ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 June 2017

ഉപനിഷതകഥകൾ - 13 [ഉപകോസലന്റെ ജ്ഞാനസമ്പാദനം]

ഉപനിഷതകഥകൾ - 13

ഉപകോസലന്റെ ജ്ഞാനസമ്പാദനം

ജബാലയുടെ പുത്രനായ സത്യകാമൻ ഗൗതമമഹർഷിയുടെ ശിഷ്യനായി അദ്ധ്യാത്മികവിദ്യ അഭ്യസിച്ചു. ഗുരുവിന്റ ഉപദേശങ്ങളെ അക്ഷരം പ്രതി അനുസരിച്ചു. നിത്യനുഷ്ടാനങ്ങളും ആഗ്ന്യുപാസനയും നടത്തി. ശിഷ്യന്മാരിൽ ഉത്തമനായ സത്യകാമൻ ബ്രഹ്മജ്ഞാനം നേടി. ആത്മാനുഭൂതി അനുഭവിച്ചു ആശ്രമത്തിൽ ആനന്ദത്തോടെ വസിച്ച അദ്ദേഹം ഗുരുവിനെ പോലെത്തന്നെ പ്രസിദ്ധനായി. മഹർഷിയായി സത്യകാമമഹർഷി!!

ആശ്രമങ്ങളിൽ നിന്ന് ആശ്രമങ്ങളിലേക്കു സത്യകാമന്റെ ചരിത്രവും പെരുമയും പരന്നു. സംശനിർവാണത്തിനായി പലരും സത്യകാമമഹർഷിയെ ആശ്രയിച്ചു. എല്ലാവരുടെയും സംശയങ്ങളെ നിവാരണം ചെയ്യുവാനും ധാരാളംപേരെ ആദ്ധ്യാത്മികമായ ഉപദേശങ്ങളിലൂടെ ധാർമികജീവിതത്തിന്റെ അത്യുന്നതിയിലെത്തിക്കാനും സത്യകാമമഹർഷിക്കു സാധിച്ചു. അദ്ദേഹത്തിന് നാടെങ്ങും ഭക്തന്മാരും ശിഷ്യന്മാരും ഉണ്ടായി.

കാലം കടന്നു പോയി.

ആദ്ധ്യാത്മിക സാധകന്മാരുടെ ആശാകേന്ദ്രമായിമാറി അവിടം. ധാരാളം വിദ്യാർത്ഥികൾ ബ്രമ്ഹചാരികളായി വസിക്കാനും വേദപഠനം, സംസ്കൃതപഠനം ഉപാസന തുടങ്ങിയവക്കുമായി എത്തിച്ചേരുന്നു.

ഒരു ദിവസം ഉപകോസലൻ എന്ന് ഒരു ബാലൻ ബ്രഹ്മവിദ്യതേടി ആശ്രമത്തിലെത്തി.

സത്യകാമമഹർഷിയെ കണ്ടു, ശിഷ്യത്വo സ്വീകരിച്ചു. ബ്രഹ്മചാരിയായി ആശ്രമത്തിൽ വസിക്കാൻ ആരംഭിച്ചു.

ധാരാളം ബ്രഹ്മചാരികളെ കൊണ്ട് സജീവമാണ് സത്യകാമന്റെ ആശ്രമം. ഉപകോസലൻ നിത്യാനുഷ്‌ടനങ്ങളിലൂടെയും ഗുരുശുശ്രൂഷകളിലൂടെയും ബ്രഹ്മചാരികൾക്കിടയിൽ ശ്രെദ്ധേയനായി. ഗുരു യഥാക്രമം അവരുടെ യോഗ്യത അനുസരിച്ചു ബ്രഹ്മജ്ഞാനം ഉപദേശിച്ചു നൽകിയിരുന്നത്. ഒരിക്കൽ ഗുരുനാഥൻ തനിക്കും ബ്രഹ്മജ്ഞാനം ഉപദേശിച്ചു തരുമെന്ന പ്രതീക്ഷയോടെ ഉപകോസലൻ ആശ്രമത്തിൽ വസിച്ചു.

അങ്ങനെ വർഷങ്ങൾ കടന്നു പോയി. അവനോടപ്പം ആശ്രമത്തിൽ വന്നവരൊക്കെ വിദ്യാഭാസം കഴിഞ്ഞു സ്വഗൃഹത്തിലേക്കു മടങ്ങുകയോ സന്ന്യാസം സ്വീകരിക്കുകയോ ചെയ്തു. ഗുരുനാഥൻ അവർക്കല്ലാം ബ്രഹ്മജ്ഞാനം ഉപദേശിച്ചു നൽകിയിരുന്നു. 

