ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 October 2018

വേദം

വേദം

വൈദികസംസ്കൃതത്തിൽ (അലൌകിക) രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. 'അറിയുക' എന്ന് അർത്ഥമുള്ള വിദ് എന്ന വാക്കിൽ നിന്നാ​ണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു.

കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ. യഥാർത്ഥത്തിൽ മൂന്ന് വേദങ്ങളേ ഈശ്വര സൃഷ്ടിയായി ഉള്ളതെന്നും അതിൽ അഥർ‌വവേദം ഇല്ല എന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് ഭഗവദ്ഗീതയിലും പറയുന്നു. വേദമാണ് ഹിന്ദുക്കളുടെ പ്രമാണം. വേദം നിത്യമാണെന്നും സത്യമാണെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. ഋഗ്വേദം പുരാതന കാലഘട്ടങ്ങളിലെ ചില പ്രത്യേക കുടുംബങ്ങളിലെ കവികളാൽ, നൂറിൽപരം വർഷങ്ങൾക്കിടയിൽ രചിക്കപ്പെട്ടിരിക്കാമെന്നു പണ്ഡിതമതം. തുടക്കത്തിൽ ആചാരങ്ങളെക്കുറിച്ചു മാത്രമായിരുന്നു വേദങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്. വടക്കെ ഇന്ത്യയിൽ ദുർലഭം ചില സ്ഥലങ്ങളിൽ മാത്രമേ അഥർവവേദം ഇന്ന് പ്രചാരത്തിലുള്ളൂ. “വേദാ‍നാം സാംവേദോസ്മി ” എന്ന് ഗീതയിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് സാമവേദത്തിന് പ്രമുഖസ്ഥാനമുണ്ട് എന്ന് കരുതപ്പെടുന്നു.“സാമദ്വനാ വൃഗ്യജ്ജൂഷീനാ ഭിഗീതകദാചന” എന്ന സ്മതിവചനപ്രകാരം സാമം ചൊല്ലുന്ന നേരത്ത് ഋഗ്വേദവും യജുർവേദവും ചൊല്ലാൻ പാടില്ല. സ്വാമി ദയാനന്ദ സരസ്വതിയുടെ കാഴ്ചപ്പാടിൽ മന്ത്രസംഹിതകൾ മാത്രമാണു വേദങ്ങൾ. അവ നാലാണു - ഋഗ്വേദം, സാമവേദം, യജുർ‌വേദം, അഥർ‌വവേദം. അപൌരുഷേയങ്ങളായ (മനുഷ്യകൃതമല്ലാത്ത) അവ മന്ത്രദൃഷ്ടാക്കളായ ഋഷിമാരിലേക്ക് നേരിട്ട് പകർന്നു കിട്ടിയതാണു. ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും മനുഷ്യകൃതമാണു. നാലു വേദങ്ങളും (ഋക്ക്, യജുർ, സാമ, അഥർവ്വ വേദങ്ങൾ), ബ്രാഹ്മണങ്ങൾ, ശ്രൗത സൂക്തങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ, ഗൃഹ്യ സൂക്തങ്ങൾ എന്നിവയാണ് വേദ ഗ്രന്ഥങ്ങൾ അഥവാ വേദസംഹിതം. തലമുറകളിലൂടെ ഇവയെ വാമൊഴി വഴി ചില ശാഖകൾ സംരക്ഷിച്ചു പോരുന്നതിനാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളെയും പുരാണാവിഷ്കാരങ്ങളേയും നിഗൂഢ ക്രിയകളേയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പണ്ഡിതർക്കു സാധിച്ചിട്ടുണ്ട്. പുരാതന വേദ സുക്തങ്ങളെ സ്മൃതികളെന്നും; സംഹിതങ്ങൾ, ഉപനിഷത്തുക്കളെന്നിവയെ ശ്രുതികളെന്നും കൽപിച്ചിരിക്കുന്നു. സൂക്തങ്ങളിൽ ആചാരങ്ങളെപ്പറ്റിയും ബ്രാഹ്മണങ്ങളിൽ അനുഷ്ഠാനങ്ങളേയും പറ്റി പ്രതിപാദിച്ചിരിക്കുന്നു. ആരണ്യകങ്ങളും ഉപനിഷത്തുക്കളും തത്ത്വശാസ്ത്രപരമയ കാര്യങ്ങളെ പറ്റി പ്രതിപാദിക്കുന്നു. എന്നാൽ ശ്രൊതസൂക്തങ്ങൾ നിഗൂഢതകളില്ലാതെ, ആചാരങ്ങളെകുറിച്ചു മാത്രം പ്രതിപാദിക്കുന്നവയാണ്.

ഋഗ്വേദം

പുരാതന ഇന്ത്യയിലെ വൈദിക സംസ്കൃത സൂക്തങ്ങളുടെ ഒരു ശേഖരമാണ്‌ ഋഗ്വേദം. ഹിന്ദുമതത്തിന്‌ അടിസ്ഥാനമായി കരുതപ്പെടുന്ന ചതുർ‌വേദങ്ങളിൽ ആദ്യത്തേതുമാണ്‌ ഇത്. ഇന്ദ്രൻ, വരുണൻ, അഗ്നി, വായു, സൂര്യൻ തുടങ്ങിയ ദേവതകളുടെ സ്തുതികളും ഉപാസനാക്രമങ്ങളും ആണ്‌ ഋഗ്വേദത്തിൽ കൂടുതലായും ഉള്ളത്. ഇതിനു പുറമേ സോമരസം എന്ന പാനീയം നിർമ്മിക്കാനുപയോഗിക്കുന്ന സോമം എന്ന ചെടിയെക്കുറിച്ചുള്ള പരാമർശവും ഋഗ്വേദത്തിൽ ധാരാളമായുണ്ട്. പലതായി കാണപ്പെടുമെങ്കിലും സത്യം ഏകമെന്ന് പ്രഖ്യാപിക്കുന്നു. മുന്നൂറിൽപ്പരം ഋഷികൾ, സ്ത്രീകൾ ഉൾപ്പെടെ, പല കാലങ്ങളിലായി ഇതിന്റെ നിർമ്മിതിയിൽ ഏർപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു.

