ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 December 2017

ഋഷീശ്വരന്മാര്

ഋഷീശ്വരന്മാര്

അനേകം ഋഷീശ്വരന്മാര്‍ക്ക് ജന്മമേകിയ പുണ്യപുരാതന ഭൂമിയാണ് നമ്മുടെ ഭാരതം. എല്ലാ വിഭാഗത്തിലും പിറന്നിട്ടുള്ള ഋഷിമാര്‍ ഭാരതത്തില്‍ വസിച്ചിരുന്നു. ഇവര്‍ ഏകദേശം 48,000 വരുമത്രേ? ദേവര്‍ഷി, ബ്രഹ്മര്‍ഷി, രാജവര്‍ഷി എന്നിങ്ങനെ ഋഷിമാര്‍ മൂന്നുപ്രകാരമാണ്.

1) ആംഗിരസ്സഗോത്രം
2) ഭൃഗുഗോത്രം
3) കശ്യപഗോത്രം
4) വസിഷ്ഠഗോത്രം
എന്നീ നാലുഗോത്രങ്ങളില്‍ നിന്നാണ് ജീവജാലങ്ങള്‍ മുഴുവന്‍ ഉണ്ടായത്. അവയില്‍ നിന്നാണ് മറ്റു ഗോത്രങ്ങളുടേയും ഉല്‍ഭവം.

ഋഷിഗോത്രങ്ങള്‍ പത്താണ്.
1) ഭരദ്വാജഗോത്രം
2) കൗശികഗോത്രം
3) വാത്സ്യഗോത്രം
4) കൗണ്ഡിന്യഗോത്രം
5) കശ്യപഗോത്രം
6) വസിഷ്ഠഗോത്രം
7) ജാമദഗ്നി ഗോത്രം
8) വിശ്വാമിത്രഗോത്രം
9) ഗൗതമഗോത്രം
10) ആത്രേയഗോത്രം

ഈ പത്ത് ഋഷിഗോത്രങ്ങള്‍ ദക്ഷിണഭാരതത്തില്‍ പ്രചരിപ്പിച്ചത് ശ്രീ. പരശുരാമനാണ്. മേല്‍പ്പറഞ്ഞ ഋഷീശ്വരന്മാര്‍ ഉപദേശിച്ച് സാര്‍വ്വത്രികമായി പ്രചാരത്തിലിരിക്കുന്ന മന്ത്ര, യന്ത്ര, തന്ത്രപ്രയോഗങ്ങള്‍, മനുഷ്യര്‍ക്ക് ത്രികാലജ്ഞാനം നേടുന്നതിനും അഷ്‌ടഐശ്വര്യങ്ങള്‍ ആര്‍ജ്ജിക്കുന്നതിനും ഉപയുക്തമാണ്.

യഥാര്‍ത്ഥ ഋഷിമാര്‍ 'ഋ' എന്ന അക്ഷരത്തിനര്‍ത്ഥം 'ശംബ്ദം' എന്നാണ് അഗ്നിപുരാണത്തില്‍ പറഞ്ഞിരിക്കുന്നത്, ഈ മൂല ശബ്ദത്തില്‍ നിന്നാണ് 'ഋഷി' എന്ന പദം ആവിര്‍ഭവിച്ചത്.

ആര്‍ഷഭാരതത്തില്‍ ശബ്ദം തന്നെ ഋഷിമാരുടെ സ്വരധാരയാണ്. ഋഷിമാര്‍ക്ക് തന്റെ ആന്തരിക പ്രചോദനത്തിന്റേയും അന്തര്‍മുഖ വീക്ഷണത്തിന്റേയും ജ്ഞാനപ്രകാശത്തിന്റേയും അവസരങ്ങളില്‍ ഹൃദയത്തിലും ബുദ്ധിയിലും ദര്‍ശിക്കുവാന്‍ സാധിച്ചവയാണ് 'വേദങ്ങളും മന്ത്രങ്ങളും.

ലിപി (ലേഖനവിദ്യ) കണ്ടെത്തുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍ വേദശാസ്ത്രാദികള്‍ ഋഷിമാരുടെ മുഖ തേജസ്സില്‍നിന്ന് ശബ്ദമായി നിര്‍ഗളിച്ചതാണ്.

''ഊര്‍ദ്ധ രേതാസ് തപസ്യോഗഃ 
നിയതാശീച സംയമി 
ശാപാനുഗ്രഹയോഃ ശക്തഃ 
സത്യസന്‌ധോ ഭവേ ദൃഷ്ടി.''

