന്നിലേക്ക് നോക്കില്ല. ഈ പുഷ്പങ്ങളെല്ലാം തിരുപ്പതിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വേര്‍പേഡു എന്ന സ്ഥലത്ത് നിന്നാണ് വരുന്നത് (കാളഹസ്തിയിലേക്കുള്ള വഴിയില്‍).

10. സ്വാമിയുടെ മുന്നിലുള്ള ദീപങ്ങള്‍‌ ആയിരക്കണക്കിന് വര്‍ഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇത് എന്നാണ് തെളിച്ചത് എന്ന് ആര്‍ക്കും അറിയില്ല.

11. 1800 ല്‍ 12 വര്‍ഷത്തേക്ക് ക്ഷേത്രം അടച്ചിട്ടു. കുറ്റം ചെയ്ത 12 പേരെ രാജാവ് വധശിക്ഷ നല്‍കി ക്ഷേത്ര ഭിത്തിയില്‍ തൂക്കിയിട്ടു. വിമാന വെങ്കടേശ്വര സ്വാമി പ്രത്യക്ഷപ്പെട്ട കാലമാണിതെന്നാണ് പറയപ്പെടുന്നത്.

ഐതിഹ്യം

പുരാണങ്ങളിൽ പലയിടത്തായി പരാമർശിച്ചിട്ടുള്ള ക്ഷേത്രമാണ് തിരുമല ക്ഷേത്രം. വെങ്കടേശ്വര ക്ഷേത്രം വരും മുമ്പുതന്നെ ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നതായി കഥയുണ്ട്. വിഷ്ണുഭഗവാന്റെ മൂന്നാമത്തെ അവതാരമായ വരാഹ മൂർത്തി കുടി കൊണ്ട ആ ക്ഷേത്രം ഇപ്പോഴുമുണ്ട്. ഐതിഹ്യമനുസരിച്ച്, ഹിരണ്യാക്ഷനെ നിഗ്രഹിച്ച ശേഷം വരാഹമൂർത്തി, തന്റെ വാഹനമായ ഗരുഡനെക്കൊണ്ട് തിരുമലയിൽ വരികയും, തുടർന്ന് അവിടെ സ്വാമി പുഷ്കരിണി എന്നുപേരുള്ള അതിവിശാലമായ കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുകയും ചെയ്തു. പിന്നീട്, ഏറെക്കാലം കഴിഞ്ഞാണ് വെങ്കടേശ്വരസ്വാമി തിരുമലയിലെത്തിയത്. അതിനുപിന്നിലും രസകരമായ ഒരു കഥയുണ്ട്. അതിങ്ങനെ:

കലിയുഗ ആരംഭത്തിൽ, യജ്ഞങ്ങളനുഷ്ഠിച്ചു വന്ന ഋഷിമാർ ത്രിമൂർത്തികളിലാരെയാണ് അഗ്രപൂജയ്ക്ക് അർഹനാക്കേണ്ടതെന്ന കാര്യത്തിൽ നാരദമഹർഷിയോട് സംശയം ചോദിച്ചുവന്നു. ഇതറിയാനായി ദേവന്മാർ, ഭൃഗുമഹർഷിയെ പറഞ്ഞുവിട്ടു. കാലിൽ ഒരു കണ്ണുണ്ടായിരുന്ന ഭൃഗുമഹർഷി ആദ്യം ബ്രഹ്മാവിനെയും പിന്നീട് ശിവനെയും പോയിക്കണ്ടെങ്കിലും ഇരുവരും അദ്ദേഹത്തെ കണ്ടഭാവം നടിച്ചില്ല. തുടർന്ന്, വിഷ്ണുവിനെ കാണാൻ വൈകുണ്ഠത്തിലെത്തിയ മഹർഷി കണ്ടത് താൻ വന്നതറിഞ്ഞിട്ടും അറിയാത്തപോലെ പെരുമാറുന്ന ഭഗവാനെയാണ്. കോപിഷ്ഠനായ മഹർഷി ഭഗവാന്റെ നെഞ്ചത്ത് ഒരൊറ്റച്ചവിട്ട്! ഇതിനിടയിൽ അദ്ദേഹത്തിന്റെ കാലിലെ കണ്ണ് തെറിച്ചുപോയി. അപ്പോഴും ഒന്നും മിണ്ടാതിരുന്ന ഭഗവാൻ പിന്നീട് ഇതിൽ മാപ്പപേക്ഷിച്ചു. എന്നാൽ, ഭൃഗു മഹർഷി ചവിട്ടിയ ഭാഗം ഭഗവാന്റെ നെഞ്ചിന്റെ ഇടതുഭാഗമായിരുന്നു. അവിടെയാണ്, മഹാലക്ഷ്മീദേവിയുടെ വാസസ്ഥലമായി അറിയപ്പെടുന്ന ശ്രീവത്സമുള്ളത്. ഇതിൽ കോപിച്ച ദേവി ഉടനെ വൈകുണ്ഠം ഉപേക്ഷിച്ച് ഭൂമിയിലേയ്ക്ക് പോകുകയും കോൽഹാപൂർ എന്ന സ്ഥലത്ത് ധ്യാനത്തിനിരിയ്ക്കുകയും ചെയ്തു. ഇപ്പോൾ, അവിടെ ഏറ്റവും പ്രസിദ്ധമായ ഒരു മഹാലക്ഷ്മിക്ഷേത്രമുണ്ട്.