ആയുർവേദം, ഋഗ്‌വേദത്തിന്റെ ഉപവേദമാണ് .

മാനവരാശിക്ക് ഇന്നു ലഭ്യമായതിൽ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥമാണ് ഋഗ്വേദം. ബി.സി.ഇ. 1500-നോടടുപ്പിച്ചോ അതിനു ശേഷമോ ആണ്‌ ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത് എന്നു വിശ്വസിക്കപ്പെടുന്നു. ഋഗ്വേദത്തോടു സമകാലീനത്വമവകാശപ്പെടുന്ന ഈജിപ്തുകാരുടെ ബുക് ഓഫ് ദ ഡെഡ് ഉം ബാബിലോണിയക്കാരുടെ ഗിൽ ഗമീഷ് എന്ന ഇതിഹാസവും ഇപ്പോൾ പുരാവസ്തു ഗവേഷകൻമാരുടെ ശ്രദ്ധയിൽ മാത്രമേ പെടുന്നുള്ളു. ആ ഗ്രന്ഥങ്ങളിലെ സാഹിത്യമോ ചിന്താഗതിയോ ഒന്നുംതന്നെ ഒരു ജനസമൂഹത്തെയും സ്പർശിക്കുന്നില്ല. ഇതിൽ നിന്നും വ്യത്യസ്തമായി ഹിന്ദുക്കളുടെ സിദ്ധാന്തങ്ങളും ആചാരങ്ങളും ഇന്നും വേദങ്ങളെ അടിസ്ഥാനമാക്കിയാണ്.

വേദങ്ങൾ അനാദി ആണെന്നും അവയെ ഋഷിമാർ ദർശിക്കുകയാണു ചെയ്യുന്നതെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. ഋഗ്വേദ ദൃഷ്ടാക്കൾ ആയ ഋഷിമാരെ പൊതുവിൽ പത്തു വിഭാഗങ്ങളായ് തിരിച്ചിരിക്കുന്നു.

കണ്വർ (കേവല അംഗിരസുമാർ)
അംഗിരസുമാർ
അഗസ്ത്യർ
കേവല ഭൃഗുക്കൾ
വിശ്വാമിത്രർ
അത്രിമാർ
വസിഷ്ടന്മാർ
കശ്യപർ
ഭരതർ
ഭൃഗുക്കൾ

എന്നീ ഋഷി വിഭാഗങ്ങൾ ആണു ഋഗ്വേദ ദ്രഷ്ടാക്കൾ.

ഋഗ്വേദത്തിലെ മന്ത്രങ്ങളെ ഋക്കുകൾ എന്നു പറയുന്നു. രണ്ടുതരത്തിൽ വർഗീകരണങ്ങൾ ഉണ്ട്.

മണ്ഡലം, സൂക്തം എന്ന രീതി

ഈ വർഗീകരണത്തിൽ ഋഗ്വേത്തെ 10 മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മണ്ഡലത്തെയും അനേകം സൂക്തങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ സൂക്തവും അനേകം മന്ത്രങ്ങൾ അഥവാ ഋക്കുകൾ ഉൾക്കൊള്ളുന്നു. കേരളത്തിലെ അമ്പലവാസികളിൽ ഉൾപ്പെടുന്ന ബ്രാഹ്മണർ മണ്ഡലം-സൂക്തം-മന്ത്രം എന്ന ഈ രീതിയാണ് പിന്തുടർന്നിരുന്നത്.

അഷ്ടകം, വർഗ്ഗം എന്ന രീതി

ഈ വർഗീകരണത്തിൽ ഋഗ്വേത്തെ 8 അഷ്ടകങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ അഷ്ടകത്തെയും അനേകം വര്ഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ വർഗവും അനേകം മന്ത്രങ്ങൾ അഥവാ ഋക്കുകൾ ഉൾക്കൊള്ളുന്നു. കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണർ ഈ രീതിയാണ് പിന്തുടർന്നിരുന്നത്. നമ്പൂതിരിമാർ അഷ്ടകം എന്നുള്ളത് അട്ടം എന്ന് ചുരുക്കിപ്പറയുക പതിവായിരുന്നു.

ഋഗ്വേദത്തിലെ പ്രഥമ മന്ത്രം

॥ॐ॥ അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം ।
ഹോതാരം രത്നധാതമമം ॥ (മണ്ഡലം:1, സൂക്തം:1, മന്ത്രം:1)

അർത്ഥം: അഗ്നീ, പുരോഹിതനും യജ്ഞത്തിന്റെ ദേവനും ഋത്വിക്കും ഹോതാവും രത്നഖചിതനുമായ നിനക്ക് സ്തുതി.

ഋഗ്വേദത്തിലെ അവസാന മന്ത്രം

സംസമിധ്യുവസേ വൃഷന്നഗ്നേ
വിശ്വാന്യര്യ ആ । 
ഇളസ്വദേസാമിധ്യസേ 
സ നോ വസൂന്യാ ഭര ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:1)

സം ഗച്ഛധ്വം സം വദധ്വം 
സം വോ മനാംസി ജാനതാം । 
ദേവാ ഭാഗം തഥാ പൂർവം
സംജാനാനാ ഉപാസതേ ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:2)

സമാനോ മന്ത്ര: സമിതി: സമാനി 
സമാനം മന: സഹ ചിത്തമേഷാം ।
സമാനം മന്ത്രമാഭി മന്ത്രയേ വ:
സമാനേന വോ ഹവിഷാ ജുഹോമി ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:3)

സമാനീ വ ആകൂതി: 
സമാനാ ഹൃദയാനി വ: ।
സമാനമസ്തു വോ മനോ 
യഥാ വ: സുസഹാസതി ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:4)

ഋഗ്വേദത്തിലെ ദേവന്മാർ

ഋഗ്വേദം ഹിന്ദുമതത്തിന്റെ മൂലഗ്രന്ഥമാണെങ്കിലും ഹിന്ദുക്കൾ ഇന്ന് ആരാധിക്കുന്ന ദേവന്മാർക്ക് അതിൽ ഒരു സ്ഥാനവുമില്ല. വിഷ്ണുവിനെ അഞ്ചു മന്ത്രങ്ങളിൽ സ്തുതിച്ചിട്ടുണ്ടെങ്കിലും മറ്റ് ദേവൻമാരോടു താരതമ്യപ്പെടുത്തുമ്പോൾ പ്രാബല്യം കുറഞ്ഞ ഒരു ദേവനാണ് അദ്ദേഹം. ഭൂമി, ആകാശം, സ്വർഗം ഇവ മൂന്നിനെ സംബന്ധിച്ചവരായി 33 ദേവതകൾ ഋഗ്വേദത്തിൽ സ്തുതിക്കപ്പെട്ടിട്ടുണ്ട്. ഇവരിൽ പ്രാധാന്യമർഹിക്കുന്നവരാണ്.

