ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 May 2018

പശുപതിനാഥ ക്ഷേത്രം

പശുപതിനാഥ ക്ഷേത്രം - നേപ്പാൾ

നേപ്പാള്‍പീഠങ്ങളുടെ പീഠവും ക്ഷേത്രങ്ങളുടെ ക്ഷേത്രവുമാണെന്നാണ്  നേപ്പാള്‍ മാഹാത്മ്യത്തില്‍ മഹാദേവന്‍ ഉദ്‌ഘോഷിച്ചിരിക്കുന്നത്. കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രം ദര്‍ശിക്കുമ്പോള്‍ അനുഭവപ്പെടുന്നതും ഇതില്‍ നിന്നും വിഭിന്നമല്ല. ആയിരത്തോളം ചെറുക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ട പശുപതിനാഥ ക്ഷേത്രം മാത്രം മതി ഈ വിശേഷണത്തിന്. ഈ ക്ഷേത്രം പീഠങ്ങളുടെ പീഠവും ക്ഷേത്രങ്ങളുടെ മഹാക്ഷേത്രവുമാണ്.

ആദിശക്തിയായ പാര്‍വതിദേവിയുടെ ഗൃഹസ്ഥലമായ  ഹിമവാന്റെ താഴ്വരയിലാണ്  നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു. ഈ സുന്ദരനഗരത്തിന്റെ ഹൃദയത്തിലൂടെയാണ് പവിത്ര നദിയായ ബാഗ്മതി ഒഴുകുന്നത്. ഈ നദിക്കരയിലാണ് ശ്‌ളേഷ്മാന്തകം പൂര്‍വ വനപ്രദേശം. ഇവിടെയാണ് പശുപതിനാഥന്റെ ക്ഷേത്രാങ്കണം.
നേപ്പാള്‍ ക്ഷേത്ര ശില്‍പ്പമാതൃകയുടെമനോഹാരിത പൂര്‍ണ്ണമായും സ്വാംശീകരിച്ച ഈ മഹാക്ഷേത്ര നടയിലെത്താന്‍ കാഠ്മണ്ഡുവില്‍ നിന്നും രണ്ടു വഴികളുണ്ട്. നേരെ അമ്പലത്തില്‍ കൂടി കുറേ നടന്ന് കല്‍പ്പടവുകള്‍ കയറിയും ഇറങ്ങിയും ചെറു ക്ഷേത്രങ്ങള്‍ക്കിടയിലൂടെ നടന്ന് ആര്യാതീര്‍ത്ഥത്തിനു തെക്കുഭാഗത്തു കൂടി ക്ഷേത്രത്തെ അര്‍ദ്ധ പ്രദക്ഷിണം ചെയ്ത് നടയിലെത്തുന്ന മറ്റൊരു വഴിയും. രണ്ടാമതു പറഞ്ഞ വഴിയേ പോകുന്നതാണ്  മനസിന് കൂടുതല്‍ ഇമ്പമുണ്ടാക്കുന്നത്. ബാഗ്മതിയുടെ നിര്‍മ്മലമായ കളകള ശബ്ദവും, ശ്‌ളേഷ്മാന്തകത്തിന്റെ കുളിര്‍കാറ്റും ചേര്‍ന്ന ഒരു ഓങ്കാരധ്വനി പ്രതീതിയോടെ, സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് കല്ലില്‍കൊത്തി വച്ച മഹാകാവ്യങ്ങളായ നൂറുകണക്കിന് ചെറുക്ഷേത്രങ്ങളും ദര്‍ശിച്ചുള്ള നടത്തം ഏതോ ദേവലോകത്തു കൂടിയുള്ള സഞ്ചാരമെന്നേ തോന്നൂ!

