ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 May 2018

പഞ്ചമഹാ കൈലാസങ്ങൾ

പഞ്ചമഹാ കൈലാസങ്ങൾ

അഞ്ച് കൈലാസങ്ങൾ ഉണ്ട്.
1. ആദി കൈലാസം
2. കിന്നര് കൈലാസം
3. കൈലാസ് - മാനസസരസ്
4.മണി മഹേഷ് കൈലാസം
5, ശ്രീകണ്ഠ മഹാദേവ് കൈലാസം

ഭാരതത്തിൽ നാലു് കൈലാസങ്ങൾ. പുറത്ത് ചൈനാ ഭൂട്ടാൻ അതിർത്തിയിലാണ് കൈലാസ്- മാനസസരസ്സ്. ഇവക്ക് ഐതിഹ്യ പരമായി ഒരു ക്രമമുണ്ട്.

ആദി കൈലാസത്തിലാണ് ദേവി സതിയായി കഴിഞ്ഞത്. സതി ദേഹ ത്യാഗം ചെയ്ത് പാർവ്വതിയായി പുനർജനിച്ച സ്ഥലമാണ് നാം ഇന്നറിയുന്ന കൈലാസം. പിന്നെ ഭഗവാൻ ശിവൻ കിന്നരന്മാർക്ക് ദർശനം നൽകിയതാണ് കിന്നര കൈലാസം. മഹാഭാരത യുദ്ധ ശേഷം മരിച്ചു പോയവർക്കായി കർമ്മങ്ങൾ ചെയ്യാൻ ശിവനും പാണ്ഡവരും പോയിരുന്ന സ്ഥലമാണ് മണി മഹേഷ് കൈലാസം . പാലാഴിമഥന കാലത്ത് വാസുകിതുപ്പിയ വിഷം ഭൂമിയിൽ പതിക്കാതെ കൈകുമ്പിളിലാക്കി സ്വയം കഴിച്ച ശേഷം ഭഗവാൻ ശിവൻ ചെന്നിരുന്ന സ്ഥലമത്രേ ശ്രീകണ്ഠ മഹാദേവ കൈലാസം.

കൈലാസം

ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം. എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. ബുദ്ധ ഹിന്ദു ജൈനമതങ്ങളുടെ പുണ്യസ്ഥലമാണ് കൈലാസപർവ്വതം. ഹിന്ദുമതത്തിൽ കൈലാസപർവ്വതം ശിവന്റെ വാസസ്ഥാനമായി കരുതുന്നു. കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.

കൈലാസം എന്ന പദം സംസ്കൃതത്തിൽ നിന്നും ആവിർഭവിച്ചതാണ്. സ്ഫടികം എന്നർത്ഥം വരുന്ന കെലാസ് എന്ന പദത്തിൽ നിന്നാണ് കൈലാസം എന്ന വാക്കുണ്ടയതെന്നു കരുതുന്നു. കൈലാസപർവതത്തിന്റെ റ്റിബറ്റൻ പേര് ഗാൻ-റിൻ‌-പോ-ചി എന്നാണ്. ഗാൻ എന്ന പദത്തിനർത്ഥം മഞ്ഞിന്റെ കൊടുമുടി എന്നും, റിൻ‌-പോ-ചി പദത്തിനു അമൂല്യമായത് എന്നുമാണ്. അതുകൊണ്ട് തന്നെ ഗാൻ-റിൻ‌-പോ-ചി എന്നാൽ മഞ്ഞിന്റെ അമൂല്യരത്നം എന്നർത്ഥമുണ്ടെന്നു കരുതുന്നു. റ്റിബറ്റിലെ ബുദ്ധമതനുയായികൾ കൈലാസപർവ്വതത്തെ കാൻഗ്രി റിൻ-പോ-ചി എന്നു വിളിക്കുന്നു.

ഹിന്ദുമതവിശ്വാസികൾ കൈലാസപർവ്വതം ശിവന്റെ വാസസ്ഥാലമായി കരുതുന്നു. ജൈനമത അനുയായികൾ അറിവിന്റെ ആദ്യ ഗുരുവായി കൈലാസപർവ്വതത്തെ വാഴ്ത്തുന്നു. കൈലാസപർവതത്തിന്റെ ചൈനിസ് നാമം ടീസ് എന്നാണ്. ടീ-ടസ് എന്ന സാങ്-സൂങ് ഭാഷയിൽ നിന്നുമാണ് ഈ പദം ഉണ്ടായത്, ജലത്തിന്റെ കൊടുമുടിഅല്ലെങ്കിൽ നദിയുടെ കൊടുമുടിഎന്നാണർത്ഥം.

ഹിന്ദുമത വിശ്വാസപ്രകാര  കൈലാസപർവ്വതം ത്രിമൂർത്തികളിൽ ഒരു ദേവനായി കരുതുന്ന പരമശിവന്റെ വാസസ്ഥലമായി കരുതുന്നു. പരമശിവൻ സംഹാരമൂർത്തിയാണ്. അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു. വിഷ്ണു പുരാണത്തിൽ കൈലാസ പർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.