ഇന്ദ്രൻ, അഗ്നി, വരുണൻ, വായു, വിഷ്ണു, മാതരിശ്വാനൻ

ദയാനന്ദ സരസ്വതിയെ പൊലുള്ളവർ വേദത്തിലെ സ്തുതികളെല്ലാം ഏകനായ ഈശ്വരനെ സംബന്ധിച്ചുള്ളതാകുന്നു എന്നു സമർത്ഥിക്കുന്നു. ഇന്ദ്രൻ, വരുണൻ, വിഷ്ണു, മാതരിശ്വാനൻ മുതലായവ ഈശ്വരന്റെ വിവിധ നാമങ്ങൾ ആണെന്ന് അദ്ദേഹം തന്റെ കൃതികളിൽ വേദം തന്നെ പ്രമാണമാക്കി സമർത്ഥിക്കുന്നു.

ഋഗ്വേദ ബ്രാഹ്മണങ്ങൾ

ഐതരേയബ്രാഹ്മണം
കൗശിതകീബ്രാഹ്മണം

ഋഗ്വേദ ആരണ്യകങ്ങൾ

ഐതരേയാരണ്യകം
കൗശിതകീ ആരണ്യകം

യജുർ‌വേദം

യജുർവേദം യജുസ്സ് വേദം എന്നീ വാക്കുകളുടെ സന്ധിയിൽ നിന്നും സംജാതമായതാണ്.  യജുസ്സ് എന്നാൽ യജ്ഞത്തെ സംബന്ധിച്ചത്, വേദം എന്നാൽ വിദ്യ; ആയതിനാൽ യജുർവേദം എന്നാൽ യജ്ഞത്തെ സംബന്ധിച്ചുള്ള വിദ്യ എന്നു ചുരുക്കം. യജുർവേദം ഭൗതിക യജ്ഞങ്ങളെ അനുശാസിക്കുകയല്ല (അത് ബ്രാഹ്മണങ്ങളുടെ പ്രതിപാദ്യങ്ങളിലും വേദങ്ങളുടെ യാജ്ഞിക അവലോകനത്തിലും ഉൾപ്പെട്ടതാണ്), മറിച്ച് യജ്ഞങ്ങളെ പ്രകൃതിയുമായും ആത്മീയതലങ്ങളുമായും കാവ്യാത്മകമായി സമന്വയിപ്പിച്ച് അതിനെ ഭൗതികതയിൽ നിന്നും മോചിപ്പിക്കുന്നു.

യജുർവേദത്തിനു കൃഷ്ണയജുർവേദമെന്നും ശുക്ലയജുർവേദമെന്നും എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. കൃഷ്ണയജുർവേദത്തിലെ മന്ത്ര-സൂക്തങ്ങൾ ശുക്ലയജുർവേദത്തിലേതു പോലെ ക്രമമായി ചിട്ടപ്പെടുത്താത്തതിനാലാണ് അതിന് "കൃഷ്ണ" (കറുപ്പ് - അവ്യക്തത) യജുർവേദം എന്ന പേർ വന്നത്. കൃഷ്ണയജുർവേദത്തിന്റെ ബ്രാഹ്മണമായ തൈതിരീയത്തിൽ അശ്വമേധം, അഗ്നിഷ്ടോമം, രാജസൂയം, എന്നീ യജ്ഞങ്ങളെപ്പറ്റി പ്രതിപാദനമുണ്ട്. ശുക്ലയജുർവേദത്തിൽ അഗ്നിഹോത്രം, ചാതുർമ്മാസ്യം, ഷോഡശി, അശ്വമേധം, പുരഷമേധം, അഗ്നിഷ്ടോമം എന്നീ യജ്ഞങ്ങളുടെ വിവരണമുണ്ട്. ഋഗ്വേദമുണ്ടായ സ്ഥലത്തിന് കിഴക്കുമാറി കുരുപഞ്ചാലദേശത്തായിരിക്കണം യജുർവേദത്തിന്റെ ഉത്ഭവം. യജ്ഞക്രിയകൾക്ക് മാത്രമാണ് യജുർവേദത്തിന്റെ ഉപയോഗം

മറ്റു വേദങ്ങളെ പോലെ യജുർവേദസംഹിതയ്ക്കൊപ്പവും ബ്രാഹ്മണം, ഗൃഹ്യസൂത്രം, പ്രാതിശാഖ്യം, ഉപനിഷത്ത് എന്നിവ യോജിക്കുന്നു. കൃഷ്ണയജുർവേദത്തിൽ ബ്രാഹ്മണവും വേദസംഹിതയും വേർതിരിഞ്ഞല്ല സ്ഥിതി ചെയ്യുന്നത് എന്നതിനാൽ അതിന് കൃഷ്ണം (കൃഷ്ണം അഥവാ കറുപ്പ് അവ്യക്തതയെ കുറിക്കുന്നു) എന്ന പേർ ലഭിച്ചു. 

