ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 July 2022

ഗൃഹസ്ഥാശ്രമം

ഗൃഹസ്ഥാശ്രമം

ഗൃഹസ്ഥാശ്രമിക്കും ഒരുപാട് ധർമ്മങ്ങൾ ഉണ്ട്. ഇന്നുമതിനുനല്ല പ്രസക്തിയുണ്ട്. ഗൃഹസ്ഥാശ്രമജീവിതത്തിൽ പണ്ട് പഞ്ചയജ്ഞങ്ങളും ആറു കർമ്മങ്ങളും ആചരിച്ചുവന്നിരുന്നു. ഇന്ന് ഗ്രഹസ്ഥാശ്രമ ജീവിതത്തിൽ നിന്ന് എന്തെല്ലാം മനസിലാക്കണം?  

കുടുംബബന്ധങ്ങൾ ശിഥിലമാകുമ്പോൾ ആ കുടുംബത്തിൽ നിന്നുമുണ്ടാകുന്ന കുട്ടികളുടെ ജീവിതവും ഭാവിയും വിജയവും ശിഥിലമാവും. കുട്ടികൾ വഴിതെറ്റിപ്പോകുവാനും ബന്ധങ്ങളുടെ തകർച്ച കാരണമാകും. പഠനകാലത്ത് തന്നെ കുടുംബജീവിതത്തിന്റെ മഹത്വവും ഗൌരവവും ബോധ്യപ്പെടുത്തുവാൻ കഴിയണം. ശൈശവകാലത്തുതന്നെ ധർമ്മബോധം വളർത്തിയെടുക്കാത്തതുകൊണ്ടും പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. പ്രശ്നങ്ങള് ഇല്ലാതിരിക്കാന് പരസ്പരമുള്ള ഉത്തരവാദിത്തങ്ങൾ നിർവിഹിച്ചുകൊണ്ട് ജീവിതംതുടരണം. അച്ഛനും അമ്മയും ഭാര്യയും ഭർത്താവും മക്കളും സുഹൃത്തുക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും തൊഴിലാളികളും ഉടമകളും ഭരിക്കുന്നവരും പ്രജകളും ഗുരുവും ശിഷ്യരും മറ്റുവിധത്തിൽ പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാവരും അവരുടെ കടമകളും ഉത്തരവാദിത്വങ്ങളും എന്തെന്ന് തിരിച്ചറിയണം. എല്ലാവരും ജാഗ്രതയോടും ഉത്തരവാദിത്വബോധത്തോടുകൂടിയും ജീവിതം തുടരണം. ഗ്രഹസ്ഥാശ്രമത്തിൽ ഉത്തരവാദിത്തം പുലർത്താത്തവർ വയസ്സായ അച്ഛനമ്മമാരെ വഴിയിൽ ഉപേക്ഷിച്ച് അവരുടെ സുഖംതേടി പോകുന്നു. വിവിധ സേവാപ്രവർത്തനങ്ങളിലും ആത്മീയപ്രഭാഷണങ്ങളിലും മറ്റു കർമ്മമേഖലകളിലും വ്യാപരിക്കുന്നവരിലും ഇത്തരം പ്രവണതകൾ കണ്ടുവരുന്നു. സ്വന്തം അച്ഛനമ്മമാരേയും കുടുംബത്തേയും സേവിച്ചിരുന്നുവെങ്കിൽ മനുഷ്യസമുദായത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകുമായിരുന്നു. വലിയവലിയ കാര്യങ്ങളൊന്നും നിങ്ങൾ ചിന്തിക്കണം എന്നില്ല. അല്പം മനുഷ്യത്വമെങ്കിലും ഉള്ളവരായി ജീവിച്ചാൽ മതി. 

മനുഷ്യത്വം ഉണ്ടാകുവാൻ എന്തുചെയ്യണം?

യജ്ഞം, ദാനം, തപസ്സ് ഇവ ആചരിച്ചു കൊണ്ട് ജീവിതം തുടരുമ്പോൾ മനുഷ്യത്വം ഉള്ളവരാകും. മനുഷ്യത്വമുള്ളവരായി ജീവിക്കുമ്പോൾ വ്യക്തി, കുടുംബം, സമൂഹം ഇവയെല്ലാം ക്രമത്തിൽ മെച്ചപ്പെടുകയും ചെയ്യും. സമൂഹം മെച്ചപ്പെടണമെങ്കിൽ ആദ്യം വ്യക്തിത്വം രൂപപ്പെടണം. വ്യക്തിത്വം രൂപപ്പെടുന്നത് കുടുംബത്തിൽ നിന്നുമാകുന്നു. ഗ്രഹസ്ഥാശ്രമജീവിതം നല്ലതുപോലെ അനുഷ്ഠിച്ചാൽ വ്യക്തികൾ നല്ലവരാകും. ആ വ്യക്തി പിന്നീട് ഗൃഹസ്ഥനും കുടുംബിനിയും സമൂഹത്തിലെ ഒരംഗവു മാകുന്നു. ആശ്രമജീവിതധർമ്മം അറിഞ്ഞുകൊണ്ട് ഗ്രഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കണം. ഗൃഹസ്ഥാശ്രമ ജീവിതത്തെ ഈശ്വരനിൽ ഭക്തിയും, വിഷയങ്ങളിൽ വിരക്തിയും വളർത്തുവാനുള്ള മാർഗമാക്കുകയും ചെയ്യണം. ദേശകാലാവസ്ഥയനുസരിച്ച് എല്ലാവരും അവരുടെ ധർമ്മങ്ങൾ ആചരിക്കണം. ലോകത്തിൽ നന്മകളുണ്ടാകുവാൾ മനുഷ്യസമുദായം വേണം. 