ക്ഷേത്ര നടത്തിലെത്തിയാല്‍വലിയ നന്തി വിഗ്രഹമുണ്ട്. പശുപതിനാഥന്റെ ദ്വിക്പാലകരായ ഭൃംഗി, കുങ്കുമഗണേശന്‍, കീര്‍ത്തിമുഖ ഭൈരവ്, വാസുകി എന്നിവരോട് അനുവാദം ചോദിച്ച് പഞ്ചമുഖിയായ പരമാത്മാവുമാണ് പഞ്ചമുഖ സങ്കല്‍പ്പത്തിലുള്ളത്. പൂര്‍വ്വ മുഖത്തിലാണ് പരബ്രഹ്മ സങ്കല്‍പ്പം. മറ്റു നാല് വേദസ്ഥാന മുഖത്തും സൗമ്യഭാവമായ അഘോരി സങ്കല്‍പ്പം ധര്‍മ്മഭാവമായ വാമദേവ സങ്കല്പം, ബാലഭാവമായ വരണ സങ്കല്പം, രൗദ്രഭാവമായ യമരാജ സങ്കല്‍പ്പം എന്നീ ഉപസങ്കല്‍പ്പങ്ങളുമുണ്ട്. അതായത്, സര്‍വ സങ്കല്‍പ്പമായ പരബ്രഹ്മമാണ് പശുപതിനാഥ സങ്കല്‍പ്പം.

മഹാദേവന്റെഅത്യപൂര്‍വ്വ രൂപമാണ് പഞ്ചമുഖിയായ പശുപതിനാഥന്‍. ഈ രൂപം ആദ്യം ദര്‍ശിക്കുന്നത് ബ്രഹ്മാവും വിഷ്ണുവുമാണ്. സൃഷ്ടിക്കുമുമ്പ്  ബ്രഹ്മാവും വിഷ്ണുവും മാത്രമുണ്ടായിരുന്നതായി കരുതപ്പെട്ടിരുന്ന കാലത്താണ് ഒരു ദിവ്യജ്യോതിയായി മഹാദേവന്‍ ഇവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ ദിവ്യജ്യോതിയുടെ തുടക്കവും ഒടുക്കവും അന്വേഷിച്ചിറങ്ങിയ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും കഥ നമ്മുടെ പുരാണങ്ങളില്‍ സുന്ദരമായി പ്രതിപാദിച്ചിട്ടുണ്ട്. ആ കഥാസന്ദര്‍ഭങ്ങള്‍ക്കുശേഷം മഹാദേവന്‍ ബ്രഹ്മ  വിഷ്ണു സമക്ഷം പ്രത്യക്ഷപ്പെടുന്നത് ആദിശക്തീസമേതം പഞ്ചമുഖിയായ പശുപതിനാഥന്റെ രൂപത്തിലാണ്. അത്രയ്ക്ക്  ശ്രേഷ്ഠമാണ് മഹാദേവന്റെ പശുപതിനാഥ സങ്കല്‍പ്പം. അത്രത്തോളം ശ്രേഷ്ഠം തന്നെയാണ് പശുപതിനാഥ സങ്കല്‍പ്പമുള്ള ഈ ക്ഷേത്രത്തിനും.