മഹാലക്ഷ്മിയെ കാണാതെ ഭൂമിയിലെത്തിയ മഹാവിഷ്ണു, ശ്രീനിവാസൻ എന്ന പേരിൽ മനുഷ്യരൂപം സ്വീകരിച്ച് തിരുമലയിലെത്തി തപസ്സ് തുടങ്ങി. ശ്രീനിവാസന്റെ സ്ഥിതി മനസ്സിലാക്കിയ ലക്ഷ്മി, ബ്രഹ്മാവിനോടും ശിവനോടും പ്രാർത്ഥിച്ചു. ഇരുവരും പശുക്കളുടെ രൂപം ധരിച്ച് ശ്രീനിവാസന് സഹായം ചോദിച്ചെത്തി. അക്കാലത്ത് ചോളസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു തിരുമല. അതിനാൽ, ദേവി ചോളരാജാവിന് പശുക്കളെ ദാനം ചെയ്തു. ഇവയിലെ വലിയ പശു നിത്യവും ശ്രീനിവാസന് പാൽ കൊണ്ടുകൊടുക്കുമായിരുന്നു. ഇത് കാണാനിടയായ കറവക്കാരൻ, പശുവിനെ ക്രൂരമായി മർദ്ദിച്ചു. എന്നാൽ, മുറിവുപറ്റിയത് ശ്രീനിവാസന്നായിരുന്നു! ഇതിൽ കുപിതനായ ശ്രീനിവാസൻ, കറവക്കാരനെയും ചോളരാജാവിനെയും അസുരന്മാരായിപ്പോകട്ടെ എന്ന് ശപിച്ചു. ദാസന്മാരുടെ പങ്ക് രാജാവും ഏൽക്കും എന്ന വിശ്വാസമാണത്രേ ഇതിനുപിന്നിൽ!