ഗൃഹസ്ഥാശ്രമം നല്ലതാകുവാൻ എന്തെല്ലാം ശ്രദ്ധിക്കണം? 

ഒരു ഗ്രഹസ്ഥാശ്രമി നല്ല ഗൃഹസ്ഥാശ്രമിയാകുവാൻ ഗൃഹസ്ഥ ധർമ്മം തന്റെ കർത്തവ്യം ആണെന്ന ബോധത്തോടുകൂടി ജീവിക്കണം. ഭാര്യാ ഭർത്താക്കന്മാർ പരസ്പരം പരിശുദ്ധഭാവനയോടുകൂടി ബന്ധപ്പെടുകയും ചെയ്യണം. നിങ്ങൾ സത്സന്താനത്തിന് ജന്മംകൊടുക്കുവാൻ വേണ്ടി മൈഥുന ധർമ്മത്തിൽ ഏർപ്പെടണം. ദമ്പതികൾ സത്യത്തെ അറിയുവാൻ വേണ്ടി ജീവിക്കുമ്പോൾ സത്സന്താനമുണ്ടാകുന്നു. ഈശ്വരനാണ് സത്യം. ഈശ്വരന്റെ ഒന്നാമത്തെഭാവം അച്ഛനാകുന്നു. അമ്മ ഈശ്വരന്റെ രണ്ടാമത്തെഭാവവുമാകുന്നു. വല്ല സഹായവും തേടിവരുന്നവരേയും ഈശ്വരനായിട്ടുതന്നെ അറിയണം. സന്യാസഗുരുവെ പരമാത്മാവായഈശ്വരനായിട്ടും അറിയണം. അറിവുള്ളവർ മാതാ,പിതാ,ഗുരുജനങ്ങളെ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. അനുസരിച്ച് ജീവിതംതുടരുന്നദമ്പതികൾക്ക് സത്സന്താനം ഉണ്ടാവുകയും ചെയ്യുന്നു.

ഗൃഹസ്ഥാശ്രമം പൂർണ്ണമാകണമെങ്കിൽ എന്തുചെയ്യണം? 

ഗൃഹസ്ഥാ ശ്രമം പൂർണ്ണമാകണമെങ്കിൽ സന്തതിപരമ്പരകൾക്ക് നല്ല ഗൃഹസ്ഥാശ്രമജീവിതം നയിക്കുവാനുള്ള കഴിവുണ്ടാക്കി കൊടുക്കണം. ജന്മംകൊടുത്താൽ മാത്രം പോരാ അവരെ നല്ലവരാക്കി വളർത്തിയെടുക്കയും വേണം. നല്ലവരാകുവാൻ എല്ലാവരുടേയും ജീവിതം ഈശ്വരാഭിമുഖമാക്കണം. വാക്കുകൾ, നോട്ടം, കർമ്മം മുതലായ സർവവ്യാപാരങ്ങളും ഈശ്വരപരമാവണം. എല്ലാം ഈശ്വരപരമാകുമ്പോൾ ഈശ്വരസ്മരണ നമ്മുടെ സ്വഭാവമായിത്തീരും. തുടർച്ചയായ സ്മരണകൊണ്ട് ഈശ്വരാനുഭൂതി ലഭിക്കുവാൻ തുടങ്ങുമ്പോൾ മനുഷ്യജന്മം സഫലമാവുകയും ചെയ്യുന്നു. അനുഭൂതി എല്ലാമനുഷ്യർക്കും നേടിയെടുക്കാം. അതിനുവേണ്ടി കുടുംബജീവിതം സ്ത്രീപുരുഷന്മാർക്കുണ്ടാകുന്ന പരസ്പര ആസക്തികൾ കുറയ്ക്കുവാൻ വേണ്ടി ഉപയോഗിക്കണം. അപ്പോൾ സംസ്കാരം ശുദ്ധമാകുകയും ചെയ്യും.