തറനിരപ്പില്‍നിന്നും പതിനഞ്ചടി ഉയരെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹത്തെ വണങ്ങാന്‍ ചെറിയ പടവുകള്‍ കയറണം. നന്തി വിഗ്രഹത്തിന് തൊട്ടു പിറകിലാണ് ഈ പടവുകള്‍. സ്വര്‍ണം പൂശിയ മേല്‍ക്കൂരയും സ്വര്‍ണ്ണ താഴികക്കുടവും സ്ഥാപിച്ചിട്ടുള്ള ശ്രീകോവിലിനു ചുറ്റുമുള്ള പ്രദക്ഷിണ വീഥിയില്‍ വലംവച്ച് പശുപതി നാഥനെ തൊഴുതനുഗ്രഹം വാങ്ങി മറ്റൊരു പടവിലൂടെ താഴെയിറങ്ങണം. നന്തിയുടെ മുന്നിലുള്ള പ്രസാദശാലയില്‍ നിന്നും പ്രസാദം കിട്ടും. കളഭവും ഭസ്മവും കുങ്കുമവും ചേര്‍ന്ന തിലകപ്രസാദം നന്തിയുടെ മുന്നില്‍ നിന്നണിയുമ്പോള്‍ സായൂജ്യത്തിന്റെ പതിനെട്ടു പടികളും കയറിയ അനുഭൂതിയാണ്. ഇതെല്ലാം നോക്കിക്കിടക്കുന്ന നന്തിയുടെ അനുഗ്രഹവും ലഭിക്കും. പിന്നീട് നന്തിയുടെ മുന്നിലുള്ള തിരുനടയില്‍ ഇരുന്ന് ആത്മീയ ഊര്‍ജസമാഹരണം നടത്താം, പഞ്ചാക്ഷരി മന്ത്രോച്ചാരണത്താല്‍ ഒരു ധ്യാനാവസ്ഥയിലെത്താം. ഈ ധ്യാനാവസ്ഥയില്‍ മൃഗരൂപിയായ ശങ്കരനേയും ആദിശക്തിയേയും ദര്‍ശിച്ചാല്‍ ഈ ജീവിതം സഫലം.

ഐതിഹ്യം
ॐ➖➖➖➖ॐ➖➖➖➖ॐ
ഒരിക്കല്‍ മഹാദേവനും പാര്‍വതിയും കാശി ഉപേക്ഷിച്ച് യാത്രയായി. യാത്രാമദ്ധ്യേ ബാഗ്മതി തീരത്തുള്ള ശ്‌ളേഷ്മാന്തകം വനത്തിലെത്തി. ഈ വനത്തിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരായ ശിവനും പാര്‍വതിയും മൃഗരൂപം ധരിച്ച് ഭൂതഗണങ്ങളോടൊപ്പം ഇവിടെ കളിയാടി നടന്നു.