എന്നാൽ ഉപകോസലനുമാത്രം ഗുരു ബ്രഹ്മജ്ഞാനം ഉപദേശിച്ചു നൽകിയില്ല. മരിച്ചു അവനെ അത്യധികം ദുഖിതനും നിരാശനുമാക്കത്തവിധമായിരുന്നു ഗുരുനാഥൻ പെരുമാറിയത്.  എങ്കിലും ഗുരുവിന്റ അനുഗ്രഹത്തിനായി അവൻ ക്ഷമയോടെ കാത്തിരുന്നു. പ്രതീക്ഷ കൈവെടിഞ്ഞില്ല. ഒരു സുപ്രഭാതത്തിൽ     
ഗുരുകാരുണ്യം തനിക്കു ഉണ്ടാകുമെന്നു അവൻ പ്രതീക്ഷിച്ചു. അതിനായി കാത്തിരുന്നു.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി, ഋതുക്കൾ ഓരോന്നായി വന്നു പോയി. ആശ്രമഭൂവിൽ നാട്ടുനച്ച വൃക്ഷലതാദികൾ വളർന്നു വലുതായി പലതവണ പൂക്കുകയും ഫലം കായിക്കുകയൂം ചെയ്തു,

ഉപകോസലം ആശ്രമത്തിൽ എത്തിയിട്ട് 12 വർഷം കഴിഞ്ഞു ഇനിയും ഗുരുവിന്റ ഭാഗത്തുനിന്ന് യാതൊരുനക്കവും ഇല്ല.

ഓരോ പ്രഭാതവും അവൻ ഉണരരുന്നത് ഏറെ പ്രതീക്ഷകളുമായിട്ടാണ്. പകൽ അസ്തമിക്കാനാകുമ്പോൾ അവൻ നിരാശനാകും. ഗുരു തന്നെ പഠിപ്പിക്കാത്തതിനെ കുറിച്ച് ഓർത്തു മനസ്സ് വിഷമിക്കും. ചിലപ്പോൾ അസ്തമയ സൂര്യനെ നോക്കി കണ്ണീരൊതുക്കി വിതുമ്പും.

ഏറെ ദുഃഖം തോന്നിയ ഒരു ദിവസം ഉപകോസലൻ ഗുരുപത്നിയുടെ അടുത്തെത്തി തന്റെ ഹൃദയം നിറഞ്ഞുനിന്ന സങ്കടമെല്ലാം കണ്ണീരോടെ തുറന്നു പറഞ്ഞു. ആ 'അമ്മ പുത്രതുല്യനായ അവനെ കുറിച്ച് പലപ്പോഴും ചിന്തിച്ചിരുന്നു.

പാവം കുട്ടി...

അവർ ഒന്ന് നിശ്ചയിച്ചു.

അന്ന് രാത്രി അഗ്നിഹോത്രവും വേദാധ്യായനവുമൊക്കെക്കഴിഞ്ഞ് മറ്റു പുതിയ ബ്രഹ്മചാരികൾ നിദ്രയെ പ്രാപിച്ച നേരം. സത്യകാമമഹർഷി വിശാലമായ ആശ്രമമുറ്റത്തു ശാന്തഗംഭീരമായ ഭാവത്തിൽ സ്വസ്ഥനും സന്തുഷ്ട്ടനുമായി ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക് ഗുരുപത്നി സാവദാനം പോകുന്നത് ഉപകോസലൻ കണ്ടു.

അവർ ശാന്തമായി സംസാരിക്കുന്നത് കണ്ടപ്പോൾ ഉപകോസലന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. 

ആശ്രമകാര്യങ്ങൾ പലതും പറയുന്നതിനിടയിൽ ഗുരുപത്നി ഉപകോസലന്റെ കാര്യവും പറഞ്ഞു.

"പാവം ഉപകോസലൻ! അവൻ അങ്ങേക്ക് വേണ്ട ശുശ്രൂഷകളെല്ലാം നിഷ്ഠയോടെ ചെയ്യുന്നു.  ശരിയായി അഗ്നിഉപാസനയും അനുഷ്ഠിക്കുന്നു. സദാചാരത്തിൽ അവനാണ് ഏറ്റവും മാതൃക. പഠിക്കുന്ന കാര്യത്തിൽ മിടുക്കൻ. ഇവിടെ വന്നിട്ട് കാലങ്ങൾ ഏറെയായി. എന്നിട്ടു എന്തേ അങ്ങ് അവനെ സമവർത്തനം ചെയ്യുന്നില്ല. പാവം കുട്ടി. അവനാകെ ദുഖിതനാണ്. എങ്കിലും അവൻ എല്ലാം ചെയ്യും. "

ഇത് കേട്ടിട്ട് സത്യകമാൻ മറുപടി ഒന്നും പറഞ്ഞില്ല. ഒരു ഭാവവ്യത്യസവും ആ മുഖത്തു ഉണ്ടായില്ല. പിറ്റേന്ന് അതിരാവിലെ തന്നെ തീർത്ഥയാത്രക്ക് പുറപ്പെടുകയും ചെയ്തു.