ശുക്ലയജുർവേദം (വാജസനേയി സംഹിത) - ശാഖകൾ

ശാഖാ നാമം - മാധ്യന്ദിനം
അധ്യായം - 40
അനുവാകം - 303
സൂക്തങ്ങൾ - 1975

ശാഖാ നാമം - മാധ്യന്ദിനം
അധ്യായം - 40
അനുവാകം - 328
സൂക്തങ്ങൾ - 2086

കൃഷ്ണയജുർവേദം

കൃഷ്ണയജുർവേദത്തിന്റെ നാലു സംഹിത ശാഖകൾ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത് - തൈത്തിരീയം, മൈത്രായനി, കഠകം, കപിഷ്ഠലം. എന്നാൽ, വായുപുരാണത്തിലെ പരാമർശപ്രകാരം കൃഷ്ണയജുർവേദത്തിന് എൺപത്താറ് ശാഖകൾ ഉണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും ഇന്നു നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ശാഖാ നാമം - തൈത്തിരീയം
ഉപശാഖകൾ - 2
കാണ്ഡം - 7
പ്രപാഠകം - 42
പ്രചാരത്തിലുള്ള പ്രധാന ദേശങ്ങൾ - ദക്ഷിണഭാരതം

ശാഖാ നാമം - മൈത്രായനി
ഉപശാഖകൾ - 6
കാണ്ഡം - 4
പ്രപാഠകം - 54
പ്രചാരത്തിലുള്ള പ്രധാന ദേശങ്ങൾ - പശ്ചിമഭാരതം

ശാഖാ നാമം - കഠകം
ഉപശാഖകൾ - 12
കാണ്ഡം - 5
പ്രപാഠകം - 40
മന്ത്രങ്ങൾ - 3093
പ്രചാരത്തിലുള്ള പ്രധാന ദേശങ്ങൾ - കശ്മീർ, പൂർവഭാരതം, ഉത്തരേന്ത്യ

ശാഖാ നാമം - കപിഷ്ഠലം
ഉപശാഖകൾ - 5
കാണ്ഡം - 6
പ്രപാഠകം - 48
പ്രചാരത്തിലുള്ള പ്രധാന ദേശങ്ങൾ - ഹരിയാണ, രാജസ്ഥാൻ

സാമവേദം
ഗാനാത്മകമാണ് സാമവേദം യജ്ഞാവസരത്തിൽ പാടാനുള്ള സാമവേദം അധികവും ഋഗ്വേദമന്ത്രങ്ങൾ തന്നെയാണ്. കൂടാതെ നൂറോളം പ്രത്യേകമന്ത്രങ്ങൾ ഉണ്ട്. സംഗീതകലയുടെ മൂലഗ്രന്ഥമാണ് സാമം. സ്വരങ്ങൾ, മാത്രകൾ, ഉച്ചാരണലായങ്ങൾ എന്നിവയാണ് പ്രധാനപ്രതിപാദ്യം. ഋഗ്വേദത്തിന്റെ ഗാനരൂപമാണ് സാമവേദമെന്നു പറയാറുണ്ട്.

അഥർവ്വവേദം

ചതുർവേദങ്ങളിൽ നാലാമത്തെ വേദമാണ് അഥർവ്വവേദം. അഥർവ്വത്തിന്റെ വാഗർത്ഥം അഗ്നിപുരോഹിതനെന്നാണ്. ഈശ്വരോപാസന കൂടാതെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപ്പെടുന്നു. മറ്റ് വേദങ്ങളേക്കാൾ ആധുനികമാണ് അഥർവ്വവേദം ചാതുർവർണ്ണ്യസാമൂഹികവ്യവസ്ഥ നിലനിന്നിരുന്നതായി ചില മന്ത്രങ്ങളിൽ നിന്നും മനസ്സിലാക്കാം. ഭൂതപ്രേതപിശാചുക്കൾ, രക്ഷസ്സുകൾ എന്നിവയെ അടക്കുന്ന മന്ത്രങ്ങളും ആരോഗ്യരക്ഷക്കുള്ള മന്ത്രങ്ങളും അഥർവ്വവേദത്തിലുണ്ട്. പുരോഹിതനും മന്ത്രവാദിയും ഒരാളായിരുന്നു എന്നും അനുമാനിക്കാവുന്നതാണ്. അഥർവവേദം എന്ന പേര് അതിലെ പ്രതിപാദ്യത്തെ ആധാരമാക്കിയുള്ളതല്ല. അഥർവൻ എന്ന ഒരു ഋഷിയിൽനിന്നാണ് ഈ പേരിന്റെ ഉത്പത്തി.

മന്ത്രദ്രഷ്ടാക്കൾ

മറ്റു വേദങ്ങളെപ്പോലെ അഥർവവേദവും അപൌരുഷേയമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതു രചിച്ച ഋഷിയെപ്പറ്റിയോ മന്ത്രദ്രഷ്ടാവിനെപ്പറ്റിയോ ചരിത്രദൃഷ്ട്യാ അസന്ദിഗ്ധമായി ഒന്നും പറയുവാൻ നിവൃത്തിയില്ല. അഥർവവേദത്തിന്റെ സർവാനുക്രമണികയിലെ മന്ത്രദ്രഷ്ടാവിനെപ്പറ്റിയുള്ള കഥ വിശ്വാസയോഗ്യമായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ല. അഥർവനും ബ്രഹ്മാവുമാണ് മന്ത്രദ്രഷ്ടാക്കളിൽ പ്രമുഖന്മാർ. ഭൃഗു, അംഗിരസ്സ്, വസിഷ്ഠൻ, ഭരദ്വാജൻ, ശൌനകൻ, പ്രജാപതി തുടങ്ങിയവർ ഇതിലെ മറ്റു മന്ത്രദ്രഷ്ടാക്കളാണ്. അഥർവൻ ഏകദേശം 180-ൽ പരം മന്ത്രങ്ങളുടെയും ബ്രഹ്മാവ് 75-ൽപ്പരം മന്ത്രങ്ങളുടെയും ദ്രഷ്ടാക്കളാണ്. അഥർവനും ബ്രഹ്മാവും ദർശിച്ച മന്ത്രങ്ങൾ കൂടുതലുള്ളതുകൊണ്ടാവാം ഇതു അഥർവവേദമെന്നും ബ്രഹ്മവേദമെന്നും വ്യവഹരിക്കപ്പെടുന്നത്.

