ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 July 2022

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ ശ്രീസുബ്രഹ്മണ്യസ്വാമിയാണ്. കൂടാതെ ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി (ശിവൻ), ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണ സങ്കല്പം), അയ്യപ്പൻ, നാഗദൈവങ്ങൾ, കുരുതികാമൻ, പഞ്ചമീദേവി, യക്ഷിയമ്മ എന്നിവരും പ്രതിഷ്ഠകളായുണ്ട്. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളിൽ പുകഴ്പെറ്റ ഈ ക്ഷേത്രം കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ്. പഴയ തിരുവിതാംകൂർ ദേശത്ത് മഹാക്ഷേത്രങ്ങളിൽ മഹാക്ഷേത്രങ്ങളായി അറിയപ്പെട്ടിരുന്ന ഏഴ് ക്ഷേത്രങ്ങളിലൊന്ന് ഇതാണ്. കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹം, ശൈവ-വൈഷ്ണവ ഭാവങ്ങൾ ഒത്തിണങ്ങിയ പ്രതിഷ്ഠ, കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരം, മൂന്ന് കൊടിയേറ്റുത്സവങ്ങൾ എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള ഈ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

ഐതിഹ്യം

ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം, ത്രേതായുഗത്തിൽ പരശുരാന്റെ പൂജയേറ്റുവാങ്ങിയതാണെന്ന് പറയപ്പെടുന്നു. ദീർഘകാലം ഈ വിഗ്രഹം പൂജിച്ചുവന്ന അദ്ദേഹം, അതിനുശേഷം ഇത് കായംകുളം കായലിൽ നിക്ഷേപിച്ചു. പിന്നീട് ഇപ്പോഴത്തെ ക്ഷേത്രത്തിൽ വിഗ്രഹം എത്തിച്ചേരാനുണ്ടായ ഒരു കഥയുണ്ട്. അതിങ്ങനെ...

പുരാതനകാലത്ത് കുമാരപുരം എന്നായിരുന്നു ഹരിപ്പാടിന്റെ പേര്. ഹരിപ്പാടിന്റെ പടിഞ്ഞാറുള്ള സ്ഥലങ്ങൾ ഇന്നും കുമാരപുരം എന്നാണ് അറിയപ്പെടുന്നത്. ഇവിടെയുള്ള പ്രധാന ക്ഷേത്രം, ഇന്നത്തെ ക്ഷേത്രത്തിന് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കീഴ്തൃക്കോവിൽ ക്ഷേത്രമായിരുന്നു. ദ്വിബാഹുവായ ബാലസുബ്രഹ്മണ്യൻ പ്രധാന പ്രതിഷ്ഠയായ ഈ ക്ഷേത്രത്തിന് സമീപം ഒരു മഹാക്ഷേത്രം പണികഴിപ്പിയ്ക്കാനും, അവിടെ അയ്യപ്പസ്വാമിയെ പ്രതിഷ്ഠിയ്ക്കാനും കുമാരപുരത്തെ നാട്ടുപ്രമാണികൾ തീരുമാനിച്ചു. അതിനായി അവർ വിദഗ്ധരായ പണിക്കാരെ പല നാടുകളിൽ നിന്നും കൊണ്ടുവരികയും ക്ഷേത്രനിർമ്മാണം ആരംഭിയ്ക്കുകയും ചെയ്തു. അങ്ങനെ മാസങ്ങൾക്കുള്ളിൽ അവിടെയൊരു മഹാക്ഷേത്രം ഉയർന്നുവന്നു. തുടർന്ന് പ്രതിഷ്ഠയ്ക്കും മറ്റ് ചടങ്ങുകൾക്കുമായി നാട്ടുകാരായ ഭക്തജനങ്ങൾ ഒരുങ്ങി.

അങ്ങനെയിരിയ്ക്കുന്ന സമയത്ത് ഒരു ദിവസം രാത്രി, കുമാരപുരത്തെ എല്ലാ പ്രമാണികൾക്കും ഒരേ സമയം ഒരു സ്വപ്നദർശനമുണ്ടായി. അതിദിവ്യനായ ഒരു സന്ന്യാസി തങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് പുതിയ ക്ഷേത്രത്തിൽ അയ്യപ്പനെയല്ല, സുബ്രഹ്മണ്യനെയാണ് പ്രതിഷ്ഠിയ്ക്കേണ്ടതെന്ന് അരുളിചെയ്യുന്നതായിട്ടായിരുന്നു സ്വപ്നദർശനം. ക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കാൻ ഏറ്റവും ഉചിതമായ ഒരു വിഗ്രഹം, കായംകുളം കായലിൽ ജലാധിവാസമേറ്റുകിടപ്പുണ്ടെന്നും, അത് ത്രേതായുഗത്തിൽ പരശുരാമന്റെ പൂജയേറ്റുവാങ്ങിയതാണെന്നും കായംകുളം കായലിൽ കണ്ടല്ലൂർ എന്ന സ്ഥലത്തെത്തുമ്പോൾ ഒരു പ്രത്യേകഭാഗത്ത് നീർച്ചുഴികളും പുഷ്പങ്ങളും കാണാമെന്നും അവിടെ ഇറങ്ങി മുങ്ങിത്തപ്പിയാൽ വിഗ്രഹം കിട്ടുമെന്നും സന്ന്യാസി കൂട്ടിച്ചേർത്തു. അതനുസരിച്ച് പിറ്റേദിവസം തന്നെ പ്രമാണിമാർ ഒരുമിച്ച് കണ്ടല്ലൂരിലേയ്ക്ക് പുറപ്പെട്ടു. സ്വപ്നത്തിൽ പറഞ്ഞതുപോലെ ഒരു സ്ഥലത്ത് നീർച്ചുഴികളും പുഷ്പങ്ങളും വലംവയ്ക്കുന്നത് അവർക്ക് കാണാനിടയായി. അതനുസരിച്ച് അവർ തങ്ങളുടെ സഹായികളോട് പ്രസ്തുത സ്ഥലത്ത് മുങ്ങിത്തപ്പാൻ അറിയിയ്ക്കുകയും അതനുസരിച്ച് സഹായികൾ കായലിലിറങ്ങി മുങ്ങിത്തപ്പുകയും ചെയ്തു. അതിദിവ്യമായ സുബ്രഹ്മണ്യ വിഗ്രഹവുമായാണ് അവർ പൊങ്ങിവന്നത്.