പിറ്റേന്നും പതിവുപോലെ ഉപകോസലൻ പ്രഭാതത്തിൽ എഴുന്നേറ്റു, കുളിച്ചു ശുദ്ധനായി, ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിച്ചു, ജപധ്യാനാദികൾ നടത്തി.

താൻ നിത്യവും അഗ്നിയെ ശാസ്ത്രവിധി പ്രകാരം മൂന്ന് ഭാവത്തിലും ഉപാസിച്ചുപോരുന്നു. എന്നിട്ടും എന്നിട്ടും ഫലംമെന്ത്. ഒന്നും കാണുന്നില്ല.

വ്യാകുലതയോടെ അഗ്നിയെ നോക്കി നെടുവീർപ്പിട്ടു കൊണ്ട് ഉപകോസലൻ ഇരുന്നു. അവന്റെ ദൈന്യത കണ്ട് അഗ്നിക്ക് അവനിൽ കാരുണ്യം തോന്നി.

ഹോമകുണ്ഡത്തിൽ ജ്വലിച്ചുയർന്നുനിന്ന അഗ്നിനാമ്പുകൾക്കിടയിൽ അഗ്നി ഭഗവാന്റെ പ്രത്യക്ഷസാന്നിധ്യമുണ്ടായി.

കൺമുമ്പിൽ അഗ്നി ഭഗവാന്റെ തേജസാർന്ന രൂപം കണ്ട് ഉപകോസലൻ ഭയഭക്തി ബഹുമാനങ്ങളോടെയും സന്തോഷത്തോടെയും കണ്ണീർവാർത്തുകൊണ്ട് പലതവണ നമസ്കരിച്ചു.

അഗ്നി ദേവൻ പറഞ്ഞു.  

"ഉപകോസല, ബ്രഹ്മചാരിയായ നീ എന്ന ദിവസവും മൂന്നുഭാവത്തിൽ നിഷ്കർഷയോടും നിഷ്ഠയോടും ഇത്രയധികം കാലം ഉപാസിച്ചുപോന്നു. അതുകൊണ്ടു ഞാൻ നിനക്ക് ബ്രഹ്മവിദ്യ പറഞ്ഞു തരാം. ശ്രദ്ധയോടെ പഠിച്ചാലും, ചിന്തിച്ചു ബോധ്യപെട്ടാലും. "

"പ്രാണൻ ബ്രഹ്മമാണ്!"

ഉപകോസലൻ ശ്രദ്ധയോടെ കേട്ടു. കേട്ടതിനെക്കുറിച്ചു ചിന്തിക്കാനും തുടങ്ങി.

അഗ്നി വീണ്ടും ഉപദേശിച്ചു.

"ഉപകോസല, 'കം' ബ്രഹ്മമാണ്. 'ഖം' ബ്രഹ്മമാണ്"

അഗ്നിയുടെ വാക്കിന്റെ അർത്ഥമെന്താണ് എന്ന് ഉപകോസലന് മനസ്സിലായില്ല.

അത് കൊണ്ട് അവൻ അത് അതിഗഹനമായി ചിന്തിച്ചു.

"കം എന്നതിന് ആനന്ദമെന്നാണ് അർഥം. ഖം എന്നതിന് ആകാശമെന്നുമാണ് അർഥം. ആകാശവും ആനന്ദവും തമ്മിലെന്ത് ബന്ധം? ഉപകോസലന് ഒന്നും വ്യക്തമായില്ല. പക്ഷെ അവൻ ഒരു സാദാരണ വിദ്യാർത്ഥിയായിരുന്നില്ല. ശ്രദ്ധയും കഠിനാദ്ധ്വാനവും സഹനശക്തിയും പരിശ്രമശീലവും കൈമുതലായുള്ള ഒരു ബ്രഹ്മചാരിയാണ്.