അഥർവവേദത്തിലെ പ്രതിപാദ്യം വളരെ പഴക്കമേറിയതാണെങ്കിലും അതിന്റെ രചന അത്ര പ്രാചീനമല്ല. ഋഗ്യജുസ് സാമവേദങ്ങൾക്ക് ശേഷമായിരിക്കണം ഇതിന്റെ രചനാകാലം. ശതപഥബ്രാഹ്മണത്തിലും ഛാന്ദോഗ്യോപനിഷത്തിലുമുള്ള സൂചനകളിൽനിന്നും അഥർവവേദം ഇവയ്ക്ക് മുമ്പുതന്നെ ഉണ്ടായിരുന്നു എന്നനുമാനിക്കാം. പതഞ്ജലി വേദങ്ങളെപ്പറ്റി പറയുമ്പോൾ അഥർവവേദത്തെപ്പറ്റി ആദ്യം പറയുന്നുണ്ട്. അഥർവാംഗിരസ്സെന്ന ഇതിന്റെ ആദ്യത്തെ നാമം സംഹിതയിൽതന്നെ നിർദ്ദേശിച്ചുകാണുന്നു. അഥർവവേദമെന്ന് ആദ്യമായി വ്യവഹരിക്കപ്പെടുന്നത് ഗൃഹ്യസൂത്രങ്ങളിലാണ്. ഒരുപക്ഷേ അഥർവവേദത്തിന് ഒരു വേദത്തിന്റെ പദവി നേടിയെടുക്കാൻ കുറേക്കാലം വേണ്ടിവന്നിരിക്കും. ഋഗ്വേദത്തിലെ അന്തിമമണ്ഡലത്തിന്റെ രചനാകാലംവരെ ഇത് ഒരു പ്രത്യേക വേദമായി അംഗീകരിക്കപ്പെട്ടിരുന്നുവോ എന്നു സംശയിക്കപ്പെടുന്നു. പുരുഷസൂക്തത്തിൽ അഥർവവേദത്തെപ്പറ്റി മാത്രം പറയാത്തതും ഇതിന് ഉപോദ്ബലകമാണ്. യജുർവേദം ശുക്ളയജുർവേദമെന്നും കൃഷ്ണയജുർവേദമെന്നും രണ്ടായി പിരിഞ്ഞ കാലഘട്ടമായിരിക്കും അഥർവവേദത്തിന്റെ രചനാകാലമെന്ന് പൊതുവേ കരുതപ്പെടുന്നു.

ശാഖാഭേദങ്ങൾ

അഥർവവേദത്തിന് 9 ശാഖകളുണ്ടെന്ന് ഭാഷ്യകാരനായ പതഞ്ജലിയും വേദവ്യാഖ്യാതാവായ സായണനും പറയുന്നു
പൈപ്പലാദം
ശൌനകം
തൌദം
മൌദം
ജലദം
ജാജലം
ബ്രഹ്മപദം
ദേവദർശം
ചാരണവൈദ്യം

എന്നിവയാണ് അവ. എന്നാൽ പൈപ്പലാദം, ശൌനകം എന്നീ രണ്ടു ശാഖകൾ മാത്രമേ ഇപ്പോൾ നിലവിലുള്ളു. പിപ്പലാദനാണ് പൈപ്പലാദശാഖയുടെ വിധായകൻ. പ്രശ്നോപനിഷത്തിലെ ആദ്യത്തെ മന്ത്രത്തിലുള്ള ഭഗവന്തം പിപ്പലാദ മുപസന്നാ എന്ന സൂചനയൊഴിച്ചാൽ പിപ്പലാദനെപ്പറ്റി വ്യക്തമായ അറിവുകളൊന്നും ഇല്ല. ഇപ്പോൾ പ്രചാരത്തിലുള്ളത് ശൌനകശാഖയിലുള്ള അഥർവവേദമാണ്. ഋഗ്വേദത്തിന്റെ ഏഴ് അനുക്രമണികകൾ ഒരു ശൌനകൻ രചിച്ചതാണ്. അതിധന്വാ ശൌനകഃ, ശൌനകഃ കാ പേയഃ എന്നും മറ്റും ഛാന്ദോഗ്യോപനിഷത്തിലും പറയുന്നുണ്ട്.

ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന ശൌനകശാഖയിലുള്ള അഥർവവേദത്തിന് 20 കാണ്ഡങ്ങളിലായി 730 സൂക്തങ്ങളും 6,000-ത്തോളം മന്ത്രങ്ങളും ഉണ്ട്. രചനാരീതി അനുസരിച്ച് 20 കാണ്ഡങ്ങളെ മൂന്നായി തരംതിരിക്കാം. 1-7 വരെ കാണ്ഡങ്ങൾ അടങ്ങിയതാണ് ആദ്യത്തെ വിഭാഗം. ഇതിൽ ചെറിയ സൂക്തങ്ങളുണ്ട്. ഇവയുടെ ക്രമം അതിലെ സൂക്തങ്ങളിൽ അടങ്ങിയിരിക്കുന്ന മന്ത്രങ്ങളുടെ എണ്ണത്തെ ആശ്രയിച്ചാണ്. അതായത് ഒന്നാം മണ്ഡലത്തിലെ സൂക്തങ്ങളിൽ 4 മന്ത്രങ്ങളും 2-ൽ 5, 3-ൽ 6, 4-ൽ 7, 5-ൽ 8-18 വരെ മന്ത്രങ്ങളടങ്ങിയ സൂക്തങ്ങളും ഉണ്ട്. 7-ൽ പല ഒറ്റമന്ത്രങ്ങളും പിന്നീട് 11 മന്ത്രങ്ങൾവരെയുള്ള സൂക്തങ്ങളും അടങ്ങിയിരിക്കുന്നു. 8-13 വരെ മണ്ഡലങ്ങളടങ്ങിയതാണ് രണ്ടാംഭാഗം. വേണ്ടത്ര ക്രമദീക്ഷയില്ലാതെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള നീണ്ട സൂക്തങ്ങളാണ് ഇതിലുള്ളത്. 14-18 വരെ കാണ്ഡങ്ങളടങ്ങിയ മൂന്നാം ഭാഗത്തിന്റെ ക്രമം അതിലെ വിഷയങ്ങളെ ആശ്രയിച്ചാണ്. 14-ൽ വിവാഹകർമങ്ങൾ, 15-ൽ വ്രാത്യൻമാരെപ്പറ്റിയുള്ള വിവരങ്ങൾ, 16-ലും 17-ലും ആഭിചാരപ്രയോഗങ്ങൾ, 18-ൽ ശ്രാദ്ധാദികൾ എന്നിവ കാണാം. 19-ൽ പല വിഷങ്ങളെപ്പറ്റിയുള്ള സൂക്തങ്ങളും 20-ൽ ഋഗ്വേദോദ്ധൃതമായ മന്ത്രങ്ങളും അടങ്ങിയിരിക്കുന്നു. അവസാനത്തെ രണ്ടു മണ്ഡലങ്ങൾ പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് പല ഗവേഷകൻമാരും അഭിപ്രായപ്പെടുന്നു. അഥർവപ്രാതിശാഖ്യത്തിൽ ഈ മണ്ഡലങ്ങൾ പരാമർശിക്കപ്പെടുന്നില്ല. തികച്ചും ലൌകികകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന അഥർവണത്തിന് അംഗീകാരം കിട്ടാതെയിരുന്ന ഒരു കാലത്ത് അതിനൊരു വേദത്തിന്റെ പദവി നേടിക്കൊടുക്കാനായിരിക്കാം ഇന്ദ്രസൂക്തങ്ങളും മറ്റുമടങ്ങിയ ഈ രണ്ടു കാണ്ഡങ്ങൾ കൂട്ടിച്ചേർത്തത്.

അഥർവവേദം പ്രധാനമായും ആഭിചാരപ്രവൃത്തികളെ പ്രതിപാദിക്കുന്ന മന്ത്രങ്ങളുടെ ഒരു സമാഹാരമാണ്. ഇതിലെ മന്ത്രങ്ങൾ മഹാവ്യാധികളെ ശമിപ്പിക്കാനും ക്രൂരമൃഗങ്ങൾ, പിശാചുക്കൾ എന്നിവയിൽനിന്നും രക്ഷനേടാനും, മാന്ത്രികന്മാർ, ബ്രാഹ്മണദ്വേഷികൾ എന്നിവരെ നശിപ്പിക്കാനും ഉള്ളവയാണ്. എന്നാൽ മംഗളാശംസകളും ഐശ്വര്യവർധകങ്ങളുമായ മറ്റനേകം മന്ത്രങ്ങളും ഇതിലുണ്ട്. അവ കുടുംബജീവിതത്തിൽ ശത്രുക്കളുമായുള്ള അനുരഞ്ജനം, ആയുസ്സ്, ധനം, ആരോഗ്യം എന്നിവയ്ക്കുവേണ്ടിയുള്ളവയാണ്. പൊതുവേ അഥർവമെന്ന നാമം ഇതിലെ മംഗളാശംസകളായ മന്ത്രഭാഗത്തെയും അംഗീരസ്സെന്നത് ആഭിചാരപ്രതിപാദകങ്ങളായ മന്ത്രഭാഗത്തെയും സൂചിപ്പിക്കുന്നു. പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് പറയപ്പെടുന്ന 20-ആം മണ്ഡലമൊഴിച്ചാൽ ഇതിന് യാഗാദികർമങ്ങൾ പ്രതിപാദിക്കുന്ന മറ്റു വേദങ്ങളുമായി ഉള്ളടക്കത്തിൽ വലിയ ബന്ധമൊന്നും ഇല്ല. പൊതുവേ മനുഷ്യന്റെ ഐഹികജീവിതത്തിലെ സുഖത്തെയും ക്ഷേമത്തേയും ലക്ഷ്യമാക്കിയുള്ളതാണ് ഇതിലെ മന്ത്രങ്ങൾ. മറ്റു വേദങ്ങളിലെ ഉയർന്ന സാംസ്കാരിക പശ്ചാത്തലം ഇതിലില്ല. സാധാരണജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമാണ് ഇതിൽ പ്രതിഫലിച്ചുകാണുന്നത്. ചരിത്രാതീതകാലത്തെ ജനങ്ങളെപ്പറ്റിയും അവരുടെ പ്രാകൃതമായ അനുഷ്ഠാനങ്ങളെപ്പറ്റിയും അഥർവവേദം വേണ്ടത്ര അറിവു നൽകുന്നു. വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ഈ മന്ത്രങ്ങളെ ബ്ലൂംഫീൽഡ് 14 ആയി വിഭജിച്ചിട്ടുണ്ട്:

ഭൈഷജ്യങ്ങൾ

രോഗങ്ങളെയും രോഗഹേതുക്കളായ ചില പിശാചുക്കളെയും നശിപ്പിക്കാനുള്ള മന്ത്രങ്ങൾ. കൌശികസൂത്രത്തിൽ ഇതിനെപ്പറ്റി വിശദമായ ചർച്ചയുണ്ട്. പക്ഷേ, പല രോഗങ്ങളെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും ഉള്ള ഇതിലെ വിവരണങ്ങൾ വേണ്ടത്ര വ്യക്തമല്ല.

ആയുഷ്യങ്ങൾ

ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയുള്ളവ. 100 വയസ്സുവരെ ജീവിക്കുകയെന്നതാണ് ലക്ഷ്യം. അതിനു മുൻപുണ്ടാകുന്ന മൃത്യുതടയുന്നതുകൂടാതെ യമൻ, മൃത്യു, നിരൃതി മുതലായവരെപ്പറ്റിയുള്ള സ്തുതികളും ഇതിലുണ്ട്.