തുടർന്ന് പ്രമാണിമാരും സഹായികളും കൂടി വിഗ്രഹവും കൊണ്ട് ഘോഷയാത്രയായി കുമാരപുരത്തേയ്ക്ക് പുറപ്പെട്ടു. പമ്പാനദിയുടെ ഒരു കൈവഴിയായ പായിപ്പാട്ടാറ്റിലൂടെ മൂന്നോളം വള്ളങ്ങളിലായാണ് അവർ യാത്ര നടത്തിയത്. ഈ യാത്രയുടെ സ്മരണയ്ക്കായാണ് ഇന്നും ചിങ്ങമാസത്തിലെ ചതയം നാളിൽ പായിപ്പാട്ടാറ്റിൽ വള്ളംകളി നടത്തിവരുന്നത്. കുമാരപുരത്തെ ക്ഷേത്രത്തിൽ വിഗ്രഹം എത്തിയ്ക്കുന്നതിന് അല്പം മുമ്പ് ഒരു സ്ഥലത്ത് വിഗ്രഹം ഇറക്കിവച്ച് വിശ്രമിയ്ക്കാൻ തീരുമാനിയ്ക്കുകയും അതനുസരിച്ച് അര നാഴിക (12 മിനിറ്റ്) നേരം വിശ്രമിയ്ക്കുകയും ചെയ്തു. ഇതിനുശേഷം അവിടെയും ഒരു സുബ്രഹ്മണ്യക്ഷേത്രം ഉയർന്നുവരികയുണ്ടായി. അതിനുശേഷം ക്ഷേത്രത്തിലെത്തിച്ച വിഗ്രഹം, തുടർന്നുവന്ന വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം ഉച്ചയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ സകലവിധ താന്ത്രികച്ചടങ്ങുകളോടെയും പ്രതിഷ്ഠിച്ചു. പ്രതിഷ്ഠാമുഹൂർത്തത്തോടടുത്ത സമയത്ത് ക്ഷേത്രത്തിൽ ഒരു ദിവ്യപുരുഷൻ പ്രത്യക്ഷപ്പെട്ടുവെന്നും അത് പരശുരാമൻ തന്നെയായിരുന്നെന്നും അദ്ദേഹമാണ് പ്രതിഷ്ഠാകർമ്മങ്ങൾക്ക് നേതൃത്വം നൽകിയതെന്നും പറയപ്പെടുന്നു. അങ്ങനെ ശ്രീഹരിയുടെ, അഥവാ മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ പാദം പതിഞ്ഞ സ്ഥലം, ഹരിപ്പാദപുരം എന്നും കാലാന്തരത്തിൽ ഹരിപ്പാടെന്നും അറിയപ്പെടാൻ തുടങ്ങി. ആദ്യം പ്രതിഷ്ഠിയ്ക്കാൻ വച്ചിരുന്ന അയ്യപ്പസ്വാമിയെ ക്ഷേത്രത്തിലെ ഉപദേവനാക്കി മാറ്റുകയും ചെയ്തു. ആദ്യപ്രതിഷ്ഠാദിനമായ തൃക്കാർത്തിക ഇന്നും ക്ഷേത്രത്തിൽ അതിവിശേഷമായി ആചരിച്ചുവരുന്നു.

ക്ഷേത്രപരിസരവും മതിലകവും

കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമായ ഹരിപ്പാട് ക്ഷേത്രം ഹരിപ്പാട് നഗരത്തിന്റെ ഹൃദയഭാഗത്ത് ദേശീയപാതയിൽ നിന്ന് അര കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്നു. ഹരിപ്പാട് പോലീസ് സ്റ്റേഷൻ, കാർത്തികപ്പള്ളി താലൂക്ക് ഓഫീസ്, നഗരസഭാ കാര്യാലയം, ഗവ. സ്കൂൾ, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. എട്ടേക്കറോളം വിസ്തീർണ്ണമുള്ള അതിവിശാലമായ മതിലകമാണ് ക്ഷേത്രത്തിന്. ക്ഷേത്രത്തിനുചുറ്റും വലിയ ആനപ്പള്ളമതിൽ പണിതിരിയ്ക്കുന്നു. ഇതിന്റെ നാലുഭാഗത്തും ഗോപുരങ്ങളുണ്ടെങ്കിലും അവ അനാകർഷകങ്ങളാണ്. ക്ഷേത്രത്തിന്റെ ധാടിമോടികൾക്ക് യോജിച്ചവയല്ല അവ. കിഴക്കേ ഗോപുരത്തിൽ നിന്ന് അല്പദൂരം മാറി ക്ഷേത്രത്തിന്റെ പേരെഴുതിയ മനോഹരമായ പ്രവേശനകവാടം കാണാം. അത് 2015-ൽ പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശിയിരുന്നു. അത് കടന്ന് അല്പദൂരം സഞ്ചരിച്ചാൽ ക്ഷേത്രമുറ്റത്തെത്താം. ക്ഷേത്രത്തിന്റെ മുന്നിൽ അരയാൽ മരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമാകുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. അരയാലിനടുത്തുതന്നെയാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും. താരതമ്യേന ചെറിയ ഗോപുരമാണിത്. ഒരു നിലയേയുള്ളൂ. എന്നാൽ, വലിയ ആനവാതിൽ ഈ ഗോപുരത്തിനുണ്ട്. മരം കൊണ്ടുതീർത്ത ആനവാതിൽ 2017-ൽ പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശുകയുണ്ടായി. ഗോപുരത്തോടു ചേർന്നുതന്നെയാണ് ക്ഷേത്രത്തിലെ സ്റ്റേജും. അടുത്ത് ക്ഷേത്രം വക ഒരു ഓഡിറ്റോറിയവുമുണ്ട്. വിശേഷദിവസങ്ങളിൽ ഇവിടെ കലാപരിപാടികൾ നടക്കുന്നു.

ക്ഷേത്രത്തിന്റെ തെക്കുകിഴക്കുഭാഗത്ത് സാമാന്യം വലുപ്പമുള്ള ഒരു കുളം കാണാം. വേലകുളം എന്നാണ് ഈ കുളം അറിയപ്പെടുന്നത്. തിരുവിതാംകൂർ പ്രദേശത്തെ ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് നടത്തിവരുന്ന അനുഷ്ഠാനകലാരൂപമാണ് വേലകളി. അത് പല രൂപത്തിലും നടത്തിവരുന്നുണ്ട്. അവയിലൊന്നാണ് 'കുളത്തിൽ വേല'. ഹരിപ്പാട് ക്ഷേത്രത്തിൽ ഉത്സവക്കാലത്ത് കുളത്തിൽ വേല നടക്കുന്നത് തെക്കുകിഴക്കുഭാഗത്തുള്ള ഈ കുളത്തിലാണ്. അതുമൂലമാണ് ഇത് 'വേലകുളം' എന്ന് അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ വഴികൾ ദേശീയപാതയിലേയ്ക്കുള്ളതാണ്. വടക്കുഭാഗത്താണ് അതിവിശാലമായ പ്രധാനക്ഷേത്രക്കുളമുള്ളത്. 'പെരുംകുളം' എന്നറിയപ്പെടുന്ന ഈ കുളം കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളിലൊന്നാണ്. അഞ്ചേക്കറോളം വിസ്തീർണ്ണമുള്ള ഈ കുളത്തിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ക്ഷേത്രദർശനത്തിനെത്തുന്നത്. പെരുംകുളത്തിന്റെ വടക്കേക്കരയിലാണ് ദേവസ്വം വക ആനത്താവളവും മറ്റുമുള്ളത്. തെക്കേക്കരയിൽ മറ്റൊരു അരയാൽമരം കാണാം. ഇതിന്റെ ചുവട്ടിലാണ് നാഗദൈവങ്ങളുടെ സാന്നിദ്ധ്യം. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയുമടക്കമുള്ള പരിവാരങ്ങളടങ്ങുന്നതാണ് ഈ പ്രതിഷ്ഠകൾ. ഇതിനടുത്ത് ഒരു കൽമണ്ഡപമുണ്ട്. പണ്ട് തൃശ്ശൂർ നടുവിൽ മഠം സ്വാമിയാർ ക്ഷേത്രദർശനത്തിനെത്തുമ്പോൾ അദ്ദേഹത്തിന് ഇരിയ്ക്കാൻ നിർമ്മിച്ചു കൊടുത്തതാണത്രേ ഇത്. ക്ഷേത്രകാര്യങ്ങളിൽ ഇടപെടാൻ അവകാശമുള്ള ഏക വ്യക്തി നടുവിൽ മഠം സ്വാമിയാരാണ്. വിശേഷദിവസങ്ങളിൽ അദ്ദേഹത്തിന് പൂജ നടത്താൻ പോലും അവകാശമുണ്ട്. കുളത്തിന്റെ കിഴക്കേക്കരയിൽ മറ്റൊരു ക്ഷേത്രമുണ്ട്.

