ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 June 2017

ഞാൻ എവിടെ നിന്നും വന്നു?

ഞാൻ എവിടെ നിന്നും വന്നു?

ഞാനെന്‍റെ അനാദിയായ അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഞാൻ ഈ ദൃശ്യമാകുന്ന ലോകത്തിലേതല്ല എന്നും, ദൃശ്യപ്രപഞ്ചത്തിനും സൂക്ഷ്മ ലോകത്തിനും ഉപരി, ശബ്ദവും സമയവും സ്ഥലപരിമിതികളുമൊന്നും ബാധകമാകാത്ത ദിവ്യപ്രകാശമയമായ ഒരു ലോകത്തിൽ നിന്ന് ഇവിടേക്ക് ഞാൻ വന്നതാണെന്നും ബോധ്യമാകും.

എന്നാലിപ്പോൾ ഈ വിശ്വമഹാ നാടകത്തിലെ വേഷമാണ് ഞാനെന്ന് തെറ്റിധരിച്ച് ജീവിക്കുന്നതിനാൽ സ്വന്തം നിരാകാരിഗൃഹം മറന്നു പോയിരിക്കുന്നു. ആത്മാക്കൾ ജീവിതത്തിൽ ക്ഷിണിക്കുന്ന സമയത്താണ് തിരികെ ഈ ശാന്തമായ വീട്ടിലേക്ക് പോകുവാൻ കൊതിക്കുന്നത്.

ഞാൻ ആത്മാവാണ് എന്ന സ്മൃതിയിൽ ഇരിക്കുകയാണെങ്കിൽ തീർച്ചയായും ഒരു ചോദ്യം ഉയരും. ഞാൻ എവിടെ നിന്നു വന്നു? ഈ ചോദ്യത്തിന്‍റെ ഉത്തരമായി ആത്മലോകത്തിൽ നിന്നാണ് വന്നത് എന്ന് മനസ്സിലാവും. ഭൌതീക കർമ്മേന്ദ്രിയങ്ങളുടെ ഉപരിയായ ഒരു തലത്തിലേക്ക് ധ്യാനത്തിലൂടെ നാം ചെന്നെത്തുമ്പോൾ തന്‍റെ യഥാർഥ ആത്മീയ വീടിനെ മൂന്നാം നേത്രത്തിൽ ദർശിക്കുവാൻ തുടങ്ങും. ഈ അവസ്ഥയിൽ ഇരിക്കുന്ന സമയത്ത് തന്‍റെ അനാദിയായ ശാന്തസ്വരൂപ അവസ്ഥ അനുഭവമാകും. അഗാധമായ സമാധാനവും പവിത്രതയും ആസ്വദിക്കാനാകും. ഈ ലോകത്തെ മുഴുവനും ഒരു നാടകമായി കാണുവാനും സാക്ഷിയായി വീക്ഷിക്കുവാനും ഇവിടെ നടക്കുന്ന കോലാഹലങ്ങൾ തന്നെ ബാധിക്കാതെ ഇരിക്കുവാനും ഈ അവസ്ഥ അഭ്യസിക്കുന്നതിലൂടെ സാധിക്കും. സൂക്ഷമ ലോകം, ആത്മലോകം എന്നിവ ആത്മാവിന്‍റെ ബോധതലത്തിലൂടെ മാത്രം ചെന്നെത്താൻ കഴിയുന്ന രണ്ട് തലങ്ങളാണ്.

സാകാര ലോകം ( ഭൌതീക ലോകം )

നമ്മൾ ഈ സമയത്ത് ജീവിക്കുന്ന ലോകത്തെയാണ് സാകാര ലോകമെന്നു പറയുന്നത്. കാരണം ഇവിടെയുള്ള ഓരോ ജീവജാലങ്ങൾക്കും തന്‍റെ ആകാരമുണ്ട്. ആകൃതി അഥവാ രൂപമുണ്ട്. ഈ ഭൂമി എന്നു പറയുന്നത് നമ്മൾ ആത്മാക്കൾ ഈ ശരീരമാകുന്ന വസ്ത്രം ധാരണ ചെയ്ത് ജീവിത നാടകത്തിൽ അഭിനയിക്കുന്ന ഒരു വിശാല വേദിയാണ്. ഇങ്ങനെയും പറയാം കർമ്മമാകുന്ന വിത്ത് വിതച്ച് അതിന്‍റെ ഫലം സന്തേഷമായും സങ്കടമായും അനുഭവിക്കുന്ന കർമ്മക്ഷേത്രമാണ്. ഇവിടെ നമ്മുടെ നിലനിൽപിന് സമയത്തിന്‍റെയും സ്ഥലത്തിന്‍റെയും ഭൂമിശാസ്ത്രത്തിന്‍റെയും ചരിത്രത്തിന്‍റെയും ശരീരപരിമിതികളുടെയും അതിരുകളുണ്ട്. ശാസ്ത്ര നിയമങ്ങൾ ഇവിടെ പ്രാവർത്തികമാവും എന്തുകൊണ്ടെന്നാൽ ഇത് പരിധികൾ ഉള്ള ലോകമാണ്. എന്നാൽ ഇതിന് ഉപരിയുള്ള ഒരു തലങ്ങളെയും കുറിച്ച് അറിവുകൾ തരുവാന്‍ നമ്മുടെ ഭൌതിക ശാസ്ത്രത്തിന്  പോലും കഴിവില്ല.