തുടർന്ന്, ശ്രീനിവാസൻ അമ്മയായ വകുളാദേവിയുടെ അടുത്തുപോയി താമസിച്ചുവന്നു. ഇതിനിടയിൽ, ശാപവിമുക്തനായ ചോളരാജാവ്, ആകാശരാജാവായി പിറവിയെടുത്തു. അദ്ദേഹത്തിന്, പദ്മാവതി എന്ന പേരിൽ ഒരു പുത്രിയുണ്ടായി. തിരുപ്പതിയ്ക്കടുത്തുള്ള തിരുച്ചാനൂരിലെ പദ്മപുഷ്കരിണിയിലായിരുന്നു പദ്മാവതിയുടെ ജനനം എന്നും അതാണ് പേരിനുപിന്നിൽ എന്നും പറയപ്പെടുന്നു. ശ്രീനിവാസനും പദ്മാവതിയും തമ്മിൽ വിവാഹിതരായി. നാരായണവാരം എന്ന സ്ഥലത്തുവച്ചായിരുന്നത്രേ വിവാഹം. കുറച്ചുനാളുകൾക്കുശേഷം സംഭവമറിഞ്ഞ ലക്ഷ്മി, തിരുമലയിലെത്തുകയും ശ്രീനിവാസനെ ചീത്തപറയുകയും ചെയ്തു. ആ സമയത്ത് ഭഗവാൻ സ്വയം കല്ലായി മാറി! സംഭവം കണ്ട് ഭയപ്പെട്ടുപോയ ഇരുദേവിമാരോടും (ലക്ഷ്മിയും പദ്മാവതിയും) കലിയുഗപാപങ്ങൾ തീർക്കാൻ ഭഗവാൻ കുടികൊള്ളാൻ പോകുകയാണെന്ന് ബ്രഹ്മാവും ശിവനും പറയുകയുണ്ടായി. പിന്നീട്, ഇരുദേവിമാരും ഭഗവാനോടൊപ്പം ലയിച്ചുചേർന്നു. ലക്ഷ്മി നെഞ്ചിന്റെ ഇടതുഭാഗത്തും, പദ്മാവതി വലതുഭാഗത്തും കുടികൊണ്ടു.

മദ്ധ്യകാല ചരിത്രം

ക്ഷേത്രവുമായി ബന്ധപ്പെട്ട ആദ്യത്തെ ചരിത്രരേഖ പല്ലവ രാജ്ഞിയായിരുന്നസമവൈ എ.ഡി. 966-ൽ ഇറക്കിയതാണ്. അവർ ഒരുപാട് ആഭരണങ്ങളും പത്തേക്കറും പതിമൂന്നേക്കറും വിസ്തീർണ്ണം വരുന്ന രണ്ട് സ്ഥലങ്ങളും ദാനം ചെയ്യുകയും അവയിൽ നിന്ന് കിട്ടുന്ന വരുമാനം ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കായി ഉപയോഗിയ്ക്കാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു. പല്ലവ സാമ്രാജ്യത്തിനുശേഷം, രണ്ടാം ചോളസാമ്രാജ്യവും പിന്നീട് വിജയനഗര സാമ്രാജ്യവും വെങ്കടേശ്വരനെ പ്രാധാന്യത്തോടെ കണ്ടവരായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്താണ് ക്ഷേത്രത്തിന് ഇന്നുള്ള വരുമാനത്തിന്റെ നല്ലൊരു ഭാഗവും ലഭിച്ചത്. എ.ഡി. 1517-ൽ, വിജയനഗര ചക്രവർത്തിയായിരുന്ന കൃഷ്ണദേവരായർ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ അദ്ദേഹം സ്വർണ്ണവും രത്നങ്ങളും സമ്മാനിയ്ക്കുകയും, അതുവഴി ശ്രീകോവിൽ പുനരുദ്ധരിയ്ക്കുകയും ചെയ്തു. വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, മൈസൂർ രാജവംശവും ഗഡ്വാൾ സംസ്ഥാനവും വെങ്കടേശ്വരനെ പൂജിയ്ക്കുകയും ക്ഷേത്രത്തിന് നിരവധി സംഭാവനകൾ നൽകുകയും ചെയ്തു. മറാഠാജനറലായിരുന്ന രഘോജി ഭോസ്ലേ ക്ഷേത്രം സന്ദർശിയ്ക്കുകയും ക്ഷേത്രത്തിന് വ്യക്തമായ ഒരു നടത്തിപ്പുരീതി ഉണ്ടാക്കുകയും ചെയ്തു.