ആഞ്ജനേയസ്വാമിയും നവഗ്രഹങ്ങളുമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. സപ്തചിരഞ്ജീവികളിലൊരാളായ ആഞ്ജനേയസ്വാമിയുടെ സാന്നിദ്ധ്യമുള്ള ക്ഷേത്രത്തിന് അധികം പഴക്കമില്ലെങ്കിലും ഹരിപ്പാട്ടെത്തുന്ന ഭക്തർ ഇവിടെ തൊഴാതെ പോകാറില്ല. പത്നീസമേതരായ നവഗ്രഹങ്ങളാണ് മറ്റൊരു പ്രത്യേകത. കേരളത്തിൽ പത്നീസമേതരായ നവഗ്രഹങ്ങളുള്ള ഏക ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെയടുത്താണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹരിപ്പാട് ഗ്രൂപ്പ് ഓഫീസ്. ദേവസ്വം ബോർഡിനുകീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പുകളിലൊന്നാണ് ഹരിപ്പാട് ഗ്രൂപ്പ്.

കീഴ്തൃക്കോവിൽ ക്ഷേത്രം

ക്ഷേത്രമുറ്റത്തെത്തുന്നതിന് തൊട്ടുമുമ്പ് വഴിയുടെ തെക്കുഭാഗത്ത് ഒരു ചെറിയ ക്ഷേത്രം കാണാം. ഇതാണ്, ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കീഴ്തൃക്കോവിൽ. വളരെ ചെറിയൊരു ക്ഷേത്രമാണിത്. ശ്രീകോവിലും മണ്ഡപവും പ്രദക്ഷിണവഴിയും മാത്രമാണ് ഇവിടെയുള്ളത്. ശ്രീകോവിൽ സാമാന്യം വലുതാണ്. രണ്ടുനിലകളോടുകൂടിയ ചതുരശ്രീകോവിലാണിത്. ദ്വിബാഹുവായ ബാലസുബ്രഹ്മണ്യസ്വാമിയാണ് കീഴ്തൃക്കോവിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം. ഏറെക്കാലം ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം 2015-ലാണ് നന്നാക്കിയത്. ഉത്സവക്കാലത്ത് ഇവിടെയും കൊടിയേറ്റമുണ്ട്. മൂന്നാം ദിവസമാണ് ഇവിടെ കൊടിയേറ്റം. സ്ഥിരം കൊടിമരം ഇവിടെയില്ലാത്തതിനാൽ താൽക്കാലികമായി അടയ്ക്കാമരത്തിന്റെ തടി കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയാണ് പതിവ്. ഇപ്പോൾ സ്ഥിരം കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.

മതിലകം

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യമെത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലിപ്പമുള്ള ആനക്കൊട്ടിലാണിത്. ചോറൂൺ, തുലാഭാരം, ഭജന തുടങ്ങിയവ നടത്തുന്നത് ഈ ആനക്കൊട്ടിലിലാണ്. ആറാനകളെ എഴുന്നള്ളിച്ച് നിർത്താൻ സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിന് തെക്കുഭാഗത്താണ് കൂത്തമ്പലം പണിതിരിയ്ക്കുന്നത്. തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം, കൂടൽമാണിക്യം ക്ഷേത്രം എന്നിവിടങ്ങളിലെ കൂത്തമ്പലങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും വലിയ കൂത്തമ്പലമാണ് ഹരിപ്പാട്ടേത്. വിശേഷദിവസങ്ങളിൽ ഇവിടെ കൂത്തും കൂടിയാട്ടവും പതിവുണ്ട്. ആനക്കൊട്ടിലും കൂത്തമ്പലവും ശില്പകലാവൈദഗ്ദ്ധ്യം കൊണ്ട് സമ്പന്നമാണ്. സ്കന്ദപുരാണം, ശ്രീമദ് ഭാഗവതം, രാമായണം, മഹാഭാരതം തുടങ്ങിയ കൃതികളിൽ നിന്നുള്ള രംഗങ്ങൾ ഇവിടെ മനോഹരമായി ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പതിനാറുകൈകളോടുകൂടിയ ദുർഗ്ഗാദേവി, ആറുമുഖങ്ങളോടുകൂടിയ സുബ്രഹ്മണ്യസ്വാമി, ശ്രീകൃഷ്ണലീലകൾ, ഹനുമാൻ ലങ്കയിലേയ്ക്ക് ചാടുന്നത് എന്നിവ സവിശേഷ പ്രാധാന്യമർഹിയ്ക്കുന്നു. കൂത്തമ്പലത്തിനകത്ത് ഒരു തൂണിൽ യക്ഷി കുടികൊള്ളുന്നു. ഈ യക്ഷിയെ ക്ഷേത്രത്തിലെ ഉപദേവതയായി ആചരിച്ചുവരുന്നു.

ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവദ്വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന കേരളത്തിലെ ഏറ്റവും ഉയരം കൂടിയ സ്വർണ്ണക്കൊടിമരമുള്ളത്. ഏകദേശം എഴുന്നൂറടി ഉയരം വരും ഈ കൊടിമരത്തിന്. ഒരിയ്ക്കൽ ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടായപ്പോൾ രക്ഷപ്പെട്ട ഈ കൊടിമരം പിന്നീട് പുനഃപ്രതിഷ്ഠിയ്ക്കുകയായിരുന്നുവത്രേ. കൊടിമരത്തിനപ്പുറത്താണ് ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. നല്ല വലിപ്പമുള്ള ബലിക്കല്ലാണിത്. അതിനാൽ, പുറത്തുനിന്നുനോക്കുമ്പോൾ വിഗ്രഹം കാണാൻ കഴിയില്ല. പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിയ ഈ ബലിക്കല്ലിന് പീഠമുൾപ്പെടേ ഏകദേശം പത്തടി ഉയരം വരും. ഏണിചാരിനിന്നാണ് ബലിതൂകുന്നത്. ബലിക്കൽപ്പുരയുടെ പ്രവേശനകവാടത്തിനുമുകളിൽ മയിൽവാഹനനായ സുബ്രഹ്മണ്യസ്വാമിയുടെ രൂപം കാണാം. ബലിക്കൽപ്പുരയുടെ തെക്കുവശത്ത്, കൂത്തമ്പലത്തിനോടുചേർന്ന് ഒരു ഗണപതിപ്രതിഷ്ഠ കാണാം. അരയടി മാത്രം ഉയരം വരുന്ന ഒരു കൊച്ചുവിഗ്രഹമാണ് ഇവിടെ ഗണപതിഭഗവാന്റേത്. വലത്തോട്ട് തുമ്പിക്കൈ നീട്ടിയിരിയ്ക്കുന്ന ഗണപതിയുടെ നാല് കൈകളിൽ മഴു, കയർ, മോദകം, അനുഗ്രഹമുദ്ര എന്നിവ കാണാം. ഇവിടെ പൂജ നടത്തുന്നത് തമിഴ് ബ്രാഹ്മണരാണ്.

ക്ഷേത്രമതിലകത്ത് തെക്കുകിഴക്കേമൂലയിൽ അടച്ചിട്ട പ്രദക്ഷിണവഴിയോടുകൂടി ഒരു ചെറിയ ശ്രീകോവിൽ കാണാം. ശ്രീകൃഷ്ണഭഗവാനാണ് ഈ ശ്രീകോവിലിലെ പ്രതിഷ്ഠ. 'തിരുവമ്പാടി ക്ഷേത്രം' എന്ന് ഈ ശ്രീകോവിൽ അറിയപ്പെടുന്നു. ഗോശാലകൃഷ്ണനായാണ് പ്രതിഷ്ഠാസങ്കല്പം. അതിനാൽ, അടച്ചിട്ട പ്രദക്ഷിണവഴി ഗോശാലയായി സങ്കല്പിയ്ക്കപ്പെടുന്നു. പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്ന ഭഗവാന്റെ വിഗ്രഹം ഇരുകൈകളിലും കാലിക്കോലും ഓടക്കുഴലുമേന്തിയ രൂപത്തിലാണ്. ഉത്സവക്കാലത്ത് ഇവിടെയും കൊടിയേറ്റമുണ്ട്. അഞ്ചാം ഉത്സവത്തിനാണ് ഇവിടെ കൊടിയേറ്റമുള്ളത്. സ്ഥിരം കൊടിമരം ഇവിടെയില്ലാത്തതിനാൽ താൽക്കാലികമായി അടയ്ക്കാമരത്തിന്റെ തടി കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയാണ് പതിവ്. ഇപ്പോൾ സ്ഥിരം കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി മറ്റൊരു ചെറിയ ശ്രീകോവിലുണ്ട്. അയ്യപ്പസ്വാമിയാണ് ഇവിടെ പ്രതിഷ്ഠ. ശബരിമലയിലേതു പോലെത്തന്നെയാണ് ഇവിടെയും അയ്യപ്പന്റെ വിഗ്രഹം. ശ്രീകോവിലിനുമുന്നിൽ ഒരു മുഖപ്പുണ്ട്. ഇവിടെയാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം.