ആകാശവും ആനന്ദവും തമ്മിലുള്ള ബന്ധത്തിന്റെ പൊരുളറിയാൻ ഗാഢചിന്തയിൽ മുഴുകി. മനസ്സ് ഏകാഗ്രമാക്കി. മറ്റൊരു ചിന്തയില്ല. ഒടുവിൽ അവനത് മനസ്സിലായി.

"ഹൃദയം ആണ് ആനന്ദത്തിന്റെ അനുഭവസ്ഥാനം. അപ്പോൾ ആകാശമെന്നത് നാം സാദാരണ കാണുന്ന ബാഹ്യാകാശമല്ല ഹൃദയകാശമാണ്. ബ്രഹ്‌മം അഥവാ ഈശ്വരൻ വസിക്കുന്നത് ഹൃദയകാശത്തിലാണ്. ആകാശത്തെ വിഭജിക്കാൻ ആർക്കും ആവില്ല. അത് എല്ലാത്തിന്റെയും അകവും പുറവും നിറഞ്ഞുനിൽക്കുന്നതാണ്. ഈശ്വരനെ സാക്ഷാത്കരിക്കുമ്പോൾ നമ്മുക്ക് ആനന്ദമുണ്ടാകും.

പ്രാണനിലാണ് നാം നിലനിൽക്കുന്നത്. പ്രാണനാണ് ജീവന്റെ ചലനത്തിന് കാരണം. പ്രാണാനില്ലാത്ത ഒരുവന് ജീവിക്കാനാവില്ല. ഇക്കാരണത്താലാണ് പ്രാണനെ ബ്രഹ്‌മം എന്ന് പറയുന്നത്.

മനനത്തിലൂടെ ഉപകോസലൻ ബ്രഹ്മതത്ത്വത്തെ മനസ്സിലാക്കി. ബ്രഹ്‌മത്തെ അറിഞ്ഞ അവന് ബ്രഹ്മാനുഭൂതിയുടെ ഫലമായ നിത്യാന്ദനം അനുഭവപെട്ടു. അത്യാഹ്ലാദവും ശാന്തിയും അവനുണ്ടായി.

തീർത്ഥാടനം കഴിഞ്ഞു സത്യകാമമഹർഷി ആശ്രമത്തിൽ മടങ്ങിയെത്തി. ഉപകോസലന്റെ തേജസ്സുറ്റ മുഖം കണ്ടമാത്രയിൽ സത്യാകാമന് കാര്യം പിടികിട്ടി. തന്റെ ശിഷ്യന് ആത്മജ്ഞാനം ലഭിച്ചിരിക്കുന്നു.

"ഉപകോസല,  നിന്നെ കണ്ടിട്ട് ആ ജ്ഞാനം നേടിയതുപോലെ തോന്നുന്നു. ആരാണ് ബ്രഹ്മവിദ്യ നിനക്ക് ഉപദേശിച്ചു നൽകിയത്?".

"ഗുരോ, അങ്ങിവിടെ ഇല്ലാതിരിക്കുമ്പോൾ മറ്റാരാണ് എന്നെ ഉപദേശിക്കുക". എന്ന് ഉപകോസലൻ ചോദിച്ചു.

ശിഷ്യന്റെ മറുപടിയിൽ നിന്ന് സത്യാകാമന് ഉത്തരം ലഭിച്ചു.

"അഗ്നി! താൻ ഇവിടെ ഇല്ലെങ്കിൽ പിന്നെ ഉപദേശിക്കാൻ അഗ്നിക്കാണ് കഴിയുക."

സത്യകാമമഹർഷി സ്വന്തം ബാല്യത്തെ കുറിച്ച് ഓർത്തു പോയി. ഗൗതമമഹർഷിയുടെ ആശ്രമത്തിൽ പഠിച്ചതും അക്കാലത്തു അഗ്നി തനിക്കു നേരിട്ട് ഉപദേശം നല്കിയതുമൊക്കെ സ്മരിച്ചു.

മഹർഷിക്ക് സന്തോഷമായി

അദ്ദേഹത്തിന്റെ ശിഷ്യന്റെ യോഗ്യതയിൽ തൃപ്തിയും മതിപ്പും ഉണ്ടായി. ആത്മസാക്ഷാകാരം നേടുന്നതിനുള്ള മാർഗ്ഗവും അദ്ദേഹം ഉപകോസലന് ഉപദേശിച്ചുകൊടുത്തു.

സത്യകാമമഹർഷിയിൽ നിന്ന് ബ്രഹ്മവിദ്യ പൂർണമായും അഭ്യസിച്ച ഉപകോസലൻ ബ്രഹ്മജ്ഞാനിയായിത്തീർന്നു.  

No comments:

Post a Comment