ശിവനേയും പാര്‍വതിയേയും കാശിയില്‍ കാണാതായതോടെ ദേവതകളും മുനിമാരും അസ്വസ്ഥരായി. അവര്‍ പരിസര വനങ്ങളിലും പര്‍വത സാനുക്കളിലും നദികളിലുമെല്ലാം അന്വേഷിച്ചു. ഒരിടത്തും കാണാതെ അവര്‍ ഹിമാലയ താഴ്വരയിലുള്ള ബാഗ് മതി നദിക്കരയിലെ ശ്‌ളേഷ്മാന്തകം വനത്തിലെത്തി. അവിടെ തേജസും പുഷ്ഠിയുമുള്ള ഒരു കാളയേയും മൂന്നു കണ്ണുകളോടു കൂടിയ ഒരു കാലമാനിനേയും അതിസൗന്ദര്യമുള്ള ഒരു പേടമാനിനേയും കണ്ടു. മാനിന്റെ ത്രിനേത്രം കണ്ടപ്പോള്‍ത്തന്നെ ദേവതകള്‍ക്കും മുനിമാര്‍ക്കും മഹാദേവന്‍ മൃഗരൂപം പ്രാപിച്ചതാണെന്ന് മനസിലായി. അവര്‍ മഹാദേവനെ കാശിയിലേക്ക് മടക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും, മഹാദേവന്‍ മൃഗരൂപം കൈവെടിയാനോ കാശിയിലേക്ക് തിരിച്ചുപോകാനോ തയ്യാറായില്ല. ദേവഗണങ്ങള്‍ ബ്രഹ്മാവിനേയും വിഷ്ണുവിനേയും  ഇന്ദ്രനേയും കാര്യം ധരിപ്പിച്ചു. അവര്‍ ശ്‌ളേഷ്മാന്തകത്തില്‍ വന്ന് മഹാദേവനെ വന്ദിച്ചിട്ട് കാശിയിലേക്ക് തിരിച്ചുവരാന്‍ അപേക്ഷിച്ചു. പക്ഷേ, മഹാദേവന്‍ ചെവിക്കൊണ്ടില്ല. അപ്പോള്‍ ഇന്ദ്രന് ഒരു ഉപായം തോന്നി. കാളയെ പിടിച്ചുകൊണ്ടുപോയാല്‍ മഹാദേവന്‍ കൂടെവരുമെന്ന് കരുതി കാളയെ കയറിപ്പിടിച്ചു. അപ്പോള്‍ കാളയ്‌ക്കൊപ്പം മൃഗരൂപിയായ മഹാദേവനും പാര്‍വതിയും അവിടെ അപ്രത്യക്ഷരായി. ആ സ്ഥലത്ത് ഒരു ജ്യോതിര്‍ലിംഗം പ്രത്യക്ഷപ്പെട്ടു. ദേവന്മാര്‍ ജ്യോതിര്‍ലിംഗത്തെ വണങ്ങിയതിനുശേഷം സ്വര്‍ഗലോകത്തേക്ക് പുറപ്പെട്ടു. കാലം കുറേ കഴിഞ്ഞുപോയി. അക്കാലത്ത് നേപ്പാള്‍ ഭരിച്ചിരുന്ന രാജാവിന് ഒരു വലിയ പശുക്കൂട്ടമുണ്ടായിരുന്നു. ശ്‌ളേഷ്മാന്തകത്തിലാണ് ഇവയെ മേയ്ക്കാന്‍ കൊണ്ടുപോയിരുന്നത്. കൂട്ടത്തില്‍ ഒരു പശു ധാരാളം പാല്‍ ചുരത്തിയിരുന്നു. ഒരു ദിവസം ഈ പശു പാല് ചുരത്തുന്നത് നിറുത്തി. പശുപാലകര്‍ വിവരം രാജാവിനെ അറിയിച്ചു. ഈ പശുവിനെ പ്രത്യേകം ശ്രദ്ധിച്ച് എന്താണ് സംഭവിച്ചതെന്ന വിവരം അറിയിക്കാന്‍ രാജാവ് ആജ്ഞാപിച്ചു. പശുപാലകര്‍ ഈ പശുവിനെ പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങി. ശ്‌ളേഷ്മാന്തക വനത്തില്‍ ഒരു പ്രത്യേക സ്ഥലത്ത് പശു തനിയേ പാല്‍ ചുരത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. അവര്‍ രാജാവിനെ വിവരം ധരിപ്പിച്ചു. രാജഗുരുവും മന്ത്രിമുഖ്യനും ശ്‌ളേഷ്മാന്തകത്തിലെത്തി ഈ പ്രത്യേക സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ ഒരു സ്വയംഭൂ ജ്യോതിര്‍ലിംഗം ദര്‍ശിച്ചു. നേപ്പാള്‍ രാജാവ് അവിടെ ഒരമ്പലം സ്ഥാപിച്ചു. അതാണ് പശുപതിനാഥക്ഷേത്രം എന്നാണ് ഐതിഹ്യം. ഭാരതത്തില്‍ ഇതില്‍നിന്നും അല്‍പ്പം വ്യതിചലിച്ച ഐതിഹ്യമാണുള്ളത്. എങ്കിലും അന്തഃസത്ത ഒന്നുതന്നെയാണ്. എന്നാല്‍ പശുപതിനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠാവിഗ്രഹത്തെക്കുറിച്ച് പ്രചരിച്ചിരിക്കുന്നത് വികലധാരണയാണ്. കാളയുടെ മുഖമുള്ള ലിംഗ പ്രതിഷ്ഠയെന്നാണ് ഭാരതീയരില്‍ ഭൂരിഭാഗവും വിശ്വസിച്ചുപോരുന്നത്. ഭാരതത്തിലെ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ പരിശോധിച്ചപ്പോള്‍ എല്ലാത്തിലും ഇങ്ങനെയാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇതൊരു വികലമായ ധാരണമാത്രമാണ്. പഞ്ചമുഖിയായ പരബ്രഹ്മാണ് പശുപതിനാഥക്ഷേത്രത്തിലെ പ്രതിഷ്ഠ. ഭാരതത്തില്‍ പ്രചരിച്ചിരിക്കുന്ന ഐതിഹ്യത്തില്‍ ഇങ്ങനെയൊരു കഥാഭേദം വന്നതുകൊണ്ടാണത്.