ക്ഷേത്രമതിലകത്ത് അങ്ങിങ്ങായി നിരവധി മരങ്ങൾ തഴച്ചുവളരുന്നത് കാണാം. 2013-ൽ ഹരിപ്പാട് ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഇവിടെ ഒരു നക്ഷത്രവനം പണിതിരിന്നു. 'ശരവണഭവ നക്ഷത്രവനം' എന്നറിയപ്പെടുന്ന ഈ നക്ഷത്രവനത്തിൽ 27 നക്ഷത്രങ്ങളുടെയും വൃക്ഷങ്ങളെ ഭക്തിപുരസ്സരം പൂജിച്ചുവരുന്നുണ്ട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഗോപുരത്തിന്റെ ഇരുവശത്തുമായി പഴയകാല പത്തായപ്പുരമാളികയും മതപഠനകേന്ദ്രങ്ങളും കാണാം. ഇരുനിലകളോടുകൂടിയ പത്തായപ്പുര ക്ഷേത്രത്തിന്റെ ഗതകാലപ്രൗഢി വിളിച്ചുണർത്തുന്നു. വടക്കുഭാഗത്ത് ക്ഷേത്രം വക ഊട്ടുപുര കാണാം. സാമാന്യം വലുപ്പമുള്ള ഊട്ടുപുരയാണിത്. പണ്ടുകാലത്ത് സ്ഥിരം ഇവിടെ ഊട്ടുണ്ടാകുമായിരുന്നു. ഇന്ന് വിശേഷദിവസങ്ങളിൽ മാത്രമേ ഊട്ടുള്ളു. വടക്കുകിഴക്കുഭാഗത്താണ് പ്രസിദ്ധമായ മയിൽക്കൂടുള്ളത്. ഭക്തർ ക്ഷേത്രത്തിലേയ്ക്ക് സമർപ്പിയ്ക്കുന്ന മയിലുകൾ ഇവിടെ വളരുന്നു. എന്നാൽ, ഈ കൂട് ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ മുമ്പുണ്ടായിരുന്ന മയിൽ 2017 ഒക്ടോബർ 18-ന് ചത്തുപോയി. ഇവിടത്തെ മയിലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഹരിപ്പാട് സ്വദേശി കൂടിയായിരുന്ന കേരള കാളിദാസൻ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ പ്രസിദ്ധമായ മയൂരസന്ദേശം എന്ന കാവ്യം രചിച്ചത്. മറ്റൊരു ഹരിപ്പാട്ടുകാരനായ ശ്രീകുമാരൻ തമ്പിയും ഈ മയിലിനെക്കുറിച്ച് പാട്ടുകളെഴുതിയിട്ടുണ്ട്.

ശ്രീകോവിൽ

ചെമ്പുമേഞ്ഞ, അസാമാന്യ വലിപ്പമുള്ള വട്ടശ്രീകോവിലാണ് ക്ഷേത്രത്തിലേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഏകദേശം 150 അടി ചുറ്റളവുണ്ടാകും. ഇതിന്റെ മേൽക്കൂരയിൽ സ്വർണ്ണത്താഴികക്കുടമുണ്ട്. ശ്രീകോവിലിനകത്ത് രണ്ടാമത്തെ മുറിയാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ആറടിയിലധികം ഉയരമുള്ള ചതുർബാഹുവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമി കുടികൊള്ളുന്നു. അത്യുഗ്രമൂർത്തിയായ ദേവസേനാപതിയായാണ് പ്രതിഷ്ഠാസങ്കല്പം. കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹമാണിത്. എന്നാൽ, വിഗ്രഹം സുബ്രഹ്മണ്യന്റേതാണെന്ന് ഉറപ്പിച്ചുപറയാനും വയ്യ. കാരണം, പുറകിലെ കൈകളിൽ ശംഖചക്രങ്ങളും, മുന്നിലെ ഇടതുകയ്യിൽ ഗദയും, വലത്തേ ചുമലിൽ വേലും, ഇടത്തേ ചുമലിൽ ത്രിശൂലവും കാണാം. ത്രിശൂലത്തിൽ ഉടുക്ക് കെട്ടിവച്ചിട്ടുമുണ്ട്. കൂടാതെ, ശിരസ്സിൽ ചന്ദ്രക്കലയുമുണ്ട്. ഇതിന് കാരണമായി പറയപ്പെടുന്നത് ആദ്യസങ്കല്പം മഹാവിഷ്ണുവായിട്ടായിരുന്നു എന്നാണ്. 'ഹരിപ്പാട്' എന്ന പേരിൽ മഹാവിഷ്ണുവിന്റെ പര്യായനാമമായ 'ഹരി' ഉള്ളത് ഈ വാദത്തെ ബലപ്പെടുത്തുന്നു. ശൈവ-വൈഷ്ണവ സംഘട്ടനങ്ങൾ വ്യാപകമായിരുന്ന കാലത്ത് വൈഷ്ണവരിൽ നിന്ന് ക്ഷേത്രം പിടിച്ചടക്കിയ ശൈവർ, വിഗ്രഹത്തിലെ ശംഖചക്രങ്ങൾ മറയ്ക്കുകയും ചാർത്തിയിരുന്ന ഗോപിക്കുറിയും ആഭരണങ്ങളും ഊരിമാറ്റുകയും ചെയ്തു. തുടർന്ന്, വിഗ്രഹത്തിൽ കൃത്രിമമായി മൂന്നാം കണ്ണും ഭസ്മക്കുറിയും ചാർത്തുകയും, സ്വർണ്ണക്കിരീടം മാറ്റി ജടാമകുടമാക്കുകയും വിഗ്രഹത്തിൽ ത്രിശൂലം ഘടിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് വന്ന കൗമാരവിശ്വാസികൾ (സുബ്രഹ്മണ്യഭക്തർ) വിഗ്രഹത്തിൽ നിന്ന് ത്രിശൂലം മാറ്റുകയും വേൽ ഘടിപ്പിയ്ക്കുകയും ചെയ്തു. നെറ്റിയിൽ നിന്ന് മൂന്നാം കണ്ണ് എടുത്തുമാറ്റി. ഇങ്ങനെ പോകുന്നു കഥ. സംഗതി എന്തായാലും മൂന്നുകൂട്ടരെയും തൃപ്തിപ്പെടുത്താൻ ഇവയെല്ലാം ഒരുമിച്ച് ചാർത്താൻ തുടങ്ങി എന്നാണ് കഥയുടെ അവസാനം. ഈ സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ഷേത്രത്തിൽ മൂന്ന് ഉത്സവങ്ങൾ തുടങ്ങിയതും ഇപ്പോഴും നടത്തിപ്പോരുന്നതും. മേടമാസത്തിലെ വിഷു-പത്താമുദയം ഉത്സവം സുബ്രഹ്മണ്യനെയും ചിങ്ങമാസത്തിലെ ഓണം ഉത്സവം വിഷ്ണുവിനെയും ധനുമാസത്തിലെ തിരുവാതിര ഉത്സവം ശിവനെയും പ്രതിനിധീകരിയ്ക്കുന്നു. എങ്കിലും, സുബ്രഹ്മണ്യഭാവത്തിന് പ്രാധാന്യമുള്ളതിനാൽ മേടമാസത്തിലെ ഉത്സവമാണ് പ്രധാനം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആകർഷിച്ച ശിവപാർവ്വതീപുത്രനും ദേവസേനാപതിയുമായ സുബ്രഹ്മണ്യസ്വാമി, ത്രിമൂർത്തികളുടെ തേജസ്സോടെ ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിൽ മനോഹരമായ ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. സുബ്രഹ്മണ്യകഥകളും ദശാവതാരങ്ങളുമടക്കം എണ്ണിയാൽ തീരാത്ത പുരാണസംഭവങ്ങൾ ഇവിടെ ചിത്ര-ശില്പരൂപങ്ങളിൽ പുനർജന്മമെടുത്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ത്വരത്തിൽ തെക്കോട്ട് ദർശനമായി ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയും ഗണപതിയും കുടികൊള്ളുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ പൊതുവേ അപൂർവ്വമാണ് ദക്ഷിണാമൂർത്തിയും ഗണപതിയും ഒന്നിച്ചുള്ള പ്രതിഷ്ഠ. അവയിൽ അധികവും തെക്കൻ കേരളത്തിലാണ്. സാധാരണയായി ദക്ഷിണാമൂർത്തി പ്രതിഷ്ഠ ശിവക്ഷേത്രങ്ങളിലാണ് കാണപ്പെടാറുള്ളത്. ശിവന്റെ സന്ന്യാസരൂപമായ ദക്ഷിണാമൂർത്തി, ഹരിപ്പാട്ടെ ശിവസാന്നിദ്ധ്യത്തിന്റെ മറ്റൊരു പ്രതീകമായി കണക്കാക്കപ്പെടുന്നു. ഗണപതിപ്രതിഷ്ഠ ദക്ഷിണാമൂർത്തിയുടെ വലതുവശത്താണ്. ചെറിയൊരു ശിവലിംഗമാണ് ദക്ഷിണാമൂർത്തിയുടേത്. ഗണപതിവിഗ്രഹം സാധാരണപോലെ. വടക്കുവശത്ത്, വ്യാളീമുഖത്തോടുകൂടിയ ഓവുണ്ട്. ഭഗവാന് അഭിഷേകം ചെയ്യുന്ന ജലവും പാലും ഇതിലൂടെ ഒഴുകിപ്പോകുന്നു.