ആധുനിക ചരിത്രം

വിജയ നഗര സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ക്ഷേത്രം ഗോൽക്കൊണ്ട സുൽത്താന്മാരുടെ കീഴിലായി. പിന്നീട് ഫ്രഞ്ചുകാരും അതിനുശേഷം കർണാടിക് നവാബും ക്ഷേത്രഭരണം കയ്യടക്കി. 19-ആം നൂറ്റാണ്ടിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ഷേത്രഭരണം ഏറ്റെടുത്തു. 1843-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി തിരുപ്പതിയിലെ ഹാഥിറാംജി മഠത്തിന് ക്ഷേത്രം സമ്മാനിച്ചു. 1933-ൽ തിരുമല തിരുപ്പതി ദേവസ്ഥാനം രൂപം കൊള്ളും വരെ ഹാഥിറാംജി മഠാധിപതിയായിരുന്നു ക്ഷേത്രാധികാരി. 1951-ൽ ക്ഷേത്രം ആന്ധ്രാസർക്കാരിന്റെ കീഴിൽ നേരിട്ടുകൊണ്ടുവന്നുവെങ്കിലും, പിന്നീട് വീണ്ടും ടി.ടി.ഡി. ഏറ്റെടുക്കുകയായിരുന്നു.

ശിലാ ലിഖിതങ്ങൾ

ചരിത്ര പ്രധാനമായ നിരവധി ശിലാ ലിഖിതങ്ങൾ തിരുമല ക്ഷേത്രത്തിലുണ്ട്. പ്രധാന ക്ഷേത്രത്തിലെയും അടിവാരത്തിലെയും തിരുച്ചാനൂരിലെയും ശിലാലിഖിതങ്ങളുടെ എണ്ണം മാത്രം പതിനായിരത്തിനടുത്തുവരും. പല ശിലാലിഖിതങ്ങളും വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ബാക്കിയുള്ളവ ടി.ടി.ഡി. പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ശിലാലിഖിതങ്ങളെല്ലാം എഴുതിയിട്ടുള്ളത്.

ശിലാ ലിഖിതങ്ങളെക്കൂടാതെ പ്രസിദ്ധമാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭക്തകവിയായിരുന്ന താള്ളപ്പാക്ക അന്നമാചാര്യ എഴുതിയ കൃതികളും. മുപ്പതിനായിരത്തോളം കൃതികൾ രചിച്ച അദ്ദേഹത്തിന്റെ കൃതികൾ പിൽക്കാലത്ത് ചെമ്പുഫലകങ്ങളിൽ ആലേഖനം ചെയ്യുകയായിരുന്നു. തെലുങ്കു ഭാഷാ പണ്ഡിതന്മാരുടെയും സംഗീതജ്ഞരുടെയും പഠനങ്ങൾക്ക് ഇവ ഉപകാരപ്രദമായിട്ടുണ്ട്.

തെക്കേ ഇന്ത്യ ഭരിച്ച എല്ലാ രാജാക്കന്മാരുടെയും പ്രശംസയ്ക്ക് വിധേയമായിട്ടുള്ള ക്ഷേത്രമാണ് ശ്രീ വെങ്കടേശ്വരക്ഷേത്രം.

ക്ഷേത്ര നിർമ്മിതി

തിരുപ്പതി നഗരത്തിന്റെ ഉയർന്ന ഭാഗമായ തിരുമലയിൽ, വെങ്കടാദ്രിയുടെ നെറുകിലാണ് വെങ്കടേശ്വരക്ഷേത്രം കുടികൊള്ളുന്നത്. അടിവാരത്തുനിന്ന് 21 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രം വരെ. പോകുന്ന വഴിയിൽ ഏഴുമലകൾ കടന്നുപോകണം.
01. ശേഷാദ്രി
02. നീലാദ്രി
03. ഗരുഡാദ്രി
04. അഞ്ജനാദ്രി
05. ഋഷഭാദ്രി
06. നാരായണാദ്രി
07വെങ്കടാദ്രി
എന്നിവയാണ് ഏഴുമലകൾ.