കാളരൂപത്തിലുള്ളത് നന്തിയുടെ വലിയ (പ്രതിമ) പ്രതിഷ്ഠമാത്രം. എന്നാല്‍ ബ്രഹ്മാവ് പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ജ്യോതിര്‍ലിംഗമുണ്ട്. ഇതിന് കാളയുടെ മുഖമാണ്. ഗോകര്‍ണേശ്വരന്‍ എന്നാണ് ഈ ലിംഗരൂപത്തിന്റെ പേര്. പശുപതിനാഥ ക്ഷേത്ര സമുച്ചയത്തില്‍തന്നെയാണ് ഈ ക്ഷേത്രവും. ഭാരതീയ ഐതിഹ്യത്തില്‍ പറയുന്നതരത്തിലുള്ള കാളയുടെ മുഖം തന്നെയാണ് ഗോകര്‍ണേശ്വര പ്രതിഷ്ഠ. ഇതുപോലെ നൂറുകണക്കിന് ക്ഷേത്രമുണ്ടിവിടെ. അതിന്റെയെല്ലാം ഐതിഹ്യവും വേറെ വേറെയാണ്. പഞ്ചപാണ്ഡവന്മാര്‍ പശുപതിനാഥന്റെ മൂലവിഗ്രഹത്തെ ദര്‍ശിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കേദാര്‍നാഥിലെയുംബഥരിനാഥിലെയും പോലെ ഇവിടെയും പുനഃപ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണ്. ഇന്നത്തെ പൂജാവിധികളും മറ്റും നിര്‍ണയിക്കപ്പെട്ടതും ശങ്കരാചാര്യര്‍ തന്നെ. അന്നുമുതല്‍ കര്‍ണാടകയില്‍ നിന്നും വന്ന ലിംഗായത്തു വിഭാഗത്തിൽ ‍പെട്ടവരാണ് ഇവിടത്തെ പൂജാരിമാര്‍.
പശുപതിനാഥ ക്ഷേത്രദര്‍ശനം പോലെ തന്നെ പുണ്യമാണ് ബാഗ്മതിസ്‌നാനവും. മുക്തിയാണ് ഇവ രണ്ടും കൊണ്ടുണ്ടാവുന്ന ഫലം. ആര്യാതീര്‍ത്ഥം, ഗൗരീതീര്‍ത്ഥം, സൂര്യഭാഗ തീര്‍ത്ഥം ഇവയാണ് പ്രധാന തീര്‍ത്ഥഘട്ടങ്ങള്‍. ആര്യാതീര്‍ത്ഥക്കടവില്‍ മൃതശരീരം ദഹിപ്പിച്ചാല്‍ നേരെ മുക്തിയിലെത്താമെന്നാണ് വിശ്വാസം. ദിനംപ്രതി നൂറുകണക്കിന് ശവദാഹമാണ് ഇവിടെ നടക്കുന്നത്. ശ്രാദ്ധവും നടക്കുന്നു. ദാമ്പത്യസൗഖ്യവും ഐശ്വര്യവുമാണ് ഗൗരീതീര്‍ത്ഥസ്നാനം കൊണ്ട് ഫലമാവുന്നത്. ശക്തിയുംബുദ്ധിയുമാണ് സൂര്യഭാഗ തീര്‍ത്ഥസ്‌നാനംകൊണ്ട് ലഭ്യമാകുന്നത്.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ക്ഷേത്രം ദര്‍ശിച്ചാല്‍ അതൊരുസൗഭാഗ്യമാണ്. ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എന്തൊരുണര്‍വ്!

No comments:

Post a Comment