നാലമ്പലം

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടത്തെ നാലമ്പലം. അകത്തേയ്ക്കുള്ള വഴിയുടെ ഇരുവശത്തുമായി വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിലാണ് ഗണപതിഹോമമടക്കമുള്ള ഹോമങ്ങൾ നടത്തിവരുന്നത്. വടക്കേ വാതിൽമാടത്തിലാണ് വാദ്യമേളങ്ങൾ നടത്തുന്നത്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. ഇവയാണ് എടുത്തുപറയേണ്ട പ്രത്യേകതകൾ.

ശ്രീകോവിലിനുചുറ്റുമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ ധൂർത്തസേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ബലിക്കല്ലുകൾ ദേവന്റെ വികാരഭാവങ്ങളാണെന്നാണ് വിശ്വാസം. അതിനാൽ, അവയിൽ ചവിട്ടാനോ തൊട്ടു തലയിൽ വയ്ക്കാനോ പാടില്ല.

നമസ്കാരമണ്ഡപം

ശ്രീകോവിലിന്റെ നേരെമുന്നിൽ ദീർഘചതുരാകൃതിയിൽ നമസ്കാരമണ്ഡപമുണ്ട്. അതിവിശാലമായ മണ്ഡപമാണിത്. പതിനാറ് കാലുകളുള്ള ഈ മണ്ഡപത്തിൽ ഏകദേശം അഞ്ഞൂറിലധികം കലശം വച്ച് പൂജിയ്ക്കാനുള്ള സൗകര്യമുണ്ട്. മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിരിയ്ക്കുന്നു. മുകളിൽ സ്വർണ്ണത്താഴികക്കുടമുണ്ട്. ഇതിന്റെ ഒരറ്റത്ത്, ഭഗവദ്വാഹനമായ മയിലിന്റെ ഒരു ശില്പം കാണാം. മയിലിനെ തൊഴുതുവേണം ഭഗവാനെ തൊഴാൻ എന്നാണ് ചിട്ട. മണ്ഡപത്തിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങളും തൂണുകളിൽ ദേവരൂപങ്ങളും മറ്റും കാണാം. ഉത്സവക്കാലത്ത് ഇവിടെ വച്ചാണ് കലശപൂജയും മറ്റും നടക്കുന്നത്.

പ്രധാനമൂർത്തി - ശ്രീ ഹരിപ്പാട്ടപ്പൻ/ഹരിഗീതപുരേശൻ (സുബ്രഹ്മണ്യൻ)

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഹരിഗീതപുരേശനായി ആരാധിയ്ക്കപ്പെടുന്നത്. ആറടിയിലധികം ഉയരം വരുന്ന ഹരിഗീതപുരേശന്റെ ശിലാവിഗ്രഹം, കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹമാണ്. അതേ സമയം, വിഗ്രഹത്തിൽ ശൈവ-വൈഷ്ണവ ചൈതന്യങ്ങളും ശക്തമായി സങ്കല്പിച്ചുവരുന്നു എന്നത് ശ്രദ്ധേയമാണ്. വിഗ്രഹം പൂർണ്ണമായി സുബ്രഹ്മണ്യന്റേതാണെന്ന് ഉറപ്പിയ്ക്കാനും സാധിയ്ക്കില്ല. കാരണം, പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യവും മുന്നിലെ ഇടതുകയ്യിൽ തലകീഴായി ഗദയും കാണാം. ഇത് വൈഷ്ണവഭാവം സൂചിപ്പിയ്ക്കുന്നു. കൂടാതെ, ഇടത്തേ ചുമലിൽ തൂക്കിയ ത്രിശൂലവും ശിരസ്സിലെ ചന്ദ്രക്കലയും ശൈവഭാവവും സൂചിപ്പിയ്ക്കുന്നു. വലത്തേ ചുമലിലുള്ള വേലാണ് സുബ്രഹ്മണ്യഭാവം കാണിയ്ക്കുന്നത്. ആദ്യം വിഷ്ണുവായി സങ്കല്പിയ്ക്കപ്പെട്ടിരുന്ന ഭഗവാനെ, പിന്നീട് ശിവനും ഒടുവിൽ ശിവപുത്രനായ സുബ്രഹ്മണ്യനുമാക്കുകയായിരുന്നു എന്നാണ് കഥ. ദേവസേനാപതിയുടെ ഭാവത്തിൽ, ത്രിമൂർത്തികളുടെ ചൈതന്യത്തോടെ വിളങ്ങുന്ന സുബ്രഹ്മണ്യന്റെ ഭാവമാണ് പ്രതിഷ്ഠയ്ക്കുള്ളതെന്ന് ഇന്ന് വിശ്വസിച്ചുവരുന്നു. കിഴക്കോട്ട് ദർശനമായാണ് ഹരിഗീതപുരേശൻ ശ്രീകോവിലിൽ കുടികൊള്ളുന്നത്. ദേവസേനാപതിയായ സുബ്രഹ്മണ്യസ്വാമിയ്ക്ക് പാലഭിഷേകം, പഞ്ചാമൃതം, ഭസ്മാഭിഷേകം, ഷഡാഭിഷേകം, അഷ്ടാഭിഷേകം, നാരങ്ങാമാല ചാർത്തൽ, ഇടിച്ചുപിഴിഞ്ഞ പായസം, തുലാപ്പായസം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. എല്ലാമാസവും വെളുത്ത ഷഷ്ഠി നാളിൽ ഷഷ്ഠി ഊട്ടും പതിവുണ്ട്.