അര്‍ത്ഥം: വിഷയവിരക്തിയോടും, തപശ്ചര്യകളോടും നിയന്ത്രിക്കപ്പെട്ട ബുഭുക്ഷയോടും (വിശപ്പ്, ദാഹം നിയന്ത്രിക്കപ്പെട്ട) ധ്യാനത്തില്‍ സ്വയം ലയിക്കാനുള്ള കഴിവുകളോടും, ശപിക്കുന്നതിനും, അനുഗ്രഹിക്കുന്നതിനുള്ള ശക്തികളോടും, സത്യസന്ധതയോടും കൂടിയുള്ളവനാണ് യഥാര്‍ത്ഥ ഋഷി.

അഗ്നിയില്‍ ആഹൂതിയാവാത്ത വസ്തുക്കള്‍ വളരെ ചുരുക്കമാണ്. അതുപോലെ നാമജപങ്ങളാലും മന്ത്രസാധനകളാലും കീര്‍ത്തനാലാപനങ്ങളാലും ഹൃദയവിശുദ്ധിയോടുകൂടിയുള്ള പ്രാര്‍ത്ഥനകളാലും ഇഷ്ടദേവതാമൂര്‍ത്തികളുടെ അനുഗ്രഹങ്ങള്‍ക്ക് പണ്ഡിതപാമരഭേദമന്യേ പാത്രിഭൂതരാകാന്‍ കഴിയുമെന്നാണ് ഋഷീശ്വരന്മാര്‍ പ്രസ്താവിച്ചിരിക്കുന്നത്.

മന്ത്രപ്രയോഗത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത് 'ധ്യാന'മാണ്. ധ്യാനത്തിലൂടെയും സ്തുതിഗീതങ്ങളിലൂടെയും നാം സമര്‍പ്പിക്കുന്ന അപേക്ഷകളാണ് മന്ത്രമൂര്‍ത്തിയെ പ്രസാദിപ്പിക്കുന്നത്. പണ്ടുകാലത്ത് ഋഷീശ്വരന്മാര്‍ പാലിച്ചിരുന്ന ഏകാഗ്രത, ഇന്ദ്രിയനിഗ്രഹം, നിഷ്ഠകള്‍ എല്ലാം ഇക്കാലത്തുള്ളവര്‍ക്ക് ഉണ്ടാകണമെന്നില്ല.

ഋഷിമാര്‍ക്ക് സേവാമൂര്‍ത്തിയുടെ വിഗ്രഹങ്ങള്‍ തങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് മന്ത്രോച്ചാരണത്തിലൂടെ ധ്യാനിക്കാനുള്ള സിദ്ധിവൈഭവമുണ്ടായിരുന്നു. എന്നാല്‍ ഇക്കാലത്ത് വിഗ്രഹം കൂടാതെ മൂര്‍ത്തിയെ സങ്കല്പിച്ച് മന്ത്രം ജപിച്ച് ധ്യാനിക്കാന്‍ ചിലര്‍ക്കെങ്കിലും കഴിയാതെ പോകുന്നുണ്ട്. ഇന്നത്തെ യാന്ത്രികയുഗത്തിലെ തിരക്കും, തിടുക്കവും ഇതിന് ആക്കം കൂട്ടുന്നു.

ഈശ്വരവിഗ്രഹം മുന്നിലുള്ളപ്പോള്‍ പ്രയാസം കൂടാതെ മൂര്‍ത്തിയെ എപ്പോഴും പ്രത്യക്ഷമായി കാണാവുന്നതും, സവിധത്തിലിരുന്ന് ആരാധന, അഭിഷേകം, നിവേദ്യം, പുഷ്പാജ്ഞലി മുതലായവകൊണ്ട് ദേവനെ പ്രീതിപ്പെടുത്താവുന്നതാണ്.

മന്ത്രശാസ്ത്രം:
ഇക്കാലത്ത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ശാസ്ത്രമാണിത്. ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ചിന്തനം കൊണ്ടും മനനകൊണ്ടും സാധകനായ വ്യക്തിക്ക് അഭീഷ്ടലാഭം നല്‍കുന്ന ധ്വനിവിശേഷത്തെ മന്ത്രം എന്നു പറയുന്നു. 'മനനാത് മന്ത്ര' എന്ന് 'യാസ്‌ക' മഹര്‍ഷീ പറയുന്നു.