ഇതുകാരണം തെലുങ്കിൽ 'ഏദുകൊണ്ടലവഡ' എന്നും തമിഴിൽ 'ഏഴുമലയൻ' എന്നും ഭഗവാൻ അറിയപ്പെടുന്നു. അടിവാരത്തുള്ള 'അലിപിരി' എന്ന സ്ഥലത്തുനിന്നാണ് ഈ യാത്ര ആരംഭിയ്ക്കുന്നത്. ഇവിടെനിന്ന് ഒരു നടപ്പാതയും ഇരുഭാഗത്തേയ്ക്കും ഗതാഗതമുള്ള രണ്ട് റോഡുകളും കാണാം. ഈ ഭാഗത്ത് വലിയൊരു കവാടവും, അതിനടുത്ത് ഭഗവദ്വാഹനമായ ഗരുഡന്റെ ഒരു പ്രതിമയുമുണ്ട്. ശ്രീ വെങ്കടേശ്വര ദേശീയോദ്യാനത്തിന്റെ ഭാഗമായ പോകുന്ന വഴിയിൽ ധാരാളം ചെറിയ ക്ഷേത്രങ്ങളും തീർത്ഥസ്ഥാനങ്ങളും കാണാം. പ്രകൃതിയൊരുക്കുന്ന ദൃശ്യവിരുന്നാണ് ബാക്കിയെല്ലാം. മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളും ഇടയ്ക്കിടെ കടന്നുപോകുന്ന കൊച്ചരുവികളും കണ്ണിന് കുളിർമ്മയേകുന്നു. നടന്ന് മലകയറുന്ന സ്ഥലത്തുനിന്ന് ഒരല്പം മാറി ഒരു പാറയിൽ, ഹനുമാൻ സ്വാമിയുടെ മുഖം പ്രകൃതിദത്തമായി ഉണ്ടായിട്ടുള്ളത് ശ്രദ്ധേയമാണ്. ഗണപതി, ശ്രീകൃഷ്ണൻ, നരസിംഹമൂർത്തി തുടങ്ങിയ മൂർത്തികളുടെ ക്ഷേത്രങ്ങളും ഇവിടെ കാണാം. 'ഗോവിന്ദാ! ഗോവിന്ദാ!' വിളികളോടെ ഭക്തർ മലകയറുന്നത് കാണേണ്ട കാഴ്ചയാണ്. മലമ്പാത തുടങ്ങുന്ന സ്ഥലത്ത് ഒരു കവാടം കാണാം. അതിനുമുകളിൽ ശ്രീ-ഭൂമീദേവീസമേതനായ വെങ്കടേശ്വരനെയും ഭഗവാനെ തൊഴുതുനിൽക്കുന്ന ഗരുഡനെയും ഹനുമാനെയും കാണാം. മലകയറുന്നവർ ചെരിപ്പിടാൻ പാടില്ല എന്നാണ് വിശ്വാസം. അതിനാൽ, ചെരുപ്പുകളും ബാഗുകളും സൂക്ഷിയ്ക്കാൻ പ്രത്യേക കൗണ്ടർ ഇവിടെ പണിതിട്ടുണ്ട്.

ക്ഷേത്രത്തിലെ മൂർത്തികൾ

വെങ്കടേശ്വരസ്വാമി (മഹാവിഷ്ണു)
ശ്രീകൃഷ്ണൻ
ശ്രീരാമൻ
വിഷ്വക്സേനൻ
സുദർശനമൂർത്തി
ഹനുമാൻ

പൂജാവിധികളും വിശേഷങ്ങളും

പൂജ
നിവേദ്യം
ദർശനം
മുണ്ഡനം
ഭണ്ഡാരം
തുലാഭാരം

ഉത്സവങ്ങൾ

ആർജിത ബ്രഹ്മോത്സവം
വൈകുണ്ഠ ഏകാദശി
രഥസപ്തമി
രാമനവമി
ശ്രീകൃഷ്ണ ജന്മാഷ്ടമി

ഉപക്ഷേത്രങ്ങൾ

വരദരാജസ്വാമിക്ഷേത്രം
യോഗനരസിംഹസ്വാമിക്ഷേത്രം
ഗരുഡക്ഷേത്രം
ഭൂവരാഹസ്വാമിക്ഷേത്രം
ബേഡി ആഞ്ജനേയക്ഷേത്രം
വകുളാദേവീക്ഷേത്രം
കുബേരസന്നിധി
രാമാനുജാചാര്യ സന്നിധി.

No comments:

Post a Comment