ഉപദേവതകൾ - ഗണപതി

മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹരിപ്പാട് ക്ഷേത്രത്തിൽ രണ്ടിടത്ത് ഗണപതിപ്രതിഷ്ഠകൾ കാണാൻ സാധിയ്ക്കും. ഒന്ന്, പ്രധാന ശ്രീകോവിലിന്റെ തെക്കുഭാഗത്തും മറ്റേത് ബലിക്കൽപ്പുരയുടെ തെക്കുഭാഗത്തുമായാണ്. ആദ്യത്തെ ഗണപതിപ്രതിഷ്ഠ തെക്കോട്ടും രണ്ടാമത്തെ ഗണപതിപ്രതിഷ്ഠ കിഴക്കോട്ടും ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. രണ്ട് വിഗ്രഹങ്ങൾക്കും രണ്ടടി വീതം ഉയരം വരും. സാധാരണ ഗണപതിവിഗ്രഹങ്ങളുടെ അതേ രൂപഭാവങ്ങളാണ് രണ്ടിനും. രണ്ടാമത്തെ ഗണപതിയെ പൂജിയ്ക്കുന്നത് തമിഴ് ബ്രാഹ്മണരാണെന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. ഗണപതിഹോമം, കറുകമാല, നാരങ്ങാമാല, അപ്പം, അട, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് ഗണപതിയ്ക്ക് പ്രധാന വഴിപാടുകൾ.

ഉപദേവതകൾ - ദക്ഷിണാമൂർത്തി

പ്രധാന ശ്രീകോവിലിന്റെ തെക്കേ നടയിലെ ഇടനാഴിയിൽ, ഗണപതിയോടൊപ്പമാണ് ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ചെറിയൊരു ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. ഹരിപ്പാട്ടെ ശൈവസാന്നിദ്ധ്യത്തിന് ഉപോദ്ബലകമാണ് ഇവിടെയുള്ള ദക്ഷിണാമൂർത്തി പ്രതിഷ്ഠ. ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ദക്ഷിണാമൂർത്തിയ്ക്ക് നടത്താവുന്നതാണ്.

ഉപദേവതകൾ - അയ്യപ്പൻ

നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, പ്രദക്ഷിണവഴിയ്ക്കകത്തുതന്നെ പണികഴിപ്പിച്ചിട്ടുള്ള ചെറിയൊരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം രണ്ടടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടെ അയ്യപ്പന്. ഐതിഹ്യമനുസരിച്ച് ആദ്യം ഇവിടെ പ്രതിഷ്ഠിയ്ക്കേണ്ടിയിരുന്നത് ഈ അയ്യപ്പനെയാണ്. തന്മൂലം, സവിശേഷപ്രാധാന്യം ഈ പ്രതിഷ്ഠയ്ക്കുണ്ട്. അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിൽ മുഖപ്പുണ്ട്. ഇവിടെവച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നീരാജനം, നെയ്യഭിഷേകം, പുഷ്പാഭിഷേകം, എള്ളുപായസം തുടങ്ങിയവയാണ് അയ്യപ്പന് പ്രധാന വഴിപാടുകൾ. മണ്ഡലകാലത്ത് ദിവസവും ഇവിടെ അയ്യപ്പൻപാട്ടും പതിവുണ്ട്.

ഉപദേവതകൾ - ഗോശാലകൃഷ്ണൻ

നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കേമൂലയിൽ, അടച്ചിട്ട പ്രദക്ഷിണവഴിയോടെ നിർമ്മിച്ച ശ്രീകോവിലിലാണ് ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠ. ഗോശാലകൃഷ്ണനായാണ് പ്രതിഷ്ഠയെ സങ്കല്പിയ്ക്കുന്നത്. മൂന്നടി ഉയരം വരുന്ന കൃഷ്ണവിഗ്രഹം, പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. 'തിരുവമ്പാടി ക്ഷേത്രം' എന്നറിയപ്പെടുന്ന ഈ ഉപക്ഷേത്രത്തിലും ഉത്സവക്കാലത്ത് കൊടിയേറ്റമുണ്ട്. തന്മൂലം, ഈ പ്രതിഷ്ഠയ്ക്കും നല്ല പ്രാധാന്യമുണ്ട്. പാൽപ്പായസം, വെണ്ണ, അവിൽ, തുളസിമാല തുടങ്ങിയവയാണ് ശ്രീകൃഷ്ണന് പ്രധാന വഴിപാടുകൾ. അഷ്ടമിരോഹിണി ദിവസം ചില വിശേഷാൽ പൂജകളുമുണ്ടാകാറുണ്ട്.

ഉപദേവതകൾ - നാഗദൈവങ്ങൾ

ക്ഷേത്രമതിലിനുപുറത്ത് വടക്കുഭാഗത്ത്, പെരുംകുളത്തിന്റെ കരയിലുള്ള ആൽത്തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ

മറ്റു ഉപദേവതകൾ കുരുതികാമൻ, പഞ്ചമീദേവി, യക്ഷിയമ്മ

ക്ഷേത്ര ആചാരങ്ങൾ

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം തലേദിവസത്തെ ആടയാഭരണങ്ങൾ ചാർത്തി നടത്തുന്ന നിർമ്മാല്യദർശനമാണ്. നിർമ്മാല്യത്തിനുശേഷം വിഗ്രഹത്തിൽ എണ്ണ, ജലം, വാകപ്പൊടി മുതലായവകൊണ്ട് അഭിഷേകം നടത്തുന്നു. അഭിഷേകത്തിനുശേഷം വിഗ്രഹം അലങ്കരിയ്ക്കുന്നു. മലർ നിവേദ്യമാണ് അടുത്ത ചടങ്ങ്. അപ്പോഴേയ്ക്കും സമയം അഞ്ചുമണിയാകും. മലർനിവേദ്യത്തിനുശേഷം ഉഷഃപൂജയാണ്. ഇതിന് അടച്ചുപൂജയുണ്ട്. നെയ്പായസവും വെള്ളനിവേദ്യവുമാണ് ഈ സമയത്ത് ഭഗവാന്റെ നിവേദ്യം. പിന്നീട് സൂര്യോദയസമയത്ത് എതിരേറ്റുപൂജ. ഇത് ഉപദേവതകൾക്ക് നിവേദ്യം സമർപ്പിച്ചുകൊണ്ടുള്ള പൂജയാണ്. ഇതേസമയത്ത് തന്നെയാണ് ക്ഷേത്രത്തിലെ മഹാഗണപതിഹോമവും. ആറരയോടെ എതിരേറ്റുശീവേലി തുടങ്ങുന്നു. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ട് കാണുന്നു എന്നാണ് ശീവേലിയുടെ പിന്നിലുള്ള അർത്ഥം. ജലഗന്ധപുഷ്പങ്ങളുമായി മേൽശാന്തിയും സുബ്രഹ്മണ്യസ്വാമിയുടെ തിടമ്പുമായി കീഴ്ശാന്തിയും ശ്രീകോവിലിന് പുറത്തിറങ്ങുന്നു. അകത്തെ ബലിവട്ടത്തുള്ള ഓരോ ബലിക്കല്ലിലും മേൽശാന്തി ബലി തൂകുന്നു. അഷ്ടദിക്പാലകർ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, നിർമ്മാല്യധാരി (ഇവിടെ ധൂർത്തസേനൻ), ശാസ്താവ്, അനന്തൻ, ദുർഗ്ഗ, ബ്രഹ്മാവ്, സുബ്രഹ്മണ്യൻ തുടങ്ങിയവരാണ് ബലിക്കല്ലുകളുടെ രൂപത്തിൽ ശ്രീകോവിലിനുചുറ്റുമുള്ളത്. തുടർന്ന് പുറത്തിറങ്ങിയശേഷം പ്രദക്ഷിണവഴിയിലൂടെ മൂന്നുതവണ പ്രദക്ഷിണം വച്ച് പുറത്തെ ബലിക്കല്ലുകളിലും ബലിതൂകുന്നു. തുടർന്ന് വലിയ ബലിക്കല്ലിലും ബലിതൂകി തിരിച്ചുപോകുന്നു.