മന്ത്രവിദ്യ ഒരുമഹാസാഗരമാണ്. ശാരദാതിലകം, പ്രപഞ്ചസാരം, തന്ത്രസമുച്ചയം, പ്രയോഗമജ്ഞരി, മന്ത്രമഹോദനി, മന്ത്രമഹാര്‍ണ്ണവം മുതലായവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.

മന്ത്രശാസ്ത്രം ഗുരുമുഖത്തുനിന്ന് അഭ്യസിച്ചാലേ അപ്രമാദിയും സംപൂര്‍ണ്ണവുമാകുകയുള്ളൂ. ദുര്‍ബുദ്ധികള്‍ ഉപയോഗിക്കാതിരിക്കാന്‍ ആചാര്യന്മാര്‍ മന്ത്രശാസ്ത്രത്തെ അതിഗോപ്യമായി സൂക്ഷിക്കുകയും, ശിഷ്യന്മാരെ തെരഞ്ഞെടുത്ത് ഉപദേശിക്കയും ചെയ്തുവന്നു.

എന്നാല്‍ ആയതിന് ഉദ്ദേശിച്ച ഫലസിദ്ധികൈവന്നില്ല. അര്‍ഹതയുള്ളവര്‍ക്ക് പഠിക്കാന്‍ കഴിയാതെപോയി. ദുര്‍ബുദ്ധികള്‍ നാമമാത്രമായി പഠിച്ച് ആവോളം ദുരുപയോഗം ചെയ്യുകയും ചെയ്തു.

ജിജ്ഞാസുക്കള്‍ക്ക് 'മന്ത്രദീക്ഷ' നല്‍കാന്‍ കഴിവുള്ള ഗുരുക്കന്മാര്‍ വിരളമായി. ഈ സാഹചര്യത്തില്‍ മന്ത്രശാസ്ത്രം നാമമാത്രമായി നിലനില്‍ക്കുന്നത് ക്ഷേത്ര പൂജാവിധിയുമായി ബന്ധപ്പെട്ടാണ്.

ക്ഷേത്രവിശ്വാസികള്‍ ഇന്ന് കൂടിക്കൊണ്ടിരിക്കുന്നു. ഒപ്പം ഈ രംഗത്തേക്കുള്ള കപടമാന്ത്രികന്മാരുടെ കടന്നുകയറ്റം ഈ ശാസ്ത്രത്തിന്റെ സല്‍പ്പേരിന് കളങ്കത്തിനും, ഒപ്പം പഴിക്കും കാരണമായി.

മന്ത്രം നാദബ്രഹ്മത്തിന്റെ സ്വരൂപമാണ്. ഋഷികള്‍ നിരന്തരം സാധനയിലൂടെ പ്രത്യക്ഷീകരിച്ച അദൃശ്യദേവതാ ശക്തിയെ ബീജാക്ഷരങ്ങളില്‍ക്കൂടി മന്ത്രത്തിന് രൂപം നല്‍കി. മന്ത്രങ്ങള്‍ ലോകോപകാരത്തിനുദ്ദേശിച്ചുള്ളവയാണ്.

ചില സന്ദര്‍ഭങ്ങളില്‍ മന്ത്രപ്രയോഗങ്ങള്‍ ഫലിക്കാതെ പോകുന്നത് മന്ത്രങ്ങളുടെ ശക്തിക്കുറവു കൊണ്ടല്ല, മറിച്ച് അവ ശരിയായി പ്രയോഗിക്കാന്‍ കഴിയാതെ പോകുന്നതിനാലാണ്.

മന്ത്രധ്വനി:
'മന്ത്രധ്വനി' പ്രധാനമാണ്. അതിനാല്‍ ധ്വനിക്കുള്ള അപരിമേയ ശക്തിയെല്ലാം തന്നെ മന്ത്രവും അതുള്‍കൊള്ളുന്ന ശബ്ദവേഗാതിഗാമികളും ഉള്‍ക്കൊള്ളുന്നു.

വിമാനങ്ങളുടെ വേഗതയില്‍നിന്ന് ഉല്‍പ്പന്നമാകുന്ന ധ്വനി, കെട്ടിടങ്ങളെ തകര്‍ക്കുന്നു. ബോംബുകള്‍ പൊട്ടുന്ന ശബ്ദത്തിന്റെ ആഘാതങ്ങള്‍ ദൂരെയുള്ള കെട്ടിടങ്ങളിലും വിള്ളല്‍ വീഴ്ത്തുന്നു. ഇത് പ്രചണ്ഡ ധ്വനിയുടെ പ്രഭാവമെങ്കില്‍ 'മൃദുമധുരധ്വനി' അസാദ്ധ്യരോഗങ്ങളെ സുഖപ്പെടുത്തുന്നു.