കൈലാസത്തിൽ പോകുന്നവർക്ക് മല ചുറ്റിവരാൻ മൂന്ന് ദിവസവും മാനസരോവർ തടാകത്തെ ചുറ്റിവരാൻ മൂന്ന് ദിവസവും വേണം. പതിനഞ്ച് മൈൽ വീതിയുള്ള മാനസരോവർ തടാകം പവിത്രവും ദിവ്യവുമായി കരുതപ്പെടുന്നു. മഞ്ഞുറഞ്ഞ മലകളാൽ ചുറ്റപ്പെട്ടതാണ് മാനസരോവർ. തണുപ്പ് കാലത്ത് ഈ തടാകം ഉറഞ്ഞുകിടക്കുന്നത് രസകരമായ കാഴ്ചയാണ്. വേനൽ കാലത്ത് മഞ്ഞുരുകി അഞ്ച് നദികളായിട്ടാണ് വെള്ളം മാനസരോവരിൽ എത്തുന്നത്. കരയിൽ പല വർണ്ണങ്ങളിൽ ഉള്ള കല്ലുകൾ കാണാം. മാനസരോവരിന് അടുത്ത് ‘രാഖി സ്തൽ‘ എന്ന ചെറിയ ഒരു തടാകമുണ്ട്. ഇവിടെ രാവണൻ തപസ്സ് ചെയ്ത സ്ഥലവും ദുഷ്ടദേവതകളുടെ വാസസ്ഥലവും ആയതിനാൽ ഇവിടുത്തെ ജലം ആരും എടുത്ത് കുടിക്കാറില്ല.

എല്ലാവർഷവും ആയിരക്കണക്കിനു തിർത്ഥാടകർ കൈലാസത്തിൽ എത്തിച്ചേരുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപുതന്നെ ഈ തിർത്ഥാടനം ആരംഭിച്ചതായി കണക്കാക്കുന്നു. ഹിന്ദു-ബുദ്ധമതത്തിൽ വിശ്വസിക്കുന്നവർ കൈലാസത്തെ ഇടത്തുനിന്നും വലത്തോട്ടു ചുറ്റുമ്പോൾ, ജൈനമതക്കാർ കൈലാസത്തെ വലതുനിന്നും ഇടത്തോട്ടു പ്രദക്ഷിണം വയ്ക്കുന്നു. കൈലാസപർവ്വതത്തിന്റെ പ്രദക്ഷിണവഴിയുടെ നീളം ഏതാണ്ട് 52 കി.മി ആണ്. ചില വിശ്വാസങ്ങളുടെ ഭാഗമായി കൈലാസപർവ്വതത്തെ ചുറ്റുന്നത്‌ ഒരു ദിവസം കൊണ്ട് പൂർത്തിയാക്കണമെന്ന് ചിലർ വിശ്വസിക്കുന്നു. പക്ഷെ ഈ രീതിയിൽ വലയം വയ്ക്കുന്നത് തിക്കച്ചും ബുദ്ധിമുട്ടുള്ള യാത്രയാണ്‌. ഏതാണ്ട് 15 മണിക്കൂർകൊണ്ട് മാത്രമേ ഒരാൾക്ക് 52 കി.മി കൈലാസപാത നടന്നു പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളൂ. ഇത്തരം ദുഷ്കരമായ ഈ യാത്രക്കിടയിൽ ചില തീർത്ഥാകർ മരണപെടാറുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്കത്തിന്റെ പേരിൽ 1954 മുതൽ 1978 വരെ തീർത്ഥാടനത്തിനു ചൈന അനുമതി നിഷേധിച്ചിരുന്നു. അതിനുശേഷം കുറച്ചു തീർത്ഥാകർക്ക് മാത്രമേ കൈലാസത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നുള്ളൂ.

കൈലാസപർവ്വതത്തിന്റെ ഏറ്റവും ഉയർന്നഭാഗങ്ങളിൽ പർവ്വതാരോഹകർക്കു പോലും എത്തിചേരുവാൻ സാധ്യമല്ല.1926ൽ ഹഗ് ററ്റ്ലെഡ്ജ് കൈലാസത്തിന്റെ വടക്കുഭാഗത്തെകുറിച്ച് പഠിക്കുകയും, ഏതാണ്ട് വടക്കുഭാഗം 6000 അടി (1,800 മി) കയറുക തികച്ചും ദുഷ്കരമാണെന്നു കണ്ടെത്തുകയും ചെയ്തു. പിന്നീടു 1936ൽ ഹേർബെർട്ട് ടിച്ചി കൈലാസപർവ്വതം കയറുവാൻ ശ്രമം നടത്തിയിരുന്നു. പക്ഷെ പല സ്ഥലത്തുനിന്നും അദ്ദേഹത്തിനു ലഭിച്ച ഉത്തരം "സർവ്വ സംഘപരിത്യാഗിയായ ഋഷികൾക്ക് മാത്രമേ കൈലാസപർവ്വതം കീഴടക്കാൻ കഴിയുകയുള്ളൂ എന്നായിരുന്നു". പിന്നീടു 1980ൽ ചൈന ഗവർമെന്റ് റിൻഹോൾഡ്‌ മെസ്സെനാർ എന്ന പർവ്വതാരോഹനു അനുവാദം നൽകിയിരുന്നു. പിന്നീടു 2001ൽ ഒരു സ്പാനിഷ്‌ സംഘതിനു അനുവാദം നൽകിയെങ്കിലും പിന്നീടു അങ്ങോട്ട്‌ പർവ്വതാരോഹണം ചൈന നിരോധിച്ചു.

No comments:

Post a Comment