സൂക്ഷമലോകം

ഈ തലത്തിലെത്തുന്ന സമയത്ത് ശബ്ദവും ഭൌതീക വസ്തുക്കളും ഉണ്ടാവുകയില്ല. ഈ ഉപരി ലോകത്തിൽ കർമ്മേന്ദ്രിയാനുഭവങ്ങളോ വസ്തുവൈഭവങ്ങളുടെ പ്രഭാവമോ ഉണ്ടാവുകയില്ല. അഗാധ ധ്യാനതത്തിലൂടെയും ദിവ്യമായ ഉൾക്കാഴ്ചയിലൂടെയും മാത്രമെ ബോധതലത്തെ ഈ അവസ്ഥയിലേക്ക് ഉയർത്തുവാന്‍ സാധിക്കൂ. ശുദ്ധവും പവിത്രവുമായ വെളുത്ത പ്രകാശം കൊണ്ട്  ഈ ലോകം തിളങ്ങുന്നു. നിരാകാരവും സാകാരവുമായ രണ്ടു ലോകങ്ങൾക്കിടയിൽ ഈ ലോകം നിലനിൽക്കുന്നു. പ്രകാശ ശരീരത്തിൽ സ്ഥിതി ചെയ്യുന്ന സമയത്ത് ഏതൊരാൾക്കും ശുദ്ധമായ ചിന്തകളുടെ തരംഗങ്ങൾ ഉപയോഗിച്ച് ഇവിടെ വെച്ച് മറ്റാത്മാക്കളുമായി ആശയവിനിമയം ചെയ്യുവാൻ സാധിക്കും.

ആത്മലോകം

ഈ ഭൌതീക കർമ്മകാണ്ഡത്തിന്‍റെയും സൂക്ഷമ ചിന്താലോകത്തിന്‍റെയും ഉപരിയായി, പരിധിയില്ലാത്തതും, അനന്തവുമായ, പരിപൂർണ്ണ ശാന്തിനിറഞ്ഞ, നിശ്ചലമായ ഒരു ലോകം നിലനിൽക്കുന്നു. സ്വർണ്ണചുവപ്പു പ്രകാശത്തിലാണ് ധ്യാനത്തിലൂടെ ഈ ലോകം അനുഭവപ്പെടുക. ഇത് ആത്മാക്കളുടെയും ഈശ്വരന്‍റെയും പരമമായ ധാമമാണ്. പരംധാമമെന്നും ശാന്തിധാമമെന്നും നിർവാണധാമമെന്നും പരലോകമെന്നും ആത്മലോകമെന്നും ശാന്തിധാമമെന്നും ഈ സ്ഥലം അറിയപ്പെടുന്നു. ആത്മാവ് തന്‍റെ മൂല സ്വരൂപത്തിൽ ഈ ധാമത്തിലാണ് ഇരിക്കുക. ധ്യാനത്തിലൂടെ ഈ ധാമത്തെക്കുറിച്ചുള്ള ബോധതലത്തിലേക്ക് നാം ഉയരുന്ന സമയത്ത് ആത്മാവ് ശക്തിശാലിയായി മാറും. ആത്മാവ് ഊർജ്ജവൽക്കരിക്കപ്പെടുന്നു. മാത്രമല്ല ഈ ലോകത്തിൽ ജീവിച്ചുകൊണ്ടും സമചിത്തതയോടെയും ശാന്തിയോടെയും ജീവിതം നയിക്കുവാനും ഈ ബോധം സഹായിക്കും.

തിരിച്ച് തന്‍റെ ഗൃഹത്തിലേക്ക്

രാജയോഗ ധ്യാനം സ്വയം തന്‍റെ ആന്തരീക ലോകത്തിലേക്കുള്ള യാത്രയാണ്. എന്നാൽ ഈ യാത്രയിലൂടെ നമ്മൾ ആത്മാവിന്‍റെ അനാദി ധാമത്തിലേക്കാണ് ചെന്നെത്തുന്നത്. അതുകൊണ്ട് ഇതിനെ മുകളിലേക്കുള്ള യാത്ര എന്നും പറയുന്നു. ഭൌതീക ശരീരത്തിന്‍റെ ബോധത്തിൽ നിന്നും ഉപരിയാകുന്ന സമയത്ത് ആത്മലോകബോധവും ഉയരുന്നു. കേവലം ആത്മബോധത്തിൽ ഇരിക്കുകയാണെങ്കിൽ ഏതു നിമിഷവും തിരികെ ദേഹബോധത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യതയുണ്ട്. എന്നാൽ ആത്മാവ് പരംധാമത്തിൽ ഇരിക്കുകയാണെങ്കിൽ തന്‍റെ ആത്മബോധസ്ഥിതി ദീർഘസമയം നിലനിർത്തുവാൻ സാധിക്കും. ഈ അവസ്ഥയിൽ പരിപൂർണ്ണ സ്വാതന്ത്ര്യത്തിന്‍റെ അനുഭൂതി ചെയ്യാൻ സാധിക്കും. ആത്മാവ് വിശ്രമം അനുഭവിക്കും. ഉറങ്ങി എഴുന്നേറ്റാൽ ഉണ്ടാവുന്നതിനേക്കാൾ നവോന്മേഷവും ഊർജ്ജസ്വലതയും ഈ ധ്യാനാനുഭൂതിക്കു ശേഷം ഉണ്ടാവും.

No comments:

Post a Comment