ശീവേലി കഴിഞ്ഞാൽ പാൽ, ഇളനീർ, പനിനീർ, കളഭം, കുങ്കുമം, ഭസ്മം മുതലായവകൊണ്ട് അഭിഷേകം നടത്തുന്നു. തുടർന്ന് ഒമ്പത് വെള്ളിക്കുടങ്ങളിൽ തീർത്ഥജലം നിറച്ചുവച്ച് അവ മണ്ഡപത്തിൽവച്ച് പൂജിച്ച് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് "നവകാഭിഷേകം". ഇത് നിത്യേന നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഹരിപ്പാട് ക്ഷേത്രം. തുടർന്ന് എട്ടുമണിയ്ക്ക് പന്തീരടിപൂജ നടക്കുന്നു. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് പന്തീരടിപൂജ എന്നുപറയുന്നത്. പന്തീരടിപൂജ കഴിഞ്ഞാൽ പത്തുമണിയോടുകൂടി പഞ്ചഗവ്യാഭിഷേകം തുടങ്ങുന്നു. പാൽ, നെയ്യ്, ചാണകം, ഗോമൂത്രം, തൈര് എന്നിവ നിശ്ചിതമായ ഒരളവിൽ ചേർത്തുണ്ടാക്കുന്നതാണ് പഞ്ചഗവ്യം. ഇതും അപൂർവ്വം ചില ക്ഷേത്രങ്ങളിലേ നിത്യേന അഭിഷേകം ചെയ്യാറുള്ളൂ. തുടർന്ന് പത്തരയോടെ ഉച്ചപൂജ തുടങ്ങുന്നു. ഇതിനും അടച്ചുപൂജയുണ്ട്. പ്രധാന നിവേദ്യമായ തുലാപായസം ഈ സമയത്താണ് നേദിയ്ക്കുന്നത്. ഉച്ചപൂജയ്ക്കുശേഷം പതിനൊന്നരയോടെ ഉച്ചശീവേലി. എതിരേറ്റുശീവേലിയുടെ അതേ ചടങ്ങുകൾ തന്നെയാണ് ഉച്ചശീവേലിയ്ക്കും. ഉച്ചശീവേലി കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടക്കുന്നു. തുടർന്ന് രാത്രി ഏഴരയോടെ അത്താഴപൂജ നടത്തുന്നു. ഇതിനും അടച്ചുപൂജയുണ്ട്. പാൽപ്പായസവും അപ്പവുമാണ് നിവേദ്യങ്ങൾ.. തുടർന്ന് എട്ടരയ്ക്ക് അത്താഴശീവേലി. എതിരേറ്റുശീവേലിയുടെയും ഉച്ചശീവേലിയുടെയും അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. അത്താഴശീവേലി കഴിഞ്ഞ് രാത്രി ഒമ്പതുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: ഉത്സവങ്ങൾ, തൈപ്പൂയം, തൃക്കാർത്തിക, ഷഷ്ഠിവ്രതം, പ്രതിഷ്ഠാദിനം) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള അവസരങ്ങളിലും പൂജയ്ക്ക് മാറ്റം വരും. തൈപ്പൂയത്തിന് രാത്രി നടയടയ്ക്കാറില്ല. പകരം 24 മണിക്കൂറും അഭിഷേകവും കാവടിയാട്ടവും നടത്തപ്പെടുന്നു. തൃക്കാർത്തികയ്ക്ക് പതിനെട്ട് പൂജകളും മയിൽപ്പുറത്ത് എഴുന്നള്ളിപ്പുമുണ്ടാകും. ഗ്രഹണത്തിന് ഒരു മണിക്കൂർ മുമ്പേ അടയ്ക്കുന്ന നട, പിന്നീട് ശുദ്ധിക്രിയ കഴിഞ്ഞേ തുറക്കൂ.

ക്ഷേത്രത്തിൽ രണ്ട് തന്ത്രിമാരുണ്ട്. അവർ പടിഞ്ഞാറേ പുല്ലാംവഴി, കിഴക്കേ പുല്ലാംവഴി എന്നീ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ദിവസവും ഇവിടെ തന്ത്രിപൂജയുണ്ട് (പുലമുടക്കുള്ളപ്പോൾ ഒഴികെ). ക്ഷേത്രത്തിലെ ഉച്ചപ്പൂജ തന്ത്രി തന്നെ ചെയ്യണമെന്നാണ് നിയമം. ക്ഷേത്ര തന്ത്രിമാർക്ക് പുല, വാലായ്മ എന്നീ അശുദ്ധികൾ വന്നാൽ പകരം തന്ത്രം അമ്പലപ്പുഴ പുതുമന തന്ത്രിമാർ ആണ് നിർവഹിക്കുന്നത്. കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള പുല്ലൂർ ഗ്രാമസഭയിൽ നിന്നുള്ള പത്തില്ലത്തിൽ പോറ്റിമാർക്കാണ് മേൽശാന്തിയവകാശം. കീഴ്ശാന്തിമാർ ദേവസ്വം നിയമനമാണ്.

വിശേഷദിവസങ്ങൾ

ചിത്തിര (മേടം) ഉത്സവം

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളായ മൂന്ന് കൊടിയേറ്റുത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മേടസംക്രമത്തിന് കൊടിയേറി പത്താമുദയത്തിന് ആറാട്ടായി സമാപിയ്ക്കുന്ന ചിത്തിര ഉത്സവം. തമിഴ് കലണ്ടറിലെ ചിത്തിരമാസം മലയാളവർഷത്തിലെ മേടമാസത്തിന് തുല്യമായതുകൊണ്ടാണ് ഇത് 'ചിത്തിര ഉത്സവം' എന്നറിയപ്പെടുന്നത്. ഈ ഉത്സവം സുബ്രഹ്മണ്യന്ന് പ്രാധാന്യം നൽകി ആഘോഷിയ്ക്കുന്നതുകൊണ്ടാണ് ഇതിന് പ്രാധാന്യം ലഭിച്ചത്. ഉത്സവങ്ങളിൽ അങ്കുരാദിമുറയ്ക്ക് നടക്കുന്ന ഈ ഉത്സവത്തിന് മുന്നോടിയായി വിശേഷാൽ താന്ത്രികച്ചടങ്ങുകളും ശുദ്ധിക്രിയകളുമുണ്ട്. ഇതിനോടനുബന്ധിച്ച് പ്രധാന കൊടിമരത്തിൽ കൂടാതെ കീഴ്തൃക്കോവിൽ, തിരുവമ്പാടി ക്ഷേത്രങ്ങളിലും കൊടിയേറ്റമുണ്ട്. ഈ ദിവസങ്ങളിൽ ധാരാളം കലാപരിപാടികളും ക്ഷേത്രത്തിൽ അരങ്ങേറും.