ദേഹത്തിനുദേഹത്തിനോട് തോന്നുന്ന ആസക്തികൾ അകലുമ്പോൾ യഥാർത്ഥതത്വം ബോധിക്കുവാൻ കഴിയും. പുരുഷൻ ഇത്രയേയുള്ളൂ എന്ന് സ്ത്രീക്കും സ്ത്രീ ഇത്രയേയുള്ളൂ എന്ന് പുരുഷനും അറിയുവാൻ കഴിയണം. കുടുംബ ജീവിതത്തിൽ ഒട്ടലുകൾ ഇല്ലാതാകുമ്പോൾ സംസ്കാരം വളരും. ശരീരാസക്തിവളരുമ്പോൾ സംസ്കാരം ക്ഷയിക്കുകയും ചെയ്യുന്നു. സ്ത്രീപുരുഷന്മാർ പരസ്പരം ശക്തിയും ചൈതന്യവും ആയറിയണം. മനുഷ്യർ പരസ്പരം ദൈവീകമായ ഭാവനകളോട്കൂടി ജീവിക്കുമ്പോൾ ആസക്തികൾ ഇല്ലാതാകും. ആസക്തികൾ കുറയുമ്പോൾ സംസ്കാരം നിലനില്ക്കുകയും ചെയ്യും. സംസ്കാരം വ്യക്തികൾക്ക് ആവശ്യമായിത്തീരുമ്പോൾ സംസ്കാരം പുഷ്ഠിപ്രാപിക്കുകയും ചെയ്യും. 

മനുഷ്യ സംസ്കാരം നല്ലതായി മുന്നോട്ടു പോകണമെങ്കിൽ ഭാര്യാഭർത്താക്കന്മാരും മറ്റു ജനങ്ങളും സത്സ്വഭാവത്തോട്കൂടി ജീവിതം നയിക്കുക തന്നെചെയ്യണം. ഭർത്താവ്ഭാര്യയെ ഈശ്വരിയായിട്ടും ഭാര്യഭർത്താവിനെ ഈശ്വരനായിട്ടും അറിയണം. മനുഷ്യർ തമ്മിൽ തമ്മിൽ ദൈവങ്ങളായി അറിയുമ്പോൾ എല്ലാ സദാചാരവും അവിടെ വളരുകയും ചെയ്യും. ഈശ്വരന്റെ ശക്തി ഈശ്വരിയാകുന്നു. ചൈതന്യത്തിനെന്തെങ്കിലും കർമ്മം ചെയ്യണമെങ്കിൽ ശക്തിയത്യാവശ്യവുമാകുന്നു. എല്ലാ ആശ്രമങ്ങളുടേയും നട്ടെല്ലായിരിക്കുന്നത് ഗൃഹസ്ഥാശ്രമമാകുന്നു. അച്ഛനമ്മമാർ നിഷ്കളങ്കമായ വാത്സല്യം കുഞ്ഞങ്ങൾക്ക് പകർന്നു കൊടുക്കുമ്പോൾ കുട്ടികളിൽ സത്സംസ്കാരം വളരും. നിഷ്കളങ്കമായ വാത്സല്യവും നിരുപാധികമായസ്നേഹവും കിട്ടിവളർന്നു വരുന്നവരിൽ മാതൃപിതൃഗുരുഭക്തികൾ ഉണരുകയും ചെയ്യും. ഭക്തിയെന്നാൽ എന്താകുന്നു? ഒരു കുട്ടിക്ക് മാതാ, പിതാ, ഗുരുക്കന്മാരോട് തോന്നുന്ന അങ്ങേയറ്റത്തെ സ്നേഹത്തെ ഭക്തിയെന്നുപറയുന്നു. ഇത്തരത്തിലുള്ള യഥാർത്ഥസത്യം ഗുരുവിൽ നിന്നും അറിയുവാൻ കഴിയുന്നു. 

സ്നേഹം എന്നാൽ എന്താകുന്നു?