ആഭിചാരങ്ങൾ

പിശാചുക്കൾ,ശത്രുക്കൾ, മന്ത്രവാദികൾ എന്നിവർക്കെതിരായി പ്രയോഗിക്കേണ്ടവ. പീഡനം, മാരണം, മോഹനം, സ്തംഭനം, വശീകരണം മുതലായ ആഭിചാരങ്ങളും യാതുവിദ്യകളും അടങ്ങിയിരിക്കുന്നതു കൂടാതെ ആഭിചാരങ്ങൾക്കെതിരായി ചെയ്യുന്ന കൃത്യാപ്രതിവിധികൾ എന്നു പറയുന്ന പ്രയോഗങ്ങളും ഇതിലുൾപ്പെടുന്നു.

സ്ത്രീകർമങ്ങൾ

ആദ്യത്തെ 7 കാണ്ഡങ്ങളിൽ സ്ത്രീകർമപ്രതിപാദകങ്ങളായ അനേകം സൂക്തങ്ങളുണ്ട്. വിവാഹം, ഗർഭധാരണം, പ്രസവം മുതലായവയോടനുബന്ധിച്ച് അനുഷ്ഠിക്കേണ്ടവയാണവ. ഈ മന്ത്രങ്ങളിൽ ഏറിയ പങ്കും സ്ത്രീപുരുഷബന്ധത്തെപ്പറ്റി പറയുന്നു. സ്ത്രീപുരുഷന്മാരുടെ അന്യോന്യവശീകരണത്തിനും ഇവ വിനിയോഗിക്കപ്പെടുന്നു. ദാമ്പത്യസുഖത്തിനും സന്താനസൌഭാഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്ന മന്ത്രങ്ങളും വിരളമല്ല.

സൌമനസ്യങ്ങൾ

ഐക്യം, സമുദായശ്രേഷ്ഠത, വിജയം, വാഗ്മിത്വം, ജനസ്വാധീനത മുതലായവയ്ക്കുവേണ്ടിയുള്ളവ.

രാജകർമങ്ങൾ

രാജാവിനുവേണ്ടിയുള്ളവ. രാജ്യാരോഹണം, രാജ്യസംപ്രാപ്തി മുതലായവയ്ക്കും, രാജാവിന് ശക്തി, വീര്യം, ചക്രവർത്തിപദം, വിജയം മുതലായവ നേടുന്നതിനും വേണ്ടിയുള്ള മന്ത്രങ്ങളാണിവ.

ബ്രാഹ്മണസൂക്തങ്ങൾ

ബ്രാഹ്മണരുടെ രക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ളവ. ബ്രാഹ്മണർക്ക് നല്കേണ്ട ദാനങ്ങളെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന നിരവധി മന്ത്രങ്ങളും ഇതിലുണ്ട്.

പൌഷ്ടികങ്ങൾ

ഐശ്വര്യവർധകങ്ങളായ മന്ത്രങ്ങൾ. ധാന്യവർധനം, മഴ, സമ്പത്ത് ഇവയ്ക്കുവേണ്ടി വിനിയോഗിക്കപ്പെടുന്നു. 20-ആമത്തെ മണ്ഡലമൊഴിച്ച് ബാക്കിയുള്ള മണ്ഡലങ്ങളിൽ അഞ്ചിലൊന്ന് ഭാഗത്തോളം ഈ മന്ത്രങ്ങളാണ് കാണപ്പെടുന്നത്.

പ്രായശ്ചിത്തങ്ങൾ

ഇതിലുള്ള നാല്പതോളം സൂക്തങ്ങൾ പ്രായശ്ചിത്തങ്ങളാണ്. ഇതിൽ പലതും യാഗാദികർമങ്ങളിലുള്ള പോരായ്മകളെ പരിഹരിക്കുന്നവയാണ്.

സൃഷ്ടിപരവും ബ്രഹ്മവിദ്യാപ്രതിപാദകങ്ങളുമായമന്ത്രങ്ങൾ

ലോകോത്പത്തി, ബ്രഹ്മം, ആദിപുരുഷൻ മുതലായവയെപ്പറ്റി ചോദ്യരൂപത്തിലുള്ള മന്ത്രങ്ങളാണിവ. ചിലേടത്ത് ആത്മാവിനെപ്പറ്റിയുള്ള സൂചനകളും (11: 4) മറ്റു ചിലേടത്ത് ബ്രഹ്മാത്മൈക്യത്തെപ്പറ്റിയുള്ള സൂചനകളും (11: 8) കാണുന്നുണ്ട്.

കുന്താപസൂക്തങ്ങൾ

കുന്താപസൂക്തങ്ങളെന്നു പറയപ്പെടുന്ന ഈ വിഭാഗത്തിൽ അഗ്നിസ്തുതി, ഇന്ദ്രസ്തുതി മുതലായവ അടങ്ങിയിരിക്കുന്നു.

അനുബന്ധങ്ങൾ

ബ്രാഹ്മണങ്ങൾ

അഥർവവേദത്തിന്റെ ബ്രാഹ്മണമാണ് ഗോപഥബ്രാഹ്മണം. യഥാക്രമം അഞ്ചും ആറും അധ്യായങ്ങളുള്ള രണ്ടു കാണ്ഡങ്ങൾ ഇതിനുണ്ട്. അഥർവവേദത്തിന്റെ മഹിമാതിശയം വർണിക്കുകയും ബ്രഹ്മൻ എന്ന ഋത്വിക്കിനെ പ്രശംസിക്കുകയുമാണ് ഇതിന്റെ ഉദ്ദേശ്യം.

ഉപനിഷത്തുകൾ

ഏകദേശം 112 ഉപനിഷത്തുകൾ അഥർവവേദത്തിന്റേതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സംശയരഹിതമായി പറയാവുന്നവ 27 എണ്ണമാണ്. ഇവയിൽ പ്രധാനപ്പെട്ടവ പ്രശ്നം, മാണ്ഡൂക്യം, മുണ്ഡകം, ജാബാലം എന്നിവയാണ്.