ഒന്നാം ദിവസമായ മേടസംക്രമദിനത്തിൽ വെളുപ്പിന് ഒരുമണിയ്ക്ക് കുട്ടക്കാഴ്ച സമർപ്പണത്തോടെയാണ് ഉത്സവച്ചടങ്ങുകൾ തുടങ്ങുന്നത്. ഹരിപ്പാടിനടുത്ത് കരുവാറ്റയിൽ താമസിയ്ക്കുന്ന കളരിയ്ക്കൽ എന്ന സാംബവകുടുംബത്തിലെ അംഗങ്ങളാണ് ഇത് നടത്തുന്നത്. പരമ്പരാഗതമായി കുട്ട നിർമ്മാതാക്കളായ ഇവർ തങ്ങൾ പുതുതായി നിർമ്മിച്ച കുട്ടകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ഈ കുട്ടകൾ തുടർന്ന് ഉത്സവത്തിന് ഉപയോഗിയ്ക്കുന്നു. കരുവാറ്റയിലെ തിരുവിലഞ്ഞാൽ ദേവീക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. ചുവന്ന പട്ടുടുത്ത്, തലയിൽ പട്ടുതലപ്പാവു കെട്ടി, ചെമ്പുകെട്ടിയ ചൂരൽവടിയും പിടിച്ച് കളരിയ്ക്കൽ കാരണവർ പുറപ്പെടുമ്പോൾ, മൂന്ന് കുടകൾ ഒരുമിച്ചുകൂട്ടി നിർമ്മിച്ച അതിവിചിത്രമായ ഒരു പനയോലക്കുട അദ്ദേഹത്തിന്റെ അനുചരന്മാർ അദ്ദേഹത്തിന് പിടിച്ചുകൊടുക്കുന്നു. ഇതുകൂടാതെ വാദ്യമേളങ്ങളും താലപ്പൊലികളും ഇതിന് മാറ്റുകൂട്ടുന്നു. ഇതിനിടയിൽ നാട്ടുപ്രമാണിയായ കരുവാറ്റ സമുദായത്തിൽ കുറുപ്പിന്റെ തറവാട്ടിലെത്തുന്ന കാരണവർ, കൈശവശമുള്ള രണ്ട് കുട്ടകൾ അദ്ദേഹത്തിന് സമ്മാനിയ്ക്കുന്നു. പകരം കുറുപ്പിൽ നിന്ന് വെളുത്ത മുണ്ട് സ്വീകരിച്ച് കാരണവരുടെ അനുചരന്മാർ അദ്ദേഹത്തിന്റെ തലപ്പാവിനൊപ്പം കെട്ടിക്കൊടുക്കുന്നു. തുടർന്ന് ആഘോഷമായ ഹരിപ്പാട്ട് ക്ഷേത്രത്തിലെത്തുന്ന കുട്ടസംഘം, ക്ഷേത്രപ്രദക്ഷിണം നടത്തി കുട്ടകൾ കൊടിമരച്ചുവട്ടിൽ ഭക്തിപൂർവ്വം സമർപ്പിയ്ക്കുന്നു. തുടർന്ന് ക്ഷേത്രഭാരവാഹികളിൽ നിന്ന് നാമമാത്രമായ പ്രതിഫലം വാങ്ങി അവർ തിരിച്ചുപോകുകയും ചെയ്യുന്നു. അതിനുശേഷം നാലുമണിയ്ക്ക് വിഷുക്കണിദർശനം. അന്ന് രാത്രി എട്ടുമണിയോടെ വൃശ്ചികലഗ്നത്തിൽ ക്ഷേത്രത്തിലെ ഉത്തുംഗമായ സ്വർണ്ണക്കൊടിമരത്തിൽ, വാദ്യഘോഷങ്ങളുടെയും ഭക്തരുടെ നാമജപത്തിന്റെയും അകമ്പടിയോടെ തന്ത്രി കൊടിയേറ്റുന്നു.

ആവണി (ചിങ്ങം) ഉത്സവം

ചിങ്ങമാസത്തിൽ അത്തം നാളിൽ കൊടികയറി തിരുവോണം നാളിൽ ആറാട്ടായി നടത്തപ്പെടുന്ന പത്തുദിവസത്തെ ഉത്സവമാണ് മറ്റൊരു കൊടിയേറ്റുത്സവം. ഇത് ധ്വജാദിമുറയ്ക്ക് നടക്കുന്ന ഉത്സവമാണ്. ക്ഷേത്രത്തിലെ മൂർത്തിയെ മഹാവിഷ്ണുവായി സങ്കല്പിച്ച് നടത്തുന്ന ഈ ഉത്സവവും അതിവിശേഷമാണ്. തമിഴ് കലണ്ടറിലെ ആവണിമാസം മലയാളവർഷത്തിലെ ചിങ്ങമാസത്തിന് തുല്യമായതിനാലാണ് ഇത് 'ആവണി ഉത്സവം' എന്നറിയപ്പെടുന്നത്.

മാർകഴി (ധനു) ഉത്സവം

ധനുമാസത്തിൽ ചതയം നാളിൽ കൊടികയറി തിരുവാതിര നാളിൽ ആറാട്ടായി നടത്തപ്പെടുന്ന പത്തുദിവസത്തെ ഉത്സവമാണ് മറ്റൊരു കൊടിയേറ്റുത്സവം. ഇതും ധ്വജാദിമുറയ്ക്കാണ് നടത്തപ്പെടുന്നത്. ക്ഷേത്രത്തിലെ മൂർത്തിയെ പരമശിവനായി സങ്കല്പിച്ചാണ് ഈ ഉത്സവം നടത്തപ്പെടുന്നത്. തമിഴ് കലണ്ടറിലെ മാർകഴിമാസം മലയാളവർഷത്തിലെ ധനുമാസത്തിന് തുല്യമായതിനാലാണ് ഇത് 'മാർകഴി ഉത്സവം' എന്നറിയപ്പെടുന്നത്.

തൈപ്പൂയം

മകരമാസത്തിലെ പൂയം നക്ഷത്രദിവസമാണ് തൈപ്പൂയം ആചരിച്ചുവരുന്നത്. സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനമാണെന്നും അല്ല വിവാഹദിവസമാണെന്നും അതുമല്ല, അമ്മയായ ശ്രീപാർവ്വതി ഭഗവാന് വേൽ സമ്മാനിച്ച ദിവസമാണെന്നുമെല്ലാം ഈ ദിവസവുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്നുണ്ട്. എന്തായാലും സുബ്രഹ്മണ്യക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ട ഒരു ആഘോഷദിവസമാണിത്. ഹരിപ്പാട് ക്ഷേത്രത്തിൽ തൈപ്പൂയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അന്നേ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാവടിയാട്ടവും നടത്തപ്പെടുന്നു.

സ്കന്ദഷഷ്ഠി

തുലാമാസത്തിലെ വെളുത്തപക്ഷത്തിലെ ഷഷ്ഠി ദിവസമാണ് സ്കന്ദഷഷ്ഠിയായി ആചരിച്ചുവരുന്നത്. ഐതിഹ്യപ്രകാരം സുബ്രഹ്മണ്യസ്വാമി, അസുരരാജാവായ ശൂരപദ്മനെ വധിച്ച ദിവസമാണ് ഇത്. രാജ്യമെമ്പാടുമുള്ള സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഇത് അതിവിശേഷമാണ്. തമിഴ്നാട്ടിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഇതിനോടനുബന്ധിച്ച് ശൂരസംഹാരത്തിന്റെ പ്രതീകാത്മക പ്രകടനം അരങ്ങേറാറുണ്ട്. ഹരിപ്പാട് ക്ഷേത്രത്തിലും സ്കന്ദഷഷ്ഠി അതിവിശേഷമായി ആചരിച്ചുവരുന്നു.

തൃക്കാർത്തിക

വൃശ്ചികമാസത്തിലെ കാർത്തിക നക്ഷത്രദിവസമാണ് തൃക്കാർത്തിക ആചരിച്ചുവരുന്നത്. ഒരേ സമയം ദുർഗ്ഗാദേവിയ്ക്കും സുബ്രഹ്മണ്യസ്വാമിയ്ക്കും വിശേഷമായ ദിവസമാണിത്.

വഴിപാടുകൾ

ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്.


ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള വഴി

ഹരിപ്പാട് ബസ് സ്റ്റാന്റിൽ നിന്ന് (ദേശീയപാത 66-ൽ ഉള്ള പ്രധാന ബസ് സ്റ്റാന്റ്) ഒന്നര കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹരിപ്പാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്താൻ ഒന്നര കിലോമീറ്റർ മാത്രമേയുള്ളൂ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 115 കിലോമീറ്ററും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 125 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

No comments:

Post a Comment