ഒന്നാകുവാനുള്ള പ്രേരണയെ സ്നേഹമെന്നുപറയുന്നു. അമ്മയും മക്കളും ഗുരുവും ശിഷ്യരും ഒന്നാണെന്ന് അറിയുവാൻ കഴിയണം. ഒന്നെന്നബോധം കൊച്ചുകുട്ടിയായിരിക്കുമ്പോൾ എല്ലാവരും അനുഭവിക്കുന്നുണ്ട്. ചിത്ത വൃത്തികൾ കൂടുന്നതിനനുസരിച്ച് ഒന്നെന്നബോധം അകന്നു പോകുന്നു. അനുഭവം, ദർശനം എന്നെല്ലാം പറഞ്ഞാൽ ഒന്നാവുക എന്ന അർത്ഥമാണ്. ഒന്നെന്നബോധം ഉറയ്ക്കുമ്പോൾ ഈശ്വരനെ അനുഭവിക്കാൻ കഴിയും. ബന്ധങ്ങൾ ഈശ്വരനെ അനുഭവിക്കുവാൻ പ്രയോജനപ്പെടുത്തണം. അതിനുവേണ്ടി ഭാര്യയും ഭർത്താവും സ്വാതന്ത്ര്യം നിലനിറുത്തി ജീവിതം തുടരണം. സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കുമ്പോൾ 
 പരസ്പരം ശക്തിയും ചൈതന്യവും ആണെന്നറിയുകയും ചെയ്യും.അപ്പോൾ ജീവൻ ഈശ്വരൻ തന്നേയാകുന്നു എന്നത് ബോധിക്കുകയും ചെയ്യാം. ഈശ്വരൻ തന്നെ ചൈതന്യവും ശക്തിയുമാകുന്നു. അങ്ങനെ അറിയുമ്പോൾ ആസക്തികൾ ഇല്ലാതാകും. അനാസക്തമായി ജീവിതം നയിച്ചാൽ സംസ്കാരവും സന്തതിപരമ്പരകളും നല്ലതായിത്തീരും; അതിനുവേണ്ടി ജീവിക്കുന്നവരാകണം. സമുദായം നന്നാവുന്നതും കേടുവരുന്നതും ഗൃഹസ്ഥാശ്രമത്തിലൂടെ ആകുന്നു. ശക്തിയും ചൈതന്യവും എല്ലാവർക്കും വേണം. പരസ്പരം ശക്തിയും ചൈതന്യവും ആണെന്നറിയാതെ വരുമ്പോൾ ജീവിതം വിഷയാഭിമുഖമാകുന്നു. ജിവിതം വിഷയാഭിമുഖമാക്കരുത്. ജീവിതം വിഷയത്തിനുവേണ്ടി മാത്രമാകുമ്പോൾ ബന്ധങ്ങൾ ശിഥിലമാകുന്നു. ഈശ്വരാഭിമുഖമാകുമ്പോൾ ബന്ധങ്ങൾ സഫലമാകുന്നു. ബന്ധങ്ങൾ ഈശ്വരാഭിമുഖമാകുമ്പോൾ അവിടെ ഒരുമയും സ്നേഹവും ത്യാഗവും ജ്ഞാനവും വരും. അപ്പോൾ ശക്തി കൂടുകയും ചെയ്യും. അതിന് ഭാര്യയെ ഭരിക്കാൻ ഭർത്താവും ഭർത്താവിനെഭരിക്കുവാൻ ഭാര്യയും പോകരുത്. ഭാര്യയും ഭർത്താവും ഉത്തമ ജീവിതത്തിന്റെ രണ്ടുവശങ്ങളാകുന്നു. ഭാര്യയും ഭർത്താവും ഏകമായ ഒന്നിന്റെ രണ്ടുവശങ്ങളാകുന്നു. വാസ്തവത്തിൽ ഒന്ന് മാത്രമേയുള്ളൂ. ഈ രണ്ടുവശങ്ങൾ പോകുമ്പോൾ ഒന്ന്മാത്രമായിത്തീരും. ഒന്നെന്നറിയുവാൻ പരസ്പരം ത്യാഗത്തോട്കൂടി ജീവിക്കണം. ഉള്ളതിനെ ത്യജിക്കുവാൻ ആർക്കും പറ്റുകയില്ല. ഉള്ളത് നിത്യ, ശുദ്ധ, ബുദ്ധ, മുക്ത, നിജ, ജ്ഞാനസ്വരൂപമായ ഈശ്വരൻ മാത്രം. നിങ്ങൾ ഈശ്വരനെ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഈശ്വരനെ ഉപേക്ഷിക്കുവാൻ ആർക്കും സാധിക്കുകയില്ല. സുഖവും ദു:ഖവും ഇല്ലാത്ത അവസ്ഥയിലെ അനുഭവം എന്തോ അതിനെ ഈശ്വരൻ എന്ന് പറയുന്നു. ജീവിതത്തിന്റെ സന്തുലിതമായ അവസ്ഥയിൽ സുഖവും ദു:ഖവും ഇല്ല. സന്തുലിതമായ അവസ്ഥപ്രാപിക്കുവാൻ വേണ്ടി ബോധത്തോടുകൂടി ജീവിക്കണം. അപ്പോൾ അസത്തിൽ നിന്നും സത്തിലേക്ക് വരുവാൻ സാധിക്കുകയും ചെയ്യും. അസത്തിൽ നിന്നും സത്തിലേക്ക് വരുവാൻ എല്ലാവരും അനുഷ്ഠാനം ചെയ്യണം.

No comments:

Post a Comment