സൂത്രങ്ങൾ

വൈതാനസൂത്രമെന്ന ശ്രൌതസൂത്രവും കൌശികസൂത്രമെന്ന ഗൃഹ്യസൂത്രവും അഥർവവേദത്തിനുണ്ട്. പല അംശത്തിലും ഇവയ്ക്ക് ഗോപഥബ്രാഹ്മണവുമായി സാമ്യമുണ്ട്. കൌശികസൂത്രത്തിൽ സാധാരണ ഗൃഹ്യസൂത്രത്തിൽ പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങൾ കൂടാതെ ചില ആഭിചാരങ്ങളെപ്പറ്റിയുള്ള വർണനകളും ഉണ്ട്.

ഇവ കൂടാതെ അഥർവപ്രാതിശാഖ്യമെന്ന ഒരു വ്യാകരണ ഗ്രന്ഥവും അഥർവവേദത്തിനുണ്ട്. സായണൻ അഥർവവേദത്തിന്റെ 12 കാണ്ഡങ്ങൾക്കു മാത്രമേ ഭാഷ്യം രചിച്ചിട്ടുള്ളൂ.

അഥർവവേദവും ആയുർവേദവും

ആയുർവേദത്തിന്റെ ഉറവിടം അഥർവവേദമാണ്. ചാരണവൈദ്യമെന്ന (സഞ്ചരിക്കുന്ന വൈദ്യം) ശാഖാഭേദം അതിപ്രാചീനമായ ഒരു ആയുർവേദ സമ്പ്രദായമാണെന്ന് ഊഹിക്കപ്പെടുന്നു. അഥർവവേദത്തിന് ഭൈഷജ്യമെന്ന പേരുകൂടിയുണ്ട് (11: 6). അഥർവമെന്ന പേര് ഔഷധപര്യായമായിട്ടു തന്നെ പലേടത്തും പ്രയോഗിച്ചു കാണുന്നു. അഥർവൻ ഒരുപക്ഷേ വൈദികകാലത്തെ ഒരു ഭിഷഗ്വരനായിരുന്നിരിക്കാം. രോഗങ്ങളെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന മിക്കവാറും മന്ത്രങ്ങളുടെ ദ്രഷ്ടാവും അഥർവനാണ്. അതിപ്രാചീനമായ ഒരു ചികിത്സാപദ്ധതി ഇതിലുണ്ട്. മരുന്നും മന്ത്രവുംകൊണ്ട് രോഗം ശമിപ്പിക്കുവാനുള്ള ഉപായങ്ങൾ ഇതിലുടനീളം കാണാം. ആയുർവേദം പഠിക്കുന്നയാളിന് അഥർവവേദത്തിനോടുള്ള കടപ്പാട് ചരകനും സുശ്രുതനും തങ്ങളുടെ സംഹിതകളിൽ എടുത്തുപറയുന്നുണ്ട്. അഥർവവേദത്തിലെ ഇന്ദ്രനും പ്രജാപതിയും എല്ലാം ഭിഷഗ്വരൻമാരാണ്. ഇതിലെ അഞ്ചാം കാണ്ഡത്തിലെ 30-ആമത്തെ സൂക്തം ഭിഷഗ്വരനെ പ്രശംസിക്കുന്നു. നിരവധി ഔഷധ പ്രയോഗങ്ങളെപ്പറ്റിയും ശസ്ത്രക്രിയകളെപ്പറ്റിയും ഉള്ള സൂചനകൾ കൂടാതെ പിന്നീട് പഞ്ചകർമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രയോഗങ്ങളും എല്ലാം ഇതിൽ ബീജരൂപത്തിൽ അടങ്ങിയിട്ടുണ്ട്.

മതവും തത്ത്വചിന്തയും

അഥർവവേദത്തിന് അതിന്റേതായ ഒരു ജീവിതവീക്ഷണമുണ്ട്. 100 വയസ്സുവരെ ലൌകികസുഖങ്ങളനുഭവിച്ച് ജീവിക്കുകയാണിതിന്റെ ആദർശം. വാർധക്യദശ പ്രാപിക്കാതെ മരിക്കുന്നത് നിന്ദ്യമാണ്. പരലോകത്തും അവിടുത്തെ സുഖങ്ങൾക്കും രണ്ടാം സ്ഥാനമേ നല്കിയിട്ടുള്ളു. കഷ്ടപ്പാടും ദുഃഖവും സഹിക്കുകയല്ല പ്രത്യുത, തികച്ചും ലൌകികമായ മാർഗങ്ങളിലൂടെ അതിനു പരിഹാരം കണ്ടെത്തുകയാണ് അഥർവവേദി ചെയ്യുന്നത്. ജീവിതവീക്ഷണംപോലെ തത്ത്വചിന്താമണ്ഡലത്തിലും അഥർവവേദത്തിന്റെ സംഭാവനയുണ്ട്. ഒരു പ്രത്യേക തത്ത്വചിന്താപദ്ധതി ഇതിലില്ലെങ്കിലും പല ദർശനങ്ങളുടെയും അടിസ്ഥാനം ഇതിൽ കാണാം. ബ്രഹ്മം, ആത്മാവ് തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഉപനിഷത്തുകളിലുള്ള വിപുലമായ ചർച്ചയ്ക്ക് ആരംഭം കുറിച്ചത് ഇവിടെയാണ്. 230 പ്രാവശ്യത്തോളം പ്രയോഗിക്കപ്പെട്ടിരിക്കുന്ന ഇതിലെ ബ്രഹ്മശബ്ദത്തിന് പലേടത്തും പല അർഥമാണെങ്കിലും ചിലേടത്ത് അത് ആദ്യപുരുഷനെയും മറ്റു ചിലേടത്ത് പരമതത്ത്വത്തെയും കുറിക്കുന്നു. 15-ആമത്തെ വ്രാത്യകാണ്ഡം ബ്രഹ്മവിദ്യാപ്രതിപാദകമാണ്. വ്രത്യോ വാ ഇദ് അഗ്ര ആസീദ് എന്നു തുടങ്ങിയുള്ള വർണനകൾ ഉപനിഷത്തിലെ മന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. വേദങ്ങളിൽ വച്ച് ബ്രഹ്മവിദ്യയെപ്പറ്റി ഏറ്റവുമധികം പ്രതിപാദിക്കുന്നത് അഥർവവേദമാണ്.

No comments:

Post a Comment