അക്രമാസക്തമായി വരുന്ന മനോരോഗിയെ സാന്ത്വനപ്പെടുത്തുന്നു. ആകര്‍ഷിക്കാനും, വികര്‍ഷിക്കാനും, സൃഷ്ടിക്കാനും, സംഹരിക്കാനുമുള്ള 'ധ്വനി'യുടെ സംഭരണികളാണ് മന്ത്രങ്ങള്‍. പ്രകൃതിയില്‍ അന്തര്‍ലീനമായിട്ടുള്ള പ്രഭാവശാലികളായ ധ്വനികളെ ഇണക്കി ചേര്‍ത്താണ് ഋഷികള്‍ മന്ത്രരചന നിര്‍വ്വഹിച്ചത്.

പ്രകൃതി, ശക്തി, ശബ്ദബ്രഹ്മം. ആ ബ്രഹ്മത്തിന്റെ ചാലകവും, വാഹകവുമായ മാദ്ധ്യമമാണ് അക്ഷരം. ഓരോ അക്ഷരത്തിലും അടങ്ങിയിരിക്കുന്ന ശക്തിവിശേഷങ്ങള്‍ അക്ഷരദേവത, അക്ഷരസ്വരൂപം, നക്ഷത്രങ്ങള്‍, പഞ്ചഭൂത തത്ത്വങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അത്ഭുതകരമായ വിവരങ്ങള്‍ ശ്രീ ശങ്കരാചാര്യനാല്‍ വിരചിതമായ 'പ്രപഞ്ചസാര'ത്തിലും സനല്‍ 'കുമാരസംഹിത', 'ശാരദാതിലകത്തി'ലും ലഭ്യമാണ്.

മുദ്ര:
മന്ത്രപൂജയില്‍ മുദ്രയ്ക്ക് മുഖ്യസ്ഥാനമുണ്ട്. 'മുദ്ര' എന്ന വാക്ക് ദേവന്മാരെ സന്തോഷിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് വിവക്ഷിക്കുന്നത്. 'മുദ്രകള്‍' 108 ആണെങ്കിലും അതില്‍ 55 എണ്ണമാണ് പ്രധാനമായി കരുതുന്നത്.

സ്ത്രീകള്‍ക്ക് 'മന്ത്രസാധന' പാടില്ലെന്ന തെറ്റായ ഒരു ധാരണ സമൂഹത്തിലുണ്ട്. 'ഗൗതമീയ' തന്ത്രത്തില്‍ സ്ത്രീകള്‍ക്ക് 'മന്ത്രദീക്ഷ' നല്‍കാമെന്ന് പറയുന്നുണ്ട്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സുഖം ഉണ്ടാകുമാറാകട്ടെ! എന്നായിരുന്നു നമ്മുടെ ഋഷീശ്വരന്മാരുടെ അനുഗൃഹാശിസുകള്‍. എന്നാല്‍ ഇതിന് വിപരീതമായി ഒരു വിഭാഗം വരേണ്യന്മാര്‍ വേദോപനിഷത്തുക്കളും മന്ത്ര, തന്ത്ര ശാസ്ത്രങ്ങളും തങ്ങളുടെ സ്വകാര്യ സ്വത്തെന്നപോലെ കൈയടക്കിവച്ചു.

പക്ഷേ, കാലവ്യതിയാനത്തില്‍ മറ്റു മതവിഭാഗത്തിനും താഴ്ന്നവരായ് കണ്ടിരുന്ന ഹിന്ദുജനതയ്ക്കും അവയെല്ലാം പഠിക്കാനും അവയുടെ നിഗൂഢതകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാനും യഥാവിധി ഉപയോഗിക്കാനുമുള്ള സുവര്‍ണ്ണാവസരം ലഭിച്ചു.

ജന്മംകൊണ്ട് ചെയ്യുന്ന കര്‍മ്മങ്ങളുടെ പരിണിതഫലമാണ് ഒരാള്‍ക്ക് വര്‍ണ്ണ വ്യത്യാസമുണ്ടാക്കുന്നത്.

2 comments:

  1. അൽപം കൂടി വിശദീകരിക്കാമായിരുന്നു.

    ReplyDelete
  2. വസിഷ്ഠഗോത്രം full history venam

    ReplyDelete